നാലാം ചരമ വാര്‍ഷികത്തിലും കമലാസുരയ്യയുടെ മതം മാറ്റം ചൂടേറിയ വിവാദമാക്കി നിര്‍ത്തുന്നതിനു പിന്നില്‍ വര്‍ഗീയ ശക്തികളുടെ ഗൂഡാലോചനയെന്നു സൂചന. സോഷ്യല്‍ മീഡിയയിലും ചില ചാനലുകളിലും ഇപ്പോഴും വിവാദം കത്തിക്കുന്നതിനു പിന്നില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന കേന്ദ്രമാണെന്ന സംശയമാണ് ബലപ്പെടുന്നത്.
മതം മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പ്രമുഖ പ്രഭാഷകനായ മുസ്‌ലിം ലീഗ് നേതാവ് നല്‍കിയ ഉറപ്പിന്മേലാണ് കമലാദാസ് മതം മാറി ഇസ്‌ലാം സ്വീകരിച്ചത് എന്നാണു ആര്‍ എസ് എസ് പത്രമായ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തക ലീല മേനോന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത നേതാവുമായി അവിഹത ബന്ധം പുലര്‍ത്തിയിരുന്നുവെന്നു കമല തന്നോട് സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.ജന്മഭൂമി പത്രാധിപയായി ഏറെ കാലം പ്രവര്‍ത്തിച്ച ലീല മേനോന്‍ കമല സുരയ്യ ജീവിച്ചിരിക്കുമ്പോഴോ ശേഷമോ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ പുറത്തെടുത്തത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. കമല തന്റെ ഉറ്റ സുഹൃത്താണെന്ന് പറയുന്ന ലീല മേനോന്‍, എങ്കില്‍ സുഹൃത്തിനെ മരണാനന്തരം അപകീർത്തിപ്പെടുതുന്നത് എന്തിനാണെന്നതും ദുരൂഹത ഉയര്‍ത്തുന്നു.
കമല സുരയ്യ ജീവിച്ചിരിക്കുമ്പോള്‍ കൂടെ നില്‍ക്കുകയും വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ പറ്റുകയും ചെയ്ത യുവ എഴുത്തുകാരി ഇന്ദുമേനോന്‍, ഒരാളുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് കമല മതം മാറിയതെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ഉടനെയാണ് ലീല മേനോന്റെയും ലേഖനം പുറത്തു വന്നത്. ലവ് ജിഹാദിനെ ന്യായീകരിക്കുന്ന കഥ പ്രസിദ്ധീകരിച്ചു ഈ എഴുത്തുകാരി വിവാദം സൃഷ്ടിച്ചിരുന്നു. കമല സുരയ്യയും പ്രണയ വാഗ്ദാനം നല്‍കി മതം മാറ്റിയ ഇരയാണ് എന്ന് പരോക്ഷമായി പറയുകയാണ് പിന്നീട് നല്‍കിയ അഭിമുഖത്തില്‍.
പ്രണയത്തിനു വശംവദയായാണ് കമല മതം മാറിയതെന്ന ആരോപണത്തെ, അവരുടെ മകന്‍ എം ഡി നാലപ്പാട്ട് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇസ്‌ലാമിനോട് അമ്മയ്ക്ക് നേരത്തെ തന്നെ ആഭിമുഖ്യമുണ്ടായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീല മേനോന്റെ ലേഖനത്തില്‍, എം ഡി നാലപ്പാട്ടിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നിർബന്ധതിനു വഴങ്ങിയാണ് കമല സുരയ്യ ഇസ്‌ലാം മതത്തില്‍ തുടര്‍ന്നതെന്നും അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ലീല മേനോന്‍ പറയുന്നു.
കേരളത്തില്‍ ജാതി സമുദായ സംഘടനകള്‍ ഒറ്റക്കെട്ടായി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാഗരണം നടത്തുന്ന ഒരു പശ്ചാത്തലത്തില്‍ പഴയ വിവാദം പൊടിതട്ടി എടുത്തത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് ന്യായമായും സംശയിക്കപ്പെടുന്നു http://varthamanam.com/?p=14639
|
0 comments:
Post a Comment