Sunday 13 October 2013

ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം

ആള്‍ദൈവങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവം
(ഇശ്‌റത്ത് ജഹാനും സത്‌നാം സിംഗും പ്രതീകങ്ങളാകുമ്പോള്‍)

സദ്‌റുദ്ദീന്‍ വാഴക്കാട്


 ആത്മീയ ചൂഷണവും വര്‍ഗീയ ഫാഷിസവും പൊതുവായി പങ്കുവെക്കുന്ന അടിസ്ഥാനങ്ങളിലൊന്ന്.മനുഷ്യവിരുദ്ധതയാണ്, വിശ്വമാനവികതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഹിംസാത്മക വംശവെറിയാണ് ഫാഷിസത്തിന്റെ മുഖമുദ്രയെങ്കില്‍, മാനസികവും സാമ്പത്തികവും ശാരീരികവുമായി മനുഷ്യനെ അടിമപ്പെടുത്തുകയാണ് ആത്മീയ ചൂഷകര്‍ ചെയ്യുന്നത്. ദൈവത്തെയും മതത്തെയും ഇരുപക്ഷവും സമര്‍ത്ഥമായി ഉപയോഗിക്കുന്നു. ദൈവത്തിന്റെ അവതാരങ്ങളായി ചമയുന്ന ആള്‍ദൈവങ്ങള്‍, മതത്തിന്റെ ചില വശങ്ങള്‍ പൊലിപ്പിച്ച് അവതരിപ്പിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്നു. മതചിഹ്‌നങ്ങളും 'അവതാര പുരുഷന്‍'മാരും മതചടങ്ങുകളുമെല്ലാം ഫാഷിസത്തിന്റെ പ്രധാന ഉപകരണങ്ങളാണ്. ആഗോളവല്‍ക്കരണം വഴി തുറന്നുകിട്ടിയ കമ്പോള സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുകയും സാമ്പത്തിക ചൂഷണങ്ങള്‍ കൊഴുപ്പിക്കുകയും സ്വയം തന്നെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയുമാണ് ആള്‍ദൈവങ്ങളുടെ രീതി. വന്‍കിട കോര്‍പറേറ്റുകളുമായി കൂട്ടുചേര്‍ന്നും അവരുടെ സാമ്പത്തിക സാമ്രാജ്യങ്ങള്‍ക്ക് കാവല്‍നിന്നും ചൂഷണാധിഷ്ഠിത മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായുമാണ് വര്‍ഗീയ ഫാഷിസം ഊര്‍ജം സംഭരിക്കുന്നത്. സമകാലിക ഇന്ത്യയിലെ വര്‍ഗീയ ഫാഷിസത്തെയും ആള്‍ദൈവ സാമ്രാജ്യങ്ങളെയും സൂക്ഷ്മ നിരീക്ഷണം നടത്തിയാല്‍ ഈ മൂന്ന് ഘടകങ്ങളും ഇരുവിഭാഗത്തിലും ഒരുമിച്ചു ചേരുന്നതെങ്ങനെയെന്ന് മനസ്സിലാകും.
സ്‌നേഹ സാഹോദര്യം, ശാന്തി-സമാധാനം തുടങ്ങിയവയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ചില 'ആത്മീയ ആചാര്യന്‍'മാര്‍ക്ക്, വെറുപ്പും പകയും രക്തപങ്കിലമായ കലാപങ്ങളും അലങ്കാരമാക്കിയ ഫാഷിസ്റ്റ് ദുര്‍ഭൂതങ്ങളെ ആലിംഗനം ചെയ്യാന്‍ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടുന്നവര്‍, ഇരുപക്ഷവും തമ്മിലുള്ള ഇത്തരമൊരു ഇഴയടുപ്പത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ആള്‍ദൈവങ്ങള്‍, എന്ന് വിളിക്കപ്പെടുന്ന ചില 'ആത്മീയ ആചാര്യന്മാരും' സംഘപരിവാറും തമ്മില്‍ പുലര്‍ത്തുന്ന പ്രകടമായ ബാന്ധവം യഥാര്‍ഥത്തില്‍ ഒരു യാദൃശ്ചിക പ്രതിഭാസമാണോ? പരസ്പരം ഐക്യപ്പെടാനും ശക്തിപകരാനും തക്ക ആദര്‍ശപ്പൊരുത്തം അകത്ത് ഇവര്‍ തമ്മിലില്ലേ? അല്ലെങ്കില്‍, 'സമാധാനത്തിന്റെ തൂവെണ്‍മ' പുതച്ചവര്‍ക്ക്, നിരപരാധികളുടെ ചോരപുരണ്ട കൈകള്‍ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? അഹിംസയുടെ അമൃതധാരകള്‍ തുറന്നുവിടാന്‍ ഹിംസയുടെ മൂര്‍ത്തീമദ്ഭാവങ്ങള്‍ സ്വീകരിച്ചാനയിക്കപ്പെടുന്നതിന്റെയും നിരപരാധികളുടെ ജീവനെടുക്കുന്നവരെ അതിജീവന കലക്കാര്‍ ആശീര്‍വദിക്കുന്നതിന്റെയും രാഷ്ട്രീയം എന്താണ്?

ആള്‍ദൈവങ്ങളുടെ രാഷ്ട്രീയം
ശ്രീശ്രീരവിശങ്കര്‍, ബാബാരാംദേവ്, യോഗി ആദിത്യനാഥ്, ആശാറാം ബാപ്പു, സ്വാമി അസിമാനന്ദ, ദയാനന്ദ സരസ്വതി തുടങ്ങിയ 'ആത്മീയ ആചാര്യന്മാര്‍'ക്ക് സംഘപരിവാറുമായുള്ള അടുപ്പം നേരത്തെ പുറത്തുവന്നതാണ്. ആ സംഘി ഗ്രൂപ്പിലേക്ക് അമൃതാനന്ദമയീ മഠവും കൂടി ചേരുന്നതിന്റെ പരസ്യ പ്രഖ്യാപനം മാത്രമായിരുന്നു നരേന്ദ്ര മോഡിയെ അമൃത വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച നടപടി. വെറുപ്പിന്റെ പ്രത്യയശാസ്ത്രം അകത്തും പുറത്തും അലങ്കാരമാക്കിയ ഒരാള്‍ 'സ്‌നേഹത്തിന്റെ ആഘോഷം' ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടത്, മോഡിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയത്തെക്കാള്‍, അമൃതാനന്ദമയീമഠത്തിനകത്ത് കുടികൊള്ളുന്ന രാഷ്ട്രീയത്തെയാണ് വിളംബരം ചെയ്യുന്നത്. മതസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ അമേരിക്ക പോലും വിസ നിഷേധിച്ച ഏകവ്യക്തിയായ നരേന്ദ്രമോഡിയെ ആദരിച്ച് ആനയിച്ചുകൊണ്ടുവരാന്‍ മഠത്തിന് കഴിഞ്ഞതെങ്ങനെയെന്നത് ചോദ്യമാണ്. പക്ഷേ, ഗുജറാത്തില്‍ മോഡി പോലീസിന്റെ വ്യാജഏറ്റുമുട്ടലില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട ഇശ്‌റത്ത് ജഹാനും, അമൃതാനന്ദമയീ മഠത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സത്‌നാംസിങ്ങും, യാദൃശ്ചികമാകാം, പ്രതീകാത്മകമായി സന്ധിക്കുമ്പോള്‍ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നുണ്ട്. അതുകൊണ്ട്, ശ്രീ ശ്രീ രവിശങ്കര്‍ മുതല്‍ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള 'ആത്മീയ ആചാര്യന്മാര്‍' പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമെന്തെന്ന് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പ്രമുഖ ഇന്തോ-അമേരിക്കന്‍ എഴുത്തുകാരി മീരാ നന്ദ, 'ഏീറ ങമൃസല:േ വീം ഴഹീയമഹശമെശേീി ശ ൊമസശിഴ കിറശമ ങീൃല ഒശിറൗ' എന്ന വിഖ്യാതകൃതിയില്‍ ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ സംഘപരിവാര്‍ മനസ്സിനെ കൃത്യമായി വിശകലനം ചെയ്തിട്ടുണ്ട്. ഇന്ന് നിലവിലുള്ള ഹിന്ദു ആത്മീയ ആചാര്യന്മാരെ മൂന്ന് വിഭാഗമായി തിരിച്ചശേഷം മീരാനന്ദ പറയുന്നു: ''മൂന്ന് വിഭാഗം ആചാര്യന്മാര്‍ക്കും പൊതുവായ ഒരു മുഖമുണ്ട്; അവരുടെ മൃദുഹിന്ദുത്വ നിലപാടാണത്. സാര്‍വ ലൗകികത, സഹിഷ്ണുത, ശാന്തി തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും, ഹിന്ദുയിസമാണ് ഇവിടുത്തെ മേധാവിത്ത മതമെന്നും വളരെ വ്യക്തമായി ഈ 'ആത്മീയഗുരുക്കന്മാര്‍' ലോകത്തെ ഉദ്‌ബോധിപ്പിക്കുന്നു. ഇന്ത്യയെ-ലോകത്തെ തന്നെ-കൂടുതല്‍ ഹിന്ദുവല്‍ക്കരിക്കാനും അവര്‍ ശ്രമിക്കുന്നു. ഇത്തരമൊരു ഹിന്ദു രാഷ്ട്രീയവാദത്തെ ഈ 'ആത്മീയ ഗുരുക്കന്‍'മാര്‍ പ്രതിനിധാനം ചെയ്യുന്നതിനാല്‍, അവരുടെ വ്യക്തിപ്രഭാവം ഉപയോഗിച്ച് ഹിന്ദുത്വ ക്യാമ്പിലേക്ക് സംഘപരിവാര്‍ ആളെ കൂട്ടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.''
'മതാതീതമായ സ്‌നേഹമാണ് തങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്, യാതൊരു വിഭാഗീയതയുമില്ലാതെയാണ് തങ്ങള്‍ മനുഷ്യരെ കാണുന്നത്, തീര്‍ത്തും രാഷ്ട്രീയ മുക്തമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍'-എന്നൊക്കെ അവകാശപ്പെടുന്ന ആള്‍ദൈവങ്ങള്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയും മതമുഖവുമുണ്ടെന്ന് വ്യക്തം. സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പേരില്‍ 'ആള്‍ദൈവങ്ങ'ളെ ആഘോഷമാക്കുന്ന മാധ്യമങ്ങളും സാഹിത്യ സാംസ്‌കാരിക നായകരും മറ്റും വിഷയത്തിന്റെ ഈ വശത്തെക്കുറിച്ച് എന്തുകൊണ്ട് മൗനികളാകുന്നു?

മാനിഷാദയില്‍നിന്ന് ഗോഡ്‌സേയിലേക്ക്
ലോകം ഏകനീഢം എന്നതാണ് യജുര്‍വേദത്തിന്റെ അധ്യാപനം! എല്ലാവരും എല്ലായിടത്തും സുഖമനുഭവിക്കട്ടെ, ആരും ഒരിടത്തും ദുഃഖമനുഭവിക്കാതിരിക്കട്ട' എന്നാണ് മഹാമുനിമാര്‍ ആശീര്‍വദിച്ചത്. ഇണക്കിളികള്‍ക്കുനേരെ വില്ലുകുലച്ച കാട്ടാളനോട് 'മാനിഷാദ' ചൊല്ലിയ മഹര്‍ഷിയുടെ പാദുകപ്പാടുകള്‍ ഈ മണ്ണില്‍ പതിഞ്ഞുകിടപ്പുണ്ട്. മത-സാംസ്‌കാര വൈവിധ്യത ഈ നാടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഈ വൈവിധ്യതക്കുമേല്‍ അശനിപാതം പോലെ പെയ്തിറങ്ങുകയായിരുന്നു സംഘപരിവാരത്തിന്റെ പ്രത്യയശാസ്ത്രം. ഹിന്ദുപാരമ്പര്യത്തില്‍നിന്ന് അകന്നുമാറിയ 'ഹിന്ദുത്വം,' സര്‍വസംഗപരിത്യാഗികളായ സന്യാസിമാരെയല്ല മാതൃകയാക്കിയത്, ഹിറ്റ്‌ലറെയും മുസോളിനിയെയും മറ്റുമാണ്. മനുഷ്യ നന്മയിലല്ല, വംശവെറിയിലാണ് അവര്‍ അഭിമാനം കൊള്ളുന്നത്. 'ഹിറ്റ്‌ലറാണ് നമ്മുടെ ആരാധ്യ പുരുഷന്‍. രക്തവിശുദ്ധി മാഹാത്മ്യം പരമപ്രധാനമാണ്. ആര്യരക്തമുള്ളവരാണ് ഭാരതം ഭരിക്കേണ്ടത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യ വിട്ടുപോകണം. അല്ലെങ്കില്‍ അടമികളെപ്പോലെ ജീവിക്കണം'-എന്നൊക്കെ ഗോള്‍വാള്‍ക്കര്‍ സിദ്ധാന്തിച്ചു. 'വിചാരധാര, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു' തുടങ്ങിയ കൃതികള്‍ ഇത്തരം പരമതവിദ്വേഷം കുത്തിനിറച്ചവയാണ്. 'ഹിന്ദുക്കളുടെ ശക്തി ബ്രിട്ടീഷുകാര്‍ക്കെതിരെ ഉപയോഗിക്കാനുള്ളതല്ല, ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും എതിരെ ഉപയോഗിക്കാനുള്ളതാണ്' എന്നൊക്കെ സ്വാതന്ത്ര്യസമര കാലത്ത് ഉദ്‌ബോധിപ്പിക്കപ്പെടുകയുണ്ടായി. മനുസ്മൃതിയനുസരിച്ച് ബ്രാഹ്മണനും ക്ഷത്രിയനും മാത്രമാണ് ശരിയായ ഹിന്ദു. വൈശ്യരും ശൂദ്രരും മറ്റും ഹിന്ദുത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. മൃഗതുല്യരായി ഗണിക്കപ്പെടുന്ന ഇത്തരക്കാരെ വേട്ടയാടാന്‍ മടിക്കാത്തതാണ് ഇവരുടെ പ്രത്യയശാസ്ത്രം. മഹാത്മജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചത് ഇന്ത്യയുടെ നെഞ്ചിലേക്കായിരുന്നു. വര്‍ഗീയതയുടെ തേരോട്ടത്തിലൂടെ സൃഷ്ടിക്കപ്പെട്ട നൂറുകണക്കിന് കലാപങ്ങളിലൂടെ ഇവിടെ മനുഷ്യരക്തം ചാലിട്ടൊഴികി. അതിന്റെ ഒടുവിലത്തെ ഉദാരഹണമാണ് മുസഫര്‍നഗര്‍. ഇതാണ് വര്‍ഗീയ ഫാഷിസം ഇന്ത്യക്ക് സമ്മാനിച്ചത്. മതേതര ഇന്ത്യക്ക് കടുത്ത ഭീഷണിയായ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ പ്രചാരകനും പ്രയോക്താവുമാണ് നരേന്ദമോഡി. 2002 ലെ ഗുജറാത്ത് കലാപവും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും മറ്റും മോഡിയുടെ ഉന്നം സുതരാം വ്യക്തമാക്കുന്നുണ്ട്. ഡി.ഐ.ജി വന്‍സാര, എ.ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍, ജസ്റ്റിസ് മാര്‍ഗണ്ഡേയ കട്ജു, മല്ലികാ സാരാഭായ്, ടീസ്റ്റ സെറ്റല്‍വാദ് തുടങ്ങിയവര്‍ മോഡിയുടെ യഥാര്‍ഥ മുഖം അനവാരണം ചെയ്തിട്ടുണ്ട്. ഈ മോഡിയോടും സംഘപരിവാറിനോടുമാണ് ശ്രീശ്രീ രവിശങ്കര്‍ മുതല്‍ അമൃതാനന്ദമായി മഠം വരെയുള്ളവര്‍ ഭക്തി പ്രകടിപ്പിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ശിവഗിരിമഠത്തിലേക്കും മോഡി ആനയിക്കപ്പെടുകയുണ്ടായി. കാവി ഉപേക്ഷിച്ച് ബുദ്ധപാരമ്പര്യമുള്ള മഞ്ഞ സ്വീകരിച്ച ഗുരുവിന്റെ രാഷ്ട്രീയ വിപ്ലവത്തെ ദൂരെയെറിഞ്ഞ് സംഘപരിവാര്‍ പാളയത്തിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായിരുന്നോ അത്?
സംഘപരിവാറിനോടും നരേന്ദ്രമോഡിയോടും മാനിഷാദ പാടേണ്ടവരാണ് യഥാര്‍ഥ ആത്മീയ ആചാര്യന്മാര്‍. ഭൗതിക ലാഭമോഹങ്ങള്‍ ഉപേക്ഷിച്ച്, സര്‍വസംഗപരിത്യാഗികളായി മാറിയ സന്യാസനിമാരുടെ പാരമ്പര്യമുള്‍ക്കൊള്ളുന്ന അത്തരം മുനിമാരും സ്വാമിമാരും ഇന്ത്യയിലുണ്ട്. അവര്‍ ആര്‍ഷഭാരതത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. 'സര്‍വെ ഭവന്തു സുഖിന...' പാടുന്നവരാണ്. പുരി ശങ്കരാചാര്യരായ സ്വാമി അധോക്ഷജാനന്ദ തീര്‍ഥ സംഘപരിവാറിനെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്. ''ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും മതത്തിന്റെ പേരില്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും യഥാര്‍ഥ സന്യാസിമാരുടെ പാരമ്പര്യം അവര്‍ നശിപ്പിക്കുകയാണെന്നും'' അദ്ദേഹം പറയുകയുണ്ടായി. ''ഹിന്ദുമത്തിന്റെ രക്ഷകരാണെന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരം സംഘടനകള്‍ യഥാര്‍ഥ സന്യാസിമാരെ, തങ്ങളുടെ വഴി പിന്തുടരാന്‍ നിര്‍ബന്ധിക്കുന്നു. യഥാര്‍ഥ സന്യാസിമാര്‍ പക്ഷേ, അതിനെ പ്രതിരോധിച്ച് നിലനില്‍ക്കും''എന്നാണ് സ്വാമി അധോക്ഷജാനന്ദ പറയുന്നത് (ജൗൃശ ടവമിസമൃമരവമൃ്യ െമേേമരസ െടിഴവ ജമൃശ്മൃ  ൃലററശളള.ശി/ിലം/െ1999/ാമൃ/04 ്‌വു.വാേ).
എന്നാല്‍, മതത്തെ മറയാക്കി, ആത്മീയതയെ കച്ചവടവല്‍ക്കരിച്ച് സാമ്പത്തിക സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മറ്റു ചില സ്വാമിമാരും ആള്‍ദൈവങ്ങളും ഇവിടെ വളര്‍ന്നുവരികയുണ്ടായി. ചന്ദ്രസ്വാമി, സത്യസായിബാബ, ധീരേന്ദ്ര ബ്രഹ്മചാരി തുടങ്ങിയവര്‍ക്ക് വലിയ ആത്മീയ സാമ്രാജ്യങ്ങള്‍ നിര്‍മിച്ചുവെങ്കിലും സംഘപരിവാറിന്റെ ചട്ടുകങ്ങളായി മാറുകയുണ്ടായില്ല. മറിച്ച്, രാഷ്ട്രീയക്കാരും വന്‍കിട ബിസിനസുകാരുമൊക്കെയായാണ് അവര്‍ കൂട്ടുചേര്‍ന്നത്. ഈ വഴി തെരഞ്ഞെടുത്ത മുസ്‌ലിം ആത്മീയ കച്ചവടക്കാരും 'ഭക്തിവ്യവസായ' കേന്ദ്രങ്ങളും ഉണ്ട്. അവരും സാമ്പത്തിക ലാഭവും സ്ഥാനമാനങ്ങളും നേടുന്നതിനപ്പുറം അതിനെ സംഘടിത വര്‍ഗീയതക്കുള്ള ഉപകരണമാക്കുകയുണ്ടായിട്ടില്ല.


മറനീക്കുന്ന സംഘപരിവാര്‍ ബാന്ധവം
പ്രഛന്നതയാണ് ഫാഷിസത്തിന്റെ പ്രത്യേകതകളിലൊന്ന്. എവിടെയും അത് ഒളിഞ്ഞിരിക്കും. മതം, ദേശീയത, ബ്യൂറോക്രസി, മീഡിയ, ജുഡിഷ്യറി തുടങ്ങി എന്തും ഫാഷിസത്തിന്റെ വാഹനമാകും. എത്ര പ്രഛന്നമാക്കി വെച്ചാലും ചില ഘട്ടങ്ങളില്‍ പുറംതോട് പൊട്ടിച്ച് ഫാഷിസത്തിന്റെ അടയാളങ്ങള്‍ പുറത്തുവരും. ഇന്ത്യയിലെ പ്രമുഖ ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ ഇത് പലകുറി സംഭവിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പലരും പരസ്യമായിതന്നെ സംഘപരിവാര്‍ പക്ഷത്തുനില്‍ക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട്. മതാതീതമായ സ്‌നേഹവും സേവനവും പ്രസംഗിക്കുന്ന ഇത്തരം ആള്‍ദൈവങ്ങള്‍ സംഘപരിവാറിന്റെ റിക്രൂട്ടിംഗ് ഏജന്‍സികളായാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാം. ഇരുവിഭാഗത്തിലും പൊതുവായുള്ള ഏസ മത മുഖം കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ചിലര്‍ തുടക്കം മുതലേ സംഘപരിവാര്‍ പക്ഷത്ത് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍, മറ്റു ചിലരെ ക്രമേണ തങ്ങളിലേക്ക് അടുപ്പിക്കുന്നതില്‍ ഫാഷിസ്റ്റ് സംഘടനകള്‍ വിജയിക്കുന്നു. ട്രസ്റ്റുകള്‍ കൈപിടിയിലൊതുക്കിയും ആഘോഷങ്ങളും മറ്റും ഹൈജാക്കുചെയ്തുമാണ് ഇത് സാധിക്കുന്നത്. ബി.ജെ.പി പത്രമായ 'ജന്മഭൂമി' ഇത്തരം ആത്മീയാചാര്യന്മാര്‍ക്കും മറ്റുംവേണ്ടി പ്രത്യേക പേജുതന്നെ മാറ്റി വെച്ചിട്ടുണ്ട്.
ജീവനകലയുടെ ആചാരന്‍ ശ്രീശ്രീ രവിശങ്കറിന്റെ സംഘപരിവാര്‍ ബന്ധം പരസ്യമാണ്. ബി.ജെ.പിയെയും നരേന്ദ്ര മോഡിയെയും പിന്തുണക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത സ്‌നേഹം, ആനന്ദം, അതിജീവനം തുടങ്ങിയ ഇമേജുകള്‍ക്ക് പുറകില്‍ ഒരു 'ഹിന്ദു ദേശീയ വികാരം' ശ്രീശ്രീ രവിശങ്കര്‍ സൂക്ഷിക്കുന്നുണ്ട്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തില്‍ ഹിന്ദുത്വ അജണ്ട അദ്ദേഹം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുമുണ്ട്. 'ദ എക്കണോമിസ്റ്റ്' എന്ന ബ്രിട്ടീഷ് മാസിക ഇതേകുറിച്ച് പറയുന്നതിങ്ങനെ; 'ആര്‍ട് ഓഫ് ലിവിംഗ് എല്ലാ വിശ്വാസക്കാര്‍ക്ക് വേണ്ടിയുമുള്ളതാണ്. പക്ഷേ, സത്യത്തില്‍, രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെയോ ആത്മീയ ഗുരുവിനെ പോലെയോ സംസാരിക്കുന്നു. മുസ്‌ലിംകള്‍ക്ക് മക്കയിലേക്ക് തീര്‍ഥാടനത്തിന് പോകാന്‍ അന്യായമായി നല്‍കുന്ന സബ്‌സിഡി ഉള്‍പ്പെടെ, ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന 'ന്യൂനപക്ഷ പ്രീണന'ത്തെ കുറിച്ചും അദ്ദേഹം പറയാറുണ്ട്.' (കിറശമി ടുശൃശൗേമഹശ്യേ ഠവല ടംമാശ,െ ഉലര 18, 2003, ഋരീിീാശേെ.രീാ) സംഘപരിവാറുമായി ഒരു രക്തബന്ധം ശ്രീശ്രീ പുലര്‍ത്തുന്നുണ്ടെങ്കിലും ഒരു ഘട്ടത്തില്‍ അത് രഹസ്യമാക്കി വെച്ചിരുന്നതാണ്. പിന്നീട് പ്രകടമായിത്തന്നെ അദ്ദേഹം ഹിന്ദുത്വപക്ഷത്ത് നില്‍ക്കുകയാണുണ്ടായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഐ.ടി-അനുബന്ധ മേഖലകളില്‍ കാവിവല്‍കരണം വളരെയേറെ ശക്തിപ്പെട്ടിട്ടുണ്ട്. ഐ.ടി നഗരമായ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് 'ഐ.ടി മില്യനുകള്‍' സംഘടിപ്പിച്ചുകൊണ്ടാണ് കാവിവല്‍കരണം ത്വരിതപ്പെടുത്താന്‍ തുടങ്ങിയത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഐ.ടി മേഖലകളില്‍ ദൃശ്യമാകുന്നുമുണ്ട്. 'ആര്‍ട് ഓഫ് ലിവിംഗിന്' ഏറ്റവും സ്വാധീനമുള്ള ഇടങ്ങളിലൊന്നാണല്ലോ ബാംഗ്ലൂരിലെ ഐ.ടി മേഖല!
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണക്കാനും ശ്രീശ്രീ രവിശങ്കര്‍ തയാറായി. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അതിജീവനകലയുടെ ആചാര്യന്‍ രംഗത്തുവന്നത്. ''2002-ല്‍ നടന്ന കാര്യങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത് ബുദ്ധിമാന്മാര്‍ക്ക് ചേര്‍ന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. നരേന്ദ്രമോഡി ആ സന്ദര്‍ഭത്തില്‍ അനുഭവ സമ്പത്തില്ലാത്ത പുതിയ മുഖ്യമന്ത്രിയായിരുന്നു'' (ടൃശ ടൃശ ഞമ്ശ ടവമിസമൃ ആമരസ െങീറശ  കആച ഘശ്‌ല, ഖൗില 20, 2013). 2013 ഒക്‌ടോബറില്‍ ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിയുടെ, 'വികാസ് കീ പഥ്' എന്ന പുസ്തകം പ്രകാശനം ചെയ്ത ശ്രീ ശ്രീ രവിശങ്കര്‍, എല്‍.കെ അദ്വാനി ഉള്‍പ്പെടെ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളോടൊപ്പമാണ് അന്ന് വേദി പങ്കിട്ടത്. ''ശ്രീ ശ്രീജീ നിതിന്‍ ഗഡ്കരിയുടെ പുസ്തകം പ്രകാശനം ചെയ്യുന്നു. അദ്വാനിജിയും ആര്‍.എസ്.എസിന്റെ സോണിയാജിയും വേദിയിലുണ്ട്. ശ്രീ ശ്രീജീ കൊ ജൈഹൊ!'' എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിംഗ് സംഭവത്തെ കളിയാക്കുകയുണ്ടായി. (ഠവല ഋരീിീാശര ഠശാല,െ 2011, ഛര േ29) മംഗലാപുരത്ത് 2009 ജനുവരിയില്‍, ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി സംഘടിപ്പിച്ച 'ഭീകരതാവിരുദ്ധ റാലി' ഉദ്ഘാടനം ചെയ്തതും ശ്രീ ശ്രീ രവിശങ്കറായിരുന്നു.
ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നത്തിലും മതപരിവര്‍ത്തനത്തിന്റെ വിഷയത്തിലും വ്യക്തമായ സംഘപരിവാര്‍ നിലപാടുള്ള വ്യക്തിയാണ് തമിഴ്‌നാട്ടിലെ സ്വാമി ദയാനന്ദ സരസ്വതി. അയോധ്യയില്‍ രാക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, സംഘപരിവാര്‍ ഭാഷയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും സംസാരിക്കുകയുണ്ടായി. തമിഴ്‌നാട് ഗവണ്‍മെന്റ് മുമ്പ് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന ബില്ലിനെ ശക്തമായി അനുകൂലിച്ചിരുന്നു സ്വാമി ദയാനന്ദ സരസ്വതി.
ബാബാ രാംദേവാണ് വ്യക്തമായി സംഘപരിവാര്‍ പക്ഷത്തു നിലയുറപ്പിച്ച മറ്റൊരു 'ആത്മീയ ആചാര്യന്‍.' 'യോഗഗുരു'വായി അറിയപ്പെടുന്ന രാംദേവ് മരുന്നുകള്‍ക്കൊപ്പം ഹിന്ദു പാരമ്പര്യത്തെയും അതിലുള്ള ആത്മാഭിമാനത്തെയും സംബന്ധിച്ച ഉപദേശങ്ങളും 'ആരാധകര്‍'ക്ക് നല്‍കുന്നു. പൗരാണിക ഭാരതീയ പാരമ്പര്യത്തെ സംബന്ധിച്ച 'ഹിന്ദുത്വ' ഭാഷ്യം തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സംഘപരിവാറുമായുള്ള ബാന്ധവം അദ്ദേഹം മറച്ചുവെച്ചിട്ടില്ല. ആര്‍.എസ്.എസ് വനിതാ വിഭാഗത്തിന്റെ ഒരു സംഗമത്തെ അഭിവാദ്യം ചെയ്യുന്ന ബാബാ രാംദേവിന്റെ ഫോട്ടോ ആര്‍.എസ്.എസ് വാരികയായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരുന്നു. പല ഘട്ടങ്ങളിലും രാംദേവിനെ പിന്തുണച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പരിവാറിനെ രാംദേവ് തിരിച്ചും സഹായിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായിരുന്നു ദല്‍ഹി കേന്ദ്രീകരിച്ച് നടന്ന 'അഴിമതി വിരുദ്ധ സമര ബഹളങ്ങള്‍!' ഇന്ത്യയെ നടുക്കിയ ഭീകര സ്‌ഫോടന കേസുകളില്‍ ചിലതിന്റെ പേരില്‍ സ്വാമി അസിമാനന്ദയും പ്രജ്ഞാസിംഗും മറ്റും പിടിക്കപ്പെടുകയും സംഘപരിവാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്ത ഘട്ടത്തിലായിരുന്നു 'അഴിമതി വിരുദ്ധ ബഹളങ്ങളു'മായി രാംദേവ് രംഗത്തുവന്നത്. യഥാര്‍ഥത്തില്‍, സ്‌ഫോടന കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സംഘപരിവാര്‍ നടത്തിയ നാടകമായിരുന്നു അതെന്ന് പലരും സൂചിപ്പിച്ചിരുന്നതാണ്. ഈ സമരത്തെ ശ്രീ ശ്രീ പിന്തുണച്ചിരുന്നു. അന്ന് ശ്രീ ശ്രീ രവിശങ്കറിനും രാംദേവിനും വേണ്ടി പ്രതിരോധം തീര്‍ത്തത് ബി.ജെ.പി നേതാക്കളായിരുന്നു.
ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ, 'ആത്മീയ ആചാര്യന്‍' ആശാറാം ബാപ്പുവിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍, അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത് ചില സംഘപരിവാര്‍ സംഘടനകളായിരുന്നു. അറസ്റ്റിനെതിരെ വി.എച്ച്.പിയും ബജ്‌റംഗ്ദളും ജില്ലാ ഭരണ കേന്ദ്രത്തില്‍ ധര്‍ണ നടത്തുകയുണ്ടായി. ഇരുപക്ഷവും തടരുന്ന പരസ്പര ബന്ധത്തിന്റെ ഭാഗമായിരുന്നു ഈ പ്രതിരോധങ്ങള്‍. ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, മൊറാറി ബാപ്പു, ആസാറാം ബാപ്പു, ഗായത്രി പരിവാറിലെ പ്രണവ് പാണ്ഡ്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തി, 2009 ലെ ഇലക്ഷന്‍ പ്രചാരണത്തിന്‌വേണ്ടി ഒരു മുന്നണി രൂപീകരിക്കാന്‍ വി.എച്ച്.പി ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് മീരാനന്ദ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാരില്‍ ശ്രീ ശ്രീ രവിശങ്കര്‍ ഒഴികെയുള്ളവര്‍, 2009 ല്‍ വി.എച്ച്.പി നടത്തിയ 'ധര്‍മരക്ഷാമഞ്ചി'ല്‍ അംഗങ്ങളായിരുന്നു. 2009 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലിമായി ഹിന്ദുവോട്ട് ബാങ്ക് രൂപപ്പെടുത്താനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നു ധര്‍മരക്ഷാ മഞ്ച്. ഒട്ടേറെ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി മതവികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള 2009 ലെ ശ്രമത്തിന്റെ തുടര്‍ച്ചയെന്നോണം പുതിയ പദ്ധതികള്‍ 2014 ലെ തെരഞ്ഞെടുപ്പിനുവേണ്ടിയും സംഘപരിവാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടാകണം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി തന്നെ അതിനു മുന്നിട്ടിറങ്ങുന്നതിന്റെ തുടക്കമായി വേണം അമൃതാനന്ദമയീ മഠത്തിലെ സന്ദര്‍ശനത്തെ മനസ്സിലാക്കാന്‍. തുടര്‍നാളുകളില്‍ നടേ സൂചിപ്പിച്ച 'ആത്മീയാചാര്യന്മാരെല്ലാം' ഈ പടയണിയില്‍ മോഡിക്ക് പിന്നില്‍ ജയ് വിളിച്ച് ആശീര്‍വദിക്കുന്നതു കാണാം. 'ഇന്ന് ഹിന്ദുത്വത്തിന്റെ പ്രചാരകരാകേണ്ടത് ഇത്തരം ആത്മീയ ആചാര്യന്മാരാണെന്നും അവരെ ക്ഷണിച്ച് രംഗത്തിറക്കണമെന്നും' സംഘപരിവാറിനെ ഉപദേശിക്കാന്‍, ഇപ്പോള്‍ അവരുടെ പക്ഷത്തുള്ള പ്രമുഖ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായ സ്വപന്‍ദാസ് ഗുപ്തയെ പോലുള്ള ബുദ്ധിജീവികള്‍ ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.

Tuesday 1 October 2013

മതസംഘടനകളുടെ മതവിരുദ്ധ വാദങ്ങള്‍സദ്‌റുദ്ദീന്‍ വാഴക്കാട്

മതസംഘടനകളുടെ മതവിരുദ്ധ വാദങ്ങള്‍
നവോത്ഥാനം കൊളുത്തിയ വെളിച്ചംകെടുത്തി, മുസ്‌ലിം സമുദായത്തെ നാലു പതിറ്റാണ്ടെങ്കിലും പുറകിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമമാണ് മതസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മതസംഘടനകള്‍ കൈകൊണ്ട നിലപാട് ഇന്ത്യന്‍ വിവാഹ നിയമത്തിന് മാത്രമല്ല, സാക്ഷാല്‍ ഇസ്‌ലാമിക നിയമത്തിനുതന്നെ വിരുദ്ധമാണ്. മുസ്‌ലിം സമുദായത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും, മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമൊക്കെ  വിഘാതമായിത്തീരുന്ന മതസംഘടനകളുടെ വിവാദ തീരുമാനം ഒരു പരിഷ്‌കൃതജനതയെ അങ്ങേയറ്റം പരിഹാസ്യരാക്കുന്നതും ഇസ്‌ലാമിനെ സംബന്ധിച്ച് വലിയ തെറ്റിധാരണകള്‍ പരത്തുന്നതുമാണ്. മുസ്‌ലിം സമൂഹത്തിലെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ഈ നിലപാടിന് ഇല്ലെന്നതിന്റെ തെളിവാണ്, ഇതിനെതിരെ ഉയര്‍ന്നുവന്ന അതിരൂക്ഷമായ വിമര്‍ശനങ്ങള്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ പൊതുമനസ് മതസംഘടനകള്‍ക്കെതിരെ രംഗത്തുവന്നുവെന്നത് അവര്‍ ആര്‍ജിച്ച സാമൂഹിക വളര്‍ച്ചയുടെ നിദര്‍ശനമാണ്.

മതനേതൃത്വത്തിന്റെ വിവേകശൂന്യതയും അപക്വതയും മാത്രമല്ല വിവാദ നടപടികളിലേക്ക് അവരെ നയിച്ചത്; ചില സംഘടനകള്‍ക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടിയാണ്. 'സമസ്ത'യും മുസ്‌ലിംലീഗും തമ്മിലുള്ള സംഘര്‍ഷം, സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനക്കകത്തെ വടംവലികള്‍ തുടങ്ങിയവ സംഭവത്തിനു പിന്നിലുണ്ടെന്നാണ് മനസിലാകുന്നത്. വിവാദയോഗത്തില്‍ രൂപംകൊണ്ട 'വ്യക്തി നിയമ സംരക്ഷണ സമിതി'യുടെ മൂന്ന് ഭാരവാഹികളും (കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മുസ്തഫ മുണ്ടുപാറ, എം.സി. മായിന്‍ ഹാജി) ഒരേ വിഭാഗത്തില്‍പെട്ടവരായതിനു പിന്നിലെ രാഷ്ട്രീയമെന്താണെന്നും ചിന്തിക്കേണ്ടതുണ്ട്.

മൂന്ന് പ്രധാന വശങ്ങളാണ് വിഷയസംബന്ധിയായി ചര്‍ച്ച ചെയ്യേണ്ടത്. ഒന്ന്, മുസ്‌ലിം വ്യക്തി നിയമത്തിന്റെയും മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളുടെയും സംരക്ഷണം. രണ്ട്, ഇസ്‌ലാം അനുശാസിക്കുന്ന വിവാഹപ്രായം. മൂന്ന്, 'ശൈശവ വിവാഹം' ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍. ഇന്ത്യയില്‍ നിലവിലുള്ള വിവാഹനിയമത്തെ സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതിനാല്‍ ഈ ലേഖനത്തില്‍ അത് വിശകലനം ചെയ്യുന്നില്ല.

വിവാഹപ്രായം ഇസ്‌ലാമിക നിയമത്തില്‍
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാമിക നിയമസംഹിത (ശരീഅത്ത്) ഖണ്ഡിതമായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, ആണ്‍-പെണ്‍ വിവാഹപ്രായം ഏതാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. അത് പുരുഷന് സ്ഖലനമുണ്ടാവുകയും സ്ത്രീ ഋതുമതിയാവുകയും ചെയ്യുന്ന ശാരീരിക പ്രക്രിയയല്ല; ബൗദ്ധികവും മാനസികവും ശാരീരികവുമായ പക്വതയെത്തലാണ്. ഖുര്‍ആനിക പാഠങ്ങളെ കണ്ണും മനസും തുറന്നുവെച്ചും സാമൂഹിക വളര്‍ച്ചയെ മുന്‍നിറുത്തിയും വായിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ തലക്കകത്തേക്ക് കാലത്തിന്റെ വെളിച്ചം കടത്തിവിടാതെ, കര്‍മശാസ്ത്ര തര്‍ക്കങ്ങളില്‍ അഭിരമിക്കുന്നവര്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനുള്ള വിവേകമുണ്ടാകണമെന്നില്ല.

ഖുര്‍ആന്‍ നാലാം അധ്യായത്തിലെ 6-ാം വചനം ഇങ്ങനെയാണ്. ''വിവാഹപ്രായമെത്തുന്നതുവരെ നിങ്ങള്‍ അനാഥരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. അവര്‍ക്ക് വിവേകമെത്തിയെന്നു ബോധ്യപ്പെട്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചുകൊടുക്കണം. അവര്‍ വളര്‍ന്ന് വലുതായി അവകാശം ചോദിക്കുമെന്ന് ഭയന്ന് നിങ്ങള്‍ അവരുടെ ധനം അനീതിപൂര്‍വ്വം ധൂര്‍ത്തടിച്ചും ധൃതിയായും ഭുജിക്കരുത്....'' ബുദ്ധിവികാസം, സ്വന്തം ഉത്തരവാദിത്തത്തില്‍ കാര്യങ്ങള്‍ നടത്താനുള്ള ശേഷി, സമ്പത്ത് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള കാര്യബോധം, അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള തന്റേടം തുടങ്ങിയവയാണ് ഖുര്‍ആന്‍ പറയുന്ന 'വിവേകം' (റുഷ്ദ്) എന്ന പദത്തിന്റെ ആശയം. 'വളര്‍ന്നു വലുതാവുക' എന്നതിനര്‍ത്ഥം ബുദ്ധിവികാസവും കാര്യപ്രാപ്തിയുമാണ്; ശാരീരികമായ സ്ഖലന-ആര്‍ത്തവ പ്രക്രിയയല്ല. ശാരീരികമായി പ്രായപൂര്‍ത്തിയായ ശേഷം വിവേകമെത്തുവോളം, ഏഴുവര്‍ഷം വരെ കാത്തിരിക്കണം എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍, ശാരീരിക വയസറിയിക്കലല്ല, വിവേകമെത്തലാണ് വിവാഹത്തിനും സമ്പത്ത് കൈകാര്യം ചെയ്യാനുമുള്ള യോഗ്യത എന്ന് വ്യക്തം. വിദ്യാഭ്യാസ വളര്‍ച്ച,  ശാരീരികവും മാനസികവുമായ ആരോഗ്യം, ഭദ്രമായ കുടുംബജീവിതം, മെച്ചപ്പെട്ട സന്താന പരിപാലനം തുടങ്ങിയവക്ക് ചേരുന്നതും അതുതന്നെയാണ്.

'സ്ഖലനമുണ്ടായാല്‍ പുരുഷനെയും ഋതുമതിയായാല്‍ പെണ്‍കുട്ടിയെയും വിവാഹം കഴിപ്പിക്കണം' എന്ന് ഖുര്‍ആനൊ, പ്രവാചകനൊ, കര്‍മ്മ ശാസ്ത്ര പണ്ഡിതരോ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിക്കാന്‍ കേരളത്തിലെയെന്നല്ല, ലോകത്തിലെ തന്നെ ഒരു മത പണ്ഡിതനും സാധിക്കുകയുമില്ല. ഏറ്റവും കുറഞ്ഞ വിവാഹ പ്രായത്തെക്കുറിച്ച് ഖണ്ഡിതമായി മതം വിധി പറയാതിരുന്നത്, സാമൂഹിക വളര്‍ച്ചക്ക് അനുസരിച്ചാണ് ഓരോകാലത്തും ദേശത്തും അത് തീരുമാനിക്കേണ്ടത് എന്നതുകൊണ്ടാണ്, ഇസ്‌ലാമിക നിയമ സംഹിതയുടെ (ശരീഅത്ത്) വികാസക്ഷമതയുടെ ഭാഗമാണത്. അതുകൊണ്ട്, കാലാതീതമായി നിലനില്‍ക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍നിന്നുകൊണ്ട് കാലാനുസൃത മാറ്റങ്ങളെ ഉള്‍ക്കൊണ്ടുവേണം ഇത്തരം വിഷയങ്ങളില്‍ നിലപാടെടുക്കാന്‍.

'ഋതുമതിയായാല്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാം' എന്ന് മധ്യകാലഘട്ടത്തിലെയും മറ്റും ചില കര്‍മ്മശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നത്തെ കാലത്ത് അവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍, ഏറെ മുന്നോട്ടുപോയ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതേപടി പിന്തുടരണം എന്ന് പറയുന്നത് വങ്കത്തമാണ്. ഖുര്‍ആനും നബിചര്യയും വിഷയത്തില്‍ ഖണ്ഡിത വിധി തന്നിട്ടില്ലെന്നിരിക്കെ, കര്‍മ്മശാസ്ത്രകാരന്‍മാരുടെ നിലപാടുകളെ കാലാനുസൃതമായി മാറ്റിയെഴുതുകയാണ് വേണ്ടത്. ഖലീഫ ഉമര്‍ മുതല്‍ മുസ്‌ലിം ഭരണാധികാരികളും നായകരും ഒട്ടേറെ മുന്‍നിലപാടുകള്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയിട്ടുണ്ട്.
വിവാഹത്തിന്റെ കുറഞ്ഞ വയസ് എത്രയാണെന്ന് ഇസ്‌ലാം തീര്‍ത്തുപറഞ്ഞിട്ടില്ല എന്നിരിക്കെ, 18 വയസ് എന്ന ഇന്ത്യന്‍ നിയമം എങ്ങനെ ശരീഅത്ത് വിരുദ്ധമാകും? ഇസ്‌ലാമിന്റെ ഒരു ഖണ്ഡിത വിധിക്കെതിരെ ഒരു നിയമംകൊണ്ടുവന്നാല്‍ മാത്രമേ അത് മതവിരുദ്ധം എന്ന് പറയാന്‍ പറ്റൂ. ഈ വിഷയത്തില്‍ അത്തരമൊരു നിയമം നടപ്പിലാക്കാന്‍ ഏതു ഭരണകൂടത്തിനും അധികാരമുണ്ട്. അത് അംഗീകരിക്കാന്‍ രാജ്യത്തെ പൗരന്‍മാരെന്ന നിലക്ക് മുസ്‌ലിംകള്‍ ബാധ്യസ്ഥരുമാണ്. മാത്രമല്ല, 18 വയസിനുമുമ്പുള്ള വിവാഹം, വ്യക്തി നിയമത്തിന്റെ ഭാഗമല്ല, ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ് ഇന്ത്യയില്‍. ക്രിമിനല്‍ നിയമങ്ങള്‍ ഏതു മതവിഭാഗത്തിനും ഒരുപോലെ ബാധകമാണ്. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചാല്‍, മതനേതൃത്വം നിശിതമായി വിമര്‍ശിക്കപ്പെടുക മാത്രമല്ല, പുതിയ നിയമനടപടികള്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് വടികൊടുത്ത് അടി വാങ്ങാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയാനുള്ള വിവേകമാണ്-അതുണ്ടെങ്കില്‍-മതനേതൃത്വം കാണിക്കേണ്ടത്.

മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണം
'മുസ്‌ലിം വ്യക്തിനിയമത്തിലെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു' എന്ന് തെറ്റിദ്ധരി(പ്പി)ച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുക്കുന്നവര്‍, ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ഒട്ടേറെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. അത്തരം അവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പലപ്പോഴും ഇതേ മതനേതാക്കളാണെന്നതും വസ്തുതയാണ്. വിവാഹത്തിന് അനുവാദം നല്‍കാനും വിവാഹമൂല്യം നിശ്ചയിക്കാനും സ്ത്രീകള്‍ക്കുള്ള അധികാരം, സ്ത്രീധന നിരോധം, വിവാഹ മോചനത്തിന്റെ മൂന്ന് ഘട്ടങ്ങള്‍, സ്ത്രീക്ക് പുരുഷനെ വിവാഹമോചനം ചെയ്യാനുള്ള അവകാശം (ഖുല്‍അ്, ഫസ്ഖ്), ജീവനാംശം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ സ്ത്രീയുടെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തനം, പള്ളിപ്രവേശം, തൊഴില്‍ തുടങ്ങിയ പല കാര്യങ്ങളിലും ഇസ്‌ലാമിക വിരുദ്ധ സമീപനം സ്വീകരിക്കുകവഴി മുസ്‌ലിം സ്ത്രീയുടെ പല മൗലിക അവകാശങ്ങളും ഹനിക്കപ്പെടുന്നുണ്ട്. അതിന് കാരണക്കാരായ മതനേതാക്കള്‍ വിവാഹപ്രായത്തിന്റെ പേരില്‍ ഇളകിവശാകുന്നത് മുസ്‌ലിം സ്ത്രീക്കൊ, ഇസ്‌ലാമിനൊ വേണ്ടിയല്ല; . വിവാഹകാര്യത്തില്‍ ഇസ്‌ലാം സ്ത്രീക്ക് വലിയ അധികാര അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അനുവാദമില്ലാത്ത വിവാഹം ഇസ്‌ലാമിക നിയമപ്രകാരം സാധുവല്ല, അത്തരം വിവാഹങ്ങള്‍ നബി റദ്ദ് ചെയ്യുകയും അതിന് സ്ത്രീക്ക് അവകാശം നല്‍കുകയും ചെയ്തിട്ടുണ്ട്. വിവാഹമൂല്യം (മഹ്ര്‍) എന്ത്, എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്കാണ്. എന്നാല്‍, 'നിനക്ക് മഹ്ര്‍ എത്ര വേണമെന്ന്' വിവാഹ നിശ്ചയവേളയില്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നത്‌പോലും പല സമുദായ പ്രമാണിമാരിലും അസ്വസ്ഥത പടര്‍ത്താറുണ്ട്. വിവാഹമോചനം മൂന്നു ഘട്ടങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. മൂന്നാം ഘട്ട ത്വലാഖ് നടക്കുന്നതിന് മുമ്പ് സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ ചെലവില്‍ തന്നെ താമസിക്കണം എന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. ഇത് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍, ഇന്ന് നടപ്പുള്ളത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ 'മുത്ത്വലാഖ്' എന്ന ഏര്‍പ്പാടാണ്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ വിവാഹമോചനാധികാരവും ഇവിടെ പൊതുവെ നടപ്പിലാകുന്നില്ല. വിവാഹ മോചിതക്ക് ഇസ്‌ലാം നല്‍കിയ 'ജീവനാംശ' അവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതി ഇടപെടേണ്ടിവന്നു. ഇതിലെല്ലാം സ്ത്രീ വിരുദ്ധവും മതവിരുദ്ധവുമായ നിലപാടെടുക്കുന്ന മതപുരോഹിതര്‍, വിവാദ തീരുമാനത്തിലും പുലര്‍ത്തിയത് പുരുഷാധിപത്യ നിലപാടു തന്നെയാണ്. സ്ത്രീകളുടെ വിവാഹപ്രായം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേരളത്തിലെ പ്രമുഖ മുസ്‌ലിം വനിതാസംഘടനകളെയും, വിദ്യാര്‍ത്ഥിനീ സംഘടനകളെയും ക്ഷണിക്കാതിരുന്നത് ഈ സ്ത്രീവിരുദ്ധ നയത്തിന്റെ ഭാഗമായാണ്. വിഷയത്തില്‍ പ്രഥമവും പ്രധാനവുമായി അഭിപ്രായം പറയേണ്ടത് പെണ്‍കുട്ടികളാണ്. 99% മുസ്‌ലിം പെണ്‍കുട്ടികളും 18നുശേഷം മതി വിവാഹം എന്ന നിലപാടുകാരാണ്.അവര്‍ക്കിടയില്‍ ഒരു സര്‍വെ നടത്താന്‍ മതനേതൃത്വം തയാറാകുമോ? വിവാഹപ്രായം കുറക്കണമെന്ന് ഏതെങ്കിലും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടോ?

വിവാഹപ്രായം 18 ല്‍ കുറഞ്ഞില്ല എന്നതാണൊ മുസ്‌ലിം സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം? 18 ല്‍ കുറച്ചാല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സമുദായത്തിനും ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്? വിവാഹരംഗത്ത് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നം 18 വയസല്ല; സ്ത്രീധനം, കല്യാണ ചെലവുകള്‍, തെറ്റായ സൗന്ദര്യ സങ്കല്‍പം തുടങ്ങിയവയാണ്. ഇസ്‌ലാം വിലക്കിയതും സ്ത്രീകളെയും രക്ഷിതാക്കളെയും കണ്ണീര് കുടിപ്പിക്കുന്നതുമായ സ്ത്രീധന പിശാചിനെതിരെ ഇതുപോലൊരു ഐക്യം ഉണ്ടാക്കാനും 'സ്ത്രീധന വിരുദ്ധസമിതി' രൂപീകരിച്ച് പ്രവര്‍ത്തിക്കാനും മതനേതൃത്വം തയാറാകുമോ? മൈസൂര്‍ കല്യാണങ്ങളുടെയും അനാവശ്യ വിവാഹമോചനങ്ങളുടെയും ഇരകളായ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് വേണ്ടി ആധി കൊള്ളാത്ത, അവരുടെ പുനരധിവാസത്തിന് വേണ്ടി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാത്ത മതസംഘടനകള്‍ വിവാഹപ്രായത്തെ ചൊല്ലി സുപ്രീം കോടതി കയറുന്നത് വിരോധാഭാസമല്ലേ? പെണ്‍കുട്ടികളുടെതെന്നപോലെ മുസ്‌ലിം ആണ്‍കുട്ടികളുടെ ചുരുങ്ങിയ വിവാഹ പ്രായവും നിര്‍ണിതമല്ലല്ലോ! അത് 21 വയസില്‍ നിജപ്പെടുത്തിയത് വ്യക്തിനിയമത്തിന്റെ ലംഘനമല്ലേ? അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ? മദ്യം, പലിശ, കൈക്കൂലി തുടങ്ങി പലതും ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമല്ലേ. അതിനെതിരെ എന്തുകൊണ്ട് എല്ലാ മതസംഘടനകളും പ്രാദേശികതലം മുതല്‍ സംസ്ഥാനലം വരെ 'ഐക്യസമിതി' ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നില്ല? സാമൂഹിക തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച ചര്‍ച്ചയാണല്ലോ, കോഴിക്കോട് ആസ്ഥാനമായി രൂപം കൊണ്ടിരുന്ന 'മുസ്‌ലിം സൗഹൃദ വേദി'യുടെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന്!

നിലവിലുള്ള 'മുസ്‌ലിം വ്യക്തിനിയമ'ത്തിലെ പല വകുപ്പുകളും ഇസ്‌ലാമിക വിരുദ്ധമല്ലേ? അവയില്‍ ഏതൊക്കെയാണ് തിരുത്തപ്പെടേണ്ടത്, ഏതൊക്കെയാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന് തീരുമാനിച്ച ശേഷമാണൊ 'വ്യക്തിനിയമ സംരക്ഷണ സമിതി' രൂപീകരിച്ചത്? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്. 'പ്രണയ വിവാഹങ്ങള്‍' നടത്തിക്കൊടുക്കാനാണ്, പ്രായം കുറക്കണമെന്ന് 'മത പണ്ഡിതര്‍' ആവശ്യപ്പെടുന്നത്രെ! മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന ഇത്തരമൊരു സമീപനത്തിനെതിരെ കേരളത്തിലെ വനിതാ സംഘടനകള്‍ പൊതുവായും മുസ്‌ലിം സ്ത്രീ സംഘടനകള്‍ പ്രത്യേകമായും 'സ്ത്രീ അവകാശ സംരക്ഷണ സമിതി' രൂപീകരിച്ച് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ് വേണ്ടത്.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates