Tuesday 26 June 2012

ഇസ്‌ലാമിക നവോത്ഥാനം എന്ത്‌?





ഇസ്‌ലാമിനോളം പഴക്കമുള്ളതും ചരിത്രത്തിലുടനീളം നൈരന്തര്യം നഷ്‌ടപ്പെടാതെ തുടര്‍ന്നുവന്നിട്ടുള്ളതുമായ ദീനിന്റെ അവിഭാജ്യഘടകമാണ്‌ തജ്‌ദീദ്‌ അഥവാ ഇസ്‌ലാമിക നവോത്ഥാനം. ഓരോ കാലഘട്ടത്തിലും ഇസ്‌ലാമും മുസ്‌ലിം സമൂഹവും നേരിടുന്ന വെല്ലുവിളികളോടുള്ള രചനാത്മക പ്രതികരണമാണത്‌. ഭൂതകാലത്തിലേക്ക്‌ വേരുകളാഴ്‌ത്തി, വര്‍ത്തമാനത്തിലേക്ക്‌ ചില്ലകള്‍ പടര്‍ത്തി ഭാവിയിലേക്ക്‌ വളര്‍ന്ന്‌ വികസിക്കുന്നുവെന്നതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ സവിശേഷത. ഇസ്‌ലാമിന്റെ മൗലികഗുണങ്ങളിലൊന്നായ സാര്‍വകാലികത ഉറപ്പുവരുത്തുന്നത്‌ തജ്‌ദീദ്‌ ആണ്‌. ഇസ്‌ലാമിന്റെ വിശുദ്ധഗാത്രത്തിനു നേരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കുക, കാലത്തിന്റെ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ച്‌ ദീനിന്‌ അതിജീവനത്തിന്റെ കരുത്ത്‌ പകരുക, ജാഹിലിയ്യത്തിന്റെ കടന്നുകയറ്റംവഴി നിറംകെട്ടുപോയ ദീനിന്റെ മുഖങ്ങള്‍ക്ക്‌ യഥാര്‍ഥ വര്‍ണം നല്‍കി തനിമ തിരിച്ചുപിടിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ്‌ തജ്‌ദീദ്‌ വഴി നിര്‍വഹിക്കപ്പെടുന്നത്‌.
ജാഹിലിയ്യത്തിന്റെ ഒഴുക്കിനും ആക്രമണത്തിനും എതിരിലുള്ള ഇസ്‌ലാമിന്റെ ഉജ്ജ്വലമായ പ്രതിരോധമാണ്‌ തജ്‌ദീദ്‌. വരണ്ടുണങ്ങി വിണ്ടുകീറിയ ഊഷരഭൂമിയെ മഴ സജീവമാക്കുകയും കിളിര്‍പ്പിക്കുകയും ചെയ്യുന്നതുപോലെ നവോത്ഥാനം ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ജീവസ്സുറ്റതാക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നു. അതുവഴി ഏതൊരു കാലത്തും ഇസ്‌ലാം ഏറ്റവും പുതിയതായി അനുഭവപ്പെടുന്നു. ചെറുത്തുനില്‍പ്‌, ശുദ്ധീകരണം, വീണ്ടെടുപ്പ്‌, പുനഃസൃഷ്‌ടി എന്നീ നാല്‌ മുഖങ്ങളാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ മുഖ്യമായും ഉള്ളത്‌.
തജ്‌ദീദിന്റെ പൊരുള്‍
തജ്‌ദീദ്‌ എന്ന അറബിപദത്തെയാണ്‌ `നവോത്ഥാനം' എന്ന്‌ ഭാഷാന്തരം ചെയ്യാറുള്ളത്‌. പുതിയതാക്കുക, പുനരുദ്ധരിക്കുക എന്നൊക്കെയാണ്‌ ആ വാക്കിന്റെ അര്‍ഥം. പഴകിദ്രവിച്ച ഒരു വസ്‌തുവിനെ പൂര്‍വാവസ്ഥയിലാക്കുകയെന്ന അര്‍ഥത്തില്‍ ഉപയോഗിക്കാറുള്ള ജദ്ദദ-യുടെ ക്രിയാധാതുവാണ്‌ തജ്‌ദീദ്‌. `ഒരാളുടെ വീട്‌ ദ്രവിച്ചു. അപ്പോള്‍ അയാളത്‌ പുനരുദ്ധരിച്ചു' (ബലിയ ബൈത്തു ഫുലാനിന്‍ സുമ്മ അജദ്ദ ബൈത്തന്‍) എന്ന്‌ അറബികള്‍ പറയാറുണ്ട്‌ (ലിസാനുല്‍ അറബ്‌ 3/111). രണ്ടു വ്യക്തികള്‍ തമ്മില്‍ മുമ്പ്‌ ഉണ്ടാക്കിയ കരാര്‍ പുതുക്കുക എന്ന അര്‍ഥത്തില്‍ അജദ്ദല്‍ അഹ്‌ദ എന്നും പ്രയോഗമുണ്ട്‌. കൂലങ്കശമായി പരിശോധിച്ച്‌ ഉറപ്പിക്കുക (ഹഃഖഖ), ശക്തിപ്പെടുത്തുക, നന്നായി ചെയ്യുക (അഹ്‌കമ) എന്നീ അര്‍ഥങ്ങളിലും അജദ്ദ ഉപയോഗിക്കുന്നു. മെലിയുക, ക്ഷീണിക്കുക തുടങ്ങിയ അര്‍ഥങ്ങളുള്ള ഹസല (��g)യുടെ വിപരീതപദമായും അജദ്ദ പ്രയോഗിക്കാറുണ്ട്‌ (അല്‍ മുന്‍ജിദ്‌ 78). ഇഹ്‌യാഅ്‌ (പുനരുജ്ജീവനം), ബഅ്‌സ്‌ (പുനരുത്ഥാനം), ഇആദത്ത്‌ (പൂര്‍വാവസ്ഥയിലേക്കുള്ള മടക്കം) എന്നീ അര്‍ഥങ്ങള്‍ ഭാഷാശാസ്‌ത്രത്തില്‍ തജ്‌ദീദിന്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. തജ്‌ദീദ്‌ ഉള്‍ക്കൊള്ളുന്ന സുപ്രധാനമായ ആശയമാണ്‌ ഇസ്വ്‌ലാഹ്‌-പരിഷ്‌കരണം. ഇസ്വ്‌ലാഹ്‌ എന്നാല്‍ കേടു തീര്‍ത്ത്‌ നന്നാക്കുക (Repair) എന്നതാണ്‌. റിപ്പയര്‍ ചെയ്യുകയെന്നാല്‍ പുതുതായി ഒന്ന്‌ സൃഷ്‌ടിക്കുക എന്നല്ലല്ലോ ഉദ്ദേശ്യം. മരിച്ചുപോയവരെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച്‌ പറയുന്നിടത്താണ്‌ വിശുദ്ധ ഖുര്‍ആന്‍ ജദീദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌. (ഖാഫ്‌-15, അല്‍ ഇസ്രാഅ്‌ - 49)
ഒരു ആശയമോ വസ്‌തുവോ പുതുതായി നിര്‍മിക്കുകയല്ല, പഴയ ഒന്നിന്റെ ജീര്‍ണതകള്‍ മാറ്റി പുനരുദ്ധരിക്കുകയാണ്‌ മുഖ്യമായും തജ്‌ദീദ്‌ എന്ന്‌ ഈ ഭാഷാപ്രയോഗങ്ങളില്‍നിന്ന്‌ മനസ്സിലാക്കാം. മുമ്പേ ഉള്ള ഒന്ന്‌ കാലാന്തരത്തില്‍ പഴകുകയും പൂതലിക്കുകയും ചെയ്യുമ്പോള്‍ അതിനെ പുതിയ സാഹചര്യങ്ങളില്‍നിന്നുകൊണ്ട്‌ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുപോകലാണ്‌ തജ്‌ദീദ്‌ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.
ഇസ്‌ലാമികലോകത്ത്‌ പ്രചുരപ്രചാരം നേടിയിട്ടുള്ള സാങ്കേതികപ്രയോഗമാണ്‌ തജ്‌ദീദ്‌. `ഇസ്‌ലാമിക നവോത്ഥാനം' എന്ന അര്‍ഥത്തില്‍ തജ്‌ദീദ്‌ എന്ന പദം ഉപയോഗിക്കുമ്പോള്‍, വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കിവേണം അതിനെ നിര്‍വചിക്കാനും മനസ്സിലാക്കാനും. ഭാഷാര്‍ഥത്തോട്‌ യോജിക്കുമ്പോള്‍തന്നെ കേവലഭാഷാര്‍ഥത്തിനുപരിയായി വിശാല നിര്‍വചനങ്ങളും ആശയതലങ്ങളും തജ്‌ദീദിന്‌ ഉണ്ടാകും. അക്ഷരാര്‍ഥങ്ങളെ മാത്രം വിലയിരുത്തി തജ്‌ദീദിനെ വിശകലനം ചെയ്യുന്നത്‌ നീതിയാവില്ല.
ദീനിനെ പൊളിച്ചെഴുതലോ മാറ്റിപ്പണിയലോ അല്ല നവോത്ഥാനം; കലര്‍പ്പുകളില്‍നിന്നും കൃത്രിമങ്ങളില്‍നിന്നും ദീനിനെ മോചിപ്പിച്ച്‌ ശുദ്ധീകരിച്ച്‌ അതിന്റെ തനിമ വീണ്ടെടുക്കലാണ്‌. ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്‌: ``ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന്‌ ഉരുവിട്ടുകൊണ്ട്‌ നിങ്ങളുടെ ഈമാനിനെ പുതുക്കിക്കൊണ്ടിരിക്കുക'' (ജദ്ദിദൂ ഈമാനകും ബിഖൗലി ലാഇലാഹ ഇല്ലല്ലാഹ്‌). ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന ആദര്‍ശവാക്യം ആവര്‍ത്തിച്ചുരുവിടുക, അതിന്റെ അര്‍ഥവും ആശയവും ഗ്രഹിക്കുകയും ഉള്‍ക്കൊള്ളുകയും തദനുസൃതമായി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുക എന്നതാണതിന്റെ താല്‍പര്യം. ഈമാനിനെ തജ്‌ദീദ്‌ ചെയ്യുകയെന്നാല്‍ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റലോ പൊളിച്ചെഴുതലോ ഏതെങ്കിലും ഒരു ഭാഗം മുറിച്ചുമാറ്റലോ ഒന്നുമല്ലെന്നു വ്യക്തം.
അബൂഹുറൈറ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ``ഓരോ നൂറ്റാണ്ടിന്റെ പ്രധാനഘട്ടത്തിലും മുസ്‌ലിം സമൂഹത്തിനുവേണ്ടി അവരുടെ ദീനിനെ തജ്‌ദീദ്‌ ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു നിയോഗിക്കും'' (അബൂദാവൂദ്‌). ഈ ഹദീസിന്‌ അല്ലാമാ മനാവി നല്‍കുന്ന വിശദീകരണമിതാണ്‌: ``അപചയം സംഭവിച്ച ശരീഅത്ത്‌ നിയമങ്ങള്‍, നഷ്‌ടപ്പെട്ടുപോയ പ്രവാചകചര്യയുടെ അടയാളങ്ങള്‍, തിരോഭവിച്ച ആന്തരികവും ബാഹ്യവുമായ വിജ്ഞാനീയങ്ങള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ്‌ തജ്‌ദീദ്‌. നൂതനാചാരങ്ങളി(ബിദ്‌അത്ത്‌)ല്‍നിന്ന്‌ പ്രവാചകചര്യ(സുന്നത്ത്‌)യെ വേര്‍തിരിക്കുക, വിജ്ഞാനം പരിപോഷിപ്പിക്കുക, പണ്ഡിതന്മാരെ സഹായിക്കുക, ബിദ്‌അത്തുകാരെ തകര്‍ക്കുക തുടങ്ങിയവയാണ്‌ തജ്‌ദീദ്‌''(ഫൈദുല്‍ ഖദീര്‍ 1/10, 2/281, 282). അല്‍ഖമിയില്‍നിന്ന്‌ അല്‍ അസീസി ഉദ്ധരിക്കുന്നു: ``വിശുദ്ധഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ച്‌ നിര്‍വഹിക്കേണ്ട കര്‍മങ്ങളില്‍ അപചയം സംഭവിക്കുമ്പോള്‍ അത്‌ പുനരുദ്ധരിക്കുകയും, ഖുര്‍ആന്റെയും സുന്നത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ കര്‍മങ്ങളനുഷ്‌ഠിക്കാന്‍ കല്‍പിക്കുകയുമാണ്‌ തജ്‌ദീദ്‌''(അസ്സിറാജുല്‍മുനീര്‍ ലില്‍ അസീസി 1/411). സാദുല്‍ അഖ്‌യാറില്‍ `വിശുദ്ധഖുര്‍ആനും തിരുസുന്നത്തും വിശദീകരിക്കുകയും പൂര്‍വികര്‍ ഉള്‍ക്കൊള്ളുകയും ചെയ്‌ത ദീനിന്റെ താത്ത്വികവും പ്രായോഗികവുമായ അധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ്‌ തജ്‌ദീദ്‌' എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌ (സാദുല്‍ അഖ്‌യാര്‍ 8/241).
ഓരോ കാലഘട്ടത്തിന്റെയും പ്രശ്‌നങ്ങളും പ്രത്യേകതകളും മുന്നില്‍ വെച്ചുള്ള ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച വിശദീകരണങ്ങള്‍ ഈ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രൂപപ്പെടുത്തേണ്ടത്‌. തജ്‌ദീദിന്‌ ഇസ്‌ലാമിക നവോത്ഥാനനായകരും പ്രസ്ഥാനങ്ങളും നല്‍കുന്ന വിശദീകരണത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഇസ്‌ലാമിനെ മൗലിക പരിശുദ്ധിയില്‍ പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാണ്‌ നവോത്ഥാനം. ബാഹ്യശക്തികളുടെ സ്വാധീനവും ആഭ്യന്തര ദൗര്‍ബല്യങ്ങളും വഴി കാലപ്രവാഹത്തില്‍ മുസ്‌ലിം സമൂഹത്തില്‍ സന്നിവേശിപ്പിക്കപ്പെട്ട അനിസ്‌ലാമിക ആശയങ്ങളെയും ആചാരങ്ങളെയും നിഷ്‌കാസനം ചെയ്യുക, ദീനില്‍നിന്ന്‌ ബോധപൂര്‍വം മുറിച്ചുമാറ്റപ്പെടുകയോ അശ്രദ്ധയാല്‍ അവഗണിക്കപ്പെടുകയോ ചെയ്‌ത ഭാഗങ്ങള്‍ തിരിച്ചുപിടിക്കുക; അങ്ങനെ ഇസ്‌ലാമിനെ അതിന്റെ ആദിമവിശുദ്ധിയില്‍ പുനഃസ്ഥാപിക്കുക- ഇതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഒരു വശം. ഇസ്‌ലാമിക ആശയങ്ങള്‍ കൈയൊഴിക്കുകയോ ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ ആദര്‍ശാപചയം നേരിട്ട മുസ്‌ലിം സമൂഹത്തെ ആദര്‍ശവല്‍ക്കരിച്ച്‌ ഖുര്‍ആന്‍ വിഭാവന ചെയ്‌ത ഖൈറു ഉമ്മത്തായി പുനഃസൃഷ്‌ടിക്കുക, പ്രവാചകപാരമ്പര്യത്തിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുവന്ന്‌ ആദര്‍ശ പ്രബോധക സംഘമാക്കി വാര്‍ത്തെടുക്കുക- ഇതാണ്‌ രണ്ടാമത്തെ വശം. തജ്‌ദീദിന്റെ പുനഃസൃഷ്‌ടി, പുനരുജ്ജീവനം (ബഅ്‌സ്‌, ഇഹ്‌യാഅ്‌) എന്നീ വശങ്ങള്‍ മുസ്‌ലിം സമൂഹത്തിനാണ്‌ ബാധകമാകുന്നത്‌; ഇസ്‌ലാമിനല്ല. ആദര്‍ശപരമായ മരണം സംഭവിച്ച മുസ്‌ലിം സമൂഹത്തെ ഉത്തമ സമൂഹമായി (ഖൈറു ഉമ്മത്ത്‌) പുനഃസൃഷ്‌ടിക്കുകയാണ്‌ തജ്‌ദീദ്‌ ചെയ്യുന്നത്‌. `മനുഷ്യസമൂഹത്തിന്റെ' പുനരുജ്ജീവനവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ `ജദീദ്‌' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്‌ (ഖാഫ്‌ 15); ഒരു ആശയവും ആദര്‍ശവുമായി ബന്ധിപ്പിച്ചുകൊണ്ടല്ല. ഇസ്‌ലാം നശിച്ചുപോയി എന്നോ അതിനെ പുനഃസൃഷ്‌ടിക്കണമെന്നോ അല്ല തജ്‌ദീദ്‌ കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. കാരണം ഇസ്‌ലാമിന്‌ സമ്പൂര്‍ണമായ നാശമോ തകര്‍ച്ചയോ നേരിടില്ല. ഇസ്‌ലാമിനെ കാലത്തിന്റെ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുക, ജാഹിലിയ്യത്തിനോടുള്ള നിരന്തര സമരത്തില്‍ ഇസ്‌ലാമിന്‌ അതിജീവനത്തിന്റെ കരുത്തു പകരുക, ദീനിന്റെ പ്രസക്തിയും മേന്മയും ഭദ്രമായി അവതരിപ്പിച്ച്‌ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ആദര്‍ശസമരത്തിന്‌ പ്രായോഗികരൂപം നല്‍കുക, സമൂഹത്തെ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച്‌ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുക- ഇതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മൂന്നാമത്തെ വശം.
സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ്‌ ഇസ്‌ലാമികനവോത്ഥാനം. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോകാനുള്ള ആഹ്വാനമാണത്‌. ഖുര്‍ആനികാശയങ്ങള്‍ ആള്‍രൂപമണിഞ്ഞ്‌ ജീവിക്കുന്ന സമൂഹത്തെ സൃഷ്‌ടിക്കുക, യഥാര്‍ഥ പ്രവാചകപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക (ഇഹ്‌യാഉസ്സുന്ന) എന്നിവ നവോത്ഥാനത്തിന്റെ പ്രധാന ദൗത്യങ്ങളാണ്‌. സമകാലിക സമൂഹത്തിന്റെ ഹൃദയമിടിപ്പുകളോടും പുതിയ ലോകസാഹചര്യങ്ങളോടും സര്‍ഗാത്മകമായി പ്രതികരിക്കുകയും സമൂഹത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും അനുസൃതമായി ഇസ്‌ലാമിന്റെ വികാസക്ഷമതയും ചലനാത്മകതയും ഉറപ്പുവരുത്തുകയും ചെയ്യുന്നത്‌ നവോത്ഥാനമാണ്‌.
മൗലികമായ മൂന്ന്‌ തത്ത്വങ്ങളിലാണ്‌ എല്ലാ കാലത്തെയും ഇസ്‌ലാമിക നവോത്ഥാനം ഊന്നിയിട്ടുള്ളത്‌: ഒന്ന്‌, ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനുള്ള ആഹ്വാനം. ഈ രണ്ട്‌ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നുള്ള വ്യതിചലനമാണ്‌ മുസ്‌ലിം സമൂഹത്തിന്റെ അധഃപതനത്തിനുള്ള മൂലകാരണം. രണ്ട്‌, ഇജ്‌തിഹാദ്‌. ഇസ്‌ലാമിക ചിന്തയുടെയും വിജ്ഞാനത്തിന്റെയും മുരടിപ്പിന്‌ കാരണം ഇജ്‌തിഹാദ്‌ കൈയൊഴിച്ച്‌ അന്ധമായ അനുകരണ(തഖ്‌ലീദ്‌)ത്തിലേക്ക്‌ കൂപ്പുകുത്തിയതാണ്‌. ഇസ്‌ലാമിക വ്യവസ്ഥ ചലനാത്മകമാകുന്നതും കാലപ്രവാഹത്തെ അതിജീവിക്കാനുള്ള കരുത്ത്‌ നേടുന്നതും ഇജ്‌തിഹാദ്‌ വഴിയാണ്‌. മൂന്ന്‌, അന്യസംസ്‌കാരങ്ങളില്‍നിന്നും ജീവിതരീതികളില്‍നിന്നും ഭിന്നമായി ഇസ്‌ലാമിക വ്യവസ്ഥക്കുള്ള അജയ്യതയും അപ്രമാദിത്വവും സ്ഥാപിക്കുക. ഇതര ദര്‍ശനങ്ങളുടെയും വ്യവസ്ഥകളുടെയും മുന്നില്‍ മാപ്പുസാക്ഷികളായി നില്‍ക്കാതെ ഇസ്‌ലാമിന്റെ അദ്വിതീയത ഉയര്‍ത്തിപ്പിടിക്കുക (ഇസ്‌ലാമിക വിജ്ഞാനകോശം 5/632).
പശ്ചാത്തലം
ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള നിരന്തരസംഘട്ടനമാണ്‌ ചരിത്രം. അനേകം രൂപഭാവങ്ങളുണ്ടെങ്കിലും എല്ലാ കാലഘട്ടങ്ങളിലും ജാഹിലിയ്യത്തിന്‌ പ്രധാനമായും മൂന്ന്‌ മുഖങ്ങളുണ്ടാകും. താത്ത്വികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായോഗികജീവിതത്തില്‍ ദൈവവിശ്വാസത്തിനും പരലോകബോധത്തിനും ഇടനല്‍കാത്ത ശുദ്ധഭൗതികത മുഖമുദ്രയായി സ്വീകരിച്ച ഭൗതിക ജാഹിലിയ്യത്ത്‌, താത്ത്വികമായി ബഹുദൈവത്വമായിരിക്കുകയും പ്രായോഗിക ജീവിതത്തില്‍ ഭൗതികജാഹിലിയ്യത്തുമായി അനുരഞ്‌ജനം പുലര്‍ത്തുകയും ചെയ്യുന്ന ബഹുദൈവത്വ ജാഹിലിയ്യത്ത്‌, താത്ത്വികമായി ഭൗതികനിരാസം വാദിക്കുകയും പ്രായോഗികമായി ഭൗതികപൂജ നടത്തുകയും ചെയ്യുന്ന ജാഹിലിയ്യത്ത്‌ എന്നിവയാണവ. ഈ ജാഹിലിയ്യത്തുകള്‍ക്ക്‌ വിവിധ രീതികളിലുള്ള പ്രകാശനങ്ങള്‍ ഉണ്ടാകും. ദൈവത്തിന്റെ പരമാധികാരം നിഷേധിച്ച്‌ മനുഷ്യന്റെ പരമാധികാരത്തില്‍ അധിഷ്‌ഠിതമായി നിലകൊള്ളുന്ന ഭരണകൂടങ്ങള്‍, മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ മനുഷ്യന്‍ തന്നെ പരമാധികാരിയായി വാഴുന്ന മതാധിപത്യഭരണകൂടങ്ങള്‍, ഭൗതികരംഗം അധാര്‍മികശക്തികള്‍ക്ക്‌ വിട്ടുകൊടുത്ത സന്യാസം, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഇടയാളന്മാരായും ആത്മീയതയുടെ അപ്പോസ്‌തലന്മാരായും ചമയുകയും അതേസമയം, ആര്‍ത്തിയോടെ സമ്പത്തും സ്ഥാനമാനങ്ങളും കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൗരോഹിത്യം തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്‌. ജാഹിലിയ്യത്തിലധിഷ്‌ഠിതമായ ഒരു ജീവിതസംസ്‌കാരം തന്നെ തദടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടും.
ചരിത്രത്തിലുടനീളം ഈ ജാഹിലിയ്യത്തുകള്‍ ഏറിയോ കുറഞ്ഞോ വിവിധ പേരുകളിലും വേഷങ്ങളിലും രംഗത്തുണ്ടായിരുന്നു. ആധുനിക-ഉത്തരാധുനിക കാലഘട്ടങ്ങളിലും പുതിയ നാമങ്ങളും വിശേഷണങ്ങളും വര്‍ണങ്ങളും സ്വീകരിച്ച്‌ ആകര്‍ഷകങ്ങളായ ആശയങ്ങളുമായി അവ രംഗത്തെത്തുകയും ആധിപത്യം വാഴുകയും ചെയ്യുന്നു. സയന്‍സും ടെക്‌നോളജിയും അഭൂതപൂര്‍വമായ വികാസം പ്രാപിച്ചതിനാല്‍ അതിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുവെന്നതാണ്‌ ജാഹിലിയ്യത്തിന്റെ ഇന്നത്തെ സവിശേഷത. പെട്ടെന്ന്‌ തിരിച്ചറിയാനാകാത്തവിധം അവ മുസ്‌ലിം സമൂഹത്തിലേക്ക്‌ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജാഹിലിയ്യത്തുമായുള്ള സംഘട്ടനത്തിന്‌ മൂര്‍ത്തരൂപം നല്‍കുന്നത്‌ ഇസ്‌ലാമിക നവോത്ഥാനമാണ്‌.
രണ്ടു ഘട്ടങ്ങള്‍
ഇസ്‌ലാമിക നവോത്ഥാനത്തിന്‌ പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്‌: ഒന്ന്‌, പ്രവാചകന്മാരുടെ ഘട്ടം. രണ്ട്‌, പ്രവാചകത്വാനന്തര ഘട്ടം. ജാഹിലിയ്യത്തിന്റെ വിവിധ രൂപങ്ങളുമായി സന്ധിയില്ലാത്തസമരം നടത്തിയവരാണ്‌ ആദം(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാര്‍. അവരുടെ എതിര്‍ക്കളത്തില്‍ നിന്നത്‌ തനി ജാഹിലിയ്യത്തോ, അതിന്റെ ഉല്‍പന്നങ്ങളോ കാവല്‍ക്കാരോ ആയിരുന്നു. ഇബ്‌ലീസുമായുള്ള സംഘട്ടനത്തിലൂടെ, ഭൂമിയിലെത്തുംമുമ്പുതന്നെ ആദം(അ) ഈ സമരം തുടങ്ങിവെച്ചുവെന്നു പറയാം. നൂഹ്‌(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാര്‍ ഏറ്റവും വലിയ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകന്മാരുമായിരുന്നു. ആദം(അ) സമര്‍പ്പിച്ച മൗലികാടിത്തറകളില്‍ ഊന്നിനിന്നുകൊണ്ട്‌ സമൂഹത്തെ പരിഷ്‌കരിക്കുകയായിരുന്നു നൂഹ്‌(അ). അദ്ദേഹം, ആദം(അ) സമര്‍പ്പിച്ചതില്‍നിന്ന്‌ വ്യത്യസ്‌തമായ അടിത്തറകളില്‍ പുതിയൊരു ദീന്‍ സമര്‍പ്പിക്കുകയായിരുന്നില്ല. ആദം നബി(അ)യില്‍നിന്ന്‌ ഇസ്‌ലാം സ്വീകരിച്ച്‌ മുസ്‌ലിംകളായവര്‍ കാലക്രമത്തില്‍ വഴിതെറ്റിപ്പോയിരുന്നു. അവരെ ഇസ്‌ലാമിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ നൂഹ്‌(അ) പരിശ്രമിച്ചു. സമകാലിക പ്രശ്‌നങ്ങള്‍ മുന്നില്‍വെച്ച്‌ പുതിയ നിയമങ്ങള്‍ (ശരീഅത്ത്‌) അവതരിപ്പിക്കുകയും ചെയ്‌തു. ശേഷം, മുഹമ്മദ്‌(സ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാര്‍ നിര്‍വഹിച്ചതും ഇതേ ദൗത്യമാണ്‌. `എനിക്ക്‌ സാധ്യമാകുന്നത്ര നിങ്ങളെ സംസ്‌കരിക്കാന്‍ (ഇസ്വ്‌ലാഹ്‌) ആണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌' എന്ന ശുഐബ്‌ നബി(അ)യുടെ പ്രഖ്യാപനം (ഖുര്‍ആന്‍:11:88) ഇതിലേക്ക്‌ വിരല്‍ചൂണ്ടുന്നു. എല്ലാ പ്രവാചകന്മാരും ഒരേ അടിത്തറകളില്‍ നിലകൊള്ളുകയും കാലാനുസൃതം പുതിയ ശരീഅത്തുകള്‍ അവതരിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. മുഹമ്മദ്‌ നബി(സ)യോടെ ഈ ഘട്ടം അവസാനിച്ചു.
രണ്ടാമത്തെ ഘട്ടം ഉമറുബ്‌നു അബ്‌ദില്‍ അസീസി(റ)ന്റെ നവോത്ഥാന ശ്രമങ്ങളോടെയാണ്‌ ആരംഭിക്കുന്നത്‌. പിന്നീട്‌ വിവിധ രീതികളിലും സ്വഭാവങ്ങളിലും ഇന്നോളം നിലനില്‍ക്കുകയും തുടരുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ ഘട്ടവുമായി ഈ രണ്ടാംഘട്ടത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. പ്രവാചകന്മാര്‍ നവോത്ഥാനത്തിനായി മാറ്റമില്ലാത്ത അടിത്തറകളും മാറിക്കൊണ്ടിരുന്ന പുതിയ ശരീഅത്തുകളുമായാണ്‌ നിയുക്തരായത്‌. അവര്‍ക്ക്‌ നുബുവ്വത്തും പ്രത്യേക വെളിപാടും (വഹ്‌യ്‌) നല്‍കപ്പെട്ടിരുന്നു. എന്നാല്‍ നബി(സ)ക്കുശേഷമുള്ള ഇസ്‌ലാമിക നവോത്ഥാനനായകന്മാര്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയാണ്‌ നവോത്ഥാനം നിര്‍വഹിക്കുന്നത്‌. ശരീഅത്തിനെ മാറ്റുകയല്ല, ഇജ്‌തിഹാദിലൂടെ അതിനെ കാലോചിതമായി വികസിപ്പിക്കുകയാണവര്‍ ചെയ്യുന്നത്‌.
പ്രവാചകപരമ്പരയുടെ തുടര്‍ച്ചയാണ്‌ നവോത്ഥാനമെന്ന്‌ മൗലികപ്രമാണങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നു. ചരിത്രത്തിന്റെ അനിവാര്യ സന്ദര്‍ഭങ്ങളില്‍ എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നുബുവ്വത്ത്‌ നിലച്ചതിനുശേഷം ഓരോ നൂറ്റാണ്ടിന്റെയും പ്രധാനഘട്ടങ്ങളില്‍ അല്ലാഹു നവോത്ഥാനനായകന്മാരെയും പ്രസ്ഥാനങ്ങളെയും നിയോഗിക്കുമെന്ന്‌ ഹദീസ്‌ പഠിപ്പിക്കുന്നു. നുബുവ്വത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയാണ്‌ തജ്‌ദീദ്‌ എന്ന്‌ ഇത്‌ തെളിയിക്കുന്നു. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി എല്ലാ സമൂഹങ്ങളിലേക്കും (ഉമ്മത്ത്‌) നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്‌'' (ഖുര്‍ആന്‍: 16:36). നബി(സ) പറഞ്ഞു: ``എല്ലാ നൂറ്റാണ്ടിന്റെയും (ഖര്‍ന്‌) പ്രധാനഘട്ടത്തില്‍ (റഅ്‌സ്‌) മുസ്‌ലിം സമൂഹത്തിന്‌ അവരുടെ ദീനിനെ സമുദ്ധരിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു നിയോഗിക്കും'' (അബൂദാവൂദ്‌). ഈ ഖുര്‍ആന്‍ സൂക്തവും ഹദീസും തമ്മിലുള്ള പരസ്‌പരബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
ഒന്നാമത്തെ നവോത്ഥാനനായകനായി എണ്ണപ്പെടുന്നത്‌ ഉമറുബ്‌നു അബ്‌ദില്‍ അസീസാ(റ)ണ്‌. എങ്കിലും നവോത്ഥാനത്തിന്റെ ആദ്യചലനങ്ങള്‍ അബൂബക്‌റി(റ)ന്റെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ടെന്നു പറയാം. അദ്ദേഹം ഖിലാഫത്ത്‌ ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ സകാത്ത്‌നിഷേധികളും മതപരിത്യാഗികളും രംഗത്തുവരികയുണ്ടായി. ഇതിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്‌. `അല്ലാഹുവാണ, റസൂലി(സ)ന്‌ നല്‍കിയിരുന്ന ഒരു ഒട്ടകക്കയറാണ്‌ എന്റെ ഗവണ്‍മെന്റിന്‌ നിഷേധിക്കുന്നതെങ്കില്‍പോലും അതിന്റെ പേരില്‍ ഞാന്‍ അവരോട്‌ യുദ്ധം ചെയ്യും' എന്നു പ്രസ്‌താവിച്ച അദ്ദേഹം സകാത്ത്‌നിഷേധികള്‍ക്കെതിരെ പൊരുതി. ഇസ്‌ലാമില്‍നിന്ന്‌ വ്യതിചലിക്കാന്‍ ശ്രമിച്ച സമൂഹത്തെ ദീനില്‍തന്നെ ഉറപ്പിച്ചുനിര്‍ത്തുകയും ഇസ്‌ലാമിനെ ആക്രമിക്കാന്‍ ശ്രമിച്ച ജാഹിലിയ്യത്തിനെ ചെറുത്തുതോല്‍പിക്കുകയും ചെയ്‌തുകൊണ്ട്‌ തന്റെ ആദ്യത്തെ നവോത്ഥാനശ്രമത്തില്‍തന്നെ അദ്ദേഹം വിജയിച്ചു.
മറ്റൊരു ഉദാഹരണം ഹുസൈനു ബ്‌നു അലി(റ)യുടേതാണ്‌. ഇസ്‌ലാമിക ഖിലാഫത്ത്‌ രാജാധിപത്യ(മുലൂകിയ്യത്ത്‌)ത്തിലേക്ക്‌ വഴിമാറിയ സന്ദര്‍ഭത്തില്‍ ഹുസൈന്‍(റ) അതിനെതിരെ ശക്തമായി രംഗത്തുവന്നു. പ്രവാചക പാരമ്പര്യത്തിലുള്ള ഖിലാഫത്തിനെ പുനഃസ്ഥാപിക്കാനായി അമവി രാജാവായിരുന്ന യസീദുബ്‌നു മുആവിയയോട്‌ അദ്ദേഹവും അനുയായികളും ഏറ്റുമുട്ടി. കര്‍ബലയില്‍ നടന്ന സായുധസംഘട്ടനത്തില്‍ അദ്ദേഹത്തെയും അനുയായികളെയും ഹജ്ജാജുബ്‌നു യൂസുഫിന്റെ നേതൃത്വത്തിലുള്ള അമവി സൈന്യം വധിച്ചുകളഞ്ഞു. യഥാര്‍ഥ പ്രവാചകപാതയില്‍നിന്ന്‌ വഴിതെറ്റിയ ഭരണസംവിധാനത്തെ പൂര്‍വാവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനാണ്‌ ഹുസൈന്‍(റ) ശ്രമിച്ചത്‌. വിശാല തലങ്ങളുള്ള സമഗ്രമായ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചില വശങ്ങളാണ്‌ അബൂബക്‌ര്‍(റ), ഹുസൈന്‍(റ) എന്നിവര്‍ കൈകാര്യം ചെയ്‌തത്‌.

ആരുടെ നവോത്ഥാനം? ആരുടെ പാരമ്പര്യം?



ബസുമതി നമുക്ക്‌ സുപരിചിതമായ അരിയിനമാണ്‌. കാലങ്ങളായി കൃഷിചെയ്‌തുവരുന്ന 27 തരം ബസുമതിയുണ്ട്‌. ഇന്ത്യയിലെയും പാകിസ്‌താനിലെയും കര്‍ഷകരുടെ പരമ്പരാഗത അറിവിന്റെ ഫലങ്ങളാണവ. 1997 സെപ്‌റ്റംബര്‍ 2-ന്‌ ടെക്‌സാസ്‌ കേന്ദ്രമായുള്ള `റൈസ്‌ടെക്‌' എന്ന കമ്പനി ബസുമതിയുടെ പേറ്റന്റ്‌ സ്വന്തമാക്കി ടെക്‌സ്‌മതി, ജസ്‌മതി, കസ്‌മതി എന്നീ പേരുകളില്‍ രജിസ്റ്റര്‍ ചെയ്‌തു. നമ്മുടെ സ്വന്തം ബസുമതി അങ്ങനെ അമേരിക്കന്‍ കമ്പനി കവര്‍ന്നെടുത്തു.
പ്രപഞ്ചരഹസ്യങ്ങളിലേക്ക്‌ അന്വേഷണത്വരയോടെ ഊളിയിട്ടും അപൂര്‍വഗ്രന്ഥങ്ങള്‍ അവലംബിച്ച്‌ ഗഹനമായ ഗവേഷണപഠനങ്ങള്‍ നടത്തിയും മധ്യകാല മുസ്‌ലിം ശാസ്‌ത്രജ്ഞരും ചിന്തകരും നേടിയ അമൂല്യങ്ങളായ കണ്ടുപിടിത്തങ്ങളും ജ്ഞാനദര്‍ശനങ്ങളും യൂറോപ്യര്‍ തങ്ങളുടേതാക്കി അവതരിപ്പിച്ചതിന്‌ ചരിത്രം സാക്ഷി. ഇബ്‌നുസീനയെയും ഇബ്‌നുറുശ്‌ദിനെയും പോലുള്ളവരെ `മതംമാറ്റി' അവിെസന്നയും അവറോസുമാക്കി അവര്‍. പ്രശസ്‌ത ചിന്തകന്‍ ലെയിന്‍പൂള്‍ പറഞ്ഞതുപോലെ മുസ്‌ലിംകളില്‍നിന്ന്‌ കടംവാങ്ങിയ വെളിച്ചം കൊണ്ടാണ്‌ യൂറോപ്പ്‌ പ്രകാശിക്കാന്‍ തുടങ്ങിയത്‌. എന്നാല്‍, കടംവാങ്ങിയതും അപഹരിച്ചതും മുഴുവന്‍ യൂറോപ്യര്‍ സ്വന്തം ലേബലില്‍ ലോകത്തിന്‌ പരിചയപ്പെടുത്തി. മറ്റൊരു ക്രൂരത കൂടി ചെയ്‌തു അവര്‍. തങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും കാരണമായ വിജ്ഞാനീയങ്ങള്‍ക്ക്‌ അടിത്തറയിട്ട മുസ്‌ലിംകളെ അപരിഷ്‌കൃതരായും ഇസ്‌ലാമിനെ കാടന്‍ മതമായും മുദ്രകുത്തി, ഇസ്‌ലാമികചരിത്രത്തെ വികൃതമാക്കി. ഇത്തരം അട്ടിമറിനീക്കങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്‌.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുത്തും മുസ്‌ലിംകളുടെ നേതൃത്വത്തില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ മഹത്തായ പാരമ്പര്യം അവകാശപ്പെട്ടും ചിലര്‍ ഇപ്പോള്‍ രംഗത്തുവരുന്നുണ്ട്‌. ചരിത്രവസ്‌തുതകളെ കീഴ്‌മേല്‍ മറിക്കാനും ദുര്‍വ്യാഖ്യാനിക്കാനും എന്നത്തെയും പോലെ അവര്‍ ധൃഷ്‌ടരാകുന്നു. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ പുതുതലമുറയും അവരുടെ കൂലിക്കാരും ചേര്‍ന്ന്‌ പോസ്റ്റ്‌ മോഡേണ്‍ ചിന്തകളുടെ അകമ്പടിയോടെ വിചിത്രമായ `തീസീസുകള്‍' അവതരിപ്പിക്കുന്നു. ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ സകല നേട്ടങ്ങളുടെയും പേറ്റന്റ്‌ അപഹരിക്കാന്‍ നെട്ടോട്ടമോടുന്നു. ഒപ്പം നവോത്ഥാനത്തെത്തന്നെ നിരാകരിക്കുന്നു! നവോത്ഥാനപ്രസ്ഥാനങ്ങളെ പാരമ്പര്യത്തിന്റെ ഘാതകരായും സാമ്രാജ്യത്വ ഏജന്റുമാരായും മുദ്രകുത്തി വിരട്ടുന്നു. തങ്ങളുടെ വിശ്വാസവ്യതിയാനങ്ങളും ആചാരവൈകൃതങ്ങളും ആത്മീയവ്യവസായങ്ങളുമാണ്‌ ശരിയായ ഇസ്‌ലാമെന്ന്‌ വലിയവായില്‍ വിളിച്ചുകൂവുന്നു.
നേരത്തേ സൂചിപ്പിച്ച യു.എസ്‌ കമ്പനിയുടെയും യൂറോപ്പിന്റെയും ഉദാഹരണങ്ങളും യാഥാസ്ഥിതികരുടെ അവകാശവാദവും തമ്മില്‍ ഒട്ടേറെ സമാനതകളും ഒപ്പം ഒരു വ്യത്യാസവുമുണ്ട്‌. യു.എസ്‌ കമ്പനിയുടെയും യൂറോപ്പിന്റെയും അപഹരണനീക്കങ്ങള്‍ വിജയിച്ചപ്പോള്‍, യാഥാസ്ഥിതികര്‍ തങ്ങളുടെ വിഫലശ്രമങ്ങളില്‍ ആത്മസായൂജ്യമടയുകയാണ്‌ എന്നതാണ്‌ വ്യത്യാസം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ച്‌ ഇസ്‌ലാമിന്റെ വിമോചനവശവും ശക്തിസൗന്ദര്യങ്ങളും മുസ്‌ലിംസമൂഹത്തിന്‌ നിഷേധിച്ചവര്‍, ഭൗതികവിദ്യാഭ്യാസവും ശരിയായ മതവിദ്യാഭ്യാസവും വിലക്കി സമുദായപുരോഗതിക്ക്‌ വിലങ്ങുതടിയായി നിന്നവര്‍, സ്‌ത്രീകള്‍ക്ക്‌ പള്ളിയും പള്ളിക്കൂടവും വിലക്കിയവര്‍, ബ്രിട്ടീഷ്‌ അധിനിവേശശക്തികള്‍ക്ക്‌ റാന്‍മൂളി സ്വാതന്ത്ര്യസമരം നയിച്ച മുസ്‌ലിംകള്‍ക്കെതിരെ `കുഫ്‌റ്‌ ഫത്‌വ' ഇറക്കിയവര്‍ നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പാരമ്പര്യം അവകാശപ്പെട്ട്‌ തലപൊക്കുമ്പോള്‍ ഇവരുടെ കഴുത്തില്‍ ജോക്കര്‍ കാര്‍ഡ്‌ തൂക്കി ആദരിക്കലാണ്‌ ഉചിതം. ഒരു സമൂഹത്തെ മൊത്തം അന്ധകാരം ഗ്രസിച്ചുനിന്ന കാലത്ത്‌, അവര്‍ ദീനും ദുന്‍യാവും അറിയാതെ ഉഴറിനടക്കുകയും ഒരുഭാഗത്ത്‌ പാരമ്പര്യ ഖുറാഫാത്തുകള്‍ക്കും മറുഭാഗത്ത്‌ ആധുനിക ജാഹിലിയ്യത്തുകള്‍ക്കും കഴുത്തു നീട്ടിക്കൊടുക്കുകയും ചെയ്‌ത ചരിത്രസന്ധിയില്‍ വിളക്കു കൊളുത്തി വെളിച്ചം കാണിച്ചത്‌ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളാണ്‌. അന്ന്‌, ഉള്ളംകൈയില്‍ രോമം മുളച്ച്‌ ബഗ്‌ദാദോളം നീണ്ടാല്‍ വുദൂ ചെയ്യുമ്പോള്‍ അതിന്റെ അറ്റം കഴുകേണ്ടതുണ്ടോ എന്ന്‌ ചര്‍ച്ചനടത്തിയ, പള്ളിക്കകത്ത്‌ മരം വളര്‍ന്ന്‌ അതിന്റെ കൊമ്പ്‌ പുറത്തേക്കു നീണ്ടാല്‍ അതിന്മേല്‍ ഇഅ്‌തികാഫ്‌ ഇരിക്കാമോ എന്ന്‌ `ഗവേഷണം' നടത്തിയ ഒരു വിഭാഗമുണ്ടായിരുന്നിവിടെ. അവരുടെ പിന്മുറക്കാരാണ്‌ (ഈ ഉത്തരാധുനികസന്തതികളെ `നവയാഥാസ്ഥിതികര്‍' എന്നു വിളിക്കാം) ഇപ്പോള്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ക്ക്‌ നവോത്ഥാനവും സാമ്രാജ്യത്വവിരുദ്ധതയും പഠിപ്പിക്കാന്‍ പത്തുവക ഏടുകളും മന്ത്രിച്ചൂതിയ വെള്ളവും ഐക്കല്ലുകളുമൊക്കെയായി എഴുന്നള്ളുന്നത്‌! തങ്ങളുടെ കൈവശമുള്ള പുഴുവരിക്കുന്ന ഈത്തപ്പഴം ബസ്വറയിലേക്ക്‌ കയറ്റിയയക്കാനുള്ള അപഹാസ്യ ശ്രമമാണിത്‌. കൊടിയ മര്‍ദനങ്ങള്‍ സഹിച്ച്‌, പ്രതിസന്ധികളുടെ പര്‍വതനിരകള്‍ താണ്ടിക്കടന്ന്‌ വിശുദ്ധ പ്രവാചകനും സ്വഹാബിവര്യന്മാരും നേടിയ വിജയത്തിന്റെ ആനുകൂല്യം പറ്റാന്‍ വന്ന കാട്ടറബികളോട്‌ ഖുര്‍ആന്‍ ചോദിച്ച ചോദ്യം പല രീതിയിലും ഇവരോടും പ്രസക്തമാണ്‌: ``നീ ചോദിക്കുക; നിങ്ങള്‍ നിങ്ങളുടെ ദീന്‍ അല്ലാഹുവിനെ പഠിപ്പിക്കുകയാണോ?'' (അല്‍ഹുജുറാത്ത്‌ 16).
നവോത്ഥാനത്തിന്റെ പുത്തന്‍ `റിസര്‍ച്ച്‌ പേപ്പറുകള്‍' അവതരിപ്പിക്കുമ്പോള്‍ സ്വന്തം ഭൂതകാലം, വര്‍ത്തമാനം തന്നെയും യാഥാസ്ഥിതികരെ നോക്കി പല്ലിളിക്കുന്നുണ്ട്‌. വാടകമസ്‌തിഷ്‌കങ്ങളില്‍ രൂപംകൊള്ളുന്ന `മൗലിക'ചിന്തകളെ ദഫ്‌മുട്ടി ഇവര്‍ ആനയിക്കുമ്പോള്‍ സ്വന്തം അനുയായികള്‍ തന്നെ അവ മനസ്സിലാക്കാനാകാതെ മിഴിച്ചിരിക്കുന്നു, ഉള്‍ക്കൊള്ളാനാകാതെ അന്തംവിട്ട്‌ നില്‍ക്കുന്നു! പ്രബുദ്ധരായ മുസ്‌ലിംതലമുറക്ക്‌ നവയാഥാസ്ഥിതികരുടെ ഈ കിഞ്ചന വര്‍ത്തമാനങ്ങള്‍ ഫലിതരസം പകരുന്നു.
ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ഇന്ന്‌ കുടില്‍കെട്ടി പാര്‍ക്കാനും വിളവെടുക്കാനും ഒരുങ്ങിപ്പുറപ്പെടുന്നവര്‍ സര്‍വ മേഖലകളിലും പിന്മടക്കവും പിന്തിരിപ്പത്തവും അസഹിഷ്‌ണുതയുമാണ്‌ സമുദായത്തെ പഠിപ്പിച്ചത്‌/പഠിപ്പിക്കുന്നത്‌. പഴയതും പുതിയതുമായ സകല ജാഹിലിയ്യത്തുകളെയും പാരമ്പര്യത്തിന്റെ കുപ്പായമിട്ട്‌, ഉത്തരാധുനിക വ്യാഖ്യാനങ്ങള്‍ നല്‍കി ഇവര്‍ കെട്ടിയെഴുന്നള്ളിക്കുന്നു. സ്വതന്ത്ര ബുദ്ധിജീവി പട്ടമുള്ളവരാണവയുടെ ഉല്‍പാദകരും പ്രമോട്ടര്‍മാരും. നവയാഥാസ്ഥിതിക പുരോഹിതര്‍ വെറും പ്രചാരകര്‍ മാത്രം.
ഒരുഭാഗത്ത്‌ നവോത്ഥാനമെന്ന ആശയത്തെ അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്നു. മറുഭാഗത്ത്‌ പാരമ്പര്യം മുറുകെപ്പിടിക്കലാണ്‌ നവോത്ഥാനമെന്ന്‌ സിദ്ധാന്തിക്കുന്നു. ശേഷം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പാരമ്പര്യത്തിന്റെയും സാംസ്‌കാരികചിഹ്നങ്ങളുടെയും അന്തകരാണെന്ന്‌ പ്രചരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ `ജൈവികതയെയും സൗന്ദര്യത്തെയും തൊട്ടുണര്‍ത്തുന്ന' ആചാരങ്ങളെയും പൈതൃകങ്ങളെയും ചരിത്രസ്‌മാരകങ്ങളെയും ശിര്‍ക്ക്‌-ബിദ്‌അത്ത്‌ മുദ്രകുത്തി തകര്‍ത്തുവെന്നു പറഞ്ഞ്‌ നവോത്ഥാന പ്രസ്ഥാനങ്ങളെ ചിത്രവധം നടത്തുകയും സാമ്രാജ്യത്വത്തിന്റെ ഏജന്റുകളെന്ന്‌ ആരോപിക്കുകയും ചെയ്യുന്നു -ഇതാണ്‌ പുതിയ നവോത്ഥാനവാദത്തിന്റെ ചുരുക്കം.
ഇസ്‌ലാമിക വിപ്ലവപ്രസ്ഥാനങ്ങളുടെ കടുത്ത വെല്ലുവിളികള്‍ക്കു മുന്നില്‍ പത്തിമടക്കിയ ഇസ്‌ലാംവിരുദ്ധരുടെ അജണ്ടകളാണ്‌ നവോത്ഥാനത്തിന്‌ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകവഴി നവയാഥാസ്ഥിതികര്‍ ബോധപൂര്‍വമോ അല്ലാതെയോ നടപ്പിലാക്കുന്നത്‌. ഇസ്‌ലാമികനവോത്ഥാനത്തെ സംബന്ധിച്ച സാമ്രാജ്യത്വവീക്ഷണങ്ങളും യാഥാസ്ഥിതികവാദങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌. മനുഷ്യരാശി പൊതുവിലും മുസ്‌ലിംസമൂഹം പ്രത്യേകിച്ചും കടുത്ത വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടമാണിത്‌. അവയെയെല്ലാം അരികുകളിലേക്ക്‌ മാറ്റിവെച്ച്‌ ജനപക്ഷത്തുനിന്ന്‌ പോരാടുന്ന ഇസ്‌ലാമികപ്രസ്ഥാനങ്ങളെ സാമ്രാജ്യത്വചാരന്മാരെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയും വിശ്വാസവൈകല്യങ്ങളെയും അനാചാരങ്ങളെയും ജൈവികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ പുനഃപ്രതിഷ്‌ഠിക്കണമെന്ന്‌ വാദിക്കുകയും ചെയ്യുന്ന പ്രതിലോമചിന്തകള്‍ നവയാഥാസ്ഥിതികര്‍ അമര്‍ത്തി അവതരിപ്പിക്കുന്നതിനു പിന്നിലെ രാഷ്‌ട്രീയമെന്തെന്നും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. തൗഹീദ്‌ അംഗീകരിച്ചിട്ടും ശിര്‍ക്കുപരമായ കാര്യങ്ങള്‍ കൈയൊഴിയാതെയും വിശ്വാസ-ആരാധനാ രംഗങ്ങളിലെ വൈകല്യങ്ങള്‍ തിരുത്താതെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ മതത്തിന്റെ പേരില്‍ മുദ്രാവാക്യം മുഴക്കുന്നത്‌ അടിത്തറയിടാത്ത കെട്ടിടനിര്‍മാണം പോലുള്ള വിഡ്‌ഢിത്തമാണ്‌.
ഇസ്‌ലാമികനവോത്ഥാനം യാഥാസ്ഥിതികത്വത്തിന്റെ ഇരുട്ടറകളില്‍നിന്ന്‌ ചൂഷിതരായ വിശ്വാസികളെ രക്ഷപ്പെടുത്തി. തദ്‌ഫലമായി ആത്മീയവ്യവസായത്തിന്‌ തിരിച്ചടിയേറ്റു. അന്ധവിശ്വാസങ്ങളുടെ വിറ്റുവരവ്‌ കുറഞ്ഞു. തിരുവായ്‌ക്കെതിര്‍വായില്ലാത്തത്ര `ഗംഭീരരായ' പുരോഹിതരുടെ ഫത്‌വകള്‍ക്ക്‌ മാര്‍ക്കറ്റ്‌ നഷ്‌ടപ്പെട്ടു. അഭ്യസ്‌തവിദ്യരില്‍ മാത്രമല്ല സാധാരണക്കാരിലും വലിയൊരളവില്‍ പരിവര്‍ത്തനങ്ങളുണ്ടായി. അതിന്റെ രോഷം തീര്‍ക്കലാണീ പുത്തന്‍വാദങ്ങള്‍. യാഥാസ്ഥിതികരുടെ പുതിയ തലമുറക്ക്‌- നവയാഥാസ്ഥിതികര്‍ക്ക്‌- തങ്ങളുടെ പൂര്‍വികരിലേക്ക്‌ തിരിഞ്ഞുനോക്കിയപ്പോള്‍, മുമ്പുണ്ടായിരുന്ന ധാരാളം വരുമാനസ്രോതസ്സുകള്‍ അറിയാനിടയായി. ഇന്ന്‌ അടഞ്ഞുകിടക്കുന്ന അവയില്‍ ചിലതെങ്കിലും വീണ്ടും തുറന്നുകിട്ടിയാലുള്ള സുഖവാസസ്വപ്‌നമാണ്‌ മനസ്സുനിറയെ.
ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള അവയുടെ പോരാട്ടങ്ങളെയും ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലത്തോടെ നേരിടാന്‍ നവയാഥാസ്ഥിതികര്‍ക്ക്‌ സാധിക്കുന്നില്ല. നാലില്‍ ഒരു മദ്‌ഹബിനെ അന്ധമായി പിന്തുടരേണ്ടത്‌ നിര്‍ബന്ധമാണെന്ന്‌ വാദിക്കുന്നവര്‍ക്ക്‌ പല വിവാദവിഷയങ്ങളിലും ഒരു മദ്‌ഹബിന്റെയും പിന്‍ബലം ലഭിക്കുന്നില്ല. അതുകൊണ്ടാണ്‌ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെതിരെ പുതിയ പുതിയ വിമര്‍ശനങ്ങള്‍ കൊണ്ടുവരുന്നതും ശിര്‍ക്ക്‌-ബിദ്‌അത്ത്‌-ഖുറാഫാത്തുകളെ ഉത്തരാധുനിക വിശകലനം വഴി ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും. ശിര്‍ക്കുപരമായ ഇസ്‌തിഗാസയും, തവസ്സുലും എതിര്‍ക്കപ്പെടുന്നതിനെ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്റെ സാഹചര്യമിതാണ്‌. പാരമ്പര്യത്തെ അതിജീവനത്തിന്റെ മൃതസഞ്‌ജീവനിയായി ഉപയോഗിക്കുന്ന പോസ്റ്റ്‌മോഡേണ്‍ ഉദ്യമമാണിത്‌. അതുകൊണ്ടാണ്‌ ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലമില്ലാത്ത ജാറം നേര്‍ച്ചകള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റും തെളിവായി നവയാഥാസ്ഥിതികര്‍ക്ക്‌ പടിഞ്ഞാറന്‍ എഴുത്തുകാരായ മിഖായേല്‍ ബക്‌തിനെയും ഫ്രെഡറിക്‌ ജെയിംസിനെയും കമ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.കെ. പോക്കറിനെയും പോലുള്ളവരെ ഉദ്ധരിക്കേണ്ടിവരുന്നത്‌.
സാമ്രാജ്യത്വവിരോധം വ്യാപകമായി പടര്‍ന്നുപിടിക്കുന്ന പുതിയ കാലത്ത്‌ ഇത്തരം ആരോപണങ്ങള്‍ എളുപ്പത്തില്‍ വിറ്റുപോകും എന്നാണിവര്‍ വ്യാമോഹിക്കുന്നത്‌. പക്ഷേ, ജനങ്ങള്‍ക്ക്‌ പഴയ കാലത്തെപ്പോലെ പിഞ്ഞാണമെഴുതിക്കുടിച്ച വിവരവും അറബിമലയാളത്തില്‍ `ഡോക്‌ടറേറ്റെ'ടുത്ത അറിവുമല്ല ഇന്നുള്ളതെന്നതിനാല്‍ കണക്കുകൂട്ടലുകള്‍ക്ക്‌ ഫലം നാസ്‌തി! യഥാര്‍ഥത്തില്‍ ഇവര്‍ക്ക്‌ നവോത്ഥാനത്തെയും സാമ്രാജ്യത്വത്തെയും കുറിച്ച്‌ അഞ്‌ജനം-മഞ്ഞള്‍ അറിവാണുള്ളത്‌.
ഉത്തരാധുനികത
ഉത്തരാധുനികതക്ക്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്‌. തനിമാവാദത്തിന്റെ, സ്വത്വബോധത്തിന്റെ പേരില്‍ നന്മ-തിന്മ വിവേചനമില്ലാതെ സകല പാരമ്പര്യങ്ങളെയും ഉത്തരാധുനികത പുനഃപ്രതിഷ്‌ഠിക്കുന്നു. ശരി-തെറ്റ്‌ ചിന്തക്ക്‌ ഒട്ടും സ്ഥാനമില്ല. ചോദ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല. പുതിയതെല്ലാം തെറ്റും പഴയതെല്ലാം ശരിയും. പൗരാണികവും ആധുനികവുമായ സകല അന്ധവിശ്വാസങ്ങളെയും ഉത്തരാധുനികത രംഗത്തവതരിപ്പിക്കുന്നു. കടുത്ത ജീര്‍ണതകളെയും ദുരാചാരങ്ങളെയും മുരത്ത പിന്തിരിപ്പന്‍ ചിന്തകളെയും വരട്ടുവാദങ്ങളെയും എല്ലാം മഹത്വവത്‌കരിക്കുന്നു, വാണിജ്യവത്‌കരിക്കുന്നു.
കഥകളിയും തെയ്യവും `ദൈവങ്ങള്‍'ക്കു മുകളില്‍ പ്രതിഷ്‌ഠിക്കപ്പെടുകയും അവ ടൂറിസവ്യവസായത്തിന്റെ മുഖ്യ മൂലധനമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യം പാരമ്പര്യങ്ങളെ എങ്ങനെയെല്ലാം വ്യാപാരവത്‌കരിക്കാമെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌. അറിവുകളെയും പാരമ്പര്യങ്ങളെയും പിടിച്ചടക്കുന്ന, അപഹരിക്കുന്ന, ശേഷം സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉയര്‍ത്തിപ്പിടിക്കുന്ന കാലമാണ്‌ ഉത്തരാധുനികഘട്ടം. മുതലാളിത്തവും പാരമ്പര്യത്തെ മികച്ച വിപണനവസ്‌തുവായി കാണുന്നു. സ്‌ത്രീയുടെ വെളുത്ത അര്‍ധ നഗ്നമേനിയില്‍നിന്ന്‌, ആദിവാസിയുടെ കറുത്ത മേനിയിലേക്കും കടുക്കനിട്ട കാതിലേക്കും സ്വര്‍ണപരസ്യം പുരോഗമിക്കുന്ന കാലമാണിത്‌! പാരമ്പര്യചിഹ്നങ്ങളെ സമര്‍ഥമായി ഉപയോഗിക്കാന്‍ ഹിന്ദുത്വ ഫാഷിസവും മിടുക്ക്‌ കാണിക്കുന്നു. പൈതൃകങ്ങളെ അവര്‍ പ്രതീകവത്‌കരിക്കുന്നു. പാരമ്പര്യ ഉത്സവങ്ങളും കാര്‍ണിവലുകളുമെല്ലാം സംഘ്‌പരിവാര്‍ ഏറ്റെടുത്ത്‌ ആസൂത്രിതമായും ആകര്‍ഷകമായും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍, രോഗാവസ്ഥയെ മറികടക്കാന്‍ മകളെ നായക്ക്‌ വിവാഹം ചെയ്‌തുകൊടുത്തിരുന്നു അന്ധവിശ്വാസിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ശ്വാനവിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്‌തു. നേരത്തേ നമ്മുടെ നാട്ടില്‍ വ്യാപകമായിരുന്നു ദേവദാസി സമ്പ്രദായം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ `ദൈവങ്ങളെ സാക്ഷിനിര്‍ത്തി' വ്യഭിചരിക്കാനുള്ള സംവിധാനമാണത്‌. ആധുനികത സൃഷ്‌ടിച്ച ഫ്രീസെക്‌സിനു ബദലായി `ദേവദാസ്യ'ത്തെ അവതരിപ്പിച്ച്‌ പാരമ്പര്യത്തിന്റെ പേരില്‍ പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിയും ഉത്തരാധുനികതക്ക്‌. കൊടിയ പാപമായ വേശ്യാവൃത്തി ഐ.ടിക്ക്‌ തുല്യമായ ലൈംഗികതൊഴിലാവുകയും അത്തരം `തൊഴിലാളി'കളുടെ ആത്മകഥകള്‍ക്ക്‌ മികച്ച മാര്‍ക്കറ്റ്‌ ലഭിക്കുകയും ചെയ്യുന്നത്‌ നമുക്ക്‌ അറിയാവുന്നതാണ്‌. ഏതു വൃത്തികേടിനെയും അന്ധവിശ്വാസത്തെയും എങ്ങനെയെല്ലാം മഹത്വവത്‌കരിക്കാം എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ ഇതെല്ലാം. ഉത്തരാധുനികതയുടെ ഇതേ വിശകലന രീതിശാസ്‌ത്രം ഉപയോഗിച്ച്‌ മുസ്‌ലിംസമൂഹത്തില്‍ അവശേഷിക്കുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഖുറാഫാത്തുകളെയും മഹത്വവത്‌കരിക്കാനും സാംസ്‌കാരികചിഹ്നങ്ങളും പാരമ്പര്യ പ്രതീകങ്ങളുമാക്കി അവതരിപ്പിക്കാനും സാധിക്കും. അതിനാണിപ്പോള്‍ നവയാഥാസ്ഥിതികര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌.
ഖബ്‌ര്‍പൂജ, ഉറൂസുകള്‍, വാണിഭ നേര്‍ച്ചകള്‍, മാലമൗലിദുകള്‍, സ്വലാത്ത്‌ ജാഥ, കുത്ത്‌റാത്തീബ്‌, ചാവടിയന്തരം, പത്തുവക ഏടുകള്‍, പിഞ്ഞാണമെഴുത്ത്‌ തുടങ്ങി എന്തിനെയും ഉത്തരാധുനികതയുടെ ആശയ-ഭാഷാ ഭൂമികയില്‍നിന്നുകൊണ്ട്‌ ആദര്‍ശവത്‌കരിക്കാനും പ്രതീകവത്‌കരിക്കാനുമുള്ള ശ്രമങ്ങളാണ്‌ പുത്തന്‍ നവോത്ഥാനവാദത്തിന്റെ മറവില്‍ നടക്കുന്നത്‌. കോമരം തുള്ളലും കുത്ത്‌റാത്തീബും ഒരേപോലെ പാരമ്പര്യ പ്രതീകങ്ങളാകുന്നു ഉത്തരാധുനിക കാലത്ത്‌. മുഹ്‌യിദ്ദീന്‍ ശൈഖ്‌ ചത്ത കോഴിയുടെ എല്ലുകള്‍ക്ക്‌ ജീവന്‍ നല്‍കിയെന്ന കാവ്യഭാവന ക്ലോണിംഗിനുള്ള ഇസ്‌ലാമിക അടിത്തറയായി അവതരിപ്പിക്കുവോളം ഇവര്‍ `വളര്‍ന്നിരിക്കുന്നു'. ഈ വിധം തങ്ങളുടെ കൈയിലുള്ള ദ്രവിച്ച അസ്ഥിപഞ്‌ജരങ്ങള്‍ക്ക്‌ പുതിയ `ദാര്‍ശനികാടിത്തറകള്‍' ഒരുക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളപൂശുകയും ചെയ്യുകയാണ്‌ നവയാഥാസ്ഥിതികര്‍. ആകര്‍ഷകവും വിഭ്രമാത്മകവുമായ വര്‍ണങ്ങളോടെ, പരസ്യങ്ങളുടെ അകമ്പടിയോടെ, തെരുവു കച്ചവടക്കാരെ തോല്‍പിക്കുന്ന വാക്‌വൈഭവത്തോടെ അവയെല്ലാം മാര്‍ക്കറ്റിലെത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക്‌ ശരിയെന്ന്‌ തോന്നാവുന്നവിധം നിഷ്‌കളങ്കാവബോധം സൃഷ്‌ടിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്‌ ഇക്കാലത്ത്‌ നടക്കുന്നത്‌. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈയിടെ മുംബൈയില്‍ നടന്നത്‌. മാഹിമിലെ കടല്‍വെള്ളത്തിന്‌ മധുരമുണ്ടെന്നും ദര്‍ഗയിലെ സ്വൂഫിവര്യന്‍ മഖ്‌ദൂം ഷായുടെ അത്ഭുതസിദ്ധിയാണിതിന്‌ കാരണമെന്നും പ്രചരിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ കടല്‍തീരത്തേക്കൊഴുകി. വെള്ളം കോരി കുടിക്കാനും സംഭരിച്ചുവെക്കാനും തുടങ്ങി. ഭീകരമായ അളവില്‍ ബാക്‌ടീരിയ അടങ്ങിയ മലിനജലമാണ്‌ അതെന്നും മാലിന്യത്തിന്റെ കൂടിയ അളവാണ്‌ ഉപ്പുരസം കുറച്ചതെന്നും തെളിഞ്ഞതോടെ അന്ധവിശ്വാസവിപണനത്തിന്റെ വലിയൊരു സാധ്യത നഷ്‌ടപ്പെട്ടു. യാഥാര്‍ഥ്യം അനാവരണം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, കൊക്കക്കോള തുടങ്ങിയ വിഷപാനീയങ്ങള്‍ക്കുള്ള `ആത്മീയ ബദലാ'യി `സാമ്രാജ്യത്വവിരുദ്ധരായ' പാരമ്പര്യവാദികള്‍ ഈ മലിനജലത്തെ പ്രതിഷ്‌ഠിക്കുമായിരുന്നു!
നവയാഥാസ്ഥിതികരുടെ അടുക്കളയിലെ ഗസ്റ്റ്‌ കുശിനിക്കാരായ `സ്വതന്ത്ര ബുദ്ധിജീവികളാ'ണ്‌ ഇത്തരം ചിന്തകളുടെ പാചകക്കാര്‍. വിശുദ്ധ ഖുര്‍ആന്‍ അനേകം ആയത്തുകളിലായി നഖശിഖാന്തം എതിര്‍ത്ത, നബി(സ) സമുദായത്തിന്‌ ഗൗരവപൂര്‍വം മുന്നറിയിപ്പ്‌ നല്‍കിയ പാപമാണ്‌ ശിര്‍ക്ക്‌. അതിന്റെ വകഭേദങ്ങള്‍ പേറിനടക്കുന്ന യാഥാസ്ഥിതികരെ അത്തരം വിഷയങ്ങളില്‍ ബോധവത്‌കരിക്കാതെ, ഇസ്‌ലാമിക നവോത്ഥാന-വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കെതിരെ `ആയുധം' നല്‍കി ഒരുക്കിയിറക്കുന്ന കാപട്യത്തിലെ ദീനീ താല്‍പര്യമെന്തെന്ന്‌ വാടക പെയിന്റിംഗുകാര്‍ ചിന്തിക്കേണ്ടതുണ്ട്‌. ഇവര്‍ക്കൊക്കെ യഥേഷ്‌ടം കയറിയിറങ്ങാവുന്ന തട്ടുകടകളെപ്പോലെയാണ്‌ നവയാഥാസ്ഥിതികരുടെ പ്രസിദ്ധീകരണങ്ങള്‍.
സത്യവിശ്വാസവും അന്ധവിശ്വാസങ്ങളും, ആചാരങ്ങളും അനാചാരങ്ങളും, സുന്നത്തും ബിദ്‌അത്തും എല്ലാം മിക്‌സ്‌ ചെയ്‌ത്‌ അവതരിപ്പിക്കുകയാണ്‌ യാഥാസ്ഥിതികരുടെ മറ്റൊരു രീതി. ബിദ്‌അത്തുകളെ സുന്നത്തിന്റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു. ശേഷം അവയാണ്‌ യഥാര്‍ഥ സുന്നത്തെന്നും പാരമ്പര്യമെന്നും വാദിക്കുന്നു. യാഥാസ്ഥിതികരുടെ പാരമ്പര്യവാദം യഥാര്‍ഥ പ്രവാചകപാരമ്പര്യ(സുന്നത്ത്‌)ത്തെയോ മൂല്യങ്ങളെയോ അല്ല, പാരമ്പര്യങ്ങളിലെ വ്യതിയാനങ്ങളെയും വൈകല്യങ്ങളെയും വൈകൃതങ്ങളെയുമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. `ആഴ്‌ചചന്തകള്‍, വെള്ളിയാഴ്‌ച ജുമുഅ, ജാറങ്ങളിലുള്ള നേര്‍ച്ച' എന്നിവയെ ഒരേ ഈണത്തില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകുമ്പോഴും `റമദാന്‍, സ്വലാത്ത്‌ ജാഥ, ഈദ്‌' തുടങ്ങിയവയെ ഒരേചരടില്‍ കോര്‍ത്തു കെട്ടുമ്പോഴും ഇസ്‌ലാമിയ്യത്തും അല്ലാത്തതും കൂടിച്ചേരുന്ന അപകടമാണ്‌ സംഭവിക്കുന്നത്‌. ഇവയെ ഇഴപിരിച്ചെടുക്കാനും വിവേചിച്ച്‌ മനസ്സിലാക്കാനും സാധിക്കുകയെന്നതാണ്‌ പാരമ്പര്യവാദത്തിന്റെ കതിരും പതിരും വേര്‍തിരിക്കാനുള്ള വഴി.
ഉദാഹരണമായി, ഖബ്‌ര്‍സന്ദര്‍ശനവും ഖബ്‌ര്‍പൂജയും ഒരുപോലെയല്ല. പ്രത്യക്ഷത്തില്‍ രണ്ടും ഒന്നാണെന്ന്‌ തോന്നുമെങ്കിലും സത്യത്തില്‍ രണ്ടും രണ്ടുതന്നെയാണ്‌. ഖബ്‌ര്‍ സന്ദര്‍ശകര്‍ ഖബ്‌റിലുള്ളവര്‍ക്കു വേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നു. അത്‌ ശരിയാണ്‌. പ്രബല സുന്നത്തും പ്രതിഫലാര്‍ഹവുമാണ്‌. ഖബ്‌ര്‍പൂജകര്‍ തങ്ങള്‍ക്കുവേണ്ടി ഖബ്‌റിലുള്ള ആളുകളോട്‌ പ്രാര്‍ഥിക്കുകയോ, അല്ലാഹുവില്‍നിന്ന്‌ കാര്യങ്ങള്‍ സാധിച്ചുതരാന്‍ അവരോട്‌ ആവശ്യപ്പെടുകയോ ചെയ്യുന്നു. ഇത്‌ തെറ്റാണ്‌, ശിര്‍ക്കിന്റെ ഭാഗവും ശിക്ഷാര്‍ഹവുമാണ്‌. രണ്ടു പേരും നില്‍ക്കുന്നത്‌ ഖബ്‌റിന്‌ സമീപമാണ്‌. അതുകൊണ്ട്‌ രണ്ടിനെയും `ഒന്നായി' അവതരിപ്പിക്കുന്ന യാഥാസ്ഥിതികബുദ്ധി സാധാരണക്കാരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നു.
വിവേചനമില്ലാതെ, സകലവിധ ജാഹിലിയ്യത്തുകളെയും പാരമ്പര്യവാദത്തിന്റെ പേരില്‍ ന്യായീകരിക്കുകയും `തെളിവുകള്‍' പടച്ചുണ്ടാക്കി അവയെ സംരക്ഷിക്കാന്‍ തുനിയുകയും ചെയ്യുന്നതാണ്‌ യാഥാസ്ഥിതികസമീപനം. ഇവിടത്തെ ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ തങ്ങളുടെ വിശ്വാസ-ആരാധനാ രീതികള്‍ ഉപേക്ഷിച്ച്‌ ദീനിന്റെ വിശ്വാസവും ആരാധനകളും സ്വീകരിച്ചു. പക്ഷേ, ഹിന്ദുമതത്തിലുള്ളതും തദ്ദേശീയവുമായ പരമ്പരാഗത ആചാരങ്ങള്‍ മുഴുവന്‍ അവരില്‍ പലരും കൈയൊഴിച്ചില്ല. അതിനു പുറമെ ഇതര മതവിഭാഗങ്ങളില്‍ പുതുതായി മുളച്ചുപൊന്തുന്ന അനാചാരങ്ങള്‍ക്ക്‌ `ഇസ്‌ലാമികബദല്‍' സൃഷ്‌ടിക്കാനും പൗരോഹിത്യം ഉത്സാഹിച്ചു. തദ്‌ഫലമായി മുസ്‌ലിംസമുദായത്തില്‍ അനിസ്‌ലാമികമായ പല ആചാരങ്ങളും കടന്നുകൂടിയിട്ടുണ്ട്‌. `ക്രിസ്‌ത്യാനിയെ ഒന്ന്‌ പോറിനോക്കൂ, അവനില്‍ ഒരു ഹിന്ദുവിനെ കാണാം' എന്ന ചരിത്രകാരന്റെ വാക്കുകള്‍ ഈ പാരമ്പര്യക്കാരെ സംബന്ധിച്ചും കുറേയൊക്കെ ശരിയാണ്‌. അതുകൊണ്ടുതന്നെ പാരമ്പര്യങ്ങളെ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതും ഇസ്‌ലാമികപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കണം.
ഏതെങ്കിലുമൊരു വിശ്വാസവും ആചാരവും ചിഹ്നവും സ്വീകരിക്കാനോ തിരസ്‌കരിക്കാനോ ഉള്ള അടിസ്ഥാന മാനദണ്ഡം ഇസ്‌ലാം അതിനെ എങ്ങനെ വീക്ഷിക്കുന്നുവെന്നതാണ്‌. ഖുര്‍ആനിലും പ്രവാചകചര്യയിലും അതിന്‌ എന്ത്‌ സ്ഥാനമാണ്‌ ഉള്ളതെന്ന്‌ നോക്കിയാണ്‌. സാമ്രാജ്യത്വമോ മറ്റുള്ളവരോ അതിനെ എങ്ങനെ സമീപിക്കുന്നു എന്ന്‌ നോക്കിയല്ല. ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ പുനഃസ്ഥാപിക്കാനോ നിഷ്‌കാസനം ചെയ്യാനോ ആഹ്വാനം ചെയ്‌ത വിശ്വാസങ്ങളും തത്ത്വങ്ങളും മൂല്യങ്ങളും അനുഷ്‌ഠാനങ്ങളും ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളുടെ ഭൂമികയില്‍നിന്നുകൊണ്ടാണ്‌ വിലയിരുത്തേണ്ടത്‌, പാരമ്പര്യവാദത്തിന്റെ അടിസ്ഥാനത്തിലല്ല. നവോത്ഥാനത്തെ ഇസ്‌ലാമികവിരുദ്ധമായി ചിത്രീകരിക്കുന്നത്‌ പൈതൃകങ്ങളെയും ചിഹ്നങ്ങളെയും തകര്‍ത്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ്‌. എന്നാല്‍ പത്തുവക ഏടുകളും മുഹ്‌യിദ്ദീന്‍ മാലയുമല്ല, ഖുര്‍ആനും സുന്നത്തുമാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അവ രണ്ടിനോടും നവോത്ഥാനം എന്ത്‌ സമീപനം സ്വീകരിച്ചുവെന്നാണ്‌ വിലയിരുത്തേണ്ടത്‌. ഖബ്‌ര്‍പൂജയും ചന്ദനക്കുടം ഉത്സവങ്ങളും നടക്കുന്ന മഖ്‌ബറകളല്ല, തൗഹീദിന്റെ നാദം മുഴങ്ങുന്ന മസ്‌ജിദുകളും അറിവിന്റെ സംസമൊഴുക്കുന്ന വിജ്ഞാനകേന്ദ്രങ്ങളും മറ്റുമാണ്‌ ഇസ്‌ലാമിന്റെ സാംസ്‌കാരികചിഹ്നങ്ങള്‍. നവോത്ഥാനക്കാര്‍ അവയെ നിര്‍മിക്കുകയും സംരക്ഷിക്കുകയുമാണോ, അതല്ല തള്ളിപ്പറയുകയും തകര്‍ക്കുകയുമാണോ ചെയ്‌തതെന്നാണ്‌ പരിശോധിക്കേണ്ടത്‌.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്‌ടിക്കുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും കശക്കിയെറിഞ്ഞ മഹത്തായ പാരമ്പര്യമാണ്‌ ഇസ്‌ലാമിന്റെ ഉത്തമ നൂറ്റാണ്ടിന്റേത്‌. ഖലീഫ ഉമറി(റ)ന്റെ ഒരു നടപടി ഉദാഹരണം. ഒരു നിര്‍ണായകഘട്ടത്തില്‍ ഹുദൈബിയയില്‍ നബി(സ) അനുചരന്മാരില്‍നിന്ന്‌ പ്രത്യേകമായി അനുസരണ പ്രതിജ്ഞ സ്വീകരിച്ചു. ഒരു മരത്തിന്റെ ചുവട്ടില്‍ വെച്ചായിരുന്നു സംഭവം. `വിശ്വാസികളില്‍ അല്ലാഹു സംപ്രീതനായിരിക്കുന്നു; ആ മരച്ചുവട്ടില്‍വെച്ച്‌ അവര്‍ താങ്കള്‍ക്ക്‌ അനുസരണ പ്രതിജ്ഞ ചെയ്‌തപ്പോള്‍' എന്ന്‌ ഖുര്‍ആന്‍ (അല്‍ഫത്‌ഹ്‌ 19) പ്രാധാന്യപൂര്‍വം പ്രസ്‌തുത സംഭവം പരാമര്‍ശിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത്‌, ഉമറി(റ)ന്റെ ഭരണകാലത്ത്‌ വിശ്വാസികളില്‍ ചിലര്‍ക്ക്‌ ആ മരത്തോട്‌ പ്രത്യേകമായ സ്‌നേഹവും ആദരവും തോന്നിത്തുടങ്ങി. ആളുകള്‍ അതിന്റെ അടുത്തുപോയി നമസ്‌കരിക്കുക പതിവാക്കി. ഉമര്‍(റ) ആ വിവരമറിഞ്ഞു. അദ്ദേഹം ആളുകളെ ശാസിച്ചു. ആ വൃക്ഷം മുറിച്ചുകളയുകയും ചെയ്‌തു (ത്വബഖാത്‌ ഇബ്‌നുസഅ്‌ദ്‌ ഭാഗം 2, പേജ്‌ 100). ജനങ്ങള്‍ വൃക്ഷത്തെ പൂജിക്കുകയും അതുവഴി ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്യുമെന്ന്‌ ആശങ്കിച്ചാണ്‌ ഉമര്‍(റ) പ്രസ്‌തുത മരം മുറിച്ചുകളഞ്ഞത്‌. ഖുര്‍ആനില്‍ പരാമര്‍ശിച്ച മരമല്ലേ, അതിന്‌ മഹത്വമില്ലേ, നമ്മുടെ പാരമ്പര്യത്തിന്റെ ചിഹ്നവും പ്രതീകവുമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ അവിടെ പ്രസക്തിയുണ്ടായില്ല. ഉമര്‍(റ) ഇസ്‌ലാമിന്റെ മഹത്തായ സാംസ്‌കാരികപൈതൃകത്തെ നശിപ്പിച്ചുവെന്ന്‌ നവയാഥാസ്ഥിതികര്‍ക്ക്‌ വാദമുണ്ടോ?
ഇസ്‌ലാമിന്റെ അടിസ്ഥാന സ്‌തംഭങ്ങളില്‍ മൂന്നാമത്തേതും, പ്രവാചകനും ഖലീഫമാരും പ്രാധാന്യപൂര്‍വം സ്ഥാപിച്ചതുമായ ഇസ്‌ലാമിന്റെ ചിഹ്നമാണ്‌ സകാത്ത്‌. അബൂബക്‌ര്‍(റ) യുദ്ധം ചെയ്‌ത്‌ സംരക്ഷിച്ച പാരമ്പര്യം. എന്നാല്‍, സാമ്പത്തിക-സാമൂഹികമാനങ്ങളും വിമോചനാത്മക ഉള്ളടക്കവുമുള്ള സകാത്തിനില്ലാത്ത പ്രാധാന്യം സ്വലാത്ത്‌ ജാഥകള്‍ക്കും സ്വലാത്ത്‌ നഗരിക്കും കൈവരുന്ന പാരമ്പര്യവാദമാണ്‌ തിരിച്ചറിയപ്പെടേണ്ടത്‌. മുതലാളിത്ത സാമ്രാജ്യത്വവും വ്യവസായ ദുഷ്‌പ്രഭുത്വവും പാരമ്പര്യങ്ങളെ കച്ചവടവത്‌കരിച്ചതുപോലെ നവ പൗരോഹിത്യവും `പാരമ്പര്യങ്ങള്‍' സ്വന്തമായി സൃഷ്‌ടിച്ചും പഴയതിനെ പൊടിതട്ടിയെടുത്തും പുതിയവ പടച്ചുണ്ടാക്കിയും എല്ലാം വ്യാപാരവത്‌കരിച്ചും തങ്ങളുടെ കീശയും മേശയും വീര്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.

Saturday 23 June 2012

മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍നിന്ന് നവയാഥാസ്ഥികതയിലേക്ക്‌





ഏറനാടന്‍ ഗ്രാമമായ എടവണ്ണ മലപ്പുറം ജില്ലയില്‍ മത-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ച പ്രദേശങ്ങളിലൊന്നാണ്. പ്രാഥമികതലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെ നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അക്കാദമിക രംഗത്ത് മികവു തെളിയിച്ച് സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രഗത്ഭമതികള്‍, പുതിയ തലമുറക്ക് ദീനീവിദ്യാഭ്യാസം നല്‍കാന്‍ ഒട്ടേറെ മദ്‌റസകള്‍, ഉന്നത ദീനീ കലാലയമായ ജാമിഅ നദ്‌വിയ്യ, സ്ത്രീകള്‍ക്ക് പ്രവേശനമുള്ളതും മാതൃഭാഷയില്‍ ഖുത്ബകള്‍ നടക്കുന്നതുമായ നിരവധി പള്ളികള്‍, സകാത്ത് ശേഖരണ-വിതരണ സംവിധാനം, ഖുര്‍ആന്‍ പഠനക്ലാസുകള്‍, പൊതുവെ പ്രബുദ്ധരായ മുസ്‌ലിം പൊതുജനം, സ്ത്രീ സമൂഹം നേടിയ വിദ്യാഭ്യാസപരവും ദീനീപരവുമായ വളര്‍ച്ച തുടങ്ങിയവയെല്ലാം എടവണ്ണയിലും പരിസരപ്രദേശങ്ങളിലും നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണ്. സ്ത്രീവിദ്യാഭ്യാസത്തിന് 'പെണ്‍ പള്ളിക്കൂടം' സ്ഥാപിച്ചും, സ്ത്രീകള്‍ക്ക് ആരാധന നിര്‍വഹിക്കാന്‍ പള്ളിക്കവാടങ്ങള്‍ തുറന്നുകൊടുത്തും, മാതൃഭാഷയില്‍ ഖുത്വ്ബ നടത്താനുള്ള അവകാശം പോരാട്ടത്തിലൂടെ നേടിയെടുത്തും, അന്ധവിശ്വാസ അനാചാരങ്ങളില്‍നിന്ന് മുസ്‌ലിം സമുദായത്തെ മോചിപ്പിക്കാന്‍ അത്യധ്വാനം ചെയ്തും കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് പ്രായോഗിക മാതൃക കാഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ് എടവണ്ണ. 1920-30 കളില്‍ ആരംഭിച്ച പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ 1950-60 കളില്‍ ശ്രദ്ധേയമായ വളര്‍ച്ച നേടുകയുണ്ടായി. എടവണ്ണയുടെ മത-വിദ്യാഭ്യാസ മണ്ഡലങ്ങളിലെ മാതൃകാപരമായ ഈ മുന്നേറ്റത്തിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമായും മുജാഹിദ് പ്രസ്ഥാനമാണ്.
എടവണ്ണയിലെ ഒരു മുജാഹിദ് കുടുംബത്തിലെ പെണ്‍കുട്ടി, വിവാഹിത. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില പൊരുത്തക്കേടുകള്‍, ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ല, ഇണങ്ങിചേരാനുള്ള കാലതാമസം മാത്രം, ക്രമേണ ശരിയാകും. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മതവൃത്തങ്ങളില്‍നിന്ന് ലഭിച്ച ഉപദേശം മറ്റൊന്നായിരുന്നു; 'പെണ്‍കുട്ടിക്ക് ജിന്ന് ബാധിച്ചിരിക്കുന്നു. അതാണ് കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം. ദാമ്പത്യ ജീവിതം നന്നാകണമെങ്കില്‍ ജിന്ന്ബാധ ഒഴിപ്പിക്കണം!' തദാവശ്യാര്‍ഥം സമീപിച്ചത് അരീക്കോടിനടുത്ത ചെറുവാടിയിലെ ഒരു മുജാഹിദ് പണ്ഡിതനെ. അദ്ദേഹത്തിന്റെ വീട്ടില്‍ ജിന്ന് ബാധ ഒഴിപ്പിക്കല്‍ ചികിത്സ! മന്ത്രോച്ചാരണങ്ങള്‍, മര്‍ദനം. ശാരീരികവും മാനസികവുമായി തളര്‍ന്ന പെണ്‍കുട്ടി ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടി വന്നു. ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്തു.1
മുസ്‌ലിം സമൂഹം ഏറെ ഉല്‍ബുദ്ധമായ, മുജാഹിദു പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു പ്രദേശത്തെ, മുജാഹിദ് പണ്ഡിതന്‍ അംഗമായ കുടുംബത്തിലെ പെണ്‍കുട്ടിയെയാണ്, മറ്റൊരു മുജാഹിദ് പണ്ഡിതന്‍ ജിന്ന്ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദചികിത്സക്ക് വിധേയമാക്കിയത്!
കേരളീയ മുസ്‌ലിം നവോത്ഥാനത്തില്‍ അനല്‍പമായ പങ്കുവഹിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്പന്നമായ ഭൂതകാലത്തെയും ജീര്‍ണമായ വര്‍ത്തമാനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് എടവണ്ണയുടെ ചരിത്രവും പുതിയ ജിന്ന് വിവാദവും. ഒരു സംഭവത്തെ സാമാന്യവല്‍ക്കരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. മുജാഹിദ് വൃത്തങ്ങളില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതും പ്രയോഗവല്‍ക്കരണ സാധ്യത തേടിക്കൊണ്ടിരിക്കുന്നതുമായ ചിന്താഗതിയാണ് ഇത്. കഴിഞ്ഞകാലത്ത് പരിചിതമല്ലാത്ത, ഒട്ടേറെ പുത്തന്‍ പ്രവണതകള്‍ മുജാഹിദ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെടുകയും ആശങ്കാജനകമായ ബഹിസ്ഫുരണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ചോദ്യങ്ങള്‍
മലയാളക്കരയില്‍ മുസ്‌ലിം സമുദായത്തിന്റെ മത-വിദ്യാഭ്യാസ മുന്നേറ്റത്തില്‍ കനപ്പെട്ട സംഭാവനകളര്‍പ്പിച്ച മഹത്തായ ഒരു പരിഷ്‌കരണ പ്രസ്ഥാനം -കേരള നദ്‌വത്തുല്‍ മുജാഹിദീന്‍- ബഹുമുഖമായ ജീര്‍ണതകള്‍ പേറി പൂതലിച്ചു പോവുകയും തിരിച്ചുപിടിക്കല്‍ ക്ഷിപ്രസാധ്യമല്ലാത്ത തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നതിന്റെ കാരണമെന്താണ്? ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച് നവോത്ഥാന ശില്‍പികളില്‍ മുന്‍നിര സ്ഥാനം നേടിയ മുജാഹിദ് പ്രസ്ഥാനം, കാലത്തിന്റെ ഗതിയറിഞ്ഞ് തുഴ പിടിക്കാന്‍ കഴിയാതെ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയും പ്രവാചകന്മാരുടെ യഥാര്‍ഥ പാരമ്പര്യവും പുനസ്ഥാപിക്കല്‍ മുഖ്യലക്ഷ്യമാക്കിയ ഒരു പ്രസ്ഥാനം ആത്മാവ് ചോര്‍ന്നുപോയ 'അനുഷ്ഠാന മത'ത്തിന്റെയും സാമൂഹിക ജീവിതത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയുടെയും വാഹകരായതെങ്ങനെ?
നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കാനൊരുങ്ങുകയും 2002ല്‍ സംഭവിച്ച പിളര്‍പ്പിന് പതിറ്റാണ്ട് തികയുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ഒരു അന്വേഷണം ഏറെ സംഗതമാണെന്ന് തോന്നുന്നു.
എന്താണ് മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ചത്? മുസ്‌ലിം സമൂഹത്തെ ആദര്‍ശ വിശുദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വന്ന പ്രസ്ഥാനം ആദര്‍ശപരമായിത്തന്നെ കടുത്ത വെല്ലുവിളികളെ നേരിടുന്നു, ആശയപരമായി അറ്റമില്ലാത്ത അവ്യക്തതകളില്‍ ഉഴലുന്നു. വിശ്വാസത്തിന്റെ തെളിമ ഉല്‍ഘോഷിച്ച്, അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടനയിച്ച പ്രസ്ഥാനം, അവര്‍ തന്നെ ഉച്ചാടനം ചെയ്ത അന്ധവിശ്വാസങ്ങളെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നു. തൗഹീദി പ്രബോധനത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും ഉദ്‌ഘോഷിക്കുന്നവര്‍ തൗഹീദിന്റെ ചില പ്രധാന ഭാഗങ്ങളെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു. ദീനില്‍ കൂട്ടിച്ചേര്‍ത്തവയെ (ബിദ്അത്ത്) ഉച്ചാടനം ചെയ്യാന്‍ വന്നവര്‍, ദീനിന്റെ ഭാഗമായ ചിലതിനെ മുറിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. സമുദായ ഐക്യം മുഖ്യ അജണ്ടയാക്കി രംഗത്തുവന്ന 'മുസ്‌ലിം ഐക്യസംഘ'ത്തിന്റെ പൈതൃകം വാദിക്കുമ്പോള്‍ തന്നെ, അനൈക്യത്തെ ആദര്‍ശവല്‍ക്കരിക്കുന്നു. രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള കലഹം തീര്‍ക്കാന്‍ പരിശ്രമിച്ച് പരിഷ്‌കരണ പ്രവര്‍ത്തനമാരംഭിച്ച കെ.എം മൗലവിയുടെ പിന്‍മുറക്കാര്‍ രണ്ടിലേറെ ഗ്രൂപ്പുകളും, ഗ്രൂപ്പുകള്‍ക്കകത്തെ ഉപഗ്രൂപ്പുകളുമായി തമ്മിലടിക്കുന്നു. സലഫിസത്തിന്റെ മഹത്തായ പൈതൃകം അവകാശപ്പെടുമ്പോഴും ചില അടിസ്ഥാന വിഷയങ്ങളിലും ഒട്ടേറെ വിശദാംശങ്ങളിലും സലഫിസവുമായി ഏറ്റുമുട്ടുന്നു. മുസ്‌ലിം സാമൂഹിക ജീവിതത്തെ വലിയ അളവില്‍ മുന്നോട്ടു ചലിപ്പിച്ചവര്‍ തന്നെ സാമൂഹിക പിന്‍മടക്കവും അതിരു കടന്ന ആത്മീയവാദവും പ്രഘോഷണം ചെയ്യുന്നു.
നവോത്ഥാനത്തിന്റെ ഈടുവെപ്പിനെത്തന്നെ പരിഹസിച്ചുകൊണ്ട് യാഥാസ്ഥിതിക പൗരോഹിത്യം 'മുടി പള്ളി'യിലൂടെ 'മാനവികത ഉണര്‍ത്തു'മ്പോള്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാതെ സ്വന്തം ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന നവപൗരോഹിത്യത്തിന്റെ പേറ്റുനോവനഭവിക്കുകയാണ് മുജാഹിദ് പ്രസ്ഥാനം. അതുകൊണ്ട് തന്നെയാകണം, മുജാഹിദ് പ്രസ്ഥാനം സ്വയം അപ്രസക്തമാവുകയാണോ എന്ന് നിരീക്ഷിക്കപ്പെടുന്നത്. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയില്‍ രംഗത്തു വരികയും ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച് പിന്‍വാങ്ങുകയും ചെയ്യുന്ന ഒട്ടേറെ നായകന്മാരും പ്രസ്ഥാനങ്ങളുമുണ്ട്. ഇസ്‌ലാമിക നവോത്ഥാനത്തിനും ഇത് വലിയ അളവില്‍ ബാധകമാണ്. ദൗത്യം നിര്‍വഹിച്ച് രംഗംവിടുന്നതിന്റെ ലക്ഷണങ്ങളാണോ ഇപ്പോള്‍ മുജാഹിദ് പ്രസ്ഥാനം പ്രകടിപ്പിക്കുന്നത്? അതോ, സ്വയം നവീകരണത്തിന് തയാറാകാത്തതിന്റെയും കാലത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്നതിന്റെയും അനിവാര്യ ദുരന്തമോ?

ചരിത്രം
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പ്രബോധനം ചെയ്യുക, അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മുസ്‌ലിം സമുദായത്തെ മോചിപ്പിക്കുക, മത-ഭൗതിക വിദ്യാഭ്യാസം നല്‍കി അവരെ വളര്‍ത്തികൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളുമായി 'കേരള ജംഇയത്തുല്‍ ഉലമ' സ്ഥാപിതമായത് 1924ലാണ്. പേരു സൂചിപ്പിക്കുന്നതുപോലെ അതൊരു പണ്ഡിത സംഘടനയാണ്. ഉലമാക്കള്‍ക്ക് മാത്രമായിരുന്നു അംഗത്വം. ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിന്ന് നേതൃത്വം നല്‍കിയ 'കേരള മുസ്‌ലിം ഐക്യ സംഘ'മാകട്ടെ, 1934ല്‍ തിരോഭവിക്കുകയും ചെയ്തു. തുടര്‍ന്ന് മുസ്‌ലിം ബഹുജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഒരു സംവിധാനത്തെക്കുറിച്ച ചര്‍ച്ചയില്‍ നിന്നാണ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ പിറവി 1950 ഏപ്രില്‍ 20ന്.
വിശുദ്ധ ഖുര്‍ആനും ഹദീസും അനുസരിച്ച് പ്രവര്‍ത്തിക്കുക, അതിലെ ആശയങ്ങള്‍ പ്രബോധനം ചെയ്യുക, മുസ്‌ലിം സമൂഹത്തില്‍ പടര്‍ന്നുപിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുക, ദീനിന്റെ യഥാര്‍ഥ മുഖം സമുദായത്തെ ബോധ്യപ്പെടുത്തുക, മുസ്‌ലിം സമുദായത്തെ മത-ഭൗതിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവരിക, അതിനാവശ്യമായ സ്ഥാപനങ്ങള്‍ ആരംഭിക്കുക, മുസ്‌ലിം സ്ത്രീകളുടെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിക്കുക തുടങ്ങിയവയായിരുന്നു കെ.എന്‍.എമ്മിന്റെ പ്രധാനലക്ഷ്യങ്ങള്‍. ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സംഘടന അത്യധ്വാനം ചെയ്തു. ഒട്ടേറെ പീഡനങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് കെ.എന്‍.എം വളര്‍ന്നുവന്നത്. നാടിന്റെ നാനാഭാഗങ്ങളില്‍ മദ്‌റസകളും പള്ളികളും സ്ഥാപിച്ചും പൊതുപ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചുമാണ് സംഘടനാ പ്രവര്‍ത്തനത്തെ ജനകീയവല്‍ക്കരിച്ചത്. വാദപ്രതിവാദങ്ങളുടെയും ഖണ്ഡനമണ്ഡനങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിച്ചുകൊണ്ട് ആശയപ്രചാരണ രംഗത്ത് സവിശേഷമായ വഴി മുജാഹിദ് പ്രസ്ഥാനം വെട്ടിത്തുറന്നു. വാശിയേറിയ സംഘടനാ പ്രവര്‍ത്തന ശൈലിയും അനഭിലഷണീയമായ കക്ഷിത്വവും മതമണ്ഡലത്തിലെ സംഘര്‍ഷാവസ്ഥയും അതുവഴി നേടുന്ന പാര്‍ട്ടി 'വളര്‍ച്ച'യുമായിരുന്നു ഇതിന്റെ അനന്തരഫലം. അതുകൊണ്ടാകണം പിന്നീട് വന്ന മുജാഹിദുകളിലെ യുവനിര ഇത്തരമൊരു പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശന മുന്നയിച്ചത്.2
മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്, കെ.എന്‍.എമ്മിന്റെയും ജംഇയ്യത്തുല്‍ ഉലമയുടെയും പ്രവര്‍ത്തന മേഖലകള്‍. രണ്ട്, പ്രസ്ഥാനത്തിന്റെ പാരമ്പര്യവും പ്രചോദനവും.

കര്‍മമണ്ഡലം
സമഗ്രസ്വഭാവമുള്ള ഒരു ഇസ്‌ലാമിക നവോത്ഥാന(തജ്ദീദ്) പ്രസ്ഥാനമായല്ല കേരള ജംഇയ്യത്തുല്‍ ഉലമയും തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനവും രംഗത്തുവന്നതും മുന്നോട്ടു പോയതും. വിശ്വാസം, അനുഷ്ഠാനം, ആചാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മുസ്‌ലിം സമൂഹത്തെ സംസ്‌കരിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പരിഷ്‌കരണ ദൗത്യം(ഇസ്‌ലാഹ്) ആണ് അത് നിര്‍വഹിച്ചത്. അമുസ്‌ലിം സമൂഹത്തിലെ ഇസ്‌ലാമിക പ്രബോധനത്തിനും(ദഅ്‌വത്ത്), ആത്മ സംസ്‌കരണത്തിനും(തസ്‌കിയത്ത്) വേണ്ടത്ര പരിഗണന നല്‍കുന്ന പ്രവര്‍ത്തന ശൈലിയല്ല കെ.എന്‍.എം സ്വീകരിച്ചത് (ദഅ്‌വത്തും തസ്‌കിയത്തും താത്വികമായി നിരാകരിക്കപ്പെട്ടു എന്നല്ല). ആദ്യകാലത്ത് തസ്‌കിയത്തിലുണ്ടായിരുന്ന ശ്രദ്ധ പിന്നീട് നഷ്ടപ്പെട്ടു, ആദ്യകാലത്ത് ദഅ്‌വത്തിന് കിട്ടിയിട്ടില്ലാത്ത പ്രാധാന്യം പിന്നീട് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സാമൂഹിക-രാഷ്ട്രീയ മുഖത്തിന് ഊന്നല്‍ നല്‍കിയ ഇസ്‌ലാമായിരുന്നില്ല മുജാഹിദ് പ്രസ്ഥാനത്തിന്റേത്; വിശ്വാസ-അനുഷ്ഠാന പ്രധാനമായ ഇസ്‌ലാമായിരുന്നു അത്. മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങളെയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും ചെറുത്ത് നിന്ന് ലോകത്തെ നയിക്കാന്‍ കെല്‍പുള്ള ഒരു ബദല്‍ ജീവിത ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിക്കുകയായിരുന്നില്ല മുജാഹിദ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം; വിശ്വാസ-അനുഷ്ഠാനങ്ങളില്‍ മുസ്‌ലിം സമുദായത്തെ കലര്‍പ്പുകളില്‍നിന്ന് ശുദ്ധീകരിക്കുകയും പ്രമാണബദ്ധമായി ജീവിക്കുന്നവരാക്കി അവരെ മാറ്റുകയും ചെയ്യുക എന്നതായിരുന്നു. അതുകൊണ്ട് ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സമീപന രീതികളോ പ്രവര്‍ത്തന ശൈലികളോ മുജാഹിദു പ്രസ്ഥാനത്തില്‍നിന്ന് പ്രതീക്ഷിക്കുന്നതിനര്‍ഥമില്ല. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് രൂപീകരിക്കപ്പെടുന്നത് എന്നതും, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്വാധീനം ആദ്യകാലത്ത് മുജാഹിദു പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നുവെന്നതും ശരിയാണ്. പക്ഷേ, നിയോഗം വ്യത്യസ്തമായിരുന്നു.
വിവിധ പ്രദേശങ്ങളില്‍ ഒറ്റക്കൊറ്റക്ക് പ്രവര്‍ത്തിച്ചിരുന്ന പുരോഗമന ആശയക്കാരെയും വേദികളെയും ഒരുമിപ്പിക്കുന്നതിനെകുറിച്ച ചര്‍ച്ചയില്‍ നിന്നാണ് ഒരു കോ-ഓര്‍ഡിനേഷന്‍ എന്ന സ്വഭാവത്തില്‍ കെ.എന്‍.എം നിലവില്‍ വന്നത്.3 മുസ്‌ലിം ഐക്യസംഘത്തിന്റെ ഉപദേശ സമിതി മാത്രമായിരുന്ന 'ജംഇയ്യത്തുല്‍ ഉലമാ' അതിന് മുന്‍കൈ എടുത്തു. അതുകൊണ്ട് സുചിന്തിതവും വ്യവസ്ഥാപിതവുമായ ഒരു നവോത്ഥാന പ്രസ്ഥാനമായിട്ടാണോ കെ.എന്‍.എം പിറവിയെടുത്തത് എന്ന കാര്യം വിശകലന വിധേയമാക്കേണ്ടതാണ്. ആരാധനാ രംഗത്തെ തൗഹീദ് പൂര്‍ണമായും പാലിക്കുക, അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുക, പ്രവാചകന്മാര്‍ക്കും മഹാന്മാര്‍ക്കും ദിവ്യത്വം കല്‍പിക്കരുത്, ഖബ്ര്‍ പൂജ പാടില്ല, ഖുര്‍ആന്‍ പഠനം കാര്യക്ഷമമാക്കുക, മത-ഭൗതിക വിദ്യാഭ്യാസം നേടുക, സ്ത്രീകള്‍ക്ക് പള്ളി വിലക്കരുത്, സകാത്ത് സംഘടിതമായി ശേഖരിച്ച് വിതരണം ചെയ്യുക, മാതൃഭാഷയില്‍ ഖുത്വ്ബ നടത്തുക, വിവാഹരംഗത്ത് സ്ത്രീധനം, മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ ഒഴിവാക്കുക, മദ്ഹബുകളെ തഖ്‌ലീദ് ചെയ്യരുത് തുടങ്ങിയവയായിരുന്നു കെ.എന്‍.എം ഉയര്‍ത്തിപ്പിടിച്ച പ്രധാന വിഷയങ്ങള്‍. ഇതില്‍നിന്നുതന്നെ സംഘടനയുടെ സ്വഭാവം മനസിലാക്കാവുന്നതാണ്. ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തന മേഖല, ശൈലി, സമീപന രീതികള്‍ തുടങ്ങിയവയിലെല്ലാം കെ.എന്‍.എമ്മിന് പല ഘട്ടങ്ങളിലായി വികാസ സങ്കോചങ്ങള്‍ -ഗുണപരമായും ദോഷകരമായും- സംഭവിച്ചിട്ടുണ്ട്. മത-രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ ഓരോ ഘട്ടത്തിലും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ ചില നന്മകളും, പല ദൗര്‍ബല്യങ്ങളും മുജാഹിദ് പ്രസ്ഥാനം കാലാകാലങ്ങളില്‍ പ്രകടിപ്പിച്ചു പോന്നിട്ടുമുണ്ട്.

പൈതൃകം
ഈജിപ്തിലെ സയ്യിദ് റഷീദ് രിദയുടെയും അദ്ദേഹത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട കേരളത്തിലെ വക്കം മൗലവിയുടെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ പിന്തുടര്‍ച്ചയായിരുന്നില്ല മുജാഹിദ് പ്രസ്ഥാനം. മുസ്‌ലിം ഐക്യ സംഘത്തിന്റെ ശരിയായ പാരമ്പര്യം പോലും കെ.എന്‍.എം അനന്തരമെടുത്തിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടണം.
സലഫിസത്തിനകത്ത് 'ഇസ്‌ലാഹി മൂവ്‌മെന്റിന്' നേതൃത്വം നല്‍കിയ സയ്യിദ് റഷീദ് രിദയില്‍നിന്നാണ് വക്കം മൗലവി പ്രചോദനമുള്‍ക്കൊണ്ടത്. എന്നാല്‍, കേരള മുസ്‌ലിം ഐക്യസംഘവും പിന്നീടുവന്ന കേരള ജംഇയ്യത്തുല്‍ ഉലമയും, തുടര്‍ന്നുണ്ടായ കെ.എന്‍.എമ്മും പരിഷ്‌കരണം എന്ന തത്വമാണ് പ്രധാനമായും റഷീദ് രിദയില്‍നിന്നും വക്കം മൗലവിയില്‍നിന്നും സ്വീകരിച്ചത്. സ്വാഭാവികതയെന്നോണം, ചില വിഷയങ്ങളില്‍ ആശയ-സമീപന രീതികളുടെ സ്വാധീനവും കാണാം. മുസ്‌ലിം ഐക്യസംഘത്തിന്റെ നയരൂപീകരണത്തില്‍ വക്കം മൗലവിയുടെ പങ്ക് തീരെ ചെറുതാണെന്നാണ് മനസിലാകുന്നത്. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കെ.എന്‍.എമ്മിന്റെയും ആശയ രൂപീകരണം നടക്കുന്നത് 1940-50 കളിലാണ്. അത് വികസിക്കുന്നതാകട്ടെ 60-70കളിലും. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് മര്‍ഹൂം കെ.എം മൗലവി സാഹിബായിരുന്നു. അദ്ദേഹം മറ്റൊരു വഴിക്കാണ് കെ.ജെ.യുവിനെയും കെ.എന്‍.എമ്മിനെയും നയിച്ചത്. റഷീദ് രിദയുടെയും വക്കം മൗലവിയുടെയും വഴിയായിരുന്നില്ല, സുഊദി അറേബ്യയിലെ മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബിന്റെ പരിഷ്‌കരണ പ്രസ്ഥാനമാണ് കെ.എം മൗലവിയെ ആകര്‍ഷിച്ചത്. 1927ല്‍ ഒന്നാം തവണ ഹജ്ജ് യാത്ര നടത്തിയപ്പോഴും, 1940കളില്‍ തുടര്‍ച്ചയായി ഹജ്ജിന് പോയപ്പോഴും സുഊദി രാജാവുമായും സുഊദിയിലെ സലഫി പണ്ഡിതന്മാരുമായും കെ.എം മൗലവി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഒരു സന്ദര്‍ഭത്തില്‍ കെ.എം മൗലവി സുഊദി രാജാവിന് സമര്‍പ്പിച്ച നിവേദനം ചരിത്ര പ്രാധാന്യമുള്ളതാണ്.4 കെ.എന്‍.എമ്മിന്റെ ആശയ രൂപീകരണം നടക്കുന്ന സന്ദര്‍ഭമായിരുന്നു ഇതെന്നും ഓര്‍ക്കുക. ഇതിനര്‍ഥം റഷീദ് രിദയെ തീര്‍ത്തും തള്ളിപ്പറഞ്ഞുവെന്നല്ല. ഈജിപ്ഷ്യന്‍ സലഫി ഇസ്‌ലാഹി മൂവ്‌മെന്റിനെക്കാള്‍, സുഊദിയിലെ വഹാബി ധാരയോടാണ് മുജാഹിദ് പ്രസ്ഥാനം തുടക്കം മുതലേ ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്. ഈ വിഷയത്തില്‍ വക്കം മൗലവിയുടെ പരിഷ്‌കരണ ദൗത്യത്തെയും അതിന്റെ പ്രചോദനത്തെയും മുജാഹിദ് പ്രസ്ഥാനത്തെയും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പൈതൃകം ഈജിപ്ഷ്യന്‍ സലഫിസമാണ്, സുഊദി വഹാബിസമായിരുന്നില്ല എന്ന വാദം5 വലിയൊരളവോളം അബദ്ധമാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.
അതേസമയം സലഫിസത്തിന്റെ പൈതൃകം അവകാശപ്പെടുകയും സലഫി പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ഥ സലഫിസവുമായി അടിസ്ഥാന കാര്യങ്ങളിലും വിശദാംശങ്ങളിലും മുജാഹിദ് പ്രസ്ഥാനം ഏറ്റുമുട്ടുന്നുണ്ട്. ലോക സലഫികള്‍ പൊതുവെ അംഗീകരിക്കുന്ന പലതും മുജാഹിദുകള്‍ നിഷേധിക്കുന്നു. ഹാകിമിയ്യത്ത്- അല്ലാഹുവിന്റെ നിയമനിര്‍മാണാധികാരം, ഇബാദത്തിന്റെ വിവക്ഷ, മദ്ഹബുകളെ തഖ്‌ലീദ് ചെയ്യല്‍, കര്‍മശാസ്ത്ര ഭിന്നതകളിലെ വിശാലത തുടങ്ങിയവ ഉദാഹരണം. ഹാകിമിയ്യത്തിന്റെ വിഷയത്തില്‍ ഇബ്‌നു ബാസ് ഉള്‍പ്പെടെ ലോക സലഫി പണ്ഡിതരുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ് മുജാഹിദുകളുടെ വാദം.6 ലോക സലഫികള്‍ പൊതുവെ നിരാകരിക്കുന്ന പലതും മുജാഹിദുകള്‍ അംഗീകരിക്കുന്നുമുണ്ട്. ശിര്‍ക്ക് ചെയ്യുന്നവരോടുള്ള സമീപനം, അനിസ്‌ലാമിക കോടതികള്‍, ഒട്ടേറെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ഇതിന് ഉദാഹരണമായുണ്ട്. ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ച പുസ്തകങ്ങള്‍ മുജാഹിദ് പണ്ഡിതര്‍ തന്നെ രചിച്ചിട്ടുണ്ട്.
ഇതില്‍നിന്ന് മനസിലാവുന്നത്, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം സ്വതന്ത്രമായ ഒരു സംഘടനയാണെന്നാണ്. സലഫിസം, ഇസ്‌ലാഹി മൂവ്‌മെന്റ്, കേരളീയ മുസ്‌ലിം മതപരിസരം, മോഡേണിസം, മതേതരത്വം തുടങ്ങിയവയില്‍നിന്നെല്ലാം ആശയങ്ങളും കാഴ്ചപ്പാടുകളും സ്വീകരിച്ചാണ് മുജാഹിദ് പ്രസ്ഥാനം വളര്‍ന്നത്. ലോക സലഫിസത്തിന്റെയോ ഇസ്‌ലാഹി മൂവ്‌മെന്റിന്റെയോ വക്കം മൗലവിയുടെയോ പൂര്‍ണമായ പിന്തുടര്‍ച്ചയല്ല അത്. വിശ്വാസം, അനുഷ്ഠാനം തുടങ്ങിയവയിലെല്ലാം ഖുര്‍ആനും സുന്നത്തും മുമ്പില്‍ വെച്ചുകൊണ്ട് സ്വതന്ത്രമായ ആശയരൂപീകരണം നടത്തുന്ന മുജാഹിദു പ്രസ്ഥാനത്തിന് മറ്റൊരു ആശയ ധാരയുടെയും ചിന്താസരണിയുടെയും പാരമ്പര്യമില്ല. ഉണ്ടായിരുന്ന വേരുകള്‍ തന്നെ അല്‍പാല്‍പമായി മുറിച്ചു മാറ്റുകയും ചെയ്യുന്നു. മുജാഹിദ് പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണിത്. ''ഏഴു പതിറ്റാണ്ടിലധികം കാലമായി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും നയപരിപാടികളിലും പൂര്‍ണമായി യോജിപ്പുള്ള മറ്റേതെങ്കിലും സംഘടന ലോകത്തെവിടെയെങ്കിലും ഉള്ളതായി നാമിതുവരെ വാദിച്ചിട്ടില്ല, മനസിലാക്കിയിട്ടില്ല.''7 ''കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും പൂര്‍ണമായും യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലുമുള്ളതായി നമുക്കറിയില്ല.''8



പുതിയ പ്രവണത
ലോകസലഫിസത്തിന്റെ നന്മകള്‍ പലതും നിരാകരിക്കുകയും ദൗര്‍ബല്യങ്ങള്‍ പലതും സ്വീകരിക്കുകയുമാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ചെയ്തിട്ടുള്ളത്. ലോകസലഫിസത്തിനില്ലാത്ത ചില നന്മകള്‍, കേരളത്തിന്റെ പ്രത്യേകമായ പശ്ചാത്തലത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിനുണ്ടായിരുന്നു.  പല സ്വാധീനങ്ങള്‍ കൊണ്ടും ഉണ്ടായിത്തീര്‍ന്ന അത്തരം നന്മകള്‍ ഒന്നൊന്നായി നഷ്ടപ്പെടുത്തുകയായിരുന്നു പിന്നീട് മുജാഹിദ് പ്രസ്ഥാനം. പുതിയ കാലത്ത് അവര്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥജനകമായ പിന്‍മടക്കം ഇതിന്റെ ലക്ഷണമാണ്.
പാളിച്ചകളും ദൗര്‍ബല്യങ്ങളും ഉണ്ടെങ്കിലും, മുജാഹിദ് പ്രസ്ഥാനത്തിനുണ്ടായിരുന്ന നന്മകള്‍ നിഷേധിക്കാനോ അതിന്റെ മഹത്തായ സംഭാവനകള്‍ തള്ളിപ്പറയാനോ സാധ്യമല്ല. 'നവോത്ഥാന വിചാരണ'കൊണ്ട് മറച്ചുവെക്കാവുന്നത്ര നിസാരവുമല്ല അത്. ആ ഗുണവശങ്ങളില്‍ ചിലത്.
1. മുസ്‌ലിം സമൂഹത്തെ അന്ധവിശ്വാസ-അനാചാരങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍.
2. വിദ്യാഭ്യാസ വളര്‍ച്ചക്ക് നല്‍കിയ കനപ്പെട്ട സംഭാവനകള്‍.
3. ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചിരുന്നില്ലെങ്കിലും ദീനിന്റെ പൂര്‍ണതയെയോ ജീവിതക്രമത്തെയോ തള്ളിപ്പറഞ്ഞിരുന്നില്ല.
4. ഇസ്‌ലാമിക രാഷ്ട്രീയത്തെയും ഭരണത്തെയും നിഷേധിച്ചിരുന്നില്ല എന്നുമാത്രമല്ല, അതിന്റെ പ്രാധാന്യം തുറന്നു പറയുകയും ചെയ്തിരുന്നു.
5. സയ്യിദ് മൗദൂദി, ഹസനുല്‍ബന്ന, സയ്യിദ് ഖുത്വ്ബ് എന്നിവരെ അംഗീകരിക്കുകയും അവരുടെ രചനകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
6. ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറഞ്ഞശേഷവും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
7. തറാവീഹിന്റെ റക്അത്തുകള്‍ ഉള്‍പ്പെടെ കര്‍മശാസ്ത്രത്തിലെ അഭിപ്രായ ഭിന്നതകളില്‍ സന്തുലിത നിലപാട് സ്വീകരിച്ചു.9
8. മുസ്‌ലിം ഐക്യത്തിന് ആദര്‍ശ ഭിന്നതയെക്കാള്‍ സ്ഥാനം നല്‍കി.
9. മുസ്‌ലിം-അമുസ്‌ലിം സഹകരണത്തെയും സൗഹൃദത്തെയും വിലക്കിയില്ല.
ഇങ്ങനെ ഒട്ടേറെ നന്മകള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായിരുന്നു. പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് മാത്രമല്ല, അകത്തുള്ളവര്‍ക്ക് പോലും ഇന്നത്തെ മുജാഹിദ് പ്രസ്ഥാനത്തെ പഠിക്കുമ്പോള്‍ ഈ ചരിത്രം ഒരത്ഭുതമായി അനുഭവപ്പെടാം.
മുജാഹിദ് പ്രസ്ഥാനത്തെ പ്രസക്തമാക്കിയിരുന്ന ഇത്തരം നന്മകളില്‍ പലതും കാലക്രമത്തില്‍ കൈയൊഴിഞ്ഞതും പല വഴികളിലൂടെയും ഒട്ടേറെ ദൗര്‍ബല്യങ്ങളും ജീര്‍ണതകളും പ്രസ്ഥാനത്തിനകത്ത് പാര്‍പ്പുറപ്പിച്ചതുമാണ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്ക് കാരണം. ആശയപരമായ അപചയത്തിലേക്ക് പ്രസ്ഥാനത്ത നയിച്ച പ്രധാനഘടകങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോധ്യമാകും.
1. മുസ്‌ലിം ലീഗ് രാഷ്ട്രീയം. ലീഗിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി 'മതേതരമതം' രൂപപ്പെടുത്താന്‍ മുജാഹിദ് പ്രസ്ഥാനം നിര്‍ബന്ധിതമായി.
2. ഉമര്‍ മൗലവിയുടെ രംഗപ്രവേശം. 1960-70കളില്‍ പ്രസ്ഥാനത്തിനകത്ത് സജീവമായി ഇടപെടുകയും ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ഉമര്‍ മൗലവിയാണ് പല സലഫിയേതരവാദങ്ങളും സംഘടനയുടേതാക്കിയത്. കെ.എന്‍.എമ്മിന്ന് താന്‍ എന്തൊക്കെ പ്രയാസങ്ങള്‍ സൃഷ്ടിച്ചുവെന്ന് ആത്മകഥയില്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.10
3. മോഡേണിസത്തിന്റെ സ്വാധീനം. കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഒരു ഘട്ടത്തില്‍ ഉദയം ചെയ്ത മോഡേണിസ്റ്റു വാദങ്ങളുടെയും മോഡേണ്‍ ഏജ് സൊസൈറ്റിയുടെയും അതിനോട് സഹകരിച്ച മുസ്‌ലിം സാഹിത്യകാരന്മാരുടെയും സ്വാധീനം മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായി.
4. 'മുജ്തഹിദ് മുത്‌ലഖു'കളുടെ രംഗപ്രവേശം- ആഴമുള്ള അറിവോ, പക്വമായ പാണ്ഡിത്യമോ ഇല്ലാത്ത, സംഘടനാ സങ്കുചിതത്വവും അപരന്മാരെ തോല്‍പിക്കാനുള്ള വാശിയും മാത്രം കൈമുതലായുള്ള യുവ 'പണ്ഡിതനിരയുടെ' നേതൃത്വം. 'സ്വതന്ത്ര ഗവേഷകര്‍' എന്നാണ് ഇവര്‍ക്ക് നല്‍കപ്പെട്ട പട്ടം.
5. ലോക സലഫിസത്തോടുള്ള അന്ധമായ അനുകരണം.
1990കളിലാണ് സുഊദി സലഫിസത്തോട് തീവ്രമായ അനുരാഗം മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്നത്. 2000 കാലത്ത് ഇത് ശക്തിപ്പെട്ടു. ഇപ്പോള്‍ സുഊദി സലഫിസത്തെ അന്ധമായി അനുകരിക്കുന്ന സ്വഭാവത്തിലേക്ക് അതു വളര്‍ന്നിരിക്കുന്നു. സലഫി ലോകത്തെ ആശയ കാലുഷ്യങ്ങളും ആഭ്യന്തര ഛിദ്രതകളും കേരളത്തിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്. 1990കളില്‍ സലഫിലോകത്ത് ഉടലെടുത്ത ഭിന്നതകള്‍ അധികം വൈകാതെ മുജാഹിദു പ്രസ്ഥാനത്തിലും ഭിന്നതയുടെ വിത്തുവിതച്ചു. 2002ലെ മുജാഹിദ് പിളര്‍പ്പ് ലോക സലഫിസത്തിലെ ഭിന്നതയുടെ ഭാഗം കൂടിയാണ്. 'സലഫി മന്‍ഹജ്' എന്ന പുതിയ പ്രയോഗത്തിലൂടെയാണ്, ചില മുജാഹിദ് പണ്ഡിതന്മാര്‍ സുഊദി സലഫിസത്തിലെ പുതിയ പ്രവണതകളെ കേരളത്തിലേക്ക് ആനയിച്ചത്.11 'സലഫി മന്‍ഹജി'നെക്കുറിച്ച ചൂടേറിയ ചര്‍ച്ചകളാണ് ആ ഘട്ടത്തില്‍ കേരളത്തിലെ മുജാഹിദ് വൃത്തത്തില്‍ നടന്നത്. അതിരുവിട്ട ആത്മീയത പ്രസരിപ്പിക്കുന്ന 'വഹാബി സൂഫിസം' പിന്നാലെ വന്നു. നേരത്തെ സുഊദി സലഫികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ജിന്ന്-സിഹ്ര്‍' വിഷയങ്ങളിലെ വിശ്വാസങ്ങളും തുടര്‍ന്ന് കേരളത്തിലെത്തി. ബഹുമത സമൂഹത്തില്‍ പരസ്പര ബന്ധങ്ങളില്‍ പോലും വിള്ളലുകള്‍ വീഴ്ത്തുന്ന അപക്വമായ അഭിപ്രായ പ്രകടനങ്ങളും തുടര്‍ന്നുണ്ടായി. ശൈഖ് ഇബ്‌നു ബാസ്, സ്വാലിഹുല്‍ ഫൗസാന്‍, ഇബ്‌നു ഉസൈമിന്‍ തുടങ്ങിയ പ്രമുഖ സലഫി പണ്ഡിതരോട് വിയോജിക്കുന്ന ജാമിയ-മദ്ഖലിയ സലഫിസത്തിന്റെ വാദങ്ങളും കേരളത്തിലെ മുജാഹിദുകള്‍ക്ക് ഏറെ പഥ്യമായി. മദ്ഖലികളുടെ നേതാവായ റബീഉബ്‌നു ഹാദി മദ്ഖലിയുടെ, പ്രവാചകന്മാരുടെ പ്രബോധനത്തെക്കുറിച്ച പുസ്തകം പ്രസിദ്ധീകരിച്ചത് 'മദ്ഖലി സലഫിസ'ത്തോടുള്ള ചിലരുടെ ആഭിമുഖ്യത്തിന്റെ അടയാളമാണ്. ഇങ്ങനെ പ്രതിലോമകരമായി തീര്‍ന്നേക്കാവുന്ന പുതിയൊരു സലഫിസം കേരളത്തിന്റെ മതമണ്ഡലത്തില്‍ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു.

കുറിപ്പുകള്‍
1. കേരളശബ്ദം 13.5.2007
2. 1993 ല്‍ നടന്ന ഐ.എസ്.എം സ്റ്റേറ്റ് കമ്മറ്റിയില്‍ അവതരിപ്പിച്ച നയരേഖ പേജ്.5,6 ശബാബ് വാരിക-2002 ഓഗസ്റ്റ് 23.
3. മുജാഹിദ് സംസ്ഥാന സമ്മേളനം 97 സുവനീര്‍, പേജ്:370.
4. കെ.എം മൗലവി ജീവചരിത്രം പേജ്:125 യുവത ബുക്‌സ്
5. എം.എന്‍ കാരശ്ശേരി, ആ വഹാബികളല്ല ഈ വഹാബികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഫെബ്രുവരി 21-28
6. അല്‍ അഖാഇദു സലഫിയ പേജ് 44.
7. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍, പേ. 9.
8. ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേ. 9.
9. അല്‍മനാര്‍, 1951 ഒക്‌ടോബര്‍ 8, പേജ് 19
10. ഓര്‍മകളുടെ തീരത്ത്, ഉമര്‍ മൗലവിയുടെ ആത്മകഥ.
11. മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ് കാരണങ്ങളും വസ്തുതകളും. പേജ്:12

Thursday 21 June 2012

Malegavu explosion, conspiracy



Malegavu explosion, conspiracy, external funcding for asngh parivar
The document clearly reveals how and from where the anti-social elements found or raise funding for all their anti national activities against other communities. It clearly reveals the involvement of some so called service trusts and other sangh parivar terrorist organizations and outfits in the Melgav explosions.

The document is in Malayalam and is quoted from Prabhodhanam. (Less)


http://www.scribd.com/doc/9720195/Malegavu-explosion-conspiracy-external-funcding-for-asngh-parivar

Wednesday 20 June 2012

ആത്മീയതയുടെ അതിര്‍വരമ്പുകള്‍


മിതത്വവും സന്തുലിതത്വവും ഇസ്‌ലാമിന്റെ മൗലിക ഗുണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. രണ്ട്‌ അറ്റങ്ങളില്‍ നില്‍ക്കുന്നതിനെ, തീവ്രതയെയും ജീര്‍ണതയെയും ദീന്‍ വെറുക്കുന്നു. വിശ്വാസം, ആരാധന, അനുഷ്‌ഠാനങ്ങള്‍, ഭക്തി, സ്വഭാവം, പെരുമാറ്റം, ഭക്ഷണം തുടങ്ങി സര്‍വ രംഗങ്ങളിലും മധ്യമനിലപാടാണ്‌ കൈക്കൊള്ളേണ്ടതെന്ന്‌ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളതുതന്നെ `മധ്യമ മാര്‍ഗം' എന്നാണ്‌: `ഞങ്ങളെ നീ ഋജുവായ വഴിയിലൂടെ നയിക്കേണമേ' (അല്‍ഫാതിഹ 5). ചൊവ്വായ, നേരായ എന്നൊക്കെ പരിഭാഷപ്പെടുത്താറുള്ള മുസ്‌തഖീം എന്ന വാക്കിന്‌ മുഅ്‌തദില്‍  എന്നാണ്‌ അര്‍ഥം. ഇസ്‌തഖാമ  ക്ക്‌ ഇഅ്‌തദല എന്ന വിശദീകരണമാണ്‌ നിഘണ്ടുക്കളില്‍ നല്‍കിയിട്ടുള്ളത്‌. മധ്യമനിലപാട്‌ കൈക്കൊള്ളുക, മിതവാദിയാവുക എന്നെല്ലാമാണ്‌ ആ വാക്കിന്റെ അര്‍ഥം.
ഇസ്‌ലാമിന്റെ മുഖമുദ്രയായ മിതത്വം മുസ്‌ലിം സമൂഹത്തിന്റെ സവിശേഷതയും ഇതര ജനവിഭാഗങ്ങളില്‍നിന്ന്‌ അവരെ വേര്‍തിരിക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്നുമാണ്‌. അല്ലാഹു പറയുന്നു: ``ഈ വിധം നാം നിങ്ങളെ ഒരു മധ്യമസമുദായം ) ആക്കിയിരിക്കുന്നു; നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളാകാന്‍ വേണ്ടി'' (അല്‍ബഖറ 143). വസത്വ്‌ എന്ന വാക്കിന്‌ നബി(സ) നല്‍കിയിട്ടുള്ള വിശദീകരണം അദ്‌ല്‍ ) എന്നാണ്‌. മധ്യമം, മിതം എന്നൊക്കെയാണതിന്റെ വിവക്ഷ. ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദുബ്‌നു അഹ്‌മദുല്‍ ഖുര്‍ത്വുബി എഴുതുന്നു: ``കഅ്‌ബ ഭൂമിയുടെ മധ്യത്തിലാണ്‌. അതുപോലെ നിങ്ങളെ മധ്യമസമുദായമാക്കിയിരിക്കുന്നു. വസത്വ്‌ എന്നാല്‍ അദ്‌ല്‍ എന്നാണ്‌ അര്‍ഥം. കാര്യങ്ങളില്‍ ഏറ്റവും സ്‌തുത്യര്‍ഹമായത്‌ മധ്യമനിലയിലുള്ളതായിരിക്കും. നബി(സ)യില്‍നിന്ന്‌ അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു: `നാം നിങ്ങളെ മധ്യമസമുദായമാക്കി', അതായത്‌ `മിതനിലപാട്‌ കൈക്കൊള്ളുന്നവര്‍'. മധ്യമമായത്‌ എന്നാല്‍ നീതിപൂര്‍വകമായത്‌ എന്നാണര്‍ഥം. തീവ്രതയില്‍നിന്നും ജീര്‍ണതയില്‍നിന്നും അകന്നുനില്‍ക്കലാണത്‌. അതുകൊണ്ടാണത്‌ പ്രശംസനീയമാകുന്നത്‌. മുസ്‌ലിംകള്‍, ക്രൈസ്‌തവരെപ്പോലെ പ്രവാചകന്മാരുടെ കാര്യത്തില്‍ അതിരുകവിയുകയോ ജൂതരെപ്പോലെ തെറ്റുകള്‍ ചെയ്യുകയോ അരുത്‌. കാര്യങ്ങളില്‍ ഉത്തമമായത്‌ മധ്യമനിലപാടിലുള്ളതാണെന്ന്‌ ഹദീസില്‍ വന്നിട്ടുണ്ട്‌. അലി(റ) പറഞ്ഞിരിക്കുന്നു: നിങ്ങള്‍ മധ്യമനിലപാട്‌ സ്വീകരിക്കുക. മുകളിലുള്ളവര്‍ക്ക്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ സാധിക്കും. താഴെയുള്ളവര്‍ക്ക്‌ അതിലേക്ക്‌ ഉയരാനും കഴിയും'' (ഖുര്‍ത്വുബി 2/154). ഇസ്‌ലാമിനെക്കുറിച്ച്‌ മുസ്‌തഖീം, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ വസത്വ്‌ എന്നീ പ്രയോഗങ്ങളുടെ അര്‍ഥങ്ങള്‍ തമ്മിലുള്ള സമാനത സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
1. ആത്മീയതയിലെ മധ്യമമാര്‍ഗം
ഇസ്‌ലാം ആത്മീയതക്ക്‌ വലിയ പ്രാധാന്യവും പരിഗണനയും നല്‍കിയിട്ടുണ്ട്‌. അല്ലാഹുവും മനുഷ്യനും തമ്മില്‍ ബന്ധം സ്ഥാപിക്കുകയും ദൃഢീകരിച്ച്‌ നിലനിര്‍ത്തുകയും ചെയ്യാനുള്ള മുഖ്യമാര്‍ഗമാണത്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും നാനാവശങ്ങളെയും പരിശുദ്ധവും ചൈതന്യവത്തുമാക്കിത്തീര്‍ക്കുന്നത്‌ ആത്മീയതയാണ്‌. ആത്മീയതയില്ലാത്ത വ്യക്തിയും സമൂഹവും ഊഷരവും അസ്വസ്ഥപൂര്‍ണവുമായിരിക്കും. പ്രശ്‌ന സങ്കീര്‍ണതകള്‍ അവരെ അലട്ടിക്കൊണ്ടേയിരിക്കും. ആത്മീയശൂന്യത അനുഭവിക്കുന്ന വ്യക്തിക്കും ജനതക്കും മറ്റെന്ത്‌ ഭൗതിക വിഭവങ്ങളുണ്ടെങ്കിലും ക്ഷേമപൂര്‍ണമായ ജീവിതം നയിക്കാനോ ഉന്നതമായൊരു സംസ്‌കാരവും നാഗരികതയും കെട്ടിപ്പടുക്കാനോ സാധ്യമാവുകയില്ല. ആത്മീയ ഔന്നത്യം പ്രാപിക്കാനുള്ള പ്രധാനമാര്‍ഗം ആരാധനകള്‍ കൃത്യമായും പൂര്‍ണമായും അനുഷ്‌ഠിക്കലാണ്‌. അതുവഴി ആത്മീയോല്‍ക്കര്‍ഷത്തിന്റെ ഉന്നത വിതാനത്തിലേക്ക്‌ മനുഷ്യന്‌ നടന്നുകയറാനാകും. വ്യക്തിജീവിതത്തിന്റെ സര്‍വരംഗങ്ങളെയും, സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-രാഷ്‌ട്രീയ മേഖലകളെയും വിശുദ്ധവും മൂല്യവത്തുമാക്കിത്തീര്‍ക്കാനും സാധിക്കും. പരലോകമോക്ഷം മാത്രമല്ല ഇഹലോകക്ഷേമവും ആരാധനകളിലൂടെ നേടിയെടുക്കാം (സൂറത്തുന്നൂഹ്‌ 10-12). അതുകൊണ്ട്‌ ആരാധനകളില്‍ കണിശത പുലര്‍ത്താന്‍ ഇസ്‌ലാം കല്‍പിക്കുന്നു. വീഴ്‌ചയും ഉപേക്ഷയും വരുത്തുന്നത്‌ കുറ്റകരമാണെന്ന്‌ ദീന്‍ പഠിപ്പിക്കുന്നു.
എന്നാല്‍ മിതത്വം, മധ്യമനിലപാട്‌ എന്നീ സവിശേഷതകള്‍ ഇസ്‌ലാമിന്റെ മറ്റു വശങ്ങള്‍ക്കെന്നപോലെ ആത്മീയതക്കും ബാധകമാണ്‌. അമിതമായ ഭൗതികാസക്തിയെ ഇസ്‌ലാം വിലക്കുന്നതു പോലെ, അനിയന്ത്രിതമായ ആത്മീയതയെയും ദീന്‍ തടയുന്നു. ആരാധനകളില്‍ തീവ്രതയും അമിതത്വവും കാണിക്കുന്നത്‌ ശക്തിയായി വിരോധിച്ചിരിക്കുന്നു. ആരാധനകള്‍ ഉപേക്ഷിക്കുന്നത്‌ കുറ്റകരമാണ്‌; അമിതത്വം പുലര്‍ത്തുന്നതും തെറ്റാണ്‌. ഇതാണ്‌ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്‌. ഈ അടിസ്ഥാന തത്ത്വങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും അധികാരമില്ല. `ഞങ്ങള്‍ ചെയ്യുന്നത്‌ അല്ലാഹുവിന്‌ വേണ്ടിയാണെന്നും അതു മുഖേന കൂടുതല്‍ പുണ്യം ലഭിക്കുമെന്നു'മുള്ള വാദങ്ങള്‍ സ്വീകാര്യമല്ല. പ്രത്യക്ഷത്തില്‍ നന്മയായിരിക്കാം, പുണ്യം ലഭിക്കുമെന്നു തോന്നിയേക്കാം, ഉദ്ദേശ്യം പരിഗണിക്കുമ്പോള്‍ അല്ലാഹുവിനുവേണ്ടി മാത്രമുള്ളതുമായേക്കാം. പക്ഷേ, അത്‌ അല്ലാഹു കല്‍പിച്ചതും പ്രവാചകന്‍ വിശദീകരിച്ചു പഠിപ്പിച്ചതുമായ ദീനിന്റെ മൗലിക സ്വഭാവത്തിലും യഥാര്‍ഥ വിഭാവനകളിലും മാറ്റം വരുത്തലാണ്‌. അതിന്‌ വിപരീത ഫലമാണുണ്ടാവുക. ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രകൃതി നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ആത്മീയ ഔന്നത്യത്തിനുവേണ്ടി ശ്രമിക്കാവൂ. ആരാധനകള്‍ക്ക്‌ ഇസ്‌ലാം നിശ്ചയിച്ചതിലുമധികം പ്രാധാന്യം നല്‍കാവതല്ല. ഒരു ആരാധനക്ക്‌ മറ്റു ആരാധനകളേക്കാള്‍ അനുവദിക്കപ്പെട്ടതിലേറെ പ്രാമുഖ്യം നല്‍കാനും പാടില്ല. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നമസ്‌കാരമാണ്‌. നിര്‍ണിത രൂപവും രീതിയുമുണ്ടെന്നതുപോലെ നിശ്ചിത എണ്ണവും പരിധിയും നമസ്‌കാരത്തിന്‌ ദീന്‍ നിശ്ചയിച്ചിട്ടുണ്ട്‌. ആ പരിധികള്‍ ലംഘിച്ച്‌ കല്‍പിക്കപ്പെട്ടതിലേറെ എണ്ണമോ സമയമോ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. പ്രാധാന്യത്തില്‍ നമസ്‌കാരത്തോടൊപ്പം നില്‍ക്കുന്നതാണ്‌ സകാത്ത്‌. നോമ്പിനും ഹജ്ജിനും സകാത്തിനേക്കാള്‍ പ്രാധാന്യം നല്‍കാവതല്ല. പക്ഷേ, പൊതുവെ സമൂഹത്തില്‍ സകാത്തിന്‌ ലഭിക്കാത്ത പ്രാധാന്യമാണ്‌ ഹജ്ജിന്‌ ലഭിക്കുന്നത്‌. ഇത്‌ ദീനിന്റെ താല്‍പര്യത്തിന്‌ വിരുദ്ധമാണ്‌.
`ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതും വീഴ്‌ച വരുത്തുന്നതുമാണ്‌ തെറ്റ്‌. കല്‍പിക്കപ്പെട്ടതിലേറെ പ്രാധാന്യത്തോടെ അവ അനുഷ്‌ഠിക്കുന്നതോ, അല്ലാഹുവും പ്രവാചകനും നല്‍കിയ ഇളവുകള്‍ തിരസ്‌കരിക്കുന്നതോ കുറ്റമല്ല. തഖ്‌വയും ദൈവസാമിപ്യവും വര്‍ധിപ്പിക്കാനാണ്‌ കൂടുതല്‍ നിര്‍വഹിക്കുന്നത്‌. അതുകൊണ്ടത്‌ പുണ്യകരമാണ്‌, എന്ന്‌ ചിലയാളുകള്‍ ധരിക്കുന്നു. ത്വരീഖത്തുകള്‍ പഠിപ്പിക്കുന്ന അനേകം ആരാധനാ രീതികളുടെയും പരിശീലനമുറകളുടെയും അടിസ്ഥാനം ഈ ചിന്തയാണ്‌. പക്ഷേ, ഈ കാഴ്‌ചപ്പാട്‌ ദീന്‍ ശക്തിയായി വിരോധിച്ചതാണെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. അല്ലാഹു പറയുന്നു: ``വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിര്‍കവിയരുത്‌. സത്യമല്ലാത്തതൊന്നും അല്ലാഹുവെക്കുറിച്ച്‌ പറയുകയുമരുത്‌'' (അന്നിസാഅ്‌ 17). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി പറയുന്നത്‌ ശ്രദ്ധേയമാണ്‌: ``കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതും, അതിര്‍കവിയുന്നതും തെറ്റും നിഷേധവുമാണ്‌. അതുകൊണ്ടാണ്‌ മുത്വര്‍രിഫ്‌ബ്‌നു അബ്‌ദില്ല പറഞ്ഞത്‌: രണ്ട്‌ തിന്മകള്‍ക്ക്‌ (തീവ്രതക്കും ജീര്‍ണതക്കും) ഇടയിലാണ്‌ ഒരു നന്മയുള്ളത്‌'' (ഖുര്‍ത്വുബി 6/21). ``ദീനില്‍ എന്തെങ്കിലും വര്‍ധിപ്പിക്കുന്നത്‌ അതിലുള്ള ഒന്ന്‌ ഉപേക്ഷിക്കുന്നതു പോലെത്തന്നെയാണ്‌. രണ്ടും ദീനിന്റെ യാഥാര്‍ഥ ഘടനയില്‍ മാറ്റം വരുത്തലാണ്‌'' (തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹകീം 6/81).
അല്ലാഹുവില്‍നിന്ന്‌ വേദഗ്രന്ഥങ്ങള്‍ ലഭിച്ച മുന്‍ സമൂഹങ്ങള്‍ക്ക്‌ സംഭവിച്ച അബദ്ധമായിരുന്നു ആത്മീയതയോടുള്ള അമിതാസക്തിയും തീവ്രവാദവും. മനുഷ്യപുത്രനായ ഈസാ(അ)യെ ക്രൈസ്‌തവര്‍ ദൈവപുത്രനും ദൈവവുമാക്കി. ഈസാ നബിയോടുള്ള വെറുപ്പോ ശത്രുതയോ അല്ല, അമിതഭക്തിയും ബഹുമാനവുമാണ്‌ അദ്ദേഹത്തെ ദൈവമാക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌. പക്ഷേ അത്‌ സന്മാര്‍ഗത്തില്‍നിന്നുള്ള വ്യതിചലനമായി മാറി. ആത്മീയരംഗത്തുള്ള തീവ്രവാദത്തെ വിലക്കിയ ഖുര്‍ആന്‍ വേദക്കാരോട്‌ പറയുന്നു: ``പറയുക, അല്ലയോ വേദക്കാരേ, നിങ്ങള്‍ സ്വന്തം മതത്തില്‍ അന്യായമായി മിതത്വം കാണിക്കാതിരിക്കുക. (അല്‍ മാഇദ 77)
ഇതേ വിഷയം തന്നെയാണ്‌ സൂറത്തുന്നിസാഇലും(171) സൂചപ്പിച്ചിട്ടുള്ളത്‌(171-ാം സൂക്തം). ഈ ആയത്തുകള്‍ക്ക്‌ ഇമാം ഇബ്‌നു കസീര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം: ``ഏതെങ്കിലുമൊരു കാര്യത്തിന്‌ അല്ലാഹു നല്‍കിയിട്ടുള്ളതിലേറെ ഉയര്‍ന്ന സ്ഥാനം നല്‍കലാണ്‌ അതിര്‍കവിയല്‍ . ക്രൈസ്‌തവര്‍ യേശുവിനെ ദൈവമാക്കി. യേശുവിന്റെ പിന്തുടര്‍ച്ചക്കാരെന്ന്‌ വാദിച്ചവര്‍ക്ക്‌ പാപസുരക്ഷിതത്വം  ഉണ്ടെന്ന്‌ വിശ്വസിച്ചു. അവര്‍ പറഞ്ഞതെല്ലാം നന്മ, തിന്മ വിവേചനമില്ലാതെ, ഹലാല്‍-ഹറാം വേര്‍തിരിവില്ലാതെ ക്രൈസ്‌തവര്‍ അംഗീകരിച്ചു. നബി(സ) പറഞ്ഞിട്ടുണ്ട്‌: `ക്രൈസ്‌തവര്‍ ഈസായെ പുകഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്‌ത്തരുത്‌. ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌. അതിനാല്‍ അല്ലാഹുവിന്റെ അടിമയും അവന്റെ പ്രവാചകനും എന്ന്‌ പറയുക' (ബുഖാരി). സത്യത്തെ പിന്തുടരുന്നതിലും പരിധിവിടരുത്‌. നേതാക്കന്മാരെ അതിരുവിട്ട്‌ പുകഴ്‌ത്തരുത്‌. നിങ്ങള്‍ പല ശൈഖുമാരെയും പിന്തുടരും. അവര്‍ സ്വയം വഴിതെറ്റിയവരും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരുമായിരിക്കും' (ഇബ്‌നു കസീര്‍ 1/467-68, 1/537).
വേദക്കാര്‍ക്ക്‌ നല്‍കിയിട്ടുള്ള ഈ മുന്നറിയിപ്പുകള്‍ മുസ്‌ലിംകള്‍ക്കും ബാധകമാണ്‌. അവര്‍ക്ക്‌ സംഭവിച്ച അപചയങ്ങള്‍ മുസ്‌ലിംകള്‍ക്കും സംഭവിക്കുമെന്ന്‌ മുന്‍കൂട്ടി കണ്ടിട്ടെന്നവണ്ണം നബി(സ) ഇങ്ങനെ പറഞ്ഞു: ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: ``നിങ്ങള്‍ മതത്തില്‍ അതിരുകവിയുന്നത്‌ കരുതിയിരിക്കുക. അതാണ്‌ പൂര്‍വികരെ നശിപ്പിച്ചത്‌'' (അഹ്‌മദ്‌, ഇബ്‌നുമാജ). ഈ കല്‍പന ചിലരെങ്കിലും ലംഘിക്കുമെന്ന്‌ മനസ്സിലാക്കിയ നബി(സ) ഇങ്ങനെയൊരു പ്രവചനവും നടത്തി: അബ്‌ദുല്ലാഹിബ്‌നു അംറ്‌ ഉദ്ധരിക്കുന്നു: ``തിരുമേനി അരുളി: ഇസ്‌മാഈല്‍ സമൂഹത്തിന്‌ വന്നുപെട്ട അതേ ദുര്‍ഗതി എന്റെ സമൂഹത്തിനും വന്നുപെട്ടു: ചെരുപ്പ്‌ ചെരുപ്പിന്‌ ഒക്കും വിധം. അവരിലൊരാള്‍ പരസ്യമായി മാതാവിനെ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ എന്റെ സമുദായത്തിലുണ്ടാകും'' (തിര്‍മിദി).
2. അമിത ഭക്തി
അമിതഭക്തി ആഗ്രഹിച്ചുകൊണ്ട്‌, അനിയന്ത്രിതമായി ആരാധനകളില്‍ മുഴുകാനും അതിരുവിട്ട്‌ ആത്മീയ മേഖലകളില്‍ വിഹരിക്കാനും പഠിപ്പിക്കുന്നുവെന്നതാണ്‌ ത്വരീഖത്തുകളുടെ പ്രധാന ദൂഷ്യങ്ങളിലൊന്ന്‌. ത്വരീഖത്ത്‌ചിന്ത ഊന്നി നില്‍ക്കുന്നതുതന്നെ ആത്മീയ തീവ്രവാദത്തിലാണ്‌. കൂടുതല്‍ ആരാധനകള്‍ നിര്‍വഹിക്കുകയും തീവ്രമായി പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിലൂടെ തഖ്‌വയുടെ അത്യുന്നത വിതാനത്തിലേക്കുയരാനും, അല്ലാഹുവിലേക്കടുക്കാനും സാധിക്കുമെന്നത്രെ ത്വരീഖത്തുകാര്‍ വാദിക്കുന്നത്‌. അതിനുവേണ്ടി ദീന്‍ പഠിപ്പിച്ചിട്ടുള്ള ആരാധനകള്‍ നബി(സ) പഠിപ്പിച്ചിട്ടുള്ള പരിധികള്‍ പാലിക്കാതെ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാടുപെട്ട്‌ അനുഷ്‌ഠിക്കുന്നു. അതുകൊണ്ടും മതിയാകാതെ ഓരോ `ശൈഖും' പുതിയ പുതിയ ആരാധനാരീതികളും പരിശീലന മുറകളും രിയാളകളും സ്വന്തമായി രൂപപ്പെടുത്തിയെടുത്ത്‌ മുരീദുമാര്‍ക്ക്‌ നല്‍കുന്നു. സ്വന്തമായി നിര്‍മിക്കാന്‍ പ്രത്യേക പദവിയില്‍ എത്തിച്ചേര്‍ന്ന `ശൈഖി'ന്‌ മാത്രമേ അധികാരമുള്ളൂ. പുതുതായി ആവിഷ്‌കരിക്കുന്ന പരിശീലനമുറകള്‍ കഠിനവും പ്രയാസപൂര്‍ണവുമായിരിക്കും. `ഈമാനും തഖ്‌വയും വര്‍ധിപ്പിക്കാനും അല്ലാഹുവില്‍ വിലയം പ്രാപിക്കാനും സഹായിക്കുന്നതാണല്ലോ' എന്ന വാദംകൊണ്ടാണവയെ ന്യായീകരിക്കുക. പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും അവക്കുണ്ടാവില്ല.
നബി(സ) അനേകം ഹദീസുകളിലൂടെ വിലക്കിയത്‌ ഇതേ `ആത്മീയ തീവ്രവാദ'മായിരുന്നുവെന്നത്‌ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. തങ്ങള്‍ക്ക്‌ നബി(സ) അനുഷ്‌ഠിക്കുന്ന ആരാധനകള്‍ പോരെന്നും കൂടുതല്‍ തഖ്‌വയുണ്ടാകണമെന്നും ആഗ്രഹിച്ച്‌ ആരാധനകളില്‍ അമിതത്വം പുലര്‍ത്തിയവരെയും ദീര്‍ഘനേരം നമസ്‌കരിച്ച്‌ ശരീരം ക്ഷീണിച്ച്‌ നില്‍ക്കാന്‍ സാധിക്കാതെവന്നപ്പോള്‍, പള്ളിയില്‍ കയര്‍കെട്ടി അതില്‍ പിടിച്ചുനിന്ന്‌ നമസ്‌കാരം തുടരാന്‍ ശ്രമിച്ചവരെയും നബി(സ) ശകാരിച്ചത്‌ ത്വരീഖത്തുകാര്‍ കാണാതെ പോവുകയാണോ?
വിടവാങ്ങല്‍ ഹജ്ജില്‍ മിനയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കവെ നബി(സ) കല്ലുകളുടെ വലിപ്പത്തിലുള്ള അതിര്‍കവിച്ചിലിനെക്കുറിച്ച്‌ നല്‍കിയ മുന്നറിയിപ്പ്‌ ഏറെ ശ്രദ്ധേയമാണ്‌. ആരാധനാ തീവ്രതയുടെ തുടക്കം ചെറിയൊരു ബിന്ദുവില്‍നിന്നായിരിക്കുമെന്നും പിന്നീടത്‌ ദീനിനെത്തന്നെ നശിപ്പിച്ചുകളയുമെന്നും നബി(സ) സൂചിപ്പിക്കുന്നു.
ഇബ്‌നു അബ്ബാസ്‌(റ) നിവേദനം ചെയ്യുന്നു: അഖബയില്‍വെച്ച്‌ ഒരു പ്രഭാതത്തില്‍ ഒട്ടകപ്പുറത്തിരുന്നുകൊണ്ട്‌ നബി(സ) എന്നോട്‌ പറഞ്ഞു: `എനിക്ക്‌ കല്ലുകള്‍ പെറുക്കിത്തരൂ.' ഞാന്‍ തിരുമേനിക്ക്‌ ഏഴു കല്ലുകള്‍ എടുത്തുകൊടുത്തു. അവ ചെറിയ കല്ലുകളായിരുന്നു. അവ കൈകളിലിട്ട്‌ ഇളക്കി നോക്കിയ ശേഷം നബി(സ) പറഞ്ഞു: `ഇതേപോലുള്ളവകൊണ്ട്‌ എറിയുക. നിങ്ങള്‍ മതത്തില്‍ അതിരുകവിയുന്നത്‌ സൂക്ഷിക്കുക. കാരണം നിങ്ങള്‍ക്ക്‌ മുമ്പുള്ളവരെ നശിപ്പിച്ചത്‌ ദീനിലുള്ള അതിര്‍കവിച്ചിലായിരുന്നു. (ഇബ്‌നുമാജ). ഇബ്‌നുതൈമിയ്യ പറയുന്നു: ``നബി(സ)യുടെ ഈ താക്കീത്‌ വിശ്വാസപരവും കര്‍മപരവുമായ എല്ലാവിധ അതിര്‍കവിയലുകള്‍ക്കും ബാധകമാണ്‌. വിശ്വാസത്തിലും കര്‍മത്തിലും ഇതര വിഭാഗങ്ങളേക്കാള്‍ അതിരുകവിഞ്ഞവരാണ്‌ ക്രിസ്‌ത്യാനികള്‍. `നിങ്ങള്‍ സ്വന്തം മതത്തില്‍ അമിതത്വം കാണിക്കരുതെ'ന്ന്‌ (അന്നിസാഅ്‌ 117) അല്ലാഹു അവരെ വിലക്കി'' (ഉദ്ധരണം, അസ്സഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ ബൈനല്‍ ജുഹൂദി വത്തഅര്‍റുഫ്‌ - ഡോ. യൂസുഫുല്‍ ഖറദാവി, പേജ്‌ 26)
ദീന്‍ അനുവദിച്ച കാര്യങ്ങളില്‍ ഭക്തിയുടെ പേരിലാണെങ്കിലും പരിധിക്കപ്പുറം പോകുന്നത്‌ പല അപകടങ്ങള്‍ക്കും കാരണമാകും. എളുപ്പമുള്ള കര്‍മങ്ങള്‍ പ്രയാസപൂര്‍ണമാവുക, മടുപ്പുളവാകുകയും സ്ഥിരമായി അനുഷ്‌ഠിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുക, സമൂഹത്തിന്‌ മതനിയമങ്ങള്‍ ഭാരമാവുക തുടങ്ങിയവ സംഭവിക്കും. സ്‌ത്രീകള്‍ക്ക്‌ നല്‍കേണ്ട വിവാഹ മൂല്യത്തിന്റെ (മഹ്‌ര്‍) കാര്യത്തില്‍ അതിരുകവിയുന്നത്‌ വിലക്കിക്കൊണ്ടുള്ള നബിവചനം തീവ്രനിലപാടുകളെ ശക്തിയായി വിലക്കിയിട്ടുണ്ട്‌. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍നിന്ന്‌ നിവേദനം: നിങ്ങള്‍ സ്‌ത്രീകളുടെ മഹ്‌റിന്റെ കാര്യത്തില്‍ അതിര്‍കവിയരുത്‌. അത്‌ ദുന്‍യാവില്‍ ആദരണീയമോ അല്ലാഹുവിങ്കല്‍ തഖ്‌വയുള്ളതോ ആയിരുന്നെങ്കില്‍ അത്‌ ചെയ്യാന്‍ നിങ്ങളില്‍ ഏറ്റവും അര്‍ഹതയും അവകാശവുമുള്ളവര്‍ മുഹമ്മദ്‌(സ) ആയിരുന്നു. നബി(സ)തന്റെ ഭാര്യമാര്‍ക്കോ, നബിയുടെ പെണ്‍മക്കള്‍ക്കോ 12 ഊഖിയയിലധികം മഹ്‌ര്‍ നല്‍കിയിട്ടില്ല. തീര്‍ച്ചയായും ഒരാള്‍ക്ക്‌ ഭാര്യയുടെ മഹ്‌ര്‍ ഒരു ഭാരമായിത്തീരും. അയാള്‍ക്കവളോട്‌ മനസ്സില്‍ ശത്രുതയുണ്ടാകാനും അതിടവരുത്തും (ഇബ്‌നുമാജ - കിത്താബുന്നികാഹ്‌ 1-2/602).
അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദില്‍നിന്ന്‌ നിവേദനം. തിരുമേനി പറഞ്ഞു: `കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ നശിക്കട്ടെ.' മൂന്നുതവണ തിരുമേനിയിത്‌ ആവര്‍ത്തിച്ചു. (മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌) വാക്കിലും പ്രവൃത്തിയിലും അമിതത്വം കാണിക്കുന്നവരും പരിധിലംഘിക്കുന്നവരുമാണ്‌ കാര്‍ക്കശ്യക്കാര്‍ എന്ന്‌ ഇമാം നവവി വിശദീകരിച്ചിട്ടുണ്ട്‌. അനസുബ്‌നു മാലിക്‌ നിവേദനം ചെയ്യുന്നു: നബി(സ) പറയാറുണ്ടായിരുന്നു: ``നിങ്ങള്‍ സ്വയം വിഷമിപ്പിക്കുന്ന തീവ്രനിലപാട്‌ കൈക്കൊള്ളരുത്‌. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ തീവ്രത വിധിക്കപ്പെടും. നിങ്ങള്‍ക്ക്‌ മുമ്പൊരു ജനത സ്വയം കര്‍ശന നിലപാട്‌ കൈക്കൊണ്ടും. അതുവഴി അവര്‍ക്കത്‌ പീഡനമായി. അവരുടെ ശേഷിക്കുന്ന തലമുറയാണിന്ന്‌ മഠങ്ങളിലും പര്‍ണശാലകളിലും കഴിഞ്ഞുകൂടുന്നത്‌. ഖുര്‍ആന്‍ പറഞ്ഞു: അവര്‍ സ്വയം നിര്‍മിച്ച പൗരോഹിത്യം നാം വിധിച്ചതായിരുന്നില്ല.'' (ഖറദാവി 27, ഇബ്‌നുകസീര്‍-അല്‍ഹമീദ്‌)
പക്ഷേ ഇതൊന്നും അംഗീകരിക്കാത്ത, ഇന്നത്തെ ത്വരീഖത്തുകാരെപ്പോലെ ചിന്തിച്ച ചിലര്‍ നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നു. അവര്‍ നബി(സ)യേക്കാള്‍ വലിയ ഭക്തരാകാന്‍ ശ്രമിച്ചു. ആത്മീയതക്ക്‌ അവര്‍ നല്‍കിയ അമിതത്വം പക്ഷേ നബി(സ) അംഗീകരിച്ചില്ല. അവരെ തന്റെ സുന്നത്ത്‌ അനുധാവനം ചെയ്യുന്നവരായല്ല തിരസ്‌കരിക്കുന്നവരായാണ്‌ നബി(സ) വിശേഷിപ്പിച്ചത്‌. ആഇശ (റ) നിവേദനം ചെയ്യുന്നു: ചില സ്വഹാബിമാര്‍ തിരുമേനിയുടെ പത്‌നിമാരോട്‌, അദ്ദേഹം രഹസ്യമായി അനുഷ്‌ഠിക്കാറുള്ള ആരാധനകളെക്കുറിച്ച്‌ ചോദിച്ചു. അതറിഞ്ഞപ്പോള്‍ അവര്‍ക്കത്‌ വളരെ കുറവായി തോന്നി. ഒരാള്‍ പറഞ്ഞു: `ഞാന്‍ ഇനി മാംസം ഭക്ഷിക്കില്ല. മറ്റൊരാള്‍: ഞാന്‍ വിവാഹം കഴിക്കില്ല', മൂന്നാമത്തെയാള്‍ ഞാനിനി വിരിപ്പില്‍ ഉറങ്ങില്ലെന്നും പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ നബി(സ) ഇങ്ങനെ പ്രതികരിച്ചു: ഇങ്ങനെയെല്ലാം പറയാന്‍ അവര്‍ക്ക്‌ എന്തുപറ്റി? ഞാനാകട്ടെ, നോമ്പെടുക്കുന്നു, എടുക്കാതിരിക്കുന്നു, ഉറങ്ങുന്നു, ഉറങ്ങാതിരിക്കുന്നു, മാംസം തിന്നുന്നു, വിവാഹം കഴിക്കുന്നു. എന്റെ സുന്നത്തിനെ വെറുത്തവന്‍ എന്റെ അനുയായിയല്ല (അസ്സഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ). നബി(സ) അനുഷ്‌ഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരാധനകള്‍ അനുഷ്‌ഠിക്കണമെന്ന്‌ തീരുമാനിച്ച ഒരു സംഘത്തെ നബി(സ) വിലക്കി. അതേ ആരാധനാ തീവ്രവാദം തന്നെയാണ്‌ ത്വരീഖത്തുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ കൂടി ശ്രദ്ധിക്കുക. ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: പ്രവാചകന്റെ ഒരു സേവകന്‍ പകല്‍ നോമ്പെടുക്കുകയും രാത്രിമുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിവരമറിഞ്ഞ നബി(സ) പറഞ്ഞു: ``ഏതു പ്രവര്‍ത്തിനത്തിനും ഒരു ഊക്കും ഉന്മേഷവുമുണ്ട്‌. ആ ഇടവേളയെ എന്റെ സുന്നത്തനുസരിച്ച്‌ ഉപയോഗിക്കുന്നവന്‍ സന്മാര്‍ഗത്തിലാണ്‌. മറിച്ച്‌ ഉപയോഗിക്കുന്നവന്‍ വഴിതെറ്റി'' (അസ്സ്വഹ്‌വ). അബ്‌ദുല്ലാഹിബ്‌നു അംറ്‌(റ) പറയുന്നു: ഏറെ പ്രയാസങ്ങള്‍ സഹിച്ച്‌ ആരാധനയില്‍ മുഴുകുന്ന ചില അനുചരന്മാരെക്കുറിച്ച്‌ നബി(സ)ക്ക്‌ വിവരം ലഭിച്ചു. തിരുമേനി പറഞ്ഞു: ഇസ്‌ലാമിക വികാരത്തിന്റെ പാരമ്യമാണത്‌ കാണിക്കുന്നത്‌. ഏതൊരു കാര്യത്തിന്റെ പാരമ്യതയില്‍ ഊര്‍ജസ്വലത പ്രകടമാകും. തുടര്‍ന്ന്‌ വിശ്രാന്തിയുടെ ഒരു ഇടവേളയുണ്ടാകും. ആ ഇടവേള ഖുര്‍ആനും നബിചര്യയുമനുസരിച്ചാണ്‌ ഉപയോഗിക്കുന്നതങ്കില്‍ നല്ലത്‌. അതല്ല, കുറ്റകര്‍മങ്ങളില്‍ മുഴുകുകയാണെങ്കില്‍ അവനാണ്‌ നശിച്ചവന്‍ (അഹ്‌മദ്‌). അവന്‍ നശിച്ചതുതന്നെ (അസ്സ്വഹ്‌വ). ഈ ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ അല്ലാമാ മുനാവി പറയുന്നു: ``അതായത്‌ പുരോഹിതന്മാരെ പോലെ സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെട്ട്‌ ആരാധനകളില്‍ മുഴുകുന്നവര്‍ അവശരായി ഒടുവില്‍ പരാജയപ്പെടുകയേ ഉള്ളൂ. അതിനാല്‍ മിതത്വം കൈക്കൊള്ളുക. കാര്യങ്ങള്‍ പൂര്‍ണതോതില്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതിനോടടുത്ത തോതിലെങ്കിലും ചെയ്യുക. കുറഞ്ഞ വിധത്തിലാണെങ്കിലും മുടങ്ങാതെ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ പ്രതിഫലമോര്‍ത്ത്‌ സന്തുഷ്‌ടരാവുക'' (അസ്സ്വഹ്‌വ).
3. ഇളവുകളുടെ തിരസ്‌കാരവും ശരീര പീഡനവും
പല സന്ദര്‍ഭങ്ങളിലും ആരാധനാ കര്‍മങ്ങളില്‍ അല്ലാഹു ഇളവുകള്‍ നല്‍കിയിട്ടുണ്ട്‌. വിശ്വാസികളുടെ മാനുഷിക ദൗര്‍ബല്യങ്ങളും പ്രയാസങ്ങളും പരിഗണിച്ചാണത്‌. യാത്രക്കാര്‍ക്ക്‌ രണ്ട്‌ നമസ്‌കാരങ്ങള്‍ ഒരുമിച്ച്‌ (��L) നിര്‍വഹിക്കാനും നാല്‌ റക്‌അത്തുള്ളവ ചുരുക്കി (���b) രണ്ട്‌ റക്‌അത്താക്കി നിര്‍വഹിക്കാനുമുള്ള അനുവാദം ഉദാഹരണം. മറ്റ്‌ ആരാധനകളിലും ഇതുപോലുള്ള ഇളവുകളുണ്ട്‌. അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവുമായി നല്‍കിയിട്ടുള്ള പ്രസ്‌തുത ഇളവുകള്‍ സ്വീകരിക്കാതിരിക്കുന്നുവെന്നതാണ്‌ ത്വരീഖത്തുകാരുടെ ഒരു സവിശേഷത. `സാധാരണക്കാരായ സത്യവിശ്വാസികള്‍ ഇളവുകള്‍ സ്വീകരിക്കുന്നു. അതുവഴി ഈമാനും തഖ്‌വയും കുറയാനിടവരും. ത്വരീഖത്തുകാര്‍ ഇളവുകള്‍ തിരസ്‌കരിക്കുന്നു. പ്രയാസപ്പെട്ടും ആരാധനകള്‍ പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുന്നു'- ഇതാണ്‌ വാദം. എന്നാല്‍ ഈ ത്വരീഖത്ത്‌ വാദവും നബി(സ)യുടെ സുന്നത്തിന്റെ നിഷേധമായിത്തീരുന്നുവെന്നതാണ്‌ സത്യം. ഇളവുകള്‍ സ്വീകരിക്കുന്നത്‌ ശ്രഷ്‌ഠതക്കുറവാണെന്ന വാദവും ധാരണയും തെറ്റാണെന്ന്‌ നിരവധി നബിവചനങ്ങള്‍ വ്യക്തമാക്കുന്നു.
നബി(സ) പറഞ്ഞു: ``വിലക്കപ്പെട്ടത്‌ നിര്‍വഹിക്കുന്നത്‌ അല്ലാഹു വെറുക്കുന്നു. അപ്രകാരം ഇളവുകള്‍ സ്വീകരിക്കുന്നത്‌ അല്ലാഹു ഇഷ്‌ടപ്പെടുകയും ചെയ്യുന്നു'' (അഹ്‌മദ്‌).
സ്വഹീഹു മുസ്‌ലിമില്‍ നോമ്പിന്റെ അധ്യായത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നോമ്പു മുറിക്കാന്‍ നല്‍കിയ അനുവാദം സ്വീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നുണ്ട്‌. നബി(സ) യാത്രയില്‍ നോമ്പ്‌ അനുഷ്‌ടിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതേസമയം ഇളവുകള്‍ സ്വീകരിക്കാതെ പ്രയാസപ്പെട്ട്‌ അനുഷ്‌ഠിക്കുന്നതിനെ കഠിനമായി വിലക്കുകയും ചെയ്‌തിട്ടുണ്ട്‌. ജാബിറുബ്‌നു അബ്‌ദില്ലയില്‍നിന്ന്‌ നിവേദനം: നബി(സ) മക്കാ ഫത്‌ഹിന്റെ സന്ദര്‍ഭത്തില്‍ റമദാനില്‍ മക്കയിലേക്ക്‌ പുറപ്പെട്ടു. കുറാഅല്‍ നമീമിലെത്തുന്നതുവരെ അദ്ദേഹം നോമ്പെടുത്തു. അപ്പോള്‍ ജനങ്ങളും നോമ്പെടുത്തു. പിന്നീട്‌ നബി(സ) ഒരു പാത്രത്തില്‍ വെള്ളംകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ജനങ്ങള്‍ കാണത്തക്കവിധം അത്‌ ഉയര്‍ത്തുകയും പിന്നീട്‌ കുടിക്കുകയും ചെയ്‌തു. അതിനുശേഷം ചില ആളുകള്‍ നോമ്പു നോറ്റിട്ടുണ്ടെന്ന്‌ നബിയോട്‌ ആരോ പറഞ്ഞു. അവരാണ്‌ ധിക്കാരികള്‍, അവരാണ്‌ ധിക്കാരികള്‍ എന്നായിരുന്നു തിരുമേനിയുടെ പ്രതികരണം (മുസ്‌ലിം-കിതാബുസ്സ്വിയാം 7/232). ജാബിറുബ്‌നു അബ്‌ദില്ലയില്‍നിന്ന്‌ നിവേദനം: നബി(സ) ഒരു യാത്രക്കിടയിലായിരുന്നു. അപ്പോള്‍ ഒരാള്‍ക്കു ചുറ്റും ജനങ്ങള്‍ ഒരുമിച്ചുകൂടിനില്‍ക്കുന്നത്‌ നബി(സ) കണ്ടു. അയാള്‍ക്ക്‌ ചിലര്‍ തണലിട്ടുകൊടുക്കുന്നുണ്ടായിരുന്നു. അയാള്‍ക്കെന്തുപറ്റിയെന്ന്‌ നബി അന്വേഷിച്ചു: നോമ്പുകാരനാണെന്ന്‌ അവര്‍ മറുപടി പറഞ്ഞു. ഇതുകേട്ട്‌ നബി(സ) പറഞ്ഞു: `യാത്രയില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ പണ്യമല്ല.' മറ്റൊരു നിവേദനത്തില്‍ നബി(സ) ഇത്രകൂടി പറഞ്ഞതായി വന്നിട്ടുണ്ട്‌: `അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഇളവുകള്‍ നിങ്ങള്‍ സ്വീകരിക്കണം' (മുസ്‌ലിം-കിതാബുസ്സ്വിയാം). ഇളവുകള്‍ തിരസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ഉഖ്‌ബത്തുബ്‌നുല്‍ ആമിറുല്‍ ജുഹ്‌നിയില്‍നിന്ന്‌ നിവേദനം: നബി(സ)പറഞ്ഞു: `ആരെങ്കിലും അല്ലാഹുവിന്റെ ഇളവുകള്‍ സ്വീകരിക്കാതിരിക്കുന്നുവെങ്കില്‍ അവക്ക്‌ അറഫാമലയെപ്പോലെയുള്ള പാപമാണുള്ളത്‌' (അഹ്‌മദ്‌ കിതാബുല്‍ ജിഹാദ്‌ - 9903 13/70). അബൂതുഅ്‌മ(റ) പറയുന്നത്‌ ശ്രദ്ധിക്കുക: ഞാന്‍ ഇബ്‌നു ഉമറിന്റെ അടുത്തായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന്‌ പറഞ്ഞു: ഞാന്‍ യാത്രയിലും അത്യന്തം പ്രയാസപ്പെട്ട്‌ നോമ്പനുഷ്‌ഠിക്കാറുണ്ട്‌.' ഇതുകേട്ട്‌ ഇബ്‌നുഉമര്‍ പറഞ്ഞു: നബി(സ) ഇങ്ങനെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: അല്ലാഹുവിന്റെ ഇളവുകള്‍ സ്വീകരിക്കാത്തവര്‍ക്ക്‌ അറഫാമലയുടെയത്ര പാപമുണ്ട്‌' (അഹ്‌മദ്‌ - കിതാബുസ്സ്വിയാം - 7652 10/380).

ശരീരപീഡനം നടത്തി ആത്മീയ ഔന്നത്യം നേടാന്‍ ശ്രമിച്ചവരെ കഠിനമായി ശാസിച്ചിരുന്നു നബി(സ). ദീര്‍ഘനേരം നമസ്‌കരിച്ചതിന്റെ ഫലമായി, ശരീരം ക്ഷീണിച്ച്‌ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാതെ വന്നിട്ടും നമസ്‌കാരം തുടര്‍ന്നവരെ നബി(സ) ശക്തമായി വിലക്കിയത്‌ ഹദീസുകളില്‍ കാണാം. `ആരാധനകളില്‍ തീവ്രത പുലര്‍ത്തുന്നത്‌ വെറുക്കപ്പെട്ടതാണെ'ന്ന തലക്കെട്ടില്‍ ഒരു അധ്യായമുണ്ട്‌ സ്വഹീഹുല്‍ ബുഖാരിയില്‍. അനസുബ്‌നു മാലികി(റ)ല്‍നിന്ന്‌ നിവേദനം: നബി(സ) പള്ളിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ രണ്ട്‌ തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ കെട്ടിയിരിക്കുന്നതായി കണ്ടു. അതെന്തിനാണെന്ന്‌ നബി(സ) അന്വേഷിച്ചു. ആളുകള്‍ പറഞ്ഞു: `അത്‌ സൈനബ്‌(റ) കെട്ടിയകയറാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്‌ നില്‍ക്കാന്‍ പ്രയാസം വന്നാല്‍ അതില്‍ പിടിച്ചാണ്‌ നില്‍ക്കുക.' അതുകേട്ട്‌ നബി(സ) പറഞ്ഞു: `പാടില്ല. അതഴിച്ചുകളയുക. നിങ്ങള്‍ ഉന്മേഷത്തോടെ നമസ്‌കരിക്കുക. ക്ഷീണിച്ചാല്‍ ഇരിക്കുക.' ആഇശ(റ) പറയുന്നു: എന്റെ അടുത്ത്‌ ബനൂ അസദ്‌ ഗോത്രക്കാരിയായ ഒരു സ്‌ത്രീയുണ്ടായിരുന്നു. നബി(സ) ചോദിച്ചു: `അതാരാണ്‌?' ഞാനവരെക്കുറിച്ച്‌ പറഞ്ഞു: `അവര്‍ രാത്രി ഉറങ്ങാറില്ല'. രാത്രി മുഴുവന്‍ നമസ്‌കരിക്കുന്നുവെന്നാണ്‌ ആഇശ(റ) ഉദ്ദേശിച്ചത്‌. അതുകേട്ട്‌ നബി(സ) പറഞ്ഞു: അരുത്‌. നിങ്ങള്‍ സാധ്യമാകുന്നത്രമാത്രം കര്‍മങ്ങള്‍ ചെയ്യുക. നിങ്ങള്‍ മടുക്കുവോളം അല്ലാഹുവിനും മടുക്കുകയില്ല'' (ബുഖാരി - കിത്താബുത്തഹജ്ജുദ്‌ - 18-ാം അധ്യായം).
ഇളവുകള്‍ തിരസ്‌കരിച്ച്‌ നോമ്പെടുക്കുന്നത്‌ നബി(സ) വിലക്കിയ ഹദീസ്‌ നാം വിവരിക്കുകയുണ്ടായി. ഒരാള്‍ നോമ്പെടുത്ത്‌ ശരീരപീഡനം നടത്തിയപ്പോഴാണ്‌ നബി(സ) അത്‌ പറഞ്ഞതെന്നും ഫത്‌ഹുല്‍ബാരിയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഹുമൈദ്‌ബ്‌നു ഖൈസില്‍നിന്ന്‌ നിവേദനം: സൂര്യനു താഴെ നില്‍ക്കുന്ന ഒരാളെ നബി(സ) കണ്ടു. ജനങ്ങള്‍ പറഞ്ഞു: തണലത്ത്‌ നില്‍ക്കുകയോ സംസാരിക്കുകയോ ഇരിക്കുകയോ ചെയ്യാതെ നോമ്പെടുക്കുമെന്ന്‌ നേര്‍ച്ചയാക്കിയിരിക്കുകയാണയാള്‍. അബൂ ഇസ്‌റാഈല്‍ ഖുറൈശി ആയിരുന്നു അയാള്‍ എന്നും നോമ്പു നോറ്റ്‌ വെയിലത്ത്‌ നില്‍ക്കാന്‍ അദ്ദേഹം നേര്‍ച്ചയാക്കിയിരിക്കുന്നുവെന്നും മറ്റൊരു നിവേദനത്തില്‍ വന്നിട്ടുണ്ട്‌ (ഫത്‌ഹുല്‍ ബാരി 4/219). മറ്റൊരു സംഭവം ഇപ്രകാരമാണ്‌: മദീനക്കുപുറത്ത്‌ താമസിച്ചിരുന്ന ഒരു സ്വഹാബി ഒരിക്കല്‍ നബിയെ സന്ദര്‍ശിച്ച്‌ സ്വദേശത്തേക്ക്‌ തിരിച്ചുപോയി. ഒരു വര്‍ഷം കഴിഞ്ഞ്‌ അദ്ദേഹം തിരുസന്നിധിയില്‍ വീണ്ടും വന്നു. രണ്ടാമത്തെ തവണ വന്നപ്പോള്‍ സ്വഹാബിയുടെ ദേഹപ്രകൃതിയില്‍ മാറ്റം വന്നിരുന്നു. അദ്ദേഹം ചോദിച്ചു: `പ്രവാചകരേ, അങ്ങ്‌ എന്നെ തിരിച്ചറിഞ്ഞില്ലേ?' നബി: `താങ്കളാരാണ്‌?' സ്വഹാബി പറഞ്ഞു: `കഴിഞ്ഞവര്‍ഷം വന്ന അതേ ആള്‍ തന്നെയാണ്‌.' നബി ചോദിച്ചു: `എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക്‌ വല്ലാതെ രൂപമാറ്റം സംഭവിച്ചത്‌? എത്രനല്ല ശരീരപ്രകൃതിയുള്ള ആളായിരുന്നു താങ്കള്‍!' അദ്ദേഹം പറഞ്ഞു: `(കഴിഞ്ഞവര്‍ഷം) തിരുമേനിയുമായി പിരിഞ്ഞതു മുതല്‍ ഇന്നുവരെ രാത്രികാലത്തല്ലാതെ ഞാന്‍ ഒരു ആഹാരവും കഴിക്കുകയുണ്ടായില്ല' (എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കുകയായിരുന്നുവെന്നര്‍ഥം). മറുപടി കേട്ട നബി(സ) ചോദിച്ചു: `താങ്കള്‍ എന്തിനാണ്‌ താങ്കളുടെ ശരീരത്തെ പീഡിപ്പിച്ചത്‌?' (അബൂദാവൂദ്‌ - കിതാബുസ്സ്വിയാം). ഇന്ന്‌ ത്വരീഖത്തുകാര്‍ അവലംബിക്കുന്നതുപോലുള്ള ചില രീതികള്‍, `ശരീരത്തെ കീഴ്‌പ്പെടുത്താനും വികാരങ്ങള്‍ നശിപ്പിക്കാനും തഖ്‌വ വര്‍ധിപ്പിക്കാനും വേണ്ടി' നബി(സ)യുടെയും സ്വഹാബിമാരുടെയും കാലത്തും പലരും സ്വീകരിച്ചിരുന്നു. പക്ഷേ, നബി(സ)യും സ്വഹാബത്തും അതെല്ലാം വിലക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളിലേറ്റവും തഖ്‌വയുള്ളവന്‍ താനാണെന്നും, തന്റെ സുന്നത്തിലില്ലാത്ത ആരാധനാരീതികള്‍ പാടില്ലെന്നും പറഞ്ഞ്‌ നബി(സ) ആത്മീയ തീവ്രവാദത്തിന്‌ തടയിടുകയാണുണ്ടായത്‌.
ഇതുപോലുള്ള അനേകം ഹദീസുകള്‍ ഉണ്ടായിരിക്കെയാണ്‌ ത്വരീഖത്തുകാര്‍ ഇളവുകളുടെ തിരസ്‌കാരവും ശരീര പീഡനവും തഖ്‌വയുടെ ഔന്നത്യമായി കാണുന്നത്‌. ഇത്‌ ഒരുതരം ആത്മീയ രോഗമാണ്‌. ഇതിനെയും നബി(സ) ചികിത്സിച്ചിട്ടുണ്ട്‌: ആഇശ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) ഒരുകാര്യം ചെയ്‌തു. അതില്‍ എളുപ്പമുള്ളത്‌ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇത്‌ ചിലസ്വഹാബിമാര്‍ അറിഞ്ഞു: അതവര്‍ വെറുക്കുകയും കൂടുതല്‍ പരിശുദ്ധരാകാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇത്‌ നബി(സ) അറിയാനിടവന്നു. ഉടനെ നബി(സ) എഴുന്നേറ്റു നിന്ന്‌ പറഞ്ഞു: ചിലരുടെ അവസ്ഥയെന്താണ്‌? ഞാന്‍ ചില കാര്യങ്ങള്‍ ചെയ്‌തതായും അതില്‍ എളുപ്പമുള്ളത്‌ സ്വീകരിച്ചതായും അവരറിഞ്ഞിട്ടുണ്ട്‌. എന്നിട്ട്‌, അവരത്‌ വെറുക്കുകയും കൂടുതല്‍ പരിശുദ്ധരാവുകയും ചെയ്യുന്നു. അല്ലാഹുവാണ! എനിക്കാണ്‌ അവരേക്കാളധികം അല്ലാഹുവിനെക്കുറിച്ചറിയുക. അവനോട്‌ അവരേക്കാള്‍ ഭക്തികാണിക്കുന്നതും ഞാനാണ്‌' (മുസ്‌ലിം, ഫദാഇല്‍ 1/127, വാള്യം 15/106). മറ്റൊരു നിവേദനത്തില്‍ `എനിക്ക്‌ ഇളവുകള്‍ നല്‍കപ്പെട്ടതിനെ ചിലര്‍ വെറുക്കുന്നു' വെന്നാണ്‌ വന്നിട്ടുള്ളത്‌. നബി(സ)യുടെ മുമ്പില്‍ അനുഷ്‌ഠിക്കേണ്ട രണ്ടുകര്‍മങ്ങള്‍ വന്നാല്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു അവിടുന്ന്‌ തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ രണ്ടുകാര്യങ്ങളില്‍ ഏറ്റവും പ്രയാസമുള്ളതാണ്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ ത്വരീഖത്തുകാര്‍ സിദ്ധാന്തിക്കുന്നു. ഇളവുകളുടെ തിരസ്‌കാരം, പ്രയാസമുള്ളത്‌ തെരഞ്ഞെടുക്കല്‍ എന്നീ ത്വരീഖത്ത്‌ രീതികള്‍, നബിയുടെ സുന്നത്തിന്‌ വിരുദ്ധമാണെന്നര്‍ഥം. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്‌: നബി(സ)ക്ക്‌ രണ്ടു കര്‍മങ്ങളിലൊന്ന്‌ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അവയിലേറ്റവും എളുപ്പമുള്ളതായിരുന്നു അവിടുന്ന്‌ സ്വീകരിച്ചിരുന്നത്‌ (ബുഖാരി - മനാബിഖ്‌ 23, അദബ്‌ 80).
4. അസന്തുലിതത്വം
ദീനിലെ ഏതെങ്കിലുമൊരു മേഖലക്കോ അനുഷ്‌ഠാനത്തിനോ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം നല്‍കുന്നത്‌ മറ്റ്‌ രംഗങ്ങള്‍ അവഗണിക്കപ്പെടാനും ദീനിന്റെ സന്തുലിതത്വം നഷ്‌ടപ്പെടാനും കാരണമാകും. ഒരു ആരാധനക്ക്‌ നിശ്ചയിക്കപ്പെട്ടതിലേറെ സമയം നീക്കിവെച്ചാല്‍ പ്രധാനപ്പെട്ട മറ്റൊരു കര്‍മത്തിനുള്ള സമയം നഷ്‌ടപ്പെടുകയും ആ ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്‌ച സംഭവിക്കുകയും ചെയ്യും. ഇത്തരമൊരവസ്ഥ ദീന്‍ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ഒരാള്‍ തഖ്‌വ വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ രാത്രിമുഴുവന്‍ നമസ്‌കരിക്കുകയാണെങ്കില്‍ സ്വന്തം ശരീരത്തിന്റെയും ഭാര്യയുടെയും അവകാശങ്ങള്‍ അയാള്‍ ഹനിക്കുകയാണ്‌. ഇത്‌ അല്ലാഹുവിന്റെ കല്‍പനകളുടെ ലംഘനമാണ്‌. പണ്ഡിതനായ സ്വഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസി(റ) അബുദ്ദര്‍ദാഇ(റ)നെ തിരുത്തിയ സംഭവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരുദിവസം സല്‍മാന്‍(റ) അബുദ്ദര്‍ദാഇന്റെ വീട്ടിലെത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഉമ്മുദ്ദര്‍ദാഅ്‌ പാറിപ്പറിഞ്ഞ്‌ വസ്‌ത്രം ധരിച്ചതുകണ്ട്‌ ചോദിച്ചു: `നിങ്ങള്‍ക്കെന്തുപറ്റി?' അവര്‍ മറുപടി പറഞ്ഞു: `താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ്‌ രംഗത്തെത്തി. സല്‍മാനെ അഭിവാദ്യം ചെയ്‌ത്‌ കൂട്ടിക്കൊണ്ടുപോയി സല്‍ക്കരിച്ചു. ഭക്ഷണമെത്തിയപ്പോള്‍ അത്‌ സല്‍മാന്റെ അടുത്തേക്ക്‌ നീക്കിവെച്ചുകൊണ്ടു പറഞ്ഞു: `താങ്കള്‍ കഴിക്ക്‌, എനിക്ക്‌ നോമ്പാണ്‌! താങ്കളും കഴിക്കുന്നതുവരെ ഞാന്‍ കഴിക്കുന്ന പ്രശ്‌നമില്ല.' - സല്‍മാന്‍ നിര്‍ബന്ധം പിടിച്ചു. അബുദ്ദര്‍ദാഅ്‌ വഴങ്ങി. ഭക്ഷണം കഴിച്ച്‌ രാത്രി പതിവുപോലെ അബുദ്ദര്‍ദാഅ്‌ നമസ്‌കരിക്കാനൊരുങ്ങി. അപ്പോള്‍ സല്‍മാന്‍ പറഞ്ഞു: `പോയി ഉറങ്ങ്‌.' അബുദ്ദര്‍ദാഅ്‌ ഉറങ്ങാന്‍ പോയി. കുറേ കഴിഞ്ഞ്‌ വീണ്ടും എഴുന്നേറ്റു. അപ്പോഴും സല്‍മാന്‍ ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. രാത്രിയുടെ അവസാനമായപ്പോള്‍ സല്‍മാന്‍ പറഞ്ഞു: `ഇനി എഴുന്നേറ്റ്‌ നമസ്‌കരിക്കുക.' അങ്ങനെ ഇരുവരും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സല്‍മാന്‍ അബുദ്ദര്‍ദാഇനോട്‌ പറഞ്ഞു. `താങ്കള്‍ക്ക്‌ അല്ലാഹുവോട്‌ കടപ്പാടുണ്ട്‌. സ്വന്തം ശരീരത്തോട്‌ കടപ്പാടുണ്ട്‌. കുടുംബത്തോടും കടപ്പാടുണ്ട്‌. ഓരോ അവകാശിക്കും അവന്റെ അവകാശം വകവെച്ചുകൊടുക്കുക.' പിന്നീടൊരിക്കല്‍ അബുദ്ദര്‍ദാഅ്‌ പ്രവാചകസന്നിധിയിലെത്തി ഈ സംഭവങ്ങളത്രയും വിവരിച്ചു. `സല്‍മാന്‍ പറഞ്ഞതത്രെ സത്യം' എന്നായിരുന്നു നബിയുടെ പ്രതികരണം. ഇബ്‌നു സഅ്‌ദിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ `സല്‍മാന്‌ വിജ്ഞാനത്താല്‍ വയറു നിറഞ്ഞിരിക്കുന്നു' എന്നാണ്‌ നബി(സ) പറഞ്ഞത്‌ (ബുഖാരി-കിതാബുല്‍ അദബ്‌).
ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: അബ്‌ദുല്ലാഹിബ്‌നു അംറ്‌ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നബി(സ) എന്നോട്‌ ചോദിച്ചു: `നീ പകല്‍ മുഴുവന്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നതായി ഞാന്‍ കേട്ടല്ലോ?' ഞാന്‍ പറഞ്ഞു. `അതേ, ഞാനപ്രകാരം ചെയ്യാറുണ്ട്‌.' നബി(സ) പറഞ്ഞു. `നീ അങ്ങനെ ചെയ്യുമ്പോള്‍ നിന്റെ കണ്ണുകള്‍ നശിച്ച്‌ (കുഴിയില്‍) പോകും. നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌, നിന്റെ കുടുംബത്തോട്‌ നിനക്ക്‌ ഉത്തരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നീ നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുക. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക' (ബുഖാരി-കിത്താബുത്തഹജ്ജുദ്‌ 20). മറ്റൊരു നിവേദനത്തില്‍ `നിന്റെ അതിഥിയോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌' എന്നും വന്നിട്ടുണ്ട്‌. ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി പറയുന്നു: ``ആരാധനകളില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഐഛികകര്‍മങ്ങളേക്കാള്‍ മുന്‍ഗണന നല്‍കലാണ്‌. നിശ്ചയിക്കപ്പെട്ടതിലും കൂടുതല്‍ ആരാധനകള്‍ പ്രയാസപ്പെട്ട്‌ നിര്‍വഹിക്കുന്നവര്‍ക്ക്‌ അധികപക്ഷവും അത്‌ നാശമായി മാറും. ആരാധനകളില്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത്‌ വെറുക്കുകയും, മിതത്വം പാലിക്കാന്‍ കല്‍പിക്കുകയും ചെയ്‌ത നബി, ചെയ്യുന്ന കര്‍മങ്ങള്‍ സ്ഥിരമായി നിര്‍വഹിക്കാനും പ്രേരിപ്പിക്കുന്നു'' (ഫത്‌ഹുല്‍ ബാരി 3/47). ദീനിന്റെ മിതത്വവും ലാളിത്യവും വിസ്‌മരിച്ച്‌ ആരാധനയില്‍ തീവ്രതകാണിക്കുന്നവര്‍ക്ക്‌ സംഭവിക്കാവുന്ന പരാജയത്തെക്കുറിച്ച്‌ ഹദീസില്‍ വന്നിട്ടുണ്ട്‌. അബൂഹുറൈറയില്‍നിന്ന്‌ നിവേദനം: നബി പറഞ്ഞു: ``ദീന്‍ ലളിതമാണ്‌. ദീനില്‍ അമിതത്വം കാണിച്ചവന്‍ പരാജയപ്പെട്ടതുതന്നെ. അതിനാല്‍ മിതത്വം പാലിക്കുക. സാധ്യമാകുന്നത്ര അനുഷ്‌ഠിക്കുക. സന്തുഷ്‌ടരാവുക'' (ബുഖാരി, നസാഈ).
ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിച്ചുകൊണ്ട്‌ ആരാധനയില്‍ മാത്രം മുഴുകിക്കഴിയുന്ന രീതി നബി(സ) പലരീതിയിലും വിലക്കിയതായി ഈ ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഐഛികകര്‍മങ്ങള്‍ക്കുവേണ്ടി നിര്‍ബന്ധ ബാധ്യതകളില്‍ വീഴ്‌ച വരുത്തുന്നത്‌ തെറ്റാണെന്നും നബി(സ) പഠിപ്പിക്കുന്നു. ആളുകളുടെ പ്രയാസങ്ങളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയ നബി(സ) നിര്‍ബന്ധ ആരാധനകള്‍ പോലും ലഘൂകരിച്ചിച്ചിട്ടുണ്ട്‌. ഏറെ പ്രതിഫലം ലഭിക്കുന്ന ശ്രഷ്‌ഠകര്‍മമാണ്‌ നമസ്‌കാരം. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നമസ്‌കരിക്കാനാഗ്രഹിച്ച്‌ നമസ്‌കാരത്തില്‍ പ്രവേശിച്ച നബി(സ) പിന്നില്‍നിന്ന്‌ കുഞ്ഞുങ്ങള്‍ കരയുന്നത്‌ കേട്ടാല്‍ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറക്കാറുണ്ടായിരുന്നുവെന്ന്‌ ഹദീസുകളില്‍ കാണാം. ഒരു കുഞ്ഞ്‌ കരയുമ്പോള്‍ മാതാവിന്റെ മനസ്സിലുണ്ടാകുന്ന വേദനയും പ്രയാസവും മനസ്സിലാക്കി നബി(സ) പ്രധാനപ്പെട്ട ഇബാദത്തായ നമസ്‌കാരം തന്നെ ചുരുക്കിയെങ്കില്‍ ആത്മീയതീവ്രവാദത്തിന്‌ ദീനില്‍ എന്ത്‌ സ്ഥാനമാണുള്ളത്‌? അനസുബ്‌നു മാലികില്‍നിന്ന്‌ നിവേദനം. നബി(സ) പറഞ്ഞു: ``ഞാന്‍ ദീര്‍ഘിച്ച്‌ നമസ്‌കരിക്കാമെന്ന ആഗ്രഹത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കും. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ നമസ്‌കാരം ചുരുക്കും. കാരണം കുട്ടി കരയുമ്പോള്‍ അതിന്റെ മാതാവിന്റെ വേദനയുടെ കാഠിന്യം എനിക്കറിയാം'' (ബുഖാരി- ബാബുല്‍ അവഫ്‌ഫസ്സ്വലാത്ത ഇന്‍ദ ബുകാഇസ്സ്വബ്‌യി-കിതാബുല്‍ അദാന്‍). പിന്നില്‍നിന്ന്‌ നമസ്‌കരിക്കുന്നവര്‍ക്ക്‌ പ്രയാസമുണ്ടാക്കുംവിധം നമസ്‌കാരം ദീര്‍ഘിപ്പിച്ച മുആദുബ്‌നു ജബലിനെ നബി(സ) കഠിനമായി ശാസിച്ചതായും ഹദീസുകളില്‍ കാണാം. മുആദി(റ)നോട്‌ `നിങ്ങള്‍ ജനങ്ങളെ ശിക്ഷിക്കുകയാണോ' എന്ന്‌ ചോദിച്ച നബി(സ), `ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദീനിനോട്‌ വെറുപ്പുണ്ടാകാന്‍' അത്‌ കാരണമാകുമെന്നും വിശദീകരിച്ചിട്ടുണ്ട്‌ (ബുഖാരി-കിതാബുല്‍ അദാന്‍-ഫത്‌ഹുല്‍ ബാരി 2/228).
നോക്കുക, ആത്മീയതയില്‍ അമിതത്വവും തീവ്രവാദവും കടന്നുവരുന്നത്‌ എത്ര കര്‍ശനമായാണ്‌ നബി(സ) തടഞ്ഞത്‌. എന്നിട്ടും നബി(സ)യുടെ വിലക്കുകള്‍ ലംഘിച്ച്‌ അതിരുകളില്ലാത്ത `ആത്മീയത'യിലേക്ക്‌ ആളെക്കൂട്ടുന്ന ത്വരീഖത്തുകള്‍ക്ക്‌ ആരുടെ സുന്നത്തിന്റെ മാതൃകയാണുള്ളത്‌?
ആരാധനകളില്‍ അമിതത്വം വരുന്നത്‌ തടയുകയും ആത്മീയതയിലെ സന്തുലിതത്വം പഠിപ്പിക്കുകയും ചെയ്‌തതിന്റെ മികച്ച ഉദാഹരണമാണ്‌ റമദാനിലെ രാത്രികളില്‍ ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്‌ നല്‍കിയിട്ടുള്ള അനുവാദം. ആത്മീയത മൂര്‍ത്തരൂപം പ്രാപിക്കുന്ന സമയമാണ്‌ റമദാന്‍. വ്രതമനുഷ്‌ഠിക്കുമ്പോള്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധം പാടുള്ളതല്ല. എന്നാല്‍ സൂര്യാസ്‌തമനത്തോടെ, നോമ്പ്‌ അവസാനിപ്പിച്ചു കഴിഞ്ഞാലും ശാരീരികബന്ധം പാടില്ലെന്ന്‌ ചിലര്‍ ധരിച്ചിരുന്നു. അത്‌ പാപാമാണെന്നാണവര്‍ കരുതിയിരുന്നത്‌. പക്ഷേ, വ്രതമാസരാവുകളിലെ ലൈംഗിക ബന്ധം ആത്മീയതക്ക്‌ ഹാനിവരുത്തുമെന്ന കാഴ്‌ചപ്പാട്‌ അല്ലാഹു തിരുത്തുകയാണ്‌ ഉണ്ടായത്‌. പകല്‍ ലൈംഗിക ബന്ധം പാടില്ല, പക്ഷേ രാത്രിയില്‍ ആകാം: ``വ്രതകാലത്തെ രാത്രികളില്‍ സ്വപത്‌നിമാരെ പ്രാപിക്കുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കു വസ്‌ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കുള്ള വസ്‌ത്രവും'' (ഖുര്‍ആന്‍ 2: 187). ആരാധനകള്‍ക്ക്‌ പരിധിയുണ്ട്‌. ശാരീരിക വികാരങ്ങള്‍ തടഞ്ഞുവെക്കുന്നതിനും പരിധിയുണ്ട്‌ - ഇതാണ്‌ സന്തുലിതമായ വീക്ഷണം.
നോമ്പിലെ അത്താഴത്തെയും നോമ്പുതുറയെയും കുറിച്ച പ്രവാചകാധ്യാപനങ്ങളും ഇതുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌. അത്താഴം കഴിക്കണമെന്നും അതില്‍ പുണ്യമുണ്ടെന്നും നബി(സ) പഠിപ്പിച്ചു. മാത്രമല്ല `വൈകി അത്താഴം കഴിക്കലാണ്‌ ഉത്തമമെന്നും തിരുമേനി അരുളിയിട്ടുണ്ട്‌. `നോമ്പുതുറക്കേണ്ട സമയമായാല്‍, വേഗത്തില്‍ അത്‌ നിര്‍വഹിക്കണം. ധൃതിയില്‍ നോമ്പുതുറക്കുന്നതാണ്‌ അല്ലാഹുവിന്‌ ഏറെ ഇഷ്‌ടം' എന്നും ഹദീസില്‍ കാണാം. നേരത്തേ അത്താഴം കഴിച്ചും, വൈകി നോമ്പുതുറക്കുന്നതും പുണ്യകരമല്ല. നോമ്പിന്റെ സമയം ദീര്‍ഘിപ്പിച്ച്‌ കൂടുതല്‍ ഭക്തി നേടാന്‍ ശ്രമിക്കേണ്ടതില്ലെന്നും അതല്ല ഉത്തമമെന്നുമാണ്‌ നബി(സ) ഇതിലൂടെ പഠിപ്പിക്കുന്നത്‌. ശുദ്ധാത്മാക്കളുടെ അതിരുകവിച്ചിലുകളും തീവ്രതയും മതത്തെ മലിനമാക്കിയ പൂര്‍വകാല ചരിത്രം കൂടി മുമ്പില്‍ വെച്ചുകൊണ്ടാണ്‌ ഈ നിര്‍ദേശങ്ങള്‍ നബി(സ) നല്‍കിയിട്ടുള്ളത്‌. അതിരുകവിച്ചിലിന്‌ ഏറ്റവുമധികം സാധ്യതയുള്ളത്‌ നോമ്പാണ്‌. നിരന്തര പട്ടിണിയാണ്‌ വ്രതമെന്നും പട്ടിണി നീളുന്നതിനനുസരിച്ച്‌ പുണ്യം കൂടുമെന്നുമുള്ള വികലധാരണകളെ നബി(സ) തിരുത്തുന്നു. ശരീരപീഡനം, സന്യാസം, സുഖഭോഗവിരക്തി, വികാരനിഗ്രഹം തുടങ്ങിയവക്ക്‌ വ്രതത്തെ മറയാക്കുന്നതിനെയാണ്‌ നബി വിലക്കുന്നത്‌. അല്ലാഹു നിര്‍ണയിച്ച തുടക്കവും ഒടുക്കവും പാലിക്കലാണ്‌, പുണ്യത്തിന്റെയും ഭക്തിയുടെയും പേരുപറഞ്ഞ്‌ അത്‌ ലംഘിക്കലല്ല തഖ്‌വയെന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.
ഭാര്യയോടും കുട്ടികളോടും കുടുംബാംഗങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ, അയല്‍വാസികളോടും സമൂഹത്തോടുമുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ച്‌ ആത്മീയ ഔന്നത്യം തേടി അലഞ്ഞുനടക്കുന്ന വരെയാണ്‌ ത്വരീഖത്തുകള്‍ സൃഷ്‌ടിക്കുന്നത്‌. കുടുംബാംഗങ്ങളെ പെരുവഴിയിലാക്കി കാടുകയറിപ്പോകുന്നവര്‍ നബി(സ)യുടെ കല്‍പനകളെ ധിക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. ഏകാന്തതകളില്‍ ഭക്തിയുടെ ലഹരിതേടി സഞ്ചരിക്കുന്നവരെ സൃഷ്‌ടിക്കുന്ന ത്വരീഖത്തുകാര്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന ദീനില്‍നിന്ന്‌ ബഹുദൂരം അകന്നാണ്‌ സഞ്ചരിക്കുന്നത്‌.
5. സമൂഹത്തില്‍നിന്നുള്ള ഒളിച്ചോട്ടം
വ്യക്തിയേയും സമൂഹത്തേയും സംസ്‌കരിക്കാനുള്ള മാര്‍ഗമായ ആരാധനകളില്‍ ചിലത്‌ വ്യക്തിനിഷ്‌ഠമായിരിക്കും; ചിലത്‌ സാമൂഹികവും. വ്യക്തിനിഷ്‌ഠമായതു തന്നെ സാമൂഹികമായിരിക്കും. സമൂഹത്തില്‍നിന്ന്‌ മുറിച്ചുമാറ്റിയ ഒരു ആത്മീയത ഇസ്‌ലാമിന്‌ അന്യമാണ്‌. മനുഷ്യജീവിതത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയം തുടങ്ങി പൊതുവെ ഭൗതികമെന്ന്‌ വിവക്ഷിക്കപ്പെടാറുള്ള ഒരു വിഷയവും ഇസ്‌ലാമിക വീക്ഷണത്തില്‍ ആത്മയതയില്‍നിന്ന്‌ മുക്തമല്ല. ആത്മീയതയുടെ വളര്‍ച്ചയും അതിന്റെ മാര്‍ഗമായ ആരാധനകളും സമൂഹത്തില്‍നിന്ന്‌ അകലാനല്ല സമൂഹത്തോട്‌ അടുക്കാനാണ്‌ കാരണമാകേണ്ടത്‌. അല്ലാഹുവോട്‌ എത്രമാത്രം അടുക്കുന്നുവോ അത്രയും ജനങ്ങളില്‍ നിന്നകലുകയെന്നത്‌ ഇസ്‌ലാമിന്റെ രീതിയല്ല. അല്ലാഹുവോട്‌ അടുക്കുംതോറും ജനങ്ങളോട്‌ അടുക്കുക, ജനങ്ങളോട്‌ അടുത്തുകൊണ്ടു അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടു അല്ലാഹുവോട്‌ അടുക്കുകയും അവന്റെ പ്രീതിനേടുകയും ചെയ്യുക. ഇതാണ്‌ ഇസ്‌ലാമിന്റെ രീതി.
ആരാധനകളില്‍ പ്രധാനപ്പെട്ട നമസ്‌കാരം ഉദാഹരണം. `നമസ്‌കാരം സത്യവിശ്വാസിയുടെ ആകാശയാത്ര (മിഅ്‌റാജ്‌) ആണെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. നമസ്‌കാരത്തിലൂടെ ആകാശത്തിലേക്ക്‌, അല്ലാഹുവിലേക്ക്‌ കയറിപ്പോവുകയാണ്‌ വിശ്വാസി ചെയ്യുന്നതെന്നര്‍ഥം. എന്നാല്‍ നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ മന്ത്രം ജപിച്ച്‌ പള്ളിയില്‍ ചടഞ്ഞിരിക്കാനല്ല ജനങ്ങളിലേക്ക്‌ ഇറങ്ങാനാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. അല്ലാഹു പറയുന്നു: നമസ്‌കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിക്കുക. അല്ലാഹുവിന്‍രെ ഔദാര്യം തേടിക്കൊള്ളുക (അല്‍ ജുമുഅ: 10).
ആത്മീയ ഔന്നിത്യം നേടാനും അല്ലാഹുവോട്‌ അടുക്കാനുമുള്ള പ്രധാനപ്പെട്ട വഴിയാണ്‌ ആരാധനകള്‍. നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ എന്നിവ അവയില്‍ പ്രഥമസ്ഥാനമുള്ളവയാണ്‌. എന്നാല്‍, ഈ ആരാധനകള്‍ അനുഷ്‌ഠിക്കുന്ന ഒരു ഭക്തന്‍ സമൂഹത്തില്‍നിന്ന്‌ അകലുകയോ ഖാന്‍ഖാഹുകളിലേക്ക്‌ ഒളിച്ചോടുകയോ അല്ല ചെയ്യേണ്ടത്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിവരുകയും അവരോട്‌ കൂടുതല്‍ അടുക്കുകയുമാണ്‌. ഉദാഹരണമായി നമസ്‌കാരം കൂടുതല്‍ ഫലപ്രദവും പ്രതിഫലാര്‍ഹവുമാകുന്നത്‌ സമൂഹത്തില്‍നിന്ന്‌ വേര്‍പെട്ട്‌ ഒറ്റക്ക്‌ നിര്‍വഹിക്കുമ്പോഴല്ല, സംഘടിതമായി അനുഷ്‌ഠിക്കുമ്പോഴാണ്‌. സംഘടിത നമസ്‌കാരത്തിന്‌ തനിച്ചുള്ള നമസ്‌കാരത്തേക്കാള്‍ 27 ഇരട്ടി പ്രതിഫലമാണുള്ളത്‌. നമസ്‌കാരത്തോളം തന്നെ പ്രാധാന്യമുള്ളതാണ്‌ സകാത്ത്‌. അല്ലാഹുവിനുള്ള ആരാധനയായ സകാത്ത്‌ മനുഷ്യര്‍ക്ക്‌ സമ്പത്തിന്റെ വിഹിതം നല്‍കികൊണ്ടാണ്‌ അനുഷ്‌ടിക്കുന്നത്‌. അതായത്‌, നമസ്‌കാരം മുഖേന അല്ലാഹുവിലേക്ക്‌ കയറിപോകുന്ന സത്യവിശ്വാസി, സകാത്തു വഴി മനുഷ്യരിലേക്ക്‌ ഇറങ്ങിവരികയാണ്‌ ചെയ്യുന്നത്‌. ഇതേ ആശയത്തിന്റെ നിരവധി തലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌ റമദാനിലെ വ്രതാനുഷ്‌ഠാനം. ആത്മീയതയുടെ പാരമ്യമാണ്‌ റമദാന്‍. നോമ്പിന്റെ ലക്ഷ്യംതന്നെ തഖ്‌വയാണ്‌ (ഖുര്‍ആന്‍ 2:......). തറാവീഹും ലൈലത്തുല്‍ ഖദ്‌റും ഇഅ്‌തികാഫും മറ്റു ആത്മീയതക്ക്‌ കൂടുതല്‍ മിഴിവേകുന്നു. ഇഅ്‌തികാഫിനെക്കുറിച്ച്‌ നാം ചിന്തിക്കുക. മറ്റു ജീവിത വ്യവഹാരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന്‌ ആരാധനകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ചതാണത്‌. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളാണ്‌ ഇഅ്‌തികാഫിന്റെ കാലാവധി. പക്ഷേ, അതുപോലും ജനങ്ങളില്‍ നിന്നകന്ന്‌ ഏകാന്തവാസമനുഷ്‌ഠിച്ച്‌ ധ്യാനത്തിലിരിക്കാനുള്ള സന്ദര്‍ഭമല്ല. ഇഅ്‌തികാഫ്‌ ഇരിക്കുന്നത്‌ പള്ളിയിലാണ്‌. പള്ളി ഇസ്‌ലാമിന്റെ കേന്ദ്രമാണ്‌. ആരാധനകള്‍ക്കും മറ്റുമായി വരുന്നവരാല്‍ സജീവമായിരിക്കും പലപ്പോഴും പള്ളി റമദാനില്‍ പൊതുവെയും അവസാന പത്തു ദിനങ്ങളില്‍ പ്രത്യേകമായും പള്ളികള്‍ ജനനിബിഡമായിത്തീരുന്നു. ഇഅ്‌തികാഫ്‌ അനുഷ്‌ഠിക്കുന്ന ഭക്തന്റെ ധ്യാന നിമഗ്നത ജനങ്ങള്‍ക്കു നടുവിലായിത്തീരുന്നു.
റമദാനിലെ ആരാധനകളിലൂടെ ഭക്തിയുടെ കൊടുമുടിയിലേക്ക്‌ കയറിപ്പോകുന്ന വിശ്വാസി ഒരിക്കലും സമൂഹത്തില്‍ നിന്നകലുന്നില്ല. ഏകാന്തതയില്‍ അഭയം തേടുന്നുമില്ല. മറിച്ച്‌, ജനങ്ങളിലേക്ക്‌ ഇറങ്ങി വരുന്നു. `തഖ്‌വ' നേടിയവരെല്ലാം ഈദ്‌ഗാഹുകളില്‍ ഭജനമിരിക്കലല്ല ഇസ്‌ലാമിന്റെ ആധ്യാത്മിക മാര്‍ഗമെന്നത്‌ നോമ്പും ഈദും തെളിയിക്കുന്നു. ഹജ്ജിന്റെ ജനകീയതയെക്കുറിച്ച്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്‌ ചിലപ്പോള്‍ ആരാധനയെക്കാള്‍ പ്രാധാന്യമുള്ളതായിരിക്കും. പിണങ്ങിക്കഴിയുകയോ, ശണ്ഡകൂടുകയോ ചെയ്യുന്ന രണ്ടുപേര്‍ക്കിടയില്‍ ഐക്യമുണ്ടാകുന്നത്‌ ഒരു സുന്നത്ത്‌ നമസ്‌കാരത്തേക്കാള്‍ പ്രാധാന്യമുള്ളതാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും സമൂഹത്തിലുള്ള തിന്മകള്‍ തടയാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കുമാണ്‌ തസ്‌ബീഹ്‌ മാലയും പിടിച്ച്‌ ദിക്‌ര്‍ ചൊല്ലിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ എത്രയോ പ്രാധാന്യം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തലാണ്‌ ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഐഛിക ആരാധനകളെക്കാള്‍ മഹത്വമുള്ളത്‌. അനസ്‌, അബൂ സഈദുല്‍ ഖുദ്‌രി(റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ട്‌ ഹദീസുകളില്‍ ഇങ്ങനെ കാണാം: നബി(സ)യും അനുചരന്മാരും ഒരു യുദ്ധയാത്രയിലായിരുന്നു. നോമ്പെടുത്തവരും, എടുക്കാത്തവരും സംഘത്തിലുണ്ടായിരുന്നു. നോമ്പുകാര്‍ക്ക്‌ ക്ഷീണം ബാധിച്ചു. നോമ്പെടുക്കാത്തവര്‍ ടെന്റുകള്‍ കെട്ടിയും മറ്റും സജീവരായി. ഇത്‌ കണ്ട്‌ നബി(സ) പറഞ്ഞു: നോമ്പെടുക്കാത്തവര്‍ ഇന്ന്‌ പ്രതിഫലമെല്ലാം കരസ്ഥമാക്കിയിരിക്കുന്നു. മക്കയിലേക്കെത്താറായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ ശത്രുവിനോട്‌ അടുത്തിരിക്കുന്നു. അതിനാല്‍ നോമ്പ്‌ മുറിക്കുന്നതാണ്‌ ശക്തിദായകം (മുസ്‌ലിം-കിതാബുസ്സിയാം 7/236-237).
തിന്മകളെ എതിര്‍ക്കാന്‍ രംഗത്തിറങ്ങാതെ ആരാധനകളില്‍ നിമഗ്നരാവുകയും സ്വന്തം തഖ്‌വ കാത്തുസൂക്ഷിക്കാന്‍ വേണ്ടി സമൂഹത്തില്‍നിന്ന്‌ ഓടിയൊളിക്കുകയും ചെയ്യുകയെന്നതാണല്ലോ ത്വരീഖത്തിന്റെ മുഖമുദ്ര. ഈ ഉള്‍വലിയലിനെ നബി(സ) കഠിനമായി വിലക്കിയിട്ടുണ്ട്‌.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: സ്വഹാബിമാരില്‍ ഒരാള്‍ തെളിനീര്‍ തടാകമുള്ള മനോഹരമായ ഒരു മലഞ്ചെരുവിലൂടെ കടന്നു പോവാനിടയായി. അയാള്‍ക്ക്‌ ആ ചുറ്റുപാടും പരിസരവും വളരെ ഇഷ്‌ടപ്പെട്ടു. ഞാന്‍ ജനങ്ങളില്‍ നിന്നെല്ലാം അകന്ന്‌ ഈ മലഞ്ചെരുവില്‍ താമസമുറപ്പിക്കുകയാണെന്ന്‌ അയാള്‍ തീരുമാനിച്ചു. നബി(സ)യോട്‌ സമ്മതം ചോദിക്കാന്‍ ചെന്നു. റസൂലിന്റെ പ്രതികരണമിതായിരുന്നു; ഈ ചിന്ത ഉപേക്ഷിക്കണം. അങ്ങനെ ചെയ്യരുത്‌. തന്റെ വീട്ടില്‍ എഴുപത്‌ വര്‍ഷം നമസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷ്‌ടമാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളിലൊരാള്‍ നിലയുറപ്പിക്കുന്നത്‌. അല്ലാഹു നിങ്ങളോട്‌ പൊറുക്കണമെന്നും നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര നിമിഷം സമരം ചെയ്‌താല്‍ അവന്‌ സ്വര്‍ഗം ലഭിച്ചതുതന്നെ (തിര്‍മിദി).
സമൂഹത്തോട്‌ ഇടപഴകാതെ പടര്‍ന്നു പിടിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ പടവെട്ടാതെ, ആത്മീയതയുടെ സ്വകാര്യ ലോകത്ത്‌ സ്വയമേവ തടവില്‍ കഴിയാനാഗ്രഹിച്ച ചിലര്‍ പ്രവാചക വിയോഗാനന്തരം രംഗത്തുവരികയുണ്ടായി. നബി(സ)യുടെ അധ്യാപനങ്ങളില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) അവര്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കുകയുണ്ടായി. ഇറാഖിലെ കൂഫയില്‍ ജീവിച്ച താബിഈ ആമിറുശ്ശഅബി ഒരു സംഭവം വിവരിക്കുന്നത്‌ കാണുക: കുറേയാളുകള്‍ കൂഫയില്‍ നിന്ന്‌ യാത്രതിരിച്ച്‌ അകലെയൊരിടത്ത്‌ താമസമുറപ്പിച്ചു ആരാധനകളില്‍ മുഴുകിയ സന്യാസ ജീവിതമായിരുന്നു അവരുടെ ലക്ഷ്യം. അബ്‌ദില്ലാഹിബ്‌നു മസ്‌ഊദ്‌ വിവരമറിഞ്ഞു. അദ്ദേഹം അവരെ സമീപിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തില്‍ അവര്‍ക്ക്‌ വലിയ സന്തോഷം തോന്നി. നിങ്ങളെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്താണ്‌? അദ്ദേഹം ചോദിച്ചു. `ജനമധ്യത്തില്‍ നിന്നകന്ന്‌ ഇബാദത്തുമായി കഴിഞ്ഞു കൂടാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌ കൊണ്ടാണിങ്ങനെ ചെയ്യുന്നത്‌. അവര്‍ പറഞ്ഞു. ഇതുകേട്ട ഇബ്‌നു മസ്‌ഊദ്‌ അവരോട്‌ പ്രതികരിച്ചു: ജനങ്ങളെല്ലാവരും നിങ്ങളെ പിന്‍പറ്റി നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്‌തു തുടങ്ങിയാല്‍ പിന്നെ ശത്രുക്കളോട്‌ പടവെട്ടാന്‍ ആരാണ്‌? നിങ്ങള്‍ തിരിച്ചുപോകുവോളം ഞാന്‍ ഇവിടെത്തന്നെ നില്‍ക്കുകയാണ്‌'' (കിതാബുസ്സുഹ്‌ദ്‌ 390). തിന്മകളില്‍നിന്ന്‌ രക്ഷപെടാനെന്ന വണ്ണം ജനങ്ങളില്‍ നിന്നകന്ന്‌ ജീവിക്കുന്നത്‌ മഹത്തായ ഇബാദത്തായി കാണുകയും അങ്ങനെയുള്ള കുറേ ആബിദുകലെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുള്ള ത്വരീഖത്തുകാരെ കണ്ടാല്‍ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ എന്ത്‌ നിലപാടാണ്‌ സ്വീകരിക്കുകയെന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാണ്‌. പ്രമുഖരായ സ്വഹാബിവര്യന്മാര്‍ പോലും അംഗീകരിച്ചിട്ടില്ലാത്ത സ്വയംകൃതമായ ആത്മീയമാര്‍ഗത്തിലൂടെ ചരിക്കുകയും അതിന്റെ മഹത്വങ്ങള്‍ വിവരിച്ച്‌ ആളുകളെ ആകര്‍ഷിക്കുകയും അതുവഴി ഇസ്‌ലാമിക പ്രബോധനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജസ്വലരായ നിരവധി പേരെ നിഷ്‌ക്രിയരാക്കി മാറ്റുകയും ചെയ്യുന്ന ത്വരീഖത്തുകള്‍ക്ക്‌ ഏത്‌ സുന്നത്തിന്റെ പിന്‍ബലമാണ്‌ അവകാശപ്പെടാനാവുക?
സ്വഹാബിമാരില്‍ പ്രമുഖനായിരുന്നു ത്വല്‍ഹത്‌ബ്‌നു ഉബൈദില്ല. തന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിച്ച ഒരാളെകാണണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ത്വല്‍ഹയെ നോക്കിക്കൊള്ളട്ടെ എന്നാണ്‌ നബി(സ) അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌ (ത്വബഖാത്ത ഇബ്‌നു അംറ്‌ 3/219). സ്വര്‍ഗം ലഭിക്കുമെന്ന്‌ നബി(സ) സൂചന നല്‍കിയ ത്വല്‍ഹ(റ) സാമൂഹിക വിരക്തിയെക്കുറിച്ച്‌ പറഞ്ഞതിപ്രകാരമാണ്‌: വീട്ടിലിരുന്ന്‌ കാലം കഴിക്കുന്നത്‌ ആണുങ്ങള്‍ക്ക്‌ ചേരാത്ത ന്യൂനതയാകുന്നു (ത്വബഖാത്ത്‌ ഇബ്‌നു സഅദ്‌ 3/221) സാമൂഹിക ബാധ്യതകള്‍ വിസ്‌മരിച്ച കുടുംബത്തോടൊപ്പം വീട്ടില്‍മാത്രം ഒതുങ്ങിക്കൂടുന്നതുതന്നെ ആക്ഷേപാര്‍ഹമെങ്കില്‍, ത്വരീഖത്തുകള്‍ പഠിപ്പിക്കുന്നതു പ്രകാരം ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയുമെല്ലാം ഉപേക്ഷിച്ച്‌ സ്വൂഫീഖാന്‍ഖാനുകളിലും വനാന്തരങ്ങളിലും ഭക്തി തേടി അലയുന്നത്‌ എത്രമാത്രം വെറുക്കപ്പെട്ടതായിരിക്കും?
ഇസ്‌ലാമിലെ യഥാര്‍ഥ തസ്വവ്വുഫിനെ അംഗീകരിച്ച മഹാനായ പണ്ഡിതന്‍ ഇമാം ഗസ്സാലി. സ്വൂഫികള്‍ ഭൗതിക വിരക്തരായി ഖാന്‍ഗാഹുകളില്‍ ചടഞ്ഞുകൂടുന്നതിനെയും വിമര്‍ശിച്ചിട്ടുണ്ട്‌: അറിയുക വീടിന്റെ അകത്തളങ്ങളില്‍ ചടഞ്ഞിരിക്കുന്നവന്‍, അവന്‍ എവിടെയായാലും ഈ കാലത്ത്‌ അവന്‍ തെറ്റില്‍ നിന്ന്‌ ഒഴിവാകുകയില്ല. ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുകയും അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുകയെന്ന കര്‍ത്തവ്യം നിര്‍വഹിക്കാതെ ഒഴിഞ്ഞിരിക്കുകയെന്ന കുറ്റമാണവര്‍ ചെയ്യുന്നത്‌ (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2/342)
സമൂഹത്തില്‍ തിന്മകള്‍ പെരുകുകയും ജനങ്ങള്‍ ദുശിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഈമാനിന്റെയും തഖ്‌വയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വേണ്ടി ഗുഹകളിലേക്കും വനാന്തരങ്ങളിലേക്കും ഒളിച്ചോടാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ആത്മീയതയുടെ ഗിരിശ്രൃംഖങ്ങളില്‍നിന്ന്‌ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വരാനും തിന്മകള്‍ തടഞ്ഞ്‌ നന്മകള്‍ പ്രചരിപ്പിക്കാനുമാണ്‌. നന്മകള്‍ കല്‍പിക്കുക, തിന്മ തടയുക എന്ന കല്‍പന ഖുര്‍ആന്‍ നിരവധി തവണ നടത്തിയിട്ടുണ്ടെന്ന്‌ ഓര്‍ക്കുക. ജീര്‍ണതകള്‍ തടയാന്‍ കരുത്തില്ലെന്നും ഞങ്ങള്‍ ആത്മീയതയിലേക്കുള്‍വലിഞ്ഞ്‌ സ്വയം രക്ഷ ഉറപ്പുവരുത്തുകയാണെന്നുള്ള വാദം ഒരിക്കലും അംഗീകരിക്കാനാവില്ല. തിന്മകള്‍ക്കെതിരായ പ്രതികരണത്തിന്റെ ഒരു രൂപമാണ്‌ ആത്മീയതയിലേക്കുള്ള ഉള്‍വലിയലുകളെങ്കില്‍ പിറന്ന തിന്മക്കെതിരായി പോരാടുവാനുള്ള ഖുര്‍ആനികാഹ്വാനങ്ങള്‍ക്ക്‌ എന്തര്‍ഥമാണുള്ളത്‌! അത്തരമൊരാത്മീയത ഇസ്‌ലാമിനന്യമാണ്‌. വേദക്കാരുടെ ആത്മീയ നേതാക്കന്മാര്‍ക്കെതിരെ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇങ്ങനെ കാണാം: അവര്‍ ചെയ്‌തിരുന്ന തിന്മകളൊന്നും അവര്‍ തടയാറുണ്ടായിരുന്നില്ല (ഖുര്‍ആന്‍ 5: 79).
ആരാധനകളെക്കുറിച്ച്‌ സ്വയം നന്നാവുകയെന്നതു മാത്രമല്ല, മറ്റുള്ളവരെ നന്നാക്കുകയെന്നതും തുല്യപ്രാധാന്യമുള്ളതാണ്‌. എന്നാല്‍ ഈ തത്വത്തിന്‌ വിരുദ്ധമായി, സ്വയം രക്ഷ മാത്രം മതിയെന്ന ത്വരീഖത്തു വാദത്തിന്‌ ഒരു ആയത്ത്‌ തെളിവുദ്ധരിക്കാറുണ്ട്‌. സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുക: മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്ക്‌ ഒരു ദോഷവും ചെയ്യില്ല. നിങ്ങള്‍ സ്വയം സന്മാര്‍ഗത്തിലാണെങ്കില്‍ (അല്‍ മാഇദ 105).
സ്വന്തം രക്ഷാമാര്‍ഗം മാത്രം അന്വേഷിക്കുകയും സമൂഹത്തിന്റെ സംസ്‌കരണ ദൗത്യം അവഗണിക്കുകയും ചെയ്യണമെന്നാണ്‌ ഈ ആയത്തിന്റെ ആശയമെന്ന്‌ ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്‌. ആ തെറ്റുധാരണ ഹസ്രത്ത്‌ അബൂബക്‌ര്‍(റ) തിരുത്തുകയും ചെയ്‌തിട്ടുണ്ട്‌: ജനങ്ങളേ നിങ്ങളീ ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്‌ത്‌ അതിനു ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടോ? റസൂല്‍(സ) അരുള്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. `തിന്മ ചെയ്യുന്നത്‌ കണ്ടിട്ടും അത്‌ തടയാതിരിക്കുകയും അക്രമിയുടെ അക്രമം കാണുമ്പോള്‍ അവനെ തടയാതിരിക്കുകയും ചെയ്യുകയെന്ന ഒരു അവസ്ഥ ജനങ്ങളിലുളവാകുകയും ചെയ്യുന്ന പക്ഷം സകലരെയും അല്ലാഹു അവന്റെ ശിക്ഷക്ക്‌ വിധേയരാക്കിയേക്കും. ദൈവത്താണ നിങ്ങള്‍ നന്മ ആജ്ഞാപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകതന്നെ വേണം അല്ലാത്ത പക്ഷം നിങ്ങളുടെ മേല്‍ ഏറ്റവും ദുഷ്‌ടന്മാരായ ആളുകളെ അല്ലാഹു അധികാരപ്പെടുത്തും. അവന്‍ നിങ്ങളെ കടുത്ത യാതനകളും വേദനകളും അനുഭവിപ്പിക്കും. അപ്പോള്‍ നിങ്ങളില്‍ ശേഷിക്കുന്നവര്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചു നോക്കും. പക്ഷേ അവനത്‌ സ്വീകരിക്കുകയില്ല (അഹ്‌മദ്‌, ഇബ്‌നുമാജ).
അബൂ ഉമയ്യത്തു ശ്ശഅ്‌ബാനി പറയുന്നു: ഈ ആയത്തിനെക്കുറിച്ച്‌ ഞാനൊരിക്കല്‍ അബൂസഅ്‌ലബത്തുല്‍ ഖുശ്‌നിയോട്‌ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞ മറുപടിയിതാണ്‌: ഈ ആയത്തിനെക്കുറിച്ച്‌ ഞാന്‍ നബി(സ) യോട്‌ ചോദിക്കുകയുണ്ടായി. അവിടുന്ന്‌ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്‌: നിങ്ങള്‍ നന്മകല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക. പിശുക്കന്മാരെ അനുസരിക്കുകയും ദേഹേഛയെ പിന്തുടരുകയും ദുനിയാവിന്‌ മുന്‍ ഗണന നല്‍കുകയും ഓരോരുത്തരും സ്വന്തം അഭിപ്രായത്തില്‍തന്നെ മികവ്‌ നടിക്കുക (.......) യും ചെയ്‌തുത തുടങ്ങിയാല്‍ നീ സ്വന്തം ജീവിതത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക, പൊതു സമൂഹത്തെ വിട്ടേക്കുക. നിങ്ങള്‍ക്കു ശേഷം ഒരു കാലം വരും. അന്ന്‌ ക്ഷമയവലംബിച്ച്‌ നിലകൊള്ളുന്നവന്‍ തീക്കനലില്‍ പിടിക്കുന്നവനെ പോലെയായിരിക്കും. അന്ന്‌ കര്‍മനിരതരാകുന്ന ഒരാള്‍ക്ക്‌ നിങ്ങളെപോലെ പ്രവര്‍ത്തിക്കുന്ന അന്‍പത്‌ പേരുടെ പ്രതിഫലമാണ്‌ ലഭിക്കുക (തിര്‍മിദി). ഈ സൂക്തത്തെ ആത്മീയ ഒളിച്ചോട്ടത്തിന്‌ തെളിവാക്കി ദുര്‍വ്യാഖ്യാനം ചെയ്‌തവരെ, ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ ദീര്‍ഘമായി വിശദീകരിച്ചുകൊണ്ട്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) കഠിനമായി ശാസിച്ചിട്ടുണ്ട്‌. ഇബ്‌നു മസ്‌ഊദും കുറച്ചാളുകളും ഒരിടത്തിരിക്കുകയായിരുന്നു. രണ്ട്‌ പേര്‍ തമ്മില്‍ ശണ്‌ഠകൂടുന്നത്‌ കണ്ട്‌ ഇബ്‌നു മസ്‌ഊദിന്റെ കൂടെയിരുന്നവരിലൊരാള്‍ അത്‌ തടയാനായി എഴുന്നേറ്റു. പക്ഷേ, തടയാന്‍ ശ്രമിച്ചയാളെ വിലക്കിക്കൊണ്ട്‌ മറ്റൊരാള്‍ രംഗത്തുവന്നു. അയാള്‍ പറഞ്ഞു: `നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുക'യെന്നാണ്‌ അല്ലാഹു കല്‍പിച്ചിട്ടുള്ളത്‌. അതിനാല്‍ ശണ്‌ഠകൂടുന്നവരെ തടയേണ്ടതില്ലെന്നര്‍ഥം. ഖുര്‍ആന്‍ ആയത്തിനെ ഇപ്രകാരം ദുര്‍വ്യാഖ്യാനിക്കുന്നത്‌ കേട്ട ഇബ്‌നുമസ്‌ഊദ്‌ അയാളോട്‌ നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു. ഈ വിവരണങ്ങളില്‍നിന്ന്‌ മനസ്സിലാകുന്നത്‌ രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌, സമൂഹം ദുശിക്കുമ്പോള്‍ അവരുടെ ജീര്‍ണതകള്‍ തങ്ങളെ ബാധിക്കാതിരിക്കാനും സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ വ്യക്തിയും ശ്രദ്ധിക്കണം. രണ്ട്‌, അതോടൊപ്പം പൊതുസമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതുകയും വേണം. എന്നിട്ടും അവര്‍ നന്നാകുന്നില്ലെങ്കില്‍ അതിന്‌ തനിക്ക്‌ ഉത്തരവാദിത്തമുണ്ടായില്ല. സഈദുബ്‌നു മുസയ്യബിന്റെ വിശദീകണം ശ്രദ്ധേയമാണ്‌: നീ തിന്മ തടയുകയും നന്മ കല്‍പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ, നീ നേര്‍ വഴിയിലാണെങ്കില്‍ മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിന്നെ പ്രയാസപ്പെടുത്തില്ല (ഇബ്‌നു കസീര്‍ 1/557).
പുണ്യവും (�dG) ഭക്തിയും (iIJ�dG) ധ്യാനകേന്ദ്രങ്ങളിലെ ഏകാന്തവാസത്തിലൂടെയും, മന്ത്രോച്ചാരണങ്ങളിലൂടെയും മാത്രമേ നേടാന്‍ കഴിയുകയുള്ളൂവെന്നും, ജനങ്ങള്‍ക്കിടയിലുള്ള ജീവിതവും, സമൂഹസേവനവും ആത്മീയതയുടെ മോക്ഷമാര്‍ഗങ്ങളിലെന്നും, അതെല്ലാം ആത്മീയ വളര്‍ച്ചക്ക്‌ വിഘാതമാണെന്നുമുള്ള ത്വരീഖത്തു ജല്‍പന്നങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്‌. ജീവിതകാലം മുഴുവനും അല്ലെങ്കില്‍ ദീര്‍ഘമായ ഒരു കാലയളവെങ്കിലും മനുഷ്യരുമായുള്ള ബന്ധം വിഛേദിച്ച ലോക പരിത്യാഗിയായി ഏകാന്തവാസമനുഷ്‌ഠിക്കലാണ്‌ തഖ്‌വയും ബിര്‍റും നേടാനുള്ള ഉപാധിയെന്നുള്ള ത്വരീഖത്തു കാഴ്‌ചപ്പാടിനെ തിരുത്തുന്ന ഖുര്‍ആന്‍ വാദ്യങ്ങള്‍ എത്രയെങ്കിലുമുണ്ട്‌. അല്ലാഹു പറയുന്നു: നിങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ മുഖം തിരിക്കുക എന്നതല്ല പുണ്യം (�dG). പക്ഷേ, അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദങ്ങളിലും പ്രവാചന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുക, അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമമോചനത്തിനും ചെലവഴിക്കുക, നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത്‌ നല്‍കുകയും ചെയ്യുക, ഇതാണ്‌ പുണ്യം. കരാര്‍ പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുക്കളിലും സത്യാസത്യ സംഘടനവേളകളിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ പുണ്യവാന്മാര്‍. അവരാണ്‌ സത്യവാന്മാര്‍. അവര്‍ തന്നെയാണ്‌ ഭക്‌തര്‍. (�IJ��G) അല്‍ബഖറ : 177)
ബിര്‍റ്‌, തഖ്‌വ എന്നീ രണ്ടുപദങ്ങള്‍ ഉപയോഗിച്ച്‌ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്‌ എന്താണെന്നും ആദ്യഭാഗത്ത്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞുള്ള ആത്മീയതയുടെ കേവല നാട്യങ്ങളെ നിരാകരിച്ചതിന്റെ പൊരുളെന്താണെന്നും നന്നായി ഗ്രഹിച്ചിരിക്കേണ്ടതാണ്‌. ഭക്തിയും പുണ്യവും ജനങ്ങളു#ായി ബന്ധപ്പെടുന്നതും അവരെ സേവിക്കുന്നതില്‍കൂടി കരസ്ഥമാകുന്നതുമാണെന്ന്‌ വ്യക്തമാകുന്ന വേറെയും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം.
വിശ്വാസികളുടെ എതിരാളികളോടു പോലുള്ള നീതി (അല്‍മാഇദ : 8) അശരണര്‍ക്കുവേണ്ടി നല്‍കുന്ന ദാനം (അദ്ദാരിയാത്ത്‌: 15-19) വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ മനുഷ്യരുമായി ചെയ്‌ത കരാറിന്റെ പൂര്‍ത്തീകരണം (ആലുഇംറാന്‍ - 76, അത്തൗബ - 4) വിവാഹമോചിതയായ ഗര്‍ഭിണിയെ ഭര്‍ത്താവായിരുന്ന വ്യക്തി സ്വന്തം വീട്ടില്‍ നിര്‍ത്തി സംരക്ഷിക്കുകയും ചെലവിന്‌ നല്‍കുകയും ചെയ്യുക. (അത്ത്വലാഖ്‌ - 4) തുടങ്ങിയ സമസൃഷ്‌ടികളുടമായി ബന്ധപ്പെട്ടതും ജനസേവന പരവുമായ കര്‍മങ്ങളെ തഖ്‌വയുടെ നിദര്‍ശനങ്ങളായി ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌. എന്നാല്‍ തഖ്‌വയെക്കുറിച്ച സ്വൂഫി സങ്കല്‍പങ്ങള്‍ ഈ തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നുമാത്രമല്ല, ഇത്തരം ഖുര്‍ആനിക ആഹ്വാനങ്ങളെ ആത്മീയോന്നതിക്ക്‌ വിഘാതം നില്‍ക്കുന്നവയെന്നാരോപിച്ച്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ത്വരീഖത്തുകള്‍ ചെയ്യുന്നത്‌.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates