Friday 10 April 2015

വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍ ഒരു അയോഗ്യതയും കൂടിയാണ്. പ്രഫ. എ. നബീസാ ഉമ്മാള്‍

അഭിമുഖം
 വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍
ഒരു അയോഗ്യതയും കൂടിയാണ്.

പ്രഫ. എ. നബീസാ ഉമ്മാള്‍


അധ്യാപിക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക, ജനപ്രതിനിധി എന്നീ നിലകളില്‍ കഴിവു തെളിയിച്ച വ്യക്തിത്വമാണ് പ്രഫ. എ. നബീസാ ഉമ്മാള്‍. ദാരിദ്ര്യത്തോട് പടപൊരുതി വാശിയോടെ പഠിച്ചുയര്‍ന്ന നബീസാ ഉമ്മാള്‍ ഒരു കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീമുന്നേറ്റത്തിന്റെ ജീവിക്കുന്ന മാതൃകയാണ്. പ്രഫസര്‍, പ്രിന്‍സിപ്പല്‍, എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലൊക്കെ അവര്‍ ശോഭിച്ചു. മുഴക്കമുള്ള ശബ്ദവും ആരെയും പിടിച്ചിരുത്തുന്ന വാചാലതയും, സാഹിത്യവും പുരാണവും കവിതയും മതതത്ത്വങ്ങളുമൊക്കെ ചേര്‍ത്തുള്ള അവതരണ ശൈലിയും വഴി അനുവാചക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രഭാഷണ വൈഭവത്തിനുടമയാണ് ടീച്ചര്‍. രാഷ്ട്രീയക്കാര്‍ക്കിടയിലെ അധ്യാപികയും അധ്യാപകര്‍ക്കിടയിലെ രാഷ്ട്രീയക്കാരിയുമായ അവര്‍ക്ക്, പ്രഗത്ഭരായ ശിഷ്യസമ്പത്തുണ്ട്. മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തുന്നതിനും 'ശരീഅത്തി'ന്റെ മറവില്‍ നടക്കുന്ന ചൂഷണത്തിനും എതിരിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അവര്‍. ശരീഅത്ത് വിവാദ കാലത്തെ പ്രസംഗമാണ് നബീസാ ഉമ്മാളിന് ഇടതുപക്ഷത്തേക്ക് വഴിതുറന്നുകൊടുത്തത്. എം.എല്‍.എയും നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണുമായിരിക്കെ മികച്ച പ്രവര്‍ത്തനങ്ങള്‍ അവര്‍ കാഴ്ചവെക്കുകയുണ്ടായി.
ക്ഷേത്രങ്ങളില്‍ ഗീതാപ്രഭാഷണവും പുരാണ പാരായണവുമൊക്കെ നടത്തിയിരുന്ന ടീച്ചര്‍ കോലത്തുക്കര ശിവക്ഷേത്രത്തിലും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിലും ഒട്ടുമിക്ക ഭഗവതി ക്ഷേത്രങ്ങളിലും സ്ഥിരം ക്ഷണിതാവാണ്. ശ്രീനാരായണഗുരു ദര്‍ശനത്തെക്കുറിച്ച് സവിശേഷമായ അവഗാഹമുണ്ട്. സര്‍വമത സമന്വയ ദര്‍ശനത്തിലൂന്നി ടീച്ചര്‍ രചിച്ച പുസ്തകമാണ് 'തത്വമസി.'
സംസ്ഥാന ആസൂത്രണ ഉപദേശകസമിതി, ഐ.എം.ജി ഗവേണിംഗ്‌ബോഡി, അകഞ ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മിറ്റി, പരീക്ഷാ ബോര്‍ഡ്, പബ്ലിക് ലൈബ്രറി കമ്മിറ്റി, പബ്ലിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി, പി.എസ്.സി ക്വസ്റ്റ്യന്‍ മേക്കിംഗ് കമ്മിറ്റി തുടങ്ങിയവയില്‍ അംഗമായിരുന്നു. ബി.എസ്.എസ് വൈസ് പ്രസിഡന്റും കോപ്പറേറ്റീവ് ബാങ്കിന്റെ ഗവണ്‍മെന്റ് നോമിനേറ്റഡ് മെമ്പറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ ഈ പ്രതിഭയെത്തേടിയെത്തുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റിന്റെ 'നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ വിമണ്‍' ഏര്‍പ്പെടുത്തിയ പുരസ്‌കാരം (2000), ഗുരുദേവ സന്ദേശ പ്രചാരണത്തിനുള്ള ലക്ഷ്മി അവാര്‍ഡും ബഹുമതിപത്രവും, ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്, ആശാന്‍ മെമ്മോറിയല്‍ പ്രൈസ് തുടങ്ങിയവ അവയില്‍ ചിലതുമാത്രം.
നെടുമങ്ങാട്ടെ ഷാലിമാര്‍ ബംഗ്ലാവില്‍വെച്ച് നടത്തിയ കൂടിക്കാഴ്ചയിലെ അവരുടെ സംഭാഷണം, സംസാര ശൈലിയില്‍ തന്നെ പകര്‍ത്തുകയാണ്.

ടീച്ചറുടെ കുടുംബത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിക്കാമെന്ന് തോന്നുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്; അവിടെയാണ് ഞാന്‍ ജനിച്ചത്. കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യസ്വരൂപമാണ് ആറ്റിങ്ങല്‍. തിരുവിതാംകൂര്‍ രാജാവ് ഉദയമാര്‍ത്താണ്ഡവര്‍മ പണികഴിപ്പിച്ച കൊട്ടാരമുണ്ടവിടെ. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഒരു സായുധകലാപം അവിടെ നടന്നിട്ടുണ്ട്; 'ആറ്റിങ്ങല്‍ കലാപം' എന്നാണ് അതറിയപ്പെടുന്നത്.
തമിഴ് വേരുള്ള ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. എന്റെ ഉമ്മയുടെ വാപ്പ മൊയ്തീന്‍ കുഞ്ഞ് പോലീസുകാരനായിരുന്നു. വലിയ സാമ്പത്തിക ശേഷിയൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ തമിഴാണ് സംസാരിച്ചിരുന്നത്. തിരുനല്‍വേലിയില്‍നിന്ന് വന്ന സര്‍കസ് സംഘത്തില്‍വെച്ചാണ് എന്റെ അത്ത-വാപ്പ-ഖാദര്‍മൊയ്തീനെ അദ്ദേഹം കണ്ടുമുട്ടിയത്. അത്തയെ ഉമ്മയുടെ വാപ്പക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു, ഭക്ഷണമൊക്കെ കൊടുത്തു.

അപ്പോള്‍, ടീച്ചറുടെ വാപ്പ ഖാദര്‍മൊയ്തീന്‍ തുര്‍ക്കിവേരുള്ള കുടുംബാംഗമാണല്ലോ.
ആണോ? തുര്‍ക്കിയാണെന്ന് പറയാനൊക്കുമോ?

'അത്ത' എന്ന പദം തുര്‍ക്കിയാണ്. പിതാവ് എന്നാണര്‍ഥം. മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക്; തുര്‍ക്കിയുടെ പിതാവ് എന്നാണല്ലോ!
ശരിയായിരിക്കാം, മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്കിനെ അറിയാത്തവരാരുണ്ട്. എന്റെ അത്ത യുദ്ധമൊക്കെ അറിയുന്ന, കുതിരയെ ഓടിക്കുന്ന ധീരനായിരുന്നു. നല്ല ശരീരം, അഭ്യാസി. കളരിപ്പയറ്റ് പഠിച്ചിട്ടുണ്ട്. നല്ല മെയ്‌വഴക്കമുണ്ടായിരുന്നു. കടുവകളിയില്‍ വലിയ താല്‍പര്യമായിരുന്നു. ഒരുപാട് നേര്യത് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാന്‍ ഒരു നേര്യത് ഉടുത്തും മറ്റൊന്ന് പുതച്ചുമൊക്കെ സ്‌കൂളില്‍പോയിട്ടുണ്ട്.
ഉമ്മയുടെ വാപ്പ താല്‍പര്യമെടുത്തതുകൊണ്ടാകണം അത്തയും പോലീസില്‍ ചേര്‍ന്നു. ഉമ്മയെ കല്യാണവും കഴിച്ചു. ഹസനുമ്മാള്‍; അതായിരുന്നു ഉമ്മയുടെ പേര്. ഞങ്ങള്‍ അഞ്ചുമക്കളായിരുന്നു. ഇപ്പോള്‍ ഞാന്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഉമ്മ വീട്ടില്‍ തമിഴാണ് സംസാരിച്ചിരുന്നത്. 'കറ്ററ, കശടറ, കര്‍പ്പവൈ കറ്റപ്പിന്‍, നിര്‍ക്ക അതര്‍ക്ക തക എന്നൊക്കെ ഉമ്മ എന്ന പഠിപ്പിച്ചിട്ടുണ്ട്-പഠിക്കുമ്പോള്‍ നന്നായി, ഉറപ്പിച്ച് പഠിക്കണം അതിന്‌വേണ്ടി നട്ടെല്ലോടെ നിലകൊള്ളണം-എന്നര്‍ഥം. ഉര്‍ദു പാരമ്പര്യമുള്ള ആളായിരുന്നു അത്ത. 'ഛൂട്ട് ബോല്‍നാ മത്'-കള്ളം പറയരുത്-ഇതായിരുന്നു അത്തയുടെ ഉപദേശം. എം.എല്‍.എയും അഞ്ച് പിള്ളേരുടെ അമ്മയും മറ്റുമായി ജീവിച്ചതല്ലേ, ഒട്ടും കളവു പറയാതെ പറ്റുമോ? കൊച്ചുകൊച്ചു കള്ളങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകും. എന്നാലും വലിയ തെറ്റൊന്നും ആരോടും ചെയ്തിട്ടില്ല.

അക്കാലത്ത് ആറ്റിങ്ങലെ സാമൂഹികാന്തരീക്ഷം എങ്ങനെയായിരുന്നു?
നല്ല ചുറ്റുപാടായിരുന്നു പൊതുവെ. ഹിന്ദുസമുദായക്കാരായിരുന്നു പ്രദേശവാസികളിലധികവും. കുറച്ച് ക്രിസ്ത്യാനികളും. അമ്പലവും ഉത്സവവും ഒക്കെയുണ്ട്. മുസ്‌ലിംകള്‍ തീരെ കുറവ്. കുറച്ചപ്പുറത്ത് ആലങ്കോട്ട് മുസ്‌ലിം പള്ളിയുണ്ടായിരുന്നു. കൊല്ലംവിള മാര്‍ക്കറ്റ്‌റോഡില്‍, തേവാരത്ത് കോയിക്കല്‍ കൊട്ടാരത്തിനടുത്തായിരുന്നു എന്റെ വീട്. നല്ല സാംസ്‌കാരിക പാരമ്പര്യമുള്ള ചുറ്റുപാട്.
വീരളം സ്‌കൂളിലാണ് ഞാന്‍ എല്‍.പി, യു.പി ക്ലാസുകളില്‍ പഠിച്ചത്. ആറ്റിങ്ങല്‍ ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് 1948-ല്‍ ഇ.എസ്.എല്‍.സി പാസായി. സ്‌കൂളില്‍ കൂട്ടുകാരെല്ലാം ഹിന്ദുസമുദായക്കാരായിരുന്നു. മിക്‌സഡ് സ്‌കൂളായിരുന്നു അത്. എന്റെ ക്ലാസില്‍ മുസ്‌ലിം കുട്ടികള്‍ ഉണ്ടായിരുന്നതായി ഓര്‍മയില്ല. ഇ.എസ്.എല്‍.സിക്ക് അറബി പഠിപ്പിച്ചിരുന്ന വഹാബ് സാര്‍ ഒഴികെ അധ്യാപകരെല്ലാം ഹിന്ദു, ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍. നായര്‍, നമ്പൂതിരി, അയ്യര്‍, അയങ്കാര്‍... ഇത്തരമൊരു സാമൂഹികാന്തരീക്ഷമാണ് ഞാന്‍ കുറേയൊക്കെ ഹിന്ദു കള്‍ച്ചര്‍ സ്വായത്തമാക്കി വളരാനിടയായത്.

വീട്ടില്‍ മതാന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ലേ?
വീട്ടില്‍ പറയത്തക്ക മതാന്തരീക്ഷമൊന്നും ഉണ്ടായിരുന്നില്ല. മൂന്നു നാലു വര്‍ഷം ഓത്തുപള്ളിയില്‍ പോയിട്ടുണ്ട്. അലിഫ്, ബാ, താ... കുറേ അറബി അക്ഷരങ്ങള്‍, അര്‍ഥമറിയാത്ത കുറേ അറബി വാചകങ്ങള്‍ പഠിച്ചു. ഖുര്‍ആനിലെ യാസീന്‍ അധ്യായം കാണാതെ പറയാനറിയാം. ഉപ്പാപ്പ സന്ധ്യക്ക് വീട്ടില്‍ ഖുര്‍ആന്‍ വായിക്കുമായിരുന്നു. മുഹ്‌യുദ്ദീന്‍ മാലയും മറ്റും ചൊല്ലും. 'യാ അല്ലാഹ് യാഅല്ലാഹ്, ഇര്‍ഹം ലില്‍ മുഅ്മിനീന്‍, സ്വല്ലല്ലാഹു റബ്ബനാ അലാനൂരില്‍ ആലമീന്‍, അഹ്മദുല്‍ മുസ്ത്വഫാ സയ്യിദില്‍ മുര്‍സലീന്‍, വഅലാ ആലിഹി വസ്വഹ്ബിഹി അജ്മഈന്‍'-ഇതൊക്കെ ഉപ്പാപ്പ പഠിപ്പിച്ചതാണ്. അത്തരം വാചകങ്ങള്‍ കാണാതെ പറയും എന്നതൊഴിച്ചാല്‍ അതിന്റെയൊന്നും അര്‍ഥവും ആശയവും അറിയുമായിരുന്നില്ല.

പഠിച്ചുവളരണം, ജോലി നേടണം എന്നൊക്കെയുള്ള ചിന്ത എങ്ങനെയാണുണ്ടായത്?
വലിയ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബമായിരുന്നു ഞങ്ങളുടേതെന്ന് പറഞ്ഞല്ലോ. ഉമ്മയുടെ വാപ്പ മരിച്ചതോടെ ഉമ്മയുടെ രണ്ടുസഹോദരിമാരെയും കൂടി നോക്കേണ്ട ഉത്തരവാദിത്വം എന്റെ അത്തക്ക് വന്നുചേര്‍ന്നു. ഒരു പോലീസുകാരന്റെ ശമ്പളം കൊണ്ട്, അവരെയും ഞങ്ങള്‍ 5 മക്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തെയും എങ്ങനെ സംരക്ഷിക്കും? വലിയ പ്രയാസമായിരുന്നു അന്ന്. ദാരിദ്ര്യവും കഷ്ടപ്പാടും ഒരുപാട് അനുഭവിച്ചു. ഉമ്മയുടെ രണ്ട് സഹോദരങ്ങള്‍ക്ക് വെള്ളം ചൂടാക്കിക്കൊടുക്കുകയും മറ്റും ചെയ്താല്‍ ചെറിയ പൈസ കിട്ടുമായിരുന്നു. അങ്ങനെയൊക്കെയാണ് അന്ന് പഠിച്ചത്. നല്ല രീതിയില്‍ പഠിക്കാനോ, നല്ല ആഹാരം കഴിക്കാനോ, നല്ല വസ്ത്രം ധരിക്കാനോ ഒന്നും അക്കാലത്ത് പൊതുവെ ഞങ്ങള്‍ക്ക് അവസരമുണ്ടായില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടാണ് അത്തരം സൗകര്യങ്ങളൊക്കെ അനുഭവിച്ചത്.
പ്രയാസപ്പെട്ടാണെങ്കിലും പഠിച്ച് ജോലി നേടണം, കുട്ടികളെയൊക്കെ നല്ലരീതിയില്‍ വളര്‍ത്തണം, ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും അവര്‍ അനുഭവിക്കാനിടവരരുത് എന്നൊരു വാശി അക്കാലത്തേ മനസ്സില്‍ രൂപപ്പെട്ടിരുന്നു. ആ ലക്ഷ്യം നേടാന്‍ കഴിയും വിധം പരിശ്രമിച്ചു. പഠനത്തില്‍ ഞാന്‍ മിടുക്കിയായിരുന്നു. തേര്‍ഡ് ഫോമില്‍ ഡിസ്റ്റിംഗ്ഷനോടെയാണ് പാസായത്. എം.എക്ക് 57% മാര്‍ക്ക് നേടി ഡിസ്റ്റിംഗ്ഷനും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. കൊന്നിയൂര്‍ മീനാക്ഷിയമ്മയുടെ പേരിലുള്ളതായിരുന്നു ഗോള്‍ഡ് മെഡല്‍. മലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു ഞാന്‍. ജോലി നേടുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു.

എങ്ങനെയായിരുന്നു തുടര്‍പഠനം, മലയാളം അധ്യാപികയായത്...
തിരുവനന്തപുരം വിമണ്‍സ് കോളേജിലായിരുന്നു ഇന്റര്‍മീഡിയറ്റ് (1948-50). ലോജിക്, സൈക്കോളജി, ഗ്രീക്ക് ഹിസ്റ്ററി തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. യൂനിവേഴ്‌സിറ്റി കോളേജില്‍ ബിരുദപഠനം (1950-52). എക്‌ണോമിക്‌സായിരുന്നു ഡിഗ്രിക്ക് മെയ്ന്‍, പൊളിറ്റിക്‌സും ഇന്ത്യന്‍ ഹിസ്റ്ററിയും സബ്‌സിഡയറിയും. ജമീലാബീവി (ഫിസിക്‌സ്), അസ്മാബീവി (മാത്‌സ്), ഐഷാബായ് (മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍), ഫാത്വിമാബീവി (കെമിസ്ട്രി), പത്തനംതിട്ടക്കാരായ സെയ്തമ്മാള്‍, സുബൈദ (അഡ്വക്കറ്റ്‌സ്) തുടങ്ങിയ മുസ്‌ലിം പെണ്‍കുട്ടികള്‍ അക്കാലത്ത് വിവിധ ബാച്ചുകളിലായി കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ അന്നൊക്കെ പഠിക്കാന്‍ പോകുന്നത് വളരെ കുറവായിരുന്നല്ലോ. 1970-ല്‍ മലപ്പുറം ജില്ല രൂപീകരിക്കുന്ന സമയത്ത് ഞാന്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ അധ്യാപികയാണ്. അപ്പോഴവിടെ, സൗദ, സുബൈദ, ഫാത്വിമ തുടങ്ങി മൂന്നോ നാലോ മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമേ പഠിക്കാന്‍ വന്നിരുന്നുള്ളൂ. അതേസമയം, 1983-ല്‍ പ്രിന്‍സിപ്പലായി ഞാന്‍ അവിടെ ചെന്നപ്പോള്‍ നിരവധി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഉണ്ടായിരുന്നു. അവസ്ഥയാകെ മാറിപ്പോയി എന്നര്‍ഥം.
ഡിഗ്രി കഴിഞ്ഞപ്പോള്‍, എം.എക്ക് മലയാളം പഠിച്ചാല്‍ ഉടന്‍ ജോലി കിട്ടുമെന്ന് ഡോ. ഗോദവര്‍മയാണ് എന്നോട് പറഞ്ഞത്. അങ്ങനെ മലയാളം മുഖ്യവിഷയമായെടുത്ത് എം.എക്ക് ചേര്‍ന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക് മലയാളത്തോട് താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളം നോട്ടുബുക്ക് മറ്റു ക്ലാസുകളില്‍ കൊണ്ടുപോയി കാണിക്കുമായിരുന്നു വരിഞ്ഞം ഗോപിനാഥന്‍സാര്‍. അദ്ദേഹമാണ് മലയാളത്തില്‍ എനിക്ക് പ്രത്യേകമായൊരു താല്‍പര്യം ഉണ്ടാക്കിത്തന്നത്. കോളേജിലെത്തിയപ്പോള്‍ കൃഷ്ണപിള്ള, ഗുപ്തന്‍നായര്‍, ഇളംകുളം കുഞ്ഞന്‍പിള്ള, കീഴ്കുളം രാമന്‍പിള്ള, കരിങ്കുളം നാരായണപിള്ള തുടങ്ങിയ പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം ലഭിക്കാന്‍ അവസരമുണ്ടായി. നന്നായി പഠിച്ചു. കൊന്നിയൂര്‍ മീനാക്ഷിയമ്മയുടെ പേരിലുള്ള ഗോള്‍ഡ് മെഡല്‍ വാങ്ങിയാണ് ഞാന്‍ എം.എ പാസായത്. ഇംഗ്ലീഷില്‍ എം.എ എടുത്ത് പ്രഫസറാകാനാണ് പലരും ഉപരദേശിച്ചിരുന്നത്. ഇംഗ്ലീഷ് പ്രഫസര്‍ ആവുകയെന്നത് വലിയ ഗമയുള്ള കാര്യമായിട്ടാണ് പൊതുവെ കരുതപ്പെട്ടത്. മലയാളം പ്രഫസര്‍ക്ക് ഇംഗ്ലീഷ് പ്രഫസറുടെ അത്ര ശമ്പളമില്ല എന്നുപോലും നെടുമങ്ങാട്ട് പലരും വിചാരിച്ചിരുന്നു. ഫിസിക്‌സ് പ്രഫസറായ ഒരു ജമീല ടീച്ചര്‍ ഇവിടെയുണ്ടായിരുന്നു. പ്രഫ. ജമീലക്ക് കിട്ടുന്ന ശമ്പളം നിങ്ങള്‍ക്കും കിട്ടുന്നുണ്ടോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ 60,000 രൂപ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട് ഞാന്‍. പ്രിന്‍സിപ്പലായി വിരമിച്ചതിന്റെ പെന്‍ഷനും എം.എല്‍.എ പെന്‍ഷനും. അതിനുമാത്രം ഞാന്‍ ഓടിനടന്ന് ജോലി ചെയ്തിട്ടുണ്ട്. എന്നെ നിശ്ചയിച്ച എല്ലാ സ്ഥലത്തും, മലപ്പുറത്തും പാലക്കാട്ടും എറണാകുളത്തുമൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. മലബാര്‍ സര്‍വീസ് വേണം എന്ന് ഗവണ്‍മെന്റ് നിയമം ഉണ്ടല്ലോ. കഴിവുറ്റ അധ്യാപകരുടെ സേവനം എല്ലാ ഭാഗത്തും ലഭിക്കണം എന്നതുകൊണ്ടാകാം അങ്ങനെയൊരു നിയമം. ഓള് വമ്പത്തിയല്ലേ അവിടെയും ചെന്ന് പഠിപ്പിക്കട്ടെ എന്നല്ലേ എന്നെ മലപ്പുറത്തേക്ക് നിശ്ചയിച്ചപ്പോള്‍ സി.എച്ച് മുഹമ്മദ് കോയയും ചാക്കീരി അഹ്മദ്കുട്ടിയും മറ്റും പറഞ്ഞത്.

എവിടെയായിരുന്നു അധ്യാപനത്തിന്റെ തുടക്കം?
എം.എ കഴിഞ്ഞ് ഞാന്‍ ജോലിക്ക് അപേക്ഷിച്ചു. ഫാക്കല്‍റ്റി ഇന്റര്‍വ്യൂ നടത്തിയാണ് അധ്യാപകരെ നിയമിക്കുക. ഫാക്കല്‍റ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസില്‍ അന്നുണ്ടായിരുന്നത് മുഴുവന്‍ നായന്മാരും പിള്ളമാരും ആയിരുന്നു. ഇന്റര്‍വ്യൂവില്‍ സ്വാഭാവികമായും ഞാന്‍ പരിഗണിക്കപ്പെട്ടില്ല. ഒരു മുസ്‌ലിം സ്ത്രീക്ക് എങ്ങനെ മലയാളമറിയും, എങ്ങനെ പഠിപ്പിക്കാന്‍ കഴിയും എന്നൊക്കെ അവര്‍ ചിന്തിച്ചു കാണും. മുസ്‌ലിംകള്‍ക്ക് പൊതുവെ അറിവും ഭാഷാശുദ്ധിയുമൊന്നുമില്ലെന്നാണല്ലോ വെപ്പ്. 'മനുശ്യന്‍, വിശം, കാലകൂട വിശം' എന്നൊക്കെയാകും ഞാന്‍ പറയുകയെന്ന് അവര്‍ കരുതിയിട്ടുണ്ടാകണം. ആ പോസ്റ്റ് എന്റെ കൂടെ പഠിച്ചിരുന്ന സുലോചനക്ക് കൊടുക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. അഭിമുഖ പരിശോധനയില്‍ പക്ഷേ, അവരുടെ ധാരണകള്‍ തെറ്റി. ഞാന്‍ നന്നായി പെര്‍ഫോം ചെയ്തു. സുലോചനയെക്കാള്‍ മാര്‍ക്ക് എനിക്കായിരുന്നു. ഇന്റര്‍വ്യൂബോഡിലുണ്ടായിരുന്ന മണ്ണൂര്‍ ഗോവിന്ദപിള്ള പറഞ്ഞത്; 'ആര്‍ക്കെങ്കിലും നിയമനം നല്‍കുന്നുവെങ്കില്‍ അത് ഈ കുട്ടിക്കാകണം' എന്നായിരുന്നു. പക്ഷേ, ആറുമാസം കഴിഞ്ഞിട്ടും എനിക്ക് നിയമനം ലഭിച്ചില്ല. കാരണം നേരത്തെ പറഞ്ഞതൊക്കെത്തന്നെ. ഞാന്‍ വൈസ് ചാന്‍സലര്‍ രാമകൃഷ്ണ സ്വാമിയെ ചെന്നുകണ്ടു. തമിഴില്‍ എന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ആയിടെയാണ് കായംകുളത്തെ പി.കെ കുഞ്ഞ് സാഹിബ് എം.എല്‍.എ വിഷയമറിയുന്നത്. അദ്ദേഹം എന്റെ കാര്യം ഏറ്റെടുത്തു. നിയമസഭയിലും മറ്റും വിഷയമവതരിപ്പിച്ചു. ''ഒരു മുസ്‌ലിം പെണ്‍കുട്ടി, ഡിസ്റ്റിംഗ്ഷനോടെ പാസായി, ഗോള്‍ഡ് മെഡല്‍ നേടി, ഇന്റര്‍വ്യൂ കഴിഞ്ഞു നില്‍ക്കുന്നു. യോഗ്യതയുണ്ടായിട്ടും അവര്‍ ജോലി ലഭിക്കാതെ പ്രയാസപ്പെടുകയോ'' എന്നുചോദിച്ച് അദ്ദേഹം പലരോടും വഴിക്കിട്ടു. അങ്ങനെ എന്റെ നിയമനകാര്യങ്ങള്‍ ശരിയായി. 1955-ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അധ്യാപികയായി. 12 വര്‍ഷം (1955-67) അവിടെ ജോലി ചെയ്തു.

അധ്യാപന ജീവിതം എങ്ങനെയായിരുന്നു?
വളരെ നല്ല അനുഭവമാണത്. പന്ത്രണ്ടുകൊല്ലം വിമണ്‍സ് കോളേജില്‍ പഠിപ്പിച്ചു. അന്ന് കൂടുതലൊന്നും ചെയ്യേണ്ടിയിരുന്നില്ല. സെക്കന്റ് ലാംഗ്വേജും ഓപ്ഷനലുമൊക്കെയല്ലേ ഉള്ളൂ. എം.എക്ക് പഠിപ്പിക്കാന്‍ കിട്ടിയാലല്ലേ കൂടുതല്‍ പഠിക്കാനും വളരാനും കഴിയൂ. ചിറയിന്‍കീഴിലെ ഒരു യോഗത്തില്‍വെച്ച് കണ്ടപ്പോള്‍ ഞാന്‍ ഇതേകുറിച്ച് സി.എച്ചിനോട് പറഞ്ഞു; യൂനിവേഴ്‌സിറ്റി കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടു. വിമണ്‍സ്‌കോളേജില്‍ ഇരുന്നിട്ട് മുന്നോട്ടു പോകാനുള്ള സ്‌കോപ്പില്ല. അന്ന് ഒ.എന്‍.വി കുറുപ്പായിരുന്നു അവിടെ അധ്യാപകന്‍. അദ്ദേഹത്തെ ഈവനിംഗ് ബാച്ചിലേക്ക് മാറ്റി എനിക്ക് ഡേ കോളേജില്‍ നിയമനം തന്നു. പിള്ളേരൊക്കെ വല്ലാതെ ബഹളം വെച്ചു. ഒ.എന്‍.വി വലിയ കവിയല്ലേ. 'മദനോത്സാവ'ത്തില്‍ പാട്ടൊക്കെ എഴുതി നില്‍ക്കുന്ന സമയമാണ്. കമല്‍ ഹാസനും സറീനാ വഹാബും അഭിനയിച്ച സിനിമയാണത്. അങ്ങനെയൊരു അധ്യാപകനെ മാറ്റുന്നത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടില്ലല്ലോ. എനിക്കെന്തുണ്ട്? ഒരു മുസ്‌ലിം സ്ത്രീ! അവരെന്ത് മലയാളം പഠിപ്പിക്കാന്‍? നേരെ ചൊവ്വേ ഭാഷ അറിയാമോ എന്നുതന്നെ നിശ്ചയമില്ല! ''നിങ്ങള്‍ ടീച്ചറുടെ ക്ലാസൊന്ന് കേട്ടു നോക്കൂ...'' സി.എച്ച് പറഞ്ഞു.
എന്നെ പരീക്ഷിക്കാന്‍ വേണ്ടി അവര്‍ ചിലതൊക്കെ ചെയ്തുനോക്കി.
''വാചം മേശൃണു വല്ലഭേതി വിഷയേ
വൈജാത്യമാപദ്യതേ.....
കാതരയേതന്യ കഥമഹം സന്ദേഷമദ്യാരഭേ''
ഇത് കര്‍മണി പ്രയോഗത്തിലാക്കാന്‍ പറഞ്ഞു.
കഷ്ടം കാതരയാമയാ കഥയിദം സന്ദേശമാരദ്വതേ.... എന്ന് ഞാന്‍ മാറ്റിക്കൊടുത്തു. ''വിമണ്‍സ് കോളേജിലാണ് പഠിപ്പിച്ചിരുന്നതെങ്കിലും ടീച്ചര്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. ഞങ്ങള്‍ക്ക് നബീസ ടീച്ചറെയും വേണം, ഒ.എന്‍.വിയെയും വേണം.''-ഇതായിരുന്നു അവരുടെ പ്രതികരണം. അവസാനം എന്നെ ഡേ കോളേജിലും ഒ.എന്‍.വിയെ ഈവനിംഗ് ബാച്ചിലും നിശ്ചയിച്ചു. എന്റെ കൂട്ടുകാരി നളിനകുമാരിയെ എറണാകുളത്തേക്ക് മാറ്റി.
യൂനിവേഴ്‌സിറ്റി കോളേജില്‍ വന്ന് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ സെകന്റ് ഗ്രേഡ് പ്രഫസറായി. പിന്നെ എറണാകുളം പട്ടാമ്പി, മലപ്പുറം, പാലക്കാട് അങ്ങനെ ഒരുപാട് സ്ഥലത്ത്. എല്ലായിടത്തും ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായിത്തന്നെയാണിരുന്നത്. വീണ്ടും വുമണ്‍സ് കോളേജില്‍ വന്നു, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡായി. പിന്നീട്, രത്‌നമ്മ ടീച്ചര്‍ മാറിയപ്പോള്‍ യൂനിവേഴ്‌സിറ്റി കോളേജില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റായി. ശേഷമാണ് പട്ടാമ്പി ഗവണ്‍മെന്റ് കോളേജില്‍ ആക്ടിംഗ് പ്രിന്‍സിപ്പല്‍ ആയത്. പിന്നീട് മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പലായി ഒരുവര്‍ഷം സേവനം ചെയ്തു. 1985-ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പ്രിന്‍സിപ്പലായി. എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂനിവേഴ്‌സിറ്റി കോളേജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണ് ഞാന്‍. അവിടെ നിന്നാണ് വിരമിച്ചത്; 1986 ജൂലൈ ഒന്നിന്.

വിവാഹത്തെക്കുറിച്ച്?
1952 ലാണ് എന്റെ വിവാഹം നടന്നത്, ഭര്‍ത്താവ് നെടുമങ്ങാട് സ്വദേശി ഹുസൈന്‍ കുഞ്ഞ്. വിവാഹം രസകരമായ ഒരു സംഭവമാണ്. ഞങ്ങളുടെ നാട്ടില്‍ ഒരു പൊന്നപ്പനാശാരി ഉണ്ടായിരുന്നു. മണ്‍വെട്ടിയും കുന്താലിയുമൊക്കെ ഉണ്ടാക്കുന്ന ആളാണ്. കൃഷിക്ക് ആവശ്യമുള്ള ഉപകരണങ്ങളൊക്കെ അദ്ദേഹമാണ് ഞങ്ങള്‍ക്ക് കൊണ്ടുതന്നിരുന്നത്. അയാള്‍ വഴിയാണ് വിവാഹാന്വേഷണം നടന്നത്. അയാള്‍ക്ക് നെടുമങ്ങാട് മാര്‍ക്കറ്റുമായി ബന്ധമുണ്ടായിരുന്നു. ഹുസൈന്‍ കുഞ്ഞ് നെടുമങ്ങാട്ടെ വലിയ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. കുടുംബസ്വത്തും കച്ചവടവുമൊക്കെയായി നല്ല സാമ്പത്തികാവസ്ഥയിലായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സിനിമാ നടന്‍ സത്യനും അദ്ദേഹവും ക്ലാസ്‌മേറ്റ്‌സായിരുന്നു. രണ്ടുപേരുംകൂടെ കുറെ നാടുകളൊക്കെ കറങ്ങിയിട്ടുണ്ട്. ബി.എക്കാരിയെ കെട്ടണം, മഹ്‌റിനുകെട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്ത്രീധനവും മറ്റു മാമൂലുകളുമൊന്നും ഇഷ്ടമായിരുന്നില്ല.
ഞാന്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ പഠിക്കുമ്പോള്‍, ഹോസ്റ്റലിലായിരുന്നല്ലോ താമസം. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, റോഡരികിലെ ചായക്കടയില്‍ രണ്ടുപേര്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്നത് കണ്ടു. കുറേ ദിവസങ്ങള്‍ അടുപ്പിച്ച് ഇത് ആവര്‍ത്തിച്ചു കണ്ടപ്പോള്‍, ഞാന്‍ കൂട്ടുകാരി നളിനമ്മാളോട് വിവരം പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, നെടുമങ്ങാട്ടെ വ്യാപാരിയാണ്, എന്നെ കാണാന്‍ വന്നുനില്‍ക്കുകയാണെന്ന്. പൊന്നപ്പനശാരി പറഞ്ഞതനുസരിച്ചാണ് അവര്‍ എന്നെ കാണാന്‍ ശ്രമിച്ചത്. പിന്നീട് അവര്‍ ആറ്റിങ്ങലെ എന്റെ വീട്ടില്‍വന്ന് കല്യാണമാലോചിച്ചു. ആള്‍ ഇത്തിരി കറുത്തിട്ടാണ്. അതേക്കുറിച്ച് ഉമ്മ പറഞ്ഞു; 'കറുകറാന്നിരിക്കുന്നല്ലോ!' ശരീരത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു ഉമ്മയുടെ ആധി. 'പുറം കറുപ്പായിക്കോട്ടെ, അകം വെളുപ്പാണ്. മഹ്‌റിനു കെട്ടിച്ചുതരണം, മറ്റൊന്നും വേണ്ട' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ത്രീധനവും മറ്റു നിബന്ധനകളുമൊന്നുമല്ലാതെ, പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട 'മഹ്ര്‍' മാത്രം നിശ്ചയിച്ച് കല്യാണം നടത്തണം-ഇതാണ് മഹ്‌റിന് കെട്ടിച്ചുതരണം എന്നുപറഞ്ഞതിനര്‍ഥം. 'ബി.എ പരീക്ഷ എഴുതി നില്‍ക്കുകയാണ്, എനിക്ക് ഇനിയും പഠിക്കണം'-ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി. എത്രവേണമെങ്കിലും പഠിപ്പിക്കാമെന്നായി അദ്ദേഹം. അങ്ങനെ വിവാഹം നടന്നു. പത്തു പവന്റെ 'ചക്രധാരി' മാലയായിരുന്നു താലി (മഹ്ര്‍) ചെയ്ന്‍. ആഭരണവും വസ്ത്രങ്ങളുമെല്ലാം അദ്ദേഹം തന്നെ കൊണ്ടുവന്നു.
ബി.എ റിസള്‍ട്ട് അറിഞ്ഞത് വിവാഹ ശേഷമാണ്. തുടര്‍ന്ന് അദ്ദേഹം തന്നെയാണ് എന്നെ എം.എക്ക് ചേര്‍ത്തത്. അന്ന് ഞങ്ങള്‍ നെടുമങ്ങാട്ടായിരുന്നു താമസം. പരീക്ഷയുടെ സമയത്ത് ഞാന്‍ 4/5 മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിന്റെ ആലസ്യം ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് എം.എക്ക് റാങ്ക് കിട്ടുമായിരുന്നു. ക്ലാസിലെ ഏക പെണ്‍കുട്ടി ഞാനായിരുന്നു, ബാക്കി ഒമ്പതും ആണ്‍കുട്ടികള്‍. എന്നെ പഠിപ്പിച്ച് വലുതാക്കുന്നതിലും വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം മലയാളം വിദ്വാന്‍ പരീക്ഷ പാസായിരുന്നു. എനിക്ക് എം.എയുടെ നോട്‌സ് എഴുതിത്തന്നിട്ടുണ്ട്. നല്ല ഹാന്റ് റൈറ്റിംഗ് ആണ്. ഹിസ്റ്ററി ഓഫ് ലിറ്ററേച്ചറിന്റെ ഒരു വാള്യം മുഴുവന്‍ നോട്ടെഴുതിത്തന്നത് അദ്ദേഹമായിരുന്നു. കൂടെ ഇരുന്ന് പഠിപ്പിക്കും. പ്രസംഗിക്കാന്‍ പോകുമ്പോള്‍ കൂടെവരും. അദ്ദേഹമില്ലായിന്നെങ്കില്‍ ഞാന്‍ ഒന്നും ആകുമായിരുന്നില്ല. ഒരു സ്‌കൂള്‍ ടീച്ചര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു. പ്രഫസറും, പ്രിന്‍സിപ്പലും, എം.എല്‍.എയുമൊക്കെയായത് അദ്ദേഹത്തിന്റെ കൂടി പിന്തുണകൊണ്ടാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ പോകുന്നത് അദ്ദേഹം ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ്. ഹോസ്പിറ്റലില്‍ നിന്നാണ് ഫീല്‍ഡിലോട്ട് പോയത്, തിരിച്ചുവന്നതും അങ്ങോട്ടുതന്നെ. 1998 ലാണ് ആദ്ദേഹം മരിച്ചത്.  
 അധ്യാപികയുടെ കസേരയില്‍നിന്ന് രാഷ്ട്രീയത്തിലേക്കി+റങ്ങുന്നത് എങ്ങനെയാണ്? ആദ്യമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നോ?
ഞാന്‍ നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയൊന്നും ആയിരുന്നില്ല. 1985ലാണെന്ന് ഓര്‍മ, വി.ജെ.ടി ഹാളില്‍ ശരീഅത്ത് വിവാദത്തെക്കുറിച്ച് ഒരു സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. ഞാനും അതില്‍ പ്രസംഗിച്ചു. വേദിയിലുണ്ടായിരുന്ന ഇ.എം.എസാണ് പ്രസംഗം കേട്ട്  എന്നെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയമാണ്. ഇ.എം.എസ് പറഞ്ഞു: 'കഴക്കൂട്ടം എം.എല്‍.എ ഇപ്പോള്‍ എം.എം ഹസനാണ്. ആ മണ്ഡലം ഹസന്റെ കൈയില്‍നിന്ന് പിടിച്ചെടുക്കണമെങ്കില്‍ ടീച്ചര്‍ അവിടെ മത്സരിക്കണം.' അതായിരുന്നു എന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ പശ്ചാത്തലം.

അന്ന് എം.എം ഹസന് എതിരെ ടീച്ചര്‍ കഴക്കൂട്ടത്ത് മത്സരിച്ചോ?
ഞാന്‍ കഴക്കൂട്ടത്ത് മത്സരിച്ചു. പക്ഷേ, എനിക്കെതിരെ ഹസന്‍ മത്സരിച്ചില്ല. ടീച്ചറിനെതിരെ ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു. കാരണം, ഹസന്‍ എന്റെ ശിഷ്യനാണ്. വളര്‍ത്തു മകനെപ്പോലെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ചെമ്പഴന്തി കോളേജില്‍നിന്ന് ഹസനെ എക്‌സ്പല്‍ ചെയ്ത് വിട്ടപ്പോള്‍, രക്ഷകര്‍ത്താവായി നിന്ന് യൂനിവേഴ്‌സിറ്റി കോളേജില്‍ ചേര്‍ത്തത് ഞാനാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ഗുരുശിഷ്യ ബന്ധമാണുള്ളത്. ചിലപ്പോള്‍ നിയമസഭയില്‍ എനിക്ക് എതിരായൊക്കെപ്പറയുമായിരുന്നു. അതുകഴിഞ്ഞ് ഓടിവരും; ''ടീച്ചറേ ഗുരുശിഷ്യബന്ധമൊക്കെയുണ്ട്. പക്ഷേ, ഇതിപ്പം...'' നല്ല രസമായിരുന്നു നാലുവര്‍ഷം നിയമസഭയില്‍.

എങ്ങനെയായിരുന്നു തെരഞ്ഞെടുപ്പും മത്സരവുമൊക്കെ?
ഇ.എം.എസ് പറഞ്ഞതനുസരിച്ച് സുശീലാഗോപാലന്‍, കാട്ടായിക്കോണം ശ്രീധരന്‍, അരുവിപ്പുറം പ്രഭാകരന്‍ എന്നിവര്‍ വീട്ടില്‍വന്നു. കഴക്കൂട്ടത്ത് ടീച്ചര്‍ മത്സരിക്കണം എന്നാവശ്യപ്പെട്ടു. കഴക്കൂട്ടത്തെ ഏഴു പഞ്ചായത്തുകളിലും ഞാന്‍ നേരത്തെ പ്രസംഗിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും ശ്രീനാരായണ ആശ്രമത്തിലും ചെമ്പഴന്തി വൈല്‍വീരം വീട്ടിലും ലക്ഷ്മി മംഗലം ദേവിക്ഷേത്രം പ്രസംഗിക്കാന്‍ പോയിരുന്നു. അതുകൊണ്ട് ആളുകള്‍ക്കൊക്കെ എന്നെ അറിയാം. എനിക്ക് ധാരാളം ശിഷ്യന്മാരും അവിടെയൊക്കെ ഉണ്ട്. ഈഴവ സമുദായത്തിലൊക്കെപ്പെട്ട 'ആരാധകര്‍' തന്നെ അവിടെയൊക്കെയുണ്ട്. ആ അനുകൂല പശ്ചാത്തലം വെച്ചാണ് കഴക്കൂട്ടത്ത് മത്സരിച്ചത്. 1986 ലായിരുന്നു അത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു ഞാന്‍. ത്രാസാണ് ചിഹ്നം. മുസ്‌ലിം ലീഗിലെ നാവായിക്കുളം റഷീദും റെയ്ച്ചല്‍ മത്തായിയുമായിരുന്നു എതിരാളികള്‍. നാവായിക്കുളം റഷീദ് എന്റെ ക്ലാസ്‌മേറ്റാണ്. റെയ്ച്ചല്‍ മത്തായിക്കറിയാത്ത കാര്യങ്ങളൊക്കെ ഞാന്‍ പ്രസംഗിക്കുമായിരുന്നു. വേദമൊക്കെ ഉദ്ധരിച്ചായിരുന്നു എന്റെ പ്രസംഗം. അകാര ഉകാര മകാരസമാഹാഓംകാര.... ഇങ്ങനെ ഹിന്ദുവേദം, ഖുറാന്‍, ബൈബ്ള്‍ എല്ലാം ഉദ്ധരിക്കും. 'എല്ലാ മതക്കാരുടെ കാര്യവും പറയുന്നു, ടീച്ചര്‍ കൊള്ളാമല്ലോ'-സ്ത്രീകള്‍ക്കൊക്കെ വലിയ ഹരമായിരുന്നു. 14000 ത്തിലധികം വോട്ടുകള്‍ക്കാണ് ജയിച്ചത്. വലിയ ആവേശമായിരുന്നു, ആദ്യാനുഭവമല്ലേ, റോട്ടരികിലും ചന്തയിലും ക്ഷേത്രനടയിലുമൊക്കെനിന്ന് പ്രസംഗിച്ചു. അതെല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. ആദ്യമാദ്യം അതിലൊക്കെ വലിയ വിഷമം തോന്നി.

ആദ്യമായി നിയമസഭയിലെത്തിയപ്പോള്‍ എന്തുതോന്നി?
ഹൊ, എനിക്ക് വലിയ ത്രില്ലായിരുന്നു. എങ്ങനെ നിയമമുണ്ടാക്കുന്നു, ഭേദഗതികള്‍ പാസാക്കുന്നു, പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ അടിയുണ്ടാക്കുന്നതെങ്ങനെ- ഇതൊക്കെ അറിയാന്‍ വലിയ ജിജ്ഞാസയുണ്ടായിരുന്നു. ലോനപ്പന്‍ നമ്പാടന്‍ മാഷ് നേരത്തെയുള്ള ആളല്ലേ. അദ്ദേഹം ഞങ്ങള്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുതരുമായിരുന്നു. വോട്ടിംഗിന്റെ സമയത്ത് പാര്‍ട്ടി വിപ്പ് വരും, എങ്ങനെ വോട്ട് ചെയ്യണമെന്ന്. ചിലപ്പോള്‍ നമ്മുടെ മനസാക്ഷിക്കെതിരായി വോട്ടുചെയ്യേണ്ടിവരും.

ടീച്ചര്‍ അങ്ങനെ സ്വന്തം മനഃസാക്ഷിക്കെതിരായി നിയമസഭയില്‍ വോട്ട് ചെയ്തിട്ടുണ്ടോ?
പിന്നേ, ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും അധികം പറയാനൊക്കത്തില്ല. തങ്കമണി സംഭവം നടന്നു, കൊല്ലത്ത് അടി നടന്നു. ഞങ്ങള്‍ അഞ്ചുപേരാണ് ഇടതുപക്ഷത്തുള്ള വനിതാ എം.എല്‍.എമാര്‍. ഭാര്‍ഗവി തങ്കപ്പന്‍, ഗൗരിയമ്മ, റോസമ്മ പുന്നൂസ്, മെഴ്‌സികുട്ടി, ഞാന്‍. യു.ഡി.എഫില്‍ മൂന്ന് വനിതാ എം.എല്‍.എമാര്‍. എം.ടി പത്മ, ലീലാദാമോദരന്‍, റോസമ്മാചാക്കോ. ഞങ്ങള്‍ എട്ടുപേരും കൂടി ലേഡീസ് റൂമില്‍ വരുമ്പോള്‍ ഞാന്‍ പറയും; ''നമുക്ക് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം വരുമ്പോഴെങ്കിലും ഒന്നിച്ചുനില്‍ക്കണം, ഒറ്റക്കെട്ടായിനിന്ന് പ്രവര്‍ത്തിക്കണം. തങ്കമണിയില്‍ നടന്നത് തെറ്റായ സംഭവമാണ്. തല്‍പര കക്ഷികളെ ശിക്ഷിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം'' ഞാന്‍ നിര്‍ദേശിച്ചു. റൂമില്‍ വെച്ച് എല്ലാവരും അതംഗീകരിച്ചു. പക്ഷേ നിയമസഭയിലെത്തിയപ്പോള്‍ അവര്‍ കരുണാകരന്റെ പക്ഷത്തും നമ്മള്‍ നായനാരുടെ കൂടെയും!

എന്തായിരുന്നു തങ്കമണി സംഭവം?
അതിന്റെ പൂര്‍ണചിത്രം എനിക്കിപ്പോള്‍ ഓര്‍മയില്ല. തങ്കമണിയില്‍ ഒരുപാട് വീടുകളില്‍ കയറി പോലീസ് സ്ത്രീകളെ ആക്രമിക്കുകയും പുരുഷന്മാരെയൊക്കെ പിടിച്ചുകൊണ്ട് പോവുകയും ചെയ്തു. ജനങ്ങളെ കണ്ടമാനം ഉപദ്രവിച്ചു. പള്ളിയിലച്ചന്മാര്‍ കൂട്ടമണിയടിച്ചു. പക്ഷേ, ആരും ഒന്നും കേട്ടില്ല. ലക്ഷ്മണയും മറ്റുമാണല്ലോ അന്ന് പോലീസിന്റെ തലപ്പത്ത്. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഒരുപാട് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവമായിരുന്നിട്ടുപോലും കോണ്‍ഗ്രസ്സ് വനിതാ എം.എല്‍.എമാര്‍ അതിനെതിരെ ഒന്നും പറഞ്ഞില്ല. നിഷ്പക്ഷമായി സംസാരിക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് പാര്‍ട്ടി വിപ്പുണ്ടായിക്കാണും. അതുപോലെ നായനാരുടെ കാലത്ത് കൊല്ലത്ത് അടിയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കൊക്കെ അടികിട്ടി. ഞാനും ലീലാദാമോദര മേനോനും റോസമ്മാ ചാക്കോയും മറ്റും അവിടം സന്ദര്‍ശിച്ചു. കണ്ടപ്പോള്‍ കഷ്ടം തോന്നി. പക്ഷേ, വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. പെണ്ണുങ്ങളുടെ കാര്യത്തിന് വേണ്ടിപോലും വനിതാ നേതാക്കള്‍ക്ക് ഒന്നിച്ചുനില്‍ക്കാനാകില്ല. 33% അല്ല, 50% സംവരണം വരികയും നിയമങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ ചെയ്താലും ഇങ്ങനെയാണെങ്കില്‍ അതുകൊണ്ടൊന്നും ഒരു ഫലവും ഇല്ല.

നിയമസഭയില്‍ മറക്കാനാകാത്ത സംഭവങ്ങളെന്തെങ്കിലും ?
പലതുമുണ്ട്. എന്റെ മണ്ഡലത്തില്‍, പള്ളി കയറി അക്രമിച്ച സംഭവമുണ്ടായി, ഒരു കുരുത്തോലപ്പെരുന്നാളിന്. കൊലക്കേസ് പ്രതികള്‍ക്ക്, പാപം ചെയ്തവര്‍ക്ക് പള്ളിയില്‍ അഭയം കൊടുത്തു. അച്ഛന്‍ കുമ്പസാരക്കൂട്ടില്‍തന്നെ കുഴപ്പം കാണിച്ചു. അതിനെക്കുറിച്ച് ഒരു കോളിംഗ് അറ്റന്‍ഷന്‍വെച്ച് നിയമസഭയില്‍ സംസാരിക്കാന്‍ ഞാന്‍ ഒരുങ്ങി. പക്ഷേ, ഗൗരിയമ്മയും ബേബിജോണുമൊക്കെ എന്നെ വിലക്കി. പള്ളിക്കാര്യമൊന്നും നമ്മള്‍ പറയണ്ട, പ്രശ്‌നമാകും-ഇതായിരുന്നു അവരുടെ നിര്‍ദേശം. എന്തുപറയണം, എന്തുപറഞ്ഞുകൂടാ എന്നും എനിക്കറിഞ്ഞുകൂടാ. അവസാനം അതൊരു സബ്മിഷനായി, ഠവല ലറഴല വേല ൃേമഴലറശല െയഹൗിറലറ. നമ്മള്‍ നിഷ്പക്ഷമായി ഒരുകാര്യം പറയാന്‍ ശ്രമിച്ചതാണ്. പക്ഷേ അതങ്ങനെയായി. അതിലെനിക്ക് വലിയ വിഷമം തോന്നിയിട്ടുണ്ട്. ഗ്രന്ഥശാലാബില്ല് വന്നു, വനിതാ കമ്മീഷന്‍ ബില്ല് വന്നു, എല്ലാറ്റിലും പാര്‍ട്ടി പറയുന്നതിനനുകൂലമായേ നമുക്ക് പറയാന്‍ പറ്റൂ. നമുക്ക് മറ്റൊരു അഭിപ്രായമുണ്ടെങ്കിലും അത് പറയാനൊക്കത്തില്ല. പാര്‍ട്ടി നിലപാടിനെതിരായൊന്നും മിണ്ടരുതെന്നാണ്. അങ്ങനെ പറഞ്ഞാല്‍ നമുക്കെതിരെ നടപടിവരും. സ്വാതന്ത്ര്യം ഇല്ല; ഇത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥിതിയാണ്. രാഷ്ട്രീയത്തില്‍ വിദ്യാഭ്യാസ യോഗ്യത ഒരു അയോഗ്യതയും കൂടിയാണ്. . പാര്‍ട്ടി നേതാക്കള്‍ക്കാണ് പല കമ്മിറ്റികളിലും സ്ഥാനം കിട്ടുക, നാലാം ക്ലാസും ഗുസ്തിയുമുള്ളവരൊക്കെ വലിയ കസേരകള്‍ പാര്‍ട്ടി ബെയ്‌സില്‍ കൈയടക്കും. നമ്മേപ്പോലെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ 'പാര്‍ട്ടി യോഗ്യത'ക്ക് മുമ്പില്‍ തഴയപ്പെടും.
കോണ്‍ഗ്രസ്സ് നേതാക്കളായ പീതാംബരക്കുറുപ്പും ശരസ്ചന്ദ്രപ്രസാദും ഒരിക്കല്‍ എന്നോട് പറഞ്ഞു; 'രാഷ്ട്രീയത്തില്‍ വരണം എന്ന് ടീച്ചറിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഞങ്ങളോട് പറഞ്ഞാല്‍ പോരായിരുന്നോ, ഞങ്ങള്‍ കൊത്തിക്കൊണ്ട് പോയെനെ. ടീച്ചര്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് തെറ്റ്.' (അവര്‍ രണ്ടുപേരും എന്റെ വിദ്യാര്‍ഥികളാണ്). ടീച്ചറെ ഞങ്ങള്‍ മന്ത്രിയാക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു.

അവര്‍ പറഞ്ഞത് ശരിയായിരുന്നോ?
ശരിയായിരിക്കണം, പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. അതേസമയം എം.എല്‍.എ പദവി ഒഴിഞ്ഞശേഷം, എന്നെ ഏതെങ്കിലും കമ്മിറ്റിയില്‍ എടുക്കുകയോ, സാന്നിധ്യം ആവശ്യപ്പെടുകയോ ഒന്നും ചെയ്തില്ല നമ്മുടെ കഴിവ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നില്ല. അങ്ങനെ ഒരു വലിയ പരാതി എനിക്കുണ്ട്. മുന്‍ എം.എല്‍.എ എന്നുപറഞ്ഞ് കരിയിലപോലെയങ്ങ് എടുത്തുകളയുകയാണ്. എന്തുമാത്രം കാശ് ചിലവാക്കി, എത്രമാത്രം ആളുകള്‍ വര്‍ക്ക് ചെയ്തിട്ടാണ് ഒരാള്‍ എം.എല്‍.എ ആകുന്നത്. പെന്‍ഷന്‍, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്...ഇതെല്ലാം ഉണ്ട്. പക്ഷേ, എത്ര കമ്മിറ്റികളും വേദികളും ഉണ്ട്. അതില്‍ പ്രവര്‍ത്തിക്കാന്‍ അവസരമില്ല. ഇപ്പോള്‍ എജുക്കേഷന്‍ കൗണ്‍സിലൊക്കെ വന്നില്ലേ. എന്നെയൊക്കെ ഉള്‍പ്പെടുത്തിക്കൂടേ? അത് ചെയ്യില്ല. അവരവരുടെ കാര്യം, അത്രയേഉള്ളൂ. അതിലെനിക്ക് വലിയ വിഷമമുണ്ട്. എം.എ ബേബിയോട് ഞാനിത് പറഞ്ഞിട്ടുണ്ട്. ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത എത്രയോ പേരെ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന് ഏതൊക്കെ സ്ഥാനത്തിരുത്തുന്നു. യോഗ്യതകളുള്ള, യൂനിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പലായിരുന്ന ഒരാള്‍ ഒന്നും ചെയ്യാന്‍ അവസരം കിട്ടാതിരിക്കുന്നു. മലപ്പുറത്ത് എന്തൊക്കെ പരിഷ്‌കാരങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പ്രിന്‍സിപ്പലായിരുന്നിടത്തൊന്നും അഞ്ച് പൈസയുടെ പ്രശ്‌നമുണ്ടായിട്ടില്ല. ഓഡിറ്റില്‍ ഒരു പ്രശ്‌നവും കണ്ടിട്ടില്ല. അങ്ങനെയുള്ളവരെയൊക്കെ പിന്നീട് മറക്കാന്‍ പാടുണ്ടോ?

പാര്‍ട്ടി അവഗണിച്ചു എന്നാണോ?
അവഗണിച്ചു എന്നല്ല, പരിഗണിച്ചില്ല. എന്നെക്കാള്‍ കഴിവുള്ളവരൊക്കെയുണ്ടല്ലോ. അവസാനം ഞാന്‍ പാര്‍ട്ടി മെമ്പറും ആയി. ടി.കെ ഹംസ പറഞ്ഞു, 'നബീസാ, പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുക്കണം. എന്നാലെ വല്ലതുമൊക്കെ ആകൂ.' അങ്ങനെ മെമ്പറായി, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു, തോറ്റുതൊപ്പിയിട്ടു. പിന്നെ അംഗത്വം പുതുക്കാനൊന്നും ഞാന്‍ പോയില്ല. ഞാന്‍ പറഞ്ഞു; 'എന്നെ ഒന്നിനും വിളിക്കണ്ട, സംഭാവന വാങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ വരും. എന്റെ കൈയില്‍ നിന്നാണ് ആദ്യം വാങ്ങുക. ഏതു ഫണ്ടാണെങ്കിലും ആദ്യം ഞാന്‍ കൊടുക്കണമെന്നാണ് പറയുക. കുറച്ചുമാസങ്ങള്‍ക്കു മുമ്പ്, എന്റെ മാലയിലെ ചുട്ടിയിളക്കിയാണ് ഒരു പവന്‍, ഞാന്‍ കൊടുത്തത്. എല്ലാ പാര്‍ട്ടിക്കാരും വരും, കോണ്‍ഗ്രസുകാരും വരാറുണ്ട്.

എം.എല്‍.എ പെന്‍ഷന്റെ വിഹിതം പാര്‍ട്ടിക്ക് കൊടുക്കുന്നുണ്ടോ?
മുമ്പ് കൊടുത്തുകൊണ്ടിരുന്നു, പത്ത് ശതമാനം. ഇപ്പോള്‍ കൊടുക്കുന്നില്ല. അവര്‍ ചോദിക്കാറില്ല, ഞാന്‍ കൊടുക്കാറുമില്ല. അതിനെക്കുറിച്ച് ഞാനിപ്പോള്‍ സംസാരിക്കാറേ ഇല്ല. ഇപ്പോള്‍ സ്വസ്ഥം, സുഖം. പക്ഷേ, പാര്‍ട്ടിക്കാര്‍ ടീച്ചര്‍ എന്ന ആദരവ് ഇപ്പോഴും തരുന്നുണ്ട്, കോടിയേരിയും പിണറായിയുമൊക്കെ. ഉമ്മന്‍ചാണ്ടിയും മാണിയുമൊക്കെ ചേച്ചീന്നും പറഞ്ഞ് അടുത്ത് വരും. നേതാക്കന്മാരോട് ഒട്ടിനില്‍ക്കാനും കൈനീട്ടാനും കാല് പിടിക്കാനുമൊന്നും നമുക്ക് സാധിക്കില്ല. മുപ്പത് വര്‍ഷത്തോളം ടീച്ചറും പ്രിന്‍സിപ്പലുമൊക്കെ ആയിരുന്നതല്ലേ.
കരുണാകരനും എന്നോട് വലിയ അടുപ്പമായിരുന്നു. മുരളിയെയും പത്മജയേയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് മുരളിയും യൂനിവേഴ്‌സിറ്റി കോളേജില്‍ പത്മജയും എന്റെ വിദ്യാര്‍ഥികളായിരുന്നു. അതുകൊണ്ട് കുട്ടികളുടെ ടീച്ചര്‍ എന്ന നിലയിലായിരുന്നു കരുണാകരന്‍ എന്നെ കണ്ടിരുന്നത്. മരിക്കുന്നതുവരെ എന്നെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. നോമ്പു തുറക്കാനും വിളിക്കും. വിലകൂടിയ തേയിലയും ഏലക്കായയുമൊക്കെ തരുമായിരുന്നു. മുസ്‌ലിം മന്ത്രിമാര്‍ എന്നെ അങ്ങനെയൊന്നും ക്ഷണിച്ചിരുന്നില്ല. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ഇടക്ക് സി.എച്ചിനെ കാണാന്‍ പോകാറുണ്ടായിരുന്നു. സി.എച്ച് വളരെ നല്ല വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യയും. എം.കെ മുനീറൊക്കെ അന്ന് ചെറിയ കുട്ടിയാണല്ലോ. മുനീര്‍ ഇപ്പോഴും എന്നെ കണ്ടാല്‍ ഉമ്മാ എന്നുതന്നെയാണ് വിളിക്കുന്നത്. നഹാ സാഹിബിന്റെ മകന്‍ അബ്ദുര്‍റബ്ബിനെയും കൊച്ചിലേ എനിക്കറിയാം. 83 വയസായില്ലേ എനിക്കിപ്പോള്‍. എം.എ പാസായിട്ടുതന്നെ 60 വര്‍ഷമായി.

ടീച്ചറെപ്പോലെയൊരാള്‍ക്ക് ചേര്‍ന്നതാണോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം?
അല്ലേ അല്ല. ഞാന്‍ അറിയാനുള്ള ജിജ്ഞാസ കൊണ്ട് നിന്നതല്ലേ. സര്‍വീസില്‍ നിന്ന് വിരമിച്ചു, മക്കളെയൊക്കെ കെട്ടിച്ചു, സ്വന്തമായി വീടുണ്ട്, ബാധ്യതകളൊന്നുമില്ല. അങ്ങനെയിരിക്കുമ്പോള്‍ ഇതെന്താണെന്ന് അറിയാമല്ലോ എന്ന് വിചാരിച്ച് മത്സരിച്ചതാണ്. അല്ലാതെ ഭൗതിക ലാഭമോ, സ്ഥാന മോഹമോ ഒന്നും ഉള്ളതുകൊണ്ടല്ല തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

സ്ത്രീയെന്ന നിലക്ക് പാര്‍ട്ടിയില്‍ നിന്നെന്തെങ്കിലും...
അങ്ങനെയൊന്നുമില്ല, അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. ആണും പെണ്ണുമൊക്കെ തുല്യര്‍തന്നെ. പിന്നെ പാര്‍ട്ടി അംഗമെന്ന നിലക്ക് നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മെച്ചമുണ്ട്. അവര്‍ക്ക് കൊടുത്തിട്ടേ ഉള്ളൂ വെളിയിലുള്ളവര്‍ക്ക്. എം.എല്‍.എ എന്ന നിലക്ക് പാര്‍ട്ടി കാര്യങ്ങള്‍ക്കൊക്കെ ഞാനും ക്ഷണിതാവായിരുന്നു. അംഗത്വമെടുത്ത ശേഷം കഴക്കൂട്ടം ബ്രാഞ്ചിലാണ് ഉണ്ടായിരുന്നത്. പക്ഷേ പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഞാന്‍ സ്വീകരിച്ചിരുന്നില്ല. ഭാരവാഹിത്വമൊന്നും ഇല്ലായിരുന്നു. ബ്രാഞ്ച് തലം തൊട്ട് പ്രവര്‍ത്തിച്ചുവന്നവര്‍ക്കേ പാര്‍ട്ടി സ്ഥാനങ്ങള്‍ കൊടുക്കുകയുള്ളൂ. പാര്‍ട്ടി മീറ്റിംഗുകള്‍ക്കൊക്കെ പ്രത്യേക ക്ഷണിതാവായി പോകാറുണ്ടായിരുന്നു. ഗള്‍ഫിലിരിക്കുമ്പോഴാണ് ഒരിക്കല്‍ 13-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. അതില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് വി.എസ് കമ്പിയടിച്ചപ്പോള്‍ ഞാന്‍ അതിനും ഓടി വന്നു.

എന്തിനായിരുന്നു ഗള്‍ഫ് യാത്ര?
എന്റെ കുടുംബക്കാരൊക്കെ അവിടെയുണ്ട്. അവരെ കാണാം, നാടും കാണാം. പിന്നെ ജനസംസ്‌കൃതിയുടെ 40 ദിവസത്തെ പ്രഭാഷണമുണ്ടായിരുന്നു. അതിനും വേണ്ടിയായിരുന്നു യാത്ര. കുറേ ദിവസങ്ങള്‍ പ്രഭാഷണങ്ങളുമായി കറങ്ങി.

1991 ലാണല്ലോ ടീച്ചര്‍ രണ്ടാമത് നിയമസഭയിലേക്ക് മത്സരിച്ചത്, അതും പാര്‍ട്ടി ചിഹ്നത്തില്‍.
രണ്ടാമത്തെ തവണ മത്സരിക്കാന്‍ എനിക്ക് അത്ര താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. പലതും ചെയ്തുകൊടുക്കാമെന്ന് ജനങ്ങളോട് പറഞ്ഞിട്ട് വലുതായൊന്നും ചെയ്യാന്‍ പറ്റിയില്ല. ആളുകള്‍ക്കും ആത്മാര്‍ഥത കുറഞ്ഞു. പാര്‍ട്ടി അംഗത്വം ഇല്ലാത്തതുകൊണ്ട് നമുക്ക് ഫണ്ട് വല്ലാതെയൊന്നും കിട്ടിയില്ല.
രാജീവ് ഗാന്ധിയുടെ മരണത്തിനു തൊട്ടുടനെയുള്ള തെരഞ്ഞെടുപ്പിലാണ് രണ്ടാമത് മത്സരിച്ചത്. എം.വി രാഘവനായിരുന്നു എതിരാളി. 360 വോട്ടിനാണ് ഞാന്‍ തോറ്റത്. ജയിക്കാന്‍ വേണ്ടി രാഘവന്‍ കളിക്കാത്ത കളികളൊന്നും ഇല്ല. ആറ് ബൂത്തുകളില്‍ തീവെച്ചു, അവിടെയൊക്കെ റീഇലക്ഷന്‍ വേണ്ടിവന്നു. ഒരുപാട് സ്ഥലത്ത് കള്ള വോട്ട്‌ചെയ്തു; മഫ്ടിയില്‍ വന്ന് പോലീസുകാര്‍ വരെ കള്ള വോട്ട് ചെയ്തിട്ടുണ്ടെന്നാണ് കേട്ടത്. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റും കണ്ടപ്പോള്‍ അന്ന് സി.പി.എം ജില്ലാ പ്രസിഡന്റായിരുന്ന അനിരുദ്ധനോട് ഞാന്‍ പറഞ്ഞു; 'നമ്മള്‍ ഇങ്ങനെ ഇരുന്നാല്‍ ഒക്കില്ല. എന്തെങ്കിലും ചെയ്യണം.' പക്ഷേ, സഖാവിന്റെ മറുപടി ഇങ്ങനെ; 'ഏയ് അതൊന്നുമില്ല. കഴിഞ്ഞ തവണ കിട്ടിയ 14000 ഭൂരിപക്ഷത്തില്‍നിന്ന് 1000 കുറയുമായിരിക്കും. എന്നാലും ഉമ്മാ നിങ്ങള്‍ 13000 ന് ജയിക്കും.' എല്ലാവര്‍ക്കും ഓവര്‍കോണ്‍ഫിഡന്‍സായിരുന്നു; എനിക്കും. പക്ഷേ, തോറ്റു! അന്ന് പാര്‍ട്ടി ചിഹ്നത്തിലാണ് ഞാന്‍ മത്സരിച്ചത്. അതും അബദ്ധമായി. ഓര്‍തഡോക്‌സ് മുസ്‌ലിംകളാരും എനിക്ക് വോട്ട് ചെയ്തില്ല, ഓര്‍തഡോക്‌സ് ബ്രാഹ്മിണ്‍സും നായന്മാരും എനിക്ക് വോട്ട് ചെയ്തില്ല. 'ടീച്ചര്‍ അന്ന് സ്വതന്ത്രയായി മത്സരിച്ചതുകൊണ്ടാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ പാര്‍ട്ടി ചിഹ്നത്തിലാണ്. പാര്‍ട്ടിക്ക് ഈശ്വരവിശ്വാസമില്ല. അതുകൊണ്ട് ഞങ്ങള്‍ വോട്ട് ചെയ്യില്ല'-എന്ന് അവര്‍ പറയുകയും ചെയ്തു. അതുകൊണ്ട്, ഞാന്‍ ജയിക്കും, പക്ഷേ ഭൂരിപക്ഷമുണ്ടാകില്ല-ഇതായിരുന്നു എന്റെ വിശ്വാസം. പക്ഷേ, തോല്‍പ്പിച്ചത് രാഘവന്റെ അടവുകളാണ്.

രാഘവനെക്കാള്‍ കഴിവും തന്ത്രവുമുണ്ടല്ലോ സി.പി.എമ്മിന്, എന്നിട്ടും?
അതെ, പക്ഷേ, മറ്റു ചില വിഷയങ്ങളുണ്ടായിരുന്നു. ഒന്ന്, കാട്ടായിക്കോണം ശ്രീധരന് ആയിരുന്നു ആദ്യം മണ്ഡലത്തിന്റെ ചാര്‍ജ്. ഒരു നോട്ട് കേസുമായി ബന്ധപ്പെട്ട് അദ്ദേഹം സസ്‌പെന്‍ഷനിലായി. അദ്ദേഹം നേരിട്ട് കേസില്‍ പ്രതിയായിരുന്നില്ല. പ്രതിയെ സഹായിച്ചതായിരുന്നു കുറ്റം. മണ്ഡലത്തിന്റെ മുക്കുംമൂലയും അറിയുന്ന ആളായിരുന്നു അദ്ദേഹം. പിന്നെ വന്നത് ചടയന്‍ ഗോവിന്ദനാണ്. കാസര്‍കോട്ട് നിന്ന് വന്ന അയാള്‍ക്ക് മണ്ഡലത്തെ കുറിച്ച് എന്തറിയാം? എന്റെ കൂടെ ആദ്യം വര്‍ക്ക് ചെയ്തിരുന്ന ജയപ്രകാശ് ഒരു കോണ്‍ഗ്രസ് പ്രമാണിയുടെ മോളെ കല്യാണം കഴിച്ച്, പാര്‍ട്ടിയില്‍നിന്ന് ഇത്തിരി അകന്നിരുന്നു. അതുകൊണ്ട് മണ്ഡലത്തിന്റെ ഒഴുക്കറിഞ്ഞ് പണിയെടുക്കാന്‍ ആളുണ്ടായില്ല. അങ്ങനെ അതും കഴിഞ്ഞു.

പിന്നീട് നെടുമങ്ങാട് നഗരസഭാ കൗണ്‍സിലറും ചെയര്‍പേഴ്‌സണുമൊക്കെയായി?
നഗരസഭ പിടിച്ചെടുക്കണെന്ന ലക്ഷ്യത്തോടെയായിരുന്നു പാര്‍ട്ടി എന്നെ മത്സരിപ്പിച്ചത്. 28 വാര്‍ഡുകളില്‍ 22 ഉം ഞങ്ങള്‍ പിടിച്ചെടുത്തു. പത്താം വാര്‍ഡില്‍നിന്നാണ് ഞാന്‍ മത്സരിച്ചത്. അവിടെ ഞാന്‍ വളരെ കുറച്ചു തവണ, നാലോ അഞ്ചോ പ്രാവശ്യമേ പ്രചാരണത്തിന് പോയിരുന്നുള്ളൂ. ബാക്കിയെല്ലാ വാര്‍ഡുകളിലും പോയി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തി. കോണ്‍ഗ്രസിലെ വട്ടപാറ ചന്ദ്രനായിരുന്നു അവിടെ ചെയര്‍മാന്‍. കോണ്‍ഗ്രസിനെ തറപറ്റിച്ച് ഇടതുപക്ഷം നഗരസഭാ ഭരണം കൈയേറ്റു. 1995-2000 കാലയളിവിലാണ് ഞാന്‍ നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണായിരുന്നത്. അക്കാലത്ത് ചെയ്ത പ്രധാനപ്പെട്ട ഒരു കാര്യം, 3 സെന്റ് ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് വെച്ചുകൊടുത്തതാണ്. എല്ലാ സ്‌കൂളുകള്‍ക്കും ടോയ്‌ലറ്റ്, ചുറ്റുമതില്‍, പ്ലേഗ്രൗണ്ട്... ഇതൊക്കെ ഉണ്ടാക്കി. ഒന്നാന്തരമൊരു യൂറോപ്യന്‍ മാര്‍ക്കറ്റ് പണിതു. എന്തൊക്കെ നാടിനു വേണ്ടി ചെയ്യാന്‍ പറ്റുമോ, അതൊക്കെ എന്റെ കഴിവില്‍നിന്നുകൊണ്ട് ചെയ്തിട്ടുണ്ട്. മുന്‍ എം.എല്‍.എ എന്ന നിലക്കുള്ള ചില സൗകര്യങ്ങള്‍ എനിക്കുണ്ടായിരുന്നു. മന്ത്രിമാരെയൊക്കെ കാണാനും എളുപ്പമായിരുന്നു. ഞാന്‍ പഠിപ്പിച്ച പല കുട്ടികളും സെക്രട്ടറിമാരായും മറ്റും ഉണ്ടായിരുന്നു. പിന്നെ അന്ന് ഇടതുപക്ഷമാണല്ലോ സംസ്ഥാനം ഭരിക്കുന്നത്. എല്ലാം കൂടെ ഒത്തുവന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി. എം.എല്‍.എ ആയപ്പോള്‍ ചെയ്തതിലേറെ കാര്യങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണായിയിരിക്കുമ്പോള്‍ ചെയ്തിട്ടുണ്ട്. പിന്നെ, ഞാന്‍ എം.എല്‍.എ ആയ സമയത്ത് ഇപ്പോള്‍ എം.എല്‍.എമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊന്നും ഉണ്ടായിരുന്നില്ല.

അറിയപ്പെടുന്ന പ്രഭാഷകയാണല്ലോ ടീച്ചര്‍. എങ്ങനെയാണ് പ്രഭാഷണ വേദിയില്‍ എത്തിയത്?
എന്റെ ആദ്യത്തെ പ്രസംഗം പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. 'സഹകരണത്തിന്റെ സര്‍വതോന്മുഖമായ സാധ്യത' എന്ന വിഷയത്തെകുറിച്ച് ഒരു പ്രസംഗം എഴുതിപ്പഠിച്ചാണ് ചെന്നത്. വരിഞ്ഞം ഗോപിനാഥന്‍ സാര്‍ എഴുതിത്തന്നതായിരുന്നു. പക്ഷേ, പ്രസംഗിക്കാന്‍ നിന്നപ്പോഴേക്കും പേടിയായി, മുട്ടൊക്കെ വിറച്ചു. എങ്കിലും ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. അന്നെനിക്ക് സമ്മാനമൊക്കെ കിട്ടുകയുണ്ടായി. പിന്നെയങ്ങ് പ്രസംഗിക്കാന്‍ തുടങ്ങി. വിമണ്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ സാമാന്യം നന്നായി പ്രസംഗിക്കുമായിരുന്നു. കോളേജിനകത്ത് മാത്രമല്ല പുറത്തും. ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പല സാഹിത്യപരിപാടികളിലും അന്ന് പ്രസംഗിച്ചിട്ടുണ്ട്.
ഒരുപാട് വേദികളില്‍ ഞാന്‍ പ്രസംഗിച്ചു, കേരളത്തിലുടനീളം. കേവല രാഷ്ട്രീയം പറയാറില്ല എന്നതാണ് എന്റെ പ്രസംഗത്തിന്റെ പ്രത്യേകത. പാര്‍ട്ടിവേദികളിലാണെങ്കില്‍പോലും ഞാനങ്ങനെ വെറും രാഷ്ട്രീയം പറയാറില്ല. സാഹിത്യത്തിലൂടെയാണ് രാഷ്ട്രീയം പറയാറുള്ളത്. എം.എല്‍.എ ആയശേഷം കണ്ണൂരിലും കാസര്‍ക്കോട്ടും പ്രസംഗിക്കാന്‍ പോയി.
സാംസ്‌കാരിക വേദികളിലാണ് ഞാന്‍ കൂടുതലും പ്രസംഗിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ച മിക്ക സ്ഥലത്തും ഞാന്‍ പോയി പ്രസംഗിച്ചിട്ടുണ്ട്. കേരള കൗമുദി കുടുംബമാണ് എനിക്കതിന് അവസരം ഒരുക്കിത്തന്നത്. കെ. ദാമോദരന്‍, മാധവി സുകുമാരന്‍, കെ. ബാലകൃഷ്ണന്‍. കെ.പി ഉദയഭാനു തുടങ്ങിയവരെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ബാലരാമ പണിക്കര്‍, കേശവന്‍ വൈദ്യര്‍, മംഗളാനന്ദ സ്വാമി, നിത്യചെതന്യയതി, സ്വാമി മുനിനാരായണ പ്രസാദ് തുടങ്ങിയവരാണ് എന്നെ ക്ഷണിച്ചിരുന്നത്. തലശ്ശേരി, കളവംകൂടത്ത്, വര്‍ക്കല... തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കെ. ദാമോദരന്‍, കെ. ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ തുടങ്ങിയവരോടൊപ്പം പോയി. കേളു ഏട്ടന്‍, ഒ. ഭരതന്‍, ചമ്പാടന്‍ വിജയന്‍, സി.എച്ച് കണാരന്‍, മാഹിയിലെ സൂപ്പി, പി.ആര്‍ കുറുപ്പ് തുടങ്ങിയവരൊക്കെ ക്ഷണിച്ചുകൊണ്ടു പോകും. കെ.ആര്‍ ഗൗരിയമ്മ, ഓമനക്കുഞ്ഞ, ഞാന്‍... ഒരു ടീം ആയാണ് ഞങ്ങളെ പലരും വിളിക്കുക. ശിവഗിരിയില്‍ വനിതാ സമ്മേളനത്തിന് ഞങ്ങളുടെ സ്ഥിരം പ്രഭാഷണം ഉണ്ടാകുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും കുമാരാനാശാന്റെയും കൃതികളുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. ഇത് പ്രസംഗത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. വീണപൂവ്, ചിന്താവിഷ്ടയായ സീത, ലീല, നളിനി, തുടങ്ങിയവയൊക്കെ കോളേജില്‍ ഞാന്‍ പഠിപ്പിച്ചിരുന്നു. സി.വി രാമന്‍പിള്ളയുടെ പുസ്തകങ്ങള്‍ കൂടുതലും ഞാന്‍ തന്നെയാണ് ക്ലാസെടുത്തിരുന്നത്. ഒരു പ്രഭാഷകയായി വളരാന്‍ ഇതൊക്കെ സഹായിച്ചിട്ടുണ്ട്.

അന്ന് ഒരു മുസ്‌ലിം സ്ത്രീയെ പുറത്തൊക്കെ പ്രസംഗിക്കാന്‍ ക്ഷണിക്കുമായിരുന്നോ?
പിന്നേ, ക്ഷണിക്കുമോന്നോ? ഒരു മുസ്‌ലിം സ്ത്രീ പ്രസംഗിക്കുന്നുവെന്നറിഞ്ഞാല്‍ എഴുന്നള്ളിച്ച് കൊണ്ടുപോകും. അതായിരുന്നു കാലം. അന്ന് എല്ലാ പ്രസംഗങ്ങള്‍ക്കും പോകുമായിരുന്നു. നബിദിനത്തിനും പോകും. അത്തയാണ് കൂടെ വരിക, പിന്നെ ഭര്‍ത്താവ്. മക്കള്‍ വളര്‍ന്ന ശേഷം അവന്‍ കൂട്ടുവരും.

എങ്ങനെയാണ് പ്രസംഗത്തിന് ഒരുങ്ങുന്നത്?
ആദ്യമൊക്കെ, മുന്‍കൂട്ടി ഒരുങ്ങുമായിരുന്നു. പിന്നെ, നമ്മള്‍ ധാരാളം വായിക്കുകയും വിഷയങ്ങള്‍ പഠിപ്പിക്കാനായി റഫര്‍ ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ടല്ലോ. അതൊക്കെ വെച്ചങ്ങ് പ്രസംഗിക്കും. സ്റ്റേജില്‍ പിടിച്ചുനിര്‍ത്തിയാല്‍ ഏതു വിഷയത്തെ കുറിച്ചും ഒന്നര മണിക്കൂര്‍ പ്രസംഗിക്കാന്‍ കഴിയും, ഇപ്പോഴും. ഒന്നും മറന്നിട്ടില്ല. പിന്നെ, രാഷ്ട്രീയ വേദികളില്‍ പ്രസംഗിക്കേണ്ടിവരുമ്പോള്‍-വിശേഷിച്ചും തെരഞ്ഞെടുപ്പുകാലത്ത്-നേരത്തെ പ്രദേശത്തെ കുറിച്ച് പറഞ്ഞുതരും. ഇവിടെ മുസ്‌ലിംകളാണ്, അതുകൊണ്ട് പള്ളിക്കാര്യം, ഇസ്‌ലാം കാര്യം, ഈമാന്‍ കാര്യം....ഇതൊക്കെ കലര്‍ത്തി പറഞ്ഞോളണം. മറ്റൊരിടത്ത് ക്രിസ്ത്യാനികളായിരിക്കും. അവിടെ, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്‌തോത്രം ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം, ആ രീതിയിലൊക്കെ പറയണം. ഹിന്ദുക്കള്‍ ഉള്ള സ്ഥലത്താണെങ്കില്‍ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം.... വേദങ്ങളൊക്കെ ഉദ്ധരിച്ച് പ്രസംഗിക്കണം. തെരഞ്ഞെടുപ്പു കാലത്തെ പ്രസംഗത്തിനും വിപ്പ് ഉണ്ടാകും. കാട്ടായിക്കോണം ശ്രീധരനും ഡെപ്യൂട്ടി മേയറായിരുന്ന ജയപ്രകാശുമായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. പ്രസംഗം കേള്‍ക്കാന്‍ സ്ത്രീകളൊക്കെ രാവിലെത്തന്നെ കാത്തിരിക്കുമായിരുന്നു.
മലപ്പുറത്ത് പാണ്ടിക്കാട്, പട്ടിക്കാട്, ചാപ്പനങ്ങാടി, പരപ്പനങ്ങാടി, മണിമൂളി തുടങ്ങി ഒരുപാട് സ്ഥലത്ത് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. ആദ്യമൊക്കെ നമ്മള്‍ ചെല്ലുമ്പോള്‍ സ്ത്രീകള്‍ മുഖം തിരിച്ചിരിക്കുമായിരുന്നു. നമ്മളെ ഫെയ്‌സ് ചെയ്യില്ല. നല്ല ചുവന്നു തുടുത്ത, ഖമറു പോലുള്ള മുഖമുള്ളവരാണെങ്കിലും തിരിഞ്ഞിരുന്നു കളയും. ഒരിക്കല്‍ മഞ്ചേരിയിലെ എന്റെ പ്രസംഗം കേട്ട് അവിടെയുള്ള ഒരു ഹാജിയാര്‍ എഴുന്നേറ്റുനിന്ന്, ''ഓള് വമ്പത്തിയാണ്; പെണ്ണാണെങ്കിലെന്ത്, ആണിന്റെ ശേലിലല്ലേ പ്രസംഗിക്ക്ണത്?'' എന്നുപറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. പെണ്ണായി പിറന്നതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. നല്ല പ്രസംഗം ചെയ്തതിന്റെ പേരില്‍ ചാക്കീരിയുടെ അഭിനന്ദനം ഒരുപാട് എനിക്ക് കിട്ടിയിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയക്കാകട്ടെ അഡ്മിറേഷനായിരുന്നു. 'എന്തൊരു വാക്ചാതുരിയെന്നായിരുന്നു' സി.എച്ചിന്റെ കമന്റ്. ''നല്ല ശബ്ദവും, നല്ല പ്രസംഗവും. പക്ഷേ, കുപ്പായകൈക്ക് ഇറക്കവും തലയില്‍ തട്ടവും ഇട്ടിരിക്കുന്നെങ്കില്‍ മലപ്പുറത്ത് കൊണ്ടുപോയി പ്രസംഗിപ്പിച്ച് പത്ത് വോട്ടുപിടിക്കാമായിരുന്നു'' എന്നാണ് ഒരു നേതാവ് പറഞ്ഞത്. അതാണവരുടെയൊക്കെ നോട്ടം. നമ്മുടെ നാക്കിനെ വോട്ടാക്കി മാറ്റുക.

കുടുംബം?
എനിക്ക് ആറു മക്കളാണ്; മൂന്ന് ആണും മൂന്ന് പെണ്ണും, അഞ്ച് പേരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍. മൂത്ത മകള്‍ റസിയ; ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മലയാളം ഭാഷകളില്‍ എം.എ എടുത്തു. റഷ്യന്‍ ഭാഷയില്‍ ഡിപ്ലോമയും. മധ്യപ്രദേശില്‍ യൂനിവേഴ്‌സിറ്റി പ്രഫസറായി റിട്ടയര്‍ ചെയ്തു. രണ്ടാമത്തെയാള്‍ ഹാഷിം, ഡെപ്യൂട്ടി റെയ്ഞ്ചറായിരുന്നു. മൂന്നാമത്തെയാള്‍ റഹീം, ഡെപ്യൂട്ടി കമ്മീഷണറാണ് എക്‌സൈസില്‍. നാലാമത്തെ മകന്‍ സലീം, കേബ്ള്‍ ടി.വി ഓപ്പറേറ്ററാണ്. അഞ്ചാമത്തേത് ലൈല, ബി.എസ്.എന്‍.എല്‍ അക്കൗണ്ട്‌സ് ഓഫീസര്‍. ആറാമത്തേത് മകള്‍ താര, ഹയര്‍സെക്കന്ററി ഇംഗ്ലീഷ് ടീച്ചറാണ്.

രാഷ്ട്രീയത്തില്‍ വരുന്നതിനെ മക്കളൊക്കെ അനുകൂലിച്ചിരുന്നോ?
മക്കളൊന്നും അനുകൂലമായിരുന്നില്ല. ആര്‍ക്കും രാഷ്ട്രീയം ഇഷ്ടമില്ല. കാരണം, രാഷ്ട്രീയത്തിലിറങ്ങിയാല്‍ നമ്മളെ മാത്രമല്ല പറയുക, വീട്ടിലിരിക്കുന്ന മക്കളെയും പറയും. അതുകൊണ്ട് രണ്ടാം തവണ, എന്നെ ഒട്ടും പോകാന്‍ അനുവദിച്ചില്ല പിള്ളേര്. അവസാനം വി.എസ് അച്യുതാനന്‍, സുശീലാ ഗോപാലനെ പറഞ്ഞയച്ചു. നബീസക്ക് പറ്റില്ലെന്ന് എഴുതി വാങ്ങിച്ചു കൊണ്ടുവരാന്‍ പറഞ്ഞു. സുശീലയും ഞാനും ക്ലാസ്‌മേറ്റ്‌സാണ്. ഞങ്ങള്‍ വലിയ അടുപ്പമായിരുന്നു. സുശീല ഇവിടെ വന്നു, വീണ്ടും മത്സരിക്കാന്‍ എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. അങ്ങനെയാണ് പിന്നെയും മത്സരിച്ചത്. സുശീലക്ക് വേണ്ടി ഓടിനടന്നാണ് ഞാന്‍ രോഗിയായത്. അവള്‍ ജയിക്കേം ചെയ്ത്, ഞാന്‍ 360 വോട്ടിന് തോല്‍ക്കേം ചെയ്ത്.

സുശീലാ ഗോപാലനെ പാര്‍ട്ടി അവഗണിച്ചുവെന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.
പാര്‍ട്ടിയില്‍ നല്ല പിടിപാടുള്ള ആളായിരുന്നു സുശീല. എ.കെ ഗോപാലനെ പരിഗണിച്ചപ്പോള്‍, അവരെ ഇത്തിരി അവഗണിച്ചു കാണും. എ.കെ.ജിയെ പരിഗണിച്ചില്ലേ! പാര്‍ട്ടിയില്‍ അങ്ങനെത്തന്നെയാണ്. എല്ലാവരെയും ഒന്ന് ചവിട്ടിതാഴ്ത്തും. ടി.കെ ഹംസയെ അവഗണിച്ചില്ലേ. ഹംസ നല്ല മിടുക്കനല്ലേ. പാലോളിക്ക് എന്താണ് കിട്ടിയത്. പാലോളിയെപ്പോലെ ഇത്രയും വ്യക്തിത്വമുള്ള നേതാവുണ്ടോ. പാര്‍ട്ടിക്ക് വേണ്ടി സ്വന്തം കുടുംബം പോലും അദ്ദേഹം വിറ്റില്ലേ. പിന്നെ, എന്നെയൊക്കെ സഹിച്ചത് നാക്കിന്റെ പച്ചകൊണ്ടാണ്. വടക്കോട്ടുള്ളവര്‍ക്കാണ് പാര്‍ട്ടിയില്‍ എന്നും സ്ഥാനം.

ഇസ്‌ലാമിനെകുറിച്ച് പഠിച്ചിട്ടുണ്ടോ?
ഇസ്‌ലാമിനെക്കുറിച്ച് കുറേയൊക്കെ പഠിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള കാര്യങ്ങളൊക്കെ അറിയാം. ഓത്തുപള്ളിയില്‍ വളരെക്കുറച്ചേ പോയിട്ടുള്ളൂ. പലതും ഞാന്‍ വായിച്ചു പഠിച്ചതാണ്. ഖുര്‍ആന്‍ 30 ഭാഗത്തിന്റെയും തര്‍ജമ എന്റെ കൈയിലുണ്ട്. ഖുര്‍ആന്‍ വായിക്കാറുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്നപോലെ, ഒരു എകണോമിക് വെ ഓഫ് ലിവിംഗ് വേറെ ഏതിലുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവങ്ങള്‍ക്ക് നല്‍കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അത് നിങ്ങളുടെ ഔദാര്യമല്ല, ദരിദ്രരുടെ അവകാശമാണെന്ന് കല്‍പ്പിക്കുന്നണ്ടല്ലോ. ഇത് നിങ്ങള്‍ക്ക് മറ്റെവിടെ കാണാന്‍ കഴിയും? 'ലോകാ സമസ്ത സുഖിനോ ഭവന്തു' എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാവരും അവനവന്റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇസ്‌ലാം അങ്ങിനെയല്ല. അത് എല്ലാ മനുഷ്യരുടെയും ക്ഷേമം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബര്‍ണാഡ്ഷാ പറഞ്ഞത്; 'അഗ്‌നി പരീക്ഷണങ്ങള്‍ക്ക് ഏതു മതം വിധേയമായാലും അതിജീവിക്കുന്ന ഒറ്റ മതം ഇസ്‌ലാമാണ്. ഒരു മതത്തില്‍ ചേര്‍ന്നാലേ നിലനില്‍പ്പുള്ളൂ എങ്കില്‍ ഞാന്‍ ഇസ്‌ലാമാണ് സ്വീകരിക്കുക.' മതമെന്ന നലിയില്‍ ഇസ്‌ലാമിന്റെ നന്മയാണിത് സൂചിപ്പിക്കുന്നത്. ഇസ്‌ലാം തരുന്നപോലെ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്ക് മറ്റൊരു മതവും കൊടുക്കുന്നില്ല. പക്ഷേ, മുമ്പ് അധികമാരും മുമ്പോട്ടുവരില്ലായിരുന്നു. ഇപ്പോള്‍ അവസ്ഥയൊക്കെ മാറി. പിന്നെ ചിലരൊക്കെ അറിവില്ലാത്തതുകൊണ്ടാകണം, വളരെ സങ്കുചിതമായാണ് ചിന്തിക്കുന്നത്, പെരുമാറുന്നത്. അതുകൊണ്ടാണ് തീവ്രവാദമൊക്കെ ഉണ്ടാകുന്നത്.
അറിഞ്ഞിടത്തോളം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെ; സമാധാനം, ശാന്തി, സ്‌നേഹം. സഞ്ചരിക്കുന്ന മാര്‍ഗം ഭിന്നമാണെങ്കിലും എത്തിച്ചേരുന്ന ലക്ഷ്യം ഒന്ന്. അതു ബോധ്യമായാല്‍ മറ്റു മതസ്ഥരോട് സ്‌നേഹാദരങ്ങളോടെ പെരുമാറാനേ എല്ലാവര്‍ക്കും കഴിയൂ.

കമ്മ്യൂണിസത്തില്‍ ടീച്ചര്‍ക്ക് വിശ്വാസമുണ്ടോ?
കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളോട് എനിക്ക് താല്‍പര്യമുണ്ട്. മാര്‍ക്‌സും ഏംഗല്‍സുമൊക്കെ ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. ദാസ് കാപ്പിറ്റല്‍ ഞാന്‍ കൂടെക്കൂടെ എടുത്ത് നോക്കാറുണ്ട്. തത്ത്വങ്ങളൊക്കെ നല്ലതാണ്. പാവങ്ങളെ സഹായിക്കുക, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക. ഇതൊക്കെയാണ് പറയുന്നത്. പക്ഷേ, അതിന്റെ പേരില്‍ ഓരോരുത്തര്‍ റിസോര്‍ട്ടുണ്ടാക്കാനും മറ്റുമല്ലേ ഇപ്പോള്‍ ശ്രമിക്കുന്നത്.

അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരി എന്ന് പറയാം.
കമ്മ്യൂണിസ്റ്റുകാരി എന്നൊന്നും പറയാന്‍ പറ്റത്തില്ല. എനിക്ക് ഈശ്വര വിശ്വാസമുണ്ട്. അല്ലാഹുവില്‍ ശരിക്കും വിശ്വാസമുണ്ട്. പടച്ചവനറിയാതെ ഒരു കാര്യവും ഭൂമിയില്‍ നടത്തില്ല. ഇപ്പോഴൊക്കെയാണെങ്കില്‍, പേടിയോടു കൂടിയുള്ള വിശ്വാസമാണ്. എന്തൊക്കെ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടോ ആവോ! തൗബാ (പശ്ചാത്താപം) ചെയ്താലും തീരാത്ത തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. മനുഷ്യന്റെ ജീവിതമല്ലേ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ആരുവന്ന് എന്ത് സഹായം ചോദിച്ചാലും കൊടുക്കാറുണ്ട്. വരവിന്റെ നല്ലൊരു ഭാഗം സകാത്തായി നല്‍കുന്നുണ്ട്. പത്തുപതിനാല് യതീംഖാനകള്‍ക്ക് കൊടുക്കാറുണ്ട്. കുറച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോള്‍, ഇരുന്നാണ് നമസ്‌കരിക്കുന്നത്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി 30 ദിവസത്തെ നോമ്പ് ഞാന്‍ അനുഷ്ഠിക്കുന്നുണ്ട്.

എന്താണ് പുതിയ തലമുറയോട് പറയാനുള്ളത്?
നല്ല ഉറച്ച വിശ്വാസം ഉണ്ടാകണം. ശരിയായ ദൈവവിശ്വാസമുള്ളവര്‍ വഴിതെറ്റി പോകില്ല. ഡിളഹശിരവശിഴ ളമശവേ വേണം. അതില്‍ അടിയുറച്ചുനിന്നാല്‍ നമുക്ക് വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ല. കഴിയുന്നത്ര നമ്മുടെ സദ്ഗുണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഖിയാമത്ത് നാളില്‍, നാം ചെയ്ത നന്മയുടെയും തിന്മയുടെയും ഫലമാണ് നമുക്ക് കിട്ടുന്നത്. അതുകൊണ്ട് ആദ്യകാലത്ത് നമ്മുടെ ജീവിതത്തില്‍ വല്ല തെറ്റും സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ ശിഷ്ടകാലത്ത് അത് ഇീാുമിമെലേ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒന്നിലും വിശ്വാസമില്ലാതെ, ലക്കും ലഗാനുമില്ലാത്ത പോക്ക് ഒരിക്കലും ഒരിടത്തും നമ്മെ കൊണ്ടെത്തിക്കുകയില്ല.
                                                 

Friday 27 March 2015

ഖദീജ നര്‍ഗീസ് /അഭിമുഖം,


പരിസ്ഥിതി സംരക്ഷണം, മദ്യനിരോധനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സജീവയായ സാമൂഹിക പ്രവര്‍ത്തകയാണ് ഖദീജ നര്‍ഗീസ്. മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് തോഴന്നൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയും ഹെഡ്മിസ്ട്രസും(1980-2009), കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും (1996-1999) ആയി അവര്‍ സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംഘടനയായ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫി'ന്റെ  സംസ്ഥാന സമിതിയംഗമായിരുന്നു. മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ഒരേ ഭൂമി ഒരേ ജീവികള്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍, ജൈവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ്, പരിസ്ഥിതി കൂട്ടായ്മയായ പച്ചിലത്തണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡി.സി.സി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഖദീജ നര്‍ഗീസ് അറിയപ്പെടുന്ന പ്രഭാഷകയാണ്.
മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നേതൃപരമായ പങ്കുവഹിച്ചു. ഐ.എസ്.എം വനിതാ വിംഗിലൂടെ സംഘടനാ രംഗത്തെത്തിയ അവര്‍, എം.ജി.എം ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. നിലവില്‍ എം.ജി.എം സംസ്ഥാന പ്രസിഡന്റാണ്. ഭര്‍ത്താവ് ബീരാന്‍ നെടുവാഞ്ചേരി. മക്കള്‍: റിയാസ്, ഫയാസ്. മരുമക്കള്‍: തന്‍സീം, റുബാ ഹന്ന. കോട്ടക്കലിനടുത്ത രണ്ടത്താണിയില്‍ താമസിക്കുന്നു.

ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ സംസാരം തുടങ്ങാമെന്ന് തോന്നുന്നു?

പാലക്കാട് ജില്ലയിലെ കുമ്പിടി ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന നാടാണ്. വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കുമ്പിടിയുടെയും പ്രത്യേകതയായിരുന്നു. മുസ്‌ലിം സമൂഹത്തിലാകട്ടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെ കൂടുതലായിരുന്നു. ഖുര്‍ആനെക്കാള്‍ മൗലിദ് പാരായണവും റാത്തീബും മറ്റുമായിരുന്നു പ്രധാനം. മൊല്ലാക്ക വീട്ടില്‍ വന്ന് നടത്തുന്ന 'കുടിയോത്തി'ല്‍ പരിമിതമായിരുന്നു ഖുര്‍ആനുമായുള്ള ബന്ധം. മാസത്തിലൊരിക്കല്‍ മൗലിദും ഖുത്ബിയത്തും നടക്കും. നേര്‍ച്ചകളിലും വേലകളിലും മത സമുദായങ്ങള്‍ പരസ്പരം പങ്കാളികളാകുമായിരുന്നു. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്.
'ബാവുജി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന എന്റെ ഉപ്പ ആര്‍മിയില്‍ ഹവില്‍ദാറായിരുന്നു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്ക് പോയ അദ്ദേഹം തിരിച്ചുവന്ന് എന്റെ ഉമ്മയെ അങ്ങോട്ടു കൊണ്ടുപോകാന്‍ നോക്കി. ഉമ്മ വിസമ്മതിച്ചപ്പോള്‍ ബാവുജി പാകിസ്താന്‍ യാത്ര നിര്‍ത്തിവെച്ചു. പിന്നെ ഞാന്‍ ജനിച്ചതോടെ പാകിസ്താന്‍ പോക്ക് തീര്‍ത്തും ഉപേക്ഷിച്ചു. ഞങ്ങള്‍ ഏഴു മക്കളാണ്.
പെണ്‍കുട്ടികളെ അടിച്ചമര്‍ത്തി വളര്‍ത്തുന്ന കാലമായിരുന്നു അത്. പക്ഷേ, ബാവുജി അതിനെതിരായിരുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തന്നാണ് ഞങ്ങളെ വളര്‍ത്തിയത്. ഉമ്മയും അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നു മാത്രമേ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നുള്ളൂ. ഞങ്ങള്‍ പഠനം തുടര്‍ന്നപ്പോള്‍ നാട്ടില്‍ മുറുമുറുപ്പ് ഉയര്‍ന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ അയക്കുന്നതിലായിരുന്നു പലരുടെയും അതൃപ്തി. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോഴേ എന്നെ കല്യാണം കഴിപ്പിച്ചയക്കാന്‍ പള്ളിയിലെ മുസ്‌ലിയാര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ബാവുജി വഴങ്ങിയില്ല. 10-12 വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്ന അന്നത്തെ പതിവിന് വിപരീതമായി 21-ാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.

നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കാവുന്ന വ്യക്തിത്വവും വൈജ്ഞാനികാടിത്തറയും രൂപപ്പെട്ടത് വിവാഹാനന്തരമാണോ?

പ്രീഡിഗ്രി കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം പള്ളിപ്പുറത്ത് എളാപ്പ ഒ. മുഹമ്മദിന്റെ വീട്ടില്‍ താമസിച്ചിരുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കലും മറ്റുമായിരുന്നു ഉദ്ദേശ്യം. എളാപ്പ പഞ്ചായത്ത് ഇന്‍സ്‌പെക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ വീട്ടുകാര്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായിരുന്നു. എളാപ്പയുടെ വീട്ടിലെ ജീവിതമാണ് ഇസ്‌ലാമിക വിഷയങ്ങളെ സംബന്ധിച്ച വായനക്കും പഠനത്തിനും എനിക്ക് ആദ്യമായി അവസരമൊരുക്കിത്തന്നത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും പ്രബോധനം വാരികയും ജമാഅത്തിന്റെ മിക്ക പുസ്തകങ്ങളും അവിടെ വെച്ച് ഞാന്‍ വായിച്ചു.  എന്റെ ജീവിതത്തിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. ഇസ്‌ലാമിനെ സംബന്ധിച്ച് പുതിയ അറിവുകള്‍ ലഭിച്ചു. ശബാബ് വാരികയും വായിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടത്താണിയിലെത്തിയതോടെ തുടര്‍ പഠനത്തിനും ഇസ്‌ലാമിക പ്രവര്‍ത്തനത്തിനും മറ്റും അവസരങ്ങള്‍ തുറന്നുകിട്ടി. നെടുവഞ്ചേരി തറവാട്ടിലെ ഭര്‍ത്താവിന്റെ വാപ്പ മൊയ്തീന്‍ ഹാജിയും കുടുംബവും മുജാഹിദ് ആഭിമുഖ്യമുള്ളവരായിരുന്നു. അത് മുജാഹിദ് പ്രവര്‍ത്തന രംഗത്തേക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തില്‍ തല്‍പരനായിരുന്ന മൊയ്തീന്‍ ഹാജി, എന്റെ പഠനം ഇടക്ക് മുടങ്ങിയതില്‍ പ്രയാസപ്പെട്ടു. എന്നെ ടി.ടി.സിക്ക് അയച്ചത് അദ്ദേഹം താല്‍പര്യമെടുത്താണ്. പിന്നീട്, സ്‌കൂളില്‍ ജോലി വാങ്ങിത്തന്നതും അദ്ദേഹം തന്നെ. സാമൂഹിക പ്രവര്‍ത്തനരംഗത്ത് ഇറങ്ങാനുള്ള ധൈര്യവും അദ്ദേഹം തന്നു.

1920-'30കളില്‍ തിരുവല്ലയിലും തലശ്ശേരിയിലും മുസ്‌ലിം മഹിളാ സമാജങ്ങള്‍ രൂപീകരിക്കപ്പെട്ടു. മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു സംഘടന വേണമെന്ന് 1950-കളില്‍ പി.കെ സുബൈദ ടീച്ചര്‍ മിശ്കാത്തുല്‍ ഹുദയില്‍ ലേഖനമെഴുതി. 1960-കളില്‍ കോഴിക്കോട്ടും എറണാകുളത്തും വനിതാ സമ്മേളനങ്ങള്‍ നടന്നു. പക്ഷേ, നവോത്ഥാന പ്രസ്ഥാനങ്ങളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്നും  ജമാഅത്തെ ഇസ്‌ലാമിക്കും വനിതാ സംഘടനകള്‍ വരുന്നത് 1980-കളിലാണ്. എന്തുകൊണ്ടാണ് വ്യവസ്ഥാപിത മുസ്‌ലിം വനിതാ സംഘടനകള്‍ രൂപം കൊള്ളാന്‍ ഇത്രയും വൈകിയത്?

കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ഒരുകാലത്ത് അനുഭവിച്ച പിന്നാക്കാവസ്ഥക്ക് വലിയ ആഴമുണ്ടായിരുന്നു. സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കപ്പെട്ട, വിദ്യാഭ്യാസവും പള്ളിപ്രവേശവും മറ്റും തടയപ്പെട്ട അവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിച്ചെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവന്നിട്ടുണ്ട് മുജാഹിദ് പ്രസ്ഥാനത്തിനും ജമാഅത്തെ ഇസ്‌ലാമിക്കും. സ്ത്രീകള്‍ ഇരുട്ടില്‍നിന്ന് വെളിച്ചത്തുവന്ന ശേഷമല്ലേ അവര്‍ക്ക് സംഘടന രൂപീകരിക്കാന്‍ പറ്റൂ. അതുകൊണ്ട് വനിതാ സംഘടനകള്‍ രൂപീകരിക്കുന്നത് കുറച്ച് വൈകിപ്പോയി എന്ന് തോന്നുന്നു. സംഘടന രൂപീകരിച്ച് സ്ത്രീകളെ പുറത്തിറക്കിയാല്‍ എന്തു സംഭവിക്കും എന്ന പേടിയും ഉണ്ടായിക്കാണും. പിന്നെ സംഘടനയെ നയിക്കാന്‍ പ്രാപ്തരായ സ്ത്രീകള്‍ ഉണ്ടാകണമായിരുന്നു. സമ്മേളനങ്ങളിലും പള്ളികളിലും പള്ളിക്കൂടങ്ങളിലും സ്ത്രീകള്‍ക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരികയാണ് ആദ്യ ഘട്ടത്തില്‍ ചെയ്തത്. സമൂഹത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ നല്ല മുന്നൊരുക്കം വേണ്ടിയിരുന്നു. ഇതാണ് ആദ്യഘട്ടത്തില്‍ നവോത്ഥാന രംഗത്തുള്ളവര്‍ ചെയ്തത്. എന്നാലും ഹലീമാ ബീവിയും മറ്റും നേരത്തേ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുന്നതില്‍ അല്‍പം വൈകിപ്പോയിട്ടുണ്ട് എന്ന് തോന്നുന്നു.

1940-'60 കാലത്ത് കരുത്തുറ്റ കുറെ മുസ്‌ലിം സ്ത്രീപ്രതിഭകള്‍ കേരളത്തിലുണ്ടായിരുന്നു. ആ നിരയില്‍ ചേര്‍ത്തുവെക്കാവുന്ന പ്രതിഭകള്‍ അതുപോലെ പിന്നീട് ഉണ്ടായിട്ടുണ്ടോ?
ശരിയാണ്, കഴിവും കരുത്തുമുളള വനിതാ നേതാക്കള്‍ ഇസ്‌ലാമിക സ്ത്രീ സംഘടനാ രംഗത്ത് ഇന്ന് കുറവാണ്. പ്രതിഭയുള്ള എഴുത്തുകാരികളും സാമൂഹിക പ്രതിബദ്ധതയും നേതൃശേഷിയുമുള്ള സ്ത്രീ വ്യക്തിത്വങ്ങളും നന്നെ കുറവായിട്ടാണ് അനുഭവം. ഇതേക്കുറിച്ച് മുസ്‌ലിം വനിതാ സംഘടനകള്‍ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക ഉണര്‍വിന്റെയും ഫലമായി വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സ്ത്രീ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. അതുപക്ഷേ, അക്കാദമിക രംഗത്തും ഗവേഷണ പഠനങ്ങളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലുമൊക്കെയാണ് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തന രംഗത്തേക്ക് വരുന്ന പ്രതിഭകളാണ് കുറയുന്നത്. ജീവിത കാഴ്ചപ്പാട് മാറുകയും ഭൗതികത വര്‍ധിക്കുകയും ചെയ്തതും ഗള്‍ഫ് ജീവിതത്തിന്റെ അതിപ്രസരവുമൊക്കെ ഇതിന് കാരണായിട്ടുണ്ടാകും

 മുജാഹിദ് വനിതാ വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലക്ക് സംഘടനയുടെ ചരിത്രവും അനുഭവങ്ങളും?


നവോത്ഥാനം വലിയൊരു പോരാട്ടമായിരുന്നു കേരളത്തില്‍. ആദ്യകാല നവോത്ഥാന പ്രവര്‍ത്തകര്‍ ഒരുക്കിത്തന്ന മണ്ണിലാണ് ഞങ്ങളൊക്കെ പ്രവര്‍ത്തിച്ചത്. ഇന്ന് ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തുള്ള പെണ്‍കുട്ടികള്‍, കഴിഞ്ഞ തലമുറ ഏറെ പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ മറക്കാന്‍ പാടില്ല. 1984-'85 കാലത്തുതന്നെ ഐ.എസ്.എം ലേഡീസ് വിംഗ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ എം.ജി.എം നിലവില്‍ വന്നു. സ്ത്രീ വിദ്യാഭ്യാസം, കുടുംബ സംസ്‌കരണം, സാമൂഹിക ജീവിതത്തിലെ സ്ത്രീ ഇടപെടല്‍ എന്നിവയിലായിരുന്നു എം.ജി.എമ്മിന്റെ ഊന്നല്‍. ഖുര്‍ആന്‍ ക്ലാസ്സുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായി സംഘടിപ്പിച്ചു. വലിയ എതിര്‍പ്പുകള്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടിവന്നത്. സുഭദ്ര കുടുംബം ധാര്‍മിക കുടുംബം, സ്ത്രീധന വിരുദ്ധ ബോധവത്കരണങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചാരണം, സ്ത്രീശാക്തീകരണം, സാമൂഹിക സുരക്ഷക്ക് സ്ത്രീശക്തി തുടങ്ങിയ കാമ്പയിനുകളും മറ്റും എം.ജി.എമ്മിന്റെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും എം.ജി.എം കാര്യമായ പങ്കുവഹിച്ചു.
എടവണ്ണ എ. ജമീല ടീച്ചര്‍, പി.കെ സുബൈദ ടീച്ചര്‍, ആഇശ ടീച്ചര്‍ എടവണ്ണ, ആമിന അന്‍വാരിയ്യ, ആഇശ ടീച്ചര്‍ പാലക്കാട്, എന്‍.വി സുആദ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ കോഴിക്കോട്, ബുഷ്‌റ നജാത്തിയ്യ, നൂറുന്നീസ, സുഹ്‌റ നജാത്തിയ്യ, ഹബീബ ടീച്ചര്‍, സനിയ്യ ടീച്ചര്‍, സക്കീന നിലമ്പൂര്‍, ജുവൈരിയ ടീച്ചര്‍, സുബൈദ സുല്ലമിയ്യ, ശഹാദത്ത് ബീവി, ശംസാദ്, ശരീഫ ടീച്ചര്‍ ആലപ്പുഴ, കുഞ്ഞബീവി ടീച്ചര്‍, സല്‍മ തൃശൂര്‍, മൈമൂന അരീക്കോട്, ഫസിയ പാലത്ത്, സഫിയ നല്ലളം, സല്‍മ മടവൂര്‍, മര്‍യം കണ്ണൂര്‍, നുസൈബ, ഖൈറുന്നീസ തുടങ്ങിയവരൊക്കെയാണ് എം.ജി.എമ്മിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ആദ്യകാല സംസ്ഥാന - ജില്ലാ നേതാക്കള്‍.


പ്രവര്‍ത്തന രംഗത്ത് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. സ്ത്രീപുരുഷ സംഘര്‍ഷത്തിന്റെ സാഹചര്യമാണല്ലോ ഇന്നുള്ളത്?

എനിക്ക് പ്രവര്‍ത്തന രംഗത്ത് ഇസ്‌ലാമികമായ എല്ലാ സ്വാതന്ത്ര്യവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും സംഘര്‍ഷപ്പെടുകയല്ല, സമന്വയിക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്. സ്ത്രീ വിമോചനം എന്നാല്‍ പുരുഷ വിരോധമല്ല. 'സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സംരക്ഷകരും സഹായികളുമാണ്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്ത്രീ സ്വന്തമായും സ്വതന്ത്രമായും മുന്നേറുക എന്നല്ല, രണ്ടുപേരും ഒരുമിച്ച് സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. സ്ത്രീ പുരുഷന്റെ അടിമയല്ല, പുരുഷന്‍ സ്ത്രീയുടെ ശത്രുവുമല്ല. സ്ത്രീയെ ജീവിതത്തിന്റെ വലിയൊരു ഭാഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഖലീഫ ഉമറിനെപ്പോലൊരു ധീരനെ ചോദ്യം ചെയ്ത ഖൗലയുടെ ആര്‍ജവം സ്ത്രീകള്‍ക്കുണ്ടാകണം. എന്നുവെച്ച് എല്ലാ അതിരുകളും പരിധികളും ലംഘിച്ച് മുന്നോട്ടു പോകണമെന്ന ഫെമിനിസ്റ്റ് നിലപാടല്ല മുസ്‌ലിം സ്ത്രീകള്‍ക്ക് ഉണ്ടാകേണ്ടത്. എല്ലാ വിമോചന ചിന്തകളെയും വാദങ്ങളെയും ഇസ്‌ലാമിക അധ്യാപനങ്ങളോടു ചേര്‍ത്തുവെച്ചും പരിശോധിച്ചും മാത്രമേ നാം സ്വീകരിക്കാന്‍ പാടുള്ളൂ. സ്ത്രീ വിമോചനമെന്നാല്‍, സ്ത്രീ പുരുഷനെപ്പോലെ ആകലല്ല. സ്ത്രീ അവളുടെ വ്യക്തിത്വവും ധര്‍മവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കലാണ്. സൈനബുല്‍ ഗസാലിയെയും തവക്കുല്‍ കര്‍മാനെയും നോക്കൂ. അവര്‍ യഥാര്‍ഥ ഇസ്‌ലാമിക സ്ത്രീ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നത്. അവരൊന്നും ഫെമിനിസ്റ്റ് വിമോചന വഴിയല്ല സ്വീകരിച്ചത്. വിമോചനമെന്നാല്‍ വില്‍പ്പനച്ചരക്കാകലല്ല. സ്വന്തം അസ്തിത്വം സംരക്ഷിക്കുക. സ്ത്രീക്ക് തന്റെ പ്രകൃതത്തിലും അസ്തിത്വത്തിലും അപകര്‍ഷത തോന്നേണ്ടതില്ല. പുരുഷന്‍ തെങ്ങില്‍ കയറുന്നു, അതുകൊണ്ട് സ്ത്രീയും തെങ്ങില്‍ കയറണം, സ്ത്രീക്കെന്താ തെങ്ങില്‍ കയറിയാല്‍-ഈ സ്വഭാവത്തിലുള്ള വിമോചന ചിന്തകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് പുരുഷന്‍ ഒറ്റക്ക് റോട്ടിലിറങ്ങി നടക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ടല്ലോ! അതുകൊണ്ട് തനിക്കും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ചില പെണ്‍കുട്ടികള്‍ ചോദിക്കുന്നു. സമൂഹത്തില്‍ എല്ലാവരും ഒരു പോലെയല്ല എന്നും, സാഹചര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിലുള്ള തിന്മകള്‍, ദുഷ്ടശക്തികള്‍ തന്നെ ബാധിക്കാതെ വ്യക്തിത്വം സംരക്ഷിക്കാന്‍ സ്ത്രീ ശ്രദ്ധിക്കണം. പണവും മറ്റും സൂക്ഷിക്കുന്ന അലമാരകളും വീടും നാമെന്തിനാണ് അടച്ചിടുന്നത്? എല്ലാം തുറന്നുവെച്ചുകൂടേ! അതിനുള്ള സ്വാതന്ത്ര്യമില്ലേ? സാമൂഹിക ദ്രോഹികളില്‍ നിന്ന് രക്ഷപ്പെടാനാണ് നാമത് ചെയ്യുന്നത്. അതുപോലെ സ്ത്രീകളും സംരക്ഷണത്തിന്റെ സംവിധാനങ്ങള്‍ സ്വീകരിക്കണം.

സാരിയാണല്ലോ ടീച്ചറുടെ വേഷം, എന്താണ് പര്‍ദ ധരിക്കാത്തത്?

വര്‍ഷങ്ങളായി സാരിയും ബ്ലൗസും മഫ്തയുമാണ് ഞാന്‍ ധരിക്കുന്നത്. ഇസ്‌ലാം പഠിപ്പിച്ച വസ്ത്ര സംസ്‌കാരം പൂര്‍ണമായും പാലിക്കാന്‍ ഈ വസ്ത്ര രൂപത്തില്‍ എനിക്ക് കഴിയുന്നുണ്ട്. ഇന്ന് നാം കാണുന്ന പര്‍ദ അറേബ്യന്‍ സ്ത്രീകളുടെ വസ്ത്രമാണ്. അതിന് ഇസ്‌ലാമുമായി പ്രത്യേകിച്ച് ആദര്‍ശ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കറുപ്പ് നിറത്തിലുള്ളത് ധരിക്കണമെന്ന് ഖുര്‍ആനോ, നബിചര്യയെ പഠിപ്പിച്ചിട്ടില്ല. ഗള്‍ഫ് പ്രവാസവും മറ്റുമാണ് ഇത്തരം വസ്ത്ര രൂപങ്ങള്‍ ഇവിടെ വ്യാപകമാക്കിയത്, പിന്നെ കച്ചവടക്കമ്പനികളും. പര്‍ദ ധരിക്കുന്നതില്‍ എളുപ്പവും സൗകര്യവുമുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ കറുത്ത പര്‍ദ മറ്റുള്ളവരില്‍നിന്ന് നമ്മെ അകറ്റുന്നുണ്ടോ എന്ന് നാം ആലോചിക്കണം. വിഭാഗീയതയും വേര്‍തിരിവും സംഭവിച്ചുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഇസ്‌ലാം നിര്‍ബന്ധിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യാത്ത 'പര്‍ദ' എന്ന പ്രത്യേക വസ്ത്രം തന്നെ അണിയണം എന്ന് ചിലര്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇസ്‌ലാം പഠിപ്പിച്ച പ്രകാരം മറയ്‌ക്കേണ്ട ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും ധരിക്കാം. അതില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇവിടെ മുമ്പുമുതലേ സാരിയും ബ്ലൗസുമാണ് ധാരാളം സ്ത്രീകള്‍ ധരിച്ചുവരുന്നത്. ബ്ലൗസിന്റെ ഇറക്കവും, കൈയിന്റെ നീളവും കൂട്ടിയും സാരി തുമ്പ് ഊര്‍ന്ന് വീഴുവിധം തലയിലിടുന്നതിന് പകരം മഫ്ത ധരിച്ചും ചുമലിലൂടെ സാരി തുമ്പ് കൊണ്ട് പുതച്ചുമൊക്കെ അതിനെ ഇസ്‌ലാമികമാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്തത്. വെള്ളക്കാച്ചിയും കറുത്ത സൂപ്പും ഇറുകിയ ഉമ്മക്കുപ്പായവുമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ പൊതു വേഷം. തട്ടം പുറകിലേക്കിട്ടും മാറിടത്തിലേക്ക് താഴ്ത്തിയിടുമായിരുന്നില്ല. അടിപ്പാവാടയും അടിവസ്ത്രങ്ങളും ധരിക്കുന്നത് മുസ്‌ലിം സ്ത്രീക്ക് വിലക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അടിവസ്ത്രങ്ങള്‍ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ കാലം എന്റെ അനുഭവത്തിലുണ്ട്. അതില്‍ നിന്നൊക്കെ മാറ്റി വസ്ത്രത്തെ ഇസ്‌ലാമികമാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ മുഖം ഉള്‍പ്പെടെ മറയ്ക്കണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ ഈ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിം സ്ത്രീ നവോത്ഥാന പ്രസ്ഥാനമായ എം.ജി.എമ്മിന്റെ സെക്രട്ടറിയും പ്രസിഡന്റുമായി ഞാന്‍ പ്രവര്‍ത്തിച്ചത് ഇതേ വസ്ത്രത്തില്‍ തന്നെയാണ്. എന്നു മാത്രമല്ല, പൂര്‍ണ ഹിജാബ് പാലിച്ചാണ് ഞാന്‍ പരിസ്ഥിതി-മദ്യനിരോധന രംഗത്ത് ഇതര മതവിഭാഗക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്നത്. പൊതുവില്‍ അവരൊന്നും എന്റെ വേഷത്തെ ചോദ്യം ചെയ്യുകയോ, പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഈ വസ്ത്രം ധരിച്ചതുകൊണ്ട് അവര്‍ക്കിടയില്‍ ഞാന്‍ അസ്വീകാര്യയോ, രണ്ടാം തരക്കാരിയോ ആയിട്ടുമില്ല. അമുസ്‌ലിംകള്‍ വലിയ ആദരവും പരിഗണനയുമാണ് നല്‍കാറുള്ളത്. രണ്ടു പേര്‍ മാത്രമാണ് ഈ കാലയളവിനുള്ളില്‍ ഈ വേഷത്തെ കുറിച്ച് ചില സംശയങ്ങള്‍ എന്നോട് ചോദിച്ചത്. അതിന് ശരിയായ വിശദീകരണം നല്‍കിയപ്പോള്‍ അവര്‍ സംതൃപ്തരാവുകയും ചെയ്തു. നമ്മുടെ പെരുമാറ്റവും ഇടപെടലും ഭാഷയും ശൈലിയുമൊക്കെയാണ് ജനങ്ങളെ അകറ്റുന്നതും അടുപ്പിക്കുന്നതും.

പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമാണല്ലോ ടീച്ചര്‍, എന്താണതിന്റെ പ്രചോദനം, എന്തൊക്കെയാണ് അനുഭവങ്ങള്‍?

പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനം നല്‍കുന്നത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. എന്തുമാത്രം പരിസ്ഥിതി പാഠങ്ങളാണ് ഖുര്‍ആനിലുള്ളത്! വിശ്വാസപരവും ആരാധനാപരവുമായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുപോലെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിര്‍ദേശങ്ങളും നാം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പര്‍വതങ്ങളെ ആണികളായാണ് സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. അത് വായിച്ച ശേഷം കുന്നും മലകളും ഇടിച്ചുനിരത്തുന്നത് കാണുമ്പോള്‍ മനസ്സില്‍ ഒരുതരം ആധിയാണ്. മലയും മരങ്ങളും പുല്ലും കാടും സമുദ്രവുമൊക്കെ നിലനില്‍ക്കേണ്ടത് മനുഷ്യജീവിതം ആരോഗ്യകരമായി മുന്നോട്ടുപോകാന്‍ അനിവാര്യമാണ്. അതെല്ലാം സംരക്ഷിക്കാന്‍ അല്ലാഹുവിന്റെ ആജ്ഞാ നിര്‍ദേശങ്ങളുണ്ടല്ലോ. പക്ഷേ, മുസ്‌ലിംകളേക്കാള്‍ പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരാണ്.
മറ്റു മത സമുദായങ്ങളുമായി ഇടപഴകാനുള്ള അവസരം കൂടി പരിസ്ഥിതി സംരക്ഷണം, മദ്യ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ വഴി ലഭിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ ഇതര മത സമുദായങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക വഴി ഒരു നിശ്ശബ്ദ പ്രബോധനം കൂടിയാണ് നിര്‍വഹിക്കാന്‍ സാധിക്കുന്നത്. മഴയെക്കുറിച്ച് കോഴിക്കോട്ട് ഡോ. ജേക്കബ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ ഒരു പരിപാടി നടക്കുകയുണ്ടായി. മഴയെ സംബന്ധിച്ച ഖുര്‍ആനിക അധ്യാപനങ്ങളായിരുന്നു എന്റെ പ്രഭാഷണ വിഷയം. ''മഴയും വെയിലും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റോ സുഊദി രാജാവോ വിചാരിച്ചാല്‍ അത് തടയാന്‍ കഴിയില്ല. അവര്‍ തീരുമാനിച്ചാല്‍ അതൊന്നും ഉണ്ടാക്കാനും കഴിയില്ല. അതിനു പിന്നില്‍ ദൈവത്തിന്റെ ശക്തിയാണുള്ളത്. അതുകൊണ്ടാണത് എല്ലാവര്‍ക്കും ലഭിക്കുന്നത്. പര്‍വതങ്ങളുടെ പ്രയോജനങ്ങള്‍ വളരെ വലുതാണ്. നാം പക്ഷേ, അത് ഇടിച്ചുനിരത്തുന്നു. നമുക്ക് അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ കഴിയില്ല. അത് അതിന്റെ അധിപനു മാത്രമേ സാധിക്കൂ. മനുഷ്യരുടെ അതിക്രമങ്ങളുടെ ഫലമായാണ് പല നാശങ്ങളും പൊട്ടിപ്പുറപ്പെടുന്നതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്''- ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ പൊരുള്‍. 'എല്ലാവരും മഴയുടെ, പരിസ്ഥിതിയുടെ ഭൗതിക ശാസ്ത്രം പറഞ്ഞപ്പോള്‍ ടീച്ചറുടേത് പരിസ്ഥിതിയെ സംബന്ധിച്ച ഒരു ആത്മീയ പ്രഭാഷണമായിരുന്നു'വെന്നാണ് ആളുകള്‍ പ്രതികരിച്ചത്. ഹൈന്ദവ- ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് ഇത്തരം അവതരണങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നതായാണ് എന്റെ അനുഭവം. ഖുര്‍ആനോ ഹദീസോ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നതല്ല, നാം ഏത് ഭാഷയും ശൈലിയും അതിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
രാത്രികാല വിശ്രമത്തെക്കുറിച്ച ഖുര്‍ആന്‍ പാഠങ്ങള്‍ വിശദീകരിച്ചപ്പോള്‍ തിരൂരിലെ ഓര്‍ത്തോപതി ഡോക്ടര്‍ രാധാകൃഷ്ണന്‍ സാറിനും മറ്റും ഏറെ ഇഷ്ടപ്പെടുകയുണ്ടായി. രാത്രി വിശ്രമവേളയാണെന്ന് ഖുര്‍ആന്‍ പറയുന്നു. നേരത്തെ ഉറങ്ങണമെന്ന് നബി പഠിപ്പിക്കുന്നു. മറ്റു ജീവജാലങ്ങളെ നോക്കുക. സൂര്യാസ്തമയത്തോടെ അവയെല്ലാം വിശ്രമം തുടങ്ങുന്നു. പ്രപഞ്ചം നിശ്ശബ്ദമായിത്തീരുന്നു. പക്ഷേ നമ്മളോ, പാതിരാത്രിയോളം ലൈറ്റും കത്തിച്ച് ടി.വിയും സോഷ്യല്‍ മീഡിയയും തുറന്നുവെച്ച് ബഹളം കൂട്ടുന്നു. ഇതിനു വേണ്ടി ചെലവാകുന്ന കറന്റിനെക്കുറിച്ച് മാത്രം ചിന്തിച്ചുനോക്കൂ! എത്ര വെള്ളം വേണം ആ കറന്റ് ഉല്‍പാദിപ്പിക്കാന്‍? അത് പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം എത്രയാണ്? ഉറക്കമിളച്ച് ഇരുന്നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ എത്രയാണ്? മത ചടങ്ങുകളും പ്രഭാഷണങ്ങളും പോലുള്ളവ പാതിരാത്രി വരെ നീളുന്നതിന്റെ ഇസ്‌ലാമിക മാനം എന്ത് എന്ന് നാം ആലോചിക്കണം. യഥാര്‍ഥത്തില്‍ മനുഷ്യന്റെ ആര്‍ത്തിയും സുഖലോലുപതയുമാണ് പരിസ്ഥിതി നശീകരണത്തിന്റെ പ്രധാന കാരണം.


പരിസ്ഥിതി നശീകരണത്തിന്റെ അപകടം മനുഷ്യന്‍ തിരിച്ചറിയാത്തതെന്താണ്?

ശരിയായ ജനാധിപത്യമല്ല, കോര്‍പറേറ്റുകളാണ് ഇന്ന് ലോകം അടക്കിഭരിക്കുന്നത്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയും ജനങ്ങളെ പ്രലോഭിപ്പിച്ച് മയക്കി അടിമകളാക്കുകയുമാണ് കോര്‍പറേറ്റുകള്‍ ചെയ്യുന്നത്. മാധ്യമങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന പരസ്യങ്ങള്‍ അതിന്റെ ഉപകരണങ്ങളാണ്. സത്യവിശ്വാസികളായ ഇസ്‌ലാമിക സമൂഹം പോലും അവയുടെ അഡിക്റ്റുകളായി ഭൗതിക പ്രമത്തരായിത്തീരുകയാണ്. ലാളിത്യം എന്താണെന്ന് ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്.  പക്ഷേ, ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്താണ്! നമുക്കിടയില്‍ രോഗങ്ങള്‍ ഇത്രയേറെ പെരുകാനുള്ള കാരണമെന്ത്? മനുഷ്യരെ രോഗികളാക്കി മരുന്ന് വിപണനം കൊഴുപ്പിക്കുന്ന കമ്പനികളുണ്ട്. മരുന്ന് മാഫിയ ലോകമാകെ പിടിമുറുക്കുന്നു. അല്ലാഹു തന്ന ആരോഗ്യം-പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച പ്രതിരോധശേഷി- മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ കൊണ്ടാണ് തകരുന്നത്. രാസവളങ്ങളുടെ ഉപയോഗം, മലിനീകരണങ്ങള്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ ഭക്ഷണവും വായുവും വിഷമയമായിരിക്കുന്നു. ജൈവകൃഷിയെ തകര്‍ക്കുന്നത് രാസവള കമ്പനികള്‍ കൂടിയാണ്. ധൂര്‍ത്തന്‍ ജീവിതശൈലിയെ തൃപ്തിപ്പെടുത്താന്‍ അധിക വിഭവങ്ങള്‍ വേണ്ടിവരും. ഇത് അമിതോല്‍പാദനം സൃഷ്ടിക്കുന്ന രാസവളങ്ങളും മാരക കീടനാശിനികളും അനിവാര്യമാക്കുന്നു. എന്നാല്‍, ഇസ്‌ലാം പഠിപ്പിച്ചപോലെ മിതവ്യയവും ലളിത ജീവിതവും ശീലമാക്കിയാലോ, സാമ്പത്തിക ലാഭം മാത്രമല്ല ഉണ്ടാകുന്നത്. പ്രകൃതിയുടെ താളം തെറ്റാതെ നോക്കാം, ആരോഗ്യം നിലനിര്‍ത്താം. ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ജീവിത ശീലങ്ങള്‍ക്കുമെതിരെ നാം പ്രവര്‍ത്തിക്കണം. പ്രവാചകന്‍ തന്നെയാണ് നമുക്കതില്‍ മാതൃക. മരങ്ങള്‍ നട്ടുവളര്‍ത്താനുള്ള നബിയുടെ നിര്‍ദേശം, കുടിവെള്ളം ലഭ്യമാക്കുന്നതിലെ പുണ്യത്തെ കുറിച്ച ഹദീസ്, അതീവ ലളിതമായ പ്രവാചക ജീവിതം, പൊതു മുതല്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ സംരക്ഷിച്ച നബിശിഷ്യരുടെ നടപടികള്‍, പാതിരാത്രി വഴിയാത്രക്കാരുടെ ടെന്റില്‍ പ്രസവമെടുക്കാന്‍ ഭാര്യയെയും കൊണ്ടുപോയ ഖലീഫാ ഉമറിന്റെ മാതൃക തുടങ്ങി എത്രയെത്ര കാര്യങ്ങളുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍! ഇതൊക്കെ, പ്രകൃതി സംരക്ഷണത്തിനും ജനസേവനത്തിനും പ്രോത്സാഹനം നല്‍കുന്നതാണ്. ദീനിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വിഷയത്തിലെല്ലാം മാറിചിന്തിക്കാന്‍ നാം തയാറാകേണ്ടതുണ്ട്.

പ്രകൃതി ജീവനമാണ് വര്‍ഷങ്ങളായി ടീച്ചര്‍ പിന്തുടരുന്നത്. എങ്ങനെയാണ് ഇതിലേക്ക് എത്തിയത്?

അധ്യാപന ജീവിതം ആരംഭിച്ചപ്പോള്‍, വല്ലാത്ത ശാരീരിക പ്രയാസങ്ങളുണ്ടായി. ആയുര്‍വേദ ഡോക്ടറെ കണ്ടു. കുറേ മരുന്ന് കഴിച്ചു. എന്നും ഇങ്ങനെ മരുന്ന് കഴിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് 'മരുന്നില്ലാത്ത രോഗചികിത്സ'യെ കുറിച്ച് തൃശൂരില്‍ നടക്കുന്ന ഒരു സെമിനാറിനെ പറ്റി കേള്‍ക്കുന്നത്. അതെന്താണെന്ന് അറിയണമെന്ന് അതിയായ ആഗ്രഹം. പക്ഷേ, 'മലപ്പുറത്തെ ഒരു മുസ്‌ലിം പെണ്ണ്, തൃശൂരില്‍ നടക്കുന്ന ഇത്തരമൊരു സെമിനാറില്‍ എങ്ങനെ പങ്കെടുക്കും?' 1986 ലാണ് സംഭവം. അന്ന് അതൊക്കെ ഒരു പ്രശ്‌നം തന്നെയാണ്. ഭര്‍ത്താവിന്റെ വാപ്പ തന്ന ധൈര്യത്തില്‍ സെമിനാറില്‍ പങ്കെടുത്തു. അതൊരു പുതിയ അനുഭവമായിരുന്നു. 'ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം, നല്ല ഭക്ഷണം തന്നെയാണ് മരുന്ന്' എന്നതായിരുന്നു സെമിനാറിന്റെ കാമ്പ്. അതോടെ, ഭക്ഷണരീതിയിലും ജീവിതശൈലിയിലും ക്രമേണ വലിയ മാറ്റങ്ങള്‍ വരുത്തി. അരിഭക്ഷണത്തോടൊപ്പം അതിന്റെ രണ്ടിരട്ടി വേവിച്ച പച്ചക്കറി കഴിക്കും. പഞ്ചസാര തീര്‍ത്തും ഉപേക്ഷിച്ചു. അത് വെളുത്ത വിഷമാണെന്നാണ് പറയുന്നത്. പകരം തേനും ശര്‍ക്കരയുമാണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ വര്‍ഷങ്ങളായി വീട്ടില്‍ പഞ്ചസാര ഉപയോഗിക്കാറേ ഇല്ല. പാലും മുട്ടയും ഒഴിവാക്കി. രാവിലെ അരി ഭക്ഷണം. ഉച്ചക്ക് പഴങ്ങള്‍, സലാഡ്, കഞ്ഞി, പയര്‍ തുടങ്ങിയവ കഴിക്കും. ഈ ഭക്ഷണരീതി സ്വീകരിച്ച് ആറു മാസം കഴിഞ്ഞതോടെ എന്റെ അസുഖങ്ങള്‍ തീര്‍ത്തും ഭേദമായി. അതേ ഭക്ഷണരീതി 1987 മുതല്‍ തുടര്‍ന്നുവരുന്നു. രാത്രി ലഘുഭക്ഷണം. അതും അസ്തമയത്തിനു മുമ്പേ. രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. സൂര്യപ്രകാശത്തിലാണ് ശരിയായ ദഹനം നടക്കുന്നത്. ഇശാ നമസ്‌കരിച്ച് ഉറങ്ങുക എന്നതാണല്ലോ നബിചര്യ. മുമ്പ് വിളക്ക് കത്തിക്കുന്ന കാലത്ത് നേരത്തെ ഭക്ഷണം കഴിച്ച്, നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോള്‍ ലൈറ്റ് ഇട്ട് പാതി രാത്രി വരെ ഇരിക്കും. കുട്ടികള്‍ക്കൊന്നും രാത്രി ഉറക്കമില്ല. ഇതൊക്കെ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ജീവിത രീതിയില്‍ ഗുണപരമായ മാറ്റം വരുത്തണം നമ്മള്‍. രോഗങ്ങളില്ലാത്ത ജീവിതത്തിനുള്ള വഴിയാണത്.

Saturday 7 June 2014

അധികാരത്തിലേക്കുള്ള വിദ്യാഭ്യാസ വഴികൾ


അധികാരത്തിലേക്കുള്ള വിദ്യാഭ്യാസ വഴികൾ

ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ നാലാണ്: ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ. ദൗര്‍ബല്യങ്ങളുണ്ടാവാമെങ്കിലും അടിസ്ഥാനപരമായി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ലെജിസ്ലേറ്റീവ് ആണ് പ്രഥമവും പ്രധാനവുമായ അധികാരകേന്ദ്രം.

ഭരണഘടനാപരമായി നിയമനിര്‍മാണവ്യവസ്ഥയ്ക്കു താഴെയാണ് മറ്റു മൂന്നു മേഖലകളുടെയും സ്ഥാനമെങ്കിലും, ചിലപ്പോള്‍ നിയമനിര്‍മാണസഭകളെയും ജനപ്രതിനിധികളെയും നയിക്കുന്ന പരോക്ഷ അധികാരകേന്ദ്രങ്ങളായി ഉന്നത ഉദ്യോഗസ്ഥവൃന്ദം വര്‍ത്തിക്കാറുണ്ട്. 'ഉദ്യോഗസ്ഥവൃന്ദം തന്നെയാണ് സര്‍ക്കാര്‍' എന്ന പ്രയോഗം വിശ്രുതമാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മാക്‌സ് വെബര്‍ 'ഗവണ്‍മെന്റ് വിത് എ സ്‌മോള്‍ ഡെസ്‌ക്' എന്നാണ് ബ്യൂറോക്രസിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനപ്രതിനിധികളാണു ഭരണാധികാരികളെങ്കിലും ബ്യൂറോക്രസിക്കുള്ള അധികാരസ്വഭാവത്തെയും നിയാമക സ്വാധീനശക്തിയെയും നിസ്സാരവല്‍ക്കരിക്കാനാവില്ല.
പദ്ധതികളുടെയും പരിപാടികളുടെയും രൂപവല്‍ക്കരണം, പദ്ധതി ആസൂത്രണം, ബജറ്റും പ്ലാനും തയ്യാറാക്കല്‍, പദ്ധതികളുടെ നടത്തിപ്പ്, അവലോകനം എന്നീ തലങ്ങളിലെല്ലാം ഉദ്യോഗസ്ഥവൃന്ദം സവിശേഷമായ അധികാരകേന്ദ്രമായി വര്‍ത്തിക്കുന്നു. പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന പല നിയമങ്ങളുടെയും നിയമ ഭേദഗതികളുടെയും മാത്രമല്ല, മന്ത്രിമാരുടെയും മറ്റും ഭരണകാര്യങ്ങളിലെ പ്രസ്താവനകളുടെ പിന്നിലെയും ബുദ്ധികേന്ദ്രങ്ങളായും തിരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതിയും ഉന്നതോദ്യോഗസ്ഥരും വര്‍ത്തിക്കുന്നു.
ഗവണ്‍മെന്റ് പാസാക്കുന്ന കോടികളുടെ ഫണ്ടുകളും പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്കു ഫലപ്രദമായി എത്തിക്കാനും തടയാനും എക്‌സിക്യൂട്ടീവിനു സാധിക്കും. കേന്ദ്ര ഗവണ്‍മെന്റ് പശ്ചിമ ബംഗാളിലേക്ക് അയച്ച കോടികളുടെ ഫണ്ട് ജനങ്ങളിലേക്ക് എത്തിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഈ അര്‍ഥത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഫണ്ട് നല്‍കി എന്നതു ശരിയാണെങ്കില്‍ അതു തടയപ്പെട്ടതില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഉദ്യോഗസ്ഥലോബി കാര്യമായ ഇടപെടല്‍ നടത്തിയിരിക്കും. ആദിവാസികള്‍ക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഉദ്യോഗസ്ഥക്ഷേമ പദ്ധതികളായിട്ടാണല്ലോ പതിറ്റാണ്ടുകളായി നമുക്ക് അനുഭവപ്പെടുന്നത്.
ഉദ്യോഗസ്ഥ ലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു നില്‍ക്കുന്ന മന്ത്രിമാര്‍ക്കു സുഖകരമായി ഭരിക്കാന്‍ കഴിയുന്നതും 'ക്ലീന്‍ മതേതര ഇമേജ്' ലഭിക്കുന്നതും അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ വിവാദങ്ങളില്‍ അകപ്പെടുത്തപ്പെടുന്നതും കാണാം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ഇതിന്റെ ഉദാഹരണങ്ങളുണ്ട്. സമകാലിക ഇന്ത്യയിലെ എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെയും മുസ്‌ലിം ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗത്തോടുള്ള ബ്യൂറോക്രസിയുടെ സമീപനരീതിയും പരിശോധിച്ചാല്‍ അത് എത്രമാത്രം സാധാരണ ജനങ്ങള്‍ക്കു വിരുദ്ധവും ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നതുമാണെന്നു മനസ്സിലാക്കാം. എക്‌സിക്യൂട്ടീവില്‍, വിശേഷിച്ചും ഉന്നത ഉദ്യോഗമേഖലകളില്‍ ഉണ്ടായിരിക്കേണ്ട സ്വാധീനത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
ഭരണഘടനയ്ക്ക് അതീതമായ സ്ഥാപനമല്ല ജുഡീഷ്യറിയെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നീതിന്യായ വ്യവസ്ഥയുടെ പരിരക്ഷകളും പൗരന്‍മാര്‍ക്കു പ്രയോഗതലത്തില്‍ ലഭ്യമാവുന്നതില്‍ ജുഡീഷ്യറിയാണ് മുഖ്യ പങ്കുവഹിക്കുന്നത്. നിയമവ്യാഖ്യാനങ്ങളാണു പലപ്പോഴും ജുഡീഷ്യറി നടത്താറുള്ളത്. ധാര്‍മികതയും നിയമത്തെ നീതിപൂര്‍വം വ്യാഖ്യാനിക്കാനുള്ള മൂല്യബോധവും കൈമുതലായുള്ള ജുഡീഷ്യറി ജനാധിപത്യവ്യവസ്ഥയില്‍ വളരെ പ്രധാനമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു നീതി ഉറപ്പുവരുത്തുന്നതില്‍ ഇത്തരമൊരു ജുഡീഷ്യല്‍ സംവിധാനത്തിനു വഹിക്കാന്‍ കഴിയുന്ന പങ്കു വളരെ വലുതാണ്.
ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും പരാജയപ്പെടുന്നിടത്തു ജുഡീഷ്യറി തിരുത്തല്‍ശക്തിയായും വര്‍ത്തിക്കുന്നു. ജുഡീഷ്യല്‍ ആക്റ്റിവിസം പ്രസക്തമാവുന്നത് ഇവിടെയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയില്‍ ഇതിന്റെ സൂചനകള്‍ നാം കണ്ടിട്ടുണ്ട്. ജുഡീഷ്യറിയുടെ ഇടപെടലുകളും വിധിന്യായങ്ങളും ചിലപ്പോള്‍ നമ്മെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടുത്തിയിട്ടുമുണ്ട്. ജുഡീഷ്യല്‍ പദവിയിലിരിക്കുന്ന വ്യക്തികളുടെ കാഴ്ചപ്പാടുകളുമായി വിധിന്യായങ്ങള്‍ക്കു ബന്ധമുണ്ട്. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള പ്രമാദമായ കേസുകളെയും വിധികളെയും ഈ വിധത്തില്‍ നാം വേര്‍തിരിച്ചു പരിശോധിക്കണം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മീഡിയ. ഈ പേര് മീഡിയയുടെ സവിശേഷസ്ഥാനത്തെ സൂചിപ്പിക്കുന്നു. ലെജിസ്ലേറ്റീവിനെയും എക്‌സിക്യൂട്ടീവിനെയും തിരുത്താനും പുതിയ നയനിലപാടുകള്‍ എടുപ്പിക്കാനും ജുഡീഷ്യറിയെ വലിയ തോതില്‍ സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്കു കഴിയും. ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും മീഡിയയെ ഏറെ ഭയപ്പെടുന്നത് അതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ കാവലാളാണ് മീഡിയ. ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ ഇന്ദിരാഗാന്ധി ചെയ്തത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യുകയും മീഡിയയുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും എന്താണെന്ന് ഇന്ന് ഏറെയൊന്നും വിശദീകരിക്കേണ്ടതില്ല.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് അതിജീവനവും ഉന്നമനവും അധികാരസ്ഥാനങ്ങളില്‍ സ്വാധീനവും പ്രാതിനിധ്യവും ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ- വിശേഷിച്ചും ന്യൂനപക്ഷത്തെ- സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ് എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവ. (ബ്യൂറോക്രസി ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നില്ല). ഇവ മൂന്നിലും നിര്‍ണായക സ്വാധീനം നേടിയാല്‍ മാത്രമേ ന്യൂനപക്ഷ ജനവിഭാഗത്തിനു യഥാര്‍ഥ അധികാരശക്തി കൈവരുകയുള്ളൂ.
ഉയര്‍ന്ന പ്രതിഭാശേഷിയും ഉന്നത വിദ്യാഭ്യാസവും ധാര്‍മികതയും നീതിബോധവുമാണ് ഇതിന് ആവശ്യം. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും സാമൂഹിക മണ്ഡലത്തെയും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ കേന്ദ്രീകരിക്കണം. ഈ മൂന്നു മേഖലകളിലും ആവശ്യമായ സ്വാധീനവും പ്രാതിനിധ്യവും നേടി സമുദായത്തിന്റെ യശസ്സുയര്‍ത്തുകയും രാജ്യപുരോഗതി ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും വേണം.
ഇന്ത്യന്‍ മുസ്‌ലിംകളുടെ, വിശേഷിച്ചും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ സമീപനങ്ങള്‍ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നീ പരോക്ഷ അധികാര കേന്ദ്രങ്ങളുമായി എത്രമാത്രം ബന്ധപ്പെടുത്തിയിട്ടുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തിലെ അതിപ്രധാനമായ മൂന്നു മേഖലകളില്‍ സ്വാധീനമുറപ്പിക്കാവുന്ന വിധത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതിഭകളെ ലക്ഷ്യബോധത്തോടെ വളര്‍ത്തുകയും സിവില്‍ സര്‍വീസ് ഉള്‍പ്പെടുന്ന ഉന്നത മേഖലകളിലും മീഡിയയിലും അധികാരം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ മുസ്‌ലിം മതസംഘടനകളും സമുദായം പൊതുവിലും ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല.
ഇന്ത്യന്‍ മുസ്‌ലിംകളെ മൊത്തത്തില്‍ ഒരു ഏകകമായെടുത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാനാകിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കേരളം എന്നിവയെ പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്. അതിനു മുതിരുന്നില്ല. മറിച്ച്, കേരളത്തെ മുന്‍നിര്‍ത്തി ചില പൊതുവശങ്ങള്‍ നിരീക്ഷിക്കാനാണ് ശ്രമിക്കുന്നത്:
ഭൂതകാലത്തെ പിന്നാക്കാവസ്ഥയെ മറികടന്ന്, വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാനുള്ള ത്വരയോടെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസരംഗത്തു വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇത് അഭിമാനകരമാണ്. ഇതിനെ കുറച്ചുകാണേണ്ടതില്ലെങ്കിലും സമുദായത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസരംഗത്തു കൈവരിച്ച നേട്ടങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
ഇന്നലെ അധ്യാപനരംഗത്തും ഇന്നു മെഡിക്കല്‍-എന്‍ജിനീയറിങ് മേഖലയിലുമാണ് മുസ്‌ലിം വിദ്യാഭ്യാസ വളര്‍ച്ച ഊന്നുന്നത്. ഈ ഒഴുക്കു നിര്‍ത്തേണ്ടതോ നിരുത്സാഹപ്പെടുത്തേണ്ടതോ അല്ല. നിയന്ത്രിക്കേണ്ടതും 'അധികാരസ്വഭാവ'മുള്ള മേഖലകളിലേക്കു വഴിതിരിച്ചുവിടേണ്ടതുമാണ്. മെഡിക്കല്‍-എന്‍ജിനീയറിങ് മേഖല പൊതുവെ അധികാരസ്വഭാവമുള്ളതല്ല, ഗവണ്‍മെന്റ് സര്‍വീസ് ഒഴികെ. നേരത്തെ സൂചിപ്പിച്ച മൂന്നു മേഖലകളിലും പൊതുവെ ഇത് ഉള്‍ക്കൊള്ളുന്നില്ല.
ഇന്നു പ്രതിഭാശേഷിയുള്ള മുസ്‌ലിം കുട്ടികള്‍ പൊതുവേ മെഡിക്കല്‍-എന്‍ജിനീയറിങിനു മല്‍സരിക്കുകയാണ്. സമീപകാലത്തു തുറന്നുകിട്ടിയ സാമ്പത്തിക സ്രോതസ്സും സ്വാശ്രയ കോളജുകളും സ്ഥാപനങ്ങളും ഇതിനു കൂടുതല്‍ അവസരം ഒരുക്കുന്നു. ഈ വളര്‍ച്ചയെ സിവില്‍ സര്‍വീസ്, ശാസ്ത്ര-ചരിത്ര ഗവേഷണം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലേക്ക് വഴിതിരിച്ചുവിടണം.
'കരിയറിസത്തിനെതിരേ' എന്ന പേരില്‍ കുട്ടികളെ നിരുല്‍സാഹപ്പെടുത്തുകയോ ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തുകയോ ചെയ്യുന്ന 'ഉദ്‌ബോധന' പ്രസംഗങ്ങളില്‍ നിന്നു പുതുതലമുറയെ രക്ഷിച്ചെടുക്കേണ്ടതുമുണ്ട്.
സാമ്പത്തിക വളര്‍ച്ചയിലും വിദേശ ജോലിയിലും നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ച പൊതുവെ കേന്ദ്രീകരിക്കപ്പെടുന്നു. മെഡിക്കല്‍-എന്‍ജിനീയറിങ് മാത്രമല്ല, മതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പല മേഖലകളും വിദേശ ജോലി എന്ന സ്വപ്‌നത്തില്‍ ഊന്നിയുള്ളതാണ്. സമീപകാലത്ത് ഒരു അറബിക് കോളജിന്റെ സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 'യൂറോപ്പിലെ തൊഴില്‍ സാധ്യതക്ക് ഊന്നല്‍ നല്‍കണം' എന്ന ആവശ്യം ഉയരുകയുണ്ടായി!
ഇന്നു വിദേശ ജോലി ഒരു യാഥാര്‍ഥ്യമാണ്; സാമ്പത്തിക വളര്‍ച്ച അനിവാര്യവും. ഇതിനെ നിഷേധിക്കാനാവില്ല. പക്ഷേ, വിദ്യാഭ്യാസ വളര്‍ച്ചയില്‍ വിദേശ ജോലിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും മുഖ്യ പരിഗണന നല്‍കപ്പെടുന്നത് ഗുണകരമാവില്ല. അടിസ്ഥാനപരമായി ഒരു കച്ചവടസമൂഹമെന്ന നിലയ്ക്കുള്ള മനശ്ശാസ്ത്രവും ആഡംബര ജീവിതത്തോട് മുസ്‌ലിംകള്‍ പൊതുവേ കാണിക്കുന്ന ത്വരയുമാണ് ഇതിന്റെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങള്‍.
വിദേശ ജോലിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും സാധ്യതകളും അനിവാര്യതകളും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, രാജ്യത്തിലെ അധികാരസ്വഭാവമുള്ള ഉന്നത ഉദ്യോഗമണ്ഡലങ്ങള്‍ കൈയെത്തിപ്പിടിക്കുകയെന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യമാവേണ്ടതുണ്ട്.
വിദേശ ജോലി, സാമ്പത്തിക മെച്ചം എന്നിവയുമായി ഗവണ്‍മെന്റ് ജോലി, ശമ്പളം, പെന്‍ഷന്‍ എന്നിവയെ താരതമ്യം ചെയ്യുന്നതിനപ്പുറം, ഇതിന്റെ അധികാര സ്വഭാവത്തെയും അതിജീവന സാധ്യതകളെയും കുറിച്ച് സമുദായം ബോധവാന്‍മാരാവേണ്ടതുണ്ട്.
മുസ്‌ലിം വിദ്യാഭ്യാസ വളര്‍ച്ചയുടെ മറുവശങ്ങളും നാം കാണണം. അതില്‍ പ്രധാനം നിലവാരക്കുറവാണ്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ നിലവാരം കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍, സംഘടനാ മാല്‍സര്യത്തിന്റെയും സാമ്പത്തിക സാധ്യതകളുടെയും ഭാഗമായി മുളച്ചുപൊന്തുന്ന കെ.ജി. തലം മുതലുള്ള സ്വകാര്യ മുസ്‌ലിം വിദ്യാലയങ്ങളുടെ നിലവാരം പൊതുവേ പരിതാപകരമാണ്. ഒറ്റപ്പെട്ട സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയാല്‍, അക്കാദമിക രംഗത്തു മികച്ച നിലവാരം പുലര്‍ത്താന്‍ മുസ്‌ലിം വിദ്യാലയങ്ങങ്ങള്‍ക്കു കഴിയുന്നില്ല എന്നതല്ലേ സത്യം!
മഫ്ത വിലക്കിയ സ്‌കൂളുകള്‍ക്കെതിരായി സമരത്തിലേര്‍പ്പെട്ടവരോട്, ''മഫ്ത അണിയാന്‍ സ്വാതന്ത്ര്യമുള്ള മുസ്‌ലിം സ്‌കൂളുകളില്‍ അയച്ചാല്‍ പോരേ കുട്ടികളെ'' എന്ന് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു: ''നമ്മുടെ സ്‌കൂളുകള്‍ക്കൊന്നും മതിയായ നിലവാരമില്ല. നിലവാരമുള്ളത് അവരുടെ സ്‌കൂളുകളാണ്.'' സ്‌കൂളിലെ ഭൗതിക സംവിധാനങ്ങളും കുട്ടികളുടെ വേഷഭൂഷകളും ഉന്നത നിലവാരമുള്ളതാവുമ്പോഴും അക്കാദമിക നിലവാരം ശരാശരിയിലേക്കു പോലുമെത്താന്‍ മുസ്‌ലിം വിദ്യാലയങ്ങള്‍ പാടുപെടുകയാണ്.
സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പൊതുവിദ്യാലയങ്ങളുടെ സമീപത്തു കെട്ടിയുയര്‍ത്തുന്ന മുസ്‌ലിം വിദ്യാലയങ്ങള്‍ നിലവാരക്കുറവു മാത്രമല്ല, സമുദായത്തിനു വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്റെ അവസരം കൂടിയാണു പൊതുവിദ്യാലയങ്ങള്‍. ഇത് ഇല്ലാതെപോവുന്നതും സാമുദായികവും അതിലുപരി സംഘടനാപരവുമായ കക്ഷിത്വങ്ങളോടെയുള്ള വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്ന സാമുദായിക ധ്രുവീകരണത്തെയും നാം ആശങ്കയോടെ കാണണം. സ്വകാര്യ വിദ്യാലയങ്ങള്‍ നടത്താനുള്ള അത്യധ്വാനമൊന്നും പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമില്ല.
പ്രതിഭാ ദാരിദ്ര്യം
കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ വളര്‍ച്ച നേടിയിട്ടും മുസ്‌ലിം സമുദായം വലിയ തോതില്‍ പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്നു. കെട്ടിയുയര്‍ത്തപ്പെട്ട നൂറുകണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെലവഴിക്കപ്പെടുന്ന കോടികളും ഉണ്ടായിട്ടും പ്രതിഭാ ദാരിദ്ര്യം കൊണ്ട് മുസ്‌ലിം സമുദായം 'സമ്പന്ന'മാകുന്നതിലെ വൈരുധ്യത്തെക്കുറിച്ച് നാം ചിന്തിക്കണം. എന്തുകൊണ്ട് ഈ വൈരുധ്യം എന്ന ചോദ്യത്തിന് മുഖ്യധാരാ മുസ്‌ലിം സംഘടനകളാണ് മറുപടി പറയേണ്ടത്. പ്രതിഭാശേഷിയുള്ള വ്യക്തിത്വങ്ങളെ സമൂഹത്തിനു സംഭാവന ചെയ്യാന്‍ ഓരോ വര്‍ഷവും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്നു സമുദായ സംഘടനകള്‍ ചിന്തിക്കട്ടെ.
ഇന്ത്യന്‍ മാധ്യമരംഗത്ത് അവഗണിക്കാനാകാത്ത, സാമൂഹിക ബോധവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ സംഭാവന ചെയ്യാന്‍ മുസ്‌ലിം സംഘടനകള്‍ക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധന്‍, ശ്രദ്ധേയനും കരുത്തനുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, നിപുണനായ ചരിത്രകാരന്‍, മികവുറ്റ വിദ്യാഭ്യാസ വിചക്ഷണന്‍, തലയെടുപ്പുള്ള ശാസ്ത്രജ്ഞന്‍ എന്നിവരൊന്നും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഇല്ലാതെപോയതിന്റെ കാരണമെന്ത്?
മുസ്‌ലിം സമുദായം സ്ഥാപിക്കുന്ന മാധ്യമങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മികച്ച രീതിയില്‍ നേതൃത്വം നല്‍കാന്‍ കഴിവുറ്റ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളെ കിട്ടാതെ, അവ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത സംഘടനകള്‍ വിയര്‍ക്കുകയാണ്. സ്വന്തം സ്‌കൂളുകളെയും കോളജുകളെയും നയിക്കാന്‍ ശേഷിയുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത സംഘടനകള്‍ എന്താണ് കോടിക്കണക്കിനു രൂപയും മനുഷ്യാധ്വാനവും ചെലവഴിച്ച് സമുദായത്തിനു നേടിക്കൊടുത്തത്?
മീഡിയയുടെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടോ സംഘടനാ താല്‍പര്യങ്ങള്‍ കാരണമോ മുസ്‌ലിം സംഘടനകള്‍ മല്‍സരിച്ചു മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ്. 'ആവശ്യമായ മനുഷ്യവിഭവശേഷിയുണ്ടോ' എന്ന ചോദ്യത്തിനു ലഭിക്കുന്ന മറുപടി 'ഞങ്ങള്‍ പര്‍ച്ചേസ് ചെയ്യും' എന്നതാണ്. അടിസ്ഥാനപരമായി കച്ചവടമനസ്സുള്ള സമുദായത്തിന്റെ മറുപടിയാണിത്! പണമുണ്ടെങ്കില്‍ പര്‍േച്ചസ് ചെയ്യാം; പക്ഷേ, 'വിലയ്‌ക്കെടുക്കപ്പെട്ടവരു'ടെ ആശയവും സമീപനവും കാഴ്ചപ്പാടുകളും അടിസ്ഥാനപരമായി സമുദായോന്‍മുഖമായിരിക്കില്ലല്ലോ! പണമുള്ളതുകൊണ്ട് കോടികള്‍ മുടക്കി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്നത്, പ്രവര്‍ത്തന പദ്ധതികളുടെ പാളിച്ചകളും നയവൈകല്യങ്ങളും കാരണം തന്നെയാണ്.
സംഘപരിവാരത്തിനു മലയാളത്തില്‍ മികച്ച മാധ്യമങ്ങളൊന്നുമില്ല. ജന്മഭൂമി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ നിലനില്‍ക്കുന്നു. ചാനല്‍ രംഗത്തു പേരിനുപോലും സംഘപരിവാര ബ്രാന്‍ഡില്ല. പക്ഷേ, മലയാള മാധ്യമരംഗത്ത് സംഘപരിവാര അജണ്ട കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ട്! ഇതിന്റെ കാരണമെന്താണ് എന്നതു വിശദീകരണം അര്‍ഹിക്കുന്നില്ല. കൃത്യമായ ആസൂത്രണത്തോടെ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലുടനീളം മാധ്യമരംഗത്തു കാവിപ്പടയെ റിക്രൂട്ട് ചെയ്യുന്നതില്‍ സംഘപരിവാരം വിജയിച്ചിട്ടുണ്ട്. പോലിസും പട്ടാളവും ഇന്റലിജന്‍സും ബ്യൂറോക്രസിയുമെല്ലാം കാവിപ്പട സമര്‍ഥമായി കൈയടക്കിയിട്ടുണ്ട്. നിയമനിര്‍മാണ സഭകളിലെ കസേരകളില്‍ ഇരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ രാജ്യം ഭരിക്കുന്നത് അവരാണ്.
മനുഷ്യവിഭവശേഷിയും പ്രതിഭാവിലാസമുള്ള വ്യക്തിത്വങ്ങളും സാമ്പത്തികവുമുണ്ടായിട്ടും മുസ്‌ലിം സമൂഹം എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നീ മേഖലകളില്‍ വലിയ അളവില്‍ പിന്നാക്കാവസ്ഥയും പ്രതിഭാ ദാരിദ്ര്യവും നേരിടുന്നതിന്റെ കാരണമെന്താണെന്ന് ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്:
മതതര്‍ക്കങ്ങളില്‍ അഭിരമിച്ച് സമയവും സമ്പത്തും ദുര്‍വ്യയം ചെയ്യുന്നു വലിയൊരു വിഭാഗം. മതവിവാദങ്ങളാല്‍ മുഖരിതമായ മുസ്‌ലിം മുഖ്യധാര എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയെ ലക്ഷ്യബോധത്തോടും ഗൗരവത്തിലും സമീപിക്കുന്നില്ല. സംഘടനാവാശിയോടെ പള്ളികള്‍ പണിയുകയും കക്ഷിവഴക്കുകളെ കൊഴുപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും വൈജ്ഞാനിക വ്യായാമങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന മതസംഘടനകള്‍ സിവില്‍ സര്‍വീസ് പരിശീലനം, മീഡിയാ അക്കാദമി തുടങ്ങി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് എന്നിവയില്‍ നാമമാത്രമായ സാന്നിധ്യമാണ് അറിയിക്കുന്നത്.
തെരുവുബഹളങ്ങളില്‍ അഭിരമിക്കാനും ക്ഷണികമായ സമരകോലാഹലങ്ങള്‍ സൃഷ്ടിക്കാനും ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് താല്‍പ്പര്യം. മുസ്‌ലിം യുവജനതയുടെ ഊര്‍ജം വലിയ അളവില്‍ വ്യയം ചെയ്യപ്പെടുന്നത് മത-സാമൂഹിക-രാഷ്ട്രീയ സമരബഹളങ്ങളിലാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും സമരപോരാട്ടങ്ങളുടെ അനിവാര്യതയും ഒരിക്കലും നിഷേധിക്കാനാവില്ല. പക്ഷേ, അവ പലപ്പോഴും ക്ഷണികമാണ്. അവയ്ക്കായി ചെലവഴിക്കുന്ന ഊര്‍ജവും അവയിലൂടെ കൈവരുന്ന നേട്ടവും തൂക്കിനോക്കേണ്ടതാണ്. ഇത്തരം ബഹളങ്ങളില്‍ വ്യയം ചെയ്യപ്പെടുന്ന ഊര്‍ജം പകുതിയായി കുറച്ച്, ഭാവിയിലേക്കു മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അതിനെ വഴിതിരിച്ചുവിടണം. നടേ സൂചിപ്പിച്ച പ്രതിഭാ ദാരിദ്ര്യത്തെ മനസ്സിലാക്കേണ്ടത് മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി മുമ്പില്‍ വച്ചാവണം.
അഴിമതിക്കെതിരേ ഒരു മാസം നീളുന്ന ബഹളമയമായ സമരങ്ങള്‍ നടത്തിയാലും വലിയ മാറ്റമൊന്നുമില്ലാതെ ആ തിന്മ തുടരും. അതുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ അവസാനിപ്പിക്കണം എന്നല്ല. പ്രത്യക്ഷ സമരങ്ങള്‍ക്ക് അതിന്റേതായ ഗുണങ്ങള്‍ ഉണ്ടാവും. അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയെന്നത് ഏറ്റവും ക്രിയാത്മകമായ അഴിമതിവിരുദ്ധ സമരമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ബഹുമുഖ ഫലങ്ങളാണ് അതിനുണ്ടാവുക.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ അഴിമതിരഹിതരും ധര്‍മബോധമുള്ളവരുമായ എത്ര ഉദ്യോഗസ്ഥരെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ യുവജന സംഘടനകള്‍ക്കു സാധിച്ചു? വികസനത്തിനു വേണ്ടിയുള്ള നൂറുകണക്കിനു ഫണ്ടുകള്‍ ഗവണ്‍മെന്റ് തലത്തില്‍ പാസാക്കപ്പെടുന്ന അധികാര വികേന്ദ്രീകരണത്തിന്റെ കാലമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍, യുവജന സംഘടനകള്‍ ജനങ്ങളില്‍ നിന്നു പണം പിരിച്ചു ചെയ്യുന്നതിനേക്കാള്‍ വളരെ കൂടുതലായിരിക്കും.
ശിഥിലമായ രാഷ്ട്രീയ നീക്കങ്ങള്‍
നിയമനിര്‍മാണസഭകളിലെ പ്രാതിനിധ്യം ജനാധിപത്യത്തിലെ അധികാരലബ്ധിയില്‍ പ്രധാനമാണെങ്കില്‍, ന്യൂനപക്ഷത്തിന് അത് എളുപ്പമല്ല. തലയെണ്ണല്‍ മാനദണ്ഡമായുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ലെജിസ്ലേറ്റീവിലെ പ്രാതിനിധ്യത്തിന്റെ മാനദണ്ഡം. ന്യൂനപക്ഷത്തിന് അതില്‍ വലുതായൊന്നും നേടാനാവില്ല. ന്യൂനപക്ഷം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് ന്യൂനപക്ഷ രാഷ്ട്രീയനീക്കങ്ങള്‍ കേന്ദ്രീകരിക്കുക. അതു ഫലത്തില്‍ മുസ്‌ലിം രാഷ്ട്രീയനീക്കങ്ങള്‍ ശിഥിലമാകാനും കാരണമായിത്തീരുന്നു. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ വലിയ പ്രതിസന്ധി ഈ ശൈഥില്യവും പരസ്പര മല്‍സരവുമാണ്.
എന്നാല്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയിലെ പ്രാതിനിധ്യം തീരുമാനിക്കുന്നത് ഭൂരിപക്ഷ വോട്ടല്ല, പ്രതിഭാശേഷിയും വിദ്യാഭ്യാസയോഗ്യതയുമാണ്. അതിനാല്‍, ഇന്ത്യയില്‍ രാഷ്ട്രീയനീക്കങ്ങളേക്കാള്‍ പ്രധാനമാണ് ഈ മൂന്നു മേഖലകളും ഫോക്കസ് ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍.

ലക്ഷ്യനിര്‍ണയത്തിന്റെ അഭാവം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് താത്ത്വിക ചര്‍ച്ചകളും സൈദ്ധാന്തിക വാചകക്കസര്‍ത്തുകളും നടത്തുന്നതിനപ്പുറം, പ്രായോഗിക ലക്ഷ്യനിര്‍ണയത്തില്‍ മുസ്‌ലിം സമുദായം ഏറെ പിന്നിലാണ്. ഇന്നു നടക്കുന്ന സംഭവത്തെക്കുറിച്ച് നാളെ യോഗം ചേര്‍ന്ന് മറ്റന്നാള്‍ പ്രതികരണക്കുറിപ്പ് ഇറക്കുന്നതിനപ്പുറം, ദീര്‍ഘകാലാധിഷ്ഠിതമായ അജണ്ടകളൊന്നും ഈ രംഗത്തില്ല.
എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ അടുത്ത 25 വര്‍ഷത്തിനകം സമുദായം എന്തു നേടണമെന്ന ലക്ഷ്യം എത്ര മുസ്‌ലിം സംഘടനകള്‍ക്കുണ്ട്? 'ശത്രുസംഘടന'കള്‍ക്കെതിരേ ആഴമുള്ള ഗവേഷണപഠനങ്ങള്‍ നടത്തുന്ന മുസ്‌ലിം ഗ്രൂപ്പുകള്‍ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ പ്രാതിനിധ്യവും സ്വാധീനവും ഉറപ്പിക്കാന്‍ എന്തു ഗവേഷണമാണ് നടത്തുന്നത്? ഈ രംഗത്ത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്തതാണ് മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നം.
മുഹമ്മദ് നബിയുടെ നടപടിക്രമങ്ങള്‍, വിശേഷിച്ച് എത്യോപ്യന്‍ പലായനം, അഖബാ ഉടമ്പടി, മദീനാ പലായനം തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ദീര്‍ഘവീക്ഷണം മുസ്‌ലിം സംഘടനകള്‍ പഠിച്ചു പകര്‍ത്തേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തിനകം ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്., ഐ.എസ്.എസ്. തുടങ്ങി എക്‌സിക്യൂട്ടീവിന്റെ താഴേത്തട്ടില്‍ വരെ ഇത്ര പ്രതിഭകളെ സംഭാവന ചെയ്യും എന്നു തീരുമാനിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ആസൂത്രണത്തിന്റെ അഭാവം
'ആസൂത്രണമില്ലാത്ത ആള്‍ക്കൂട്ടം' എന്ന മുസ്‌ലിം സമുദായത്തിനെതിരിലുള്ള വിമര്‍ശനം വലിയൊരളവോളം ശരിയാണ്. ലക്ഷ്യമില്ലാത്തതിനാല്‍ ആസൂത്രണവും ഇല്ല എന്നതാണ് വസ്തുത. വിദ്യാഭ്യാസ മുന്നേറ്റത്തിന്റേതായ ഒരു ഒഴുക്കില്‍ എല്ലാവരും വളരുന്നു. വരണ്ടുണങ്ങിയ ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ആദ്യഘട്ടത്തിലെ വ്യാപകമായ പരക്കല്‍ കഴിഞ്ഞാല്‍, പിന്നെ തടകെട്ടി നിയന്ത്രിച്ച് ആവശ്യാനുസരണം വഴിതിരിച്ചുവിടണം.
മുസ്‌ലിം വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ ആവശ്യമിതാണ്. മഹല്ലുതലം മുതല്‍ സംസ്ഥാനതലം വരെ, തുടര്‍ന്ന് അഖിലേന്ത്യാതലത്തിലും കൃത്യമായ ആസൂത്രണം ഇയര്‍പ്ലാനോടു കൂടി ഉണ്ടാകണം. ടാലന്റ് സെര്‍ച്ച് എക്‌സാം നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്താല്‍ മാത്രം പോരാ. 7-12 വരെ ക്ലാസുകളിലെ മിടുക്കന്മാരെ തിരഞ്ഞെടുത്ത്, അഭിരുചികള്‍ തിരിച്ചറിഞ്ഞ്, ലക്ഷ്യം നിര്‍ണയിച്ച് അവരെ വളര്‍ത്തിക്കൊണ്ടുവരണം. ഏതെങ്കിലുമൊരു മേഖലയില്‍ അവരെ പ്രഗല്‍ഭരാക്കണം. 'ഇസ്‌ലാമിക് ആക്റ്റിവിസ്റ്റ്' എന്ന സ്റ്റിക്കര്‍ പതിക്കാതെയും ബ്രാന്‍ഡ് ചെയ്യാതെയും പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വംശവെറിയുടെയും വേട്ടയാടലുകളുടെയും കാലത്ത് ഏറെ ആവശ്യമാണ്.
സ്വന്തമായി പ്ലാനിങ് ഡിപാര്‍ട്ടുമെന്റുകളുള്ള, പത്തു വര്‍ഷത്തേക്കെങ്കിലും കൃത്യമായ ലക്ഷ്യവും ആസൂത്രണവുമുള്ള എത്ര മുസ്‌ലിം സംഘടനകളുണ്ട് കേരളത്തില്‍? മതസംഘടനാ നേതൃത്വത്തിന് അവരുടേതായ വലിയ പരിമിതികളുണ്ട്. അതുകൊണ്ട് ഉന്നതവിദ്യാസമ്പന്നരായ സമുദായാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപപ്പെട്ടുവരേണ്ടതുണ്ട്.
അബുസ്സബാഹ് മൗലവി, ടി.പി. കുട്ട്യാമു സാഹിബ്, പ്രഫ. കെ.എ. ജലീല്‍, പ്രഫ. വി. മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഫാറൂഖ് കോളജും ഇതിന്റെ ഉദാഹരണമാണ്. ഇക്കൂട്ടത്തില്‍ മതപണ്ഡിതരായിരുന്ന അബുസ്സബാഹ് മൗലവിയും പ്രഫ. വി. മുഹമ്മദ് സാഹിബും അന്നത്തെയും ഇന്നത്തെയും പൊതുമതപണ്ഡിതധാരയില്‍ നിന്നു വേറിട്ടു സഞ്ചരിച്ചവരായിരുന്നു. അതിന്റെ ഗുണഫലങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും സംഭാവനകളിലും മികച്ചുനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട്, പരസ്പരം കലഹിക്കുന്ന മതനേതാക്കളില്‍ നിന്നു മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭാശാലികളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.
ഇന്നു നിരവധി മുസ്‌ലിം ഉദ്യോഗസ്ഥര്‍ പല മേഖലകളിലും ഉണ്ടെങ്കിലും ആവശ്യമായ ഗുണങ്ങള്‍ ഇല്ലാത്തതു കാരണം അവര്‍ സമുദായത്തിനോ രാജ്യത്തിനുതന്നെയോ പ്രയോജനം ചെയ്യുന്നില്ല. അതുകൊണ്ട് ജനപ്രതിനിധികളിലും ഉന്നതോദ്യോഗസ്ഥരിലും എത്ര മുസ്‌ലിംകള്‍ ഉെണ്ടന്നതല്ല പ്രശ്‌നം. ഉയര്‍ന്ന നീതിനിഷ്ഠയും സാമൂഹികബോധവും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉന്നമനം സാധിക്കണമെന്ന രാഷ്ട്രീയചിന്തയും എത്രത്തോളം ഉണ്ടെന്നതാണ് പ്രശ്‌നം. നിഷ്‌ക്രിയരോ അഴിമതിക്കാരോ ആയ 10 ഉദ്യോഗസ്ഥര്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത്, സക്രിയനും നീതിമാനുമായ ഒരാള്‍ ഉണ്ടാവുക എന്നതാണ്. അപ്പോള്‍, ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതോടൊപ്പം, അവരുടെ ധാര്‍മികതയും മൂല്യബോധവും ഉയര്‍ത്താനും ബദ്ധശ്രദ്ധരാകണം. ി
മെറമൃ്്വസറ@ഴാമശഹ.രീാ
(പ്രബോധനം വാരികയുടെ സീനിയര്‍ സബ് എഡിറ്ററാണ് ലേഖകന്‍)

Sunday 24 November 2013

ജമാഅത്തും സി.പി.എമ്മും സംവാദത്തിന്‌ സ്വാഗതം.


ജമാഅത്തും സി.പി.എമ്മും 
സംവാദത്തിന്‌ സ്വാഗതം. 
ടി. ആരിഫലി / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റിദ്ധാരണാജനകമായ വിമര്‍ശനവുമായി രംഗത്ത്‌ വരികയുണ്ടായി. രാഷ്‌ട്ര സങ്കല്‍പത്തെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്‌.എസ്സുമായി തുലനം ചെയ്യുന്ന പിണറായിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലവും രാഷ്‌ട്രീയവും എന്താണ്‌?
സി.പി.എം സംഘടിപ്പിച്ച രണ്ട്‌ മുസ്‌ലിം സമ്മേളനങ്ങളില്‍ വെച്ചാണ്‌ പിണറായി വിജയന്‍ ജമാഅത്തിനെ വിമര്‍ശിച്ചത്‌. ഈ സമ്മേളനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ മുമ്പില്‍ കണ്ടാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ്‌ അതില്‍ അദ്ദേഹം നടത്തിയത്‌. അതുകൊണ്ടുതന്നെ, രാഷ്‌ട്രീയ പ്രേരിതമായ വിമര്‍ശനമാണിതെന്നതില്‍ സംശയമില്ല. അതിനപ്പുറമുള്ള മാനമോ ആഴമോ ജമാഅത്തെ ഇസ്‌ലാമി ആ വിമര്‍ശനങ്ങള്‍ക്ക്‌ കാണുന്നില്ല. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുകയെന്നത്‌ സി.പി.എമ്മിന്റെ ദേശീയ തലത്തിലുള്ള തീരുമാനമാണ്‌. അതിന്റെ ഭാഗമാണ്‌ കണ്ണൂര്‍-കോഴിക്കോട്‌ സമ്മേളനങ്ങളും മുഖ്യധാര മാസികയും. ഇതുവഴി മുസ്‌ലിം മനസ്സിലേക്ക്‌ തങ്ങള്‍ക്ക്‌ പ്രവേശനം ലഭിക്കും എന്ന ധാരണയില്‍ നിന്നാണ്‌ മുസ്‌ലിം സമുദായത്തിലെ കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ കൂട്ടുപിടിക്കുകയും ജമാഅത്തിനെ അടച്ചാക്ഷേപിക്കുകയും ചെയ്യാന്‍ പിണറായി വിജയന്‍ മുതിര്‍ന്നത്‌. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ യഥാവിധി പഠിക്കാനോ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാനോ ഉള്ള ഒരു മാധ്യമവും സി.പി.എമ്മിന്റെ കൈയിലില്ല. അതുകൊണ്ടാണ്‌ മുസ്‌ലിം വിഷയത്തില്‍ അവരെടുക്കുന്ന പല നിലപാടുകളും അബദ്ധത്തില്‍ ചെന്നു പെടുന്നത്‌. യഥാര്‍ഥത്തില്‍, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാന്‍ പിണറായി വിജയന്‍ അവലംബിക്കുന്നത്‌ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രങ്ങളെയാണ്‌. മുസ്‌ലിം സമൂഹത്തെ നേരിട്ട്‌, വസ്‌തുനിഷ്‌ഠമായി പഠിക്കാന്‍ സി.പി.എം നേതൃത്വം സന്നദ്ധമാകണം. ഏറ്റവും യാഥാസ്ഥിതികരായ മത സംഘടനകളെയും അവരുടെ നേതാക്കളെയും പുരോഗമന വാദികളായി അവതരിപ്പിക്കുന്നത്‌ മുസ്‌ലിം സമുദായത്തില്‍ സി.പി.എം നിലപാടിനെ പരിഹാസ്യമാക്കിത്തീര്‍ക്കുകയാണ്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയായിരിക്കും; ജമാഅത്തെ ഇസ്‌ലാമി വലിയ വോട്ട്‌ ബാങ്ക്‌ ഇല്ലാത്ത സംഘടനയാണ്‌. ജമാഅത്തിനെ വിമര്‍ശിച്ചാല്‍, ജമാഅത്തിനോട്‌ എതിര്‍പ്പുള്ള മുസ്‌ലിം സംഘടനകളുടെ വോട്ട്‌ സി.പി.എമ്മിന്‌ നേടാന്‍ കഴിയും. മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ അവരുടെ വോട്ട്‌ നേടാന്‍ ശ്രമിക്കുന്നത്‌ മുസ്‌ലിം പ്രീണനമാണെന്ന്‌ ഹൈന്ദവ സഹോദരങ്ങള്‍ ധരിക്കാനിടയുണ്ട്‌. `മുസ്‌ലിം പ്രീണന' ധാരണയെ മറികടക്കാനും അതുവഴി നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്താനും ജമാഅത്തിനെ പഴിപറഞ്ഞാല്‍ മതി. പാര്‍ട്ടി സെക്രട്ടറിയുടെ ഇത്തരമൊരു ലളിതയുക്തിയാണ്‌ വിമര്‍ശനത്തിന്റെ അടിസ്ഥാനം.
ഏഴ്‌ പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇന്ന്‌ ഇത്തരമൊരു ആരോപണം വിലപ്പോകുമോ?
ഇന്ന്‌ കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ആശയപ്രചാരണത്തിലൂടെയും നവോത്ഥാന-സേവന പ്രവര്‍ത്തനങ്ങളിലൂടെയും പോഷക സംഘടനകളുടെയും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെയും നിലപാടുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന്‌ കേരളീയ സമൂഹം മനസ്സിലാക്കിയിട്ടുണ്ട്‌. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റവുമധികം ഹൈന്ദവ -ക്രൈസ്‌തവ സുഹൃത്തുക്കള്‍ ഉള്ളത്‌ ജമാഅത്തെ ഇസ്‌ലാമിക്കാണ്‌. ഇതുപോലെ സഹോദര സമുദായക്കാരുമായി സൗഹൃദമുള്ള മറ്റൊരു മുസ്‌ലിം സംഘടനയും ഇവിടെയില്ല. ഹിന്ദു സന്യാസിമാരുമായും സമുദായ നേതാക്കളുമായും ക്രൈസ്‌തവ പണ്ഡിതരുമായും മറ്റും ജമാഅത്ത്‌ നേതൃത്വത്തിന്‌ അടുത്ത ബന്ധമുണ്ട്‌. സൗഹൃദ സന്ദര്‍ശനങ്ങളും ദീര്‍ഘ സംഭാഷണങ്ങളും ഞങ്ങള്‍ക്കിടയില്‍ നിത്യസംഭവമാണ്‌. ജമാഅത്ത്‌ ഘടകങ്ങളുള്ള പ്രാദേശിക തലങ്ങളില്‍ സഹോദര സമുദായാംഗങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ നന്മകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ക്ക്‌ ജമാഅത്തിനോട്‌ പുലര്‍ത്താന്‍ കഴിയുന്ന ഒരു സുഹൃദ്‌ ബന്ധം മറ്റൊരു മുസ്‌ലിം സംഘടനയുമായും പുലര്‍ത്താനാകില്ല. അതുകൊണ്ട്‌ ജമാഅത്തിനെതിരായ ഇത്തരമൊരു വിമര്‍ശം കേരളീയ സമൂഹത്തില്‍ വിലപ്പോവുകയില്ല.
സി.പി.എമ്മിന്റെ ജമാഅത്ത്‌ വിമര്‍ശത്തെ കേരളീയ സമൂഹവും മാധ്യമങ്ങളും തള്ളിക്കളയുകയാണുണ്ടായത്‌. അതിനുകാരണം, ഇതൊരു വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന്‌ ജനങ്ങള്‍ക്കറിയാമെന്നതാണ്‌. കിനാലൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി ജമാഅത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമാഅത്ത്‌ അതിന്‌ ശക്തമായി മറുപടിയും പറഞ്ഞു. അതിനുശേഷം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ജമാഅത്ത്‌-സി.പി.എം ചര്‍ച്ച നടന്നു. ആലപ്പുഴയില്‍വെച്ച്‌ പിണറായി വിജയനും ഞാനും തമ്മിലാണ്‌ സംസാരിച്ചത്‌. ഈ സംഭാഷണത്തെ കുറിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍, പിണറായി മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌, ഞങ്ങളും ജമാഅത്തും തമ്മില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിപ്പോള്‍ നിലനില്‍ക്കുന്നില്ല, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ഉറച്ചനിലപാടുള്ള സംഘടനയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ലല്ലോ. ജമാഅത്തിന്റെ ആദര്‍ശവും രാഷ്‌ട്രീയ-സാമൂഹിക വ്യവസ്ഥകളെ കുറിച്ച കാഴ്‌ചപ്പാടും അതിനുമുമ്പേയുള്ളതു തന്നെയാണ്‌. അപ്പോള്‍ പിന്നെ, ഇങ്ങനെയൊരു വിമര്‍ശം ഇപ്പോള്‍ ഉന്നയിക്കുന്നത്‌ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമായാണെന്ന്‌ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ ഈ വിമര്‍ശം എങ്ങുമെത്താതെ പോയത്‌.

ആര്‍.എസ്‌.എസ്സുമായി ജമാഅത്തെ ഇസ്‌ലാമിയെ തുലനം ചെയ്‌തുകൊണ്ടാണ്‌ രണ്ടുതവണ, 1975-ലും 1992-ലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ജമാഅത്തിനെ നിരോധിച്ചത്‌. അന്ന്‌ അതിനെ പിന്തുണക്കാനും ചിലരുണ്ടായി. ആ സമീകരണത്തെ ഏറ്റെടുക്കുംവിധത്തിലാണല്ലോ ഇപ്പോള്‍ സി.പി.എം സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്‌?
ആര്‍.എസ്‌.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്‌ഠിതമായ ഒരു ഹിന്ദുത്വ രാഷ്‌ട്രത്തെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക്‌ ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ്‌ ആര്‍.എസ്‌.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ്‌ ആര്‍.എസ്‌.എസ്‌ പ്രതിനിധീകരിക്കുന്നത്‌ എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്‌കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത്‌ അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്‌. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന്‌ ആട്ടിയോടിക്കുകയും ചെയ്യുന്നതാണ്‌ അവരുടെ നയം. ഇത്‌ ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്‌. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ്‌ ആര്‍.എസ്‌.എസ്‌ സ്വീകരിച്ചിട്ടുള്ളത്‌. അപ്പോള്‍ വംശാധിപത്യമെന്ന  ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ്‌ അവര്‍ക്കുള്ളതെന്ന്‌ വ്യക്തം.
എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്‌ഠിതമല്ല ജമാഅത്ത്‌ മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്‌ രാഷ്‌ട്രം നിലനില്‍ക്കേണ്ടത്‌. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്‌. അത്‌, രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്‌ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന്‌ തികച്ചും വിരുദ്ധമാണ്‌. ആര്‍.എസ്‌.എസ്‌ വംശീയാധിപത്യത്തെക്കുറിച്ച്‌ പറയുന്നു, ജമാഅത്ത്‌ ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച്‌ സംസാരിക്കുന്നു എന്നതാണ്‌ രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക്‌ എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ്‌ അവലംബിക്കുന്നതെന്ന്‌ സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യരുടെ ഹൃദയ-മസ്‌തിഷ്‌കങ്ങളോട്‌ സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്‌ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക്‌ നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച്‌ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട്‌ സംഘടനകളെ തുലനം ചെയ്‌ത്‌ വിമര്‍ശിക്കുന്നത്‌ വിഷയങ്ങള്‍ പഠിച്ച്‌ മനസ്സിലാക്കാതെയാണ്‌. ജമാഅത്തിനെക്കുറിച്ച്‌ നേരിട്ട്‌ പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ശരിയല്ല.

ജമാഅത്തിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കൂടെകൂട്ടാന്‍ പറ്റില്ലെന്ന്‌ പറയുന്ന പിണറായി വിജയന്‍ ചരിത്രത്തിലെ പോരാളികളായ മുസ്‌ലിം നേതാക്കളെ വാഴ്‌ത്തുകയുണ്ടായി.

ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരൊക്കെ  സാമ്രാജ്യത്വവിരുദ്ധ പോരാളികളായിരുന്നുവെന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇവരെ അംഗീകരിക്കാന്‍ തയാറായത്‌ നയപരമായ വികാസമാണെങ്കില്‍, അത്‌ സി.പി.എം തുറന്നു പറയണം. ആ വികാസം നിലപാടുകളില്‍ പ്രതിഫലിക്കുകയും വേണം. ഇന്ത്യയില്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. അതിന്റെ പത്ര-പ്രസിദ്ധീകരണങ്ങള്‍ ഈ നിലപാടിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ ചരിത്രത്തില്‍ ഇസ്‌ലാമിക പോരാളികള്‍ ഏതൊരു ദര്‍ശനത്തിന്റെ പ്രചോദനത്താലാണോ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്‌ ആ ദര്‍ശനത്തിന്റെ അടിത്തറയും പ്രചോദനവും ഉള്ളതുകൊണ്ടാണ്‌ ജമാഅത്തിനു ഇത്രയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നത്‌. മണ്‍മറഞ്ഞുപോയ പോരാളികളെ അംഗീകരിക്കുകയും അതിന്റെ പിന്തുടര്‍ച്ചയായ പ്രസ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നത്‌ തികഞ്ഞ വൈരുധ്യമാണ്‌. ഈ വൈരുധ്യം തിരിച്ചറിയാനും സി.പി.എമ്മിന്‌ കഴിയണം.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്വതന്ത്രമായ അസ്‌തിത്വവും നിലപാടുകളും ഈ വിമര്‍ശത്തിന്‌ നിമിത്തമായിട്ടുണ്ടാകുമല്ലോ.
തീര്‍ച്ചയായും. മത സംഘടനയുടെ പരിധിയെ സംബന്ധിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌. രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ, `മതപരം' എന്ന്‌ പലരും വിവക്ഷിക്കുന്ന കളങ്ങളില്‍ ഒതുങ്ങി നില്‍ക്കണം എന്നതാണത്‌. മാത്രമല്ല, ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ധാരണയുണ്ടാവുകയാണെങ്കില്‍ അവരുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ കീഴൊതുങ്ങി നില്‍ക്കുന്ന ഒരു സാമ്പ്രദായിക മത സംഘടനയല്ല. പ്രശ്‌നാധിഷ്‌ഠിതമായാണ്‌ ജമാഅത്ത്‌ ആരെയും പിന്തുണക്കുന്നതും വിമര്‍ശിക്കുന്നതും. ഒരു സംഘടനയോടും നമുക്ക്‌ അന്ധമായ വിരോധമില്ല, ഒരു സംഘടനയോടും പൂര്‍ണമായ വിധേയത്വവുമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുമല്ല. ചില മതപുരോഹിതന്മാരെയോ സമുദായ നേതാക്കളെയോ വിലക്കെടുക്കാന്‍ കഴിയുമായിരിക്കും. മുസ്‌ലിം ചിഹ്നങ്ങളായ തൊപ്പിയും തലപ്പാവും പര്‍ദയുമൊക്കെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. അത്‌ ധരിച്ചവരെയും ചിലപ്പോള്‍ വില കൊടുത്ത്‌ വാങ്ങാനാകും. നരേന്ദ്രമോഡിയുടെ ചില പരിപാടികളില്‍ കാണുന്ന `മുസ്‌ലിം വേഷങ്ങള്‍' ഇതിന്റെ ഉദാഹരണമാണ്‌.
ജമാഅത്ത്‌, കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും ഇടതു പക്ഷത്തിനാണ്‌ വോട്ട്‌ ചെയ്‌തത്‌. മറ്റു ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ വളരെ മുന്‍തൂക്കുമുള്ള നയമാണ്‌ സ്വീകരിച്ചത്‌. അങ്ങനെ വോട്ടു ചെയ്യാനുള്ള തീരുമാനം കമ്യൂണിസത്തിനോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ ഉള്ള പിന്തുണയായിരുന്നില്ല. മറിച്ച്‌, ജമാഅത്ത്‌, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു. ഈ ജമാഅത്ത്‌ നിലപാടിനോട്‌ താരതമ്യേന കൂടുതല്‍ യോജിക്കുന്ന നയനിലപാടുകള്‍ ഉള്ളവര്‍ എന്ന നിലക്കു മാത്രമാണ്‌ ഇടതുപക്ഷത്തെ പിന്തുണച്ചത്‌. അത്‌ മാര്‍ക്‌സിസത്തിനുള്ള വോട്ടല്ല, ജമാഅത്തിന്റെ നയത്തിന്‌ ജമാഅത്ത്‌ ചെയ്യുന്ന വോട്ടാണ്‌.
ഒരു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു കക്ഷിക്ക്‌ വോട്ട്‌ ചെയ്‌താല്‍, അവരുടെ എല്ലാ നയങ്ങളെയും ജമാഅത്ത്‌ പിന്തുണക്കും എന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ തെറ്റുകളെ വിമര്‍ശിക്കില്ല എന്നും കരുതേണ്ടതില്ല. ജമാഅത്ത്‌ അങ്ങനെ പിന്തുണക്കുന്നത്‌ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയോ സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ അല്ല, രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌. ജമാഅത്ത്‌ സ്വന്തം കാലില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ്‌. ഏതെങ്കിലും സംഘടനയുമായി അസ്‌തിത്വം പങ്കിടുന്ന പ്രസ്ഥാനമല്ല. മതപരം, രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു കാലുകള്‍ സങ്കല്‍പിക്കുകയാണെങ്കില്‍ അത്‌ രണ്ടും ഒരു തോണിയിലാണ്‌ ജമാഅത്ത്‌ വെച്ചിട്ടുള്ളത്‌. ഓരോ വിഷയത്തിലും ജമാഅത്തിന്‌ കൃത്യമായ നിലപാടുണ്ട്‌. അത്‌ സി.പി.എം നേതാക്കളുമായി സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ നാം തുറന്നു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ രാഷ്‌ട്രീയ - സാമൂഹിക ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനത്തെ, സ്‌കൂളുകളും കോളേജുകളും അനുവദിച്ചോ ചില കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയോ തങ്ങള്‍ ഇഛിക്കുന്ന വഴിയില്‍ നടത്തിക്കളയാം എന്ന്‌ ആരും മോഹിക്കേണ്ടതില്ല. ഭീഷണി പ്രസംഗങ്ങള്‍ നടത്തിയാല്‍ ജമാഅത്ത്‌ ഭയന്ന്‌ ആരുടെയെങ്കിലും മുമ്പില്‍ വന്ന്‌ കൈകൂപ്പി നില്‍ക്കും എന്നു കരുതേണ്ടതില്ല.

ഒരു മുന്നണി എന്ന നിലക്ക്‌ ജമാഅത്ത്‌ കൂടുതല്‍ തവണ പിന്തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. എന്തായിരുന്നു അതിലടങ്ങിയ രാഷ്‌ട്രീയം?

ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം നേരിടുന്ന ഭീഷണികള്‍ എന്തൊക്കെയാണെന്ന്‌ ജമാഅത്ത്‌ വിലയിരുത്തിയിട്ടുണ്ട്‌. അതിലേറ്റവും ഗൗരവമര്‍ഹിക്കുന്നത്‌ വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയാണ്‌. വംശീയ ആധിപത്യത്തിലധിഷ്‌ഠിതമായ വര്‍ഗീയ ഫാഷിസം ഇവിടെ മേധാവിത്വം നേടിയാല്‍, മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും രണ്ടാംതരം പൗരന്മാരായി മാറും. അവര്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവാദമുണ്ടാകില്ല. അന്യവത്‌കരണവും ഉന്മൂലന പ്രക്രിയയും സംഘര്‍ഷങ്ങളുമാണ്‌ പിന്നെ രാജ്യത്ത്‌ സംജാതമാവുക. ഇവിടത്തെ സൈ്വരജീവിതവും സമാധാനവും തകരും. ഇത്‌ ഏറ്റവും അപകടകരമാണ്‌. രണ്ടാമത്തെ ശത്രു സാമ്രാജ്യത്വമാണ്‌. നവ  സാമ്രാജ്യത്വം നേരിട്ടുവന്ന്‌ രാജ്യം ഭരിക്കുകയല്ല. മറിച്ച്‌ നമ്മുടെ ഭരണകൂടങ്ങളെ അപ്രസക്തമാക്കുകയും സാമ്രാജ്യത്വ ഏജന്റുമാര്‍ മാത്രമാക്കി അവയെ മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. മൂന്നാമത്തെ ഭീഷണി, രാജ്യം മൊത്തത്തില്‍ തന്നെ നേരിടുന്ന മൂല്യച്യുതിയുടേതാണ്‌. എല്ലാ മേഖലകളെയും പലതരത്തിലുള്ള ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ട്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ മൂന്ന്‌ ഭീഷണികളുടെയും അവസ്ഥയനുസരിച്ചാണ്‌ പ്രസ്ഥാനം രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിച്ചതെന്ന്‌ വ്യക്തമാകും. ഈ വിഷയത്തില്‍ ജമാഅത്തിന്റെ നയവികാസം രാജ്യത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌. ഫാഷിസവും സാമ്രാജ്യത്വവും ഇത്ര ശക്തിപ്പെട്ടുവന്നിട്ടില്ലാത്ത ഘട്ടത്തിലാണ്‌ ജമാഅത്ത്‌ എല്ലാ പാര്‍ട്ടികളിലും പെട്ട മൂല്യമുള്ള വ്യക്തികള്‍ക്ക്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. എന്നാല്‍, അടുത്ത ഘട്ടത്തില്‍ ഫാഷിസം ക്രമേണ വളരുകയും വലിയ ഭീഷണിയാവുകയും ചെയ്‌തു. ബി.ജെ.പി രണ്ടു സീറ്റില്‍ തുടങ്ങി കേവല ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങാന്‍ തുടങ്ങിയ രാഷ്‌ട്രീയ സാഹചര്യത്തെ ജമാഅത്ത്‌ ഗൗരവത്തോടെ സമീപിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇടതുപക്ഷവും കോണ്‍ഗ്രസിതര മതേതര കക്ഷികളും പാര്‍ലമെന്റില്‍ നിര്‍ണായക കക്ഷിയായി ഉണ്ടാകണം എന്ന്‌ ജമാഅത്ത്‌ തീരുമാനിച്ചത്‌. മതേതരത്വത്തോട്‌ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ പാര്‍ലമെന്റിലെത്തേണ്ടത്‌ ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കാന്‍ അനിവാര്യമാണ്‌.
കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിട്ട്‌ ഏറ്റുമുട്ടുകയും ഇടതുപക്ഷം പ്രസക്തമല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ നയം. എന്നാല്‍, ബി.ജെ.പി പ്രസക്തമല്ലാതിരിക്കുകയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഏറ്റുമുട്ടുകയും ചെയ്യുന്ന കേരളം പോലുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തുപോന്നിട്ടുള്ളത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്‌ ഇടതു-മതേതര പാര്‍ട്ടികള്‍ക്കാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. സാമ്രാജ്യത്വ അനുകൂല നിലപാടിന്റെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപോലെയാണ്‌. അതേസമയം, മുസ്‌ലിം വിരുദ്ധതയുടെയും ഹിന്ദുത്വ വര്‍ഗീയതയുടെയും കാര്യത്തില്‍ (ഹിന്ദു മതമല്ല ഹിന്ദുത്വം) ബി.ജെ.പി കോണ്‍ഗ്രസ്സിനേക്കാള്‍ അപകടകാരിയാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ടതുണ്ട്‌. എന്നാല്‍, കോണ്‍ഗ്രസ്‌ ഇതര മതേതര കക്ഷികളിലേക്ക്‌ വരുമ്പോള്‍ സാമ്രാജ്യത്വ-വര്‍ഗീയവിരുദ്ധതയുടെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മെച്ചപ്പെട്ട്‌ നില്‍ക്കുന്നു എന്നതുകൊണ്ടാണ്‌ ജമാഅത്ത്‌ അവരെ പിന്തുണച്ചത്‌.
സമാജ്യത്വ-വര്‍ഗീയ ഫാഷിസ്റ്റ്‌ ഭീഷണികള്‍ക്ക്‌ തടയിടാന്‍ വലിയൊരളവോളം ഇടതുപക്ഷത്തിന്‌ സാധ്യമാകും. പൂര്‍ണമായും അവര്‍ അവലംബനീയമാണെന്ന്‌ ജമാഅത്തിന്‌ അഭിപ്രായമില്ല. ഒരുപരിധി വരെ അവര്‍ക്ക്‌ അത്‌ സാധ്യമാകും എന്നാണ്‌ നാം പ്രതീക്ഷിച്ചത്‌. ഇടതുപക്ഷത്തിന്‌ പാര്‍ലമെന്റില്‍ ഒരു ശക്തി ഉണ്ടായിരുന്ന സമയത്ത്‌, ആ ദൗത്യം ഒരളവുവരെ അവര്‍ നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ അര്‍ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കിയ ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ ശരിയായിരുന്നു എന്നതു തന്നെയാണ്‌ നമ്മുടെ അനുഭവം. അതേസമയം, പിന്നീട്‌ അവരുടെ തന്നെ ദൗര്‍ബല്യങ്ങളാല്‍ പ്രമുഖരായ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്താതിരുന്നതിനാലും, പ്രതിനിധീകരിക്കുന്നവരുടെ എണ്ണവും ശേഷിയും ചുരുങ്ങിയപ്പോയതിനാലുമാണ്‌ അവര്‍ക്ക്‌ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയാതെ പോയത്‌. പല സന്ദര്‍ഭങ്ങളിലായി യു.പി.എ സ്വീകരിച്ച സാമ്രാജ്യത്വാനുകൂല നിലപാടുകളാണ്‌ പിന്തുണയില്‍നിന്ന്‌ പുറകോട്ടുപോകാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്‌. സി.പി.എം  പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാവുകയും, ഇടതുപിന്തുണയില്ലാതെ യു.പി.എക്ക്‌ ഭരിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ ജനോപകാരപ്രദമായ നടപടികള്‍ കോണ്‍ഗ്രസ്‌ മുന്നണിയില്‍നിന്ന്‌ ഉണ്ടായത്‌. ജമാഅത്ത്‌ എടുത്ത തീരുമാനം ഫലപ്രദമായിരുന്നു എന്നതിന്റെ സൂചനയാണിത്‌.

സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്‍ഗീയ പാര്‍ട്ടിയാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ?
സി.പി.എം ഒരു ഹിന്ദു പാര്‍ട്ടിയോ ഹിന്ദുത്വ വര്‍ഗീയ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‍ക്‌സിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്‍പ്പാണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്‍ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്‍ഥത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്‍ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്‍ശം ക്രമേണ ചോര്‍ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെപ്പോലെ ആയിത്തീര്‍ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്‍ട്ടിക്ക്‌ നിലനില്‍ക്കാന്‍ കഴിയൂ.
കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക്‌ കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്‍ട്ടികള്‍ക്ക്‌ സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്‍ഥം, സി.പി.എം ഒരു ഹിന്ദുവര്‍ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്‍ഗീയ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്‍ക്ക്‌ കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.

സി.പി.എമ്മും മുസ്‌ലിംകളുമായുള്ള ബന്ധത്തെ കുറിച്ച്‌?

സി.പി.എമ്മിന്റെ ഉന്നത നേതാക്കളിലോ നയരൂപീകരണ ബോഡികളിലോ മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇല്ല എന്നതുകൊണ്ട്‌, മുസ്‌ലിം മനസ്‌ എവിടെ നില്‍ക്കുന്നുവെന്നോ, മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നോ ശരിയായ അളവില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഉദാഹരണമായി വി.എസ്‌ അച്യുതാനന്ദന്‍. സാമൂഹിക പ്രധാനമായ വിഷയങ്ങളിലെ വി.എസിന്റെ ഒരുപാട്‌ നിലപാടുകളോട്‌ എനിക്ക്‌ അഭിപ്രായ ഐക്യമുണ്ട്‌. അതേസമയം മുസ്‌ലിം സമുദായത്തെ സംബന്ധിച്ച വി.എസിന്റെ പഠനത്തില്‍ വലിയ അപര്യാപ്‌തതകള്‍ ഉണ്ട്‌. അതുകൊണ്ട്‌ അബദ്ധം നിറഞ്ഞ നിലപാടുകളാണ്‌ പലപ്പോഴും മുസ്‌ലിം വിഷയങ്ങളില്‍ അദ്ദേഹം എടുക്കാറുള്ളത്‌. പിണറായി വിജയനെ സംബന്ധിച്ചേടത്തോളം, കണ്ണൂര്‍ സ്വദേശിയായതിനാല്‍ കുറേക്കൂടി മുസ്‌ലിം സമുദായവുമായി ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാവുകയില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്‌.
മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്നാമതായി സി.പി.എം മനസ്സിലാക്കേണ്ടത്‌, ഒരു `ജാതി സമുദായം' അല്ല, മതവിഭാഗമാണ്‌ മുസ്‌ലിംകള്‍ എന്നതാണ്‌. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയില്‍ വളര്‍ച്ച നേടിക്കൊടുത്താല്‍ `ജാതി സമുദായം' തൃപ്‌തരാകും. എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ മതപരമായ ഒരു അസ്‌തിത്വവും വ്യക്തിത്വവും ഉണ്ട്‌. ശക്തമായ പ്രമാണങ്ങളുള്ള ഒരു മതത്തിന്റെ വക്താക്കളെന്ന നിലക്ക്‌ ആ അസ്‌തിത്വം നിലനിര്‍ത്താനും അടുത്ത തലമുറയെ അതനുസരിച്ച്‌ വളര്‍ത്താനുമുള്ള അവസരം നീതിപൂര്‍വകമായി അവര്‍ക്ക്‌ ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിനെ കൂടി സി.പി.എമ്മിന്‌ അഭിസംബോധന ചെയ്യാന്‍ കഴിയണം. ദലിതരെയും ആദിവാസികളെയും പോലെ മുസ്‌ലിംകളെ മനസിലാക്കരുത്‌. ഇസ്‌ലാമിക ആദര്‍ശവും വ്യക്തിത്വവും സുരക്ഷിതമാകണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അവഗണനകള്‍ ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാത്ത വികാരം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അപകടത്തിലാകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്നത്‌ ഇക്കാരണത്താലാണ്‌. അതേസമയം ശരീഅത്തിനെതിരായ വിമര്‍ശം മുസ്‌ലിംകളെ വല്ലാതെ  പ്രയാസപ്പെടുത്തും. ഈ ഒരു വശം സി.പി.എം തിരിച്ചറിയണം. ഇന്ത്യയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്റെ മതപരമായ അസ്‌തിത്വത്തെയും പേഴ്‌സണല്‍ ലോ ഉള്‍പ്പെടുന്ന കാര്യങ്ങളെയുമൊക്കെ പോസിറ്റീവായി സമീപിക്കാന്‍ സി.പി.എമ്മിന്‌ കഴിയണം. കമ്യൂണിസ്റ്റ്‌ സാമ്പത്തിക തത്ത്വങ്ങളില്‍ പല വിട്ടുവീഴ്‌ചകളും ചെയ്‌തുകൊണ്ടാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌. എങ്കില്‍, മതരഹിത മതേതരത്വത്തിലും മതങ്ങളോടുള്ള സമീപനത്തിലും കാര്യമായ നയംമാറ്റം സി.പി.എമ്മിന്‌ നടത്തിക്കൂടേ.

ഇന്ത്യയിലെ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്ന രീതിയിലാണ്‌ സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോഴിക്കോട്ട്‌ പ്രസംഗിച്ചത്‌. ഇതിനെ എങ്ങനെയാണ്‌ ജമാഅത്ത്‌ നോക്കിക്കാണുന്നത്‌?
ഇന്ത്യയിലെ മത-ജാതി വൈവിധ്യങ്ങളെ അറിയാനും അഭിമുഖീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സി.പി.എം ശ്രമിച്ചില്ല എന്നതുകൊണ്ടാണ്‌ അവര്‍ രണ്ടുമൂന്നു സംസ്ഥാനങ്ങളില്‍ പരിമിതപ്പെട്ടുപോയത്‌. മതവിശ്വാസികളാണ്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം. ജാതി പ്രശ്‌നങ്ങള്‍ ഇവിടെ സജീവമാണ്‌. ഇവ രണ്ടിനെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക്‌ പിടിച്ചുനില്‍ക്കാനാകില്ല. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ ജീവിക്കുന്നത്‌. ഭീകരവേട്ടയുടെ പീഡനവും ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഉദാഹരണം. ജയിലിലടക്കപ്പെട്ട നിരപരാധികളായ ഒട്ടധികം മുസ്‌ലിം യുവാക്കളുണ്ട്‌. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥതയോടെ ഏറ്റെടുക്കാന്‍ സി.പി.എം സന്നദ്ധമാകുമെങ്കില്‍ ജമാഅത്തിന്‌ അതില്‍ സന്തോഷമേ ഉള്ളൂ.
അതേസമയം കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നില്‍ വെച്ച്‌ സി.പി.എം മുസ്‌ലിം പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത്‌ പരിഹരിക്കും എന്നുപറയാന്‍ കഴിയില്ല. കേരളത്തില്‍ മുസ്‌ലിംകള്‍ നേടിയ വളര്‍ച്ച പല ഘടകങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടായതാണ്‌. അതില്‍ സി.പി.എമ്മിന്‌ വലിയ പങ്കാളിത്തമൊന്നും ഇല്ല. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന പശ്ചിമ ബംഗാളിലെ അവസ്ഥ നമ്മുടെ മുമ്പിലുണ്ട്‌. പശ്ചിമ ബംഗാള്‍ മൂന്നു പതിറ്റാണ്ട്‌ ഭരിച്ച സി.പി.എം എന്താണ്‌ ചെയ്‌തതെന്ന്‌ അവര്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ബംഗാളിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ കാലത്ത്‌ ശ്രമിച്ചിരുന്നുവെങ്കില്‍, അവരുടെ അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. ബംഗാളില്‍നിന്ന്‌ ലഭിക്കുന്നത്‌ വിപരീത സാക്ഷ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്‌ നാം ഇപ്പോള്‍ പറയുന്നതല്ല. മുമ്പ്‌ സി.പി.എമ്മിന്‌ വോട്ടുചെയ്‌തപ്പോള്‍ തന്നെ ജമാഅത്ത്‌ പശ്ചിമ ബംഗാളിന്റെ പ്രശ്‌നം അവരുടെ മുമ്പില്‍ വെച്ചിട്ടുണ്ട്‌. അതേസമയം, വര്‍ഗീയ കലാപങ്ങളില്‍നിന്ന്‌ പശ്ചിമ ബംഗാള്‍ മുസ്‌ലിംകള്‍ ഏറെക്കുറെ സംരക്ഷിക്കപ്പെട്ടുവെന്നത്‌ സി.പി.എം ഭര


ണത്തിന്റെ ഗുണവശമായി കാണേണ്ടതുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടന്നപ്പോള്‍, പശ്ചിമ ബംഗാള്‍ അതിന്‌ അപവാദമായി നിലകൊണ്ടിട്ടുണ്ട്‌. മാറിയ സാഹചര്യത്തില്‍ മതസമൂഹത്തോട്‌ പുതിയ സമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത്‌ പ്രയോഗത്തില്‍ തെളിയിക്കേണ്ടതാണ്‌.

മാര്‍ക്‌സിസം-ഇസ്‌ലാം സംവാദത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിനുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയാണ്‌ അതിന്‌ മുന്‍കൈ എടുത്തതും മേല്‍കൈ നേടിയതും. കമ്യൂണിസം ലോകത്ത്‌ വളരെ ദുര്‍ബലമായിട്ടുണ്ടെങ്കിലും, ഇന്നത്തെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ഒരു ക്രിയാത്മക സംവാദത്തിന്‌ ഇനിയും ഇടമുണ്ടെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നുണ്ടോ?

ഭിന്ന പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദത്തിന്റെ രീതിശാസ്‌ത്രം പ്രായോഗികമായി ജമാഅത്ത്‌ കേരളത്തിന്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായിരുന്നു മാര്‍ക്‌സിസം- ഇസ്‌ലാം സംവാദം. പക്ഷേ ഇന്ന്‌ മാര്‍ക്‌സിസം -ഇസ്‌ലാം സംവാദം പ്രസക്തമല്ല. കാരണം, സി.പി.എം ഇന്ന്‌ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തെ പ്രതിനിധീകരിക്കുന്നില്ല, അവര്‍ക്കതില്‍ താല്‍പര്യവുമില്ല. സംവാദ വിഷയമാക്കാവുന്ന ഒരു ആഗോള കമ്യൂണിസം ഇന്ന്‌ ലോകത്ത്‌ നിലവിലില്ല. കമ്യൂണിസം ലോകത്ത്‌ കത്തിനിന്നപ്പോഴാണ്‌ ജമാഅത്ത്‌ അവരുമായി സംവാദം നടത്തിയത്‌. അന്ന്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ നേര്‍വിപരീതമായിരുന്നു. ദുര്‍ബലരും നിരാശരുമായിരുന്നു പൊതുവെ മുസ്‌ലിംകള്‍. എന്നാല്‍ ഇന്ന്‌ ഇസ്‌ലാം അങ്ങനെയല്ല. ഇന്ന്‌ ലോകത്ത്‌ വലിയ സാന്നിധ്യവും സ്വാധീനവും ഉണ്ട്‌ ഇസ്‌ലാമിന്‌. വലിയ തിരിച്ചുവരവ്‌ നടത്തിയ ഇസ്‌ലാം ലോക വ്യാപകമായി മുഖ്യചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ ഭൂപടത്തില്‍ അതിപ്രധാനമായ സ്ഥാനമാണിപ്പോള്‍ കൈവന്നിരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിക സമൂഹത്തിന്‌ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. എന്നാല്‍, നിലപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍, ജമാഅത്തും സി.പി.എമ്മും തമ്മില്‍ ആരോഗ്യകരമായ സംവാദത്തിന്റെ സാധ്യതകളുണ്ട്‌, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യവുമുണ്ട്‌. അങ്ങനെ സംവാദം ആവശ്യമുള്ള, അതിന്‌ കരുത്തുള്ള മുസ്‌ലിം സംഘടന ജമാഅത്തല്ലാതെ ഇല്ല. മുസ്‌ലിംകളെക്കുറിച്ച്‌ പഠിക്കാനും അറിയാനുമുള്ള വിശ്വസനീയമായ സോഴ്‌സും ജമാഅത്താണ്‌. അത്തരമൊരു സംവാദത്തിന്‌ പിണറായി വിജയനും സി.പി.എമ്മിനും സ്വാഗതം. 

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates