Monday, 3 June 2013

മാധവിക്കുട്ടിയുടെ മതം മാറ്റം: വിവാദത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് സംശയം/ വര്‍ത്തമാനം


Lead news kamala
നാലാം ചരമ വാര്‍ഷികത്തിലും കമലാസുരയ്യയുടെ മതം മാറ്റം ചൂടേറിയ വിവാദമാക്കി നിര്‍ത്തുന്നതിനു പിന്നില്‍ വര്‍ഗീയ ശക്തികളുടെ ഗൂഡാലോചനയെന്നു സൂചന. സോഷ്യല്‍ മീഡിയയിലും ചില ചാനലുകളിലും ഇപ്പോഴും വിവാദം കത്തിക്കുന്നതിനു പിന്നില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കേന്ദ്രമാണെന്ന സംശയമാണ് ബലപ്പെടുന്നത്.
മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പ്രമുഖ പ്രഭാഷകനായ മുസ്‌ലിം ലീഗ് നേതാവ് നല്‍കിയ ഉറപ്പിന്മേലാണ് കമലാദാസ് മതം മാറി ഇസ്‌ലാം സ്വീകരിച്ചത് എന്നാണു ആര്‍ എസ് എസ് പത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത നേതാവുമായി അവിഹത ബന്ധം പുലര്‍ത്തിയിരുന്നുവെന്നു കമല തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.ജന്മഭൂമി പത്രാധിപയായി ഏറെ കാലം പ്രവര്‍ത്തിച്ച ലീല മേനോന്‍ കമല സുരയ്യ ജീവിച്ചിരിക്കുമ്പോഴോ ശേഷമോ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ പുറത്തെടുത്തത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കമല തന്റെ ഉറ്റ സുഹൃത്താണെന്ന് പറയുന്ന ലീല മേനോന്‍, എങ്കില്‍ സുഹൃത്തിനെ മരണാനന്തരം അപകീർത്തിപ്പെടുതുന്നത് എന്തിനാണെന്നതും ദുരൂഹത ഉയര്‍ത്തുന്നു.
കമല സുരയ്യ ജീവിച്ചിരിക്കുമ്പോള്‍ കൂടെ നില്‍ക്കുകയും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ പറ്റുകയും ചെയ്ത യുവ എഴുത്തുകാരി ഇന്ദുമേനോന്‍, ഒരാളുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് കമല മതം മാറിയതെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ഉടനെയാണ് ലീല മേനോന്റെയും ലേഖനം പുറത്തു വന്നത്. ലവ് ജിഹാദിനെ ന്യായീകരിക്കുന്ന കഥ പ്രസിദ്ധീകരിച്ചു ഈ എഴുത്തുകാരി വിവാദം സൃഷ്ടിച്ചിരുന്നു. കമല സുരയ്യയും പ്രണയ വാഗ്ദാനം നല്‍കി മതം മാറ്റിയ ഇരയാണ് എന്ന് പരോക്ഷമായി പറയുകയാണ് പിന്നീട് നല്‍കിയ അഭിമുഖത്തില്‍.
പ്രണയത്തിനു വശംവദയായാണ് കമല മതം മാറിയതെന്ന ആരോപണത്തെ, അവരുടെ മകന്‍ എം ഡി നാലപ്പാട്ട് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇസ്‌ലാമിനോട് അമ്മയ്ക്ക് നേരത്തെ തന്നെ ആഭിമുഖ്യമുണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീല മേനോന്റെ ലേഖനത്തില്‍, എം ഡി നാലപ്പാട്ടിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നിർബന്ധതിനു വഴങ്ങിയാണ് കമല സുരയ്യ ഇസ്‌ലാം മതത്തില്‍ തുടര്‍ന്നതെന്നും അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ലീല മേനോന്‍ പറയുന്നു.
കേരളത്തില്‍ ജാതി സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാഗരണം നടത്തുന്ന ഒരു പശ്ചാത്തലത്തില്‍ പഴയ വിവാദം പൊടിതട്ടി എടുത്തത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കപ്പെടുന്നു http://varthamanam.com/?p=14639

സ്‌നേഹത്തിന്റെ തുരുത്ത്‌ കമല സുരയ്യ /എം.വി. ബെന്നി

സ്‌നേഹത്തിന്റെ തുരുത്ത്‌/ /\എം.വി. ബെന്നി

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു നോംചോംസ്‌കിയും പത്‌നിയും. ചടങ്ങില്‍ കമലാദാസിനെ ക്ഷണിച്ചിട്ടില്ലെന്നറിഞ്ഞ്‌ അവര്‍ അത്ഭുതപ്പെട്ടു. ഒടുവില്‍ ചോംസ്‌കിയും പത്‌നിയും മാധവിക്കുട്ടിയുടെ വസതിയിലെത്തിയാണ്‌ സംഭാഷണം നടത്തിയത്‌. 
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ലോകമെമ്പാടുമുള്ള എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തെ തിരിച്ചറിയുന്നത്‌ കമലാദാസ്‌ എന്ന എഴുത്തുകാരിയിലൂടെയാണ്‌. കമലയുടെ മുഖം സ്‌നേഹത്തിന്റേതാണെന്ന്‌ അവര്‍ കരുതുന്നു. സംസ്‌കാരത്തിന്റെ പൊള്ളത്തരവും അധികാരത്തിന്റെ കാപട്യവും തുറന്നുപറഞ്ഞ്‌ ഈ എഴുത്തുകാരി സ്‌നേഹത്തെക്കുറിച്ച്‌ വാചാലയാവുന്നു. രാഷ്‌ട്രങ്ങളുടെ അതിരുകളോ ഭൂഖണ്ഡങ്ങളുടെ വേര്‍തിരിവുകളോ അവരെ ബാധിക്കുന്നില്ല. എന്നിട്ടും മലയാളി, മാധവിക്കുട്ടിയെ തിരിച്ചറിയുന്നില്ല. എഴുത്തിന്റെ ഉന്മാദത്തെ തിരിച്ചറിയാനാവാത്ത രീതിയില്‍ മലയാളിസമൂഹം ഒരു മദ്ധ്യവര്‍ത്തി സമൂഹമായി അധഃപതിച്ചതാവാം കാരണം. ലോകാദരം നേടിയ ആ എഴുത്തുകാരിയുടെ സംഭാഷണങ്ങളിലെ ചില ഭാഗങ്ങള്‍... 

ആദ്യകാല രചനകളുടെ പശ്ചാത്തലം? 
ഏതാണ്ട്‌ പതിനെട്ടു വയസ്സാകുമ്പോഴാണ്‌ ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങുന്നത്‌. എന്‍.വി കൃഷ്‌ണവാരിയരായിരുന്നു അന്ന്‌ പത്രാധിപര്‍. 
പക്ഷേ, അതിനുമുമ്പുതന്നെ ഒരെഴുത്തുകാരിയെന്ന നിലയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എനിക്ക്‌ പതിനാലര വയസ്സുള്ളപ്പോഴാണത്‌. PEN ന്റെ ഇന്ത്യന്‍ എഡിഷന്റെ ഓഫീസ്‌ അന്ന്‌ ബോംബെയിലാണ്‌. ഒരു പാഴ്‌സിയെ വിവാഹം കഴിച്ച ഫ്രഞ്ചുകാരി സോഫിയവാഡിയ ആയിരുന്നു എഡിറ്റര്‍. 
പെന്‍ മാഗസിനില്‍ ഞാനൊരു കവിതയെഴുതി. യുദ്ധത്തില്‍ ഭൂമിയിലുള്ള എല്ലാവരും മരിച്ചു. പക്ഷേ, ഒരാള്‍ മാത്രം മരിച്ചില്ല. മരിച്ചവരുടെ പ്രതിനിധിയായി ഒരമ്മ, മരിക്കാത്തയാളെ അഭിസംബോധന ചെയ്യുന്നതായിരുന്നു കവിതയുടെ പ്രമേയം. മരിക്കാതെ ശേഷിച്ച ആള്‍ക്ക്‌ മറ്റാരെയെങ്കിലും സ്‌നേഹിക്കേണ്ട ബാധ്യതയുണ്ടായിരുന്നില്ല. അതായിരുന്നില്ലല്ലോ മരിച്ചവരുടെ സ്ഥിതി. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാന്‍ പാടുപെട്ടവരാണ്‌. അതുകൊണ്ട്‌ മനുഷ്യരാശിയുടെ അവസാനപ്രതിനിധി ഭാഗ്യവാനാണെന്ന്‌ എനിക്കു തോന്നി. മരിച്ചവര്‍ മരിക്കാത്തയാള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു. 
പെന്‍-ല്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യകവിത വ്യാപകമായി പ്രശംസിക്കപ്പെട്ടു. ബോംബെയില്‍ എഴുത്തുകാരുടെ മാസംതോറുമുള്ള ഒത്തുചേരലില്‍ ഞാന്‍ പ്രിയപ്പെട്ടവളായി. ആദ്യ കവിതകൊണ്ടുതന്നെ എസ്റ്റാബ്ലിഷ്‌ ചെയ്‌ത എഴുത്തുകാരിയാണ്‌ ഞാന്‍. സാധാരണഗതിയില്‍ പത്തോ ഇരുപതോ കവിതകള്‍ക്കു ശേഷമായിരിക്കും ഒരു കവി അംഗീകരിക്കപ്പെടുക. എനിക്ക്‌ ആ ബുദ്ധിമുട്ടുണ്ടായില്ല. 
കഥയുടെ തുടക്കം
അതിനുശേഷമാണ്‌ ഞാന്‍ മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയത്‌. എന്റെ വിവാഹം അത്ര നല്ല അനുഭവമായിരുന്നില്ല. അതിന്റെ സങ്കടങ്ങള്‍ എനിക്കുണ്ടായിരുന്നു. അമ്മമ്മ-അമ്മയുടെ അമ്മയായിരുന്നു എന്റെ ഡിയറസ്റ്റ്‌. എന്റെ വിവാഹം പരാജയമാണെന്നു പറഞ്ഞാല്‍ അത്‌ അമ്മക്കു വിഷമമാകും. എല്ലാം പറയാവുന്ന സുഹൃത്ത്‌ എനിക്ക്‌ സാഹിത്യം മാത്രമായിരുന്നു. എന്റെ സങ്കടങ്ങള്‍ ഞാന്‍ എഴുതിത്തീര്‍ക്കുകയായിരുന്നു.
വിവാഹജീവിതത്തിന്റെ നിരാശതകള്‍ എന്റെ ആദ്യകാല കഥകളിലുണ്ടായിരുന്നു. സന്തോഷകരമല്ലാത്ത വിവാഹജീവിതം സഹിച്ച്‌ ആത്മഹത്യ ചെയ്‌തപോലെ ജീവിക്കുകയാണോ വേണ്ടത്‌, അതോ സ്‌നേഹമുള്ള ഒരാളെ കണ്ടുപിടിച്ച്‌ സന്തോഷത്തോടെ ജീവിക്കുകയാണോ വേണ്ടത്‌? മരണംവരെ ഒരു നനഞ്ഞ പക്ഷിയെപ്പോലെ ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ ഇഷ്‌ടമുള്ള ആളോടൊപ്പം സ്‌നേഹത്തോടെ ജീവിക്കുകയാണെന്ന്‌ എനിക്കു തോന്നി. 
ഞാനും ദാസേട്ടനും ഓബ്രിമേനോന്റെ അച്ഛന്‍ നാരായണമേനോനും ഒരുമിച്ച്‌ ഒരിക്കല്‍ ഒരു സിനിമ കാണാന്‍ പോയി. എന്റെ സങ്കടങ്ങള്‍ മനസ്സിലാക്കിയിട്ടാകണം സിനിമ കഴിഞ്ഞ്‌ മടങ്ങിവരുംവഴി നാരായണമേനോന്‍ എന്നോടു ചോദിച്ചു; സിനിമ കണ്ടിരിക്കുമ്പോള്‍ ദാസേട്ടന്‍ എപ്പോഴെങ്കിലും ആമിയുടെ കൈയില്‍ തൊട്ടുവോ എന്ന്‌. ദാസേട്ടന്‍ അങ്ങനെ ഒരു റൊമാന്റിക്ക്‌ ടൈപ്പല്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞു; ദാസേട്ടന്‍ ആമിയുടെ കൈയില്‍ തൊട്ടില്ലെങ്കില്‍ തിയേറ്ററില്‍ അടുത്തിരിക്കുന്ന ആരുടെയെങ്കിലും കയ്യില്‍ ആമി സ്‌നേഹത്തോടെ സ്‌പര്‍ശിക്കണം. ജീവിതം ഒരിക്കലും ഒരു നനഞ്ഞ പക്ഷിയെപ്പോലെ ആയിരിക്കരുത്‌. 

ദാസേട്ടന്‍ ജോലിക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാന്‍ ഏകാകിയാണ്‌. മറുനാട്ടിലെ ഏകാന്തവാസം. വീട്ടില്‍ വയ്‌പ്പുകാരന്‍ കൃഷ്‌ണനുണ്ട്‌. പിന്നെ, പാലക്കാട്ടു നെന്മാറയില്‍നിന്ന്‌ പഠിക്കാനെത്തിയ രണ്ടാണ്‍കുട്ടികളും. അവര്‍ നെന്മാറയിലെ വല്ലങ്കിവേലയെക്കുറിച്ച്‌ പറഞ്ഞുതന്നത്‌ ഇപ്പോഴും എനിക്ക്‌ ഓര്‍മയുണ്ട്‌. 
ഏകാന്തതയുടെ വിരസത ഒഴിവാക്കാന്‍ ഞങ്ങള്‍ കാരംസ്‌ കളിക്കാന്‍ തുടങ്ങി. പക്ഷേ, അടുത്ത വീട്ടിലെ രണ്ടു നായര്‍ സ്‌ത്രീകള്‍ അതേക്കുറിച്ച്‌ ദാസേട്ടനോട്‌ പരാതി പറഞ്ഞു. അതോടെ കാരംസ്‌കളി നിന്നു. എന്നാല്‍ പരാതി പറഞ്ഞ നായര്‍സ്‌ത്രീകള്‍ കാരംസ്‌ കളിക്കാന്‍ എനിക്ക്‌ കൂട്ടിനുവരുമോ? അതുമില്ല. അങ്ങനെ വീണ്ടും ഏകാന്തത. ഇടക്ക്‌ ആരുമറിയാതെ പകല്‍നേരങ്ങളില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പോയിട്ടുണ്ട്‌. അതും അയല്‍ക്കാരികളുടെ പരാതിക്ക്‌ വിഷയമായി.

കല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന എന്നെപ്പോലൊരു പരിഷ്‌കാരിപ്പെണ്ണിനെ ആട്ടുകല്ലില്‍ കെട്ടിയിട്ടതിനു തുല്യമായിരുന്നു അക്കാലത്തെ എന്റെ ജീവിതം. വിവാഹത്തിനുള്ള പ്രായമൊന്നും എനിക്കായിരുന്നില്ല. എന്റെ വിവാഹം നേരത്തെയായിരുന്നല്ലോ. കുറഞ്ഞത്‌ 21 വയസ്സുകഴിയാതെ പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത്‌. വിവാഹത്തിനു ശേഷം പെണ്‍കുട്ടികളുടെ ജീവിതം മുഴുവന്‍ വിലക്കുകളാണ്‌. അരുതുകളുടെ ലോകം. 
വിവാഹജീവിതത്തില്‍ ആനന്ദമില്ലാതിരുന്നതുകൊണ്ട്‌ ഞാനൊരുപാട്‌ കവിതകളെഴുതി. എന്നെ എഴുത്തുകാരിയാക്കിയത്‌ ആ നിരാശതകളായിരുന്നു. 
എഴുത്തും വായനയും?
മാതൃഭൂമിയില്‍ കഥകളെഴുതാന്‍ തുടങ്ങിയ കാര്യം ഞാന്‍ പറഞ്ഞുവല്ലോ. പന്ത്രണ്ടു രൂപയായിരുന്നു അന്ന്‌ കഥക്കു പ്രതിഫലം. ആ കഥകള്‍ക്ക്‌ വായനക്കാരുടെ ഇടയില്‍നിന്ന്‌ നല്ല പ്രതികരണങ്ങള്‍ കിട്ടിയിരുന്നു. പണത്തേക്കാള്‍ കൂടുതല്‍ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്‌ ആ പ്രതികരണങ്ങളായിരുന്നു. കഥ നന്നായിരുന്നുവെന്ന്‌ പത്രാധിപര്‍ എനിക്കെഴുതുന്ന ഒരു കത്തിനുപോലും ഞാന്‍ വലിയ വില കല്‍പിക്കാറുണ്ട്‌. എഴുത്ത്‌ പണത്തിനുവേണ്ടി മാത്രം ചെയ്യുന്ന വേശ്യാവൃത്തിയല്ല. സാഹിത്യത്തിനും കലക്കും പ്രതികരണം പ്രധാനമാണ്‌. എല്ലാറ്റിലും സ്‌നേഹത്തിന്റെ ഒരു സ്‌പര്‍ശമുണ്ടായിരിക്കണം. 

വായനയുടെ ലോകം
വായനയെക്കുറിച്ച്‌ ചോദിച്ചുവല്ലോ. ഒരെഴുത്തുകാരിയായി അറിയപ്പെടാന്‍ തുടങ്ങുന്നതിനുമുമ്പുതന്നെ ഞാന്‍ നല്ലൊരു വായനക്കാരിയായിരുന്നു. പതിനാലു വയസ്സിനുമുമ്പുതന്നെ മിക്കവാറും ക്ലാസിക്കുകള്‍ വായിച്ചുതീര്‍ത്തു. ചാള്‍സ്‌ ഡിക്കന്‍സ്‌, തര്‍ജിനീവ്‌, അനതോള്‍ ഫ്രാന്‍സ്‌ തുടങ്ങിയ എഴുത്തുകാരുടെ ക്ലാസിക്കുകള്‍ വായിക്കാതെ മോഡേണ്‍ റൈറ്റിങ്‌ മാത്രം വായിച്ചിട്ട്‌ കാര്യമില്ല എന്നാണെന്റെ വിശ്വാസം. 
ദാസേട്ടന്റെ അച്ഛന്‍ സി.വി സുബ്രഹ്മണ്യ അയ്യര്‍ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വലിയ പുസ്‌തകശേഖരം എന്റെ അമ്മാവന്‍ നാലപ്പാട്ട്‌ നാരായണമേനോന്റെ അധീനതയിലായിരുന്നു. അതു മുഴുവന്‍ ഞങ്ങള്‍ വായിച്ചു തീര്‍ത്തു. ക്ലാസിക്കുകള്‍ നന്നായി വായിച്ചിരുന്നതുകൊണ്ട്‌ ജീവിതത്തിന്റെ ഒരു പകുതി ക്ലാസിക്‌ കൃതികളിലെ കഥാപാത്രങ്ങളോടൊപ്പമായിരുന്നു. മറ്റേ പകുതി നാലപ്പാട്ടും.

അമ്മാവന്‍ വിവര്‍ത്തനം ചെയ്‌ത 'പാവങ്ങള്‍' വായിച്ചത്‌ മറക്കാനാവാത്ത അനുഭവമായിരുന്നു. വായനയുടെ ഇന്ദ്രജാലം, റൊമാന്‍സ്‌ എന്നൊക്കെ പറയാം. അതൊന്നുമില്ലായിരുന്നെങ്കില്‍ ജീവിതം ശുഷ്‌ക്കമാകുമായിരുന്നു. പിന്നീട്‌ ഓസ്‌കാര്‍ വൈല്‍ഡ്‌, ഫ്‌ളോബേര്‍, ടോള്‍സ്റ്റോയി എന്നിവരുടെ കൃതികളിലൂടെ വായന തുടര്‍ന്നു. അമ്മയും നന്നായി വായിച്ചിരുന്നു, മോനു ഒരു ദിവസം ഒരു പുസ്‌തകംവീതം വായിക്കുന്ന കാലമുണ്ടായിരുന്നു. എനിക്ക്‌ ജീവിതത്തിലെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്‌ വായന തന്നെയായിരുന്നു. വായന നമ്മെ ഗുണകരമായി സ്വാധീനിക്കും. കളവിനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയുന്നത്‌ മെഴുകുതിരിക്കാലുകള്‍ മോഷ്‌ടിച്ച കള്ളന്‌ പാവങ്ങളിലെ ബിഷപ്പ്‌ മാപ്പുകൊടുത്തതു വായിച്ച അനുഭവമുള്ളതുകൊണ്ടാണ്‌. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അച്ഛന്‍ പുസ്‌തകങ്ങള്‍ക്ക്‌ പണം ചെലവാക്കുമായിരുന്നില്ല. പക്ഷേ, ഞങ്ങള്‍ക്ക്‌ ട്യൂഷനു വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കും!

അച്ഛനുമായി താരതമ്യം ചെയ്‌താല്‍ ഞങ്ങള്‍ക്കു വേണ്ടത്ര പണമുണ്ടായിരുന്നില്ല. എന്നിട്ടും മക്കള്‍ക്ക്‌ വായിക്കാന്‍ പുസ്‌തകങ്ങള്‍ വാങ്ങിക്കൊടുത്തു. യഥാര്‍ഥ വിദ്യാഭ്യാസം അതാണെന്ന്‌ ഞാന്‍ കരുതുന്നു. അല്ലാതെ അധ്യാപകര്‍ അവര്‍ക്കുതന്നെ വേണ്ടത്ര നിശ്ചയമില്ലാതെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയുന്നതല്ല വിദ്യാഭ്യാസം.

മലയാളവും മലയാളിയും? 
�ഐ ഡോണ്ട്‌ നോ മല്യാലം� എന്ന്‌ സ്റ്റൈലില്‍ സംസാരിച്ചുതുടങ്ങുന്ന പെണ്‍കുട്ടിയോട്‌ ചോദിക്കണം വീടെവിടെയെന്ന്‌? ഒന്നുകില്‍ കൊരട്ടി. അല്ലെങ്കില്‍ ചാലക്കുടി. അതുമല്ലെങ്കില്‍ കേരളത്തില്‍ത്തന്നെ മറ്റേതെങ്കിലുമൊരിടം. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്തായിരുന്നെങ്കില്‍ ഇതിനൊക്കെ എന്തെങ്കിലും ഒരര്‍ത്ഥമുണ്ടായിരുന്നു എന്നു പറയാം. ഇന്ന്‌ എന്തിന്‌ ഈ ഗോഷ്‌ടി? ലണ്ടനില്‍ പഠിച്ച ആള്‍പോലും തെറ്റില്ലാതെ മലയാളം പറയുമ്പോഴാണ്‌ കേരളത്തില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ ഇങ്ങനെ സംസാരിക്കുന്നത്‌. ഇവര്‍ക്ക്‌ ഇംഗ്ലീഷുമറിയില്ല, മലയാളവുമറിയില്ല എന്നതാണ്‌ സത്യം. 
രാഷ്‌ട്രീയത്തിലുള്ള എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ച്‌ ഒരിക്കല്‍ ഒരു കുട്ടി ഇവിടെ വന്നു. ആ കുട്ടിയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിന്‌ ഞാനൊരു അവതാരിക കൊടുക്കണം. പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിന്‌ 40,000 രൂപ നല്‍കാന്‍ കോളേജ്‌ അധികാരികള്‍ തയാറാണ്‌.
ഞാന്‍ കവിതകള്‍ വായിച്ചുനോക്കി. സംഗതി പൈങ്കിളി സാഹിത്യമാണ്‌. അതല്ല എന്നെ ദേഷ്യം പിടിപ്പിച്ചത്‌. ഇംഗ്ലീഷ്‌ഭാഷ അല്‌പംപോലും ആ കുട്ടിക്കറിയില്ല. അപ്പാടെ പൊട്ട ഇംഗ്ലീഷ്‌. അപ്പോള്‍ ഈ കുട്ടിയുടെ കവിത വായിച്ച്‌ പ്രശംസിച്ച കോളേജ്‌ അധ്യാപകര്‍ക്കും ഇംഗ്ലീഷ്‌ അറിയില്ലെന്നു വേണ്ടേ ധരിക്കാന്‍? എനിക്കു ദേഷ്യം വന്നു. ഞാന്‍ അവതാരികയെഴുതിയില്ല. കുട്ടിയോടുപോയി ആദ്യം ഇംഗ്ലീഷ്‌ പഠിച്ചു വരാന്‍ പറഞ്ഞു. കുട്ടി പോയതിന്റെ പിന്നാലെ ഫോണ്‍ വന്നു. ഞാന്‍ പറഞ്ഞുവിട്ടതിന്റെ ദുഃഖംകൊണ്ട്‌ കുട്ടി ബോധംകെട്ടു വീണത്രെ. ഞാനാ കുട്ടിയോട്‌ മോശമായി പെരുമാറിയെന്നാണ്‌ ഫോണ്‍ ചെയ്‌തയാളുടെ പരാതി. അവതാരിക വേണമെന്ന ആവശ്യം അയാള്‍ ആവര്‍ത്തിച്ചു. പക്ഷേ, ഞാന്‍ തയ്യാറായില്ല. വേണമെങ്കില്‍ ഞാനൊരു സ്വര്‍ണ്ണച്ചങ്ങല വാങ്ങി ആ കുട്ടിക്കു കൊടുക്കാം. പക്ഷേ, അവതാരിക വയ്യ. 

പിന്നീട്‌ തപാലില്‍ വരുന്നത്‌ ആ കുട്ടിയുടെ കവിതാഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിന്റെ ക്ഷണക്കത്താണ്‌. ഒരുപക്ഷേ, മറ്റാരെങ്കിലും അവതാരിക എഴുതിക്കൊടുത്തുകാണും. 
ഇല്ലസ്‌ട്രേറ്റഡ്‌ വീക്ക്‌ലി, ഫെമിന, പോയറ്റ്‌ തുടങ്ങി പല പ്രസിദ്ധീകരണങ്ങളുടെയും പോയട്രി എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കവിത ജഡ്‌ജ്‌ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്ന്‌ ലോകം അംഗീകരിച്ചിട്ടുമുണ്ട്‌. എന്റെ പ്രൊഫഷണല്‍ ജഡ്‌ജ്‌മെന്റ്‌ ലംഘിക്കാന്‍ എനിക്ക്‌ സാധ്യമല്ല. 
വായനക്കാരെ സത്യത്തോടടുപ്പിക്കാനാണ്‌ സാഹിത്യം. പക്ഷേ, നമുക്കിപ്പോള്‍ അതിലൊന്നുമല്ല താല്‌പര്യം. 

�ടൗണ്‍ഹാളില്‍ നാളെ സ്വപ്‌നചന്ത� എന്നൊരു നോവല്‍ പ്രസിദ്ധീകരിക്കുന്നുവെന്ന്‌ പണ്ടൊരിക്കല്‍ കുങ്കുമം വാരികയില്‍ പരസ്യം വന്നത്‌ ഓര്‍ക്കുന്നു. ആ നോവലിന്‌ എന്തുപറ്റി?
എഴുതാന്‍ കഴിഞ്ഞില്ല. ചില അസൗകര്യങ്ങള്‍ വന്നുപെട്ടു. അതിന്റെ പ്രമേയം അല്‍പം നീണ്ടൊരു കഥയായി എഴുതി കുങ്കുമം വാരികയില്‍തന്നെ പ്രസിദ്ധീകരിച്ചു. 

കഥാരചനക്കുള്ള ഊര്‍ജ്ജം എവിടെനിന്നായിരുന്നു? 
എന്റെ ചുറ്റുവട്ടത്തു കണ്ടതാണ്‌ ഞാനെഴുതിയത്‌. എന്നിട്ടും വിശ്വസിക്കാന്‍ വിസമ്മതിച്ചവരുണ്ട്‌. ഉദാഹരണത്തിന്‌ �സ്വയംവരം� എന്ന കഥ. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്തെ അനുഭവമാണ്‌. ചര്‍ച്ച്‌ഗേറ്റിനടുത്തുള്ള പാര്‍ക്കില്‍ രാവിലെ ഒരു മകന്‍ അയാളുടെ തള്ളയെ കൊണ്ടുവന്നിരുത്തും. വൈകീട്ട്‌ ജോലി കഴിഞ്ഞെത്തിയാല്‍ അയാള്‍ അമ്മയെ തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. അല്‌പം മാനസിക വിഭ്രാന്തിയുള്ള സ്‌ത്രീയായിരുന്നു അവര്‍. പക്ഷേ, ഒരുദിവസം വൈകീട്ട്‌ അമ്മയെ തിരിച്ചുകൊണ്ടുപോകാന്‍ മകനെത്തിയില്ല. കുഴപ്പക്കാരായ ചില ചെറുപ്പക്കാര്‍ കടലാസുകൊണ്ട്‌ കിരീടമുണ്ടാക്കി രാജകുമാരന്മാരായി ഭാവിച്ച്‌ ആ സ്‌ത്രീയെ ഗാംങ്‌ റേപ്പ്‌ ചെയ്‌തു കൊന്നു. മാനസികവിഭ്രാന്തിയുള്ള ആ അമ്മയെ ഒരു രാജകുമാരിയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ചെറുപ്പക്കാര്‍. ഈ പ്രമേയം ഉള്‍ക്കൊള്ളാന്‍തക്ക അനുഭവപരിസരം കേരളത്തിലെ ചില വിമര്‍ശകര്‍ക്കെങ്കിലുമുണ്ടായിരുന്നില്ല.
അന്തസ്സ്‌
കഥാകാര്‍ക്ക്‌ നിരീക്ഷണ ശക്തിവേണം. നമ്മള്‍ മനസ്സിരുത്തി ഒരാളെ പിന്തുടര്‍ന്നാല്‍ അയാളുടെ ചിന്തപോലും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. 
ബോംബെയില്‍ പ്രസിദ്ധ സൈക്യാട്രിസ്റ്റായിരുന്ന ഡോ. രമണ്‍ലാല്‍ പട്ടേല്‍ പാതിരോഗം മാറിയ രോഗികളെ പലപ്പോഴും എന്നെ ഏല്‍പിക്കുമായിരുന്നു. രോഗികള്‍ക്ക്‌ സ്‌നേഹം മാത്രം മതി. കൈ പിടിക്കുക. സ്‌നേഹിക്കുക. ചിത്രം വരക്കാന്‍ സഹായിക്കുക. കവിതയെഴുതാന്‍ പഠിപ്പിക്കുക എന്നിങ്ങനെയായിരുന്നു എന്റെ പരിചരണം. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്‌താല്‍ ഭ്രാന്തില്ലാതാകും. ജീവിതം പാഴാകുന്നു എന്ന്‌ തോന്നുമ്പോഴാണ്‌ ഭ്രാന്തു വരുന്നത്‌. ജയിലിലെ അന്തേവാസികളെയും ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

രചനാജീവിതത്തിന്റെ പരിവര്‍ത്തനത്തെ എങ്ങനെ കാണുന്നു?
വായനക്കാരെ ആകര്‍ഷിച്ച എന്റെ ആദ്യകാല കഥകള്‍ പ്രധാനമായും സെന്റിമെന്റലാണ്‌. സെന്റിമെന്റല്‍ എന്നത്‌ മൂടല്‍മഞ്ഞാണ്‌. സ്വയം അനുകരിക്കാതിരിക്കാന്‍ ഞാന്‍ രചനയില്‍ ജാഗ്രത പുലര്‍ത്താറുണ്ട്‌. എന്റെ ആദ്യകാലകഥകള്‍ സെന്റിമെന്റലാണെങ്കില്‍ പില്‍ക്കാലകഥകള്‍ ക്ലിനിക്കലാണ്‌. ക്ലിനിക്കുകളില്‍ സ്‌ക്രൂട്ടിനി ചെയ്യുംപോലെ അവ കുറേക്കൂടി സ്‌ട്രോങ്ങായിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. വെറുതെ കരഞ്ഞാല്‍ പോരാ. എഴുത്തിലൂടെ മനുഷ്യാന്തസ്സ്‌ സ്ഥാപിക്കപ്പെടണം. അതിനാണ്‌ ഞാനെന്റെ രചനകളിലൂടെ എല്ലായ്‌പോഴും ശ്രമിച്ചിട്ടുള്ളത്‌.

കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം?
പണമുള്ളവര്‍. അതായത്‌ കേരളത്തിലെ അപ്പര്‍ക്ലാസ്‌, മലയാള പുസ്‌തകങ്ങള്‍ വായിക്കുകയില്ല. എന്നുവച്ച്‌ അവര്‍ ഇംഗ്ലീഷ്‌ പുസ്‌തകങ്ങള്‍ വായിക്കുമോ? അതുമില്ല. ഇംഗ്ലീഷ്‌ അറിയാമെന്ന്‌ അതിഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ഇന്ത്യാ ടുഡെ വാങ്ങും. പിന്നെ ഒരു വനിതയും. കേരളത്തിലെ മിഡില്‍ ക്ലാസും അപ്പര്‍ക്ലാസും അജ്ഞതയുടെ കൂടാണ്‌. അവരുടെ പാമരത്തമാണ്‌ നാടിന്റെ ശാപം. പക്ഷേ, കോളനികളില്‍ പാവങ്ങള്‍പോലും നന്നായി വായിക്കും. ഇവിടെ പെയിന്റ്‌ ചെയ്യാന്‍ വരുന്ന കുട്ടികളോട്‌ ചോദിച്ചാല്‍ അതു മനസ്സിലാകും. അവര്‍ക്ക്‌ നല്ല വിവരമുണ്ട്‌.
പക്ഷേ, പാമരന്മാരുടെ കൈയിലാണ്‌ സമ്പത്ത്‌. അധികാരവും അവരുടെ കൈയില്‍. അതല്ല, കേരളത്തിനു പുറത്തെ സ്ഥിതി. ബംഗാളില്‍ പണമുള്ളവരും നന്നായി വായിക്കും. ഇവിടെ കോളേജില്‍ പഠിപ്പിക്കുന്നവര്‍ക്കുപോലും ഇംഗ്ലീഷും മലയാളവും ശരിക്കറിയില്ല. വിദേശത്തു പഠിക്കുന്ന മലയാളിപോലും ശരിയായി മലയാളം പറയുമ്പോഴാണ്‌, തേവരയില്‍ പഠിക്കുന്ന കുട്ടിക്ക്‌ മലയാളം അറിയില്ല എന്ന പോസ്‌.
എനിക്ക്‌ സത്യമായും ഭയമുണ്ട്‌. ആരാണ്‌ നമ്മുടെ കുട്ടികളെ നയിക്കുക? അമ്മമാര്‍ക്കു പ്രാപ്‌തിയില്ല. അച്ഛന്മാര്‍ കാശുണ്ടാക്കാന്‍ പരക്കംപായുന്നു. സ്വാഭാവികമായി കുട്ടികള്‍ ക്രിമിനലുകളാകാനുള്ള സാഹചര്യത്തില്‍ അകപ്പെടുന്നു. വായിക്കാത്ത ജനതയുടെ മനസ്സില്‍ അന്ധകാരമാണ്‌. ആ അന്ധകാരമാണ്‌ നമ്മുടെ നാടിനെ നയിക്കുന്നത്‌.
ഒരു കല്യാണത്തിനോ സമ്മേളനത്തിനോ നമ്മുടെ നാട്ടില്‍ പങ്കെടുക്കാന്‍ കഴിയുമോ? എല്ലാം മാമാങ്കങ്ങള്‍. തിന്നുക, തേട്ടുക. തിന്നുക, തേട്ടുക. അത്രമാത്രം.
പഴയ കാലം
ഒരു വിരുന്നിനുപോകാന്‍ വയ്യ. ഒരിക്കല്‍ ലയണ്‍സ്‌ ക്ലബ്ബിന്റെ വിരുന്നില്‍ ഞാന്‍ പങ്കെടുത്തു. പട്ടികള്‍ പോലും ഭക്ഷണത്തിനുമുന്നില്‍ ഇത്രയും ആക്രാന്തം കാട്ടാറില്ല. വിരുന്നിനു ചെല്ലുന്നിടങ്ങളില്‍ സസ്യഭക്ഷണക്കാര്‍ക്കുവേണ്ടി ചെറുതെന്തെങ്കിലും ഒരുക്കിയിരിക്കും. അത്‌ ആദ്യം തന്നെ നോണ്‍ വെജിറ്റേറിയന്‍കാര്‍ കയറി തട്ടും. പിന്നെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനു നേര്‍ക്കുള്ള ആക്രാന്തമാണ്‌. ഞാനിത്ര കോഴിയെ തിന്നു, ഇത്ര മൃഗത്തിനെ തിന്നു എന്ന മട്ടിലാണ്‌ സംസാരം. അവരുടെ പെണ്ണുകള്‍ തിന്നുകൊഴുത്ത്‌ ഗെയ്‌റ്റ്‌ വേ ഓഫ്‌ ഇന്ത്യ പോലെയിരിക്കുകയാണ്‌. ഞാന്‍ ലയണ്‍സ്‌ ക്ലബ്ബുകാരോടു പറഞ്ഞു: നിങ്ങള്‍ വിരുന്നിനു കൊണ്ടുപോകുന്നതിനുമുന്‍പ്‌ ഭാര്യമാര്‍ക്ക്‌ കുറച്ച്‌ തൈരും ചോറും കൊടുക്കണം. എങ്കില്‍ ഇവിടെവന്ന്‌ അവര്‍ ഇങ്ങനെ ആക്രാന്തം കാട്ടില്ല.
ക്രിസ്‌ത്യന്‍ വേദഗ്രന്ഥത്തില്‍ പറയും, ഗ്ലട്ടണി ഈസ്‌ എ സിന്‍... ആര്‍ത്തി ഒരു പാപമാണ്‌.
ഇതൊന്നും പാവങ്ങളുടെ കാര്യമല്ല. ദാരിദ്ര്യം കൊണ്ടുള്ള ആര്‍ത്തിയുമല്ല. സമ്പന്നരുടെ ആര്‍ത്തിയാണ്‌. സമ്പന്നരുടെ ആര്‍ത്തിയാണ്‌ കേരളത്തെ ഉലയ്‌ക്കുന്നത്‌.
ഞാന്‍ കേരളത്തിന്റെ പഴയ കാലം ഓര്‍ക്കുകയാണ്‌. അമ്മമാര്‍ പിടിയരി മാറ്റിവച്ച്‌ അതുകൊണ്ട്‌ സാധുക്കള്‍ക്ക്‌ കഞ്ഞിപ്പാര്‍ച്ച നടത്തിയിരുന്ന കാലം. ഉച്ചക്ക്‌ ഒരു നേരമെങ്കിലും സാധുക്കള്‍ക്ക്‌ ഭക്ഷണം കിട്ടുമായിരുന്നു. എന്തൊരു മഹത്തായ ഗാന്ധിയന്‍ ആദര്‍ശമായിരുന്നു അത്‌! അതിലൊക്കെ ദൈവികമായ ഒരു ചന്തമുണ്ട്‌. തണ്ണീര്‍പന്തലുകെട്ടി വഴിയാത്രക്കാര്‍ക്ക്‌ സംഭാരം നല്‍കുമായിരുന്നു. ഉച്ചക്കുള്ള ഭക്ഷണം നാലപ്പാട്ട്‌ വരുന്നവര്‍ക്കെല്ലാം നല്‍കുമായിരുന്നു. അതൊന്നും സമ്പത്തുണ്ടായിട്ടല്ല ചെയ്‌തിരുന്നത്‌. ദിവസേന നമുക്ക്‌ സദ്യ വേണമെന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ സാധുക്കള്‍ക്ക്‌ കൊടുക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല.
കേരളീയ സംസ്‌കാരത്തിന്റെ ലാളിത്യം അതെല്ലാമായിരുന്നു. ഇന്ന്‌ ആ സംസ്‌കാരമൊക്കെ അസ്‌തമിച്ചിരിക്കുന്നു. ഇപ്പോള്‍ നമുക്ക്‌ സാംസ്‌കാരിക വകുപ്പേ ഉള്ളൂ. 

സ്വന്തം തലമുറയിലെ കഥാകൃത്തുക്കള്‍ക്കുണ്ടായിരുന്ന ബന്ധം?
മഹാമോശം. പലര്‍ക്കും എന്നെ ഇഷ്‌ടമായിരുന്നില്ല. ഞാനെന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

സ്വയം കോമാളിയായി മലയാളികളുടെ മുന്നില്‍ പരിഹാസ്യയാകുന്നതില്‍ ഒരുതരം ഉത്സാഹംതന്നെയുള്ളതായി പലപ്പോഴും തോന്നുന്നുണ്ട്‌. അതേക്കുറിച്ച്‌?
മിക്കവാറും കേരളത്തില്‍ എനിക്ക്‌ നേരിടേണ്ടിവരുന്ന ചോദ്യങ്ങള്‍ ഒട്ടുമുക്കാലും വിഡ്‌ഢിത്തം നിറഞ്ഞവയായിരിക്കും. അതിനു പറ്റിയ വിഡ്‌ഢിത്തം ഞാന്‍ മറുപടിയായി പറയുകയും ചെയ്യുന്നു. പൊതുവില്‍ ആരെയെങ്കിലും അംഗീകരിക്കുന്ന കാര്യത്തില്‍ വൈമുഖ്യമുള്ള ജനതയാണ്‌ മലയാളി. എന്നെ നോബല്‍ സമ്മാന കമ്മറ്റി ഷോര്‍ട്ട്‌ലിസ്റ്റ്‌ ചെയ്‌തെന്ന്‌ പറയുന്നതുപോലും കളവാണെന്നാണ്‌ ഇവിടെ മിക്കവരുടെയും വിശ്വാസം. അപ്പോള്‍പിന്നെ ഞാന്‍ സ്വയമൊരു കോമാളിയാകുന്നതാണ്‌ നല്ലത്‌. ലോകമെമ്പാടും ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍ നിന്ന്‌ എനിക്ക്‌ ആദരവ്‌ ലഭിക്കുന്നുണ്ട്‌. ആ ആദരവ്‌ മലയാളികളില്‍നിന്ന്‌ കിട്ടണമെന്ന്‌ ആശിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
എഴുത്തുകാരിയെന്ന നിലയില്‍ നേരിടേണ്ടി വരുന്ന അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ പറയാമോ?
ചില കാര്യങ്ങള്‍ പറയാം. ഞാന്‍ നന്നായി ചരിത്രം ശ്രദ്ധിക്കുന്ന ഒരെഴുത്തുകാരിയാണ്‌. ചിലപ്പോള്‍ എന്റെ കഥകളില്‍ പ്രവചനസ്വഭാവത്തോടെ ചരിത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. അന്താരാഷ്‌ട്ര യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ട്‌ പലപ്പോഴും അത്‌ നമ്മുടെ വായനക്കാര്‍ മനസ്സിലാക്കാതെ പോയിട്ടുമുണ്ട്‌. 
കുറേക്കാലംമുന്‍പ്‌ ഞാന്‍ രണ്ടുവര്‍ഷക്കാലം ശ്രീലങ്കയിലുണ്ടായിരുന്നു. ഇന്തോ-ലങ്കന്‍ ഫ്രന്റ്‌ഷിപ്പ്‌ അസോസിയേഷന്റെ പ്രതിമാസയോഗം എന്റെ വസതിയിലാണ്‌ ചേര്‍ന്നിരുന്നത്‌. എതിരവീര ശരത്‌ചന്ദ്രയെപ്പോലുള്ള എഴുത്തുകാരൊക്കെ സുഹൃത്തുക്കളായത്‌ അക്കാലത്താണ്‌. അന്നത്തെ എന്റെ ഓര്‍മകളാണ്‌ �മനോമി� എന്ന നോവലിന്റെ വിഷയം. ഞാന്‍ അതേക്കുറിച്ച്‌ പറയാനല്ല ഉദ്ദേശിക്കുന്നത്‌.

സംഘര്‍ഷങ്ങള്‍
അക്കാലത്തൊരു പാശ്ചാത്യസാഹിത്യകാരന്‍ ശ്രീലങ്കയില്‍ താമസിച്ചിരുന്നു. പുസ്‌തകങ്ങളുടെ റോയല്‍റ്റി ഇനത്തില്‍ കോടികളാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചിരുന്നത്‌. പക്ഷേ, അത്‌ പണം വരുന്നതിനുള്ള ഒരു കുറുക്കുവഴി മാത്രമായിരുന്നു. സിംഹള-തമിഴ്‌ സംഘര്‍ഷങ്ങള്‍ക്ക്‌ വെടിമരുന്നാകുകയായിരുന്നു ആ പണം. എഴുത്തുകാരെ മുന്നില്‍നിര്‍ത്തി ഇത്തരം പല പ്രവര്‍ത്തനങ്ങളും പാശ്ചാത്യര്‍ നടത്താറുണ്ട്‌. 
ശ്രീലങ്കയുടെ കാര്യത്തില്‍ പാശ്ചാത്യര്‍ക്ക്‌ അക്കാലത്ത്‌ ചില ഉത്‌കണ്‌ഠകളുണ്ടായിരുന്നു. പൊതുവില്‍ തമിഴര്‍ക്കിടയില്‍ മാര്‍കിസ്റ്റ്‌ അനുകൂല മനോഭാവം ശക്തിപ്പെടുന്ന കാലമായിരുന്നു അത്‌. അത്‌ അടിച്ചമര്‍ത്തുന്നതിനുവേണ്ടി പാശ്ചാത്യര്‍ തന്ത്രപൂര്‍വം സിംഹളരെ ഉപയോഗിച്ചു. അതിനാവശ്യമായ ധനവിതരണമായിരുന്നു അന്താരാഷ്‌ട്ര പ്രശസ്‌തനായ എഴുത്തുകാരന്റെ യഥാര്‍ത്ഥ ജോലി. 
അങ്ങനെയിരിക്കുമ്പോള്‍ ഇന്ത്യാ ടുഡെയില്‍ സംഭ്രമജനകമായ ഒരു റിപ്പോര്‍ട്ട്‌ വന്നു. തമിഴ്‌നാട്ടില്‍ ലങ്കന്‍ തമിഴര്‍ക്ക്‌ ഇന്ത്യന്‍ സൈന്യം പരിശീലനം നല്‍കുന്നുവെന്നായിരുന്നു വാര്‍ത്ത. അക്കാലത്ത്‌ അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല. റിപ്പോര്‍ട്ട്‌ വായിച്ച ഞാന്‍ ഇന്ത്യയിലെത്തി എന്റേതായ മാര്‍ഗങ്ങളുപയോഗിച്ച്‌ അന്വേഷിച്ചു. ശ്രീലങ്കയിലുണ്ടായിരുന്ന പാശ്ചാത്യ എഴുത്തുകാരന്‍ ഇന്ത്യാ ടുഡെ റിപ്പോര്‍ട്ടറെ സ്വാധീനിക്കാന്‍ ഇന്ത്യയിലെത്തിയിരുന്നുവെന്ന്‌ എനിക്കുറപ്പായി. ആ റിപ്പോര്‍ട്ടാണ്‌ സിംഹളര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്‌. 
ഞാന്‍ �രാജവീഥികള്‍� എന്ന കഥയെഴുതി. പിന്നീടുള്ള പത്തുവര്‍ഷത്തെ സംഭവങ്ങള്‍ ആ കഥയില്‍ പറയുംപ്രകാരമാണ്‌ സംഭവിച്ചത്‌. ആ കഥയും പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. നിരൂപകരില്‍ ചിലര്‍ക്ക്‌ ചരിത്രയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ എനിക്കുതോന്നുന്നു.
രാജീവ്‌ഗാന്ധിയുടെ വധത്തിനു പിന്നിലുള്ള ഗൂഢാലോചനകളുടെ യഥാര്‍ത്ഥകണ്ണി എല്‍.ടി.ടി.ഇ.ക്കും അപ്പുറമാണെന്ന്‌ ഞാന്‍ കരുതുന്നു. എനിക്ക്‌ എല്‍.ടി.ടി.ഇക്കാരെ പരിചയമുണ്ട്‌. വേലുപ്പിള്ള പ്രഭാകരനോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌. ചതിയില്‍പ്പെടുത്തി ആളെ കൊല്ലുന്നത്‌ അവരുടെ ശൈലിയല്ല. രാജീവ്‌ വധത്തിനു പിന്നിലുള്ള കണ്ണികള്‍ ശ്രീലങ്കക്കു പുറത്തും ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കക്ഷിക്കകത്തും പ്രബലമാണെന്ന്‌ ഞാന്‍ കരുതുന്നു.
ശ്രീലങ്കയുടെ ദുരന്തം അവര്‍ ബുദ്ധമതത്തെ മാനിച്ചില്ല എന്നതാണ്‌. അവര്‍ ബുദ്ധമതത്തെയല്ല, ബുദ്ധഭിക്ഷുക്കളെയാണ്‌ ആരാധിച്ചത്‌. ഒരു കാര്‍പ്പറ്റ്‌ വൃത്തികേടായാല്‍ നമ്മളത്‌ മാറ്റിക്കളയും. മതങ്ങളുടെ കാര്യത്തില്‍ നമുക്കാ ജാഗ്രതയില്ല. ശ്രീലങ്കന്‍ പ്രശ്‌നത്തിന്‌ പരിഹാരം ബുദ്ധമതത്തില്‍തന്നെയുണ്ട്‌. അഹിംസ ആചരിക്കുകയെന്ന പ്രാചീനമായ പ്രതിവിധി.
പക്ഷേ, എന്തുചെയ്യാം. നമ്മള്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ പരീക്ഷണമൃഗങ്ങള്‍ മാത്രമാണ്‌.
ശ്രീലങ്കയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന്‌ പ്രവര്‍ത്തിച്ച എഴുത്തുകാരന്‍ ആര്‍തര്‍ ക്ലാര്‍ക്ക്‌ ആയിരുന്നുവോ?
ക്ഷമിക്കണം. ഈ ചോദ്യത്തിന്‌ മറുപടിയില്ല.

അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ എന്തെങ്കിലും ചരടുകള്‍ എഴുത്തുകാരി എന്ന നിലയില്‍ സ്വന്തം ജീവിതത്തെ സ്‌പര്‍ശിച്ചിട്ടുണ്ടോ?
ഒരിക്കല്‍ മാത്രം. ജര്‍മനിയില്‍ ഫ്രാങ്ക്‌ഫുര്‍ട്ട്‌ റെയില്‍വേ സ്റ്റേഷന്റെ സമീപത്തുവച്ചാണ്‌ ഞാന്‍ പങ്ക്‌സ്‌ എന്നപേരിലറിയപ്പെടുന്ന നിയോനാസി മൂവ്‌മെന്റ്‌ പ്രവര്‍ത്തകരെ പരിചയപ്പെടുന്നത്‌. ആ പ്രദേശത്ത്‌ ആരും പോകാന്‍ ധൈര്യപ്പെടാറില്ല. വേശ്യാലയങ്ങളും മയക്കുമരുന്ന്‌ സംഘങ്ങളും മാഫിയാ സംഘങ്ങളും അവിടെ സജീവമാണ്‌. 
നിയോ-നാസി പ്രവര്‍ത്തകരില്‍ ചിലര്‍ ആദ്യം എന്നോട്‌ ദേഷ്യപ്പെട്ടുവെങ്കിലും പിന്നീട്‌ ഞാന്‍ എഴുത്തുകാരിയാണെന്നും ഇന്ത്യാക്കാരിയാണെന്നും ഹിന്ദുവാണെന്നും മനസ്സിലായപ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറായി. അവരുടെ ചില കേന്ദ്രങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. നിയോനാസിസം പഠിക്കാനാഗ്രഹിക്കുന്ന ഒരെഴുത്തുകാരി എന്നാണ്‌ ഞാന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്‌.
നിയോനാസി അനുഭവത്തെക്കുറിച്ച്‌ അക്കാലത്ത്‌ മാതൃഭൂമിയില്‍ രണ്ടു ലക്കങ്ങളിലായി ഞാന്‍ എഴുതിയിരുന്നു. ആരും അത്‌ വിശ്വസിച്ചില്ല. പിന്നീട്‌ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ്‌ നിയോനാസി പ്രസ്ഥാനത്തെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌.
ഫ്രാങ്ക്‌ഫുര്‍ട്ടില്‍വെച്ച്‌ ഒരു പ്രമുഖന്‍ എന്നെ കാണാന്‍ വന്നു. ഇന്ത്യയെ വിഴുങ്ങാന്‍ ക്രിസ്‌തുമതം അന്താരാഷ്‌ട്രതലത്തില്‍തന്നെ ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നായിരുന്നു അയാളുടെ വാദം. അതില്‍ ചിലര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട്‌ ഇന്ത്യയില്‍ ഹിന്ദുമതത്തിനുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുമെങ്കില്‍ എനിക്ക്‌ പണംതരാന്‍ തയ്യാറാണെന്ന്‌ അവര്‍ അറിയിച്ചു. പക്ഷേ, ഞാന്‍ അതില്‍ കുടുങ്ങിയില്ല.
ഇന്ന്‌ ഹിന്ദുമതത്തിന്റെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിദേശത്തുനിന്ന്‌ കണക്കില്ലാത്ത അളവില്‍ പണം വരുന്നുണ്ടെന്നുതന്നെയാണ്‌ ഞാന്‍ അനുമാനിക്കുന്നത്‌.

കാല്‍ച്ചുവടുകള്‍
ഞാന്‍ ചരിത്രം മണക്കുന്ന എഴുത്തുകാരിയാണ്‌. പലരും അത്‌ തിരിച്ചറിയുന്നില്ലെന്നു മാത്രം. എനിക്ക്‌ ചരിത്രം ഇഷ്‌ടമാണ്‌. ചരിത്രസംഭവങ്ങള്‍ എനിക്ക്‌ പ്രവചിക്കാന്‍ കഴിയും. എപ്പോഴും വിജയിക്കണമെന്നില്ല. ഒരു നോട്ടുപുസ്‌തകത്തില്‍ ഞാന്‍ സാദ്ധ്യതകള്‍ എഴുതിവെക്കും. ചരിത്രത്തില്‍ ചരിത്രകാരന്മാര്‍ ഉപേക്ഷിച്ചു പോയ ഇടങ്ങളുണ്ട്‌. അത്‌ എഴുത്തുകാര്‍ പൂരിപ്പിക്കും.
ഹിന്ദുത്വവാദികള്‍ക്കു മാത്രമല്ല, ഇസ്‌ലാം തീവ്രവാദികള്‍ക്കും ക്രിസ്‌ത്യന്‍ തീവ്രവാദികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്‌ വിദേശസഹായം ലഭിക്കുന്നുണ്ട്‌ എന്നത്‌ ഇന്നൊരു രഹസ്യമല്ല. അതേക്കുറിച്ച്‌ എന്തു പറയുന്നു?
ഞാന്‍ എന്റെ അനുഭവങ്ങളാണ്‌ പറയുന്നത്‌. മുസ്‌ലിം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ക്രിസ്‌ത്യന്‍ തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയോ ആരും എന്നെ സമീപിച്ചിട്ടില്ല. എനിക്ക്‌ പണം വാഗ്‌ദാനം ചെയ്‌തിട്ടുമില്ല. എനിക്ക്‌ അനുഭവമില്ലാത്ത കാര്യങ്ങളെ ആസ്‌പദമാക്കി ഞാന്‍ നിഗമനങ്ങളില്‍ എത്തുന്നത്‌ ശരിയായിരിക്കയില്ല.

ശീതയുദ്ധകാലത്ത്‌ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ രഹസ്യമായി വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും അത്‌ സ്വീകരിച്ചില്ലെന്ന്‌ കേട്ടിട്ടുണ്ട്‌. അതേക്കുറിച്ച്‌?
`മൈ സ്റ്റോറി' പ്രസിദ്ധീകരിച്ച്‌ ആറു മാസം കഴിഞ്ഞിട്ടുണ്ടാകും. ഒരു ദിവസം എഴുത്തുകാരായ കിഷന്‍ചന്ദും കെ.എ അബ്ബാസും എന്റെ വസതിയില്‍ വന്നു. എനിക്ക്‌ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും ഞാനത്‌ സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പക്ഷേ, ഞാന്‍ വിസമ്മതിച്ചു. എന്റെ വസതിയില്‍ അമേരിക്കന്‍ കോണ്‍സല്‍ പതിവായി വരാറുണ്ട്‌. ഞാന്‍ സോവിയറ്റ്‌ ലാന്റ്‌ അവാര്‍ഡ്‌ വാങ്ങുന്നു എന്നറിഞ്ഞാല്‍ പിന്നെ അദ്ദേഹം വരില്ല. എനിക്ക്‌ രണ്ടു കൂട്ടരും വേണം. ഞാന്‍ ഒരു ലോബിയുടെയും ആളല്ല. ഞാന്‍ ഒരു എഴുത്തുകാരിയാണ്‌. രണ്ടുപക്ഷത്തും ഞാനില്ല. എന്റെമേല്‍ ആര്‍ക്കും ഉടമസ്ഥാവകാശം അനുവദിക്കാനും ഞാന്‍ തയാറല്ല. അതുകൊണ്ട്‌ ആ പുരസ്‌കാരം ഞാന്‍ വേണ്ടെന്നുവെച്ചു.
വിദേശ യാത്രകള്‍?
ലോകത്തിലെ പല രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ജര്‍മനിയിലെ നാലു യൂനിവേഴ്‌സിറ്റികളില്‍ ഞാന്‍ കവിത ചൊല്ലുകയും പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. കാനഡയില്‍ മിക്കവാറും എല്ലാ വര്‍ഷവും പോകും. എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട എഴുത്തുകാര്‍ കാനഡയിലാണ്‌. അവര്‍ നല്ല warmth ഉള്ളവരാണ്‌. അമേരിക്കക്കാരേക്കാള്‍ പെരുമാറ്റത്തില്‍ അവര്‍ക്ക്‌ warmth ഉണ്ട്‌. എന്നെ സംബന്ധിച്ചേടത്തോളം ഓരോ രാജ്യത്തിനും ഓരോ സുഹൃത്തിന്റെ മുഖമാണ്‌. എന്റെ ജീവചരിത്രകാരി മെര്‍ലിന്റെ മുഖമാണ്‌ കാനഡയ്‌ക്ക്‌. ഗ്വെന്‍ട്രോണ്‍സിന്റെ മുഖം പാരീസിന്‌. ആന്‍ഡ്രു അര്‍ക്കിന്‍സിന്റെ മുഖമാണ്‌ ന്യൂയോര്‍ക്കിന്‌.

എഴുത്തുകാരിയായ കമലാദാസിനെ വിദേശ എഴുത്തുകാര്‍ എങ്ങനെ കാണുന്നു?
അവരില്‍ ഒരാളായിട്ടാണ്‌ എന്നെ അവര്‍ കണക്കാക്കുന്നത്‌. ഇവിടത്തെ പോലെയല്ല. ഇവിടെ ഒരു വട്ടുപിടിച്ച സ്‌ത്രീയായിട്ടാണല്ലോ എന്നെ കണക്കാക്കുന്നത്‌. വിദേശ സുഹൃത്തുക്കള്‍ക്ക്‌ ഞാന്‍ കവിയായി ജീവിക്കുന്നവളാണ്‌. എഴുതുമ്പോഴും അല്ലാത്തപ്പോഴും ഞാനൊരു കവിയുടെ ജീവിതം തന്നെയാണ്‌ ജീവിക്കുന്നതെന്ന്‌ അവര്‍ പറയുന്നു.
കാനഡയില്‍ എന്നെക്കുറിച്ച്‌ ഒരു ചിത്രമെടുക്കുന്നുണ്ട്‌. വിദേശത്തെ പല യൂനിവേഴ്‌സിറ്റികളും എന്നെ ആദരിക്കുന്നതിന്റെ ഭാഗമായി പഠനഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. അവിടെ എനിക്ക്‌ ശത്രുക്കളില്ല. ഇവിടെ കണ്ണാടി കാണാത്ത സ്‌ത്രീകള്‍ക്ക്‌ കണ്ണാടി കാണുമ്പോള്‍ തോന്നുന്ന സന്തോഷമാണ്‌ അവര്‍ക്ക്‌ എന്നെ കാണുമ്പോഴുണ്ടാകുന്നത്‌. ഇവിടെ എന്റെ രൂപം ഡിസ്റ്റോര്‍ട്ട്‌ ചെയ്യുന്ന കണ്ണാടിയാണുള്ളത്‌. അതുകൊണ്ട്‌ ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയായി ചിത്രീകരിക്കപ്പെടുന്നു. പക്ഷേ, ഞാനൊരു വട്ടുപിടിച്ച സ്‌ത്രീയല്ല. രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ തകര്‍ത്ത്‌ സ്‌നേഹത്തിനു മാത്രം യാത്ര ചെയ്യുന്ന ഒരു പാവം ജിപ്‌സിയാണ്‌ ഞാന്‍.

നമുക്ക്‌ വര്‍ത്തമാനകാലത്തേക്കു മടങ്ങിവരാം. എന്തുകൊണ്ട്‌ മതപരിവര്‍ത്തനം?

തികച്ചും വ്യക്തിപരം. ദയവായി കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കുക.
മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തെക്കുറിച്ച്‌ കേരളത്തില്‍ പ്രചരിക്കുന്ന നിറംപിടിച്ച കഥകളിലേക്ക്‌ കടക്കാനല്ല ചോദ്യം ഉന്നയിച്ചത്‌. മലയാളഭാഷയില്‍ ഒരു വലിയ എഴുത്തുകാരനും എഴുത്തുകാരിയും മാധവിക്കുട്ടിക്ക്‌ മുമ്പ്‌ മതപരിവര്‍ത്തനം ചെയ്‌തിട്ടില്ല. അതല്ല വിദേശത്തെ സ്ഥിതി. അവിടെ മതപരിവര്‍ത്തനം ചെയ്‌ത എത്രയോ പ്രമുഖ എഴുത്തുകാരുണ്ട്‌. അവിടെ എഴുത്തുകാര്‍ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഭൂരിപക്ഷ മതത്തിലേക്കാണ്‌ പോകുന്നത്‌. ഇവിടെ ഹിന്ദുമതത്തില്‍നിന്ന്‌ പരിവര്‍ത്തനം ചെയ്യുന്നയാള്‍ ന്യൂനപക്ഷ മതത്തിലേക്കാണ്‌ പോകുന്നത്‌. അതുകൊണ്ട്‌ മാധവിക്കുട്ടിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും മതപരിവര്‍ത്തനയത്‌നങ്ങള്‍ക്ക്‌ സാംസ്‌കാരിക ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന്‌ തോന്നുന്നു.അതുകൊണ്ടാണ്‌ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിക്കുന്നത്‌?
കൂടുതല്‍ പറഞ്ഞ്‌ ഒരു പുതിയ വിവാദമുണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. മതപരിവര്‍ത്തനത്തിന്റെ കാരണത്തെക്കുറിച്ച്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്‌. സ്വന്തം സമുദായം ഒരാളോട്‌ കൃതഘ്‌നത കാട്ടുമ്പോഴാണ്‌ അയാള്‍ മതം മാറുന്നത്‌. സ്വാമി വിവേകാനന്ദന്റെ നിരീക്ഷണത്തോട്‌ ഞാന്‍ യോജിക്കുന്നു.
പക്ഷേ, എനിക്ക്‌ പശ്ചാത്താപമില്ല. ഇസ്‌ലാം നല്ല മതമാണ്‌. ഏതു മതത്തെയും മനുഷ്യന്‌ മോശമാക്കാന്‍ കഴിയുമെന്നത്‌ വേറെ കാര്യം.

വിവാദങ്ങളോട്‌ വിട
ആയിരത്താണ്ടുകളുടെ ചരിത്രമുള്ള, മഹത്തായ ഒരാശയമണ്ഡലമുള്ള ഹിന്ദുമതത്തോട്‌ വിയോജിപ്പ്‌ തോന്നിയതിന്‌ താത്ത്വികമായ എന്തെങ്കിലും കാരണങ്ങളുണ്ടോ?
ഹിന്ദുമതത്തെക്കുറിച്ച്‌ പഠിക്കുക എളുപ്പമല്ല. അത്‌ വിഷമംപിടിച്ച പ്രക്രിയയാണ്‌. ഹിന്ദുമതത്തിന്റെ തത്ത്വചിന്താപദ്ധതികള്‍ ഏറെ സങ്കീര്‍ണവുമാണ്‌. ആരും എന്നെ അത്‌ പഠിപ്പിക്കാന്‍ മെനക്കെട്ടിട്ടുമില്ല. എന്റെ കൈയിലുള്ള ചില പുസ്‌തകങ്ങള്‍ വായിച്ച്‌ സ്വരൂപിച്ച അറിവു മാത്രമേ എനിക്ക്‌ ഹിന്ദുമതത്തെക്കുറിച്ചുള്ളൂ. എന്റെ വിയോജിപ്പ്‌ താത്ത്വികമല്ല. സ്വാമി വിവേകാനന്ദന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ മാത്രമാണ്‌ എന്റെ ഊന്നല്‍.

മുമ്പ്‌ എപ്പോഴെങ്കിലും മതപരിവര്‍ത്തനം ആഗ്രഹിച്ചിരുന്നോ?
കുട്ടിക്കാലത്ത്‌ ക്രിസ്‌തുമതം സ്വീകരിച്ച്‌ ഒരു കന്യാസ്‌ത്രീയാകാന്‍ ആഗ്രഹിച്ച കാലമുണ്ടായിരുന്നു. തൃശൂരിലെ സെന്റ്‌ ജോസഫ്‌ കോണ്‍വെന്റില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തായിരുന്നു അത്‌. കോണ്‍വെന്റിലെ സിസ്റ്റര്‍ ഫിലോമിനയെ എനിക്ക്‌ അത്രക്ക്‌ ജീവനായിരുന്നു.

മതങ്ങള്‍ രാക്ഷസരൂപം പൂണ്ടുനില്‍ക്കുന്ന ഇന്ത്യയെക്കുറിച്ച്‌?
മതം ഒരു കരിംഭൂതമായിക്കൊണ്ടിരിക്കുകയാണ്‌. മതത്തെ രാഷ്‌ട്രീയ കാര്യങ്ങള്‍ക്കുപയോഗിക്കുന്നതിന്റെ പരിണതിയാണത്‌. അമേരിക്കന്‍ സായിപ്പ്‌ കോടികള്‍ മുടക്കി ഇസ്‌ലാമിനെക്കുറിച്ച്‌ റിസര്‍ച്ച്‌ ചെയ്യും. പക്ഷേ, മുസ്‌ലിംകളെ ഇഷ്‌ടമല്ല. ഈയിടെ എന്റെ കൂടെ യാത്ര ചെയ്യാന്‍ വിസക്ക്‌ അപേക്ഷിച്ച ഡോക്‌ടര്‍ക്ക്‌ അയാള്‍ മുസ്‌ലിമായതുകൊണ്ടു മാത്രം വിസ കിട്ടിയില്ല.
ഇത്‌ ഗോഡ്‌മാന്മാരുടെ കാലമാണല്ലോ. പണ്ടൊരിക്കല്‍ ഞാനൊരു ഗോഡ്‌മാനെ കാണാണ്‍ ചെന്നപ്പോള്‍ അദ്ദേഹം വയറിളക്കം പിടിച്ചു കിടക്കുകയായിരുന്നു. ഗോഡ്‌മാന്‍മാരും എലിമെന്ററി കനാല്‍സിന്റെ നിയന്ത്രണത്തിലാണ്‌. മലമൂത്ര വിസര്‍ജനത്തിന്റെ ചുറ്റുവട്ടത്താണ്‌ അവരുടെ ജീവിതം.
ഇതൊക്കെ രാഷ്‌ട്രീയമാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന രാഷ്‌ട്രീയം. അതിന്റെ ഭാഗമായി ഒരു പ്രത്യേക മതവിശ്വാസികളെ മാത്രം തീവ്രവാദികളായി കാണുന്നതിനോടും എനിക്ക്‌ യോജിപ്പില്ല. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്‌ ദല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ നടന്ന കൂട്ടക്കൊലക്ക്‌ നേതൃത്വം നല്‌കിയത്‌ ഒരു ഹിന്ദുവായിരുന്നു. മുസ്‌ലിംകളെ മാത്രം തീവ്രവാദികളായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. എല്ലാവരുടെ ഉള്ളിലും ടെററിസ്റ്റുകളുണ്ട്‌.
ഇനി എന്താണ്‌ ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന്‌ എനിക്ക്‌ അറിയില്ല. എന്റെ തലമുറയെക്കുറിച്ചോ എന്റെ മക്കളുടെ തലമുറയെക്കുറിച്ചോ അല്ല ഞാന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. നയന്‍താരയുടെ തലമുറയിലെ കുട്ടികളെ ഓര്‍ത്താണ്‌ ഞാന്‍ വിഷമിക്കുന്നത്‌.

മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യം?
ആനന്ദും എന്‍.എസ്‌ മാധവനും ഉള്‍പ്പെടെ പലരും എഴുതുന്നത്‌ ഞാന്‍ വായിക്കാറില്ല. അതൊന്നും മനസ്സിലാക്കാനുള്ള ഗ്രാസ്‌പിംഗ്‌ പവര്‍ എനിക്കില്ല. എന്റെ ഞരമ്പുകളെ തളര്‍ത്താന്‍ ഞാന്‍ തയാറല്ല. വായിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും മലയാളിത്തം ഇവരുടെ രചനകളിലുണ്ടെന്ന്‌ എനിക്കു തോന്നിയിട്ടില്ല.
അവര്‍ മനുഷ്യജീവിതമല്ല എഴുതുന്നത്‌. മനുഷ്യന്റെ പേരിലുള്ള യന്ത്രങ്ങളാണ്‌ അവരുടെ കൃതികളില്‍ ചിത്രീകരിക്കപ്പെടുന്നത്‌. വിയര്‍ക്കുന്ന തോലുള്ള മനുഷ്യന്‍ വന്നാലേ എനിക്ക്‌ വിശ്വസിക്കാനാകൂ. വിയര്‍പ്പില്ലെങ്കില്‍ കാച്ചിയ എണ്ണയെങ്കിലും വേണം. എഴുത്തിന്‌ ജീവിതത്തിന്റെ സ്‌നിഗ്‌ധതയുണ്ടാവണം.
ആനന്ദിന്‌ രണ്ടു കൈയും രണ്ടു കാലുമുണ്ടെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍പോലും ഞാന്‍ വിശ്വസിക്കില്ല. ആനന്ദ്‌ ഒരു ജിറാഫായിരിക്കാനാണ്‌ സാധ്യത. തല ഏറെ ഉയരത്തിലുള്ള ഒരു ജിറാഫ്‌.
ഇവിടെ സാഹിത്യം വായിച്ചുരസിക്കാന്‍ കഴിയാത്തതില്‍ എനിക്ക്‌ കുറ്റബോധമില്ല. കാല്‍ക്കുലസ്‌ പഠിക്കാന്‍ ഞാന്‍ തയാറല്ലാത്തതുപോലെ ഇവരുടെ സാഹിത്യം പഠിക്കാനും ഞാന്‍ തയാറില്ലെന്നു മാത്രം.
കൊളോണിയല്‍ ഡിപന്‍ഡന്‍സാണ്‌ മലയാളത്തിലെ വര്‍ത്തമാനകാല സാഹിത്യത്തിന്റെ മുഖമുദ്ര. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തെ അനുകരിക്കുന്നവര്‍ അതുവഴി മലയാള സാഹിത്യത്തെ ദരിദ്രമാക്കുകയാണ്‌. ലാറ്റിനമേരിക്കന്‍ സാഹിത്യം രൂപപ്പെട്ട സാംസ്‌കാരികാന്തരീക്ഷമല്ല നമുക്കുള്ളത്‌. കുന്ദംകുളം, കോട്ടപ്പടി, പാവറട്ടി തുടങ്ങിയ സ്ഥലങ്ങളിലെ സാഹിത്യം മലയാളികള്‍ക്ക്‌ വേണ്ടാതായെന്നും ഞാന്‍ കരുതുന്നില്ല.
ജപ്പാനില്‍ ഹരികൈന്‍സ്‌ വന്ന്‌ എല്ലാം തകര്‍ക്കും. അതുകൊണ്ട്‌ പത്തുവര്‍ഷം മാത്രം നിലനില്‍പുള്ള വീടുകളേ അവര്‍ നിര്‍മിക്കൂ. അതല്ല, നമ്മുടെ സ്ഥിതി. നമുക്ക്‌ മാത്രമല്ല നമ്മുടെ മക്കള്‍ക്കും ജീവിക്കാന്‍ വേണ്ടിയാണ്‌ നമ്മള്‍ വീടുവെക്കുന്നത്‌. വീടു മാത്രമല്ല, തൊടിയില്‍ മാവും പ്ലാവും വേണം. നമ്മുടെ ജീവിതക്രമം സ്ഥിരതയുള്ളതാണ്‌. സ്ഥിരതയുള്ള നമ്മള്‍ അസ്ഥിരതയുള്ള ജനതയുടെ സാഹിത്യം അനുകരിക്കേണ്ട യാതൊരു ആവശ്യവുമില്ല.
ഞാന്‍ സത്യം പറയുന്ന പുലയിയാണ്‌. നമ്മള്‍ എന്താണ്‌ എന്നു പറയുന്നതായിരിക്കണം നമ്മുടെ സാഹിത്യം.
വികാരങ്ങളെ അനശ്വരമാക്കുകയാണ്‌ സാഹിത്യം. രാധയും കൃഷ്‌ണനും തമ്മിലുള്ള സ്‌നേഹം പോലെയാണത്‌. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നുവരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. സ്‌നേഹിച്ചു സ്‌നേഹിച്ച്‌ ലോകം മുന്‍പോട്ടു പോകും.

അമ്മ മരിക്കുന്നത്‌ കുട്ടിയുടെ മുഖമോര്‍ത്തുകൊണ്ടാണ്‌. അവസാനത്തെ ഓര്‍മ സ്‌നേഹത്തിന്റേതായിരിക്കും.
കലമാ സുറയ്യ ആയതിനു ശേഷം പ്രസിദ്ധീകരിച്ച എന്റെ കാവ്യഗ്രന്ഥത്തില്‍ പ്രേമകവിതകള്‍ ഉള്‍പ്പെടുത്തുന്നത്‌ ശരിയല്ല എന്നു ശഠിച്ചവരുണ്ട്‌. സ്‌നേഹമില്ലാതെ എനിക്ക്‌ കവിതയില്ല. സ്‌നേഹം നഷ്‌ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്‌ടപ്പെട്ട മരങ്ങള്‍ മാത്രമാണ്‌. 
(സമകാലിക മലയാളം വാരിക, 2002 മാര്‍ച്ച്‌ 22)

Sunday, 2 June 2013

പുതിയ പടനായര്‍ / ചന്ദ്രിക പത്രം /



അമ്പത്തേഴില്‍ ആദ്യത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്ത് പത്മനാഭന്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നായരാണെങ്കില്‍ മന്നത്തിനെ പോയി കണ്ടാല്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടക്കുമെന്നായിരുന്നു ശ്രുതി. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ഭാസിയെന്ന ഭാസ്‌കരപിള്ളയോട് മന്നത്തിനെ പോയി കാണാന്‍ പറഞ്ഞത് സഖാക്കള്‍ തന്നെയാണ്. പക്ഷേ അങ്ങേര്‍ക്ക് ഒരേയൊരു വാശി - അങ്ങനെ തനിക്ക് ജയിക്കേണ്ടതില്ല. ഇതറിഞ്ഞ മന്നത്ത് പത്മനാഭന്‍ ഇപ്രകാരം പറഞ്ഞുവത്രേ - തന്തക്ക് പിറന്ന നായരാണവന്‍. അവനെ നമുക്ക് ജയിപ്പിക്കണം. അങ്ങനെയാണ് തോപ്പില്‍ഭാസി എം.എല്‍.എ ആയത് എന്നാണ് കഥ.

കഥ നേരായാലും നുണയായാലും തന്തക്ക് പിറന്ന നായര്‍ എന്നത് മന്നത്തിന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസിലുള്ള സങ്കല്‍പമാണ്. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് സംഘടനയുടെ പല ജനറല്‍ സെക്രട്ടറിമാരും. എന്നാല്‍ അവരെയാരേയും പോലെയല്ല താനെന്നും താന്‍ തന്തക്ക് പിറന്നവന്‍ തന്നെയാണെന്നും ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഊറ്റത്തോടെ പറയും. പക്ഷേ പറച്ചില്‍ എപ്രകാരമായാലും ഉണ്ടിരിക്കുന്ന നായര്‍ ഒരു വിളികേട്ടുചെന്ന് പുലിവാല് പിടിച്ചതിന്നു തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഈ മനുഷ്യന്റേത് എന്ന് കരുതുന്നവര്‍ നിരവധി.

വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.

കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം.

പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം; മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന പഴഞ്ചൊല്ല് കാണാപ്പാഠം പഠിച്ച സുകുമാരന്‍ നായര്‍ കളി തുടങ്ങിയതങ്ങനെയാണ്.

പക്ഷേ നായര്‍ പഠിച്ച പഴഞ്ചൊല്ല് പതിരായിപ്പോയതിലാണ് കഥാന്ത്യം; സുകുമാരന്‍ നായര്‍ ശരിക്കും പടനായരായി യുദ്ധം തുടങ്ങിയത് അതിന്റെ പരിണതി.

ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും.

എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങള്‍. പിന്നീട് സുകുമാരന്‍ നായര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.

1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നാണ് നായരുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാല്‍ അതിനിടയില്‍ അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിപോലും.

ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. സംഘടനയില്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ട്. എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനാണ് സുകുമാരന്‍ നായര്‍. സൗമ്യനും എല്ലാവര്‍ക്കും ആദരണീയനുമായിരുന്ന നാരായണപ്പണിക്കരുടെ പിന്തുടര്‍ച്ചക്കാരനായി തൊട്ടതൊക്കെ വിവാദമാക്കുന്ന സുകുമാരന്‍ നായര്‍ വന്നെത്തിയതിന്റെ അണിയറ രഹസ്യങ്ങളില്‍ ഇങ്ങനെ പലതുമുണ്ട്.

പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെ.
എന്‍.എസ്.എസിന് ഈ പടനായരുടെ സംഭാവനയെന്താണെന്ന് ചോദിക്കുന്ന പലരുമുണ്ട്. സമദൂരം എന്ന ആശയം സുകുമാരന്‍ നായരുടേതായിരുന്നുവത്രേ. മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും നായരുടേതാണ് എന്ന് കരുതുന്നവര്‍ ഏറെ.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല - കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.

അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ലീല മേനോന്‍ കമല സുരയ്യയെ അപമാനിക്കുകയാണ്

ലീല മേനോന്‍ കമല സുരയ്യയെ അപമാനിക്കുകയാണ് .കമല സുരയ്യയുടെ ആദര്‍ശ മാറ്റത്തെ പ്രണയത്തിന്റെ പേരിലുള്ള വെറും മതം മാറ്റ്മായി ചിത്രീകരിക്കുക വഴി കമലാസുരയ്യയെ അവര്‍ പരിഹസിക്കുന്നു .ലൌ ജിഹാദ്‌ പ്രചാരണത്തിന്റെ തുടര്‍ച്ച തന്നെയാണ് ലീല മേനോന്‍ നടത്തികൊണ്ടിരിക്കുന്നത് .ലീല മേനോന്‍ ഹിന്ദുത്വ വാദികള്‍ക്ക് വേണ്ടി മാധവിക്കുട്ടിയുടെ ചാരിത്ര്യത്തെ വരെ കടന്നാക്രമിക്കുന്നത് ആ മഹാ സാഹിത്യകാരിയെ അപമാനിക്കലാണ്  എന്നതില്‍ സംശയമില്ല .സുരയ്യയുമായി ഉണ്ടായിരുന്ന സൌഹൃദത്തെ ലീല മേനോന്‍ ദുരുപയോഗം ചെയ്യുകയാണ് .
എന്ത് കൊണ്ട് ലീല മേനോന്‍ ഈവിഷയം ,സുരയ്യ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പറഞ്ഞില്ല ?അപ്പോള്‍ അതിനു ആധികാരികത ഉണ്ടാകുമായിരുന്നു .മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ഇത്തരം വെളിപ്പെടുത്തല്‍ നടത്താന്‍ ലീല മേനോന് എന്താണ് തെളിവ് ?അതും പലതരം കള്ളങ്ങള്‍ അവര്‍ത്തിച്ചു പ്രചരിപ്പിക്കുന്ന സംഘ പരിവാറിന്റെ പത്രത്തില്‍ .ആര്‍ എസ് എസ് പ്രഭൃതികള്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ? ലീല മേനോന്‍ ജന്മഭുമിയുടെ പത്രാധിപരായിരുന്നുവല്ലോ ? സംഘ പരിവാര്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എതിരെ നടത്തുന്ന വര്‍ഗീയ പ്രചാരണത്തിന്റെയും കലാപങ്ങളുടെയും ഭാഗം മാത്രമാണ് ലീലാമെനോന്റെ ലേഖനം .അതും ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് ഇത്തരം വിലകുറഞ്ഞ വിമര്‍ശനം വഴി ലീല മേനോന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് . മാതൃഭൂമിയില്‍ ലവ് ജിഹാദ്‌ കഥയെഴുതിയതും ഒരു ഇന്ദു മേനോന്‍ ആണല്ലോ ?

ഒന്നുകില്‍ ലീല മേനോന്‍ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കണം . അല്ലെങ്കില്‍ ആരോപണം പിന്‍വലിച്ചു മാപ്പ്പറയണം.എന്നോട് കമല സുരയ്യ പറഞ്ഞിരുന്നു എന്നത് ഒരിക്കലും ഒരു തെളിവാകുന്നില്‍.. .. അത് ആര്‍ക്കും ആര്‍ക്കെതിരെയും പറയാവുന്ന വാചകമാണ് .ഇവിടെ ഇത് പറയുന്നത് സംഘ പരിവാര്‍ പക്ഷത്തു നില്‍കുന്ന അവരുടെ പത്രത്തിന്റെ എഡിററ്രായിരുന്ന ഒരാളും.

കമല സുരയ്യ ഇസ്ലാമിലേക്ക് വന്നത് ആദരശ പരമമായ ബോധ്യം കൊണ്ട് തന്നെയാണ് .അതവര്‍ പലവുരു വ്യകത്മാക്കിയിട്ടുണ്ട്‌. .,കമല സുരയ്യയുമായി നടത്തിയ ഒരുപാട് അഭിമുഖങ്ങളില്‍ ഇതു വന്നിട്ടുമുണ്ട് .1980 കളില്‍ തന്നെ സുരയ്യ ഹിന്ദു മത ഭക്തി ഉപേക്ഷിച്ചിരുന്നു .ബോംബെയിലോ മറ്റോ ജീവിക്കുന്ന സമയത്ത് തന്നെ  അവര്‍ പര്‍ദ ധരിച്ചിരുന്നു.[ഒരു സ്ത്രീ മുസ്ലിമാകാന്‍ കറുത്ത പര്‍ദ ധരിക്കണം എന്ന് നിര്‍ബന്ധമോ നിബന്ധനയോ ഇല്ല ]യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായത്തിലെ സ്ത്രീകള്‍ അനുഭവിച്ച പരധീനതകളാണ് അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒരു വിഷയം .വളര്‍ത്തുമകന്‍ ,അനുഭവങ്ങള്‍......... തുടങ്ങിയവയും അവരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട് .
കമല സുരയ്യവെറുമൊരു സ്ത്രീ ആയിരുന്നില്ല.അറിവും കഴിവുമുള്ള ജീനിയസ്‌ ആയിരുന്നു ,സ്വന്തം കാര്യം നന്നായി ആലോചിച്ചു തീരുമാനമെടുക്കാനുള്ള കഴിവും അവര്‍ക്കുണ്ടായിരുന്നു .അതുകൊണ്ട് ലീലാമെനോനെ പോലെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ആ മഹതിയുടെ ഔന്നത്യത്തെയാണ് കൊചാക്കുന്നത് .യഥാര്‍ത്ഥത്തില്‍ പലരും ഉള്ളില്‍ പേറുന്ന വംശവെറിയും സവര്‍ണ്ണ പൊതു ബോധവുമാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് പിന്നില്‍, ഇസ്‌ലാമിനോടുടുള്ള വെറുപ്പാണ് ഇതിന്‍റെ യഥാര്‍ത്ഥ കാരണം .കമല സുരയ്യ മാറിയത് ക്രിസ്തു മതത്തിലെക്കയിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല.മാത്രമല്ല ,കേരളത്തിലെ ഈടവും ഉയര്‍ന്ന നാലപ്പാട് തറവാട്ടില്‍ നിന്ന് ലോക പ്രശസ്തയായ ഒരു എഴുത്ത്കാരി ഇസ്ലാമിലേക്ക് മാറുന്നത് ഒരു വിധപ്പെട്ടവര്‍ക്കൊന്നും സഹിക്കവുന്നതല്ലല്ലോ.തങ്ങള്‍ ഇത്ര കാലം ഇസ്ലാമിനെതിരെ പ്രചരണം നടത്തുക .എന്നിട്ടും മാധവിക്കുട്ടി ഇസ്ലാമിലേക്ക് മാറുക.ആര്‍ക്കാണ് ഇത് ഇഷ്ടപ്പെടുക .

ലീല മേനോനെ ഇപ്പോള്‍ ആഘോഷിക്കുന്ന "മതേതര " ബുദ്ധിജീവികള്‍ സംഘ പരിവാറിന്റെ ബ്രാണ്ട് അംബസഡര്‍മാരാവുകയാണ്  ചെയ്യുന്നത്.വിടപറഞ്ഞ ആ മഹാ കലാകാരിയെ അവരുടെ ലോകത്തു ജീവിക്കാന്‍ വിടുകയല്ലേ ഉചിതം ?
സുരയ്യയുടെയും മകന്‍ എം ഡി നാലപ്പാട്ടിന്റെയും അഭിമുഖങ്ങള്‍ വസ്തുതകള്‍ മനസ്സിലാകാന്‍ ഉപകരിക്കും .അവയുടെ ലിങ്ക ഇതോടൊപ്പം

അമ്മ ഒരു അത്ഭുത വെളിച്ചം കണ്ടിരുന്നു
http://www.prabodhanam.net/html/issues/Pra_20.6.2009/nalapatt.pdf

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി
http://sadarvzkd.blogspot.in/2013/05/blog-post_9359.html

സ്‌നേഹം എന്റെ മതം കമലസുരയ്യ /എം.എന്‍. കാരശ്ശേരി
http://sadarvzkd.blogspot.in/2013/05/blog-post_21.html


Saturday, 1 June 2013

ശ്രീ ശാന്ത് നിരപരാധിയാണെങ്കിലോ ?


എനിക്ക് ക്രിക്കറ്റ്‌ കളിയില്‍ ഒരു താല്പര്യവുമില്ല ,പണ്ടേ ഞാന്‍ ഇഷ്ടപെടുന്നത് ഫുട്ബോള്‍ ആണ് .പത്രകോളങ്ങളിലൂടെ അറിയുന്ന ശ്രീ ശാന്ത് എന്ന കളിക്കാരനോട് ഒട്ടും മതിപ്പുമില്ല.ഐ പി എല്‍ എന്നാ കളി അശ്ലീലമാനെന്നു എനിക്കഭിപ്രായമുണ്ട് .ഇത്രയും ആമുഖമായി കുറിച്ചത് വ്യത്യസ്തമായ ഒരുകാര്യത്തിലേക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് .വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടു ശ്രീ ശാന്ത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. പത്രങ്ങളും മറ്റു മീഡിയകളും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടു എന്റെ ചില സംശയങ്ങളാണ് ഇവിടെ കുറിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശ്രീ ശാന്ത് കുറ്റവാളിയാണെന്ന് തെളിയിക്കപെട്ടിടുണ്ടോ ?ഏതെന്കിലും കോടതി അയാള്‍ കുറ്റവാളിയാണെന്ന് തെളിവ് പരിശോധിച്ചു വിധി പറഞ്ഞുവോ ?അന്വേഷണ ഉദ്യോഗസ്ഥര്‍ ആധികാരികമായ തെളിവുകള്‍ പുറത്തു വിട്ടുവോ ? മാധ്യമങ്ങള്‍ സ്വയം അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തിയോ ?ഈ ചോദ്യങ്ങല്കെല്ലാം ഉത്തരം ഇല്ല എന്ന് തന്നെയായിരിക്കും .ഒരു പക്ഷെ ഇപ്പോള്‍ നടക്കുന്ന പ്രചരണം പോലെ ശ്രീ ശാന്ത് കുറ്റവാളി തന്നെയാകാം .എങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക്‌ നല്‍കണം .നമുക്ക് നമ്പി നാരായണനെ ഓര്‍മയില്ലേ ? ഐ എസ ആര്‍ ഓ ചരക്കെസിന്റെ പേരില്‍ ഇതിലും വലിയ പ്രചരണം അദ്ദേഹത്തിനെതിരെ നടത്തിയില്ലേ ? എന്നിട്ട് അവസാനം എന്തായി ? നമ്പി നാരായണനെ വിചാരണ ചെയ്ത മാധ്യമങ്ങള്‍ അദ്ധേഹത്തിനു എന്ത് പ്രായശ്ചിത്തം നല്കി ?അദ്ദേഹം അനുഭവിച്ച മാനസികവും ശാരീരികവും ആയ പീടനങ്ങള്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കാനാകും ? അദ്ധേഹത്തിന്റെ നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ചു നല്‍കും ? സമീപകാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണല്ലോ ഇത് .അബ്ദുന്നാസര്‍ മദനി എത്ര വര്ഷം കൊയംബ്തുര്‍ ജയിലില്‍ കിടന്നു ?എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ് ? എന്തെല്ലാം പ്രച്ചരണങ്ങള്‍ ? അവസാനം കോടതി അദ്ധേഹത്തെ വെറുതെ വിട്ടു .നഷ്ടപെട്ട പത്തു വര്‍ഷത്തെ ജീവിതം ? ഇപ്പോള്‍ വീണ്ടും അദ്ദേഹം തടവിലാണ് ? ഇനിയൊരു പത്തു വര്ഷം കഴിഞ്ഞു നിരപരാധിയെന്ന് പറഞ്ഞു വെറുതെ വിട്ടാലോ? സ്ഫോടനക്കേസില്‍ പെടുത്തി പിടികൂടിയ ഒരു ശാസ്ത്രന്ജനെ ഈയിടെ തെളിവില്ലെന്ന് കണ്ടു ഔറത്തു വിട്ട സംഭവമുണ്ടായി .അദ്ധേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയതു .ഇങ്ങിനെ ധാരാളം സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് .മുപ്പതു വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു ,ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയച്ചു .......ഇപ്പോള്‍ ഒരു ശ്രീ ശാന്ത് .......തെറ്റ് കാരനാനെങ്ങില്‍ കടുത്ത ശിക്ഷ നല്‍കട്ടെ .പക്ഷെ ശ്രീ ശാന്ത് നിരപരാധിയാനെന്കിലോ ?കുറ്റം തെളിയിക്കപെടാത്ത ഒരാളെ  കുറ്റവാളികലോടൊപ്പം തീഹാര്‍ ജയിലില്‍ താമസിപ്പിക്കുന്നതിന്റെ മാനദണ്ടാമെന്താണ് ?കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളിയല്ല .എങ്കില്‍ ഇത് സംബന്ധിച്ചു ഒരു പുനരലോച്ചനക്ക്  നാം തയ്യാറാകണം . ഈ വിഷയത്തി ഒരു ചര്‍ച്ച രൂപപ്പെടണം എന്ന് ആഗ്രഹിച്ചു കൊണ്ടാണ് അടുക്കും ചിട്ടയും ഇല്ലാത്ത ഈ വരികള്‍ .....

Tuesday, 21 May 2013

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി
ഡോ. ഖാദര്‍ മാങ്ങാട്‌


ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പി.എച്ച്‌.ഡിക്കായുള്ള ഗവേഷണത്തിനിടയില്‍ കമലാദാസിനെ കണ്ടിരുന്നു. അപ്പോള്‍ നടത്തിയ സംഭാഷണങ്ങളാണിത്‌. ചില നേരങ്ങളില്‍ ആവേശത്തോടെയുള്ള സംസാരം. മറ്റു ചിലപ്പോള്‍ ഔപചാരികത കൂടുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അവര്‍ സംസാരം നിര്‍ത്തും. ഫോണ്‍ വിളികള്‍ പലപ്പോഴും അഭിമുഖങ്ങളായി മാറിയിട്ടുണ്ട്‌. നീര്‍മാതളത്തിന്റെയും ചന്ദനമരങ്ങളുടെയും മണമുള്ളതായിരുന്നു സന്തോഷകരമായ ഓരോ അഭിമുഖവും. വ്യക്തവും നിഷ്‌കളങ്കവുമായ അവരുടെ ഓരോ വാക്കുകളും സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും വിളിച്ചോതലുകളായിരുന്നു.
എന്നു മുതലാണ്‌ കവിതകള്‍ എഴുതിത്തുടങ്ങിയത്‌?
പതിനാലാമത്തെ വയസ്സില്‍. സോഫിയ വാഡിയ എഡിറ്ററായ `പെന്‍' മാസികയിലാണ്‌ എന്റെ ഇംഗ്ലീഷ്‌ കവിത ആദ്യമായി അച്ചടിച്ചു വന്നത്‌. യുദ്ധത്തെക്കുറിച്ചായിരുന്നു കവിത. ഈ കവിതയാണ്‌ ബ്രേക്കായത്‌. പിന്നീട്‌ മാതൃഭൂമിയില്‍ എന്റെ കഥകള്‍ വരാന്‍ തുടങ്ങി. എന്റെ മനസ്സു മുഴുവന്‍ അമ്മാമ്മയ്‌ക്കു മുന്നില്‍ തുറന്നു വെക്കാനാവാത്തപ്പോഴാണ്‌ എഴുതാനാരംഭിച്ചത്‌. ദാസേട്ടന്റെ അച്ഛന്‍ സുബ്രഹ്‌മണ്യ അയ്യര്‍ ശേഖരിച്ച പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ വായിച്ചു. `ബിഷപ്പസ്‌ കാന്റില്‍ സ്റ്റിക്‌സ്‌' എന്നെ വല്ലാതെ സ്വാധീനിച്ചു. കള്ളനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയില്ല.
ആരാണ്‌ എഴുത്തിന്റെ ലോകത്തേക്ക്‌ വരാന്‍ സഹായിച്ചത്‌?
നാലപ്പാട്ടെ അന്തരീക്ഷം തന്നെ. അമ്മാവനും അമ്മയും പ്രചോദനമുണ്ടാക്കിയിട്ടുണ്ട്‌. അമ്മ എഴുതിയ കവിതകള്‍ അച്ഛന്‍ നിത്യവും വായിക്കുമായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യത്തെ കഥയെഴുതി.
സ്‌നേഹത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമുള്ള സങ്കല്‍പമെന്താണ്‌? സ്‌നേഹവും അടുപ്പവും തമ്മില്‍ വ്യത്യാസമുണ്ടോ?
ഇവ രണ്ടും രണ്ടാണ്‌. അടുപ്പത്തില്‍ക്കൂടിയാണ്‌ നാം സ്‌നേഹത്തിലെത്തുന്നത്‌. സ്‌നേഹം അനുഭവത്തിന്‌ ഒരു പടി മുന്നിലാണ്‌. അടുപ്പത്തില്‍നിന്നാണ്‌ സ്‌നേഹം വിടരുന്നത്‌. സ്‌നേഹത്തിന്‌ ഉപാധികള്‍ പാടില്ല. സ്‌നേഹപ്രകടനത്തില്‍കൂടി ചെറുപ്പം നമുക്ക്‌ നിലനിര്‍ത്താനാകുമെന്ന്‌ എനിക്കുറപ്പുണ്ട്‌. സ്‌നേഹമില്ലാത്ത ജീവിതം ഇലകളില്ലാത്ത വൃക്ഷം പോലെയാണ്‌.
അമ്മയുടെ സ്‌നേഹവുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും ഒരു അനുഭവം പറയാമോ?
കുട്ടിക്കാലത്ത്‌ ഞാന്‍ കല്‍ക്കത്തയില്‍നിന്ന്‌ നാലപ്പാട്ട്‌ വന്ന കാലം. ചുമരില്‍ തൂക്കിയ മഹാത്മാഗന്ധിയുടെ പടം കാണിച്ച്‌ അമ്മാമ്മ പറഞ്ഞു, അത്‌ ദൈവതുല്യനായ ആളാണെന്ന്‌. ഗാന്ധിജി ചോദിക്കുന്നതെന്തും നല്‍കണം. എന്നെയും ഗാന്ധിജിക്ക്‌ നല്‍കുമോ എന്നു ചോദിച്ചപ്പോള്‍, ആവേശത്തോടെ അവര്‍ പറഞ്ഞു, എന്റെ കമലയെ ഞാന്‍ ആര്‍ക്കും നല്‍കില്ലെന്ന്‌. ഗുരുവായൂരപ്പന്‍ ചോദിച്ചാല്‍ പോലും.
എങ്ങനെ എല്ലാവരോടും അടുപ്പം കൂടാന്‍ കഴിയുന്നു?
നമ്മള്‍ സ്‌നേഹവും അടുപ്പവും കാണിച്ചാല്‍ മറ്റുള്ളവരുടെ മുഖവും വികസിക്കും. അടുപ്പം പലതരത്തില്‍ കാണിക്കാം. ചിലപ്പോള്‍ ആവശ്യമുള്ളവര്‍ക്ക്‌ ഞാന്‍ പണം നല്‍കുന്നു. രോഗികളെ തൊടുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ജയില്‍ തടവുകാരെ ഞാന്‍ ജയിലില്‍ സന്ദര്‍ശിക്കാറുണ്ട്‌.
ഇടക്കിടെ കാനഡ സന്ദര്‍ശിക്കുന്നുണ്ടല്ലോ. എന്താണവിടുത്തെ പ്രത്യേകത?
ഞാനിഷ്‌ടപ്പെടുന്ന പല എഴുത്തുകാരും കാനഡയിലാണ്‌. അവരുടെ ഊഷ്‌മളതയും സ്‌നേഹവും എനിക്കിഷ്‌ടമായി. എന്റ ജീവചരിത്രകാരി മെറിലിന്‍ കാനഡയിലാണ്‌. കാനഡയില്‍ എനിക്ക്‌ ശത്രുക്കളില്ല.
ആരുമായിട്ടാണ്‌ ഇപ്പോള്‍ കൂടുതല്‍ അടുപ്പം?
ദൈവത്തോട്‌. ഏകാന്തതകളില്‍ ഞാന്‍ ദൈവത്തോട്‌ ദുഃഖങ്ങള്‍ പറയും. ഇത്‌ എനിക്ക്‌ ആശ്വാസമേകുന്നു.
കടലിനോട്‌ കൂടുതല്‍ അടുപ്പമുള്ളതായി കവിതകളില്‍ കാണുന്നു. എന്താണിതിനു കാരണം?
കടല്‍ എനിക്ക്‌ വീടുപോലെയാണ്‌. എന്റെ മനസ്സ്‌ അതിന്റെ ആഴങ്ങളില്‍ ചെല്ലാറുണ്ട്‌. അവിടം നിറയെ നിഗൂഢതകളാണ്‌.
പുന്നയൂര്‍ക്കുളത്തോട്‌ പഴയ മമത ഇപ്പോഴുമുണ്ടോ?
അവിടെയാകെ മാറിപ്പോയില്ലേ? പുന്നയൂര്‍ക്കുളം ഇപ്പോള്‍ ചെറിയൊരു ടൗണ്‍ ആയി.
`ചന്ദനമരങ്ങളി'ലെ ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ വിമര്‍ശകര്‍ ലെസ്‌ബിയന്‍ അംശം കാണുന്നുണ്ടല്ലോ. എന്താണഭിപ്രായം?
രാത്രികളില്‍ കല്യാണിക്കുട്ടിയെ ഭര്‍ത്താവ്‌ ഉപദ്രവിക്കുന്നു. അവള്‍ക്ക്‌ കല്യാണമെന്നാല്‍ സെക്‌സ്‌ മാത്രമല്ല. ഷീലയില്‍ അവള്‍ സ്‌നേഹം കണ്ടെത്തുന്നു. ഷീലയുടെ ഭര്‍ത്താവിന്‌ അവരേക്കാള്‍ 21 വയസ്സ്‌ കൂടുതലുണ്ട്‌. രണ്ടു സ്‌ത്രീകള്‍ക്കും സമാനമായ പ്രശ്‌നങ്ങളുണ്ട്‌. വിമര്‍ശകര്‍ക്ക്‌ മറുപടി പറയാന്‍ എനിക്കാവില്ല. 
മതം മാറിയതെന്തിനാണ്‌?
ഭര്‍ത്താവിന്റെ മരണശേഷം ഞാന്‍ കുറെ കഷ്‌ടതകളനുഭവിച്ചു. എന്റെ ആളുകളില്‍നിന്നും കരുണയും സ്‌നേഹവുമാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ ക്ഷേത്രത്തിലേക്ക്‌ പുറപ്പെട്ടവര്‍ വിധവയായ എന്നെ കണികണ്ടപ്പോള്‍ ഓടിപ്പോയി കതകടച്ചു. ഇസ്‌ലാമില്‍ വിധവകളോട്‌ കരുണ കാണിക്കുന്നു. അവര്‍ക്ക്‌ പുനര്‍വിവാഹം ചെയ്യാം. മാത്രമല്ല, ഇസ്‌ലാമില്‍ ഏതു തെറ്റിനും പ്രായശ്ചിത്തമുണ്ട്‌. അല്ലാഹുവിനോടു പ്രാര്‍ഥിച്ചാല്‍ ഏതു കുറ്റവും ക്ഷമിക്കപ്പെടും. പരലോകത്ത്‌ സ്വര്‍ഗം ഞാന്‍ ആഗ്രഹിക്കുന്നു.
മതം മാറാനുള്ള തീരുമാനം പെട്ടെന്നുള്ളതായിരുന്നുവെന്നും കേട്ടിട്ടുണ്ട്‌. ശരിയാണോ?
ഞാന്‍ സംരക്ഷണം ആഗ്രഹിച്ചു. ഇപ്പോഴത്‌ മതിയായി. തൃശൂരിലെ കോണ്‍വെന്റിലായിരുന്നപ്പോള്‍ ഞാന്‍ ക്രിസ്‌ത്യാനിയാകാന്‍ ആഗ്രഹിച്ചിരുന്നു. കാരണം സിസ്റ്റര്‍ ഫിലോമിന എന്നെ അത്രകണ്ട്‌ സ്‌നേഹിച്ചിരുന്നു.
പര്‍ദ്ദ ധരിക്കുന്നതെന്തിനാണ്‌?
മാന്യമായ വസ്‌ത്രമാണത്‌. പര്‍ദ്ദയിട്ടവരെ ആരും കളിയാക്കില്ല. ബഹുമാനം കിട്ടുകയും ചെയ്യും. പിന്നെ തലമുടി ചീകി സമയം കളയേണ്ടല്ലോ. മുടിയില്‍ പൊടി പറ്റില്ല. പര്‍ദ്ദ ശക്തിയാണ്‌; ദൗര്‍ബല്യമല്ല. ദൈവത്തെ അനുസരിക്കലുമാണത്‌. 
ആളുകള്‍ എന്തിനാണ്‌ നിങ്ങളെ ആക്രമിക്കുന്നത്‌? പ്രണയത്തെപ്പറ്റി പറയുന്നതുകൊണ്ടാണോ?
എന്റെ കാഴ്‌ചപ്പാടും അവരുടേതും വ്യത്യസ്‌തമാണ്‌. സ്‌നേഹിക്കുന്നത്‌ കുറ്റമാണെന്നവര്‍ കരുതുന്നുണ്ടാവണം. വെറുക്കുന്നത്‌ നല്ലതിനെന്നും. എന്റെ സ്‌നേഹം പ്രത്യേകം ഒരാളിനോടല്ല, പതിനായിരങ്ങളോടാണ്‌. എന്നില്‍ ആളുകള്‍ ഒരമ്മയെയാണ്‌ കാണുന്നത്‌.
ഫെമിനിസ്റ്റാണോ?
അങ്ങനെയാകാനാഗ്രഹിമില്ല. ഫെമിനിസ്റ്റുകള്‍ സ്‌ത്രീത്വം നഷ്‌ടപ്പെട്ട്‌ പരുക്കനാകും. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീത്വം നഷ്‌ടപ്പെട്ടാല്‍ പിന്നെ പ്രകൃതിയുണ്ടോ?
`എന്റെ കഥ' യഥാര്‍ഥ അനുഭവമാണോ?
കൂടുതലും യഥാര്‍ഥമാണ്‌. ചിലത്‌ ഭാവനയും.
ഏതൊക്കെയാണ്‌ യഥാര്‍ഥമെന്ന്‌ പറയാനാകുമോ?
ഇല്ല. പറഞ്ഞാല്‍ `എന്റെ കഥ' ആരു വായിക്കാന്‍?
`എന്റെ കഥ' വായിച്ചപ്പോള്‍ ദാസേട്ടന്റെ പ്രതികരണമെന്തായിരുന്നു?
ദാസേട്ടനാണ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ചില കഥാപാത്രങ്ങളെ പറഞ്ഞുതന്നതും ദാസേട്ടനാണ്‌. നായികയുടെ താന്തോന്നിത്തങ്ങള്‍ ഭാവനയാണ്‌.
കവിതകള്‍ ഇംഗ്ലീഷിലും കഥകള്‍ മലയാളത്തിലുമെഴുതുന്നത്‌ എന്തുകൊണ്ടാണ്‌?
വായനക്കാരുമായി കൂടുതല്‍ അടുക്കാനാഗ്രഹിക്കുമ്പോള്‍ ഞാന്‍ ഇംഗ്ലീഷിലെഴുതുന്നു. ഇംഗ്ലീഷ്‌ വായനക്കാരെ എനിക്ക്‌ ഭയക്കേണ്ടതില്ല. ഇതുപോലെ മലയാളത്തില്‍ എഴുതിയാല്‍ അവരെന്നെ കല്ലെറിയും.
മലയാളം വായനക്കാരന്റെ വായനാനിലവാരം ഉയരേണ്ടതുണ്ടോ?
എന്നു ഞാന്‍ പറയില്ല. മലയാളം വായനക്കാര്‍ എന്നോട്‌ നീതി കാണിച്ചില്ല. അവര്‍ ചീത്ത വാക്കുകള്‍ ഉപയോഗിച്ചു. 
എഴുത്തില്‍ മരണം ഇടക്കിടെ കയറിവരുന്നു. മരണത്തെ ഭയമില്ലേ?
എനിക്ക്‌ മൂന്നുതവണ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി. മരണശേഷം എന്താകുമെന്ന ഭീതി എനിക്കുണ്ടായിരുന്നു. ഇപ്പോഴതില്ല.
ദാസേട്ടനെപ്പറ്റി ഇപ്പോള്‍ എന്തുതോന്നുന്നു?
ദാസേട്ടനെ ഞാന്‍ ഏറെ സ്‌നേഹിച്ചു. ദാസേട്ടന്‍ മരിച്ചപ്പോള്‍ ഞാനും മരണം ആഗ്രഹിച്ചു. ഭക്ഷണമുപേക്ഷിച്ചപ്പോള്‍ മോനു എന്നെ ആസ്‌പത്രിയിലാക്കി.
ഒരു ഗവേഷകന്‍ പറഞ്ഞത്‌ കമലാദാസിന്‌ വാക്കുകള്‍ പരിമിതമായതുകൊണ്ടാണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌ എന്നാണ്‌?
എഴുത്തും ചിത്രരചനയും രണ്ടു മേഖലകളാണ്‌. ഒന്നിന്‌ മറ്റൊന്നിന്റെ സ്ഥാനത്ത്‌ കയറി വരാനാകില്ല. 1984-ല്‍ നോബല്‍ പ്രൈസിന്‌ എന്റെ പേരുണ്ടായിരുന്നു. എഴുതാന്‍ കഴിവില്ലെങ്കില്‍ എന്നെ അവര്‍ പരിഗണിക്കുമായിരുന്നോ?
ഇന്ത്യന്‍ എഴുത്തുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
പലരും അനുകരണഭ്രമമുള്ളവരാണ്‌. വ്യത്യസ്‌ത സംസ്‌കാരവും ജീവിതക്രമവുമുള്ള നമ്മള്‍ മറ്റുള്ളവരെ അനുകരിക്കുന്നത്‌ ശരിയല്ല.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള സ്‌ത്രീകഥാപാത്രങ്ങള്‍ കൂടുതല്‍ ജീവസ്സുറ്റതും നഗര പശ്ചാത്തലത്തിലുള്ളവര്‍ താരമതമ്യേന ദുര്‍ബ്ബലരുമായി കാണുന്നു. എന്താണിങ്ങനെ?
എന്റെ ഗ്രാമീണ കഥാപാത്രങ്ങള്‍ എന്റെ ജീവിതവുമായി കൂടുതല്‍ അടുപ്പമുള്ളവരാണ്‌. പാവങ്ങളാണെങ്കിലും എന്റെ ജീവിതത്തില്‍ അവര്‍ കൂടുതല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. എന്നെ കൂടുതല്‍ മനസ്സിലാക്കിയ ആളുകളാണവര്‍. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശേഷിപ്പുകളാണവര്‍. നഗരപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ ഉപരിതല സ്വഭാവമുള്ളവരാണ്‌. പൊള്ളയായ കഥാപാത്രങ്ങള്‍. സ്‌ത്രീകളുടെ ജീവിതം നഗരങ്ങളില്‍ പാഴായിപ്പോവുകയാണ്‌. നഗരത്തില്‍ ജീവിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുകയും മേനി നടിക്കുകയും ചെയ്യും.
കമല എങ്ങനെയാണ്‌ മാധവിക്കുട്ടിയായത്‌?
പതിനെട്ടു വയസ്സുണ്ടായിരുന്നപ്പോഴാണ്‌ ആദ്യമായി മാധവിക്കുട്ടി എന്ന പേരുപയോഗിച്ചത്‌. വലിയവരുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ച്‌ ഞാന്‍ കഥയെഴുതി. അച്ഛന്‍ തിരിച്ചറിയാതിരിക്കാനാണ്‌ `പുഴ വീണ്ടും ഒഴുകുന്നു' എന്ന കഥ മാധവിക്കുട്ടി എന്ന പേരില്‍ എഴുതിയത്‌. പിന്നെ അത്‌ മലയാളത്തില്‍ തുടര്‍ന്നു.
വിവാഹബാഹ്യബന്ധങ്ങള്‍ കഥകളില്‍ സാധാരണ കടന്നുവരുന്നതായി കാണുന്നു. മൂല്യങ്ങള്‍ തകര്‍ന്നതായി തോന്നുന്നുണ്ടോ?
ഭാര്യയുടെ അഭിമാനം സംരക്ഷിക്കുന്ന ഭര്‍ത്താവ്‌ സ്‌നേഹിക്കപ്പെടും. ഒരു സ്‌ത്രീയെ സ്‌ത്രീയായി കാണുന്ന ഭര്‍ത്താവിനെയാണ്‌ എന്റെ കഥാപാത്രങ്ങള്‍ തേടുന്നത്‌. സാമൂഹ്യാനുഭവങ്ങള്‍ അങ്ങനെതന്നെ ചിത്രീകരിക്കുന്നുവെന്നേയുള്ളൂ.
വായിക്കാന്‍ സമയം തികയുന്നുണ്ടോ?
ചെറുപ്പത്തില്‍ ഒരു പാട്‌ വായിക്കുമായിരുന്നു. ചാള്‍സ്‌ ഡിക്കന്‍സും ടോള്‍സ്‌റ്റോയിയും ഓസ്‌കര്‍ വൈല്‍ഡും എല്ലാം വായിച്ചിട്ടുണ്ട്‌. അച്ഛന്‍ പുസ്‌തകത്തിന്‌ പണം ചെലവാക്കുന്നതില്‍ പിശുക്കനായിരുന്നു. അമ്മാവന്റെ ലൈബ്രറിയായിരുന്നു ആശ്രയം. 
ആധുനിക സ്‌ത്രീയെ എങ്ങനെ കാണുന്നു?
മിടുക്കികളാണ്‌. പലര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ട്‌. ചിലര്‍ക്ക്‌ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്‌ ഇഷ്‌ടമല്ല. സ്‌ത്രീത്വത്തിന്‌ അര്‍ഥമുണ്ടാക്കുന്നത്‌ പുരുഷനാണ്‌.
`ആല്‍ഫബെറ്റ്‌ ഓഫ്‌ ലസ്റ്റ്‌' ഒരു ഉത്തരാധുനിക നോവലാണെന്ന വാദമുണ്ട്‌?
ഇസങ്ങളിലൊന്നും എനിക്കു താല്‍പര്യമില്ല. ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി ഗ്രാമീണ സ്‌ത്രീയാണ്‌.
സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്‍പം `സോനാഗാച്ചി' എന്ന കഥയില്‍ സുന്ദരിയായ ഭാര്യയുണ്ടായിരുന്നിട്ടും രാജേന്ദ്രന്‍ എന്ന കഥാപാത്രം വിരൂപയായ വേശ്യയെ തേടിപ്പോകുന്നു. എന്തുകൊണ്ടാണിത്‌?
സെക്‌സും സൗന്ദര്യവും രണ്ടാണ്‌. രൂപവുമായാണ്‌ സെക്‌സ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. സൗന്ദര്യം സെക്‌സുമായി ബന്ധപ്പെടുത്താനാകില്ല. നോക്കിക്കാണുന്നവന്റെ മനസ്സിലാണ്‌ സൗന്ദര്യം. സ്‌നേഹവും കാമവും പലപ്പോഴും രണ്ടുവഴിക്കു പോകുന്നതായും തോന്നിയിട്ടുണ്ട്‌. സ്‌നേഹം സ്ഥായിയും കാമം താല്‍ക്കാലികവുമാണ്‌. സുന്ദരമായതിന്‌ കാമമുണര്‍ത്താന്‍ കഴിയണമെന്നില്ല. 
(ഡോ. ഖാദര്‍ മാങ്ങാടിന്റെ ഇന്റിമസി ഇന്‍ കമലാദാസ്‌ എന്ന പുസ്‌തകത്തിന്റെ അനുബന്ധമായി കൊടുത്ത സംഭാഷണം)

എന്റെ ശരീരം എന്റെ വസ്‌ത്രം കമലസുരയ്യ /കെ.പി. മോഹനന്‍

എന്റെ ശരീരം എന്റെ വസ്‌ത്രം
കമലസുരയ്യ 

``എന്റെ പുതിയ സമുദായത്തിന്റെ ഓര്‍ത്തഡോക്‌സിക്ക്‌ രുചിക്കും ഈ വേഷം. പിന്നെ, വാസ്‌തവത്തില്‍ ഡിസിപ്‌ളിന്‍ വേണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ ഡ്രസ്സും ഒരുതരത്തില്‍ ഡിസിപ്‌ളിന്‍ ചെയ്യും. കന്യാസ്‌ത്രീ ആ വേഷത്തില്‍ ഡിസിപ്‌ളിന്‍ഡാണ്‌. ആ വഴിക്ക്‌ ഒരു പരിശ്രമം നടത്തിയതാണ്‌. ഇത്‌ എനിക്ക്‌ സംതൃപ്‌തിതരുന്നുണ്ട്‌''- കമലാ സുറയ്യ സംസാരിച്ചു തുടങ്ങിയത്‌ ഇങ്ങനെയാണ്‌. 2004 ആഗസ്റ്റില്‍ എറണാകുളത്ത്‌ കമലാ സുറയ്യയുടെ ഫ്‌ളാറ്റില്‍ വച്ചാണ്‌ ഏഷ്യാനെറ്റിനുവേണ്ടി ഈ ലേഖകന്‍ സുറയ്യയെ ഇന്റര്‍വ്യൂ ചെയ്‌തത്‌.അവര്‍ ഇങ്ങനെ തുടര്‍ന്നു: സ്‌ത്രീകള്‍ക്ക്‌ അന്തസ്സുള്ള വേഷമാണ്‌ പര്‍ദ്ദ. സംശയമില്ല. പിന്നെ സ്‌ത്രീകള്‍ക്ക്‌ പുറത്ത്‌ എവിടെ വേണമെങ്കിലും പോകാം. ഞാന്‍ ഇരുപത്തിയഞ്ചുവയസ്സോളം പ്രായമായപ്പോള്‍ പര്‍ദ്ദയിട്ട്‌ ഉച്ചക്ക്‌ മാറ്റിനി ഷോ കാണാന്‍ പോയിട്ടുണ്ട്‌. കണ്ണുകള്‍ മാത്രം കാണുന്ന നെറ്റുള്ള പര്‍ദ്ദയിട്ടുകൊണ്ട്‌. അപ്പോള്‍ ആര്‍ക്കും അറിയാന്‍ പറ്റുകയില്ല, ആരാണെന്ന്‌. you get a kind of privacy, anomitiy, which i always loved. ആരും മനസ്സിലാക്കില്ല. എവിടെ വേണമെങ്കിലും പോകാം നമുക്ക്‌. ചെറുപ്പത്തിലും ഉപയോഗിച്ചിട്ടുണ്ട്‌. യാത്ര ചെയ്യുമ്പോള്‍ ഉപയോഗിച്ചിട്ടുണ്ട്‌. പിന്നെ, മുസ്‌ലിം ആയപ്പോള്‍ വളരെ സന്തോഷത്തോടെ ഉപയോഗിക്കുന്നു.
കെ.പി. മോഹനന്‍: പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍, ചിത്രശലഭങ്ങളെപ്പോലെ വിവിധ രീതിയിലുള്ള ഉടയാടകള്‍ ധരിച്ച്‌ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച്‌ നടക്കുമ്പോള്‍, എന്താണ്‌ തോന്നുന്നത്‌?
കമലാ സുറയ്യ: അവരുടെ സ്വഭാവത്തിനനുസരിച്ച്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നു. അതില്‍ എനിക്ക്‌ പരാതിയില്ല. എന്റെ സ്വഭാവത്തിനും എന്റെ പ്രായത്തിനും ചേരുന്ന വസ്‌ത്രം ഞാന്‍ ധരിക്കുന്നു. വസ്‌ത്രത്തില്‍ എന്തുണ്ട്‌? ഞാന്‍ അതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല. ശരീരം തന്നെ ഒരു വസ്‌ത്രമായി കരുതിയിട്ടുള്ള ഒരു സ്‌ത്രീയാണ്‌ ഞാന്‍. ശരീരത്തിന്‌ മാറ്റങ്ങള്‍ വരും. അപ്പോള്‍പ്പിന്നെ, വസ്‌ത്രങ്ങള്‍ക്കും കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരും.
കെ.പി. മോഹനന്‍: ശരീരം ഒരാവരണം തന്നെയാണെന്ന്‌ പറഞ്ഞപ്പോള്‍, ഇതര ജീവജാലങ്ങളുമായി മനുഷ്യരെ താരതമ്യം ചെയ്യുമ്പോള്‍, അവരൊന്നും വസ്‌ത്രങ്ങള്‍ മാറുന്നില്ല. മനുഷ്യന്റെ പാരതന്ത്ര്യത്തെക്കുറിച്ച്‌ കവിമനസ്സ്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സുറയ്യ: മനുഷ്യന്‌ പാരതന്ത്ര്യമുണ്ടെന്ന്‌ അനുഭവിച്ചു തുടങ്ങിയാല്‍ പാരതന്ത്ര്യമുണ്ടാകും. പ്രേതമുണ്ടെന്ന്‌ വിചാരിച്ചു തുടങ്ങിയാല്‍ കരിമ്പനയുടെ ചോട്ടില്‍ പ്രേതമുണ്ടാകും. ഇത്‌ നമ്മുടെ മനസ്സുകാരണമാണ്‌. എനിക്ക്‌ സ്വാതന്ത്ര്യമില്ലെന്ന ഒരു തോന്നല്‍ ഉണ്ടായിട്ടില്ല. എനിക്കു വേണമെന്ന്‌ തോന്നുന്ന സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യം ആയിരിക്കണമെന്നില്ല. എന്നും നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്റെ കൈകള്‍ക്ക്‌ ഉണ്ടായിരിക്കണം. കഷ്‌ടപ്പെടുന്നവര്‍ക്ക്‌ സഹായം കൊടുക്കാന്‍, കരയുന്നവര്‍ക്ക്‌ ഒപ്പമിരുന്ന്‌ കരയാനുള്ള സ്വാതന്ത്ര്യം എനിക്ക്‌ ഉണ്ടായിരിക്കണം. തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കു വേണ്ട. അത്‌ ഉറച്ച തീരുമാനമാണ്‌. അതുകൊണ്ടായിരിക്കാം ഞാന്‍ ഏറെയും ഇസ്‌ലാമിനെ ആശ്ലേഷിക്കാന്‍ ബദ്ധപ്പെട്ടത്‌.
കെ.പി. മോഹനന്‍: നന്മ ചെയ്യാനാണ്‌ സ്വാതന്ത്ര്യം, തിന്മ ചെയ്യാനല്ല എന്നു പറഞ്ഞു. അതേക്കുറിച്ച്‌ ഇന്ത്യന്‍ സാഹചര്യത്തില്‍, അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏന്തെങ്കിലും പറയാനുണ്ടോ?
സുറയ്യ: ഇപ്പോള്‍ സ്വാതന്ത്ര്യം കയ്‌പായി തോന്നുന്നു. ഇത്‌ സ്വാതന്ത്ര്യമല്ല. രുചിക്കുന്നില്ല ഈ സ്വാതന്ത്ര്യം. യാചന ഒരു ശീലമായിരിക്കുന്നു. ഇവിടത്തെ ആളുകള്‍ കേന്ദ്രത്തില്‍ പോയി യാചിക്കുക. കേന്ദ്രത്തിലുള്ളവര്‍ ലോക ബാങ്കിനോടും ഏഷ്യന്‍ ബാങ്കിനോടും യാചിക്കുക. എനിക്കിത്‌ കേട്ടമടുത്തു. വരുംതലമുറകളുടെ ചുമലുകളില്‍ കടത്തിന്റെ ഭാരിച്ച നുകങ്ങള്‍ വെക്കുന്നു. പതിനെട്ടു വയസ്സു തൊട്ട്‌ ഞാന്‍ എഴുത്തിലൂടെയാണ്‌ ഉപജീവനം ചെയ്യുന്നത്‌. എഴുപതുവയസു കഴിയുമ്പോഴും, കണ്ണിന്‌ കാഴ്‌ചശക്തി നഷ്‌ടപ്പെടുമ്പോഴും ഞാന്‍ എഴുതുന്നു. അതിലുള്ള വരുമാനത്തിന്മേലും വല്ലാത്ത നികുതി. എനിക്ക്‌ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ട്‌.
കെ.പി. മോഹനന്‍: ശക്തമായി ഇടപെടാനുള്ള വ്യഗ്രത, തിരുത്താനുള്ള ഉത്സാഹം. ഈ മനോഭാവം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണംവരെ വളരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്സാഹമായി മാറുകയും ചെയ്‌തല്ലോ....
സുറയ്യ: ഞാന്‍ വിചാരിച്ചു, സത്യം പറയുന്ന ഒരു പാട്ടി. മനുഷ്യസ്‌നേഹമുള്ള ഒരു പാര്‍ട്ടി. ചേര്‍ന്നവരില്‍ ഏറെയും കുട്ടികളായിരുന്നു. ഒരു പത്രസമ്മേളനം വിളിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചു, ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന്‌. കണ്ണൂരില്‍നിന്നുമുള്ള ഒരു പയ്യനെ മത്സരിപ്പിക്കാമെന്ന്‌ കരുതി. പക്ഷേ, അവന്‌ പ്രായം 23. മത്സരിക്കാന്‍ 25 വയസ്സാകണം. പതിനെട്ടു വയസ്സായാല്‍ വോട്ടു ചെയ്യാം. പക്ഷേ, മത്സരിക്കാന്‍ 25 ആകണം. അപ്പോഴേക്കും വേണ്ടാത്ത ശീലങ്ങളെല്ലാം അവര്‍ പഠിച്ചു എന്നു വരാം. ഈ വ്യവസ്ഥ ശരിയല്ല. കുട്ടികള്‍ക്ക്‌ സത്യത്തിന്റെ വില അറിയാം.
പണപ്പിരിവ്‌ വേണ്ടേ, ഞങ്ങള്‍ നടത്തിക്കൊള്ളാം എന്നു പറഞ്ഞ്‌ രണ്ടു മൂന്ന്‌ വലിയ ആളുകള്‍ വന്നു. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു, അതൊന്നും വേണ്ടെന്ന്‌. പണപ്പിരിവ്‌ നടത്തിയാല്‍ ചിലര്‍ പണം തട്ടിയെടുക്കും. പിന്നെ ഞാന്‍ മോഷ്‌ടിച്ചു എന്നാകും. വേണ്ടേ വേണ്ട. ഞാന്‍ തീരുമാനിച്ചു. പണപ്പിരിവ്‌ നടത്താതെ എങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു അവരുടെ ചോദ്യം. മറ്റുള്ളവരില്‍നിന്ന്‌ പണം പിരിക്കാതെ, തിരഞ്ഞെടുപ്പില്‍ വിജയിക്കാവുന്ന സാഹചര്യമുണ്ടാകണം. ജനാധിപത്യം അപ്പോള്‍ മാത്രമേ ശുദ്ധമാവുകയുള്ളൂ. പുണ്യംകൊണ്ടുമാത്രം, നന്മകൊണ്ടുമാത്രം വിജയിക്കുന്ന ഒരു കാലം ഇന്ത്യക്ക്‌ വരണം. അങ്ങനെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാകണം.
കെ.പി. മോഹനന്‍: കല്‍ക്കത്തയില്‍ ഇംഗ്ലീഷുകാരുടെ സ്‌കൂളില്‍ കമലയും ജ്യേഷ്‌ഠനും മാത്രം, വെള്ളക്കാരല്ലാത്ത കുട്ടികള്‍. വര്‍ണ്ണവ്യത്യാസത്തിന്റെ ചില ദുഃഖങ്ങള്‍ അന്ന്‌ ഉണ്ടായതായി പറഞ്ഞിട്ടുണ്ടല്ലോ. പിന്നീട്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ കാവ്യഭാവനയുടെ വിശാലതയിലേക്ക്‌ പറന്നുയര്‍ന്നത്‌ ഒരു വാശിയോടെ ആയിരുന്നോ- വര്‍ണവിവേചനത്തിന്റെ ദുര്‍വികാരങ്ങള്‍ക്ക്‌ എതിരായ സൃഷ്‌ടിപരമായ ഉപരോധം പോലെ?
വാസ്‌തവത്തില്‍ എനിക്ക്‌ അച്ഛനെ സന്തോഷിപ്പിക്കണമെന്ന ചിന്ത ഉണ്ടായിരുന്നു. ഇംഗ്ലീഷുകാരോട്‌ അവരുടെ നിലവാരത്തിനൊത്തുയര്‍ന്ന്‌ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന്‌ അച്ഛന്‍ ഉപദേശിക്കുമായിരുന്നു. ആറു വയസ്സായപ്പോള്‍ ഇംഗ്ലീഷില്‍ കവിത എഴുതി സ്‌കൂളില്‍ വായിക്കാന്‍ തുടങ്ങി. ഒരു ഇംപ്രഷന്‍ ഉണ്ടാക്കാന്‍. ഏറ്റവും പ്രധാനം അച്ഛനെ സന്തോഷിപ്പിക്കണം എന്നതു തന്നെ. അച്ഛന്‍ എന്നു പറഞ്ഞാല്‍ എന്റെ ലോകമായിരുന്നു. അച്ഛനെ പ്ലീസ്‌ ചെയ്യണം. അമ്മയെ പ്ലീസ്‌ ചെയ്യണം. അതായിരുന്നു മനസ്സില്‍.
കെ.പി. മോഹനന്‍: ഇംഗ്ലീഷ്‌ കവിതകള്‍ക്ക്‌ പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ അവരുടെ രചനകള്‍ക്കൊപ്പം അംഗീകാരം കിട്ടി എന്ന സംതൃപ്‌തിയുണ്ടോ? അല്ല, ആ രംഗത്തും മൂന്നാം ലോക രാഷ്‌ട്രങ്ങളോടുള്ള പൊതുവായ അവഗണനയുണ്ടോ?
സുറയ്യ: ഇല്ല. വിദേശത്തുവച്ച്‌ എനിക്ക്‌ ഒരിക്കലും അവഗണന സഹിക്കേണ്ടിവന്നിട്ടില്ല. ഞാന്‍ പ്രത്യേകിച്ച്‌, ഒരു `ടെക്‌നിക്കല്‍' ആളാണ്‌. വേദിയില്‍ കവിത വായിക്കുമ്പോള്‍ രണ്ടു മൈക്കുകള്‍ വേണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. അന്ന്‌ എനിക്ക്‌ നല്ല ആരോഗ്യമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടും നാടകീയതയോടെയുമാണ്‌ വിദേശ വേദികളില്‍ കവിതകള്‍ അവതരിപ്പിച്ചിരുന്നത്‌. ഒരു പുലി നടക്കുന്നതുപോലെ. എല്ലാവരും പറയും ഇവള്‍ ഒരു പെണ്‍പുലിതന്നെയാണ്‌. പലപ്പോഴും സദസ്യരുടെ ആവശ്യമനുസരിച്ച്‌ ഞാന്‍ രണ്ടും മൂന്നും തവണ ഒരേ കവിത തന്നെ ചൊല്ലുമായിരുന്നു. മറ്റു കവികളൊക്കെ എന്നെ കുറ്റപ്പെടുത്തുകപോലും ചെയ്യുമായിരുന്നു- എന്താ ഇങ്ങനെ നാടകാഭിനയം എന്ന്‌. പക്ഷേ, എനിക്ക്‌ കവിത തിയേറ്റര്‍ തന്നെയാണ്‌ എന്നും. ഞാന്‍ ആദ്യം സദസ്സിനെ മുഴുവനായി ഉള്‍ക്കൊള്ളും. പിന്നെ അവരില്‍ ഓരോരുത്തരിലും എത്തുംവിധം ശബ്‌ദമുയര്‍ത്തി കവിത ആലപിക്കും. ഞാന്‍ ചില നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ശബ്‌ദനിയന്ത്രണത്തിലൂടെ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ എനിക്കു കഴിഞ്ഞു. സ്വയം ആസ്വദിച്ചുകൊണ്ട്‌ മറ്റുള്ളവരെ ആസ്വദിപ്പിക്കാന്‍ കഴിയണമെന്നതാണ്‌ എന്റെ രീതി- ഞാന്‍ കവിതകള്‍ ചൊല്ലുന്നത്‌ അങ്ങനെയാണ്‌. നമ്മള്‍ ഇന്ത്യക്കാര്‍ പട്ടുസാരിയുടുത്ത്‌, എണ്ണ തേച്ചുകുളിച്ച്‌ മുടി അഴിച്ചിട്ട്‌ ഒരു പൊട്ടും തൊട്ട്‌ നിന്നാല്‍ യാഥാസ്ഥിതികരായ ബ്രിട്ടീഷ്‌ സദസ്സുപോലും കൗതുകത്തോടെ ശ്രദ്ധിക്കും. ഒരു നല്ല ശബ്‌ദം കൂടിയുണ്ടെങ്കില്‍ ധാരാളം മതി.
കെ.പി. മോഹനന്‍: പുതിയ തലമുറക്ക്‌ അത്തരം `കാവ്യപാരായണം' കേള്‍ക്കാനുള്ള സൗഭാഗ്യമൊന്നും ലഭിച്ചിട്ടില്ല.
സുറയ്യ: അത്‌ എനിക്കറിയില്ല. ഇവിടെ ഇംഗ്ലീഷ്‌ കവിതകള്‍ ചൊല്ലാന്‍ ആരും അങ്ങനെ പറയാറില്ല. അവര്‍ക്ക്‌ അത്‌ ഇഷ്‌ടമല്ല. ഇതെന്താ ചട്ടക്കാരികളെപ്പോലെ എന്ന മട്ടിലാകാം പ്രതികരണം. മലയാളം വേണം, മലയാളം മാത്രം വേണം എന്നു പറഞ്ഞിട്ട്‌- ഒരു അധഃകൃത വിഭാഗത്തിലാണ്‌ ഞാന്‍. അങ്ങനെ ഒരു തോന്നല്‍. സാഹിത്യകാരന്മാരുടെയും സാഹിത്യകാരികളുടെയും കൂടെ ഇരിക്കുമ്പോള്‍ എനിക്ക്‌ ഒരു `ഇന്‍ഹിബിഷന്‍' പോലെ. അവര്‍ക്ക്‌ എന്നെ വേണ്ട എന്നൊരു തോന്നല്‍. പക്ഷേ, എനിക്ക്‌ സംസ്‌കൃതത്തിലും ഇന്ത്യന്‍ ക്ലാസിക്കുകളിലും അറിവുള്ളതുകൊണ്ട്‌ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ശക്തിയുണ്ട്‌. ഒപ്പം പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ പുതിയ ദിശകള്‍ കണ്ടെത്താന്‍ കഴിയുന്നു. ആ വഴിയില്‍, പുതിയ തലമുറയിലെ കുട്ടികള്‍ എന്നെ ശ്രദ്ധിച്ചേക്കാം. എന്റെ കഥകളെ, കവിതകളെ, ഞാന്‍ ധരിക്കുന്ന പര്‍ദകളുടെ പ്രത്യേകതയെ അറിയുമോ? ഒരിക്കല്‍ ഖത്തറില്‍ പോയപ്പോള്‍ നക്ഷത്രങ്ങള്‍ പതിച്ച ഒരു കറുത്ത പര്‍ദ്ദ കാണിച്ച്‌ സെയില്‍സ്‌മാന്‍ എന്നോടു പറഞ്ഞു- ഇത്‌ കമലാ സുറയ്യ പര്‍ദ എങ്ങനെയുണ്ട്‌? പക്ഷേ, ഒരു കാര്യം ഉറപ്പായി പറയാം. നമ്മുടെ പാരമ്പര്യത്തിന്റെ ശാന്തി അറിയണം. സംസ്‌കൃതത്തിലെ അറിവുകള്‍ വിശാലമായ ഒരു ലോകത്തിലേക്ക്‌ വാതിലുകള്‍ തുറക്കുന്നവയാണ്‌. പരമ്പര്യത്തെ, പഴമയെ അറിയുക, ഉള്‍ക്കൊള്ളുക. പുതിയ പാതകള്‌ പണിയുവാന്‍ അതു കരുത്തു നല്‍കും. നമ്മളില്‍ ചിലര്‍ പുതുമകളുടെ ഉദ്‌ഘാടകരാകാന്‍ ജനിച്ചവരാണ്‌. മറ്റുചിലര്‍ പഴമയുടെ ഭാരം ചുമന്ന്‌ എന്നും അതിന്നടിയില്‍ കഴിയാനും.
കെ.പി. മോഹനന്‍: സംസ്‌കൃതത്തിന്റെ അനിവാര്യത, പാരമ്പര്യത്തിന്റെ ശക്തി-ഇത്‌ രണ്ടും ഉദ്‌ഘോഷിക്കുന്ന കമലാ സുറയ്യ പാരമ്പര്യത്തില്‍നിന്നും അതിന്റെ മതനിഷ്‌ഠമായ രൂപത്തില്‍നിന്നും പുറത്തുചാടി ഞാന്‍ ഇസ്‌ലാമിനെ പുണരുന്നു എന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനു പിന്നിലെ അദമ്യമായ ചോദന എന്തായിരുന്നു?
സുറയ്യ: അത്‌ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു. ഒരു emotional decision. അല്ലാതെ ഹിന്ദുമതത്തേക്കാളും സുപ്പീരിയര്‍ ആയ മതം എന്ന നിലയിലല്ല. ഇസ്‌ലാം ലളിതമായ (easy) ഒരു മതമാണ്‌. മനോഹരമായ ഒരു മതം. വായിച്ചു നോക്കിയപ്പോള്‍ പക്ഷേ, അവര്‍ പറയുന്ന ചില കാര്യങ്ങള്‍ യുക്തിക്ക്‌ ചേരുന്നതാണെന്ന്‌ തോന്നുന്നില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറ്റരുതെന്ന നിലപാട്‌. ചിലതൊക്കെ അവസാന വാക്കുകളാണെന്നത്‌. ചേകന്നൂര്‍ മൗലവിക്ക്‌ പറ്റിയത്‌ ഓര്‍ക്കാം. രണ്ടുതവണ നിസ്‌കരിച്ചാല്‍ മതി എന്ന്‌ അദ്ദേഹം പറഞ്ഞു. അപ്പോള്‍ ആളെ കൊന്നു. അതു മാതിരി നിങ്ങള്‍ തൊട്ടുകളിക്കരുത്‌, അത്‌ ദൈവത്തിന്റെ വാക്കാണ്‌ എന്നു പറയുന്നത്‌.
എന്റെ അഭിപ്രായത്തില്‍ അവസാനം മരിക്കുന്ന മനുഷ്യന്‍ പറയുന്നതാകും അവസാനത്തെ വാക്കുകള്‍. അല്ലാതെ മതത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അവസാന വാക്കുകള്‍ ആര്‍ക്കും പറയാനാവില്ല. അല്ലാതെ മതഭ്രാന്തുപോലെ തോന്നിക്കുന്ന അഭിപ്രായങ്ങള്‍ പാടില്ല. എനിക്ക്‌ ഏതു മതവും ചേരുന്നതാണ്‌. എനിക്ക്‌ ഒരു മതമേയുള്ളൂ. മനുഷ്യനെ സ്‌നേഹിക്കുന്ന മതം. അത്‌ അഗാധമായി സ്‌നേഹിക്കുന്ന മതം. അതാണ്‌ എന്റെ ദുരന്തവം ശക്തിയും. ഞാന്‍ ഒരു വ്യക്തിയേയോ വ്യക്തികളുടെ സംഘത്തേയോ സ്‌നേഹിക്കുമ്പോള്‍, അങ്ങേയറ്റം സ്‌നേഹം, എല്ലാം പറ്റിക്കൊണ്ടുള്ള സ്‌നേഹം.
കെ.പി. മോഹനന്‍: ഒരു മതത്തില്‍നിന്ന്‌ മറ്റൊരു മതത്തിലേക്ക്‌ മാറുമ്പോള്‍ കമലാ സുറയ്യ ലോകത്തിന്‌ കാണിച്ചുകൊടുത്തത്‌ മതം ഒരു തടവറയല്ലെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള അനേകം വഴികളുടെ നിര്‍വചനമാണെന്നും ആണ്‌. ഭാവിതലമുറകള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ചോദ്യം ഇങ്ങനെയാകാം- എപ്പോഴെങ്കിലും മറ്റൊരു മനോഹര മതം ഉണ്ടെന്നു തോന്നിയാല്‍ അതിനെ ആശ്ലേഷിക്കുമായിരുന്നോ?
സുറയ്യ: am satisfied with this. Then, I also realise. മതത്തെക്കാളും പ്രസക്തി ദൈവത്തിനാണ്‌. അപ്പോള്‍ മതത്തിന്റെ പ്രസക്തി എടുത്തുകളഞ്ഞാലേ ദൈവത്തിന്‌ പ്രസക്തിയുണ്ടാവുകയുള്ളൂ. മതത്തിന്റെ പ്രസക്തി കാരണമാണ്‌ ദൈവത്തിന്റെ പ്രസക്തി ചുരുങ്ങിച്ചുരുങ്ങിവരുന്നത്‌. ദൈവത്തില്‍ വിശ്വസിക്കുന്നില്ല ആളുകള്‍. മതത്തിലേ വിശ്വസിക്കുന്നുള്ളൂ. എന്റെ പരാതി അതാണ്‌. ദൈവത്തില്‍ വിശ്വസിച്ചുതുടങ്ങിയാല്‍, ദൈവം നമ്മുടെ അകത്ത്‌ വസിച്ചുകഴിഞ്ഞാല്‍ മതങ്ങളൊക്കെ മങ്ങിപ്പോകും (Fade out). Religion എന്നു പറഞ്ഞാല്‍ ഞാന്‍ അത്ര പ്രാധാന്യം കല്‍പിക്കുന്നില്ല.
ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌, ശ്രമിച്ച്‌, ശ്രമിച്ച്‌ അല്‍പം വിജയിച്ച സ്ഥിതിക്ക്‌ എനിക്ക്‌ ഭയങ്കര Triumphant mood ആണ്‌. എനിക്ക്‌ ഒരു സദസ്സിനെ വശീകരിക്കാന്‍ സാധിക്കുമെന്ന്‌ കരുതി ചൊല്ലി. വശീകരിച്ചു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. കിങ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു അത്‌. അതുപോലെ ഈ ദൈവത്തെ വശീകരിക്കാന്‍ സാധിക്കുമോ...? please ചെയ്‌ത്‌ please ചെയ്‌ത്‌ എന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. അപ്പോള്‍ ഇനി എന്തു മതം? ഇതിലൊക്കെ എന്താ ഉള്ളത്‌? ഒന്നൂല്ല. 
(2004 ആഗസ്റ്റ്‌ എറണാകുളത്ത്‌ കമലാ സുറയ്യയുടെ ഫ്‌ളാറ്റില്‍ നടത്തിയ ഏഷ്യാനെറ്റ്‌ ഓണ്‍ റെക്കോഡ്‌ അഭിമുഖ സംഭാഷണം.
കടപ്പാട്‌: കലാകൗമുദി, 2009 ജൂണ്‍ 14)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates