Sunday 24 November 2013

ജമാഅത്തും സി.പി.എമ്മും സംവാദത്തിന്‌ സ്വാഗതം.


ജമാഅത്തും സി.പി.എമ്മും 
സംവാദത്തിന്‌ സ്വാഗതം. 
ടി. ആരിഫലി / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റിദ്ധാരണാജനകമായ വിമര്‍ശനവുമായി രംഗത്ത്‌ വരികയുണ്ടായി. രാഷ്‌ട്ര സങ്കല്‍പത്തെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്‌.എസ്സുമായി തുലനം ചെയ്യുന്ന പിണറായിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലവും രാഷ്‌ട്രീയവും എന്താണ്‌?
സി.പി.എം സംഘടിപ്പിച്ച രണ്ട്‌ മുസ്‌ലിം സമ്മേളനങ്ങളില്‍ വെച്ചാണ്‌ പിണറായി വിജയന്‍ ജമാഅത്തിനെ വിമര്‍ശിച്ചത്‌. ഈ സമ്മേളനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ മുമ്പില്‍ കണ്ടാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ്‌ അതില്‍ അദ്ദേഹം നടത്തിയത്‌. അതുകൊണ്ടുതന്നെ, രാഷ്‌ട്രീയ പ്രേരിതമായ വിമര്‍ശനമാണിതെന്നതില്‍ സംശയമില്ല. അതിനപ്പുറമുള്ള മാനമോ ആഴമോ ജമാഅത്തെ ഇസ്‌ലാമി ആ വിമര്‍ശനങ്ങള്‍ക്ക്‌ കാണുന്നില്ല. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുകയെന്നത്‌ സി.പി.എമ്മിന്റെ ദേശീയ തലത്തിലുള്ള തീരുമാനമാണ്‌. അതിന്റെ ഭാഗമാണ്‌ കണ്ണൂര്‍-കോഴിക്കോട്‌ സമ്മേളനങ്ങളും മുഖ്യധാര മാസികയും. ഇതുവഴി മുസ്‌ലിം മനസ്സിലേക്ക്‌ തങ്ങള്‍ക്ക്‌ പ്രവേശനം ലഭിക്കും എന്ന ധാരണയില്‍ നിന്നാണ്‌ മുസ്‌ലിം സമുദായത്തിലെ കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ കൂട്ടുപിടിക്കുകയും ജമാഅത്തിനെ അടച്ചാക്ഷേപിക്കുകയും ചെയ്യാന്‍ പിണറായി വിജയന്‍ മുതിര്‍ന്നത്‌. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ യഥാവിധി പഠിക്കാനോ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാനോ ഉള്ള ഒരു മാധ്യമവും സി.പി.എമ്മിന്റെ കൈയിലില്ല. അതുകൊണ്ടാണ്‌ മുസ്‌ലിം വിഷയത്തില്‍ അവരെടുക്കുന്ന പല നിലപാടുകളും അബദ്ധത്തില്‍ ചെന്നു പെടുന്നത്‌. യഥാര്‍ഥത്തില്‍, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാന്‍ പിണറായി വിജയന്‍ അവലംബിക്കുന്നത്‌ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രങ്ങളെയാണ്‌. മുസ്‌ലിം സമൂഹത്തെ നേരിട്ട്‌, വസ്‌തുനിഷ്‌ഠമായി പഠിക്കാന്‍ സി.പി.എം നേതൃത്വം സന്നദ്ധമാകണം. ഏറ്റവും യാഥാസ്ഥിതികരായ മത സംഘടനകളെയും അവരുടെ നേതാക്കളെയും പുരോഗമന വാദികളായി അവതരിപ്പിക്കുന്നത്‌ മുസ്‌ലിം സമുദായത്തില്‍ സി.പി.എം നിലപാടിനെ പരിഹാസ്യമാക്കിത്തീര്‍ക്കുകയാണ്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയായിരിക്കും; ജമാഅത്തെ ഇസ്‌ലാമി വലിയ വോട്ട്‌ ബാങ്ക്‌ ഇല്ലാത്ത സംഘടനയാണ്‌. ജമാഅത്തിനെ വിമര്‍ശിച്ചാല്‍, ജമാഅത്തിനോട്‌ എതിര്‍പ്പുള്ള മുസ്‌ലിം സംഘടനകളുടെ വോട്ട്‌ സി.പി.എമ്മിന്‌ നേടാന്‍ കഴിയും. മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ അവരുടെ വോട്ട്‌ നേടാന്‍ ശ്രമിക്കുന്നത്‌ മുസ്‌ലിം പ്രീണനമാണെന്ന്‌ ഹൈന്ദവ സഹോദരങ്ങള്‍ ധരിക്കാനിടയുണ്ട്‌. `മുസ്‌ലിം പ്രീണന' ധാരണയെ മറികടക്കാനും അതുവഴി നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്താനും ജമാഅത്തിനെ പഴിപറഞ്ഞാല്‍ മതി. പാര്‍ട്ടി സെക്രട്ടറിയുടെ ഇത്തരമൊരു ലളിതയുക്തിയാണ്‌ വിമര്‍ശനത്തിന്റെ അടിസ്ഥാനം.
ഏഴ്‌ പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇന്ന്‌ ഇത്തരമൊരു ആരോപണം വിലപ്പോകുമോ?
ഇന്ന്‌ കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ആശയപ്രചാരണത്തിലൂടെയും നവോത്ഥാന-സേവന പ്രവര്‍ത്തനങ്ങളിലൂടെയും പോഷക സംഘടനകളുടെയും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെയും നിലപാടുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന്‌ കേരളീയ സമൂഹം മനസ്സിലാക്കിയിട്ടുണ്ട്‌. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റവുമധികം ഹൈന്ദവ -ക്രൈസ്‌തവ സുഹൃത്തുക്കള്‍ ഉള്ളത്‌ ജമാഅത്തെ ഇസ്‌ലാമിക്കാണ്‌. ഇതുപോലെ സഹോദര സമുദായക്കാരുമായി സൗഹൃദമുള്ള മറ്റൊരു മുസ്‌ലിം സംഘടനയും ഇവിടെയില്ല. ഹിന്ദു സന്യാസിമാരുമായും സമുദായ നേതാക്കളുമായും ക്രൈസ്‌തവ പണ്ഡിതരുമായും മറ്റും ജമാഅത്ത്‌ നേതൃത്വത്തിന്‌ അടുത്ത ബന്ധമുണ്ട്‌. സൗഹൃദ സന്ദര്‍ശനങ്ങളും ദീര്‍ഘ സംഭാഷണങ്ങളും ഞങ്ങള്‍ക്കിടയില്‍ നിത്യസംഭവമാണ്‌. ജമാഅത്ത്‌ ഘടകങ്ങളുള്ള പ്രാദേശിക തലങ്ങളില്‍ സഹോദര സമുദായാംഗങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ നന്മകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ക്ക്‌ ജമാഅത്തിനോട്‌ പുലര്‍ത്താന്‍ കഴിയുന്ന ഒരു സുഹൃദ്‌ ബന്ധം മറ്റൊരു മുസ്‌ലിം സംഘടനയുമായും പുലര്‍ത്താനാകില്ല. അതുകൊണ്ട്‌ ജമാഅത്തിനെതിരായ ഇത്തരമൊരു വിമര്‍ശം കേരളീയ സമൂഹത്തില്‍ വിലപ്പോവുകയില്ല.
സി.പി.എമ്മിന്റെ ജമാഅത്ത്‌ വിമര്‍ശത്തെ കേരളീയ സമൂഹവും മാധ്യമങ്ങളും തള്ളിക്കളയുകയാണുണ്ടായത്‌. അതിനുകാരണം, ഇതൊരു വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന്‌ ജനങ്ങള്‍ക്കറിയാമെന്നതാണ്‌. കിനാലൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി ജമാഅത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമാഅത്ത്‌ അതിന്‌ ശക്തമായി മറുപടിയും പറഞ്ഞു. അതിനുശേഷം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ജമാഅത്ത്‌-സി.പി.എം ചര്‍ച്ച നടന്നു. ആലപ്പുഴയില്‍വെച്ച്‌ പിണറായി വിജയനും ഞാനും തമ്മിലാണ്‌ സംസാരിച്ചത്‌. ഈ സംഭാഷണത്തെ കുറിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍, പിണറായി മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌, ഞങ്ങളും ജമാഅത്തും തമ്മില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിപ്പോള്‍ നിലനില്‍ക്കുന്നില്ല, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ഉറച്ചനിലപാടുള്ള സംഘടനയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ലല്ലോ. ജമാഅത്തിന്റെ ആദര്‍ശവും രാഷ്‌ട്രീയ-സാമൂഹിക വ്യവസ്ഥകളെ കുറിച്ച കാഴ്‌ചപ്പാടും അതിനുമുമ്പേയുള്ളതു തന്നെയാണ്‌. അപ്പോള്‍ പിന്നെ, ഇങ്ങനെയൊരു വിമര്‍ശം ഇപ്പോള്‍ ഉന്നയിക്കുന്നത്‌ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമായാണെന്ന്‌ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ ഈ വിമര്‍ശം എങ്ങുമെത്താതെ പോയത്‌.

ആര്‍.എസ്‌.എസ്സുമായി ജമാഅത്തെ ഇസ്‌ലാമിയെ തുലനം ചെയ്‌തുകൊണ്ടാണ്‌ രണ്ടുതവണ, 1975-ലും 1992-ലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ജമാഅത്തിനെ നിരോധിച്ചത്‌. അന്ന്‌ അതിനെ പിന്തുണക്കാനും ചിലരുണ്ടായി. ആ സമീകരണത്തെ ഏറ്റെടുക്കുംവിധത്തിലാണല്ലോ ഇപ്പോള്‍ സി.പി.എം സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്‌?
ആര്‍.എസ്‌.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്‌ഠിതമായ ഒരു ഹിന്ദുത്വ രാഷ്‌ട്രത്തെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക്‌ ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ്‌ ആര്‍.എസ്‌.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ്‌ ആര്‍.എസ്‌.എസ്‌ പ്രതിനിധീകരിക്കുന്നത്‌ എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്‌കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത്‌ അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്‌. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന്‌ ആട്ടിയോടിക്കുകയും ചെയ്യുന്നതാണ്‌ അവരുടെ നയം. ഇത്‌ ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്‌. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ്‌ ആര്‍.എസ്‌.എസ്‌ സ്വീകരിച്ചിട്ടുള്ളത്‌. അപ്പോള്‍ വംശാധിപത്യമെന്ന  ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ്‌ അവര്‍ക്കുള്ളതെന്ന്‌ വ്യക്തം.
എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്‌ഠിതമല്ല ജമാഅത്ത്‌ മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്‌ രാഷ്‌ട്രം നിലനില്‍ക്കേണ്ടത്‌. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്‌. അത്‌, രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്‌ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന്‌ തികച്ചും വിരുദ്ധമാണ്‌. ആര്‍.എസ്‌.എസ്‌ വംശീയാധിപത്യത്തെക്കുറിച്ച്‌ പറയുന്നു, ജമാഅത്ത്‌ ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച്‌ സംസാരിക്കുന്നു എന്നതാണ്‌ രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക്‌ എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ്‌ അവലംബിക്കുന്നതെന്ന്‌ സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യരുടെ ഹൃദയ-മസ്‌തിഷ്‌കങ്ങളോട്‌ സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്‌ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക്‌ നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച്‌ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട്‌ സംഘടനകളെ തുലനം ചെയ്‌ത്‌ വിമര്‍ശിക്കുന്നത്‌ വിഷയങ്ങള്‍ പഠിച്ച്‌ മനസ്സിലാക്കാതെയാണ്‌. ജമാഅത്തിനെക്കുറിച്ച്‌ നേരിട്ട്‌ പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ശരിയല്ല.

ജമാഅത്തിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കൂടെകൂട്ടാന്‍ പറ്റില്ലെന്ന്‌ പറയുന്ന പിണറായി വിജയന്‍ ചരിത്രത്തിലെ പോരാളികളായ മുസ്‌ലിം നേതാക്കളെ വാഴ്‌ത്തുകയുണ്ടായി.

ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരൊക്കെ  സാമ്രാജ്യത്വവിരുദ്ധ പോരാളികളായിരുന്നുവെന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇവരെ അംഗീകരിക്കാന്‍ തയാറായത്‌ നയപരമായ വികാസമാണെങ്കില്‍, അത്‌ സി.പി.എം തുറന്നു പറയണം. ആ വികാസം നിലപാടുകളില്‍ പ്രതിഫലിക്കുകയും വേണം. ഇന്ത്യയില്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. അതിന്റെ പത്ര-പ്രസിദ്ധീകരണങ്ങള്‍ ഈ നിലപാടിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ ചരിത്രത്തില്‍ ഇസ്‌ലാമിക പോരാളികള്‍ ഏതൊരു ദര്‍ശനത്തിന്റെ പ്രചോദനത്താലാണോ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്‌ ആ ദര്‍ശനത്തിന്റെ അടിത്തറയും പ്രചോദനവും ഉള്ളതുകൊണ്ടാണ്‌ ജമാഅത്തിനു ഇത്രയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നത്‌. മണ്‍മറഞ്ഞുപോയ പോരാളികളെ അംഗീകരിക്കുകയും അതിന്റെ പിന്തുടര്‍ച്ചയായ പ്രസ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നത്‌ തികഞ്ഞ വൈരുധ്യമാണ്‌. ഈ വൈരുധ്യം തിരിച്ചറിയാനും സി.പി.എമ്മിന്‌ കഴിയണം.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്വതന്ത്രമായ അസ്‌തിത്വവും നിലപാടുകളും ഈ വിമര്‍ശത്തിന്‌ നിമിത്തമായിട്ടുണ്ടാകുമല്ലോ.
തീര്‍ച്ചയായും. മത സംഘടനയുടെ പരിധിയെ സംബന്ധിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌. രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ, `മതപരം' എന്ന്‌ പലരും വിവക്ഷിക്കുന്ന കളങ്ങളില്‍ ഒതുങ്ങി നില്‍ക്കണം എന്നതാണത്‌. മാത്രമല്ല, ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ധാരണയുണ്ടാവുകയാണെങ്കില്‍ അവരുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ കീഴൊതുങ്ങി നില്‍ക്കുന്ന ഒരു സാമ്പ്രദായിക മത സംഘടനയല്ല. പ്രശ്‌നാധിഷ്‌ഠിതമായാണ്‌ ജമാഅത്ത്‌ ആരെയും പിന്തുണക്കുന്നതും വിമര്‍ശിക്കുന്നതും. ഒരു സംഘടനയോടും നമുക്ക്‌ അന്ധമായ വിരോധമില്ല, ഒരു സംഘടനയോടും പൂര്‍ണമായ വിധേയത്വവുമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുമല്ല. ചില മതപുരോഹിതന്മാരെയോ സമുദായ നേതാക്കളെയോ വിലക്കെടുക്കാന്‍ കഴിയുമായിരിക്കും. മുസ്‌ലിം ചിഹ്നങ്ങളായ തൊപ്പിയും തലപ്പാവും പര്‍ദയുമൊക്കെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. അത്‌ ധരിച്ചവരെയും ചിലപ്പോള്‍ വില കൊടുത്ത്‌ വാങ്ങാനാകും. നരേന്ദ്രമോഡിയുടെ ചില പരിപാടികളില്‍ കാണുന്ന `മുസ്‌ലിം വേഷങ്ങള്‍' ഇതിന്റെ ഉദാഹരണമാണ്‌.
ജമാഅത്ത്‌, കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും ഇടതു പക്ഷത്തിനാണ്‌ വോട്ട്‌ ചെയ്‌തത്‌. മറ്റു ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ വളരെ മുന്‍തൂക്കുമുള്ള നയമാണ്‌ സ്വീകരിച്ചത്‌. അങ്ങനെ വോട്ടു ചെയ്യാനുള്ള തീരുമാനം കമ്യൂണിസത്തിനോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ ഉള്ള പിന്തുണയായിരുന്നില്ല. മറിച്ച്‌, ജമാഅത്ത്‌, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു. ഈ ജമാഅത്ത്‌ നിലപാടിനോട്‌ താരതമ്യേന കൂടുതല്‍ യോജിക്കുന്ന നയനിലപാടുകള്‍ ഉള്ളവര്‍ എന്ന നിലക്കു മാത്രമാണ്‌ ഇടതുപക്ഷത്തെ പിന്തുണച്ചത്‌. അത്‌ മാര്‍ക്‌സിസത്തിനുള്ള വോട്ടല്ല, ജമാഅത്തിന്റെ നയത്തിന്‌ ജമാഅത്ത്‌ ചെയ്യുന്ന വോട്ടാണ്‌.
ഒരു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു കക്ഷിക്ക്‌ വോട്ട്‌ ചെയ്‌താല്‍, അവരുടെ എല്ലാ നയങ്ങളെയും ജമാഅത്ത്‌ പിന്തുണക്കും എന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ തെറ്റുകളെ വിമര്‍ശിക്കില്ല എന്നും കരുതേണ്ടതില്ല. ജമാഅത്ത്‌ അങ്ങനെ പിന്തുണക്കുന്നത്‌ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയോ സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ അല്ല, രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌. ജമാഅത്ത്‌ സ്വന്തം കാലില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ്‌. ഏതെങ്കിലും സംഘടനയുമായി അസ്‌തിത്വം പങ്കിടുന്ന പ്രസ്ഥാനമല്ല. മതപരം, രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു കാലുകള്‍ സങ്കല്‍പിക്കുകയാണെങ്കില്‍ അത്‌ രണ്ടും ഒരു തോണിയിലാണ്‌ ജമാഅത്ത്‌ വെച്ചിട്ടുള്ളത്‌. ഓരോ വിഷയത്തിലും ജമാഅത്തിന്‌ കൃത്യമായ നിലപാടുണ്ട്‌. അത്‌ സി.പി.എം നേതാക്കളുമായി സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ നാം തുറന്നു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ രാഷ്‌ട്രീയ - സാമൂഹിക ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനത്തെ, സ്‌കൂളുകളും കോളേജുകളും അനുവദിച്ചോ ചില കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയോ തങ്ങള്‍ ഇഛിക്കുന്ന വഴിയില്‍ നടത്തിക്കളയാം എന്ന്‌ ആരും മോഹിക്കേണ്ടതില്ല. ഭീഷണി പ്രസംഗങ്ങള്‍ നടത്തിയാല്‍ ജമാഅത്ത്‌ ഭയന്ന്‌ ആരുടെയെങ്കിലും മുമ്പില്‍ വന്ന്‌ കൈകൂപ്പി നില്‍ക്കും എന്നു കരുതേണ്ടതില്ല.

ഒരു മുന്നണി എന്ന നിലക്ക്‌ ജമാഅത്ത്‌ കൂടുതല്‍ തവണ പിന്തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. എന്തായിരുന്നു അതിലടങ്ങിയ രാഷ്‌ട്രീയം?

ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം നേരിടുന്ന ഭീഷണികള്‍ എന്തൊക്കെയാണെന്ന്‌ ജമാഅത്ത്‌ വിലയിരുത്തിയിട്ടുണ്ട്‌. അതിലേറ്റവും ഗൗരവമര്‍ഹിക്കുന്നത്‌ വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയാണ്‌. വംശീയ ആധിപത്യത്തിലധിഷ്‌ഠിതമായ വര്‍ഗീയ ഫാഷിസം ഇവിടെ മേധാവിത്വം നേടിയാല്‍, മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും രണ്ടാംതരം പൗരന്മാരായി മാറും. അവര്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവാദമുണ്ടാകില്ല. അന്യവത്‌കരണവും ഉന്മൂലന പ്രക്രിയയും സംഘര്‍ഷങ്ങളുമാണ്‌ പിന്നെ രാജ്യത്ത്‌ സംജാതമാവുക. ഇവിടത്തെ സൈ്വരജീവിതവും സമാധാനവും തകരും. ഇത്‌ ഏറ്റവും അപകടകരമാണ്‌. രണ്ടാമത്തെ ശത്രു സാമ്രാജ്യത്വമാണ്‌. നവ  സാമ്രാജ്യത്വം നേരിട്ടുവന്ന്‌ രാജ്യം ഭരിക്കുകയല്ല. മറിച്ച്‌ നമ്മുടെ ഭരണകൂടങ്ങളെ അപ്രസക്തമാക്കുകയും സാമ്രാജ്യത്വ ഏജന്റുമാര്‍ മാത്രമാക്കി അവയെ മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. മൂന്നാമത്തെ ഭീഷണി, രാജ്യം മൊത്തത്തില്‍ തന്നെ നേരിടുന്ന മൂല്യച്യുതിയുടേതാണ്‌. എല്ലാ മേഖലകളെയും പലതരത്തിലുള്ള ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ട്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ മൂന്ന്‌ ഭീഷണികളുടെയും അവസ്ഥയനുസരിച്ചാണ്‌ പ്രസ്ഥാനം രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിച്ചതെന്ന്‌ വ്യക്തമാകും. ഈ വിഷയത്തില്‍ ജമാഅത്തിന്റെ നയവികാസം രാജ്യത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌. ഫാഷിസവും സാമ്രാജ്യത്വവും ഇത്ര ശക്തിപ്പെട്ടുവന്നിട്ടില്ലാത്ത ഘട്ടത്തിലാണ്‌ ജമാഅത്ത്‌ എല്ലാ പാര്‍ട്ടികളിലും പെട്ട മൂല്യമുള്ള വ്യക്തികള്‍ക്ക്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. എന്നാല്‍, അടുത്ത ഘട്ടത്തില്‍ ഫാഷിസം ക്രമേണ വളരുകയും വലിയ ഭീഷണിയാവുകയും ചെയ്‌തു. ബി.ജെ.പി രണ്ടു സീറ്റില്‍ തുടങ്ങി കേവല ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങാന്‍ തുടങ്ങിയ രാഷ്‌ട്രീയ സാഹചര്യത്തെ ജമാഅത്ത്‌ ഗൗരവത്തോടെ സമീപിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇടതുപക്ഷവും കോണ്‍ഗ്രസിതര മതേതര കക്ഷികളും പാര്‍ലമെന്റില്‍ നിര്‍ണായക കക്ഷിയായി ഉണ്ടാകണം എന്ന്‌ ജമാഅത്ത്‌ തീരുമാനിച്ചത്‌. മതേതരത്വത്തോട്‌ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ പാര്‍ലമെന്റിലെത്തേണ്ടത്‌ ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കാന്‍ അനിവാര്യമാണ്‌.
കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിട്ട്‌ ഏറ്റുമുട്ടുകയും ഇടതുപക്ഷം പ്രസക്തമല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ നയം. എന്നാല്‍, ബി.ജെ.പി പ്രസക്തമല്ലാതിരിക്കുകയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഏറ്റുമുട്ടുകയും ചെയ്യുന്ന കേരളം പോലുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തുപോന്നിട്ടുള്ളത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്‌ ഇടതു-മതേതര പാര്‍ട്ടികള്‍ക്കാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. സാമ്രാജ്യത്വ അനുകൂല നിലപാടിന്റെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപോലെയാണ്‌. അതേസമയം, മുസ്‌ലിം വിരുദ്ധതയുടെയും ഹിന്ദുത്വ വര്‍ഗീയതയുടെയും കാര്യത്തില്‍ (ഹിന്ദു മതമല്ല ഹിന്ദുത്വം) ബി.ജെ.പി കോണ്‍ഗ്രസ്സിനേക്കാള്‍ അപകടകാരിയാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ടതുണ്ട്‌. എന്നാല്‍, കോണ്‍ഗ്രസ്‌ ഇതര മതേതര കക്ഷികളിലേക്ക്‌ വരുമ്പോള്‍ സാമ്രാജ്യത്വ-വര്‍ഗീയവിരുദ്ധതയുടെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മെച്ചപ്പെട്ട്‌ നില്‍ക്കുന്നു എന്നതുകൊണ്ടാണ്‌ ജമാഅത്ത്‌ അവരെ പിന്തുണച്ചത്‌.
സമാജ്യത്വ-വര്‍ഗീയ ഫാഷിസ്റ്റ്‌ ഭീഷണികള്‍ക്ക്‌ തടയിടാന്‍ വലിയൊരളവോളം ഇടതുപക്ഷത്തിന്‌ സാധ്യമാകും. പൂര്‍ണമായും അവര്‍ അവലംബനീയമാണെന്ന്‌ ജമാഅത്തിന്‌ അഭിപ്രായമില്ല. ഒരുപരിധി വരെ അവര്‍ക്ക്‌ അത്‌ സാധ്യമാകും എന്നാണ്‌ നാം പ്രതീക്ഷിച്ചത്‌. ഇടതുപക്ഷത്തിന്‌ പാര്‍ലമെന്റില്‍ ഒരു ശക്തി ഉണ്ടായിരുന്ന സമയത്ത്‌, ആ ദൗത്യം ഒരളവുവരെ അവര്‍ നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ അര്‍ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കിയ ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ ശരിയായിരുന്നു എന്നതു തന്നെയാണ്‌ നമ്മുടെ അനുഭവം. അതേസമയം, പിന്നീട്‌ അവരുടെ തന്നെ ദൗര്‍ബല്യങ്ങളാല്‍ പ്രമുഖരായ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്താതിരുന്നതിനാലും, പ്രതിനിധീകരിക്കുന്നവരുടെ എണ്ണവും ശേഷിയും ചുരുങ്ങിയപ്പോയതിനാലുമാണ്‌ അവര്‍ക്ക്‌ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയാതെ പോയത്‌. പല സന്ദര്‍ഭങ്ങളിലായി യു.പി.എ സ്വീകരിച്ച സാമ്രാജ്യത്വാനുകൂല നിലപാടുകളാണ്‌ പിന്തുണയില്‍നിന്ന്‌ പുറകോട്ടുപോകാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്‌. സി.പി.എം  പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാവുകയും, ഇടതുപിന്തുണയില്ലാതെ യു.പി.എക്ക്‌ ഭരിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ ജനോപകാരപ്രദമായ നടപടികള്‍ കോണ്‍ഗ്രസ്‌ മുന്നണിയില്‍നിന്ന്‌ ഉണ്ടായത്‌. ജമാഅത്ത്‌ എടുത്ത തീരുമാനം ഫലപ്രദമായിരുന്നു എന്നതിന്റെ സൂചനയാണിത്‌.

സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്‍ഗീയ പാര്‍ട്ടിയാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ?
സി.പി.എം ഒരു ഹിന്ദു പാര്‍ട്ടിയോ ഹിന്ദുത്വ വര്‍ഗീയ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‍ക്‌സിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്‍പ്പാണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്‍ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്‍ഥത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്‍ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്‍ശം ക്രമേണ ചോര്‍ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെപ്പോലെ ആയിത്തീര്‍ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്‍ട്ടിക്ക്‌ നിലനില്‍ക്കാന്‍ കഴിയൂ.
കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക്‌ കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്‍ട്ടികള്‍ക്ക്‌ സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്‍ഥം, സി.പി.എം ഒരു ഹിന്ദുവര്‍ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്‍ഗീയ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്‍ക്ക്‌ കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.

സി.പി.എമ്മും മുസ്‌ലിംകളുമായുള്ള ബന്ധത്തെ കുറിച്ച്‌?

സി.പി.എമ്മിന്റെ ഉന്നത നേതാക്കളിലോ നയരൂപീകരണ ബോഡികളിലോ മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇല്ല എന്നതുകൊണ്ട്‌, മുസ്‌ലിം മനസ്‌ എവിടെ നില്‍ക്കുന്നുവെന്നോ, മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നോ ശരിയായ അളവില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഉദാഹരണമായി വി.എസ്‌ അച്യുതാനന്ദന്‍. സാമൂഹിക പ്രധാനമായ വിഷയങ്ങളിലെ വി.എസിന്റെ ഒരുപാട്‌ നിലപാടുകളോട്‌ എനിക്ക്‌ അഭിപ്രായ ഐക്യമുണ്ട്‌. അതേസമയം മുസ്‌ലിം സമുദായത്തെ സംബന്ധിച്ച വി.എസിന്റെ പഠനത്തില്‍ വലിയ അപര്യാപ്‌തതകള്‍ ഉണ്ട്‌. അതുകൊണ്ട്‌ അബദ്ധം നിറഞ്ഞ നിലപാടുകളാണ്‌ പലപ്പോഴും മുസ്‌ലിം വിഷയങ്ങളില്‍ അദ്ദേഹം എടുക്കാറുള്ളത്‌. പിണറായി വിജയനെ സംബന്ധിച്ചേടത്തോളം, കണ്ണൂര്‍ സ്വദേശിയായതിനാല്‍ കുറേക്കൂടി മുസ്‌ലിം സമുദായവുമായി ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാവുകയില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്‌.
മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്നാമതായി സി.പി.എം മനസ്സിലാക്കേണ്ടത്‌, ഒരു `ജാതി സമുദായം' അല്ല, മതവിഭാഗമാണ്‌ മുസ്‌ലിംകള്‍ എന്നതാണ്‌. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയില്‍ വളര്‍ച്ച നേടിക്കൊടുത്താല്‍ `ജാതി സമുദായം' തൃപ്‌തരാകും. എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ മതപരമായ ഒരു അസ്‌തിത്വവും വ്യക്തിത്വവും ഉണ്ട്‌. ശക്തമായ പ്രമാണങ്ങളുള്ള ഒരു മതത്തിന്റെ വക്താക്കളെന്ന നിലക്ക്‌ ആ അസ്‌തിത്വം നിലനിര്‍ത്താനും അടുത്ത തലമുറയെ അതനുസരിച്ച്‌ വളര്‍ത്താനുമുള്ള അവസരം നീതിപൂര്‍വകമായി അവര്‍ക്ക്‌ ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിനെ കൂടി സി.പി.എമ്മിന്‌ അഭിസംബോധന ചെയ്യാന്‍ കഴിയണം. ദലിതരെയും ആദിവാസികളെയും പോലെ മുസ്‌ലിംകളെ മനസിലാക്കരുത്‌. ഇസ്‌ലാമിക ആദര്‍ശവും വ്യക്തിത്വവും സുരക്ഷിതമാകണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അവഗണനകള്‍ ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാത്ത വികാരം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അപകടത്തിലാകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്നത്‌ ഇക്കാരണത്താലാണ്‌. അതേസമയം ശരീഅത്തിനെതിരായ വിമര്‍ശം മുസ്‌ലിംകളെ വല്ലാതെ  പ്രയാസപ്പെടുത്തും. ഈ ഒരു വശം സി.പി.എം തിരിച്ചറിയണം. ഇന്ത്യയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്റെ മതപരമായ അസ്‌തിത്വത്തെയും പേഴ്‌സണല്‍ ലോ ഉള്‍പ്പെടുന്ന കാര്യങ്ങളെയുമൊക്കെ പോസിറ്റീവായി സമീപിക്കാന്‍ സി.പി.എമ്മിന്‌ കഴിയണം. കമ്യൂണിസ്റ്റ്‌ സാമ്പത്തിക തത്ത്വങ്ങളില്‍ പല വിട്ടുവീഴ്‌ചകളും ചെയ്‌തുകൊണ്ടാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌. എങ്കില്‍, മതരഹിത മതേതരത്വത്തിലും മതങ്ങളോടുള്ള സമീപനത്തിലും കാര്യമായ നയംമാറ്റം സി.പി.എമ്മിന്‌ നടത്തിക്കൂടേ.

ഇന്ത്യയിലെ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്ന രീതിയിലാണ്‌ സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോഴിക്കോട്ട്‌ പ്രസംഗിച്ചത്‌. ഇതിനെ എങ്ങനെയാണ്‌ ജമാഅത്ത്‌ നോക്കിക്കാണുന്നത്‌?
ഇന്ത്യയിലെ മത-ജാതി വൈവിധ്യങ്ങളെ അറിയാനും അഭിമുഖീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സി.പി.എം ശ്രമിച്ചില്ല എന്നതുകൊണ്ടാണ്‌ അവര്‍ രണ്ടുമൂന്നു സംസ്ഥാനങ്ങളില്‍ പരിമിതപ്പെട്ടുപോയത്‌. മതവിശ്വാസികളാണ്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം. ജാതി പ്രശ്‌നങ്ങള്‍ ഇവിടെ സജീവമാണ്‌. ഇവ രണ്ടിനെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക്‌ പിടിച്ചുനില്‍ക്കാനാകില്ല. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ ജീവിക്കുന്നത്‌. ഭീകരവേട്ടയുടെ പീഡനവും ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഉദാഹരണം. ജയിലിലടക്കപ്പെട്ട നിരപരാധികളായ ഒട്ടധികം മുസ്‌ലിം യുവാക്കളുണ്ട്‌. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥതയോടെ ഏറ്റെടുക്കാന്‍ സി.പി.എം സന്നദ്ധമാകുമെങ്കില്‍ ജമാഅത്തിന്‌ അതില്‍ സന്തോഷമേ ഉള്ളൂ.
അതേസമയം കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നില്‍ വെച്ച്‌ സി.പി.എം മുസ്‌ലിം പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത്‌ പരിഹരിക്കും എന്നുപറയാന്‍ കഴിയില്ല. കേരളത്തില്‍ മുസ്‌ലിംകള്‍ നേടിയ വളര്‍ച്ച പല ഘടകങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടായതാണ്‌. അതില്‍ സി.പി.എമ്മിന്‌ വലിയ പങ്കാളിത്തമൊന്നും ഇല്ല. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന പശ്ചിമ ബംഗാളിലെ അവസ്ഥ നമ്മുടെ മുമ്പിലുണ്ട്‌. പശ്ചിമ ബംഗാള്‍ മൂന്നു പതിറ്റാണ്ട്‌ ഭരിച്ച സി.പി.എം എന്താണ്‌ ചെയ്‌തതെന്ന്‌ അവര്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ബംഗാളിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ കാലത്ത്‌ ശ്രമിച്ചിരുന്നുവെങ്കില്‍, അവരുടെ അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. ബംഗാളില്‍നിന്ന്‌ ലഭിക്കുന്നത്‌ വിപരീത സാക്ഷ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്‌ നാം ഇപ്പോള്‍ പറയുന്നതല്ല. മുമ്പ്‌ സി.പി.എമ്മിന്‌ വോട്ടുചെയ്‌തപ്പോള്‍ തന്നെ ജമാഅത്ത്‌ പശ്ചിമ ബംഗാളിന്റെ പ്രശ്‌നം അവരുടെ മുമ്പില്‍ വെച്ചിട്ടുണ്ട്‌. അതേസമയം, വര്‍ഗീയ കലാപങ്ങളില്‍നിന്ന്‌ പശ്ചിമ ബംഗാള്‍ മുസ്‌ലിംകള്‍ ഏറെക്കുറെ സംരക്ഷിക്കപ്പെട്ടുവെന്നത്‌ സി.പി.എം ഭര


ണത്തിന്റെ ഗുണവശമായി കാണേണ്ടതുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടന്നപ്പോള്‍, പശ്ചിമ ബംഗാള്‍ അതിന്‌ അപവാദമായി നിലകൊണ്ടിട്ടുണ്ട്‌. മാറിയ സാഹചര്യത്തില്‍ മതസമൂഹത്തോട്‌ പുതിയ സമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത്‌ പ്രയോഗത്തില്‍ തെളിയിക്കേണ്ടതാണ്‌.

മാര്‍ക്‌സിസം-ഇസ്‌ലാം സംവാദത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിനുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയാണ്‌ അതിന്‌ മുന്‍കൈ എടുത്തതും മേല്‍കൈ നേടിയതും. കമ്യൂണിസം ലോകത്ത്‌ വളരെ ദുര്‍ബലമായിട്ടുണ്ടെങ്കിലും, ഇന്നത്തെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ഒരു ക്രിയാത്മക സംവാദത്തിന്‌ ഇനിയും ഇടമുണ്ടെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നുണ്ടോ?

ഭിന്ന പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദത്തിന്റെ രീതിശാസ്‌ത്രം പ്രായോഗികമായി ജമാഅത്ത്‌ കേരളത്തിന്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായിരുന്നു മാര്‍ക്‌സിസം- ഇസ്‌ലാം സംവാദം. പക്ഷേ ഇന്ന്‌ മാര്‍ക്‌സിസം -ഇസ്‌ലാം സംവാദം പ്രസക്തമല്ല. കാരണം, സി.പി.എം ഇന്ന്‌ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തെ പ്രതിനിധീകരിക്കുന്നില്ല, അവര്‍ക്കതില്‍ താല്‍പര്യവുമില്ല. സംവാദ വിഷയമാക്കാവുന്ന ഒരു ആഗോള കമ്യൂണിസം ഇന്ന്‌ ലോകത്ത്‌ നിലവിലില്ല. കമ്യൂണിസം ലോകത്ത്‌ കത്തിനിന്നപ്പോഴാണ്‌ ജമാഅത്ത്‌ അവരുമായി സംവാദം നടത്തിയത്‌. അന്ന്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ നേര്‍വിപരീതമായിരുന്നു. ദുര്‍ബലരും നിരാശരുമായിരുന്നു പൊതുവെ മുസ്‌ലിംകള്‍. എന്നാല്‍ ഇന്ന്‌ ഇസ്‌ലാം അങ്ങനെയല്ല. ഇന്ന്‌ ലോകത്ത്‌ വലിയ സാന്നിധ്യവും സ്വാധീനവും ഉണ്ട്‌ ഇസ്‌ലാമിന്‌. വലിയ തിരിച്ചുവരവ്‌ നടത്തിയ ഇസ്‌ലാം ലോക വ്യാപകമായി മുഖ്യചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ ഭൂപടത്തില്‍ അതിപ്രധാനമായ സ്ഥാനമാണിപ്പോള്‍ കൈവന്നിരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിക സമൂഹത്തിന്‌ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. എന്നാല്‍, നിലപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍, ജമാഅത്തും സി.പി.എമ്മും തമ്മില്‍ ആരോഗ്യകരമായ സംവാദത്തിന്റെ സാധ്യതകളുണ്ട്‌, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യവുമുണ്ട്‌. അങ്ങനെ സംവാദം ആവശ്യമുള്ള, അതിന്‌ കരുത്തുള്ള മുസ്‌ലിം സംഘടന ജമാഅത്തല്ലാതെ ഇല്ല. മുസ്‌ലിംകളെക്കുറിച്ച്‌ പഠിക്കാനും അറിയാനുമുള്ള വിശ്വസനീയമായ സോഴ്‌സും ജമാഅത്താണ്‌. അത്തരമൊരു സംവാദത്തിന്‌ പിണറായി വിജയനും സി.പി.എമ്മിനും സ്വാഗതം. 

6 comments:

തകരപ്പാട്ട said...

ജമാത്തിനു സി പി എം പ്രണയം അവസാനിപ്പിക്കാന്‍ തോന്നുന്നില്ല എന്ന ഒരു തിരിച്ചറിവ് മാത്രമാണ് ഈ അഭിമുഖം തരുന്നത് .. very sad

M. Ashraf said...

സി.പി.എമ്മിന്റെ ഗുണവശങ്ങള്‍ ഒരിക്കലും ജമാഅത്ത് തള്ളിക്കളഞ്ഞിട്ടില്ല. വിമര്‍ശനത്തിനിടയിലും സന്തുലിതമായി ഈ മറുപടികള്‍ എത്ര മനോഹരം. അതുതന്നെയാണ് ഇസ്‌ലാമിന്റെ മനോഹാരിതയും.

Unknown said...

ഉറങ്ങുന്നവരെ ഉണര്‍ത്താം.ഉറക്കംനടിക്കുന്നവരെയോ ..? ജമാഅത്തിനെ കുറിച്ചും ,അവരുടെ നിലപാടുകളെകുറിച്ചും നന്നായി അറിയുന്ന വിപ്ലവ പാര്‍ട്ടി ഇപ്പോള്‍ ഇങ്ങനെ ഒരു നിലപാടുമായി വന്നത് ഇപ്പോഴത്തെ 'കാറ്റ് 'തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലായിരിക്കും ,പക്ഷെ ആ പൂതി മനസ്സിലിരിക്കത്തെയുള്ളൂ.....

തകരപ്പാട്ട said...

വൈകുന്നേരം മദ്യപിച്ചു ലക്കു കെട്ടു വന്നു പെൻപറന്നോത്തിയേയും കുട്ടികളെയും തല്ലി ചതക്കുന്നതു കണ്ടിട്ടു ' ഇയാളെ ഉപെക്ഷിക്കരുതൊ ' എന്നുള്ളവന്റെ ചോദ്യത്തിനു ' കുട്യോൾട അച്ചനല്ലെ, എങ്ങനാ ഉപേക്ഷിക്കുക ' എന്നു പറയുന്നതു പോലാ ഈ അഭിമുഖം ... :( കഷ്ടം

Irshad said...

നല്ല ചോദ്യങ്ങള്‍...
വ്യക്തതയുള്ള ഉത്തരങ്ങള്‍....

Unknown said...

prathipaksha bahumanathodeyulla nishpaksha vilayiruthalukal. nethrthwathinte pakwatha paadamakatte evarkkum.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates