Monday 2 July 2012

മുജാഹിദ്‌ പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍





ആശയരംഗത്തും സംഘടനാ തലത്തിലും ആഴമുള്ള പ്രതിസന്ധികളുടെ നീര്‍ചുഴിയിലാണ്‌ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം അകപ്പെട്ടിരിക്കുന്നത്‌. മഹത്തായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി രംഗപ്രവേശം ചെയ്‌ത, അഭിമാനകരമായ സംഭാവനകളര്‍പ്പിച്ച്‌ കടന്നുവന്ന പ്രസ്ഥാനത്തിന്‌ കാലത്തെ അതിജീവിക്കാന്‍ കരുത്തില്ലാതെ പോയതിന്റെ അടയാളങ്ങളാണ്‌ ഒരു പതിറ്റാണ്ടായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിവാദങ്ങളും. '90കളില്‍ സംഘടനക്കകത്ത്‌ ആരംഭിച്ച പ്രശ്‌നങ്ങള്‍, 2002-ലെ പിളര്‍പ്പിന്‌ ശേഷം, ജിന്ന്‌ വിവാദത്തിലൂടെ 2012-ല്‍ പുതിയൊരു തലം കൈവരിച്ചിരിക്കുകയാണ്‌.

ഇരുട്ട്‌ പരന്നുകൊണ്ടിരുന്ന കേരളീയ മുസ്‌ലിംസമൂഹത്തിന്റെ ഗതകാലത്തെയും, ആ ദശാസന്ധിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്നതില്‍ പങ്കുവഹിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മഹത്തായ ചരിത്രത്തെയും കുറിച്ച്‌ ധാരണയുള്ള ഏതൊരു ദീനീ സ്‌നേഹിയെയും ദുഃഖിപ്പിക്കുന്നതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ സമീപകാല ആശയകാലുഷ്യവും അന്തസംഘര്‍ഷങ്ങളും. ഇന്നത്തെ സാഹചര്യത്തില്‍, പലതരം അനഭിലഷണീയ വിവാദങ്ങളും സൃഷ്‌ടിക്കുന്ന, കക്ഷിത്വവും അതിവാദങ്ങളുമുള്ള മതസംഘടനയായാണ്‌ പുതിയ തലമുറ മുജാഹിദ്‌ പ്രസ്ഥാനത്തെ കാണുന്നത്‌. അങ്ങനെ വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാകാത്ത പിന്‍മടക്കം സംഘടനയിലെ ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പ്രസ്ഥാനത്തിന്റെ ഇന്നലെകളിലെ നന്മകള്‍ നിഷേധിക്കാന്‍ അതൊരിക്കലും കാരണമാകേണ്ടതില്ല. മുജാഹിദ്‌ സംഘടനകള്‍ നടത്തിയ അന്ധമായ വിമര്‍ശനങ്ങളും ദുഷ്‌പ്രചാരണങ്ങളും തത്തുല്യമായി പ്രതികരിക്കാന്‍ പ്രചോദനമായിക്കൂടാ.

സംഭാവനകള്‍
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കാണാതെയും സംഭാവനകള്‍ അടയാളപ്പെടുത്താതെയും കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രം രേഖപ്പെടുത്താനാകില്ല. കേരളത്തിലെ പൊതുവായ സാമൂഹിക വളര്‍ച്ച, വിഭജനത്തിന്റെ ദുരന്തത്തില്‍ ഏറെക്കുറെ മുക്തമായ രാഷ്‌ട്രീയ സാമുദായിക അവസ്ഥ, ഗര്‍ഫ്‌ജീവിതത്തിന്റെ സ്വാധീനം, ജമാഅത്തെ ഇസ്‌ലാമിയുടെ സര്‍വതല സ്‌പര്‍ശിയായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടത്തെ മുസ്‌ലിം നവജാഗരണത്തില്‍ പല തലങ്ങളിലായി പങ്കുവഹിച്ചിട്ടുണ്ട്‌. അതിലെ തിളക്കമുള്ള ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ സാധിച്ചിട്ടുണ്ട്‌.
അന്ധവിശ്വാസങ്ങളുടെ ഇരുള്‍നിലങ്ങളില്‍നിന്നും അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളില്‍നിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാന്‍ നടത്തിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. മാല-മൗലിദുകളുടെയും ഓത്തുപള്ളി-ഉര്‍ദിയാദികളുടെയും പരിമിതികളില്‍നിന്ന്‌ ദീനീ വിജ്ഞാനമേഖലയെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവന്നതും ഗുണകരമായ വളര്‍ച്ച കൈവരിച്ചതുമാണ്‌ മറ്റൊന്ന്‌. മദ്‌റസാ പ്രസ്ഥാനം, ഖുര്‍ആന്‍ പഠനം, മലയാള ഖുത്വ്‌ബകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ വഴികളായിരുന്നു. നവോത്ഥാനത്തെ വിചാരണ ചെയ്യുന്നവരുടെ ഖുര്‍ആന്‍ പ്രഭാഷണങ്ങളുടെ കേരളീയ വേരുകള്‍ ചെന്നുനില്‍ക്കുന്നതും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയുമൊക്കെ പാരമ്പര്യത്തില്‍ തന്നെയാണ്‌. മുസ്‌ലിം സ്‌ത്രീകളുടെ ഉന്നമനത്തില്‍ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്‌. സ്‌ത്രീ വിദ്യാഭ്യാസം, പള്ളിപ്രവേശം, ദീനീ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയ വഴികളിലൂടെ കേരളത്തിലെ മുസ്‌ലിം സ്‌ത്രീകളില്‍ ഉണ്ടായ ഗുണകരമായ വളര്‍ച്ച ഇസ്‌ലാഹീ മൂവ്‌മെന്റിന്‌ നല്ല പങ്കുണ്ട്‌. സ്‌കൂളും അറബിക്‌ കോളേജുകളും യത്തീംഖാനകളും സ്ഥാപിച്ചുകൊണ്ടും മറ്റു പ്രോത്സാഹനങ്ങള്‍ നല്‍കിയും മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ച സാധിക്കുന്നതിലും ഈ സ്വാധീനം കാണാം. മദ്‌ഹബുകളെ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്നതില്‍നിന്നും പൗരോഹിത്യ ചൂഷണത്തില്‍നിന്ന്‌ വലിയൊരളവോളം ജനം രക്ഷപ്പെട്ടത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കൂടി ശ്രമഫലമായാണ്‌. ഇങ്ങനെ മലയാളി മുസ്‌ലിംകളുടെ സാമൂഹിക വളര്‍ച്ചയില്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ വഹിച്ച പങ്കിന്‌,കാലാനുസൃതമായ പരിഷ്‌കരണങ്ങളോടെ തുടര്‍ച്ചയില്ലാതെ പോയതാണ്‌ പ്രശ്‌നം.
യഥാര്‍ഥത്തില്‍ എന്താണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ചത്‌? വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യങ്ങളോട്‌ സക്രിയമായി പ്രതികരിക്കാനും ഭാവിയിലേക്ക്‌ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നുവെക്കാനും കഴിയാതെ ഭൂതകാലത്തിന്റെ തടവറയില്‍ മുജാഹിദ്‌ പ്രസ്ഥാനം തളച്ചിടപ്പെട്ടു. കാലാതിവര്‍ത്തിയായ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ പലതും കാലാന്തരത്തില്‍ പ്രസ്ഥാനത്തിന്‌ കൈമോശം വന്നു. ഒരു പരിഷ്‌കരണ പ്രസ്ഥാനത്തിന്‌ അനിവാര്യമായും ഉണ്ടാകേണ്ടിയിരുന്ന സവിശേഷതകള്‍ ആര്‍ജിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളും സംഘടനക്കകത്ത്‌ ഫലപ്രദമായി നടന്നില്ല. ആ ശ്രമങ്ങള്‍ സജീവമായപ്പോഴാകട്ടെ, സംഘടനയിലെ വലിയൊരു വിഭാഗവും അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഊഷരമനസിന്റെ ഉടമകളായിത്തീര്‍ന്നിരുന്നു. പിളര്‍പ്പിന്‌ ശേഷം, മാറ്റങ്ങളുടെ വഴി തേടുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും, പ്രസ്ഥാനത്തെ ബാധിച്ച മൗലിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാതെ അവര്‍ക്കും എത്രത്തോളം മുന്നോട്ടു പോകാനാകും എന്നത്‌ ചിന്തിക്കേണ്ടതാണ്‌.
അടിസ്ഥാനപരമായ അപചയങ്ങള്‍ തന്നെയാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ ഇന്നു കാണുന്ന ദുഃഖകരമായ പതനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്‌. അതില്‍ ചിലത്‌ ആദര്‍ശപരമായ വൈകല്യങ്ങളാണ്‌; മറ്റുചിലത്‌ സംഘടനാപരമായ ദൗര്‍ബല്യങ്ങളും. 1990കളില്‍ സംഘടനക്കകത്ത്‌ രൂപപ്പെട്ട പരിഷ്‌കരണ ചര്‍ച്ചകള്‍, തദ്വാരാ സൃഷ്‌ടിക്കപ്പെട്ട ആശയ സംഘട്ടനം, 2002ലെ ദുഃഖകരമായ പിളര്‍പ്പ്‌, തുടര്‍ന്ന്‌ രംഗത്തുവന്ന അവാന്തര വിഭാഗങ്ങള്‍, ബഹുമാന്യനായ എ.പി അബ്‌ദുല്‍ ഖാദിര്‍ മൗലവി നേതൃത്വം നല്‍കുന്ന ഔദ്യോഗികം എന്ന്‌ വിശേഷിപ്പിക്കപ്പെട്ട കെ.എന്‍.എമ്മിലെ മിതവാദി-ഉഗ്രവാദി-ജിന്ന്‌ വാദി ഗ്രൂപ്പുകള്‍, അവയെല്ലാം ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന അന്തസംഘര്‍ഷങ്ങള്‍, സംഘടനാ സങ്കുചിതത്വവും അധികാരതാല്‍പര്യങ്ങളും, സഭ്യതയുടെ അതിരുകള്‍ ലംഘിച്ച്‌ പ്രസിദ്ധീകരണങ്ങളിലും വെബ്‌ലോകത്തും തെരുവിലും നടത്തുന്ന തമ്മിലടികള്‍, കത്തിപടരുന്ന ജിന്ന്‌ വിവാദം, ശിര്‍ക്ക്‌-കുഫ്‌ര്‍ ഫത്‌വകള്‍, ഗ്രൂപ്പിസം, യുവപ്രസംഗകര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയവ യഥാര്‍ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ ബാധിച്ച രോഗങ്ങളല്ല, രോഗലക്ഷണങ്ങള്‍ മാത്രമാണ്‌. അഥവാ, ആദര്‍ശപരവും സംഘടനാപരവുമായ അപചയത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്‌ മുജാഹിദു പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍. അതുകൊണ്ട്‌, അടിസ്ഥാനപരമായ വൈകല്യങ്ങളെയും ദൗര്‍ബല്യങ്ങളെയും വിശകലനം ചെയ്യാതെ പുതിയ വിവാദങ്ങളെ അഭിമുഖീകരിക്കാനാവില്ല.

പ്രസ്ഥാനത്തിന്‌ സംഭവിച്ചത്‌
തൗഹീദിന്റെ വിവക്ഷയും വിശാല ഭൂമികയും, തൗഹീദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മണ്ഡലം, പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം, വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളിലും കര്‍മശാസ്‌ത്ര തര്‍ക്കങ്ങളിലും സ്വീകരിക്കേണ്ട നിലപാട്‌, അതത്‌ കാലഘട്ടങ്ങളിലെ സാമൂഹിക പ്രശ്‌നങ്ങളോടുള്ള സമീപനം, ആദര്‍ശവും നയവും തമ്മിലുള്ള ബന്ധവും അന്തരങ്ങളും, സുന്നത്തിന്റെ പുനഃസ്ഥാപനത്തിലും ബിദ്‌അത്തിന്റെ നിര്‍മാര്‍ജനത്തിലും പുലര്‍ത്തേണ്ട സ്ഥലകാല ബോധവും യുക്തിദീക്ഷയും, മുസ്‌ലിം സമൂഹത്തിനകത്തെ ആശയവിയോജിപ്പുകളോടും ഇതര സംഘടനകളോടും സ്വീകരിക്കേണ്ട സമീപനരീതി, ബഹുമത സമൂഹത്തിലെ ദീനീപ്രസ്ഥാനത്തിന്റെ അജണ്ട....... സുപ്രധാനമായ ഇത്തരം വിഷയങ്ങളില്‍ മുജാഹിദ്‌ പ്രസ്ഥാനം പുലര്‍ത്തി വന്ന ശരിയല്ലാത്ത കാഴ്‌ച്ചപ്പാടുകള്‍ തന്നെയാണ്‌ ഇന്ന്‌ കാണുന്ന അപചയത്തിലേക്ക്‌ സംഘടനയെ നയിച്ചത്‌. ഇത്‌ മനസിലാക്കാനും തിരുത്താനും ശ്രമിക്കാതെ, വിമര്‍ശനങ്ങളെ അസഹിഷ്‌ണുതയോടെ കാണുകയും അസഭ്യവര്‍ഷങ്ങളോടെ മറുപടി എഴുതുകയും ചെയ്‌തതു കൊണ്ടൊന്നും വീണു കിടക്കുന്ന ഗര്‍ത്തത്തില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല.
പ്രവാചകന്മാരുടെ പൈതൃകത്തിന്റെ നീള്‍ച്ചയാണ്‌ നവോത്ഥാന നായകരും പരിഷ്‌കരണ പ്രസ്ഥാനങ്ങളും മുജാഹിദ്‌ പ്രസ്ഥാനവും തഥാ. എന്നാല്‍, സന്തുലിതമായ ദൈവികദര്‍ശനത്തെ സ്ഥലകാല യാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ട്‌ പ്രബോധനം ചെയ്‌ത പ്രവാചക പാരമ്പര്യത്തെ പുതിയ കാലത്ത്‌ ശരിയായ അര്‍ഥത്തില്‍ അനന്തരമെടുക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സാധിച്ചില്ല. ആശയപരമായ വ്യക്തത, മാനവികത, സാമൂഹിക ബോധം, വികാസക്ഷമത, സ്വയം നവീകരണ ശേഷി, മധ്യമ നിലപാട്‌, രാഷ്‌ട്രീയ ഉള്ളടക്കം, വിശാല വീക്ഷണം, വിട്ടുവീഴ്‌ചാ മനസ്‌, അകത്തും പുറത്തുമുള്ള ബഹുസ്വരതയെ അംഗീകരിക്കല്‍, പ്രബോധനത്തിലെ യുക്തിദീക്ഷ, പ്രബോധിതരോടുള്ള ഗുണകാംക്ഷ........... ഇസ്‌ലാമിന്റെ ഇത്യാദി സവിശേഷതകള്‍ ഏറിയോ കുറഞ്ഞോ പ്രസ്ഥാനത്തിന്‌ നഷ്‌ടപ്പെട്ടുപോയി. അക്ഷര പൂജ, നിഷേധാത്മക പ്രവര്‍ത്തന ശൈലി, സംഘടനാ സങ്കുചിതത്വം, അരാഷ്‌ട്രീയത, വിമര്‍ശനത്തിലെ തീവ്രത, അപമാനവീകരണം, ആശയക്കുഴപ്പം സൃഷ്‌ടിക്കല്‍, അനാവശ്യവും അപകടകരവുമായ മതതര്‍ക്കങ്ങളുടെ പ്രചാരണം, അസഹിഷ്‌ണുത, ആത്മീയരംഗത്തെ അതിവാദങ്ങള്‍....... ഇസ്‌ലാം വിലക്കുകയോ നിരാകരിക്കുകയോ ചെയ്‌ത പല നടപടിക്രമങ്ങളും സംഘടന വാശിയോടെ മുറുകെ പിടിക്കുകയും ചെയ്‌തു.
നിയമത്തിന്റെ കര്‍ക്കശമായ അളവു കോല്‍ കൊണ്ട്‌ മാത്രം ദീനിനെ മനസിലാക്കുകയും പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോള്‍ ആത്മാവ്‌ ചോര്‍ന്ന്‌ പോയ ജഡിക മതമാണ്‌ മുജാഹിദുകളുടെ കൈയില്‍ ബാക്കിയായത്‌. പ്രമാണങ്ങളുടെ അക്ഷരവായനയും പൂര്‍വികരുടെ നടപടി ക്രമങ്ങളോടുള്ള അന്ധമായ അനുകരണഭ്രമവും ഭൂതകാലത്തിന്റെ തടവറയില്‍ പ്രസ്ഥാനത്തെ തളച്ചിടുകയും, മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുകയും ചെയ്‌തു. മറ്റു സംഘടകള്‍ക്കെതിരായ വിമര്‍ശനത്തില്‍ അവരവരുടെ പഴയ നിലപാടുകളും ഉദ്ധരണികളുമാണ്‌ മുജാഹിദ്‌ എഴുത്തുകാരുടെയും പ്രസംഗകരുടെയും തുറുപ്പു ചീട്ട്‌. ഈ രംഗത്ത്‌ പുരാവസ്‌തു ഗവേഷണത്തിന്റെ മതപരമായ ഒരു രീതിശാസ്‌ത്രം തന്നെ അവര്‍ വളര്‍ത്തിയെടുത്തു. സ്വയം ഭൂതകാലത്തില്‍ കുടുങ്ങികിടക്കുന്നവരും, പഴയ നിലപാടുകളില്‍ നിന്ന്‌ മാറാന്‍ കഴിയാത്തവരുമാണല്ലോ, മറ്റുള്ളവരെ പഴയ ഉദ്ധരണികളില്‍ കുടുക്കിയിടാന്‍ ശ്രമിക്കുക! സ്വയം മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മറ്റുള്ളവരെയും മാറാന്‍ അനുവദിക്കില്ല എന്നതാണ്‌ മനഃശാസ്‌ത്രം. പിന്നിട്ട ഒരു നൂറ്റാണ്ടിനെയാണിപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനം അഭിമാനത്തോടെ ആഘോഷിക്കുന്നത്‌. തീര്‍ച്ചയായും, അഭിമാനിക്കാവുന്ന ഒട്ടേറെ ഈടുവെപ്പുകള്‍ നവോത്ഥാനത്തിന്റെ കഴിഞ്ഞൊരു നൂറ്റാണ്ടിലുണ്ടായിട്ടുണ്ട്‌. എന്നാല്‍ ഒരു പരിഷ്‌കരണപ്രസ്ഥാനം പിന്നിട്ട നൂറ്റാണ്ടിനെ കുറിച്ച്‌ മാത്രം ആത്മരതി കൊള്ളേണ്ടിവരുന്നത്‌, മുന്നിലുള്ള നൂറ്റാണ്ടിനെകുറിച്ച്‌ അവര്‍ക്ക്‌ പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ്‌. ചനലനാത്മകതയുള്ള പ്രസ്ഥാനത്തില്‍ നിന്ന്‌, സ്വപ്‌നങ്ങളില്ലാത്ത `സംഘടന'യായും അജണ്ടകള്‍ തീര്‍ന്നുപോയ ആള്‍ക്കൂട്ടമായും മുജാഹിദ്‌ പ്രസ്ഥാനം മാറിയതുകൊണ്ടാണ്‌.
പ്രസ്ഥാനം ഒരു പ്രവാഹമാണ്‌. അത്‌ നിശ്ചലമായാല്‍ എളുപ്പം മലിനീകരിക്കപ്പെടും. കെട്ടി നില്‍ക്കുന്ന വെള്ളത്തിന്റെ മലീനീകരണ സാധ്യതയെക്കാള്‍ കൂടുതലാണ്‌, നിശ്ചലമായിത്തീര്‍ന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ മലിനീകരണ സാധ്യത. മുന്നോട്ടു ചലിക്കാന്‍ കഴിയാത്ത പ്രസ്ഥാനം മൃതമാണ്‌; കാലത്തെ കാണാന്‍ കഴിയാത്തത്‌ അന്ധവും. ജീവനില്ലാത്ത ശരീരം ഏറെ നാള്‍ വെച്ചുകൊണ്ടിരുന്നാല്‍ ജീര്‍ണിക്കും, അസഹ്യമായ ദുര്‍ഗന്ധം വമിക്കും. അത്തരമൊരു ജീര്‍ണാവസ്ഥയിലാണിപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനം എത്തിപ്പെട്ടിരിക്കുന്നത്‌. ഈ ജീര്‍ണതകളില്‍ നിന്ന്‌ സ്വയം ശുദ്ധമായി, ധന്യമായ പൈതൃകത്തെ തിരിച്ചുപിടിക്കുന്നതിനെ കുറിച്ചാണ്‌ പ്രസ്ഥാനം ആഴത്തില്‍ ചിന്തിക്കേണ്ടത്‌.

അജണ്ടകള്‍ മാറിയതെങ്ങിനെ?
വിശ്വാസ പരിവര്‍ത്തനത്തിന്റെയും, വിദ്യാഭ്യാസ വളര്‍ച്ചയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും മഹത്തായ മാതൃക കാഴ്‌ചവെച്ച പ്രസ്ഥാനം കാലക്രമത്തില്‍ ദൗത്യം മറന്നു. പുതിയ പുതിയ സുന്നത്തുകളെയും ബിദ്‌അത്തുകളെയും ലിസ്റ്റു ചെയ്യലായി ഇസ്‌ലാഹി പ്രവര്‍ത്തനം മാറി. പല വിഷയങ്ങളിലും പുതിയ ഹറാം ഫത്‌വകള്‍ സമുദായത്തിന്‌ ഇടക്കിടെ അവര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അഭിപ്രായ ഭിന്നതകളുള്ള കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ ഒരു വീക്ഷണത്തില്‍ നിന്ന്‌ മറ്റൊരു വീക്ഷണത്തിലേക്ക്‌ ആളുകളെ മാറ്റിയെടുക്കലാണ്‌ ഇസ്‌ലാഹീ പ്രവര്‍ത്തനം എന്ന ധാരണ സൃഷ്‌ടിക്കപ്പെട്ടു. അനാവശ്യമായ മത തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌, മുസ്‌ലിം സാമൂഹികാന്തരീക്ഷത്തെ ഇത്രമേല്‍ കലുഷമാക്കിതീര്‍ത്തതില്‍ മുജാഹിദ്‌ സംഘടന മുഖ്യപങ്കു വഹിച്ചു; എ.പി വിഭാഗം സമസ്‌തയാണ്‌ ഇതിലവരുടെ പങ്കു കച്ചവടക്കാര്‍. ദീനിന്റെ ലളിതമായ പല വിഷയങ്ങളും തര്‍ക്കിച്ച്‌ സങ്കീര്‍ണമാക്കി. വിശാലമായ പലതും ഗവേഷണം നടത്തി കുടുസ്സാക്കുകയും ചെയ്‌തു. തൗഹീദ്‌ മുതല്‍ ജനസേവനം വരെയും, പ്രാര്‍ഥന മുതല്‍ ഇതര മതസ്ഥരോടുള്ള സ്‌നേഹബന്ധം വരെയുമുള്ള വിഷയങ്ങളില്‍ മുസ്‌ലിം സാധാരണക്കാര്‍ക്കിടയില്‍ പോലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നവിധം അനാരോഗ്യകരമായ തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിച്ചു. തര്‍ക്കിക്കാന്‍ പഴുതു തേടി നടക്കുക സംഘടനയുടെ സാംസ്‌കാരമായി മാറി. ഇത്തരം ചര്‍ച്ചകളിലേറെയും മനുഷ്യ ജീവിതവുമായോ, സാമൂഹിക പ്രശ്‌നങ്ങളുമായോ വലിയ ബന്ധമില്ലാത്തവയാണു താനും. ഇത്തരം ചര്‍ച്ചകള്‍ കാടുകയറിയപ്പോള്‍, പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥലകാല ബന്ധം നഷ്‌ടപ്പെടാന്‍ തുടങ്ങി.
ആചാരാനുഷ്‌ടാനങ്ങളിലെ ശാഖാപരമായ വിഷയങ്ങളെ അടിസ്ഥാന പ്രശ്‌നങ്ങളെന്ന വണ്ണം ഉയര്‍ത്തിപ്പിടിക്കുകയും നിസാരമായ വിഷയങ്ങളെ പര്‍വതീകരിച്ച്‌ അവതരിക്കുകയും ചെയ്‌തതാണ്‌ ഒരബദ്ധം. പ്രമാണങ്ങളിലെ കല്‍പനാപ്രയോഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും നിയമങ്ങളുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെയുള്ള ഉസ്വൂലുല്‍ ഫിഖ്‌ഹിലെ വിശദീകരണങ്ങള്‍ അവഗണിച്ചതു കൊണ്ടുകൂടിയാണിത്‌ സംഭവിച്ചത്‌. അതേസമയം, ഗൗരവപ്പെട്ട ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങളോട്‌ തൗഹീദി പ്രബോധനത്തിന്റെ പേരില്‍ മുഖം തിരിച്ചു നില്‍ക്കുകയും ചെയ്‌തു. കടുക്‌ ചോരുന്നത്‌ സൂക്ഷ്‌മദര്‍ശനിയിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴും ഒട്ടകം ചോരുന്നതറിയാത്ത സ്ഥിതി!
അന്ധമായ തഖ്‌ലീദിനെതിരെ സമരം ചെയ്‌ത്‌ രംഗത്തുവന്ന പ്രസ്ഥാനത്തിലേക്ക്‌ മറ്റൊരു വഴിയിലൂടെ `തഖ്‌ലീദ്‌' കയറി വന്നു. വ്യക്തി കേന്ദ്രീകൃത തുരുത്തുകള്‍ സംഘടക്കകത്ത്‌ രൂപപ്പെടാന്‍ തുടങ്ങി. ഓരോ രംഗത്തും നേതൃത്വം കൊടുത്ത വ്യക്തികള്‍, അവരവരുടെ വിഷയങ്ങളില്‍ സ്വതന്ത്രമായ ഇജ്‌തിഹാദ്‌ നടത്തി സ്വന്തം വഴികള്‍ വെട്ടിത്തുറന്നു. അവരെ തഖ്‌ലീദ്‌ ചെയ്യാന്‍ അനുയായികളുണ്ടായി. അങ്ങനെ മുജാഹിദ്‌ പ്രസ്ഥാനത്തിനകത്ത്‌ കൊച്ചു കൊച്ചു പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. അവ പലപ്പോഴും പ്രതിലോമപരത പ്രകടിപ്പിക്കുകയും ചെയ്‌തു. ഉദാഹരണമായി `ബിസ്‌മി'. വൈവാഹികരംഗത്തെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തുവന്ന `ബിസ്‌മി' എന്ന മാതൃകാ സംരംഭം `ബഹുഭാര്യാത്വ പ്രസ്ഥാന'മായി മാറുകയും ഇസ്‌ലാമിനെ പൊതുസമൂഹത്തിനു മുമ്പില്‍ പരിഹാസ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഈ അവസ്ഥ എന്തു മാത്രം ദുഃഖകരമാണ്‌. 
മുസ്‌ലിം സമുദായത്തെ മുഖ്യശത്രുവായി കണ്ടും അവരില്‍ വലിയൊരു വിഭാഗത്തില്‍ ശിര്‍ക്ക്‌-കുഫ്‌ര്‍-ബിദ്‌അത്ത്‌ ആരോപിച്ചുമാണ്‌ മുജാഹിദു പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത്‌ രൂപപ്പെട്ടു വന്നത്‌. മറ്റു മുസ്‌ലിം സംഘടനകളെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക എന്നത്‌ മുജാഹിദുകളുടെ മുഖ്യ അജണ്ടയായി മാറി. മറ്റുള്ളവരുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നതും സഹകരണവും സഹിഷ്‌ണുതയും പുലര്‍ത്തുന്നതും ആദര്‍ശത്തിലെ വിട്ടുവീഴ്‌ച്ചയായി വിലയിരുത്തുന്ന പ്രവണതക്കാണ്‌ സംഘടയില്‍ സ്വീകാര്യത ലഭിച്ചത്‌. സഹിഷ്‌ണുതാ മനസിനെയും സഹകരണ സമീപനത്തെയും `മുവാസന' എന്ന്‌ പേരിട്ടു വിളിച്ചാണ്‌ മുജാഹിദുകളില്‍ ഒരു വിഭാഗം വിമര്‍ശിച്ചത്‌. `മുവാസന' ബിദ്‌അത്താണെന്നും അവര്‍ പ്രഖ്യാപിച്ചു. മുസ്‌ലിം സംഘടനകളോടുള്ള ശത്രുതാ സമീപനത്തിന്റെ അനിവാര്യമായ തിന്മകളെല്ലാം ക്രമത്തില്‍ സംഘടനയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംഘടനാ സങ്കുചിതത്വത്തിന്റെ മൂര്‍ത്തമായ ഉദാഹരണമായി പലപ്പോഴും അവര്‍ മാറി. ജയിക്കാനും തോല്‍പിക്കാനുമുള്ള വാശിക്കിടയില്‍ ആശയ സംവാദത്തിന്റെ സാമാന്യ മര്യാദകളും നഷ്‌ടപ്പെട്ടു. `ലോകത്ത്‌ ഖുര്‍ആനും സുന്നത്തും ശരിയായ അര്‍ഥത്തില്‍ മനസിലാക്കിയ, യഥാര്‍ഥ തൗഹീദില്‍ നിലകൊള്ളുന്ന ഏക കക്ഷി മുജാഹിദുകള്‍ മാത്രമാണെന്ന' വാദത്തിന്റെ തീവ്രതയില്‍ മറ്റുള്ളവരെ ദീനീ വൃത്തത്തില്‍ നിന്ന്‌ പുറത്താക്കും വിധമുള്ള പ്രചാരണങ്ങളും നടന്നു. കാഫിര്‍, മുശ്‌രിക്‌, മുബ്‌തദിഅ്‌, ഖുറാഫി..... ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാനുള്ള സൂക്ഷമത പലപ്പോഴും പ്രസംഗര്‍ക്കും എഴുത്തുകാര്‍ക്കും കൈമോശം വന്നു. `ശിര്‍ക്ക്‌ ചെയ്യുന്നവന്‍ മുശ്‌രിക്കല്ലേ, അവനെ മുസ്‌ലിമായി ഗണിക്കാമോ, പിന്തുടര്‍ന്ന്‌ നമസ്‌കരിക്കാമോ' തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ്‌, ഒരു മുസ്‌ലിം രാഷ്‌ട്രീയ നേതാവിനെതിരെ `ശിര്‍ക്ക്‌-കുഫ്‌ര്‍' ഫത്‌വ പുറപ്പെടുവിച്ച മുജാഹിദ്‌ പ്രസംഗകന്റെ നടപടി.
ഒരു മുസ്‌ലിം ലീഗ്‌ മന്ത്രിക്കെതിരെ യുവ മുജാഹിദ്‌ നേതാവ്‌ നടത്തിയ `കാഫിര്‍-മുശ്‌രിക്ക്‌' പ്രയോഗങ്ങള്‍ ഒരു പ്രസംഗകന്റെ യാദൃഛിക പരാമര്‍ശമായി കാണാവുന്നതോ, സംഘടനയുടെ അച്ചടക്ക നടപടികള്‍കൊണ്ട്‌ ലഘൂകരിക്കാവുന്നതോ അല്ല. ഗൗരവമുള്ള ചില വശങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ തൗഹീദീ കാഴ്‌ചപ്പാട്‌, മുശ്‌രിക്ക്‌, കാഫിര്‍, മുര്‍ത്തദ്‌, മുനാഫിഖ്‌ പ്രയോഗങ്ങളുടെ അടിസ്ഥാനം, മുസ്‌ലിം സമൂഹത്തിലെ മറുവീക്ഷണക്കാരോട്‌ പുലര്‍ത്തേണ്ട സമീപനം, കുഫ്‌ര്‍-ശിര്‍ക്ക്‌ ഫത്‌വകള്‍ പുറപ്പെടുവിക്കാനുള്ള മാനദണ്ഡവും അധികാരവും തുടങ്ങിയ മൗലിക വിഷയങ്ങളുമായി ഇത്‌ ബന്ധപ്പെട്ടു കിടക്കുന്നു. മുജാഹിദ്‌ സംഘടന പുലര്‍ത്തിവരുന്ന വിയോജിപ്പിന്റെ രീതിശാസ്‌ത്രത്തെയും വിമര്‍ശന സംസ്‌കാരത്തെയും പ്രശ്‌നവത്‌കരിക്കാനും ഇത്‌ നിമിത്തമാകേണ്ടതുണ്ട്‌.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സമീപകാല പാരമ്പര്യം ഇവ്വിഷയകമായി എന്താണെന്നും ചിന്തിക്കണം. മുസ്‌ലിം സമൂഹത്തില്‍ തങ്ങള്‍ക്ക്‌ ആശയ വിയോജിപ്പുകള്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ ധാരാളം നടത്താറുണ്ട്‌. ആദ്യ ഘട്ടത്തില്‍ അത്‌ സമസ്‌തക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരായിരുന്നുവെങ്കില്‍, പിന്നീടത്‌ ജമാഅത്തെ ഇസ്‌ലാമിക്കും സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിക്കും മറ്റും എതിരിലായിരുന്നു. കുഫ്‌റ്‌ മുതല്‍ തീവ്രവാദവും ഭീകരവാദവും വരെയുള്ള `ഫത്‌വ'കളിലൂടെ ആദര്‍ശ `ശത്രു'ക്കളെ വേട്ടയാടിക്കൊണ്ട്‌ സമീപകാലത്ത്‌ രംഗത്തുവന്ന യുവ പ്രസംഗകര്‍ സകല പരിധികളും ലംഘിച്ചു മുന്നോട്ടുപോയി. മുജാഹിദ്‌ പ്രസ്ഥാനത്തിലെ മുതിര്‍ന്ന പണ്ഡിതരും നേതാക്കളും അതിന്‌ അനുവാദവും അംഗീകാരവും നല്‍കി, അവരെ കയറൂരിവിട്ടു. ജമാഅത്ത്‌-മൗദൂദി വേട്ടയില്‍ യുവ മുജാഹിദ്‌ പ്രസംഗകരെ മുസ്‌ലിം ലീഗും നന്നായി പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇതിന്റെ ഏറ്റവും ജീര്‍ണമായ മുഖം നാം ദര്‍ശിച്ചതാണ്‌. എന്നാല്‍, തങ്ങള്‍ പാലു കൊടുത്ത്‌ വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്തുന്നതാണിപ്പോള്‍ മുസ്‌ലിം ലീഗ്‌ കണ്ടത്‌. തങ്ങളുടെ രാഷ്‌ട്രീയ യജമാനന്മാര്‍ക്കെതിരെ വിമര്‍ശനങ്ങളുടെ നാവ്‌ നീണ്ടപ്പോള്‍ നടപടിയെടുക്കാന്‍ മുജാഹിദ്‌ നേതൃത്വവും മുന്നോട്ടുവന്നു! ആര്‍ക്കെതിരെയും എന്തും പ്രസംഗിക്കാനും എന്തിനെയും വിമര്‍ശിക്കാനും അപക്വത മാത്രം അലങ്കാരമാക്കിയ യുവ നിരയെ കയറൂരിവിട്ടതിന്റെ അനിവാര്യ `തിരിച്ചടി'യാണിത്‌. സംഘടന പുലര്‍ത്തിവരുന്ന വിമര്‍ശന സംസ്‌കാരം തിരുത്താതെ. നേതൃത്വത്തിന്റെ സ്വകാര്യ വിലാപങ്ങള്‍ കൊണ്ടോ അച്ചടക്ക നടപടികള്‍കൊണ്ടോ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങളൊന്നും. 

പുതിയ വിവാദങ്ങള്‍
വരണ്ട വിശ്വാസ ചര്‍ച്ചകളിലും ആരാധനാമാത്രമായ മത സങ്കല്‍പങ്ങളിലും തൗഹീദീ പ്രബോധനത്തെ തളച്ചിട്ടപ്പോള്‍ അജണ്ടകള്‍ തീര്‍ന്നുപോയ ആള്‍ക്കൂട്ടമായി മുജാഹിദ്‌ പ്രസ്ഥാനം മാറി. 50 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമേയങ്ങള്‍, മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ അപ്പടി ആവര്‍ത്തിച്ചുകൊണ്ട്‌ ഒരു പരിഷ്‌കരണ പ്രസ്ഥാനത്തിന്‌ ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. അതിന്റെ പ്രവര്‍ത്തനമണ്ഡലം നാല്‍ക്കുനാള്‍ ചുരുങ്ങിവരും, ഭാവി ദിനംതോറും ഇരുളടഞ്ഞുകൊണ്ടിരിക്കും, ആശയങ്ങള്‍ വറ്റിത്തീരും. ഇത്തരമൊരവസ്ഥയെ അഭിമുഖീകരിച്ചപ്പോള്‍ പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളിലായി മുജാഹിദുകളില്‍ ചിലരുടെ ശ്രദ്ധ. നിസ്സാര പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച്‌ തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി അവര്‍. താടിയുടെ നീളവും അത്തഹിയ്യാത്തിലെ വിലരനക്കവും പെരുന്നാള്‍ ആശംസയായ ഈദ്‌ മുബാറക്കും ഖുര്‍ആന്‍ പാരായണാനന്തരം പറയുന്ന `സ്വദഖല്ലാഹുല്‍ അളീം' എന്ന വാചകവും തൗഹീദീ പ്രസ്ഥാനത്തിന്റെ ചര്‍ച്ചയില്‍ സജീവമായതങ്ങനെയാണ്‌. അവിടം കൊണ്ടൊന്നും കാര്യങ്ങള്‍ നിന്നില്ല. ഗവേഷണം നടത്താനും എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ യഥേഷ്‌ടം പ്രചരിപ്പിക്കാനും അനുവാദം നല്‍കി, സംഘടന പടച്ചുവിട്ട ആയിരക്കണക്കിന്‌ സ്വതന്ത്ര ഗവേഷകര്‍ (മുജ്‌തഹിദ്‌ മുത്‌ലഖ്‌) ആദര്‍ശകാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാന്‍ തുടങ്ങി. പൊതുജനങ്ങളുടെ മുമ്പില്‍ ചര്‍ച്ചക്ക്‌ വെക്കരുതെന്ന്‌ സംഘടന തീരുമാനിച്ച ചില വിഷയങ്ങള്‍ പുതിയൊരു അജണ്ട ലഭിച്ച ആവേശത്തില്‍ അവര്‍ പ്രചരിപ്പിക്കാന്‍ മുന്നോട്ടുവന്നു. അതിന്റെ കൂടി ഉല്‍പന്നമാണ്‌ കത്തിപ്പടരുന്ന ജിന്ന്‌ വിവാദം.
മുജാഹിദ്‌ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന പുതിയ വിഷയങ്ങളില്‍ ഒന്നു മാത്രമാണ്‌ ജിന്നും സിഹ്‌റും. ആത്മീയ രംഗത്തെ അതിവാദങ്ങള്‍, താടിയുടെ നീളം പോലെ ചില ബാഹ്യ ചിഹ്നങ്ങളോടുള്ള ഭ്രാന്തമായ അഭിനിവേശം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വസ്‌ത്രധാരണം തുടങ്ങിയവയിലെ കടുത്ത പിന്തിരിപ്പന്‍ നിലപാടുകള്‍, അറബ്‌വത്‌കരണ ത്വര, യമനിലേക്കും സാധ്യമാകാത്ത രാഷ്‌ട്രീയ സാഹചര്യത്തില്‍ സുഊദിയിലേക്കും ഹിജ്‌റ ചെയ്യാനുള്ള ആഹ്വാനം, പ്രകട ഭക്തിയുടെ ചേഷ്‌ടകള്‍ കുടുംബ ജീവിതത്തില്‍ സൃഷ്‌ടിക്കുന്ന അസ്വാരസ്യങ്ങള്‍, തദ്വാരാ പുതിയ രൂപത്തില്‍ സംഭവിക്കുന്ന വിവാഹമോചനങ്ങള്‍, ബഹുഭാര്യാത്വാ പ്രവണതകള്‍, വിദ്യാ സമ്പന്നരായ യുവതലമുറയെ സംശയാലുക്കളാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ആത്മീയ ചര്‍ച്ചകള്‍, ബഹുമത സമൂഹത്തില്‍ മറ്റു മതവിഭാഗക്കാരുമായുള്ള സ്‌നേഹ ബന്ധങ്ങളും സേവന പ്രവര്‍ത്തനങ്ങളും പാടില്ലെന്ന പ്രചാരണം തുടങ്ങി പ്രതിലോമകരമായ ഒട്ടേറെ വാദങ്ങളുടെ ഉല്‍പാദന കേന്ദ്രമാണിന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം. സൂഫി ത്വരീഖത്തുകളോട്‌ കിടപിടക്കുന്ന ആത്മീയ തീവ്രവാദം മുജാഹിദുകളില്‍ പതുക്കെ ശക്തിപ്പെട്ടുവരുന്നുണ്ട്‌. സ്‌ത്രീകളുടെ സാമൂഹിക പ്രവേശത്തെ നിരോധിക്കുക, മുഖം മറക്കാന്‍ നിര്‍ബന്ധിക്കുക, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്‌ മുറികള്‍ ഏര്‍പ്പെടുത്തുക, ആഇശാ ബീവിയുടെ വിവാഹ പ്രായം ചൂണ്ടിക്കാട്ടി ശൈശവ വിവാഹത്തിന്‌ വാദിക്കുക, മഹ്‌റമുകള്‍ (വിവാഹം നിഷിദ്ധമായവര്‍) അല്ലാത്ത കുടുംബാംഗങ്ങള്‍ക്ക്‌ പോലും വീടുകളിലേക്ക്‌ പ്രേവശനം നിഷേധിക്കുക തുടങ്ങിയ അതിവാദങ്ങളും മുജാഹിദു മുറ്റത്ത്‌ പിച്ചവെക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. സൗഊദി സലഫിസത്തിന്റെ യമനീ സലഫിസത്തിന്റെയും മറ്റും ഇറക്കുമതിയാണ്‌ വിവിധ മുജാഹിദു ധാരകള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ക്ക്‌ ആക്കം കൂട്ടുന്നത്‌. ആശയപരമായി കടുത്ത അരാജകത്വമാണ്‌ ഇതെല്ലാം ചേര്‍ത്തുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. സുബൈര്‍ മങ്കടയുടെ മുജാഹിദ്‌ സലഫി സധാര ഈ രംഗത്ത്‌ കനപ്പെട്ട സംഭവാനകള്‍ നല്‍കുന്നുണ്ട്‌; പല അതിവാദങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്‌. സ്വന്തം പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായി കേരളീയ മുസ്‌ലിം സമൂഹത്തിലുണ്ടായിത്തീര്‍ന്ന നവജാഗരണത്തിന്റെ സദ്‌ഫലങ്ങള്‍, നവയാഥാസ്ഥിതികതയിലേക്ക്‌ വഴി വെട്ടിക്കൊണ്ട്‌ പറിച്ചുകളയാനും കുഴിച്ചുമൂടാനുമാണോ ഇതിലൂടെ മുജാഹിദു പ്രസ്ഥാനത്തിലെ ചിലര്‍ ശ്രമിക്കുന്നത്‌?

അപചയത്തിന്റെ നിമിത്തങ്ങള്‍
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഇരുള്‍ നിലങ്ങളില്‍ പ്രകാശം പരത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച ആദ്യകാല ഇസ്‌ലാഹീ മൂവ്‌മെന്റും പിന്നീട്‌ വന്ന മുജാഹിദ്‌ പ്രസ്ഥാനവും മാനുഷികമായ ഇടര്‍ച്ചകളില്‍നിന്നും പോരായ്‌മകളില്‍നിന്നും ആദ്യകാലത്തേ പൂര്‍ണമുക്തമായിരുന്നില്ലെങ്കിലും, ആശങ്കജനകമായ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്‌ 1970-കളിലാണ്‌. പിന്നീടത്‌ ക്രമേണ അപകടകരമായ തലം കൈവരിക്കുകയാവും ഇന്നു കാണുന്ന പതനത്തില്‍ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയും ചെയ്‌തു. അതിന്റെ പ്രധാന നിമിത്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. തൗഹീദിലെ ആശയക്കുഴപ്പം. തൗഹീദിന്റെ ബഹുമുഖതലങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും വിശ്വാസ ആരാധനാ രംഗങ്ങളിലേക്കുള്ള ന്യൂനീകരണവും.മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ്‌, ഡോ. ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബ്‌ ഇവ്വിഷയകമായി നടത്തിയ ആത്മവിചാരണപരമായ വിശകലനം ചിന്തനീയമാണ്‌ (മാധ്യമം ദിനപത്രം, 22-8-2002).
2. സാമൂഹികതയുടെ നിരാകരണം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഇടപെടേണ്ടിയിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ തൗഹീദീ പ്രബോധനത്തിന്റെ പേരില്‍ അവഗണിച്ചു.
3. വികാസക്ഷമതയുടെ നിഷേധം. ഇസ്‌ലാമിന്റെ കാലാനുസൃതമായ വികാസക്ഷമതയുടെ നിഷേധവും അക്ഷരവായനയിലധിഷ്‌ഠിതമായ ഭൂതകാല ഭക്തിയും.
4. അടിസ്ഥാനങ്ങളും ശാഖകളും തമ്മില്‍ അന്തരമില്ലാതെ നടത്തിയ പ്രബോധനവും കര്‍മശാസ്‌ത്രത്തിലെ നിദാനതത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്‌ഹ്‌) പരിഗണിക്കാത്ത നിയമവ്യാഖ്യാനങ്ങളും.
5. അരാഷ്‌ട്രീയവത്‌കരണം. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തോടു സ്വീകരിച്ച നിഷേധാത്മക സമീപനം.
6. സ്വയം നവീകരണത്തിന്റെ അഭാവം. ആത്മവിമര്‍ശനത്തെ ആത്മനിന്ദയായി കാണുകയും സ്വന്തം പാളിച്ചകള്‍ കണ്ടെത്താനും തിരുത്താനുമുള്ള ശ്രമങ്ങളുടെ അഭാവവും.ഒരു പരിഷ്‌കരണ പ്രസ്ഥാനം സ്വയം നവീകരിച്ചുകൊണ്ട്‌ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഗൗരവമുള്ള ചര്‍ച്ചകള്‍, പിന്നീട്‌ ആദരണീയനായ മൗലവി പി. മുഹമ്മദ്‌ കുട്ടശ്ശേരിയും മുജീബുര്‍റഹ്മാന്‍ കിനാലൂരും മറ്റും മുന്നോട്ടുവെച്ചത്‌ കാലാനുസൃതമായ വികാസത്തിന്റെ ശുഭസൂചനകങ്ങളാണ്‌ (ശൈലിയില്‍ കാലോചിതമായ മാറ്റം ആവശ്യം- പി. മുഹമ്മദ്‌ കുട്ടശ്ശേരി, നവോത്ഥാനത്തിന്‌ പരിഷ്‌കരിച്ച അജണ്ട വേണം-മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ തുടങ്ങിയ ലേഖനങ്ങള്‍ ഉദാഹരണം. നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും, പേജ്‌ 96,101, യുവത ബുക്‌സ്‌ ഹൗസ്‌ കോഴിക്കോട്‌).
7. തീവ്രമായ പ്രവര്‍ത്തനശൈലി. ആശയപരമായ വിയോജിപ്പുള്ളവരോട്‌ പുലര്‍ത്തിയ `ശത്രുതാ'പരമായ സമീപനം, പ്രബോധനരംഗത്ത്‌ മുറുകെപ്പിടിച്ച കാര്‍ക്കശ്യവും.
8. പക്വതയും പാണ്ഡിത്യവുമില്ലാത്ത, യുവാക്കളായ സ്വതന്ത്ര ഗവേഷകരുടെ രംഗപ്രവേശവും അവരോടുള്ള തഖ്‌ലീദും.
9. ബഹുസ്വരതയുടെ നിരാകരണം. പ്രസ്ഥാനത്തിനകത്തെ വീക്ഷണ-പ്രവര്‍ത്തന വൈവിധ്യങ്ങളോടും മുസ്‌ലിം സമൂഹത്തിലെ ആശയവ്യത്യാസങ്ങളോടും സ്വീകരിച്ച നിഷേധാത്മകതയും രാഷ്‌ട്രത്തിന്റെ ബഹുമത സ്വഭാവം പരിഗണിക്കാത്ത പ്രബോധനശൈലിയും.
10. രാഷ്‌ട്രീയ വിധേയത്വം. മുസ്‌ലിം ലീഗിനോട്‌ കാണിച്ച വിധേയത്വമനസ്സും ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ നല്‍കിയ സ്വാതന്ത്ര്യവും പ്രസ്ഥാനത്തിന്റെ മതവീക്ഷണത്തിലും നിലപാടുകളിലും സൃഷ്‌ടിച്ച വൈകല്യങ്ങള്‍.
11. സാമ്പത്തികം. സംഘടനയുടെ ഭൗതികവളര്‍ച്ചയും ഗള്‍ഫ്‌ പണത്തിന്റെ ഒഴുക്കും മറ്റും സൃഷ്‌ടിച്ച സാമ്പത്തിക താല്‍പര്യങ്ങള്‍.
ഇവ കുറച്ച്‌ സംക്ഷിപ്‌ത വിശകലനത്തിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ പ്രസ്ഥാനം സംഘടനാപരമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ചിലത്‌ സൂചിപ്പിക്കുന്നത്‌ സംഗതമാണെന്ന്‌ തോന്നുന്നു.

സംഘടാനാ പ്രതിസന്ധി
പിളര്‍പ്പാനന്തരം ബഹുമാന്യരായ എ.പി അബ്‌ദുല്‍ ഖാദര്‍ മൗലവിയും ടി.പി അബ്‌ദുല്ല കോയ മദനിയും നേതൃത്വം നല്‍കുന്ന കെ.എന്‍.എം, സംഘടനാപരമായി കടുത്ത ആഭ്യന്തര ശൈഥില്യത്തെയാണ്‌ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്‌ എന്നാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അധികാരമോഹം, വ്യക്തി താല്‍പര്യങ്ങള്‍, ഗ്രൂപ്പിസം, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍, നേതാക്കള്‍ക്കെതിരായ ദുഷ്‌പ്രചാരണം തുടങ്ങിയവ പാര്‍ട്ടിക്കകത്ത്‌ സജീവമായി നടക്കുന്നു. മുസ്‌ലിം സമൂഹത്തിലെ മറ്റു സംഘടനകള്‍ക്കെതിരെ മുജാഹിദ്‌ പ്രസ്ഥാനം കാലാകാലങ്ങളില്‍ എന്തൊക്കെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ചിരുന്നുവോ അതെല്ലാം സംഘടനക്കകത്തെ മറു ഗ്രൂപ്പുകള്‍ക്കെതിരെ ഓരോ വിഭാഗവും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനവും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും കൈക്കലാക്കി സംഘടനയെ വരുതിയിലാക്കാനുള്ള ശ്രമമാണ്‌ ജിന്ന്‌ വാദികള്‍ നടത്തുന്നത്‌. അല്‍പം മുമ്പ്‌ കെ.എന്‍.എം സംസ്ഥാന കൗണ്‍സലിലേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മറ്റും തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായി. വിദേശത്തുനിന്ന്‌ ബ്രാന്റ്‌ പ്രഭാഷകനെ കൊണ്ടുവന്ന്‌ മത്സരിപ്പിക്കാനുള്ള ശ്രമമാണ്‌ ഇവര്‍ നടത്തിയത്‌. മലപ്പുറം ജില്ലയില്‍ നിന്ന്‌ കൗണ്‍സിലിലേക്ക്‌ എത്തിയാലേ അദ്ദേഹത്തിന്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാനാകൂ. അത്‌ സാധിക്കില്ലെന്നും പിന്തുണ ലഭിക്കില്ലെന്നും മനസ്സിലായപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്‌. തങ്ങളുടെ ജിന്നുവാദങ്ങള്‍ തല്‍ക്കാലം മറച്ചുവെച്ചും വിമര്‍ശിക്കപ്പെട്ടവരോട്‌ മാപ്പു പറഞ്ഞും, സസ്‌പെന്‍ഷന്‍ നടപടികള്‍ക പിന്‍വലിപ്പിച്ചും സംഘടനയില്‍ സജീവമാകാനും അതുവഴി നേതൃത്വത്തിലേക്ക്‌ എത്താനുമാണ്‌ ഇപ്പോള്‍ അവരുടെ ശ്രമം. ജിന്ന്‌ വാദികളായ യുവ പ്രസംഗകര്‍ക്ക്‌ സംഘടനയില്‍ അധികാരസ്ഥാനങ്ങള്‍ കുറവാണ്‌. എന്നാല്‍ ആവേശപ്രസംഗകരായ ഇവര്‍ക്കാണ്‌ അണികളില്‍ സ്വാധീനം. ഇതിന്റെ ബലത്തിലാണിവരുടെ നീക്കങ്ങള്‍.
എന്നാല്‍, നിലവില്‍ സംഘടനയില്‍ അധികാരം കൈയാളുന്നവരും രോഗഗ്രസ്ഥനായ ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തുനിന്നുകൊണ്ട്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരും എങ്ങനെയും പാര്‍ട്ടിയെ ജിന്ന്‌ വാദികളില്‍നിന്ന്‌ മോചിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌. ജിന്ന്‌ വാദി നേതാക്കളെ പുറത്താക്കിയും സ്ഥാപനങ്ങളെല്ലാം കേന്ദ്ര ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യിച്ചും സംഘടനാ തെരഞ്ഞെടുപ്പില്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയും ഇവര്‍ മുന്നോട്ടു പോകുന്നു. ഈ വിഭാഗത്തിലേറെ പേരും മുതിര്‍ന്ന നേതാക്കളാണ്‌. ആവേശം വിതറുന്ന പ്രസംഗകരല്ലാത്തതിനാല്‍ അണികള്‍ക്കിടയില്‍ പക്ഷേ, ഇവര്‍ക്ക്‌ സ്വാധീനം കുറവാണത്രെ. ഈ രണ്ട്‌ വിഭാഗത്തിലും പെടാത്ത ചിലരുണ്ട്‌. ജിന്ന്‌ വാദമില്ലാത്ത ചില നിഷ്‌പക്ഷ നേതാക്കള്‍ സംഘടനാപരമായി ജിന്ന്‌ വാദികളോട്‌ ചേര്‍ന്നുനില്‍ക്കുന്നത്‌ ജനറല്‍ സെക്രട്ടറി പദവി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചയര്‍പ്പിച്ചുകൊണ്ടാണത്രെ.
വ്യക്തിതാല്‍പര്യങ്ങള്‍ക്കും അധികാരമോഹത്തിനും ഗ്രൂപ്പ്‌ പ്രവര്‍ത്തനത്തിനും ആശയപരമായ മാനം കൈവന്നത്‌ ജിന്ന്‌-സിഹ്‌ര്‍ വിവാദത്തോടെയാണ്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ്‌ പ്രസ്ഥാനം നടത്തിയ ധീരമായ പോരാട്ടങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെട്ട ജീര്‍ണതകള്‍ അതേ പ്രസ്ഥാനത്തിന്റെ ലേബലില്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ ജിന്നുവാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ യഥാവിധി പ്രതിരോധിക്കാന്‍ കെ.എന്‍.എം നേതൃത്വത്തിന്‌ സാധിച്ചില്ലെങ്കില്‍ നവോത്ഥാനത്തിന്റെ മഹത്തായ പൈതൃകമുള്ള ഒരു പ്രസ്ഥാനം നവയാഥാസ്ഥിതികതയില്‍ തീര്‍ത്തും മുങ്ങിപ്പോകും. ആത്മവിചാരണ നടത്തി ദൗര്‍ബല്യങ്ങള്‍ കണ്ടെത്തിയും തെറ്റുകള്‍ തിരുത്തിയും ജീവിക്കുന്ന കാലത്തിന്റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച്‌ അജണ്ടകള്‍ രൂപപ്പെടുത്തിയതും മുന്നോട്ടുപോകാന്‍ ശ്രമിച്ചില്ലെങ്കില്‍ മുജാഹിദ്‌ പ്രസ്ഥാനം ചരിത്രത്തിലേക്ക്‌ എടുത്തെറിയപ്പെടും. അത്‌ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രസ്ഥാനത്തെ ബാധിച്ച ദൗര്‍ബല്യങ്ങളും വൈകല്യങ്ങളും തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌.

5 comments:

Abdul Azeez said...

വളരെ നന്നായിട്ടുണ്ട്. ചില പദപ്രയോഗങ്ങള്‍ അല്‍പം കടുത്ത് പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. ഇവ്വിഷയകമായ താങ്കളുടെ വിവിധ ലേഖനങ്ങള്‍ അറബി മുലം കുടി ചേര്‍ത്ത്‌ പുസ്തകമാക്കുന്നതിനെ കുറിച്ച് ഗൌരവപുര്‍വം ചിന്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

vallithodika said...

ബ്ലോഗ്‌ ഒന്ന് കൂടി പരസ്യം ചെയ്യണം .പ്രസ്ഥാന പ്രവര്‍ത്തകരെയും നെത്ര്ത്വത്തെയും ബ്ലോഗുകളുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ എല്ലാവരും പരിശ്രമിക്കണം.

സദ്‌റുദ്ദീന്‍ വാഴക്കാട്‌ said...

സ്വയംകൃതങ്ങളുടെ ശാപബാണങ്ങളേറ്റു മുടിഞ്ഞുപോയ യാദവകുലത്തെ ഓര്‍മ്മിപ്പിക്കുന്നു മലബാറിലെ നദ്‌വത്തുക്കളുടെ പുതുവര്‍ത്തമാനങ്ങള്‍. ഇതിലിടപെട്ടു സുഹൃത്ത്‌ സദ്‌റുദ്ദീന്‍ നടത്തിയ സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. (ലക്കം 6, ജൂലായ്‌ 7) പക്ഷേ തന്റെ വിശകലന പരിശ്രമത്തില്‍ സദ്‌റു അകാരണമായി വിനയം കാട്ടിയതായി തോന്നുന്നു. കെ.എം. മൗലവിയും മുഹമ്മദ്‌ അബ്‌ദുറഹിമാനും കേരളത്തിന്റെ സാമൂഹികതയില്‍ അനിരോധ്യമായ ഒരു സത്തയായിരുന്ന ശ്രേഷ്‌ഠകാലം കുറച്ചാല്‍ കേരളീയ മത മണ്‌ഡലത്തില്‍ നദ്‌വത്തുകളുടെ ഇടപഴക്കം തീര്‍ത്തും പ്രതിലോമപരമായിരുന്നു. ഈ നേരുകള്‍ മുഴക്കിപ്പറയേണ്ടിടത്ത്‌, നദ്‌വത്തുകളുടെ മലിന ചരിത്രം എഞ്ചുവടി പോലെ മനപ്പാഠമമുള്ള സദ്‌റു എന്തിനാണ്‌ മയത്തില്‍ പെരുമാറുന്നത്‌ ? അഹംബോധവും പരനിന്ദയുമാണ്‌ നദ്‌വത്തുകളില്‍ ആവേശിച്ചിരിക്കുന്ന ജിന്ന്‌. ഈ ജിന്ന്‌ ബാധ �ളഹ്‌റാ�ക്കി പറയേണ്ട സദ്‌റില്‍ ഭയത്തിന്റെ ജിന്നു കയറിയോ?
ഇസ്‌ലാം എന്താണെന്ന്‌ ഞങ്ങളോട്‌ മാത്രം ചോദിച്ചാല്‍ മതി. മലബാറിന്റെ ഈ കാല്‍ ഇഞ്ച്‌ വൃത്തച്ഛേദത്തില്‍ നിന്ന്‌ ഞങ്ങള്‍ ഇറക്കുന്ന തിട്ടൂരമാണ്‌ ലോക ഇസ്‌ലാം. അതനുസരിക്കുക. ഇല്ലെങ്കില്‍ ക്ലിപ്പിംങ്‌്‌ വടിവാളും ഫ്‌ളക്‌സ്‌ ബോംബുകളുമായി കൊടി സുല്ലമിമാരേയും കാരായി മദനിമാരേയും വിട്ട്‌ വെട്ടം മങ്ങിയ കവലകളില്‍ പതിയിരുന്ന്‌ തലവെട്ടിക്കീറും. ഈ �അഫ്‌ളലുല്‍ ജിഹാദിന്‌� സാധിച്ചില്ലെങ്കില്‍ മലിനപദങ്ങള്‍ കൊണ്ടും പരിഹാസ ഉക്തികള്‍ കൊണ്ടും മാനം കെടുത്തി �അദഹഫുല്‍ ഈമാന്‍� പൂര്‍ത്തിയാക്കും. ഈമാന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവരെങ്ങിനെ ഇസ്‌ലാമാകും. കൊടും ശാഠ്യത്തോടെ തല മറയ്‌ക്കാതെയും �ബിസ്‌മി ജഹ്‌റാ�ക്കിയും കൈവിരലുകള്‍ കൊണ്ട്‌ ചടുലതാളം കൊട്ടിയും നമസ്‌കരിച്ചിറങ്ങുന്ന ഈ വികൃതവേഷങ്ങള്‍ മലബാറിന്റെ പൊതു നിരത്തുകളില്‍ കെട്ടിയാടിയ തീച്ചാമുണ്‌ഡിക്ക്‌ ആകാശത്ത്‌ നിന്നെത്തിയ നീതിയാണിത്‌. ചരിത്രത്തിന്റെ കാവ്യ നീതി. യാദവ കുലം മുടിഞ്ഞു തീരും. ഇസ്‌ലാമിന്‌ ആരുംപറയാത്ത അര്‍ത്ഥം നല്‍കികള്‍, നമസ്‌കാരം പട്ടാള നീക്കമാക്കിയവര്‍, വിപ്ലവം വരുത്തികള്‍, ഷിയാക്കള്‍, ഭരണം നോക്കികള്‍, തീവ്രവാദികള്‍, ഭീകരര്‍, തുറുങ്കിലടക്കേണ്ടവര്‍, പാക്കിസ്ഥാനികള്‍ ഇതൊക്കെയാണ്‌ സഹോദര പ്രസ്ഥാനങ്ങളെ നദ്‌വത്തുകള്‍ വിളിച്ചു ചൊല്ലിയ അസ്‌മാഉുല്‍ ഉസ്‌നകള്‍.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ഊര്‍ജ്ജസ്വലതയെ മൗദൂദികള്‍ എന്ന അപരനാമം വിളിച്ചവരിന്ന്‌ ജിന്നൂരികളെന്നും മടവൂരികളെന്നും പരസ്‌പരം വിളിച്ചു രസിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ ദൈവനീതി പൂര്‍ണ്ണമാകുന്നു. തര്‍ക്കമെന്തെന്നുപോലുമറിയാതെ അങ്കക്കലി കൊണ്ടവര്‍ കടത്തനാടന്‍ ചേകോന്‍മാരെപ്പോലെ ഓതിരവും കടകവും പരസ്‌പരം വെട്ടുന്നു. നദ്‌വത്തുകളുടെ ഈമാന്‍ കാര്യം മൂന്നെണ്ണമാണ്‌. ഇബാദത്തിന്‌ ഒരര്‍ത്ഥമേ പാടുള്ളു. ദീനും ദുനിയാവും രണ്ടായിരിക്കണം. മൗദൂദിക്ക്‌ അറബിയറിയാന്‍ പാടില്ല. ഈ മുന്ന്‌ അഖീദകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ നദ്‌വത്ത്‌. ഏതോ ഗ്രാമീണ അറബി കര്‍ഷകന്‍ ഈത്തപ്പനക്ക്‌ പരാഗണം നടത്തിയ ഹദീസില്‍ കൊളുത്തി ദീനില്‍ നിന്നും ദുനിയാവിനെ മാന്തി മാറ്റാന്‍ നദ്‌വത്തിന്റെ പുത്തന്‍ മൗലവികള്‍ക്ക്‌ എന്താക്രാന്തമായിരുന്നു. ദീനില്‍ നിന്നും വിമോചിപ്പിക്കപ്പെട്ട ദുനിയാവാണ്‌ യഥാര്‍ത്ഥത്തില്‍ കൂട്ടില്‍ നിന്നും പുറത്തുകടന്ന പുള്ളിപ്പുലിയെപ്പോലെ നദ്‌വത്തിനെ കടന്നു പിടിച്ചത്‌. ഇബാദത്തിന്റെ അര്‍ത്ഥ കല്‍പ്പനയില്‍ പരിഗണിക്കേണ്ട സമ്പൂര്‍ണ്ണതയില്‍ ഇക്കാലമൊക്കെയും കിത്താബ്‌ നോക്കിയിട്ടും ഇവര്‍ക്കൊന്നു മാത്രമേ പിടികിട്ടിയിട്ടുള്ളു. മനുഷ്യര്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുവായിരിക്കും. നദ്‌വത്തുകള്‍ കൂടുതല്‍ ശത്രുക്കളായിരിക്കും. ഇബാദത്തിന്റെ അര്‍ത്ഥകല്‍പ്പനയില്‍ നാലില്‍ ഒന്നു മാത്രം മനസ്സിലായ ഇവര്‍ ദുനിയാവിന്റെ ആക്രാന്തത്തില്‍ മറ്റുള്ളവരെ കടിക്കാന്‍ വരുന്നു.
നവോത്ഥാന നായകനായ സയ്യിദ്‌ മൗദൂദിയെ പരിഹസിക്കാന്‍ നദ്‌വത്തുകള്‍ പറഞ്ഞു പരത്തുന്ന കല്‍പ്പിത കഥയാണ്‌ അദ്ദേഹത്തിന്റെ അറബി പരിജ്ഞാനം. മൗദൂദിക്ക്‌ അറബി അറിയില്ല. പിന്നെ ആര്‍ക്കാണ്‌ അറബി അറിയുക ? സര്‍ക്കാറിന്റെ പ്രാഥമിക പള്ളിക്കൂടുകളില്‍ �അലിഫും� �ബാ�യും പിന്നെ �താ� യും പാഠം ചൊല്ലി ബാക്കി നേരമത്രയും കഞ്ഞിയിലും കഞ്ഞിക്കണക്കിലും വെള്ളം ചേര്‍ക്കുന്ന മുറി സുല്ലമിക്കോ ? ഇത്തരം അല്‍പ്പന്‍മാരെ എന്തുകൊണ്ടാണ്‌ സുഹൃത്ത്‌ സദ്‌റ്‌ കേരളീയ നവോത്ഥാനത്തിന്റെ ഊരാളന്‍മാരാക്കിയത്‌ ? സത്യത്തില്‍ ലോക ഇസ്‌ലാമിക ചിന്താ കൈവഴികളിലെവിടേയും ഇത്തരമൊരു മൂഢ വര്‍ഗ്ഗമില്ല. ഇന്നിവര്‍ കൊയ്യുന്നത്‌ ഇവര്‍ വിതച്ചതു മാത്രമാണ്‌. പണ്‌ഡിതനായ സദര്‍ ഇതുകൂടി നോക്കിക്കാണണം.
പി.ടി. കുഞ്ഞാലി
�സത്രം�
ചേന്ദമംഗല്ലൂര്‍

CKLatheef said...

ഫോണ്ട് അല്‍പം കൂടി വലുതാക്കുക. ഖണ്ഡികകള്‍ക്കിടയില്‍ സ്പൈസ് നല്‍കുക. ഇടക്ക് ആവശ്യമായ ചിത്രം ചേര്‍ക്കുക. പോസ്റ്റിട്ട് മുങ്ങരുത്.. കമന്റ് ബോക്സിലെ കമന്റുകളോട് പ്രതികരിക്കുക. ഭാവുകങ്ങള്‍. .....

pkdfyz said...

ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates