തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തിപ്പെടുകയും ബാബരിമസ്ജിദിന്റെ തകര്‍ച്ചയോടുകൂടി പാരമ്യത്തിലെത്തുകയും ചെയ്ത ഹിന്ദുത്വ ഫാഷിസത്തിന്റെ രക്ത രഥയോട്ടം ഇന്ത്യയിലെ മുസ്ലിം മനസ്സില്‍ സൃഷ്ടിച്ച ആഘാതം ബഹുദിശയിലുള്ളതായിരുന്നു. മാപ്പുസാക്ഷിത്വവും ഭീതിയും ഉള്‍വലിയലുമാണ് അത് ഒരു വിഭാഗത്തില്‍ സൃഷ്ടിച്ച പ്രതികരണമെങ്കില്‍ തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും സമീപനം സ്വീകരിക്കണമെന്ന ആശയം പങ്കുവെക്കുന്നവരും വ്യാപകമായി ഉയര്‍ന്നുവന്നു. ഈ വികാരം പങ്കുവെക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുമുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത്, വൈകാരിക അവസ്ഥയെ സംഘടിത രൂപമാക്കിമാറ്റി സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്ത കേരളത്തിലെ സംഘടനകളില്‍ പ്രധാനമാണ് ദേശീയ വികസന മുന്നണി.
എന്‍.ഡി.എഫ് സ്ഥാപിക്കുന്നതിന്റെയും അതിന്റെ ആശയരൂപീകരണത്തിന്റെയും പശ്ചാത്തലത്തെയും പ്രയോഗരീതികളെയും കുറിച്ച് പ്രബോധനത്തിന്റെ കോളത്തിലൂടെ തന്നെ പലതവണ വിശദീകരിക്കപ്പെട്ടതാണ്. നാഥനില്ലാതെ പോകുന്നു എന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച ധീരപൗരുഷത്തിന്റെ പ്രതീകമായി സ്വയം അവതരിക്കുകയായിരുന്നു എന്‍.ഡി.എഫ്. നാളെമറ്റന്നാള്‍ കൂട്ടക്കശാപ്പിന് ഇരയാകാന്‍ പോകുന്ന ഈ സമുദായത്തെ രക്ഷിക്കാന്‍ നമുക്ക് എന്‍.ഡി.എഫ് അല്ലാതെ മറ്റു വഴികളില്ല എന്ന് നിശ്ചയിച്ചുറപ്പിക്കുന്നതായിരുന്നു ആശയപ്രചാരണങ്ങള്‍. ഇസ്ലാമിക കര്‍മശാസ്ത്രങ്ങളെ മുടിനാരിഴ കീറി ഗവേഷണം നടത്തി, അത് വിശദീകരിക്കാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച്, സമ്മേളനങ്ങള്‍ക്ക് മറുപടി പറഞ്ഞ്, അവയെല്ലാം സീഡിയിലാക്കി എല്‍.സി.ഡിയില്‍ പ്രദര്‍ശിപ്പിച്ച് മതനേതൃത്വം സ്വയം അഭിരമിച്ചുകൊണ്ടിരിക്കെ ചടുലതയുള്ള ചെറുപ്പക്കാരായ അനുയായികളില്‍ നല്ലൊരു പങ്ക് ഷൂസും കോട്ടുമണിഞ്ഞ് ഫ്രീഡം പരേഡ് നടത്താന്‍ പോയത് പലരുമറിഞ്ഞില്ല. ആര്.എസ്.എസ്സിന്റെയും അനുബന്ധ ക്രിമിനല്‍ സംഘടനകളുടെയും മുസ്ലിംവിരുദ്ധ നീക്കങ്ങള്‍ക്ക് എന്‍.ഡി.എഫ് എന്ന ആശയരൂപീകരണത്തിന് എത്രത്തോളം പങ്കുണ്ടോ അത്ര തന്നെ പങ്ക് പരമ്പരാഗത മുസ്ലിം നേതൃത്വത്തിനുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അണികളിലെ ആണ്‍കുട്ടികളില്‍ പലരെയും അടുത്ത ദിവസം കാണാതായപ്പോള്‍ തീവ്രവാദവിരുദ്ധ ഫത്വകളും പ്രസ്താവനകളുമായി രംഗത്തിറങ്ങുകയായിരുന്നു മതനേതൃത്വം. തുടക്കത്തില്‍ അതും മൗദൂദിയുടെ മേല്‍ കെട്ടിയേല്പിക്കാന് പണിപ്പെട്ടു നോക്കിയെങ്കിലും മൗദൂദിയും പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലെന്ന് കണ്ടപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് കടക്കുകയായിരുന്നു.
അപ്പുറത്ത് എന്‍.ഡി.എഫ് അതിന്റെ പ്രവര്‍ത്തനങ്ങളും സാമാന്യം ചിട്ടയായി സംഘടിപ്പിച്ചു. വെട്ടും കുത്തും കൊലപാതകവും ഒളിച്ചോട്ടവും എല്ലാം മുറക്ക് നടന്നു. ചെറുതും വലുതുമായ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം കൊടുക്കേണ്ടത് കുശാലായി കൊടുത്തു. പണം എങ്ങുനിന്നെല്ലാമോ ഒഴുകിയെത്തി. സാദാ പ്രവര്ത്തകന് പോലും ബൈക്കും മൊബൈല്‍ ഫോണുമായി അങ്ങോട്ടുമിങ്ങോട്ടും പറപ്പിച്ച് ജിഹാദ് കലകലക്കി. സമുദായത്തിലെ പ്രമാണിമാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. അന്യമതസ്ഥരോടൊപ്പം ഒളിച്ചോടിപ്പോകുന്ന മുസ്ലിം പെണ്‍കുട്ടികളെ സാഹസികമായി മോചിപ്പിച്ചു. ഒരേസമയം സേട്ടു സാഹിബിനെയും കുഞ്ഞാലിക്കുട്ടിയെയും മുരളീധരനെയും കൈയിലെടുക്കാനുള്ള അസാധാരണമായ മെയ്വഴക്കം സ്വായത്തമാക്കി. ഇസ്ലാമിക പ്രസ്ഥാനത്തെ മതേതരദാസ്യം ബാധിച്ച എസ്റ്റാബ്ലിഷ്മെന്റേറിയന്‍സ് എന്ന് പരക്കെ ആക്ഷേപിക്കുമ്പോഴും ആണ്ടോടാണ്ട് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക പൊക്കി കവാത്ത് നടത്തി സല്യൂട്ടടിച്ച് ജിഹാദിന് പുതിയ നിര്‍വചനം നല്കി.
ഖിതാലിനെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള പ്രമാണങ്ങള്‍ തങ്ങളുടെ കേരളാ ജിഹാദിനനുസരിച്ച് നിര്‍ബാധം വ്യാഖ്യാനിച്ചു. യാഥാര്‍ഥ്യം അങ്ങനെയല്ലല്ലോ എന്ന് ചൂണ്ടിക്കാണിച്ച പണ്ഡിതന്മാരെയും പ്രസ്ഥാനനേതാക്കളെയും പേടിത്തൊണ്ടന്‍ ഐസ്ക്രീം പണ്ഡിതന്മാര് എന്ന പട്ടം നല്കി ആദരിച്ചു. അവരെ നവകൊളോണിയലിസത്തിന്റെ ദീനം ബാധിച്ചവരായി കണ്ടു; ജിഹാദിനെ മുക്കിയ മിര്‍സാ ഗുലാം ഖാദിയാനിയോട് വരെ സമീകരിക്കുന്ന പ്രവണതയുണ്ടായി. `സ്വന്തം രാജ്യമില്ലാതെ, തകര്‍ന്ന സമൂഹങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ ജനവിഭാഗങ്ങള്‍ സ്വദേശത്തിന് വേണ്ടി ഭരണകൂടത്തിന്റെ അഭാവത്തില്‍ പോരാടുന്നത് കുറ്റകരമാണെന്ന ധാരണ പരത്താന്‍ പുതിയ പ്രത്യയശാസ്ത്രം ചമക്കുന്നവര്‍ ആരോടെങ്കിലും ധാരണയിലെത്തിയിട്ടുണ്ടോ ആവോ? സമാനമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലായിരുന്നല്ലോ അഭിനവ വ്യാജന് മിര്‍സാ ഗുലാം അഹ്മദ് രംഗത്തുവന്നത്. ബ്രിട്ടീഷുകാര്‍ കനിഞ്ഞരുളിയ പ്രവാചകത്വത്തിന്റെ തിണ്ണബലത്തില്‍ അയാള്‍ ജിഹാദ് ദുര്‍ബലമാക്കി. വെള്ളക്കാരന് ഇന്നിപ്പോള്‍ ഒരു പ്രവാചകനെ കൊണ്ടുവരാനുള്ള അധ്വാനമൊന്നും വേണ്ട. ഖാദിയാനിയെ തള്ളിപ്പറയുന്നവര്‍ തന്നെ അയാളുടെ ആഗമനോദ്ദേശ്യം പൂര്‍ത്തിയാക്കിക്കൊടുക്കുന്നു' (എ. സഈദ്, തേജസ് ദൈ്വവാരിക, ഒക്ടോബര്‍ 16-31, 2007)
ഹമാസ്, ഹിസ്ബുല്ല, ചെച്നിയന്‍ മുജാഹിദുകള്‍ എന്നിവരോടൊത്ത് തങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്ന സൈദ്ധാന്തിക കറിക്കൂട്ടുകള്‍ തയാറായി. അങ്ങനെ തങ്ങള്‍ ഖാലിദ് മിശ്അല്‍, ഹസന് നസ്വ്റുല്ല, ജൗഹര്‍ ദുദയേവ് തുടങ്ങിയവരെപ്പോലെയാണെന്ന് നേതാക്കള്‍ക്ക് തോന്നിത്തുടങ്ങി. അതിനനുസരിച്ച സെക്യൂരിറ്റിയും വാഹന സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
`വര്‍ത്തമാനകാലത്തെ ചെറുത്തുനില്പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മക്കാവാദത്തിന്റെ നവകൊളോണിയല്‍ അജണ്ട വ്യക്തമാവും. ഇന്ന് ലോകത്തുള്ള എല്ലാ ചെറുത്തുനില്പുകളും അന്താരാഷ്ട്ര നിയമത്തിന്റെ സാങ്കേതിക പദമുപയോഗിച്ച് പറഞ്ഞാല്‍ ഭരണകൂട ബാഹ്യമായ (നോണ്‍-സ്റ്റേറ്റ് പാര്‍ട്ടീസ്) പ്രസ്ഥാനങ്ങളാണ്. റഷ്യന്‍ അധിനിവേശത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പടപൊരുതുന്ന ചെചന്‍കാരായാലും അഫ്ഗാനിസ്താനിലെ താലിബാനായിരുന്നാലും ഫലസ്ത്വീനിലെ ഹമാസാണെങ്കിലും ഇറാഖിലെ പ്രതിരോധ മുന്നണിയായാലും എല്ലാം നോണ്‍-സ്റ്റേറ്റ് പാര്‍ട്ടികള്‍ തന്നെ. ഭരണകൂട ബാഹ്യമായ ഗ്രൂപ്പുകളോ സംഘടനകളോ ആണ് പൊതുവില്‍ അധിനിവേശത്തിനെതിരില്‍ പോരാടുന്നതില്‍ മുമ്പും മുന്നില്‍ നിന്നത്. (കലീം, തേജസ് ദൈ്വവാരിക, ഒക്ടോബര്‍ 16-31, 2007) നോണ്‍-സ്റ്റേറ്റ് പാര്‍ട്ടിയായ ഞങ്ങളും ഇതാ ഹമാസിനൊപ്പം എന്നാണ് ലേഖകന്‍ പറയുന്നത്. എന്നാല്‍ ഹമാസാകട്ടെ, ചെച്നിയന്‍ പോരാളികളാകട്ടെ, ഹിസ്ബുല്ലയാകട്ടെ, താലിബാനാകട്ടെ ആരും അവരുടെ ജിഹാദിനെ ഒരിക്കല്‍ പോലും പൊതുസമൂഹത്തിലോ മാധ്യമങ്ങള്‍ക്ക് മുമ്പിലോ ഡിസ്ക്ലയിം ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു ഓപറേഷന് നടത്തിയാല്‍, അതില്‍ എത്ര പേര് കൊല്ലപ്പെട്ടാലും ശരി, ധീരതയോടെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് മേല്‍ പറഞ്ഞവരെല്ലാം. ആണത്തവും ഉത്തരവാദിത്വവും സത്യസന്ധതയുമുള്ള ജിഹാദാണ്, വിമോചന സമരമാണ് അത്. സാദാ കോണ്‍സ്റ്റബ്ള്‍ തൊട്ട് ആഭ്യന്തരമന്ത്രി വരെയുള്ളവരെ പല വിധത്തില്‍ സ്വാധീനിച്ചും പ്രീണിപ്പിച്ചും കേസില്‍നിന്ന് രക്ഷപ്പെടുന്ന, ഞങ്ങളൊന്നും ചെയ്തിട്ടില്ലേയെന്ന് പത്രസമ്മേളനം വിളിച്ച് പറയുന്ന ഭീരുത്വത്തെയും ഹമാസിന്റെ ജിഹാദിനെയും താരതമ്യം ചെയ്യുന്നത് വല്ലാത്തൊരു തമാശ തന്നെ. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ അവരുടെ കൊടിപൊക്കി സല്യൂട്ടടിക്കുന്ന ഹമാസിനെയും നമ്മളിതുവരെ കണ്ടിട്ടില്ല. റഷ്യന്‍ പതാക ഉയര്‍ത്തി, റഷ്യന്‍ ദേശീയഗാനം ചൊല്ലി, റഷ്യന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കുന്ന ഒരു സുപ്രീം കൗണ്‍സില്‍ അംഗവും ചെച്നിയന്‍ വിമോചന പ്രസ്ഥാനത്തിലുള്ളതായി അറിവില്ല. ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയാകാന്‍ പോകുന്നയാളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഹമാസിന്റെ ഒരു പത്രവും ബഹുവര്‍ണ മുഴുപ്പേജ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുണ്ടാവേണ്ട മുന്‍ഗണനകളെക്കുറിച്ച പാഠങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനം ഇവരുടെ ജിഹാദിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമൂഹിക മര്യാദകളെക്കുറിച്ച് അത് ജനങ്ങളെ ബോധ്യപ്പെടുത്തി. ഇസ്ലാമിനെക്കുറിച്ച് ബോധപൂര്‍വവും അല്ലാത്തതുമായ പലവിധ പ്രചാരണങ്ങള്‍ നടക്കവെ, ആ പ്രചാരണങ്ങള്‍ക്ക് അടിപ്പെട്ട് രൂപപ്പെട്ട അങ്ങേയറ്റം പ്രതിലോമപരമായ സാമൂഹിക മനസ്സും നാം കണക്കിലെടുക്കണം എന്ന് അത് ഓര്‍മപ്പെടുത്തി. അതോടൊപ്പം സൈദ്ധാന്തികമായും പ്രായോഗികമായും ഇസ്ലാമിനെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ചെറുസമൂഹത്തെയെങ്കിലും വളര്‍ത്തിയെടുത്തു. നീതിക്കു വേണ്ടി നിലകൊള്ളുന്നവര്‍, ജനങ്ങള്‍ക്ക് മാതൃകാ സാക്ഷികള്‍ തുടങ്ങിയ മുസ്ലിംകളെക്കുറിച്ച ഖുര്‍ആന്റെ വിശേഷണങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നു നില്ക്കാന് അത് മുസ്ലിം സമൂഹത്തെ പ്രേരിപ്പിച്ചു. ജനാധിപത്യ സമൂഹത്തില്‍ എങ്ങനെയാണ് നീതിയുടെ പോരാളിയാവുക എന്നതിന്റെ ഗ്രാമര്‍ സ്വയം ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങളും സമരങ്ങളും രൂപപ്പെടുത്തി. നമ്മള് ചില സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കണം. നില്ക്ക്, എല്ലാവരും ചാടി പെട്ടെന്നങ്ങ് ഹമാസാകല്ലേ എന്ന് ഓര്‍മപ്പെടുത്തി.
ഈ ആശയങ്ങളെയും പ്രായോഗിക പദ്ധതികളെയും കുറിക്കുന്നതിന് ദഅ്വത്ത് എന്ന ഇസ്ലാമിക ജ്ഞാനശാഖയിലെ പ്രചുരമായ പദാവലിയാണ് പലപ്പോഴും ഉപയോഗിച്ചത്. നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥകളില്‍, ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്ലാമിന്റെ ഏറ്റവും ശരിയായ പ്രതിനിധാനം എന്നതാണ് ദഅ്വത്ത് എന്ന ആശയം കൊണ്ട് ഇസ്ലാമിക പദാവലിയില്‍ ഉദ്ദേശിക്കപ്പെടുന്നത്. അതിനെ ആത്മാവില്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍. അന്യമതസ്ഥര്‍ മാത്രമല്ല, സ്വസമുദായത്തില്‍ പിറന്ന് ഭൗതിക ദര്‍ശനങ്ങളില്‍ പെട്ടുപോയ ആയിരങ്ങള്‍ക്കും സത്യദീനിന്റെ വെളിച്ചം കണ്ടെത്താന്‍ പര്യാപ്തമാകുന്നതായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍.
തമാശയെന്ന് പറയട്ടെ, ദഅ്വത്ത് എന്ന് പറഞ്ഞാല്‍ ഹിന്ദുക്കളെ പിടിച്ച് കലിമ ചൊല്ലിച്ച് വിടുന്ന പണിയാണെന്ന് ധരിച്ചു പോയ എന്‍.ഡി.എഫ് സൈദ്ധാന്തികന്‍ അതിനെതിരെയും വില്ലുകുലച്ചിരിക്കുന്നു. `പ്രബോധനം മുസ്ലിമിന്റെ പ്രഥമ ബാധ്യതയാണോ എന്ന അക്കാദമികമായ തലത്തില്‍ ഒരു ചര്‍ച്ചക്കിവിടെ പ്രസക്തിയില്ല. എന്നാലും ഖുര്‍ആനില്‍ നമസ്കാരം, നിര്‍ബന്ധ ദാനം എന്നിവക്കോ വാളോ പേനയോ ഉപയോഗിച്ച് നടത്തുന്ന സമരമോ വയലേലകളിലെ കഠിനാധ്വാനമോ ഏതുമാവട്ടെ, ജിഹാദിന് നല്കുന്ന പ്രാധാന്യം പ്രബോധനത്തിനില്ല. ഖുര്‍ആനില്‍ സന്ദേശമെത്തിക്കുന്നതു സംബന്ധിച്ചു വന്നിരിക്കുന്ന മൂന്നോ നാലോ സൂക്തങ്ങള്‍ നേര്‍ക്കുനേരെയുള്ളതല്ല. അവസാന ഹജ്ജില്‍ പ്രവാചകന് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒരു ഭാഗത്ത്, ഹാജരായിട്ടുള്ളവന്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ എന്ന നിര്‍ദേശം തന്നെ പ്രബോധനം നിര്‍ബന്ധ ബാധ്യതയാണെന്ന് സൂചിപ്പിക്കുന്നില്ല' (കലീം, തേജസ് ദൈ്വവാരിക, ഏപ്രില്‍ 01-15, 2008)
അദ്ദേഹം അവിടം കൊണ്ടും നിര്‍ത്തിയില്ല. മുസ്ലിം സംഘടനാ ഓഫീസുകളിലേക്ക് ഒരു കിടിലന്‍ ചോദ്യാവലി തയാറാക്കി അയച്ചു. തങ്ങളുടെ കീഴിലെ ഗവേഷണ സ്ഥാപനത്തിന്റെ വമ്പനൊരു ഗവേഷണ പദ്ധതിയെന്ന നിലക്കാണ് ആസ്ഥാന ഗവേഷകനെക്കൊണ്ട് ചോദ്യാവലി ഉണ്ടാക്കിപ്പിച്ച് സംഘടനാ ഓഫീസുകളിലേക്ക് അയച്ചത്. തമാശകളുടെ ഒരു സര്‍വവിജ്ഞാന കോശമാണ് പ്രസ്തുത ചോദ്യാവലി. എത്ര പേരെ നിങ്ങള്‍ മുസ്ലിംകളാക്കി, 2001ല്‍ എത്ര? 2002ല്‍ എത്ര? 2003ല്‍ എത്ര?..... ഇസ്ലാം സ്വീകരിച്ചവരെ എവിടെ താമസിപ്പിക്കുന്നു? ആളുകളെ ഇസ്ലാമാക്കാന്‍ എത്ര പണം ചെലവഴിക്കുന്നു? അത് നിങ്ങളുടെ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം വരും? ടോട്ടല്‍ സംഘടനാ ബജറ്റ് എത്ര? എന്നു തുടങ്ങി ആളെ ശരിക്കും കുഴച്ചു കളയുന്ന ചോദ്യങ്ങള്‍. അത്യാവശ്യം കോമണ്‍ സെന്‍സുള്ളവരാണ് സംഘടനാ ഓഫീസില്‍ ഇരിക്കുന്നത് എന്നതിനാല്‍ സ്വാഭാവികമായും ഈ ചോദ്യാവലികള്‍ അവഗണിക്കപ്പെട്ടു. ഉടനെ വന്നു ഗവേഷണ ഫലം. ഈ ഇസ്ലാമിക പ്രസ്ഥാനമെന്നും ഇസ്ലാമിക പ്രബോധനമെന്നുമൊക്കെ ചുമ്മാ പറയുകയാണ്. എല്ലാവരും ആത്മവഞ്ചനയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് ദഅ്വത്ത് എന്ന് പേര് വിളിക്കുന്നുവെന്നേയൂള്ളൂ! വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ റസീതും വൗച്ചറും വെച്ച് ഞങ്ങള്‍ക്കു മുമ്പില്‍ ബോധിപ്പിക്കണ്ടേ!
അത് അവിടെയിരിക്കട്ടെ. നമുക്ക് ഇങ്ങനെയും ഒരു ഗവേഷണം ആകാം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്റ്റീവ് സ്റ്റഡീസ് എന്നതു പോലെ നമ്മളും ഒരു ഗമണ്ടന്‍ ലെറ്റര്‍ പാഡുണ്ടാക്കുന്നു. അതിന് ഒരു മുഴുസമയ ഗവേഷകനെ ശമ്പളം കൊടുത്തു നിര്‍ത്തുന്നു. അയാള്‍ ഒരു ചോദ്യാവലി ഉണ്ടാക്കി എന്‍.ഡി.എഫ് ആപ്പീസിലേക്കയക്കുന്നു. നിങ്ങള്‍ ജിഹാദിന്റെ ഭാഗാമായി എത്ര പേരെ കൊന്നു? എത്ര പേരെ വെട്ടി? അതില്‍ ഹിന്ദുവെത്ര? ക്രിസ്ത്യനെത്ര? മറ്റു സംഘടനകളില്‍ പെട്ട മുസ്ലിംകളെത്ര? 2001 ല്‍ എത്ര? 2002-ല്‍?.... നിങ്ങള്‍ ബോംബിന് ചെലവാക്കുന്ന തുക എത്ര? വാളിന് ചെലവാക്കുന്നത്? ക്രിക്കറ്റ് ബാറ്റിന് ചെലവാക്കുന്നത്? അത് ടോട്ടല്‍ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം? ടോട്ടല്‍ സംഘടനാ ബജറ്റ് എത്ര?... മറുപടി കിട്ടുമെങ്കില്‍ നല്ലത്. കിട്ടിയില്ലെങ്കില്‍, ങ്ഹാ! ഇവര്‍ ചുമ്മാ ജിഹാദെന്നും ഹമാസെന്നും പറഞ്ഞിരിക്കുക മാത്രമാണ്; ശരിക്കും കോംപ്ലാന്‍ ബോയ്സ് എന്നൊരു ഗവേഷണ പ്രബന്ധം കവര്‍സ്റ്റോറിയായി കാച്ചിയാല്‍ എങ്ങനെയിരിക്കും!
അതാണ് സുഹൃത്തേ പുതിയ കാലത്തെ പത്രപ്രവര്‍ത്തനം. അതെക്കുറിച്ച് അല്പം.
ജിഹാദിന് വേണ്ടിയാണ് ഉണ്ടാക്കിയതെങ്കിലും കൈയില്‍ പണവും പിന്നില്‍ അല്പം ആളുകളും വന്നു നിരന്നപ്പോള്‍ സംഗതി ഒരു സമ്പൂര്‍ണ സംഘടനയാക്കാം എന്നു തന്നെ അവര്‍ വെച്ചു. അങ്ങനെ കുട്ടികള്‍ക്കും പെണ്ണുങ്ങള്‍ക്കുമെല്ലാം സംഘടനയുണ്ടായി. ഉത്തരവാദപ്പെട്ട മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നിന്ന് ഗൗരവത്തില്‍ പ്രശ്നത്തെ സമീപിച്ചപ്പോള്‍ തോണ്ടല് മാന്തല്‍ വെട്ടിപ്പാച്ചില്‍ ജിഹാദിന് അല്പം ശമനം വന്നു. പിന്നെ കാര്യമായ ശ്രദ്ധ സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിലായി. അഖിലേന്ത്യാ-സംസ്ഥാന നേതാക്കളുടെ തന്നെ സാന്നിധ്യത്തില്‍ നാടുനീളെ വിവാഹമേളകള്‍ സംഘടിപ്പിച്ച് പത്രത്തില്‍ കളര്‍ പടം കൊടുത്തു. കൂടുതല്‍ മുസ്ലിം പൊതുമനസ്സിലേക്ക് കയറിപ്പറ്റാനുള്ള അല്പം കൂടി ഗൗരവമായ ശ്രമങ്ങള്‍. കര്‍ണാടകത്തിലും തമിഴ്നാട്ടിലും ഘടകങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചു. തമിഴ്നാട്ടില്‍ സ്ഥാപകനേതാവ് ഏതാനും മാസങ്ങള്‍ക്കകം രാജിവെച്ചുപോയെങ്കിലും കുഴപ്പമില്ലാതെ പിടിച്ചുനില്ക്കുന്നു. കൊടിക്കാല് ശൈഖ് അബ്ദുല്ലയെ പോലുള്ള വന്ദ്യവയോധികരെപ്പോലും സംഘടനയിലേക്ക് ക്ഷണിച്ചെങ്കിലും ജിഹാദിന്റെ അര്‍ഥരാഹിത്യം പറഞ്ഞ് അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. പ്രതിരോധ പ്രസ്ഥാനമായല്ല, നവസാമൂഹിക പ്രസ്ഥാനമായാണ് പലേടത്തും സംഘടനയെ പരിചയപ്പെടുത്തുന്നത്.
എസ്റ്റാബ്ലിഷ്മെന്റിനെ എതിര്‍ത്തു കൊണ്ടാണ് സംഘടന നിലവില്‍ വന്നതെങ്കിലും എങ്ങനെ ഏറ്റവും നല്ല എസ്റ്റാബ്ലിഷ്മെന്റാകാം എന്ന് കുറഞ്ഞ കാലം കൊണ്ട് തന്നെ അത് തെളിയിച്ചു. അങ്ങനെ ആദിയില്‍ പത്രമുണ്ടായി. പ്രവര്‍ത്തകരെ ഉപയോഗിച്ച് നാടുകുലുക്കി പ്രചാരണം നടത്തി. പ്രചാരണം സ്വന്തം പത്രത്തെക്കുറിച്ചെന്നതിലുപരി മറ്റൊരു പത്രത്തിന്റെ വരാനിരിക്കുന്ന പരാജയത്തെക്കുറിച്ചായിരുന്നു. ആ പത്രത്തിന്റെ ആ എഡിഷന് പൂട്ടും, ഈ എഡിഷന് നിര്‍ത്തേണ്ടിവരും എന്നൊക്കെ പ്രചാരണം നടത്തി അണികളെ ആവേശം കൊള്ളിച്ചു. അവസാനം കുഞ്ഞ് പിറന്നപ്പോള്‍ ജിഹാദ് പോസ്റ്ററുകളുടെ വീര്യം പോലുമില്ല. നാട്ടിലും മറുനാട്ടിലും ഒരേ സമയം എഡിഷനുകള്‍ എന്ന് പെരുമ്പറയടിച്ചാണ് തുടങ്ങിയതെങ്കിലും, തുടങ്ങിയ മുംബൈ എഡിഷന് വരെ ആഴ്ചകള്‍ കൊണ്ട് പൂട്ടേണ്ടി വന്നു. ഡസ്കുകളില്ലാത്ത എഡിഷനുകളുമായി കാര്യം നടന്നു പോരുന്നു. പാര്‍ട്ടി സര്‍ക്കുലറിന്റെയും പത്രത്തിന്റെയും എണ്ണം ഏതാണ്ട് തുല്യമായ അവസ്ഥയിലാണിപ്പോള്‍. ഈര്‍ഷ്യ തീര്‍ക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേക്കിട്ടു കയറുകയായിരുന്നു എപ്പോഴും. മുസ്ലിം ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുകയില്ല എന്ന് പ്രചാരണം നടത്തിയാണ് തുടങ്ങിയതെങ്കിലും അത്തരം കാര്യങ്ങളില്‍ നിര്‍ലോഭം ഇടപെടുന്നതാണ് പിന്നീട് കണ്ടത്. അതില്‍ ഏറ്റവും മുന്തിയ ഇര ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരുന്നു. അക്കാര്യത്തില്‍ മികച്ച ഒരു `അനിയന് ചന്ദ്രിക' ആവാന്‍ പത്രത്തിന് ശരിക്കും സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് ശാന്തപുരം മഹല്ല് പിളരാന്‍ പോവുന്നു, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതൃത്വം പാരമ്പര്യവാദികള്‍ പിടിച്ചെടുത്തു തുടങ്ങിയ `സ്കൂപ്പു'കള്‍ ഉണ്ടാവുന്നത്. മലപ്പുറത്തെ ഒരു ബിസിനസ് സംരംഭകന്റെ ദാരുണമായ അന്ത്യത്തെപ്പോലും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ നെറികെട്ട അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ഉപയോഗിച്ചു. പക്ഷേ, ചന്ദ്രിക പത്രം, വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ ദശാബ്ദങ്ങള്‍ നടത്തിനോക്കിയിട്ടും പരാജയപ്പെട്ട ദൗത്യമാണ് തങ്ങള്‍ നടത്തിനോക്കുന്നതെന്ന് അവര്‍ അറിഞ്ഞില്ല. ഇസ്ലാമിക പ്രസ്ഥാനത്തെ ധാര്‍മികമായി തകര്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ ആലോചന. പക്ഷേ കാര്യം നടന്നില്ല. പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറ വിപുലപ്പെടുകയായിരുന്നു. അതിന്റെ മാധ്യമ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുക മാത്രമായിരുന്നു.
അങ്ങനെ ജിഹാദും പത്രപ്രവര്‍ത്തനവും വെച്ചടി മുന്നോട്ട്. സാധനം സുഊദി അറേബ്യയില്‍ വിതരണം ചെയ്യാന്‍ പറ്റുന്നില്ല. സുഊദി നമ്മുടെ നാടു പോലെയല്ലല്ലോ. നിയമ-ഔദ്യോഗിക തടസ്സങ്ങള്‍ ധാരാളം. സാധാരണ ഗതിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പേപ്പറുകള്‍ നീക്കി സാധിക്കേണ്ട കാര്യം. പേപ്പറുകള്‍ നീക്കിയിട്ടും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? ജിഹാദ് തന്നെ. സുഊദിയോട് ജിഹാദ് ചെയ്യാന്‍ ധൈര്യം പോര. ഇവിടുത്തെപ്പോലെ മഹസര്‍ എഴുതുന്ന എ.എസ്.ഐക്കും കേസ് അന്വേഷിക്കുന്ന എസ്.പിക്കും സംതിംഗ് കൊടുത്താല്‍ നില്ക്കുന്ന കേസല്ല. അടിസ്ഥാന സിദ്ധാന്തമായ ജിഹാദ് കൈയൊഴിക്കാനും പറ്റില്ല. അങ്ങനെയാണ് കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട രിയാദിലെ ഓഫീസില്‍ സാദാ ഉദ്യോഗസ്ഥന്റെ തസ്തികതയില്‍ ഒരു മലയാളി ഉണ്ട്. വായില്‍ വെള്ളം ചവച്ച് കഴിക്കുന്ന ഒരു സാത്വികന്. അദ്ദേഹത്തെ വിളിച്ച് പകുതി ഭീഷണിയില്‍ കാര്യം പറഞ്ഞു. നിയമത്തിന് അപ്പുറം പോകാനറിയാത്ത ആ മനുഷന് നിയമപ്രകാരം കാര്യങ്ങള്‍ ചെയ്തു. അപ്പോള്‍ പിന്നെ ജിഹാദ് എങ്ങനെ മുന്നോട്ടു പോവും? സുപ്രീം കൗണ്‍സില്‍ ആലോചിച്ചു. പ്ലാന്‍ ഇങ്ങനെ; രണ്ട് സുപ്രീം കൗണ്‍സിലുകള്‍ സുഊദിയില്‍ പോകുന്നു, ലോബീയിംഗ് നടത്തുന്നു. വിഷയം മലയാള പത്രമാണല്ലോ. അതിനാല്‍ മലയാളമറിയുന്ന ഈ ഉദ്യോഗസ്ഥന് അങ്ങോട്ടുവരാന്‍ പാടില്ല. അങ്ങനെ ജിഹാദ് നെറ്റ്വര്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ തൃക്കരിപ്പൂരുള്ള ഉദ്യോഗസ്ഥന് കുടുംബ സമേതം രിയാദിലേക്ക് തിരിക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ വെച്ച് ഗുണ്ടാ ആക്രമണത്തിന് വിധേയമാവുന്നു. പാസ്പോര്‍ട്ടും പണമടങ്ങിയ ബാഗും കവര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചു പരുവമാക്കി. രണ്ടു ദിവസത്തിനകം പ്രതികളെ പൊക്കി. എല്ലാവരും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളില്‍നിന്നുള്ള എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍. തൃക്കരിപ്പൂരുള്ള ഗള്‍ഫുകാരനെ നെടുമ്പാശ്ശേരിയില്‍ വെച്ച് എറണാകുളത്തെ എന്‍.ഡി.എഫുകാര്‍ ലക്ഷ്യം വെച്ച് ആക്രമിച്ച് കൊള്ളയടിക്കണമെങ്കില്‍ വളരെ കൃത്യമായ ആസൂത്രണവും മേലെ നിന്നുള്ള നിര്‍ദേശങ്ങളും വന്നിരിക്കണം. എന്നാല്‍ പോലീസ് അന്വേഷണം ആ വഴിക്ക് പോവില്ല. ഡയറക്റ്റ് പ്രതികളില്‍ ഒന്നു രണ്ടെണ്ണത്തിനെ പൊക്കും. ബാക്കി കാര്യങ്ങള്‍ നോക്കാനുള്ള ജിഹാദീ ടെക്നിക്ക് സംഘടന വശമാക്കിയിരിക്കുന്നു.
ഒരു സംഘടനക്ക് വേണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതിന് ഖുര്‍ആന്റെയും ഹദീസിന്റെയും അകമ്പടി നല്‍കുമ്പോഴാണ് സംഗതി പ്രശ്നമാകുന്നത്. യുദ്ധത്തില്‍ പോലും സ്ത്രീകളെ ആക്രമിക്കരുതെന്നത് ഇസ്ലാമിലെ നിയമമാണ്. സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ വനിതാ പോലീസ് ഉണ്ടായിരിക്കണമെന്ന് നമ്മുടെ നാട്ടിലെ സെക്യുലര്‍ നിയമവും കണിശമായി നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ നവസാമൂഹിക ജിഹാദിന് ഇതൊന്നും ബാധകമല്ല. നടുറോഡില്‍ മുസ്ലിം സ്ത്രീയെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചുവീഴ്ത്തി പണവും യാത്രാരേഖകളും കവര്‍ച്ച ചെയ്താലും പ്രശ്നമില്ല. അടുത്ത ആഴ്ച ആയത്തുകളുദ്ധരിച്ച് ലേഖനങ്ങളിറങ്ങിക്കൊള്ളും. പാര്‍ട്ടി പത്രത്തിന്റെ ലേഖകര്‍ ആക്രമിക്കപ്പെട്ടവരെ അപമാനിച്ചും പച്ചക്കള്ളം പറഞ്ഞും ന്യായീകരണ വാര്‍ത്തകള്‍ നല്‍കും. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കരുനാഗപ്പള്ളിക്കാരനെയും ഭാര്യയെയും നടുറോഡില്‍ വെട്ടിവീഴ്ത്തിയവര്ക്ക് സുഊദി ഉദ്യോഗസ്ഥന്റെ ഭാര്യയെ അടിച്ചുവീഴ്ത്താന്‍ എന്തിനാണ് കയ്യറപ്പ്?
തീവ്രവാദ, രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം സംസാരിച്ച ആളാണ് മൗദൂദി. ഇത്തരം സംഘടനകളെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച പ്രധാന പ്രശ്നം സുത്യാര്യതയുടെയും ആഭ്യന്തരജനാധിപത്യത്തിന്റെയും അഭാവമാണ്. എന്തിനു വേണ്ടിയാണോ രൂപീകരിക്കപ്പെട്ടത് അതിന്റെ നേര് വിപരീത ലക്ഷ്യങ്ങളിലേക്ക് സംഘടന പോകും. രഹസ്യാത്മകത, നേതാക്കന്മാര്ക്ക് തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ നല്‍കും. ജിഹാദ് സ്വന്തം മക്കളെത്തന്നെ കൊന്നു തിന്നുന്ന അവസ്ഥ കൈവരും. അതിന്റെ ചെറിയൊരു ലക്ഷണം മാത്രമാണ് നെടുമ്പാശ്ശേരിയില്‍ കണ്ടത്. അത് മുന്നോട്ടു നീങ്ങി സ്വന്തം സംഘടനക്കകത്ത് തന്നെയുള്ള മറുശബ്ദങ്ങളെയും വേറിട്ട സ്വരങ്ങളെയും ഒതുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇത്തരം ജിഹാദില്‍നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടേയെന്ന് പ്രാര്‍ഥിക്കുകയേ നമുക്ക് നിര്‍വാഹമുള്ളൂ.
(പ്രബോധനം വാരിക 2008 ഏപ്രില്‍ 26)