Friday 20 July 2012

പ്രഫസര്‍ വി .മുഹമ്മദ്‌ സാഹിബ്‌ സംസാരിക്കുന്നു







താങ്കളെ പരിചയപ്പെടുത്തി ആരംഭിക്കാമെന്ന്‌ തോന്നുന്നു
എന്റെ സ്വദേശം ഗുരുവായൂരാണ്‌. ഉപ്പ കൃഷിക്കാരനായിരുന്നു. ഉമ്മ തലശ്ശേരി തച്ചറക്കല്‍ തറവാട്ടുകാരിയാണ്‌. അവരുടെ കുടുംബം തലശ്ശേരിയില്‍നിന്ന്‌ ചാവക്കാട്ട്‌ വന്ന്‌ താമസമാക്കിയതാണ്‌. തുണിക്കച്ചവടക്കാരായിരുന്നു അവര്‍.
ദീനീബോധമുള്ളതായിരുന്നു കുടുംബം. പക്ഷേ, പുരോഗമന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികത്വമായിരുന്നു നാടുനിറയെ. മുജാഹിദ്‌ ആശയങ്ങള്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു. എന്റെ അറബിഅധ്യാപകനായിരുന്ന ഫലകി മുഹമ്മദ്‌ മൗലവി പുരോഗമനാശയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. അന്ന്‌ ഉമര്‍ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ ഇറങ്ങിയിരുന്നു. അറബി മലയാളത്തിലായിരുന്നു അത്‌. ഞാനത്‌ വാങ്ങി ഉമ്മക്ക്‌ നല്‍കി. ഉമ്മക്ക്‌ മലയാളമറിയുമായിരുന്നില്ല. ഉമ്മ അത്‌ വായിച്ച്‌ മുജാഹിദ്‌ ആശയക്കാരിയായി. ഉപ്പക്ക്‌ മുജാഹിദ്‌-സുന്നീ ആശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ദീനീചിട്ടയില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം, അത്ര മാത്രം.
മതപഠനം എങ്ങനെയായിരുന്നു?
സ്‌കൂളില്‍ നടന്നിരുന്ന ഓത്തുപള്ളിയില്‍നിന്നായിരുന്നു മതപഠനം. സ്‌കൂളില്‍ ക്ലാസ്‌ ആരംഭിക്കുന്നതിന്‌ മുമ്പാണ്‌ മദ്‌റസാ പഠനം ഉണ്ടാവുക.
ഒരു അധ്യാപകനാണുണ്ടായിരുന്നത്‌, കുറേ വിദ്യാര്‍ഥികളും. പല പ്രായത്തിലുള്ളവരായിരിക്കും പഠിതാക്കള്‍. എല്ലാവരും ഒരേ ക്ലാസ്സില്‍തന്നെയാണ്‌ ഇരിക്കുക. ചിലര്‍ ഖുര്‍ആന്‍ ഓതി പഠിക്കുന്നുണ്ടാകും, എഴുത്ത്‌ പഠിക്കുന്നവരുണ്ടാകും, ദീനിയ്യാത്ത്‌ പഠിക്കുന്നവരുണ്ടാകും. എല്ലാവരെയും ഒരുമിച്ച്‌ നിരത്തിയിരുത്തും. കുട്ടികള്‍ വെറുതെയിരിക്കുകയാണെങ്കിലും ചിലപ്പോള്‍ മൊല്ലാക്ക വന്ന്‌ അടിക്കും.
മൊല്ലാക്കക്ക്‌ ശമ്പളം നല്‍കിയിരുന്നത്‌ സര്‍ക്കാറായിരുന്നു. അഞ്ച്‌ രൂപയാണ്‌ മാസത്തില്‍ ലഭിക്കുക. സ്‌കൂളിലേക്ക്‌ കുട്ടികളെ കിട്ടാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു മതപഠനം സര്‍ക്കാര്‍ ചെലവില്‍ സ്‌കൂളില്‍ വെച്ച്‌ നല്‍കിയിരുന്നത്‌. ബ്രിട്ടീഷുകാരുടെ കണ്ടുപിടിത്തമായിരുന്നു അത്‌.
പള്ളിദര്‍സില്‍ പഠിച്ചിരുന്നോ?
സ്‌കൂള്‍ അവധിക്കാലത്ത്‌ ഞാന്‍ പള്ളിദര്‍സില്‍ പോയി കിതാബോതിയിരുന്നു. പാടൂര്‍ പള്ളിയിലാണ്‌ പോയിരുന്നത്‌. എന്റെ സഹോദരിയെ വിവാഹം കഴിച്ചത്‌ അങ്ങോട്ടായിരുന്നു. എനിക്ക്‌ ആദ്യം കിതാബ്‌ ഓതിത്തന്ന മുദര്‍രിസ്‌ കൂട്ടായി സ്വദേശി അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാരാണ്‌. തുണിയുടുത്ത്‌, തലമൊട്ടയടിച്ച്‌, താടി നീട്ടിവളര്‍ത്തിയ അദ്ദേഹം തലയില്‍ ചൂരല്‍തൊപ്പി ധരിക്കുമായിരുന്നു. പുറത്ത്‌ പോകുമ്പോള്‍ ബനിയനോ ഷര്‍ട്ടോ ധരിക്കും. കാഴ്‌ചയില്‍ വളരെ പഴഞ്ചനായിരുന്നു. പക്ഷേ, അദ്ദേഹം വളരെ വിശാലമനസ്‌കനായിരുന്നുവെന്ന്‌ കാലം ചെല്ലുംതോറും എനിക്ക്‌ ബോധ്യംവന്നു.
പള്ളിദര്‍സില്‍ ആദ്യം ഓതുന്ന കിതാബ്‌ മുതഫര്‍രിദാണ്‌. ഖുര്‍ആനോ ഹദീസോ ഒന്നും പഠിക്കാന്‍ പാടില്ലായിരുന്നു. മുതഫര്‍രിദ്‌, നഹ്‌വ്‌ കിതാബ്‌, ഫത്‌ഹുല്‍ മുഈന്‍ തുടങ്ങിയവ ഓതിക്കഴിഞ്ഞ ശേഷമേ ഹദീസ്‌ പഠിക്കാവൂ എന്നായിരുന്നു അന്നത്തെ സങ്കല്‍പം. അതും കഴിഞ്ഞാണ്‌ ഖുര്‍ആന്‍ പഠിക്കുക. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എനിക്ക്‌ ഹദീസിന്റെ കിതാബുകളും മുതഫര്‍രിദിനോടൊപ്പം ഓതാന്‍ തരും. പള്ളി കാരണവന്മാര്‍ വരുന്നത്‌ കണ്ടാല്‍ ഹദീസ്‌കിതാബുകള്‍ മാറ്റിവെക്കാന്‍ പറയും.
പള്ളിദര്‍സില്‍ മറ്റു വിഷയങ്ങളെന്തെങ്കിലും പഠിപ്പിച്ചിരുന്നോ?
ഞാന്‍ ഓതാന്‍ പോകുമ്പോള്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ പല കിതാബുകളും എനിക്ക്‌ കാണിച്ചുതരാറുണ്ടായിരുന്നു. പെട്ടിയില്‍ അടച്ചുവെച്ചവയായിരുന്നു അവ. ഇന്നത്തെ ജ്യോമട്രി, ആസ്‌ട്രോണമി, ബയോളജി, ഫിസിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര ശാഖകളെക്കുറിച്ചുള്ള പുസ്‌തകങ്ങളായിരുന്നു അവ. എനിക്കദ്ദേഹം കാണിച്ചുതന്ന ഒരു പുസ്‌തകത്തില്‍ തീ കത്തുന്നതും നരകത്തിന്റെ ചിത്രീകരണവുമാണുണ്ടായിരുന്നത്‌. മറ്റൊന്നില്‍ പഴങ്ങളുടെയും മറ്റും ഫോട്ടോകളുള്ള സ്വര്‍ഗത്തിന്റെ ചിത്രീകരണമാണുണ്ടായിരുന്നത്‌.
ഇത്തരം പുസ്‌തകങ്ങളൊക്കെ പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്നോ?
മുമ്പ്‌ കാലത്ത്‌ ഇത്തരം വിഷയങ്ങളെല്ലാം പള്ളിദര്‍സുകളിലുണ്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത്‌ അതെല്ലാം ഒഴിവാക്കുകയും പുസ്‌തകങ്ങള്‍ പെട്ടിയിലാക്കി പൂട്ടുകയും ചെയ്യുകയാണുണ്ടായത്‌. ഞാന്‍ പഠിക്കുന്ന കാലത്തൊന്നും അവയുണ്ടായിരുന്നില്ല. അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ അതെല്ലാം വായിച്ചിരുന്നു.
എന്റെ ചിന്തകളും ആശയങ്ങളും രൂപംകൊണ്ടതില്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. പാടൂര്‍ പ്രദേശം മൗലിദ്‌-റാത്തീബുകളും മറ്റും ധാരാളമായി നടന്നിരുന്ന സ്ഥലമായിരുന്നു. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ ഒരൊറ്റ മൗലിദിനും റാത്തീബിനും പോയിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ്‌ വിശാലവും ചിന്ത പുരോഗമനപരവുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വമാണെന്റെ ചിന്തകളുടെ അസ്‌തിവാരം എന്നു പറയാം. പില്‍ക്കാലത്ത്‌ ശാസ്‌ത്രവിഷയങ്ങളില്‍ എനിക്ക്‌ താല്‍പര്യമുണ്ടാകാനും ശാസ്‌ത്രപഠനം നടത്താനും ഇത്‌ കാരണമായിട്ടുണ്ട്‌.
സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകള്‍?
എന്റെ വീടിന്റെ അടുത്തുള്ള കാരക്കാട്‌ എ.എം.എല്‍.പി സ്‌കൂളില്‍നിന്നാണ്‌ പഠനം ആരംഭിക്കുന്നത്‌. പിന്നീട്‌ ചാവക്കാട്‌ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചു. 1944-ലാണ്‌ പത്താം ക്ലാസ്‌ പാസ്സായത്‌. അവിടത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ എനിക്കായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത്‌ എനിക്ക്‌ ഇംഗ്ലീഷില്‍ വലിയ താല്‍പര്യമായിരുന്നു. ക്ലാസ്സില്‍ അധ്യാപകര്‍ മലയാളത്തില്‍ പറയുന്നതും ഞാന്‍ ഇംഗ്ലീഷിലാണ്‌ എഴുതിയിരുന്നത്‌. മുഹമ്മദന്‍ കോളേജില്‍ ചെന്നപ്പോള്‍ എന്റെ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ നോക്കി വൈസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഗനി സാഹിബ്‌ പ്രിന്‍സിപ്പലിനോട്‌ പറഞ്ഞു: `ഇംഗ്ലീഷിലെ മാര്‍ക്ക്‌ നോക്കൂ'- 74 മാര്‍ക്കുണ്ടായിരുന്നു ഇംഗ്ലീഷില്‍. അന്നത്‌ ഉയര്‍ന്ന മാര്‍ക്കായിരുന്നു.
ഉപരിപഠനം എവിടെയായിരുന്നു?
ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ പത്താംതരം പാസ്സായവര്‍ക്ക്‌ സാമൂതിരി കോളേജില്‍ സൗജന്യ ട്യൂഷനുണ്ടായിരുന്നു. എനിക്ക്‌ അതിനര്‍ഹതയുണ്ടായിരുന്നു. പക്ഷേ, സാമൂതിരി കോളേജിലെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ പോകാന്‍ തോന്നിയില്ല. അയിത്താചരണം അവിടെ ശക്തമായിരുന്നു. സവര്‍ണ ഹിന്ദുക്കള്‍ക്കല്ലാതെ അധ്യാപകരെ തൊടാനോ മേശയുടെ അടുത്ത്‌ പോകാനോ പാടുണ്ടായിരുന്നില്ല. ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ സവര്‍ണര്‍ക്ക്‌ മാത്രമാണ്‌ ഇരിക്കാന്‍ പറ്റുക. മുസ്‌ലിംകളും ക്രിസ്‌ത്യാനികളും പിന്നാക്ക ജാതിക്കാരും പിറകിലാണ്‌ ഇരിക്കേണ്ടത്‌. മൂത്രമൊഴിച്ചാല്‍ ശുചീകരണത്തിന്‌ വെള്ളവും കിട്ടുമായിരുന്നില്ല. എനിക്കു മുമ്പ്‌ ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി സാമൂതിരി കോളേജില്‍ പഠിക്കാന്‍ പോയ പലര്‍ക്കും മോശമായ അനുഭവങ്ങളാണുണ്ടായിരുന്നത്‌. അതുകൊണ്ട്‌ ഞാന്‍ മദ്രാസില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു.
മദ്രാസിലെ മുഹമ്മദന്‍ കോളേജില്‍നിന്നാണ്‌ ബി.എ പസ്സായത്‌. ഞാന്‍ അവിടെ ചേര്‍ന്ന വര്‍ഷം `മുഹമ്മദന്‍ കോളേജ്‌' എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്‌. അടുത്ത വര്‍ഷം `മുസ്‌ലിം കോളേജ്‌' എന്നാക്കി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ `ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജ്‌' എന്ന്‌ പേരു മാറ്റി. `മുഹമ്മദന്‍ കോളേജില്‍ ചേര്‍ന്ന്‌ മുസ്‌ലിംകോളേജില്‍ പഠിച്ച്‌ ഗവണ്‍മെന്റ്‌ കോളേജില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കി' എന്നു പറയാം. 1948 മാര്‍ച്ചിലായിരുന്നു ഫൈനല്‍ പരീക്ഷ. സര്‍വീസില്‍ ചേര്‍ന്നതിനു ശേഷമാണ്‌ എം.എ പാസ്സായത്‌. പ്രൈവറ്റായിട്ടായിരുന്നു അന്ന്‌ എം.എ പഠനം.
മദ്രാസിലേക്കുള്ള യാത്രയെക്കുറിച്ച്‌?
ഫലകി മൗലവിയും ഞാനും 1944-ലെ മധ്യവേനലവധിക്ക്‌ മദ്രാസിലേക്ക്‌ പോയി. വാണിയമ്പാടിയില്‍ ബുഖാരി സാഹിബിനെ കണ്ടു. അദ്ദേഹം അടുത്ത വര്‍ഷം മുഹമ്മദന്‍ കോളേജിലേക്ക്‌ മാറാന്‍ തീരുമാനിച്ചിരുന്നു. എന്നോടും മുഹമ്മദന്‍ കോളേജില്‍ ചേരാന്‍ പറഞ്ഞു. ആ യാത്രയിലാണ്‌ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്‌ സന്ദര്‍ശിച്ചത്‌. അന്ന്‌ കെ.സി. അബ്‌ദുല്ല മൗലവി അവിടെ വിദ്യാര്‍ഥിയായിരുന്നു. മലയാളി വിദ്യാര്‍ഥികളുടെ നേതാവും അദ്ദേഹമായിരുന്നു. അന്നവിടെ എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിസമരം നടക്കുന്നുണ്ടായിരുന്നു. കെ.സിയായിരുന്നു നേതൃത്വം നല്‍കിയത്‌.
കെ.സി വെറുമൊരു മതപണ്ഡിതനായിരുന്നില്ല. നല്ല ശുഷ്‌കാന്തിയുള്ള വ്യക്തിയായിരുന്നു. വ്യവസായം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും അദ്ദേഹത്തിന്‌ നന്നായി അറിയാം. അവിടെ വെച്ചാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. അന്നു മുതല്‍ മരണം വരെ ഞങ്ങള്‍ വലിയ അടുപ്പത്തിലായിരുന്നു.
മദ്രാസിലെ വിദ്യാഭ്യാസത്തെക്കുറിച്ച്‌?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞ ശേഷം ഞാന്‍ ബി.എ അറബിക്കിന്‌ അപേക്ഷിച്ചു. പക്ഷേ, എനിക്ക്‌ സീറ്റ്‌ തരാന്‍ പ്രിന്‍സിപ്പല്‍ വൈമുഖ്യം കാണിച്ചു. അറബിയില്‍ പി.എച്ച്‌.ഡി എടുത്ത ഡോ. അബ്‌ദുല്‍ ഹഖായിരുന്നു പ്രിന്‍സിപ്പല്‍. മൂന്നാഴ്‌ച കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു ചോദിച്ചു: `നിനക്ക്‌ മെഡിസിന്‌ ചേര്‍ന്നുകൂടേ?' ഞാന്‍ പറഞ്ഞു: `വീട്ടിലെ സാഹചര്യം അനുവദിക്കില്ല'. `എങ്കില്‍ ബി.എസ്‌.സി ആയിക്കൂടേ' എന്നായി അദ്ദേഹം. താല്‍പര്യമില്ലെന്നു പറഞ്ഞ്‌ ഞാനൊഴിവായി. അറബി പഠിക്കാനാണ്‌ ആഗ്രഹമെന്നും അറിയിച്ചു. അദ്ദേഹം പറഞ്ഞു: `നിന്റെ താല്‍പര്യം പരീക്ഷിക്കാനാണ്‌ സീറ്റ്‌ തരാതിരുന്നത്‌'. എനിക്ക്‌ ബി.എ അറബിക്കിന്‌ പ്രവേശനം തരികയും ചെയ്‌തു. കൂടുതലൊന്നും പഠിക്കാനുണ്ടായിരുന്നില്ല. കുറേയൊക്കെ എനിക്കറിയുമായിരുന്നു. ഞാന്‍ ഒരാള്‍ മാത്രമാണ്‌ ക്ലാസ്സിലുണ്ടായിരുന്നത്‌. ഒരുപാട്‌ ഒഴിവുസമയം ലഭിച്ചിരുന്നു.
ആ സമയങ്ങളെല്ലാം വായനക്ക്‌ ഉപയോഗപ്പെടുത്തി. മദ്രാസ്‌ ലൈബ്രറിയില്‍ പോയി ധാരാളം വായിക്കും. മത-ശാസ്‌ത്ര ഗ്രന്ഥങ്ങളെല്ലാം വായിക്കാറുണ്ടായിരുന്നു.
ബി.എ അറബിക്‌ തെരഞ്ഞെടുക്കാന്‍ കാരണം?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞപ്പോള്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന്‌ സീറ്റ്‌ റിസര്‍വ്‌ ചെയ്‌തിരുന്നു, പ്രിന്‍സിപ്പല്‍. മെരിറ്റില്‍ അഡ്‌മിഷന്‍ ലഭിക്കാവുന്ന മാര്‍ക്ക്‌ എനിക്കുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. ഉമ്മക്കും ഉപ്പക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട്‌ മെഡിസിന്‍ പഠനം ആഗ്രഹമുണ്ടായിട്ടും ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ്‌ ബി.എ അറബിക്‌ തെരഞ്ഞെടുത്തത്‌. വൈദ്യശാസ്‌ത്രത്തില്‍ അതിയായ താല്‍പര്യമുണ്ടായിരുന്നതുകൊണ്ട്‌ പോസ്റ്റലായി ഹോമിയോപ്പതി പഠിച്ചു. പരീക്ഷയും പാസ്സായി. ഗവണ്‍മെന്റ്‌ കോഴ്‌സൊന്നും അന്നുണ്ടായിരുന്നില്ല. പ്രൈവറ്റായിട്ടായിരുന്നു പഠനവും പരീക്ഷയുമെല്ലാം.
ചികിത്സ നടത്താറുണ്ടോ?
ആദ്യമൊക്കെ പ്രാക്‌ടീസ്‌ ചെയ്‌തിരുന്നു. ഫാറൂഖ്‌ കോളേജില്‍ അധ്യാപകനായി വന്ന ശേഷവും ചികിത്സ നടത്തിയിരുന്നു. സൗജന്യമായി മരുന്ന്‌ നല്‍കും. കുറേ കഴിഞ്ഞപ്പോള്‍ ആളുകള്‍ മരുന്ന്‌ ചോദിച്ച്‌ ക്ലാസ്സിലേക്കും വരാന്‍ തുടങ്ങി. അങ്ങനെ അധ്യാപനത്തെ ബാധിക്കുമെന്ന്‌ തോന്നിയപ്പോഴാണ്‌ ചികിത്സ നിര്‍ത്തിയത്‌.
ഫാറൂഖ്‌ കോളേജിലെത്തുന്നത്‌ എപ്പോഴാണ്‌?
1948 ആഗസ്റ്റ്‌ 12-ന്‌ എന്നോട്‌ ഫറോക്കില്‍ വരാന്‍ പറഞ്ഞു. അന്ന്‌ ഫാറൂഖ്‌ കോളേജ്‌ ഉണ്ടായിരുന്നില്ല. ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങളുടെ വീട്ടിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. എനിക്ക്‌ പുറമെ മലയാളം അധ്യാപകനായി എത്തിയ കുര്യാക്കോസ്‌ മാസ്റ്റര്‍, കോളേജ്‌ കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ സി.പി.എം മൊയ്‌തീന്‍ കോയ സാഹിബ്‌ എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേരെ സാക്ഷികളാക്കി, ബിസ്‌മി ചൊല്ലി ഫാറൂഖ്‌ കോളേജ്‌ തുടങ്ങിയിരിക്കുന്നുവെന്ന്‌ ആറ്റക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. അതായിരുന്നു ഫാറൂഖ്‌ കോളേജിന്റെ ആരംഭം. അപ്പോള്‍ വിദ്യാര്‍ഥികളൊന്നും ഉണ്ടായിരുന്നില്ല.
അന്ന്‌ തുടങ്ങിയ ഫാറൂഖ്‌ കോളേജിലെ അധ്യാപകജീവിതം 1983 മാര്‍ച്ച്‌ 31-ലെ റിട്ടയര്‍മെന്റോടെയാണ്‌ അവസാനിക്കുന്നത്‌. 35 വര്‍ഷക്കാലം കോളേജിലുണ്ടായിരുന്നു. അറബി അധ്യാപകനായി തുടങ്ങി പ്രിന്‍സിപ്പലായിട്ടാണ്‌ വിരമിച്ചത്‌. നാലു വര്‍ഷമാണ്‌ പ്രിന്‍സിപ്പല്‍ സ്ഥാനത്തുണ്ടായിരുന്നത്‌.
ശാസ്‌ത്രവിഷയങ്ങളിലുള്ള താല്‍പര്യത്തെക്കുറിച്ച്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. വിശദീകരിക്കാമോ?
ശാസ്‌ത്രവിഷയങ്ങളെക്കുറിച്ച്‌ ഞാനൊരുപാട്‌ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ശാസ്‌ത്രകൃതികള്‍ ധാരാളം വായിച്ചിട്ടുണ്ട്‌. അവയെല്ലാം മതത്തിനെതിരാണ്‌. പക്ഷേ, നമ്മളത്‌ വായിക്കുമ്പോള്‍ മതത്തിനെതിരായല്ല, മതത്തിന്റെ വിഷയമായാണ്‌ ശാസ്‌ത്രവിഷയങ്ങള്‍ മനസ്സിലാക്കാനാവുക. മതവും ശാസ്‌ത്രവും, അല്ലെങ്കില്‍ ഖുര്‍ആനും ശാസ്‌ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌ ഞാനാണെന്ന്‌ തോന്നുന്നു.
നിരവധി പുസ്‌തകങ്ങള്‍ ഈ വിഷയകമായി വായിച്ചിട്ടുണ്ട്‌. `തിങ്കേഴ്‌സ്‌ ലൈബ്രറി' എന്ന പേരില്‍ യുക്തിവാദികള്‍ ഇറക്കിയ ഒരു ഗ്രന്ഥപരമ്പരയുണ്ട്‌. അത്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. അതിന്റെ പഴയ അഞ്ഞൂറോളം കോപ്പികള്‍ ഫാറൂഖ്‌ കോളേജ്‌ ലൈബ്രറിയിലുണ്ട്‌. അവ അധികവും മതത്തിനെതിരാണ്‌, ശാസ്‌ത്രത്തിന്‌ അനുകൂലവും. യഥാര്‍ഥത്തില്‍ മതം എന്നതുകൊണ്ട്‌ അതിലുദ്ദേശിക്കുന്നത്‌ ക്രിസ്‌തുമതമാണ്‌. ക്രിസ്‌തുമതമെന്നാല്‍ പുരോഹിതന്മാരുടെ, പാതിരിമാരുടെ മതം. അവര്‍ നിരവധി ക്രൂരതകള്‍ ശാസ്‌ത്രകാരന്മാരോട്‌ കാണിച്ചിട്ടുണ്ട്‌. തീയിലിട്ടും വിഷം കൊടുത്തുമൊക്കെ ശാസ്‌ത്രജ്ഞരെ ക്രൈസ്‌തവ നേതൃത്വം കൂട്ടത്തോടെ കൊന്നുകളഞ്ഞിട്ടുണ്ട്‌.
ഇത്തരം ചരിത്രമൊക്കെ വായിക്കുമ്പോള്‍ ശാസ്‌ത്രത്തോട്‌ ആഭിമുഖ്യം തോന്നും. യുക്തിവാദികളിലും നല്ല വ്യക്തികളുണ്ടായിരുന്നുവെന്നും ഡാര്‍വിന്‍ ഒരു മഹാനായിരുന്നുവെന്നും തോന്നാറുണ്ട്‌. ഡാര്‍വിന്‍ ബഹുമാനിക്കപ്പെേടണ്ടവനാണെന്നാണ്‌ എന്റെ അഭിപ്രായം. ഇപ്പോഴും ഞാന്‍ ഡാര്‍വിന്‍ തിയറിയെ എതിര്‍ക്കാറില്ല.
ഡാര്‍വിന്‍ സിദ്ധാന്തം മതവിശ്വാസത്തിന്‌ എതിരാണെന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്‌?
ഡാര്‍വിന്‍ സിദ്ധാന്തം അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്‌ എതിരായിട്ടുള്ളതല്ല, സൃഷ്‌ടിപ്പിന്റെ എവല്യൂഷനാണത്‌. അതില്‍ തെറ്റില്ലെന്നാണ്‌ എന്റെ വിശ്വാസം. ചില സിദ്ധാന്തങ്ങളിലെല്ലാം തെറ്റുണ്ടാകാം. ഡാര്‍വിന്‍ നടത്തിയ പഠനം ഖുര്‍ആനില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ നടത്തേണ്ടതായിരുന്നു. `അവര്‍ക്ക്‌ ഭൂമിയില്‍ സഞ്ചരിച്ച്‌ അല്ലാഹു സൃഷ്‌ടിപ്പ്‌ എങ്ങനെ ആരംഭിച്ചുവെന്ന്‌ പഠിച്ചുകൂടേ' എന്ന ഖുര്‍ആനികാഹ്വാനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങേണ്ടതായിരുന്നു. ഒരുപാട്‌ യാത്രചെയ്‌ത്‌, ഫോസിലുകള്‍ ശേഖരിച്ച്‌, ഗവേഷണ പഠനങ്ങള്‍ നടത്തിയാണ്‌ ഡാര്‍വിന്‍ തന്റെ തിയറി ആവിഷ്‌കരിച്ചത്‌. അതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. എന്നാല്‍ മുഴുവനായും തള്ളിക്കളയേണ്ടതുമില്ല. അത്‌ മതവിരുദ്ധമോ ദൈവവിരുദ്ധമോ അല്ല. ഡാര്‍വിന്‍ ദൈവനിഷേധിയായിരുന്നില്ല, ദൈവവിശ്വാസിയിരുന്നു.
ആദം നബിയുടെ സൃഷ്‌ടിപ്പും പരിണാമസിദ്ധാന്തവും തമ്മില്‍ ഏറ്റുമുട്ടുന്നില്ലേ?
ഇല്ല. ആദം നബി മനുഷ്യരില്‍ ആദ്യത്തെയാളാണ്‌; സൃഷ്‌ടികളില്‍ ഒന്നാമനല്ല. ഇതര സൃഷ്‌ടികളെയെല്ലാം സൃഷ്‌ടിച്ച ശേഷമാണ്‌ മനുഷ്യനെ പടച്ചതെന്ന്‌ ഖുര്‍ആന്‍ പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. `ഭൂമിയില്‍ ഞാന്‍ പ്രതിനിധിയെ നിശ്ചയിക്കുന്നു'വെന്ന്‌ മനുഷ്യസൃഷ്‌ടിപ്പിന്റെ തുടക്കത്തില്‍ അല്ലാഹു പറയുന്നുണ്ട്‌. അപ്പോള്‍ മലക്കുകളും ജിന്നുകളുമെല്ലാം ഇവിടെ ഉണ്ടായിരുന്നുവെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഡാര്‍വിന്‍ പറഞ്ഞതും അതുതന്നെയാണ്‌; അതായത്‌ അവസാനം മനുഷ്യനായി വളര്‍ന്നു. അവസാനമാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നു പറയുന്നതും അവസാനം മനുഷ്യനായി വളര്‍ന്നുവെന്ന്‌ പറയുന്നതും തമ്മില്‍ വാചകത്തിലും സങ്കല്‍പത്തിലും വ്യത്യാസമുണ്ടെങ്കിലും വസ്‌തുതയില്‍ വ്യത്യാസമില്ല. അതുകൊണ്ട്‌ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റെന്ന്‌ പറയാന്‍ കഴിയില്ല.
വായനയില്‍നിന്നുണ്ടായ പ്രത്യേക അനുഭവങ്ങള്‍?
മദ്രാസ്‌ ലൈബ്രറിയില്‍ വെച്ച്‌ ഞാന്‍ വായിച്ച ഒരു യൂറോപ്യന്‍ എഴുത്തുകാരന്റെ പുസ്‌തകത്തില്‍, `ഹിജ്‌റ ആറാം വര്‍ഷം ഒരു സ്വഹാബി ചൈനയില്‍ എത്തിയിരുന്നു'വെന്ന്‌ രേഖപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞു. ഏതായിരുന്നു പുസ്‌തകമെന്ന്‌ ഓര്‍മയില്ല. `ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കണ'മെന്ന്‌ ഒരു പ്രവാചകവചനമുണ്ട്‌. അതെത്ര ദുര്‍ബലമാണെങ്കിലും സ്വഹാബിമാര്‍ പഠനത്തിനു വേണ്ടി ചൈനയില്‍ പോയിരുന്നുവെന്ന്‌ വ്യക്തമാണ്‌. നബി(സ)യുടെ സാന്നിധ്യമുള്ള അറേബ്യയില്‍ ലഭിക്കാത്ത എന്ത്‌ `ഇല്‍മാ'ണ്‌ ചൈനയില്‍ ലഭിക്കാനുണ്ടായിരുന്നത്‌.
`ഇല്‍മ്‌' എന്ന പ്രയോഗത്തിന്‌ വിശാലമായ അര്‍ഥങ്ങളുണ്ട്‌. എല്ലാ ജ്ഞാനവും ഇല്‍മാണ്‌. ഖുര്‍ആന്‍ പഠിച്ചാല്‍ അത്‌ ബോധ്യം വരും. ഖുര്‍ആനില്‍ ഇല്‍മ്‌, ആലിം എന്നെല്ലാം പറയുന്നത്‌ ഇന്ന്‌ വിവക്ഷിക്കപ്പെടുന്ന അര്‍ഥത്തിലല്ല. ഇന്നത്തെ ഇല്‍മും ആലിമും ഫിഖ്‌ഹ്‌, നഹ്‌വ്‌, ഇല്‍മുല്‍കലാം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടത്‌ മാത്രമാണ്‌. പക്ഷേ, ഖുര്‍ആനില്‍ പറയുന്ന ഇല്‍മ്‌ പ്രപഞ്ചത്തെയാകമാനം ഉള്‍ക്കൊള്ളുന്നതാണ്‌. ഇന്ന്‌ നാം ഫിസിക്‌സ്‌, കെമിസ്‌ട്രി, ആസ്‌ട്രോണമി തുടങ്ങിയ പേരുകളില്‍ പറയാറുള്ളതൊക്കെ ഖുര്‍ആനികഭാഷയില്‍ ഇല്‍മാണ്‌. ഇത്തരം വിഷയങ്ങളെല്ലാം അറിയുന്നവനാണ്‌ ആലിം. `അല്ലാഹുവിന്റെ അടിമകളില്‍ അവനെ ഭയപ്പെടുന്നത്‌ ആലിമുകള്‍ (പണ്ഡിതര്‍) മാത്രമായിരിക്കുമെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഒരുപാട്‌ ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞ ശേഷമാണ്‌ ഇത്‌ പറഞ്ഞിട്ടുള്ളത്‌. ഇല്‍മിനെക്കുറിച്ച നമ്മുടെ സങ്കല്‍പം തെറ്റാണ്‌. ജ്ഞാനത്തിന്റെ നിസ്സാരമായൊരംശം മാത്രം മനസ്സിലാക്കിയവരെയാണിന്ന്‌ നാം ആലിം എന്ന്‌ പറയുന്നത്‌. വിശാല അര്‍ഥത്തിലുള്ള ഇല്‍മ്‌ നാം അവഗണിച്ചു. ഇത്തരമൊരു വിഷയം ബോധ്യം വന്നപ്പോഴാണ്‌ ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ താരതമ്യപഠനം നടത്താനും തദ്വിഷയകമായി എഴുതാനും പ്രസംഗിക്കാനുമൊക്കെ തുടങ്ങിയത്‌.
വായനയുടെ സ്വഭാവമെന്തായിരുന്നു?
ഉപകാരമുള്ളതേ വായിക്കൂ. നോവലുകള്‍ വായിക്കുന്ന പതിവില്ല. മതം,ശാസ്‌ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങളാണ്‌ കൂടുതല്‍ വായിക്കാറ്‌. വായനക്കിടയില്‍ ലഭിക്കുന്ന പ്രധാന കാര്യങ്ങള്‍ കുറിച്ചുവെക്കാറുണ്ട്‌. വായനക്കിടയിലുണ്ടായ അനുഭവങ്ങളിലൊന്ന്‌ ഇമാം റാസിയുടെ തഫ്‌സീറില്‍നിന്ന്‌ ലഭിച്ച ചില അറിവുകളാണ്‌.
ജാലിനൂസ്‌ അലോപ്പതിയുടെ പൂര്‍വപിതാവാണ്‌. ഗ്യാലന്‍ എന്നാണ്‌ ഇംഗ്ലീഷില്‍ പറയുക. അദ്ദേഹം ഒരാളെ ചികിത്സിച്ചു. പക്ഷേ, അസുഖം മാറിയില്ല. ദീര്‍ഘനാള്‍ അതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചു. ഒരു ദിവസം രാത്രി അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. രോഗിയുടെ രണ്ട്‌ വിരലുകള്‍ മുറിക്കുന്നതായിരുന്നു സ്വപ്‌നം. അദ്ദേഹം സ്വപ്‌നത്തില്‍ കണ്ടതുപോലെ ചെയ്‌തു. അതോടെ രോഗിയുടെ അസുഖം മാറി. ഇത്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റൊന്ന്‌ സൂറത്തുല്‍ അസ്വ്‌റിനെക്കുറിച്ചാണ്‌. കാലത്തെ പിടിച്ച്‌ അല്ലാഹു സത്യം ചെയ്‌തിരിക്കുന്നു. ഇമാം റാസി പറയുന്നു: ഞാന്‍ അതിനെ കുറിച്ച്‌ കുറേ ചിന്തിച്ചു. പക്ഷേ എന്താണതിന്റെ പൊരുള്‍ എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. അങ്ങനെ ഒരിക്കല്‍ ഞാന്‍ ബള്‍ഗാറില്‍ (ബള്‍ഗേറിയ ആയിരിക്കാം) പോയി. അവിടെ ഒരാള്‍ ഐസ്‌ തലയില്‍ വെച്ച്‌ വില്‍ക്കാന്‍ നടക്കുന്നു. അയാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: `ഐസ്‌ വേണ്ടവര്‍ വേഗം വാങ്ങണം. ഇത്‌ കാലം പോലെയാണ്‌'. ഇതു കേട്ട്‌ ഞാന്‍ ചിന്തിച്ചു: കാലവും ഐസും തമ്മിലെന്താണ്‌ സാദൃശ്യം? ഐസ്‌ വേഗം അലിഞ്ഞലിഞ്ഞ്‌ വെള്ളമായിത്തീരും. കാലവും അങ്ങനെത്തന്നെ. പെട്ടെന്ന്‌ കടന്നുപോകും. പിന്നീട്‌ തിരിച്ചുകിട്ടില്ല. ഇതായിരിക്കണം അല്ലാഹു കാലത്തെ സത്യം ചെയ്യാന്‍ കാരണമെന്ന്‌ എനിക്ക്‌ തോന്നിയെന്ന്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌.
മതപഠനമേഖല ആശാവഹമാണെന്ന്‌ പറയാന്‍ കഴിയുമോ? മദ്‌റസകള്‍, പള്ളിദര്‍സുകള്‍, അറബിക്‌ കോളേജുകള്‍ തുടങ്ങിയവയിലെ പഠനരീതികളെക്കുറിച്ച അഭിപ്രായം?
മുസ്‌ലിംസമൂഹത്തിന്റെ വിദ്യാഭ്യാസമേഖലക്ക്‌ സംഭവിച്ച ഏറ്റവും വലിയ ദുരന്തം മതപരം, ഭൗതികം എന്നിങ്ങനെ വിദ്യാഭ്യാസത്തെ വിഭജിച്ചു എന്നതാണ്‌. ഗുരുതരമായ അനന്തരഫലങ്ങളാണ്‌ ഈ വിഭജനം സൃഷ്‌ടിച്ചിട്ടുള്ളത്‌. ആരാധനാകാര്യങ്ങളെയും സാമ്പത്തികവും മറ്റുമായ ചില ഇടപാടുകളെയും കുറിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ളതായി മതപഠനം ചുരുങ്ങി. ഇസ്‌ലാമിന്റെ അടിത്തറയായ പരമസത്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന വിജ്ഞാനം മുസ്‌ലിംകളിലില്ലാതായി. ഈമാന്‍ കാര്യങ്ങളെന്ന പേരില്‍ എണ്ണി പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതായി ഇത്‌ മാറി. വിശ്വാസത്തെ (ഈമാനിനെ) ഊട്ടിയുറപ്പിക്കാന്‍ അനിവാര്യമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള ജ്ഞാനശാഖകള്‍ `ഭൗതികം' എന്ന തലക്കെട്ടിനു താഴെയായി. ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നത്‌ പരീക്ഷകള്‍ പാസ്സാകാനും ജോലി നേടാനും മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കും വേണ്ടിയായിത്തീര്‍ന്നു. ഏകദൈവത്വം, പരലോക ജീവിതം എന്നിവയിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ `ഭൗതിക'വിജ്ഞാനീയങ്ങള്‍ ഉപയോഗിക്കുന്നില്ല. അവക്ക്‌ അത്തരമൊരു മാനവും ഇന്ന്‌ കല്‍പിക്കപ്പെടുന്നില്ല.
ഇന്ന്‌ മുസ്‌ലിം വിദ്യാഭ്യാസരംഗത്തെ മുഖ്യമായ പരിപാടി സ്ഥാപനങ്ങള്‍ നടത്തലും കോഴ വാങ്ങലും സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യലുമൊക്കെയാണ്‌. ഭൗതികമെന്ന്‌ വിവക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസം യഥാര്‍ഥ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ഇഹലോകത്തും പരലോകത്തും അത്‌ വമ്പിച്ച പ്രയോജനം ചെയ്യുമായിരുന്നു. 

അറബിക്‌ കോളേജുകളില്‍നിന്നും ഇതര ഇസ്‌ലാമിക പാഠശാലകളില്‍നിന്നും ലഭിക്കുന്ന ഫലം ഒട്ടും ആശാവഹമല്ല. എന്താണ്‌ പരിഹാരം?
ഭൗതികവിഷയങ്ങള്‍ എന്ന്‌ പറയാറുള്ള ജ്ഞാനശാഖകളും അറബിക്‌ കോളേജുകളില്‍ പഠനവിഷയങ്ങളാകണം. അതിനാവശ്യമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ അവര്‍ സന്നദ്ധരാകണം.
ജ്ഞാനവും വിജ്ഞാനവും രണ്ടാണ്‌. ജ്ഞാനം അറിവാണ്‌. വിജ്ഞാനമെന്നാല്‍ അറിവ്‌ മുഖേന നമ്മുടെ ഹൃദയത്തിന്‌ ലഭിക്കുന്ന വികാസവും കൂടിയാണ്‌. നമ്മുടെ വിദ്യാഭ്യാസത്തില്‍ വിജ്ഞാനമില്ല, ജ്ഞാനം മാത്രമേയുള്ളൂ. ഡോ. എസ്‌. രാധാകൃഷ്‌ണന്റെ ഒരു പുസ്‌തകത്തിന്റെ മുഖവുരയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌ `ജ്ഞാനം വിജ്ഞാനസഹിതം സമ്പാദിക്കണം' എന്നാണ്‌. നോളജ്‌ വിസ്‌ഡത്തോടൊപ്പം, ഇല്‍മ്‌ ഇര്‍ഫാനോടൊപ്പം സമ്പാദിക്കണം.
മതപരം, ഭൗതികം എന്നിങ്ങനെ രണ്ട്‌ വിജ്ഞാനങ്ങളില്ല. എല്ലാ അറിവും ദൈവികമാണ്‌, ഖുര്‍ആനികമാണ്‌. മതവിജ്ഞാനം എന്ന്‌ ഇന്ന്‌ പറയുന്നത്‌ ആകെയുള്ള വിജ്ഞാനത്തിന്റെ വളരെ നിസ്സാരമായൊരു ഭാഗം മാത്രമാണ്‌.
വളരെ പ്രധാനപ്പെട്ട പലതും `മതപരം' എന്ന വിവക്ഷക്ക്‌ പുറത്താണ്‌. അല്ലാഹുവിന്റെ സൃഷ്‌ടികളെക്കുറിച്ച്‌ നാം പഠിക്കുന്നില്ല. `ആകാശ ഭൂമികളിലുള്ള അല്ലാഹുവിന്റെ സാമ്രാജ്യങ്ങളെക്കുറിച്ച്‌' പഠിക്കണമെന്ന്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അതെല്ലാം ഭൗതികവിജ്ഞാനങ്ങളാണെന്നു പറഞ്ഞ്‌ അവഗണിക്കുന്നു. വാസ്‌തവത്തില്‍ മതവിജ്ഞാനത്തിന്റെ കാതലായ ഭാഗം അതാണ്‌.
ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു?
യൂറോപ്പില്‍ മതവും ശാസ്‌ത്രവും തമ്മിലുണ്ടായ സംഘട്ടനം വൈജ്ഞാനിക മേഖലയെ കാര്യമായി ബാധിച്ചു. മതപരം, ഭൗതികം എന്നിങ്ങനെ വിജ്ഞാനങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. ഈ യൂറോപ്യന്‍ ചിന്താഗതി മുസ്‌ലിംസമൂഹത്തെയും സ്വാധീനിച്ചതിന്റെ ഫലമാണ്‌ ഈ ദുരന്തം.
കേരള മുസ്‌ലിംകള്‍ കഴിഞ്ഞ കാലത്ത്‌ ഭൗതികവിദ്യാഭ്യാസത്തില്‍നിന്ന്‌ മാറിനിന്ന സാഹചര്യമുണ്ടായിരുന്നുവല്ലോ?
ഭൗതികവിഷയങ്ങള്‍ പഠിക്കുന്നത്‌ തെറ്റാണെന്ന്‌ വിശ്വസിച്ചിരുന്ന പലരുമുണ്ടായിരുന്നു കേരള മുസ്‌ലിംകളില്‍. ഇംഗ്ലീഷ്‌ ഭാഷാപഠനം ഹറാമാണെന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ധാരാളം മതപണ്ഡിതന്മാരുണ്ടായിരുന്നു ഇവിടെ. മദ്രാസില്‍ പഠിക്കാന്‍ പോയ ഞാന്‍ ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ അമ്മാവന്റെ വീട്ടില്‍ പോയി. അവിടെ മൗലിദ്‌ നടക്കുന്നുണ്ടായിരുന്നു. വലിയ വലിയ പണ്ഡിതന്മാര്‍ തലയണപ്പുറത്തും സഹായികള്‍ പിറകിലും ഇരിക്കുന്നു. ചാവക്കാട്‌ മുഹമ്മദലി മുസ്‌ലിയാരും കുഞ്ഞഹമ്മദ്‌ ഹാജിയും തലയണപ്പുറത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും പ്രഗത്ഭര്‍. കുഞ്ഞഹമ്മദ്‌ ഹാജി പത്തുകൊല്ലം മദീനയില്‍ പോയി പഠിച്ച വ്യക്തിയാണ്‌. എന്നെ കണ്ടപ്പോള്‍ മുഹമ്മദലി മുസ്‌ലിയാര്‍ പറഞ്ഞു: `ആളുകള്‍ക്ക്‌ കഞ്ഞികുടിക്കാന്‍ വകയുണ്ടെങ്കില്‍ കുട്ടികളെ നരകത്തിലേക്ക്‌ തയാറാക്കുകയാണ്‌.' കുഞ്ഞഹമ്മദ്‌ ഹാജി ചോദിച്ചു: `നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?' എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ മുഹമ്മദലി മുസ്‌ലിയാര്‍ വിശദീകരിച്ചു: `കണ്ടില്ലേ, ഇവന്‍ മദ്രാസില്‍ പോയി ഇംഗ്ലീഷ്‌ പഠിക്കുകയാണ്‌. നരകത്തിലെ ഭാഷ. ഇശാ-മഗ്‌രിബിനിടയില്‍ ഇംഗ്ലീഷല്ലേ പറയുക.'
അതിനു ശേഷം 4 വര്‍ഷം കഴിഞ്ഞാണ്‌ ഞാന്‍ ഫാറൂഖ്‌ കോളേജില്‍ വരുന്നത്‌. ഞാന്‍ വന്ന്‌ മൂന്നാം വര്‍ഷം മുഹമ്മദലി മുസ്‌ലിയാര്‍ കോളേജില്‍ വന്നു. അദ്ദേഹത്തിന്റെ ഇളയമകന്‍ ഖാദറിനെ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ത്തു. ഖാദര്‍ രണ്ടു വര്‍ഷം ഇവിടെ പഠിച്ചു. പിന്നീട്‌ മെഡിസിന്‌ ചേര്‍ന്നു, ഡോക്‌ടറായി. റിട്ടയര്‍ ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു.
ഇതായിരുന്നു അവസ്ഥ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോട്‌ ആദ്യം എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പിന്നീട്‌ അവര്‍ക്ക്‌ മാറ്റങ്ങള്‍ വന്നു. സ്വന്തം മക്കളെ ഭൗതികവിദ്യാഭ്യാസത്തിന്‌ അയക്കാന്‍ തുടങ്ങി.
സ്‌പെയിനും ബഗ്‌ദാദുമുള്‍പ്പെടെയുള്ള സമ്പന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അവയെല്ലാം അറിയപ്പെട്ടത്‌ ശാസ്‌ത്ര-വൈജ്ഞാനികരംഗങ്ങളിലുള്ള വളര്‍ച്ചയുടെ പേരിലാണ്‌. പക്ഷേ, അത്തരമൊരവസ്ഥ വര്‍ത്തമാന മുസ്‌ലിംസമൂഹത്തിനില്ല. ഇതിനു കാരണം?
ശാസ്‌ത്ര-വൈജ്ഞാനികമേഖലകളൊന്നും ഇന്ന്‌ മതവുമായി ബന്ധപ്പെട്ടല്ല ഉള്ളത്‌. `ഭൗതിക'വിഷയങ്ങള്‍ പഠിക്കുന്നത്‌ മതത്തിന്റെ അടിസ്ഥാനത്തിലോ പ്രചോദനത്താലോ അല്ല. അബ്ബാസിയാ ഭരണകാലത്ത്‌ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതന്മാരിലൊരാള്‍ ഹുനൈനുബ്‌നു ഇസ്‌ഹാഖ്‌ എന്ന ക്രിസ്‌ത്യന്‍ ഭിഷഗ്വരനായിരുന്നു. അദ്ദേഹമൊരിക്കല്‍ ഇസ്‌ലാമിക പണ്ഡിതന്മാരോട്‌ ചോദിച്ചു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ വല്ലതും പറഞ്ഞിട്ടുണ്ടോ?' അവര്‍ നല്‍കിയ മറുപടി ഒരു നബിവചനമായിരുന്നു: `ആമാശയമാണ്‌ സര്‍വ രോഗങ്ങളുടെയും കേന്ദ്രം. പഥ്യമാണ്‌ എല്ലാ ശമനങ്ങള്‍ക്കും അടിസ്ഥാനം.' ഇതു കേട്ട്‌ ഹുനൈന്‍ പറഞ്ഞു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ ഇനിയൊന്നും പറയാനില്ലല്ലോ. മുഴുവന്‍ ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌.' അന്നത്തെ പണ്ഡിതന്മാര്‍ എല്ലാ വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു. മതപണ്ഡിതന്‍ എന്നറിയപ്പെട്ടവരും മറ്റു വിഷയങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. പില്‍ക്കാലത്ത്‌ നിര്‍ഭാഗ്യവശാല്‍ ഇതിലെല്ലാം മാറ്റം വന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ്‌ ഇങ്ങനെയാണ്‌: `നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം അളക്കുവിന്‍. അതില്‍ അനുഗ്രഹമുണ്ട്‌.' ഒരു മതപണ്ഡിതനോട്‌ ഞാനിതിനെക്കുറിച്ച്‌ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: `പ്രസ്‌തുത ഹദീസ്‌ കിതാബുല്‍ ബൈഇല്‍(കച്ചവടത്തെക്കുറിച്ച അധ്യായം) ആണ്‌ വന്നിട്ടുള്ളത്‌. ഭക്ഷണസാധനങ്ങള്‍ അളന്നുകൊടുക്കണമെന്നാണ്‌ ഈ ഹദീസിന്റെ ഉദ്ദേശ്യം.'
ഞാന്‍ മനസ്സിലാക്കിയത്‌ അതല്ല. ഭക്ഷണം കഴിക്കുമ്പോള്‍ അളന്ന്‌ കണക്കാക്കി കഴിക്കണം, ഇത്രയേ ഞാന്‍ കഴിക്കൂ എന്ന്‌ തീരുമാനിക്കണം. നമ്മുടെ ഇപ്പോഴത്തെ രീതി വയറു നിറക്കലാണ്‌. ഇത്‌ ശരിയല്ല. മറ്റൊരു ഹദീസില്‍ വയറിന്റെ മൂന്നിലൊന്നേ ഭക്ഷണം കഴിക്കാവൂ എന്നുണ്ട്‌. ശേഷിക്കുന്ന ഒരു ഭാഗം വെള്ളം കുടിക്കണം. മൂന്നാമത്തെ ഭാഗം ശ്വാസോഛ്വാസത്തിനു വേണ്ടി ഒഴിച്ചിടണം. അതും ഒരുതരം അളക്കലാണല്ലോ.
ഈ രണ്ട്‌ ഹദീസുകളും പരസ്‌പരബന്ധിതമാണല്ലോ?
അതേ. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത്‌ ആശയം മനസ്സിലാക്കേണ്ടതാണ്‌. പക്ഷേ, ബുഖാരി തന്നെ ഇത്‌ കച്ചവടത്തെക്കുറിച്ചുള്ള അധ്യായത്തിലാണ്‌ കൊടുത്തിട്ടുള്ളത്‌. ഹദീസിന്റെ ആശയം മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമാണിത്‌.
ഇത്തരം വ്യാഖ്യാനങ്ങള്‍ ഫിഖ്‌ഹിലാണല്ലോ കാണുന്നത്‌?
അതേ. ഫിഖ്‌ഹ്‌ യഥാര്‍ഥത്തില്‍ വിജ്ഞാനത്തിന്റെ ഒരു നിസ്സാര ഭാഗമാണ്‌. നിസ്സാരമെന്ന്‌ പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ എതിര്‍ക്കും. ദീനിന്റെ കാര്യത്തെ നിസ്സാരവത്‌കരിക്കുകയാണെന്ന്‌ ധരിക്കും. പക്ഷേ, അങ്ങനെയല്ല. നമുക്ക്‌ പഠിക്കാനുള്ളത്‌ വളരെ വിശാലമാണ്‌. മുസ്‌ലിംസമുദായം തേടുന്നത്‌ വിജ്ഞാനമല്ല, ഫിഖ്‌ഹാണ്‌. ഫിഖ്‌ഹ്‌ നാം തെറ്റിദ്ധരിച്ച മതവിജ്ഞാനമാണ്‌. ഇസ്‌ലാമികമായി ജീവിക്കാനാവശ്യമായ നിയമങ്ങള്‍ അറിയാനാണ്‌ ഫിഖ്‌ഹ്‌. പക്ഷേ, പലരും ജീവിക്കുന്നതു തന്നെ ഫിഖ്‌ഹിനാണ്‌.
മതവിദ്യാലയങ്ങളില്‍ പൊതുവെ ഖുര്‍ആനേക്കാള്‍ പ്രാധാന്യം ഫിഖ്‌ഹിനാണല്ലോ നല്‍കപ്പെടുന്നത്‌?
ഖുര്‍ആന്‍ ഓതാന്‍ പഠിക്കുക, കുറച്ച്‌ തജ്‌വീദ്‌ അഥവാ പാരായണ നിയമം മനസ്സിലാക്കുക, അല്‍പം മനഃപാഠമാക്കുക- ഇതാണ്‌ പ്രധാനമായും നടക്കുന്നത്‌. അര്‍ഥം പഠിക്കുന്നത്‌ തീരെ വൈകിയാണ്‌, വിശദീകരണം പഠിക്കുന്നത്‌ വളരെ കുറവും. ഖുര്‍ആനെക്കുറിച്ച പഠനവും ഗവേഷണവും ചിന്തയുമാണുണ്ടാകേണ്ടത്‌. പക്ഷേ, ഈ വശം സമുദായം അവഗണിച്ചിരിക്കുന്നു. ഇന്ന ഫീ ഖല്‍ഖിസ്സമാവാത്തി... എന്നു തുടങ്ങുന്ന, പ്രാപഞ്ചിക ദൃഷ്‌ടാന്തങ്ങളില്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആയത്ത്‌ ഇറങ്ങിയത്‌ രാത്രിയായിരുന്നു. അടുത്ത ദിവസം രാവിലെ സ്വുബ്‌ഹിന്‌ ബിലാല്‍(റ) നബി(സ)യുടെ അടുത്ത്‌ വന്നു. നബി(സ) സുജൂദില്‍ കിടന്ന്‌ കരയുകയായിരുന്നു. ബിലാല്‍(റ) അന്വേഷിച്ചപ്പോള്‍ നബി(സ) പ്രസ്‌തുത ആയത്ത്‌ ഓതിക്കേള്‍പ്പിച്ചു. എന്നിട്ട്‌ പറഞ്ഞു: `ഈ ആയത്ത്‌ ഓതുകയും അതേക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ നാശം'. ഇത്‌ മൂന്നു തവണ നബി(സ) ആവര്‍ത്തിച്ചു.
എല്ലാ വിജ്ഞാനശാഖകളിലും ഖുര്‍ആനികാടിത്തറകളില്‍നിന്ന്‌ പഠനവും ഗവേഷണവും ചിന്തയും നടക്കേണ്ടതുണ്ടെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ വശം അവഗണിച്ചതാണ്‌ വൈജ്ഞാനികരംഗത്ത്‌ നാം പിറകോട്ടു പോകാന്‍ കാരണം.
കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍?
നമ്മുടെ പഴയകാലം പല കാരണങ്ങളാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞതായിരുന്നു. ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാഹസികമായ പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ മാറ്റം വരുത്തിയത്‌. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ചും ജീവന്‍ പണയം വെച്ചും വലിയ ജിഹാദാണ്‌ അവര്‍ നടത്തിയത്‌. നവോത്ഥാനത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ സ്വീകരിച്ചവരും ജിഹാദാണ്‌ ചെയ്‌തത്‌. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുകയെന്നത്‌ അന്ന്‌ അപകടകരവും വലിയ ത്യാഗം ആവശ്യമുള്ളതുമായിരുന്നു.
ഇവിടെ മതമെന്നത്‌ നമസ്‌കാരം, നോമ്പ്‌ എന്നിവയില്‍ പരിമിതമായിരുന്നു. സകാത്ത്‌ ശരിയായ രൂപത്തിലല്ലാതെ ചിലരൊക്കെ കൊടുക്കാറുണ്ടായിരുന്നു. ചിലര്‍ ഹജ്ജിനു പോയിരുന്നു. ബാക്കി ജീവിതരംഗങ്ങളിലൊന്നും മതമുണ്ടായിരുന്നില്ല. സാമ്പത്തിക-സാമൂഹിക രംഗങ്ങളിലൊന്നും മതത്തിന്‌ പ്രവേശനമുണ്ടായിരുന്നില്ല.
ഇസ്‌തിഗാസയും മൗലിദ്‌, റാത്തീബ്‌ തുടങ്ങി നിരവധി അനാചാരങ്ങളും വ്യാപകമായിരുന്നു. നമസ്‌കാരവും സകാത്തും കൃത്യമായി നിര്‍വഹിക്കാതെ ആളുകള്‍ ഇത്തരം അനാചാരങ്ങളില്‍ സജീവമായിരുന്നു. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യമില്ലാത്തവരും എല്ലാ അറബ്‌ മാസവും പത്തിനും പതിനൊന്നിനും മുസ്‌ലിയാക്കന്മാരെ വിളിച്ച്‌ മൗലിദും മറ്റും നടത്തുകയും വിഭവസമൃദ്ധമായ സദ്യകള്‍ ഒരുക്കുകയും ചെയ്‌തിരുന്നു. പേരിനു പോലും നമസ്‌കരിക്കാത്ത അവരോട്‌ മുസ്‌ലിയാക്കന്മാര്‍ അതിനെക്കുറിച്ച്‌ ചോദിക്കുകയോ പറയുകയോ ഇല്ല. നമസ്‌കരിച്ചില്ലെങ്കിലും മൗലിദ്‌ കഴിച്ചാല്‍ സ്വര്‍ഗം കിട്ടും എന്നായിരുന്നു അവരുടെ സങ്കല്‍പം. ഈ അവസ്ഥക്ക്‌ മാറ്റം വരുത്തിയതും വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചതും നവോത്ഥാന പ്രസ്ഥാനങ്ങളാണ്‌.
ദീര്‍ഘകാലമായി ഖുത്വ്‌ബ നിര്‍വഹിച്ചുവരുന്ന വ്യക്തിയാണല്ലോ താങ്കള്‍. ഖത്വീബുമാരോട്‌ പ്രത്യേകമായ ഉപദേശങ്ങള്‍?
ഹൃദയത്തില്‍നിന്ന്‌ ഹൃദയത്തിലേക്ക്‌ ഒഴുകുന്നതാകണം ഖുത്വ്‌ബ. ബുദ്ധിയില്‍നിന്ന്‌ ബുദ്ധിയോട്‌ പറയുന്നതാകരുത്‌. ഈമാനും തഖ്‌വയും വര്‍ധിപ്പിക്കുന്ന വിഷയങ്ങളാകണം ഖുത്വ്‌ബയില്‍ പറയേണ്ടത്‌. ഖുത്വ്‌ബ പ്രസംഗമല്ല, പ്രസംഗമാകരുത്‌. ഖത്വീബ്‌ ശ്രോതാക്കളുടെ ബുദ്ധിയോടല്ല, ഹൃദയങ്ങളോടാണ്‌ സംസാരിക്കേണ്ടത്‌. ഹൃദയം തുറന്നുവെച്ചിരിക്കുന്നവര്‍ക്ക്‌ അത്‌ ഫലം ചെയ്യും. ഖത്വീബിന്റെ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ സ്വാധീനം ചെലുത്തും. ഹൃദയം അടച്ചുവെച്ച്‌ ബുദ്ധി തുറന്നുവെച്ച്‌ വരുന്നവര്‍ക്ക്‌ ഖുത്വ്‌ബ ഫലം ചെയ്യില്ല. ഇതാണ്‌ എന്റെ അനുഭവം. രാഷ്‌ട്രീയവിഷയങ്ങളും ആനുകാലിക പ്രശ്‌നങ്ങളും ഖുത്വ്‌ബക്ക്‌ വിഷയമാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. അതേസമയം വിഷയങ്ങളുമായി ബന്ധമുള്ള ആനുകാലിക പ്രശ്‌നങ്ങള്‍ ഞാന്‍ പരാമര്‍ശിക്കാറുണ്ട്‌.
സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളില്‍ വരെ ഖുത്വ്‌ബ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്‌. ഞാന്‍ അസുഖമായി കിടക്കുമ്പോള്‍ ഒരാള്‍ വന്നു. ട്രോളി വലിച്ച്‌ ജീവിക്കുന്ന വ്യക്തിയാണ്‌. വലിയൊരു കുടുംബമാണ്‌ അദ്ദേഹത്തിന്റേത്‌. അവരുടെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ അദ്ദേഹമാണ്‌. ഖുത്വ്‌ബ കേട്ടിട്ടാണ്‌ തനിക്ക്‌ മാറ്റമുണ്ടായതെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഖുത്വ്‌ബയില്‍ കേട്ട ആശയങ്ങള്‍ വെച്ചുകൊണ്ട്‌ കുറേ കവിതകള്‍ അദ്ദേഹം എഴുതുകയുണ്ടായി. അവയില്‍ ചിലത്‌ എന്നെ കേള്‍പ്പിച്ചു. നല്ല കവിതകളാണ്‌.
ചിലര്‍ നല്ല ഖത്വീബുമാരെ അന്വേഷിച്ചു നടക്കാറുണ്ട്‌. മികച്ച പ്രസംഗകരെ എവിടെനിന്നെങ്കിലും കൊണ്ടുവന്ന്‌ ഖുത്വ്‌ബ നടത്തിക്കും. യഥാര്‍ഥത്തില്‍ ഓരോ പള്ളിയിലും അതത്‌ പ്രദേശങ്ങളിലെ ആളുകളാണ്‌ ഖുത്വ്‌ബ നടത്തേണ്ടത്‌. ഓരോ പ്രദേശത്തെയും ഈമാനും തഖ്‌വയും കൂടുതലുള്ള യോഗ്യരായ ആളുകള്‍ ഖത്വീബുമാരാകണം. ശമ്പളം നല്‍കി ഇമാമിനെയും ഖത്വീബിനെയും നിശ്ചയിക്കുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ വീക്ഷണം. ഖുത്വ്‌ബക്കും ഇമാമത്തിനും ബാങ്കുവിളിക്കുമൊന്നും ശമ്പളം വാങ്ങരുത്‌.
ഇമാമിന്റെയും മുഅദ്ദിന്റെയും ജീവിതച്ചെലവുകള്‍?
പള്ളിയിലെ ബാങ്കുവിളിയും ഇമാമത്തും ഖുത്വ്‌ബയുമൊന്നും ഒരു ജോലിയല്ല. ഓരോ പള്ളിയിലും നമസ്‌കരിക്കാന്‍ വരുന്നവരില്‍ കൂടുതല്‍ തഖ്‌വയുള്ളവരാണ്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കേണ്ടത്‌. പള്ളിയിലെ മറ്റു കാര്യങ്ങളും പ്രദേശവാസികള്‍ ശ്രദ്ധിക്കണം. പള്ളിപരിപാലനത്തിനും ഇമാമത്തിനുമൊക്കെ ശമ്പളം കൊടുത്ത്‌ ആളുകളെ നിയമിക്കുന്നതുകൊണ്ട്‌ പള്ളി തങ്ങളുടേതാണെന്ന ബോധം മഹല്ല്‌ നിവാസികള്‍ക്ക്‌ ഇല്ലാതെ പോകുന്നു. അറബികള്‍ പള്ളിയുണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയതോടെ ആ ബോധം തീരെ ഇല്ലാതായിരിക്കുന്നു. പള്ളിയിലെ എല്ലാ പണികളും നമസ്‌കരിക്കാന്‍ വരുന്നവര്‍ ചെയ്യണം.
ഖുത്വ്‌ബയും ഇമാമത്തും ജോലിയാകുമ്പോള്‍ ക്രൈസ്‌തവ സമൂഹത്തിലെ പോലെ മതപുരോഹിതന്മാര്‍ മുസ്‌ലിംകളിലും രൂപപ്പെടുന്നു എന്ന നിരീക്ഷണത്തെക്കുറിച്ച്‌?
ശരിയാണ്‌. ഇസ്‌ലാമില്‍ പൗരോഹിത്യമില്ല. പ്രത്യേകമായൊരു പണ്ഡിത സഭയും ദീനിലില്ല. പാണ്ഡിത്യം കൂടിയവരും കുറഞ്ഞവരുമെല്ലാം ചേര്‍ന്നതാണ്‌ മുസ്‌ലിംസമൂഹം. അവരില്‍ പ്രത്യേക അധികാരാവകാശങ്ങളുള്ള പുരോഹിതവൃന്ദത്തിന്‌ സ്ഥാനമില്ല.
മുസ്‌ലിംസമൂഹത്തിന്റേതായി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്ന്‌ പുറത്തിറങ്ങുന്നുണ്ട്‌. അവയുടെ നിലവാരവും സ്വാധീനവും എങ്ങനെ വിലയിരുത്തുന്നു?
പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മത്സരസ്വഭാവമാണ്‌ മുഴച്ചുനില്‍ക്കുന്നത്‌. മത്സരത്തിന്റെ അടിസ്ഥാനം സമുദായമാണ്‌. ദീനീപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌ ഇന്ന്‌ സമുദായത്തെയാണ്‌. യഥാര്‍ഥത്തില്‍ നാം ശ്രമിക്കേണ്ടത്‌ വ്യക്തികളെ സംസ്‌കരിക്കാനാണ്‌. മുസ്‌ലിം സമുദായത്തെയല്ല വ്യക്തികളെയാണ്‌, വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയാണ്‌ അല്ലാഹു പരിഗണിക്കുക. ബാഹ്യമായ അര്‍ഥത്തില്‍ മുസ്‌ലിമാവുകയും മുസ്‌ലിം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നല്ല, മനസ്സില്‍ ഈമാനും തഖ്‌വയുമുണ്ടോ എന്നതാണ്‌ പരിഗണനീയം. ഒരു ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട രക്തസാക്ഷിയും പണ്ഡിതനും ധര്‍മിഷ്‌ഠനും സമുദായത്തിനു വേണ്ടി പ്രകടനാത്മകമായി പ്രവര്‍ത്തിച്ചവരായിരുന്നു. പക്ഷേ, ഹൃദയശുദ്ധിയുണ്ടായിരുന്നില്ല. അതുകൊണ്ട്‌ അവരുടെ ജിഹാദും അറിവും ദാനവുമെല്ലാം നിഷ്‌ഫലമാവുകയാണ്‌ ചെയ്യുന്നത്‌. അവര്‍ നരകത്തിലേക്ക്‌ പോവുകയും ചെയ്യുന്നു.
മതസംഘടനകള്‍ സമുദായത്തെ മാത്രം ടാര്‍ഗറ്റ്‌ ചെയ്യുന്നുവെന്നാണോ സൂചിപ്പിക്കുന്നത്‌?
അതേ. സമുദായം ഇന്നൊരു `കുട്ടി ദൈവ'മായി മാറിയിരിക്കുന്നു. നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ സാമുദായികമായി ഒന്നും നാം കാണുകയില്ല. നബി(സ)യുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം നാം പഠിക്കേണ്ടതുണ്ട്‌. നബി(സ) മക്കയിലെ പൗരപ്രമുഖരെ വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി. അവര്‍ ഇസ്‌ലാം സ്വീകരിക്കണമെന്നതായിരുന്നു നബിയുടെ ആഗ്രഹം. അവരോട്‌ സംഭാഷണം നടത്തിക്കൊണ്ടിരിക്കെ അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം സദസ്സിലേക്ക്‌ വന്നു. നബി(സ)യോട്‌ ദീനിനെക്കുറിച്ചറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പക്ഷേ, നബി(സ) പൗരപ്രമുഖരോട്‌ സംസാരം തുടര്‍ന്നു.
പക്ഷേ, അല്ലാഹുവിന്‌ അത്‌ ഇഷ്‌ടമായില്ല. ശക്തമായ ഭാഷയില്‍ ഖുര്‍ആനില്‍ ഒരധ്യായം തന്നെ ഇറങ്ങി- സൂറഃ അബസ. സന്മാര്‍ഗം കൊതിച്ചുവന്ന വ്യക്തിയെ അവഗണിക്കുകയും പൗരപ്രമുഖരുടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യം വെക്കുകയും ചെയ്‌ത നബി(സ)യുടെ നടപടിയാണിവിടെ വിമര്‍ശനവിധേയമായിട്ടുള്ളത്‌. ഇതില്‍ നമുക്ക്‌ വലിയ പാഠമുണ്ട്‌.
വ്യക്തികളെ സംസ്‌കരിക്കാതെ, മത്സരസ്വഭാവത്തില്‍ ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കാനും ശക്തി തെളിയിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണിന്ന്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്‌ ഗുണം ചെയ്യില്ലെന്നു മാത്രമല്ല, വലിയ ദുരന്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. അണികളില്‍ കൊള്ളരുതാത്തവരും ദുഷിച്ചവരുമുണ്ടെങ്കിലും പലരും അത്‌ പരിഗണിക്കുന്നില്ല. അവരെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നുമില്ല.
ആദ്യകാല മുസ്‌ലിം നേതാക്കള്‍ക്ക്‌ അനുയായികളുടെ അംഗസംഖ്യ പ്രശ്‌നമായിരുന്നില്ല. ഇന്ന്‌ അനുയായികളുടെ എണ്ണം പ്രശ്‌നമാണ്‌. അനുയായികളുടെ അംഗബലം നോക്കിയിട്ടല്ല, സത്യത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തിലാകണം നേതൃത്വം നിലകൊള്ളേണ്ടത്‌. സൂറഃ അബസയുടെ പശ്ചാത്തലം നമ്മെ പഠിപ്പിക്കുന്നതിതാണ്‌.
പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളെക്കുറിച്ച്‌?
അല്ലാഹുവിനെ ഭയമില്ലാത്തതുകൊണ്ടാണ്‌ മതസംഘടനകള്‍ക്ക്‌ ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതെന്നാണ്‌ എന്റെ അഭിപ്രായം. ഒരു വിഭാഗം മറുവിഭാഗത്തെ എതിരാളികളായി കണ്ട്‌ അധിക്ഷേപിച്ചാല്‍ പരലോകത്ത്‌ നേട്ടമുണ്ടാകുമോ? പരലോകം നഷ്‌ടപ്പെടുകയാണ്‌ ഇതിന്റെയൊക്കെ ഫലമെങ്കില്‍ ഇതിനൊക്കെ എന്തര്‍ഥമാണുള്ളത്‌?
ആളുകളോട്‌ സൗമ്യമായി പെരുമാറണമെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സൗമ്യതയും സഹിഷ്‌ണുതയും നമുക്ക്‌ നഷ്‌ടപ്പെടുകയാണ്‌. വിട്ടുവീഴ്‌ച ചെയ്യുന്നവര്‍ക്ക്‌ പരലോകത്ത്‌ വലിയ പ്രതിഫലമാണുള്ളത്‌.
സമുദായത്തിലെ അനൈക്യവും സംഘടനകള്‍ക്കിടയില്‍ കലഹം വര്‍ധിക്കുന്നതും സങ്കുചിത മനസ്‌കതയുടെയും അസഹിഷ്‌ണുതയുടെയും ഫലമായിത്തന്നെയല്ലേ?
മതസംഘടനകളുടെ പല പ്രവര്‍ത്തനങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ദീനിനെ യഥാര്‍ഥ രൂപത്തില്‍ ഉള്‍ക്കൊള്ളാനോ നടപ്പിലാക്കാനോ കാഴ്‌ചവെക്കാനോ പലപ്പോഴും നമുക്ക്‌ സാധിക്കുന്നില്ല. നാം ഒരുമിച്ചുനില്‍ക്കേണ്ടവരാണ്‌. `നിങ്ങള്‍ ഒന്നിച്ച്‌ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക' എന്നാണ്‌ ഖുര്‍ആന്റെ ആഹ്വാനം. `നിങ്ങള്‍ ഭിന്നിക്കരുതെന്നും' അല്ലാഹു വ്യക്തമായി പറഞ്ഞിരിക്കുന്നു. ഐക്യം അനുഗ്രഹവും ഭിന്നത നാശവുമാണെന്ന്‌ ഇതോടൊപ്പം തന്നെ വിശദീകരിച്ചത്‌ കാണാം. ഇതാണ്‌ അല്ലാഹുവിന്റെ ദീന്‍. പക്ഷേ, നാം സംഘടനകളുണ്ടാക്കുമ്പോള്‍ പലപ്പോഴും പരിമിതമായ വൃത്തത്തിലേക്ക്‌ ചുരുങ്ങിപ്പോവുകയും വിശാലത നഷ്‌ടപ്പെടുകയുമാണ്‌. വിശാലമനസ്‌കതയും വിട്ടുവീഴ്‌ചയും ഏറ്റവുമധികം കാണിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. പക്ഷേ, ജമാഅത്തിനുപോലും പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാന്‍ കഴിയുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടതാണ്‌.
പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സംഘടനക്ക്‌ എന്തു നേട്ടമുണ്ടാകുന്നുവെന്നല്ല, ദീനിന്‌ എന്ത്‌ ലഭിക്കുന്നുവെന്നാണ്‌ നാം ആലോചിക്കേണ്ടത്‌. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയോ, വഴിതെറ്റി ജീവിച്ചിരുന്ന ഒരു മുസ്‌ലിം സച്ചരിതനാവുകയോ ചെയ്‌താല്‍ എല്ലാ സംഘടനക്കാരും അയാളെ സമീപിച്ച്‌ തങ്ങളുടെ സംഘടനയിലേക്ക്‌ ക്ഷണിക്കുന്നു. അയാള്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിക്കട്ടെ എന്ന്‌ ആരും തീരുമാനിക്കില്ല.
പഞ്ചാബുകാരനായ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ വയനാട്ടില്‍ താമസിച്ചിരുന്നു. ചെറുപ്പത്തില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണദ്ദേഹം. നാലഞ്ചു വര്‍ഷം മുമ്പായിരുന്നു മരണം. നല്ല കര്‍ഷകനും യൂനാനി ഡോക്‌ടറുമായിരുന്നു. ഇടക്കിടെ അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. ഒരിക്കല്‍ വന്നപ്പോള്‍ മുന്‍ ഉപപ്രധാനമന്ത്രി ജഗ്‌ജീവന്‍ റാമിന്റെ ഒരു കത്ത്‌ എനിക്ക്‌ വായിക്കാന്‍ തന്നു. ജഗ്‌ജീവന്‍ റാമിനെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ എഴുതിയ കത്തിനുള്ള മറുപടിയായിരുന്നു അത്‌. കത്തിലിങ്ങനെ എഴുതിയിരുന്നു: `താങ്കളാവശ്യപ്പെട്ട വിഷയം ദീര്‍ഘകാലമായി എന്റെ പരിഗണനയിലുള്ളതാണ്‌. പക്ഷേ, എനിക്കൊരു കാര്യം അറിയണമെന്നുണ്ട്‌: ഞാന്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഏത്‌ ജാതിയിലാണ്‌ ഉള്‍പ്പെടുക?'
യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ ജാതീയതയില്ല. പക്ഷേ, വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി `ജാതികളു'ണ്ട്‌. പലതും തൊഴിലടിസ്ഥാനത്തിലാണ്‌. അതൊന്നും ദീന്‍ പഠിപ്പിച്ചതല്ല. ഉത്തരേന്ത്യയിലെ അത്രതന്നെയില്ലെങ്കിലും ചെറിയ രൂപത്തിലുള്ള `ജാതീയത' കേരളത്തിലെ മതസംഘടനകള്‍ക്കിടയിലുമുണ്ട്‌. വിവാഹപരസ്യങ്ങള്‍ ഇതിന്റെ സൂചനകളാണ്‌.
ഇത്തരം സങ്കുചിതത്വങ്ങള്‍ക്ക്‌ മാറ്റം വരേണ്ടതുണ്ട്‌. ശഹാദത്ത്‌ കലിമ പ്രഖ്യാപിച്ചവരെല്ലാം മുസ്‌ലിംകളാണ്‌. അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ടെങ്കില്‍ അത്‌ മാറ്റാന്‍ പരിശ്രമിക്കണം. വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കും മറ്റും ഊന്നല്‍ കൊടുക്കണം. സംഘടനാപരമായ മത്സരങ്ങള്‍ ഉപേക്ഷിക്കണം.
ഞാനൊരിക്കല്‍ കര്‍ണാടകയിലെ ബട്‌കലില്‍ പോയി. അവിടെ നാല്‍പതിലധികം പള്ളികളുണ്ട്‌. എല്ലാ വഖ്‌ത്തിലും നമസ്‌കരിക്കാന്‍ ധാരാളം ആളുകളുണ്ടാകും. സ്‌ത്രീകളും പുരുഷന്മാരുമൊക്കെ ദീനീചിട്ട പാലിക്കുന്നവരാണ്‌. പെണ്‍കുട്ടികള്‍ ഹിഫ്‌ള്‌ പഠിക്കുന്നുണ്ട്‌. പല സംഘടനകളില്‍പെട്ടവരുണ്ട്‌ അവിടെ. അവരില്‍ ഞാന്‍ കണ്ട ഒരു ഗുണം, വിവാഹം നിശ്ചയിച്ചാല്‍ മഹല്ലിലെ ഖാദിയെയോ ഉത്തരവാദപ്പെട്ടവരെയോ അറിയിക്കും. ഖാദി കാര്യങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷം വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ക്ക്‌ വിവാഹച്ചെലവ്‌ നിശ്ചയിച്ചുകൊടുക്കും. ഖാദി തീരുമാനിച്ചതിലധികം പണം ചെലവഴിക്കാതെയാണ്‌ അവര്‍ വിവാഹം നടത്തുക. ഇത്‌ വളരെ ഉദാത്തമായ ഒന്നാണ്‌.
പള്ളികളേക്കാളേറെ ദര്‍ഗകളുണ്ടവിടെ. പക്ഷേ, ഒരു ദര്‍ഗയും പ്രവര്‍ത്തിക്കുന്നില്ല. എല്ലാം അടച്ചിട്ടിരിക്കുന്നു. താക്കോല്‍ മുതവല്ലി സൂക്ഷിച്ചിരിക്കുന്നു. അതിനെക്കുറിച്ച്‌ പഠിച്ചപ്പോള്‍ എനിക്ക്‌ മനസ്സിലായ ഒരു കാര്യം, ദര്‍ഗയെ എതിര്‍ത്തുകൊണ്ട്‌ അവിടെ പ്രസംഗങ്ങള്‍ നടന്നിട്ടില്ല എന്നാണ്‌. ഒരു പ്രസംഗം നടന്നാല്‍ മിക്കവാറും ദര്‍ഗകള്‍ സജീവമാകും. പ്രകോപനമുണ്ടാക്കാതെ, സൗമ്യമായും വ്യക്തിസംഭാഷണങ്ങളില്‍ ഊന്നിയും പ്രബോധനം ചെയ്‌താല്‍ അനാശാസ്യമായ ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനാകും. മത്സരസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച്‌, ജീവിതം കൊണ്ട്‌ പ്രബോധനം ചെയ്യാന്‍ ശ്രദ്ധിക്കണം.
മഹല്ല്‌ സംവിധാനങ്ങള്‍തന്നെ ഇന്ന്‌ രാഷ്‌ട്രീയക്കളരികളായിരിക്കുന്നു. പല മഹല്ലുകളുടെയും നേതൃത്വത്തില്‍ നിരീശ്വരവാദികളുണ്ട്‌. ദീനീബോധമില്ലാത്തവരുമുണ്ട്‌. പിന്നെ എങ്ങനെ മഹല്ല്‌ നന്നാകും? വാസ്‌തവത്തില്‍ മഹല്ലാണ്‌ മുസ്‌ലിംകളുടെ പ്രാദേശിക സംഘടനയാകേണ്ടത്‌. മഹല്ലുകള്‍ നന്നാകണമെങ്കില്‍ ജനങ്ങള്‍ക്ക്‌ നല്ല മനസ്സുണ്ടാകണം, പാര്‍ട്ടി മനസ്സുണ്ടാകരുത്‌.
സംഘടനകള്‍ തന്നെ അനാവശ്യമാണെന്നും അവ പിരിച്ചുവിടണമെന്നുമുള്ള വാദത്തെക്കുറിച്ച്‌?
സംഘടനകളെല്ലാം പിരിച്ചുവിടുകയെന്നത്‌ അപ്രായോഗികമാണ്‌. ഒരു സംഘടന പിരിച്ചുവിട്ടാല്‍ പുതിയ രണ്ടെണ്ണം അതില്‍നിന്നുതന്നെ ഉണ്ടാകും. സംഘടനകളുടെ പ്രവര്‍ത്തന സ്വഭാവത്തിലും സമീപനരീതികളിലും മാറ്റം വരുത്തണം. ദീനീവിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുകയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും വേണം.
ഒരു ഖുത്വ്‌ബയില്‍ ഞാന്‍ സംഘടനാ സങ്കുചിതത്വത്തെക്കുറിച്ച്‌ പറഞ്ഞു. ഖുത്വ്‌ബ കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ കുറേ ചെറുപ്പക്കാര്‍ എന്നെ വന്ന്‌ കണ്ടു. അവര്‍ പറഞ്ഞു: `സംഘടനകള്‍ വേണ്ട, സ്വതന്ത്രമായി നില്‍ക്കുകയാണ്‌ വേണ്ടത്‌ എന്നഭിപ്രായമുള്ള ഒരുപാട്‌ ആളുകളുണ്ട്‌. അവര്‍ക്കെല്ലാം ഒന്ന്‌ ഒരുമിച്ചുചേരണം. അതിനെന്താണ്‌ മാര്‍ഗം?' ഞാന്‍ പറഞ്ഞു: `അങ്ങനെ ഒരുമിച്ചു ചേര്‍ന്നാല്‍ അതൊരു സംഘടനയാകും. ഉള്ള സംഘടനകള്‍ക്ക്‌ പുറമെ പുതിയൊരു സംഘടന കൂടിയുണ്ടാകും!'
ഒരു ഇടവേളക്കു ശേഷം പഴയ വാദപ്രതിവാദങ്ങള്‍ പുതിയ രൂപത്തില്‍ പുനഃപ്രവേശം ചെയ്യുകയാണല്ലോ?
വാദപ്രതിവാദങ്ങള്‍ പാടില്ല. തര്‍ക്കങ്ങള്‍ ഹൃദയങ്ങളെ കഠിനവും കുടുസ്സാര്‍ന്നതുമാക്കി മാറ്റും. ഇന്ന്‌ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും സംഘടനാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്‌, ദീനിന്റെ പേരിലല്ല. തെരുവില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും ശിക്ഷാര്‍ഹമാണെന്നാണ്‌ എന്റെ അഭിപ്രായം. ഏതു സംഘടനക്കാര്‍ ചെയ്‌താലും അത്‌ ശിക്ഷാര്‍ഹമാണ്‌. ജനങ്ങളെ അകറ്റുന്ന നടപടികളൊന്നും എടുക്കരുത്‌. ആളുകളുടെ തെറ്റ്‌ പരസ്യപ്പെടുത്തരുതെന്നും രഹസ്യമായി ഉപദേശിച്ച്‌ തിരുത്തണമെന്നുമാണ്‌ റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.
മുസ്‌ലിം സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നതില്‍ എത്ര മാത്രം സഹായകമായിട്ടുണ്ട്‌? സൗഹൃദവേദിയെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തില്‍ താങ്കളുടെ അഭിപ്രായം?
സി.എച്ച്‌ അബ്‌ദുര്‍റഹീമായിരുന്നു സൗഹൃദവേദിയെക്കുറിച്ച്‌ എന്നോട്‌ സൂചിപ്പിച്ചത്‌. ഒരു നല്ല സംരംഭമെന്ന നിലക്ക്‌ ഞാന്‍ സഹകരണം വാഗ്‌ദാനം ചെയ്യുകയും ഒപ്പം വിജയത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുറേയേറെ നന്മകള്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായിട്ടുണ്ട്‌.
ഈമാനും തഖ്‌വയുമുണ്ടെങ്കില്‍ മാത്രമേ മുസ്‌ലിംസമൂഹത്തിലെ അനൈക്യവും ഛിദ്രതയും കലഹവും പരിഹരിക്കാന്‍ കഴിയൂ. സംഘടനകളുടെയും നേതാക്കളുടെയും പഴയ അവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. താല്‍പര്യങ്ങള്‍ വര്‍ധിച്ചു. അതുകൊണ്ടുതന്നെ പരസ്‌പരം അകലവും വര്‍ധിച്ചു. എല്ലാ സംഘടനകള്‍ക്കും ജനസ്വാധീനം കൂടുതല്‍ ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. രാഷ്‌ട്രീയക്കാരുടെ മാത്സര്യമാണ്‌ ഇവിടെ മതസംഘടനകള്‍ക്കുള്ളത്‌. അംഗസംഖ്യ വര്‍ധിപ്പിക്കാനാണ്‌, ആളുകളെ സംസ്‌കരിക്കാനല്ല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. സംഘടനയുടെ പ്രവര്‍ത്തകര്‍ ചെറുതോ വലുതോ ആയ തെറ്റുകള്‍ ചെയ്യുന്നു. പക്ഷേ, സംഘടന അയാളെ ഉപദേശിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല. തെറ്റ്‌ തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ സംഘടന വിട്ടുപോകുമോ എന്നാണ്‌ ഭയം. വ്യക്തിയുടെ തിന്മകള്‍ തിരുത്തുന്നതോ അയാള്‍ സംഘടനാ പ്രവര്‍ത്തകനായി തുടരുന്നതോ വലുത്‌? കക്ഷിതാല്‍പര്യങ്ങള്‍ ബലികഴിച്ചും ദീനിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാന്‍ സാധിക്കണം. സംഘടനാ സങ്കുചിതത്വം അവസാനിപ്പിക്കാന്‍ ആരെങ്കിലും രംഗത്തുവന്നാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും അത്‌ എല്ലാവരും സ്വീകരിച്ചുകൊള്ളും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളീയ മുസ്‌ലിംകള്‍ പല കാര്യങ്ങളിലും മുന്നിലാണ്‌. എങ്കിലും ഒരുതരം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. എന്താണ്‌ കാരണം?
നാം മുസ്‌ലിമാണെന്ന്‌ പറയുന്നത്‌ ഏതര്‍ഥത്തിലാണെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. മുസ്‌ലിം പേരുണ്ട്‌, കഅ്‌ബയിലേക്ക്‌ തിരിഞ്ഞുനിന്ന്‌ നമസ്‌കരിക്കുന്നു, റമദാനില്‍ നോമ്പനുഷ്‌ഠിക്കുന്നു, പണം ചെലവഴിച്ച്‌ ഒന്നോ രണ്ടോ തവണ ഹജ്ജ്‌ ചെയ്യുന്നു... ഈ അര്‍ഥത്തില്‍ പലരും മുസ്‌ലിംകളാണ്‌.
പക്ഷേ, ദീനിന്റെ ബഹുഭൂരിപക്ഷം മേഖലകളെയും നാം അവഗണിച്ചിരിക്കുന്നു. സമൂഹത്തിന്‌ അനുഭവിക്കാനാകുന്ന ജീവിതരംഗങ്ങളിലൊന്നും നാം മുസ്‌ലിമായിട്ടില്ല. ഇതര മതവിഭാഗങ്ങളെ പല പേരിലും അകറ്റുന്ന സമീപനമാണ്‌ നാം സ്വീകരിക്കുന്നത്‌. ഇത്‌ ദീനിന്റെ കാഴ്‌ചപ്പാടല്ല. മുസ്‌ലിംസമുദായത്തില്‍പെട്ടവരേക്കാള്‍ നല്ലവരായിരിക്കും ഒരുപക്ഷേ മറ്റു മതത്തില്‍ വിശ്വസിക്കുന്ന പലരും. ധര്‍മനിഷ്‌ഠയിലും സത്യസന്ധതയിലുമൊക്കെ അവര്‍ മുമ്പിലായിരിക്കും. ചില മുസ്‌ലിംകള്‍ ഇതിനു വിപരീതവുമാകാം. എങ്കിലും നമ്മില്‍ പലരും സമുദായത്തിന്റെ പേരില്‍ ദുഃസ്സ്വഭാവിയായ മുസ്‌ലിമിനോട്‌ അടുപ്പം കാണിക്കുകയും ഇതര മതസ്ഥരോട്‌ അകലം കാണിക്കുകയും ചെയ്യുന്നു. ഈ സമീപനം ഇസ്‌ലാം പഠിപ്പിച്ചതല്ല. ഇസ്‌ലാം മനുഷ്യരെ ഒന്നായി കാണുന്നു. ദീനിനോട്‌ ശത്രുത പുലര്‍ത്തിയവരോടു പോലും സ്വന്തം സഹോദരന്മാരോടെന്ന പോലെയാണ്‌ നബി(സ) പെരുമാറിയത്‌. ത്വാഇഫുകാരോടുള്ള നബിയുടെ സമീപനവും ഫത്‌ഹ്‌ മക്കയുടെ സന്ദര്‍ഭത്തിലുള്ള നടപടിയും ഉദാഹരണം.
വിഗ്രഹങ്ങള്‍ എടുത്തുമാറ്റി കഅ്‌ബയെ ശുദ്ധീകരിച്ച നബി(സ) മുന്‍ സൂക്ഷിപ്പുകാരന്‍ ഉസ്‌മാനുബ്‌നു മള്‌ഊന്നുതന്നെ കഅ്‌ബയുടെ താക്കോല്‍ തിരിച്ചുകൊടുത്തു. ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായവരെത്തന്നെയാണ്‌ നബി(സ) കഅ്‌ബാ സൂക്ഷിപ്പ്‌ ഏല്‍പിച്ചത്‌. പല സ്വഹാബിമാര്‍ക്കും ഇത്‌ ഇഷ്‌ടപ്പെട്ടില്ല. കഅ്‌ബ ശുദ്ധീകരിച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ `നിങ്ങള്‍, വിശ്വസിച്ചേല്‍പിച്ചവ (അമാനത്ത്‌) അവയുടെ യഥാര്‍ഥ അവകാശികള്‍ക്കു തന്നെ തിരിച്ചുകൊടുക്കണം' എന്നും `ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നുവെങ്കില്‍ നീതിപൂര്‍വം വിധിക്കണം' എന്നും ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായതെന്ന്‌ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
സാമുദായികചിന്തയെ നിരാകരിക്കുകയാണ്‌ ഖുര്‍ആനും നബി(സ)യും ചെയ്യുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അന്ധമായ സാമുദായികചിന്ത നമ്മെ ഇതര ജനവിഭാഗങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തും.
വിദേശ ജോലിയെയുംപ്രവാസജീവിതത്തെയും കുറിച്ച താങ്കളുടെ വിലയിരുത്തല്‍ എന്താണ്‌?
നന്മയുടേതും തിന്മയുടേതുമായ രണ്ടു വശങ്ങളുണ്ട്‌ പ്രവാസജീവിതത്തിന്‌. സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക വികാസവും അതുകൊണ്ടുള്ള നേട്ടമാണ്‌. ലോകം കൈയിലൊതുക്കാവുന്നതായി മാറുന്നുവെന്ന സത്യവും ഇതിലൂടെ കാണാന്‍ കഴിയുന്നു. അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണിത്‌. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒരാളുടെ മക്കള്‍ വ്യാപിച്ചുകിടക്കുന്നതു കാണാം. ഇത്‌ അനുകൂല ഘടകമാണ്‌.
പക്ഷേ, ഇതിന്‌ മറുവശമുണ്ട്‌. പ്രവാസജീവിതം കാരണം പരസ്‌പര ബന്ധം ഗണ്യമായ തോതില്‍ കുറഞ്ഞുപോകുന്നുണ്ട്‌. മാതാപിതാക്കളുമായുള്ള ബന്ധം പലര്‍ക്കും നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടാകാം. പക്ഷേ, അതിനപ്പുറമുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലര്‍ക്കും സാധ്യമാകുന്നില്ല. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനു പറ്റുന്ന സമ്പാദ്യവും സമ്പാദ്യമാര്‍ഗങ്ങളുമേ സ്വീകരിക്കാവൂ. ഇന്ന്‌ ഇതെല്ലാം മറക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കലും ഭൗതികപുരോഗതി നേടലും മാത്രം ലക്ഷ്യമായി മാറുകയുമാണ്‌. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാതെയും ബന്ധങ്ങള്‍ നിലനിര്‍ത്താതെയുമാണ്‌ പണത്തിനു പിറകെ പലരും ഓടുന്നത്‌.
ദാമ്പത്യബന്ധത്തിലും പ്രവാസജീവിതം വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. സദാചാരത്തകര്‍ച്ചക്കും ഇത്‌ കാരണമാകുന്നുവെന്നതാണ്‌ വസ്‌തുത. യുദ്ധം നടക്കുമ്പോള്‍ പോലും മൂന്നു മാസത്തിലധികം ഭാര്യയെ പിരിഞ്ഞിരിക്കാന്‍ പാടില്ല എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. പക്ഷേ, ഉയര്‍ന്ന വരുമാനം കിട്ടുന്ന ജോലിയാണെങ്കില്‍ മൂന്നു മാസമല്ല, മൂന്നു വര്‍ഷവും അതിനപ്പുറവും ഭാര്യമാരെ പിരിഞ്ഞിരിക്കുകയാണ്‌ പലരും. വിദേശത്ത്‌ ജോലിചെയ്യുന്ന പുരുഷന്മാര്‍ വഴിതെറ്റിപ്പോകാനും ഏറെ സാധ്യതയുണ്ട്‌. 

1 comments:

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

"അത്‌ മതവിരുദ്ധമോ ദൈവവിരുദ്ധമോ അല്ല"- എന്നതല്ല പരിണാമസിദ്ധാന്തത്തിന്റെ പ്രശ്നം; ശാസ്ത്രീയമായ തെളിവുകളുടെ അഭാവമാണ്. യുക്തിവാദികളായ കുറച്ചു ശാസ്ത്രഞ്ജര്‍ തെളിവുകളുണ്ടെന്ന് വാദിച്ചത് കൊണ്ടായില്ല. ശാസ്ത്രമെന്ന പേരില്‍ പരിണാമസിദ്ധാന്തം പ്രചരിപ്പിക്കുന്നത് യുക്തിക്കു നിരക്കാത്ത വാദഗതികളാണ്. “ദൈവമില്ല അത്കൊണ്ട് പരിണാമസിദ്ധാന്തം ശരിയായേ മതിയാവൂ” എന്നതാണ് എല്ലാ പരിണാമവാദികളുടെയും യുക്തിവാദികളുടെയും അബദ്ധ ധാരണ. ഈ അബദ്ധ ധാരണയില്‍ പടുത്തുയര്ത്തടപ്പെട്ട പരിണാമസിദ്ധാന്തത്തിന്റെ് ശാസ്ത്ര വിരുദ്ധതയെ പ്പറ്റിയും യുക്തി വിരുദ്ധതയെ പ്പറ്റിയും വിശദീകരിക്കുന്ന, മുൻവിധികളില്ലാതെ തികച്ചും ശാസ്ത്രീയമായ വിശകലനം നടത്തിയിട്ടുള്ള ശാസ്ത്രഞ്ജരുടെ പുസ്തകങ്ങളും ലേഖനങ്ങളും ഇന്റര്നെറ്റില്‍ തന്നെ സൗജന്യമായി വായിക്കാവുന്നതാണ്.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates